സുഹൃത്തേ,
മലയാളകഥയുടെ സമകാലത്തെ രേഖപ്പെടുത്താനുള്ള ഒരു വിനീതശ്രമം..
അനുദിനം മാറുന്ന ജീവിതാവസ്ഥകളുടെ വൈവിധ്യവും വൈരുദ്ധ്യവും ഫലപ്രദമായി ഭാഷയിലേക്കു പരാവര്‍ത്തനം ചെയ്യുന്ന കഥാപരിശ്രമങ്ങള്‍ക്കായി ഒരിടം...
അതാണ് ’ഋതു-കഥയുടെ വസന്തം’ എന്ന ഈ ഗ്രൂപ്പ് ബ്ലോഗ്.
ഇടവേളയുടെ കൌതുകത്തിനപ്പുറം,
ചെറുകഥയെന്ന മാധ്യമത്തെ അതീവഗൌരവത്തോടെ സമീപിക്കുന്ന എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കുമായി,
ഈ വാതില്‍ തുറന്നുവെച്ചിരിക്കുന്നു..!!
കഥയെ സ്നേഹിക്കുന്ന എല്ലാവരും കടന്നു വരുക... കഥകള്‍ വായിക്കുക..എഴുതുക..
ഇവിടെ പ്രസിദ്ധീകരിക്കുന്ന കഥകളില്‍ നിന്ന്, ഓരോ മാസവും മികച്ച കഥകള്‍ ഒരു വിദഗ്ദ്ധസമിതി‍ തെരഞ്ഞെടുക്കുന്നതാണ്.!
വര്‍ഷാന്ത്യത്തില്‍, ഇങ്ങനെ തെരഞ്ഞെടുക്കുന്ന കഥകളില്‍, ഏറ്റവും മികച്ച രണ്ടു കഥകള്‍ക്ക് പുരസ്കാരവും നല്‍കുന്നതാണ്.!!



ആയമ്മ.

August 11, 2010 ബിജുകുമാര്‍ alakode

“ങാ..വരൂ. കുറേ നേരമായോ കാത്തു നിന്നിട്ട്? ഇന്നിവിടെ വലിയ തിരക്കായിരുന്നു.ഇരിയ്ക്കൂ.”

പ്ലാസ്റ്റിക് മെടഞ്ഞ, മുഷിഞ്ഞ തടികസേരയുടെ ഒരരികിലായി ആയമ്മ സങ്കോചത്തോടെ ഇരുന്നു. കുഴിയിലാണ്ട നരച്ച കണ്ണുകളില്‍ ദൈന്യതയും ക്ഷീണവും വലകെട്ടിയിരുന്നു. കണ്‍‌തടത്തെ വലയം ചെയ്ത കറുപ്പു രാശിയ്ക്കിടയിലും തൊലിയുടെ ചുളിവ് തെളിഞ്ഞു നിന്നു.

“അടുത്തയാഴ്ചയാണല്ലോ സെപ്തംബര്‍ 12. ഈയടുത്ത ദിവസങ്ങളില്‍ ഞാന്‍ പ്രതീക്ഷിച്ചിരുന്നു..”

ദൈന്യതയാര്‍ന്ന ഒരു ചിരിയുടെ മറനിലാവ് ചുണ്ടുകളുടെ വശങ്ങളില്‍ എത്തിനോക്കി മറഞ്ഞു. അപ്പോള്‍ മുഖത്തെ ചുളിവുകള്‍ ചെറുതായി വലിഞ്ഞു മുറുകി. ആയമ്മ ഒന്നും മിണ്ടിയില്ല.

"ഫോട്ടോ ഫയലിലുണ്ടാവും. ബില്ലടച്ചാല്‍ മാത്രം മതി..ഈ വര്‍ഷം  തുക അല്പം കൂടുതലാണ്.”

ആയമ്മ അരികുകള്‍ പൊളിഞ്ഞ പഴയ റെക്സിന്‍ പേഴ്സിന്റെ സിബ്ബ് സാവകാശം വലിച്ചു തുറന്നു. അതില്‍ നിന്നും മുഷിഞ്ഞ ഏതാനും അന്‍പതിന്റെ നോട്ടുകള്‍ എടുത്ത് മേശപ്പുറത്ത് വച്ചു. അഡ്‌വര്‍ടൈസിങ്ങ് സെക്ഷന്‍ ക്ലാര്‍ക്ക് ആ നോട്ടുകള്‍ വിടര്‍ത്തി നോക്കിയശേഷം വലിപ്പിലിട്ടു. എന്നിട്ട്   ബില്ലെഴുതിക്കൊടുത്തു. ആയമ്മ  ആ ബില്ലെടുത്ത് ഒരു നിമിഷം നോക്കി, അറിയാതെ ഒരു നിശ്വാസം, പിന്നെ അരുമയോടെ മടക്കി പേഴ്സിലേയ്ക്കു വച്ചു.

“എന്നായിനി ഞാന്‍ പോട്ടെ സാറെ..പന്ത്രണ്ടാം തീയതി തന്നെ പത്രത്തി വരുമല്ലോ അല്ലേ..?” ചിലമ്പിച്ച ശബ്ദം ചിതറി വീണു.

“എന്താ സംശയം? എത്രയൊ വര്‍ഷമായി നമ്മള്‍ ഇടുന്നതല്ലേ? എന്തൊക്കെയുണ്ട് ഇപ്പോ വിശേഷങ്ങള്‍ ? കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വളരെ ക്ഷീണിച്ചല്ലോ?

ആയമ്മ ദൈന്യതയോടെ ചിരിച്ചു.

“ഇത്രയും വര്‍ഷമായില്ലേ..എന്തിനാ ഇത്രയും കാശുമുടക്കി ഇനിയും ഈ ഫോട്ടോ ഇടുന്നത്? കാശിനൊക്കെ നല്ല ബുദ്ധിമുട്ടില്ലേ?”

വീണ്ടും ആ ചിരി മാത്രം. പിന്നെ ആയമ്മ ആയാസത്തോടെ എഴുനേറ്റു പുറത്തേയ്ക്കു നടന്നു.

“സാറിന് അവരെ അറിയാമോ?”

ക്ലാര്‍ക്കിന്റെ അടുത്തിരുന്ന അസിസ്റ്റന്റ് ചോദിച്ചു.

“പിന്നെ, എത്രയോ വര്‍ഷങ്ങായി.“

“ആരുടെ ഫോട്ടോയാ അവര്‍ ഇടുന്നത്? ഭര്‍ത്താവിന്റെ ആവും അല്ലേ..?”

ക്ലാര്‍ക്ക് അസിസ്റ്റന്റിന്റെ മുഖത്തേയ്ക്ക് നോക്കി നിര്‍വികാരമായി ചിരിച്ചു. എന്നിട്ട് അലമാരയിലെ ഒരു ഫയല്‍ തുറന്ന് ഉള്ളില്‍ നിന്നും മുഷിഞ്ഞ ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫോട്ടൊ എടുത്ത് അയാളുടെ നേര്‍ക്ക് നീട്ടി:

 “നോക്ക്..”

അഞ്ചു വയസ്സു പ്രായം തോന്നുന്ന ഒരു ആണ്‍കുഞ്ഞിന്റെ ചിത്രം.

“അതവരുടെ മകനാണ്.  കഴിഞ്ഞ ഇരുപതു വര്‍ഷമായി മുടങ്ങാതെ എല്ലാ സെപ്തംബര്‍ പന്ത്രണ്ടിനും ഈ ഫോട്ടോ നമ്മുടെ പത്രത്തില്‍ കൊടുക്കാറുണ്ട്.”

“ഹോ..!” 
അസിസ്റ്റന്റ് അവിശ്വസനീയതോടെ ക്ലാര്‍ക്കിനെ നോക്കി.

“ഏറെക്കാലം ആറ്റുനോറ്റിരുന്നുണ്ടായ കുട്ടിയായിരുന്നു. ഇപ്പോഴുണ്ടായിരുന്നെങ്കില്‍ ഇരുപത്തഞ്ച് വയസ്സെങ്കിലും കാണും, അവര്‍ക്കൊരു താങ്ങായേനെ“

“അവരെ കണ്ടിട്ടു വളരെ പാവപ്പെട്ട അവസ്ഥയാണെന്നു തോന്നുന്നല്ലോ..?”

“അതേ..വീട്ടുവേലക്കാരിയാണ്. ഭര്‍ത്താവില്ല..വേറെ മക്കളുമില്ല. ഇത്രയും അവരു പറഞ്ഞെനിയ്ക്കറിയാം.”

"ഈ പരസ്യമിടാനുള്ള കാശിന് കുറേ ബുദ്ധിമുട്ടിക്കാണും..”

“ഞാനിതു പലപ്പോഴും ചോദിച്ചതാണ്. ഒരു കുടുക്ക സൂക്ഷിച്ചിട്ടുണ്ട്. ദിവസവും ബാക്കിയാകുന്ന ചില്ലറകള്‍ അതിലിടും. അങ്ങനെ ഒരു വര്‍ഷത്തെ സമ്പാദ്യമാണിത്. എല്ലാവരും മക്കള്‍ക്ക് ഉടുപ്പും ചെരിപ്പുമൊക്കെ വാങ്ങിക്കൊടുക്കില്ലേ. അതിനു പകരമായിട്ടാണിതെന്നാണ് ഒരിയ്ക്കല്‍ പറഞ്ഞത്.”

ആ കുഞ്ഞിന്റെ മങ്ങിയ കണ്ണുകളിലേയ്ക്കൊന്നു കൂടി നോക്കിക്കൊണ്ട് ക്ലാര്‍ക്ക് ഫോട്ടോ തിരികെ ഫയലില്‍ വച്ചു.

അന്നു വെളുപ്പിനേ ആയമ്മ ഉറക്കമെണീറ്റു. എല്ലാ സെപ്തംബര്‍ പന്ത്രണ്ടിനും അങ്ങനെയാണല്ലോ.
കുളിച്ച് അമ്പലത്തില്‍ തൊഴുത് ഒരു പുഷ്പാഞ്ജലിയ്ക്ക് ബില്ലെഴുതിച്ചു.  കാത്തിരിപ്പിനു ശേഷം വഴിപാട് കൈയില്‍ കിട്ടി.ഇലക്കീറില്‍ ഒരു നുള്ളു ചെത്തിപ്പൂവും രണ്ടിതള്‍ ചെമ്പരത്തിപ്പൂവും പിന്നെ ഒരിറ്റ് കളഭവും. പുഷ്പങ്ങളുടെ ആ അരുണിമയില്‍ അപ്പുവിന്റെ കുഞ്ഞു ഹൃദയം മന്ദമായി മിടിച്ചു കൊണ്ടിരുന്നു. ആയമ്മ വാത്സല്യത്തോടെ ആ ഇതളുകളില്‍ തഴുകി.

ആ കൊച്ചു വീടിന്റെ തെക്കു വശത്ത് ഇഷ്ടിക കെട്ടിയ ഒരു കുഞ്ഞു തറ. ചുറ്റും വളര്‍ന്നു നില്‍ക്കുന്ന കൃഷ്ണതുളസികള്‍ . അരികില്‍ ഒരു വെള്ള ചെമ്പകം പൂവിട്ടു നില്‍കുന്നു.
തറയുടെ നടുവിവില്‍ എണ്ണക്കരി പിടിച്ച ഒരു കൊച്ചു വിളക്കുണ്ട്. 
അതില്‍ നിറയെ എണ്ണയൊഴിച്ചു ആയമ്മ. പിന്നെ ചുണ്ടില്‍ പ്രാത്ഥനയോടെ ആ ദീപം തെളിച്ചു.
വിളക്കിന്‍ ചുവട്ടില്‍  അപ്പുവിന്റെ പാദങ്ങള്‍ക്കരുകിലായി പുഷ്പാഞ്ജലി ഇലക്കീറോടെ വച്ചു. പിന്നെ അവനെ സുഗന്ധമൂട്ടാന്‍ നാലഞ്ചു ചന്ദനതിരികള്‍ .അവയില്‍ നിന്നുയര്‍ന്ന ധൂമം മന്ദമായി അവിടെയെല്ലാം പരന്നു. അതിന്റെ നറുഗന്ധമേറ്റപ്പോള്‍ അപ്പു കണ്ണുകള്‍ വലിച്ചു തുറന്നു.

ഹായ് ..അമ്മ..!

അവന്‍ ഓടി വന്നു, കണ്ണടച്ചു പ്രാര്‍ത്ഥിയ്ക്കുന്ന ആയമ്മയെ തൊട്ടിട്ടു ഒളിച്ചിരുന്നു. കണ്ണു തുറന്ന ആയമ്മ കവിളില്‍ തട്ടി കടന്നു പോയ ചെറുകാറ്റിനെ ഉഴറി നോക്കി..

“അപ്പൂ..എവിടെ..നീ..ഇപ്പോള്‍ എന്നെ തൊട്ടതാണല്ലോ?“

“ഞാനിവിടെയുണ്ടേ..ഒളിച്ചിരിക്ക്യാ..“

“ഈ കുട്ടീടെ കാര്യം..നീയിങ്ങനെ ഓടാമ്പാടില്ല.“

“അതെന്ത്യേ ഓടിയാല് ?“

“ന്റെ മോന് വ്വാവല്ലേ..അതു കൊണ്ടല്ലേ ഓടല്ലേന്ന് അമ്മ പറഞ്ഞേ..?“

“എന്തു ഉവ്വാവാ അമ്മേ എനിയ്ക്ക്?“

“ഒരു കുഞ്ഞ് ഉവ്വാവ്.“.

“ഉം..ന്നാ ..ഞാനിനി ഓടില്ലാമ്മേ..“

കൈയ് നനഞ്ഞപ്പോള്‍ ആയമ്മ ഞെട്ടലോടെ നോക്കി. കണ്ണീര്‍ തുള്ളികള്‍ .
വിളക്കിലെ ദീപം ഇളകി കൊണ്ടേയിരുന്നു. ചന്ദനത്തിരി പുകയുന്നുണ്ട്.  കൃഷ്ണതുളസിയുടെ ചെറു ചില്ലകളില്‍ തട്ടി  പുക ചിതറി.

ആയമ്മ വീടിന്റെ തിണ്ണയില്‍ വന്നിരുന്നു. അന്നത്തെ പത്രത്തിന്റെ ഒരു കോപ്പി മേടിച്ചത് നിവര്‍ത്തി. ഉള്ളിലെ പേജില്‍ ഒരു മൂലയില്‍ അപ്പുവിന്റെ ചിരിയ്ക്കുന്ന മുഖം. ചൂണ്ടു വിരല്‍ കൊണ്ട് ആയമ്മ ആ കവിളില്‍ മൃദുവായി തഴുകി. അപ്പോള്‍ അവന്‍ കുലുങ്ങിച്ചിരിച്ചു. ചിരിയുടെ അവസാനം അവനൊരാന്തലോടെ തറയില്‍ കമഴ്ന്നു കിടന്നു. അസഹ്യമായ വേദനകൊണ്ട് ആ കുഞ്ഞുമുഖം വലിഞ്ഞു മുറുകി.

ആയമ്മയ്ക്കറിയാം ആ വേദനയുടെ വരവ്. ഓടിയാലും ചാടിയാലും വല്ലാതെ ചിരിച്ചാലും കരഞ്ഞാലും അതു വരും. വാരിയെടുത്ത അപ്പുവിനെ മടിയില്‍ കിടത്തി, ആ കുഞ്ഞു നെഞ്ചില്‍ അമര്‍ത്തി തിരുമ്മി. അവന്റെ വേദന ആ നെഞ്ചിലേക്കും പടര്‍ന്നു. ഒറ്റയ്ക്കായ അമ്മയുടെ നിസ്സഹായത കണ്ണീരായി ആ കവിളിലൂടെ ചാലിട്ടൊഴുകി. ദ്രവിച്ച കഴുക്കോലുകള്‍ക്കിടയില്‍ മാറാലകള്‍ കൂടു കെട്ടികിടന്നു. ചാണകം മെഴുകാന്‍ വൈകിയതിനാല്‍ അവിടവിടെ കുഴിയാനകള്‍ കുഴിയിട്ട തറയില്‍ ചെറിയ നെയ്യുറുമ്പുകള്‍ ഉഴറി നടക്കുന്നുണ്ട്.

“അപ്പുവിന്റെ ഹൃദയത്തിന്റെ വാല്‍‌വിന് തകരാറുണ്ട്. എത്രയും വേഗം ഒരോപ്പറേഷന്‍ നടത്തണം.”

ഡോക്ടറുടെ അടുത്തിരുന്ന ഫാനിന്റെ കാറ്റിലും ആയമ്മയുടെ വിയര്‍പ്പടങ്ങിയില്ല. ഉള്ളില്‍ തിങ്ങിയ വേദന രക്തത്തില്‍ കലര്‍ന്ന് മേലാകെ പടര്‍ന്നു. വിരല്‍ തുമ്പുകള്‍ വിറച്ചു കൊണ്ടിരുന്നു.  അവരുടെ വിഹ്വലമായ കണ്ണില്‍ നോക്കാനാവാതെ ഡോക്ടര്‍ പറഞ്ഞു:

“വലിയ ചിലവുള്ള ഓപ്പറേഷനാണ്. ഒരു ലക്ഷത്തിനു മുകളിലാവും..”

മുന്നിലെ ശൂന്യതയില്‍ നോക്കി  ആയമ്മ ഇരുന്നു, നിശ്ചലം. വരണ്ടു പോയ തൊണ്ടയ്ക്ക് ഒരല്പം ഉമിനീരിന്റെ നനവ് കൊടുത്തു.അപ്പു ഡോക്ടറുടെ മേശപ്പുറത്തിരുന്ന മാനോമീറ്ററിന്റെ ഭംഗി നോക്കിയിരുന്നു. കാറ്റടിയ്ക്കുമ്പോള്‍ ഉയരുന്ന രസനിരപ്പിന്റെ തിളക്കം ആ കൊച്ചുകണ്ണുകള്‍ക്ക് കൌതുകമായി.

തെക്കു വശത്തെ വേലിയ്ക്കരുകിലെ ചെമ്പരുത്തിയില്‍ നിറയെ പൂവുകളാണ് . ആയമ്മയുടെ കണ്ണു വെട്ടിച്ച് അപ്പുവതില്‍ വലിഞ്ഞു കയറും. പിന്നെ എത്തി വലിഞ്ഞ് കുറെ പൂക്കള്‍ പറിയ്ക്കും. അതിന്റെ ചുവപ്പ് അവനു വലിയ ഇഷ്ടമാണ്.
അവന്‍ പറയുമ്പോള്‍‌ , വീണുകിടക്കുന്ന പ്ലാവിലയില്‍ ഈര്‍ക്കില്‍ കുത്തി  തൊപ്പി ഉണ്ടാക്കി കൊടുക്കും ആയമ്മ. അതിന്റെ അരികുകളില്‍ ചെമ്പരത്തിപ്പൂക്കള്‍ കുത്തി വച്ച് അപ്പു കിരീടം ചൂടും. എന്നിട്ട് ഒരു രാജാവിന്റെ ഗമയോടെ ആയമ്മയുടെ മുന്‍പില്‍ നില്‍ക്കും. കര കവിയുന്ന കണ്ണീര്‍ അവന്‍ കാണാതെ ആയമ്മ തുടയ്ക്കും.

“ഇതാരാമ്മേ..?”

നാരങ്ങാ മിഠായി പൊതിഞ്ഞു കൊണ്ടുവന്ന പത്രതുണ്ടില്‍ ഒരു കുട്ടിയുടെ ഫോട്ടോ കാണിച്ച് അപ്പു ചോദിച്ചു.

“നോക്കട്ടെ...ആ! ഇത് അപ്പൂനെ പോലൊരു മിടുക്കനാ. അവന് പഠിച്ച് സമ്മാനം കിട്ടിയതിന്റെ പടമാ..”

“എന്റേം പടം പത്രത്തില്‍ ഇടണമ്മേ..”

“പിന്നേയ്..മരുന്നു മേടിയ്ക്കാന്‍ കാശില്ലാത്തപ്പഴാ നിന്റെ പടം..!”

അപ്പുവതു കേട്ട് സങ്കടത്തോടെ ചിറി കോട്ടി.

“അമ്മയ്ക്കെന്നോടിഷ്ടല്ലാ..ഞാന്‍ പോവാ..”

“അപ്പു, അമ്മ ചുമ്മാ പറഞ്ഞതല്ലേ..അപ്പു പഠിച്ച് മിടുക്കനായി ജയിയ്ക്കുമ്പം നമ്മക്ക് പത്രത്തി കൊടുക്കാലോ..”

തെക്കു വശത്തെ ഇഷ്ടികതറയില്‍ ചന്ദനതിരികള്‍ കത്തിതീരാറായിരുന്നു. വിളക്കിലെ ദീപം അപ്പോഴും മുനിഞ്ഞു കത്തി. അരികില്‍ നിന്ന ചെമ്പകത്തില്‍ നിന്നും വാടിയ പൂക്കള്‍ ചുവട്ടിലെ തുളസിയില്‍ വീണിട്ട് നിലത്തേയ്ക്ക് പതിച്ചു.

അപ്പു പതുങ്ങി വന്ന് ആയമ്മയുടെ പുറകില്‍ നിന്നു. എന്നിട്ട് ഇരുതോളിലും കൈയിട്ട്  കെട്ടിപിടിച്ചു..

“എന്റെ അപ്പു വന്നല്ലോ..നീയെവിടെ ഒളിച്ചിരിയ്ക്ക്യാരുന്നു ഇതു വരെ?

“ഞാനിവിടെ ഉണ്ടായിരുന്നമ്മേ..“

“ഇതാ അപ്പു ഇതു നോക്ക്യേ..” ആയമ്മ പത്രം നിവര്‍ത്തി കാണിച്ചു.

“ഹായ് എന്റെ പടം! പിന്നേം പത്രത്തില്‍ വന്നല്ലോ..!“

അപ്പുവിന്റെ സന്തോഷം ചന്ദനതിരികളിലെ നറുഗന്ധവുമായി ചേര്‍ന്ന് ആയമ്മയുടെ മേലാകെ പടര്‍ന്നു. പിന്നെ, അതില്‍ അലിഞ്ഞ് ആയമ്മ എങ്ങോ മാഞ്ഞു പോയി.



34 Comments, Post your comment:

ബിജുകുമാര്‍ alakode said...

ഇതുപോലൊരമ്മ ഈ കേരളത്തില്‍ ജീവിച്ചിരിപ്പുണ്ട്.
തലവൂര്‍ ഞാറക്കാട് നടുവിലെ വീട്ടില്‍ താഴേതില്‍ മണികണ്ഠന്റെ (5.07.88-15.04.93)അമ്മ ശാരദാമ്മ.
ആ അമ്മയാണ് ഈ കഥയ്ക്ക് പ്രചോദനം.
വറ്റാത്ത മാതൃസ്നേഹത്തിന്റെ ആ “ആയമ്മ”യ്ക്ക് ഈ കഥ സമര്‍പ്പിയ്ക്കുന്നു.

dileep said...

ഇങ്ങനെയുള്ളവരും ജീവിച്ചിരിപ്പുണ്ടെന്നു വിശ്വസിക്കാൻ പ്രയാസം. എന്തായാലും നല്ല കഥ..

Sapna Anu B.George said...

രാവിലെ ഗൂഗിള്‍ ചറ്റ് തുടന്നപ്പോ നേരെവന്നൂ, ബിജുകുമാറിന്റെ ആയമ്മ കഥയുടെ ഇമെയില്‍.... നേരെ നെക്കി....ഋതുവില്‍ എത്തി. അമ്മമാരുടെ ഓര്‍മ്മകളില്‍ ജീവിക്കുന്ന ഈ അപ്പുവിനെപ്പോലെ എത്രയോ അപ്പുമാര്‍ നമ്മുടെ ഇടയില്‍.രാവിലെ ഈ കമെന്റിടുമ്പോള്‍ കണ്ണുകാണാന്‍ വയ്യ,പിന്നയാ മനസ്സിലായത്,കണ്ണുനീരായിരുന്നു എന്ന്.സുന്ദരമായ, എന്നാല്‍ മനസ്സിനെ കരിയിക്കുന്ന ഈ വായനയാന്‍ ഞാന്‍ ഇന്നെന്റെ ദിവസം തുടങ്ങി ബിജു.പറഞ്ഞാല്‍ ആര്‍ക്കും മനസ്സിലാകാത്ത ഇത്തരം ഒരുപിടി ഓര്‍മ്മകളും വേദനകളും എല്ലാ അമ്മമാരുടെ മനസ്സിലും ഉണ്ട്. അത് അവര്‍ ആരെയും പരാതിപറഞ്ഞ് കരയാറും നോവിക്കാറും ഇല്ല,അതങ്ങനെ കിടക്കും മനസ്സില്‍!!എന്നും വീട്ടില്‍ കത്തിക്കുന്ന വിളക്കും,മെഴുകുതിരികളും,നിസ്കാരങ്ങളും പോലെ കൃത്യമായി ഓര്‍ത്തെടുത്ത് അവര്‍ക്കു മാത്രമായ ലോകത്തിലെ ഒരു ഓര്‍മ്മ പുതുക്കല്‍. ഇതു വെറും ഒരു കഥമാത്രം ആയിരിക്കട്ടെ.

ramanika said...

"ആയമ്മ" പകര്‍ന്നു തന്ന വായന അനുഭവം പറഞ്ഞറിയിക്കാന്‍ വിഷമമാണ്
വളരെ നന്നായിരിക്കുന്നു

sunilkumar yadav said...

നന്നായിട്ടുണ്ട് .നമ്മുടെ നാട്ടില്‍ ഇപ്പോള്‍ ഇങ്ങനെ ഒള്ള അമ്മമാരേ കാണാനേ കിട്ടില്ല ..കാരണം ഇപ്പോള്‍ ആര്‍ക്കും മക്കളെ സ്നേഹിക്കാന്‍ സമയം ഇല്ലല്ലോ ...പട്ടിയെയും പൂച്ചയെയും കുണ്ട് നടക്കുന്ന അമ്മമാര്‍ക്ക് കണ്ടു പഠിക്കാം ..ആയമ്മ എന്നാ അമ്മയെ ..നന്നായിട്ടുണ്ട്...



sunilkumar

ആളവന്‍താന്‍ said...

ബിജുവേട്ടാ... ഒരുപാടു വേദനയോടെയാണ് വായിച്ചത്. എനിക്കും അറിയാം ഇത് പോലെ ഒരമ്മയെ. അറുപതാമത്തെ വയസ്സില്‍ അമ്മയായ ഒരു സ്ത്രീ. ഭര്ത്താവ് ഉപേക്ഷിച്ചു പോയിട്ട്, അമ്മയാകണം എന്ന ആഗ്രഹം കൊണ്ട് മാത്രം മകന്റെ പ്രായം ഉള്ള യുവാവിനെ വീട്ടുകാരുടെ എതിര്പ്പുകള്‍ വക വയ്ക്കാതെ കല്യാണം കഴിച്ചു. പക്ഷെ അത് വെറും ഒരു കോണ്ട്രാക്റ്റ് ആയിരുന്നു എന്ന് ലോകം അറിയുന്നത് പിന്നീടാണ്‌. അയാളുടെ ബീജം ഉപയോഗിച്ച് അവര്‍ ഗര്ഭി്ണിയായപ്പോള്‍ അവരുടെ സ്വത്തിന്റെ നല്ലൊരു ഭാഗവും എഴുതിക്കൊടുത്ത് അവര്‍ ആ യുവാവിനെ മറ്റൊരു നല്ല ജീവിതം കണ്ടെത്താന്‍ പറഞ്ഞ് യാത്രയാക്കി. എന്റെ ഓര്മ്മ ശരിയാണെങ്കില്‍, കേരളത്തില്‍, ഏറ്റവും പ്രായം ചെന്ന് അമ്മയായ സ്ത്രീ അവര്‍ ആണ്. വലിയ വാര്ത്തയുമായതാണ്. പക്ഷെ ആ അമ്മയോട് ദൈവം കാണിച്ച കാരുണ്യം ദൈവമായിട്ടു തന്നെ തിരിച്ചെടുത്തു. കുളിമുറിയില്‍ വെള്ളം നിറച്ചു വച്ച ബക്കറ്റില്‍ തലകീഴായിക്കിടന്ന മൂന്നു വയസ്സുള്ള കണ്ണന്റെ‍ ചേതനയറ്റു, തണുത്തു മരവിച്ച ശരീരം വാവിട്ടു നിലവിളിച്ചു കൊണ്ട് ആ അമ്മ പോക്കിയെടുക്കുമ്പോള്‍, തന്നെ അനുഗ്രഹിച്ചു എന്ന് കരുതി ആരാധിച്ചിരുന്ന ഈശ്വരന്മാരെയെല്ലാം അവര്‍ ശപിച്ചു കാണണം.
ഇന്ന്, ആ അമ്മ ആരോരുമില്ലാതെ ആറ്റിങ്ങലില്‍ ഒരു വീട്ടില്‍ ഒറ്റയ്ക്ക് കഴിയുന്നു. തനിക്ക് ഇനിയും ഒരമ്മയാകാന്‍ പറ്റും എന്ന വിശ്വാസത്തോടെ....
ഈ അടുത്താണ് അവരുടെ ഇപ്പോഴത്തെ അവസ്ഥയും ഏകാന്ത ജീവിതത്തെയും പറ്റി ഏഷ്യാനെറ്റ്‌ അവരുടെ ഒരു പരിപാടിയില്‍ റിപ്പോര്ട്ട് ചെയ്തത്....

Minesh R Menon said...

വൈകാരികമായി സമീപിക്കുമ്പോള്‍ ഒരു പാട് നൊമ്പരപ്പെടുത്തുന്ന രചനയാണ് ഇത്. മനസ്സില്‍ ആര്‍ദ്രതയുള്ള ആരെയും നോവിപിക്കുന്ന ഒരു കഥ . ആ രീതിയില്‍ എന്നെത്തെയും പോലെ ബിജുകുമാര്‍ വേറിട്ട്‌ നില്‍ക്കുന്നു . അഭിനന്ദനങ്ങള്‍ !

ഒരു കഥ എന്ന രീതിയില്‍ പരിഗണിക്കുമ്പോള്‍ സ്ഥിരം ക്ലിഷേകളില്‍ നിന്നും രക്ഷപെടാന്‍ ഇതിനു സാധിച്ചോ എന്ന് സംശയമാണ് എന്ന് തന്നെ പറയാം.മാമ്പഴത്തില്‍ വൈലോപ്പിള്ളിയും പിന്നീടങ്ങോട്ട് അനേകം എഴുത്തുകാരുംപങ്കു വെച്ച അമ്മയുടെ വ്യഥകള്‍, അമ്മയും മകനും തമ്മിലുള്ള റാപ്പോര്ട്ട്{rapport} ബന്ധം ഒരിക്കല്‍ കൂടി ഇതിവൃത്തമാക്കി വന്നു എന്നും പറയാം. അതുകൊണ്ട് കഥയുടെ പ്ലോട്ട് ദുര്‍ബലമാവുന്നു.(തിളക്കം എന്ന ചലച്ചിത്രത്തിന്റെ പ്ലോട്ട് രൂപപ്പെടുത്തുമ്പോള്‍ ആലങ്കോട് ലീലാകൃഷ്ണന്‍ ഈ ഒരു വികാരമാണ് മുന്നോട്ടു വച്ചത് എന്നും പക്ഷെ പടം വിജയിക്കേണ്ട ചേരുവകള്‍ വേണം എന്ന നായകനടന്റെ വാശി അതിനെ മറ്റൊരു മസാല പടമാക്കി എന്നും സിനിമയുടെ പിന്നംപുരങ്ങളില്‍ കേള്‍ക്കുന്നു)

എങ്കിലും കഥ വിജയിക്കുന്നത് വായനക്കാരന്റെ ഹൃദയത്തില്‍ ചലനങ്ങള്‍ ഉണ്ടാക്കുമ്പോള്‍ ആണ് എന്ന് കണക്കിലെടുക്കുമ്പോള്‍ ഒരു മികച്ച കഥയായി ഇതിനെ കണക്കാക്കാം.

LEE said...

മക്കള്‍ നഷ്ട്ടപ്പെട്ട വേദനയില്‍ ഉരുകിതീരുന്ന എത്രയോ അമ്മമാര്‍ നമുക്ക് ചുറ്റും ഇന്നുമുണ്ട് ..
അവരുടെ സ്നേഹം പോലെ തന്നെ ആഴമുണ്ട് ആ വേദനക്കും ..,
ആയമ്മയുടെ ഈ രണ്ടു വികാരങ്ങളെയും വായനക്കാരന്റെ മനസിലേക്ക് അതേ അളവില്‍ എത്തിക്കാന്‍ ബിജുവിന് കഴിഞ്ഞു ..
ഭാവുകങ്ങള്‍ .

ജസ്റ്റിന്‍ said...

നെഞ്ചില്‍ ഒരു പിടച്ചിലോടെയാണ് കഥ വായിച്ചു തീര്‍ത്തത്. വായനക്ക് ശേഷവും ഒരു തിരി എന്റെ മനസ്സില്‍ മുനിഞ്ഞു കത്തുന്നു. ഹൃദയത്തെ തൊട്ട ഈ കഥയെഴുതിയ കഥാകരനു നന്ദി.

ഇതൊരു കഥയല്ല യാഥാര്‍ത്യം ആണെന്ന അറിവ് ഒരല്‍പ്പം വേദനയോടെയും സങ്കടത്തോടെയും ആണ് ഉള്‍ക്കൊണ്ടത്

ഒരു യാത്രികന്‍ said...

മനീഷിനോടു യോജിക്കുന്നു......സസ്നേഹം

ശിവകാമി said...

ഞാന്‍ വായിച്ചിട്ടുള്ള താങ്കളുടെ കഥകള്‍ മിക്കതും സമകാലീന സാമൂഹിക പ്രശ്നങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്നവയായിരുന്നു. ഇത് മാത്രം വ്യത്യസ്തമായി. കഥയായും അനുഭവമായും കേട്ടിട്ടുള്ള വിഷയം ആയതുകൊണ്ട് പുതുമ അവകാശപ്പെടാനില്ലെങ്കിലും ഒരമ്മ എന്ന നിലയില്‍ എന്‍റെയും ഹൃദയത്തെ തൊട്ടു 'ആയമ്മ'. അത് തന്നെയാണ് എഴുത്തിന്റെ വിജയം. അഭിനന്ദനങ്ങള്‍.

GK said...

വളരെ നന്നായിരിക്കുന്നു

ബിജുകുമാര്‍ alakode said...

അഭിപ്രായങ്ങള്‍ പറഞ്ഞ പ്രിയ സുഹൃത്തുക്കള്‍ ദിലീപ്, സപ്ന, രമണിക, സുനില്‍ കുമാര്‍ , ആളവന്താന്‍ , മിനേഷ്, ലീ, ജസ്റ്റിന്‍ , യാത്രികന്‍ , ശിവകാമി, ജി.കെ.: എല്ലാവരോടും നന്ദി.
@സപ്ന: അമ്മമാര്‍ക്കേ അമ്മയുടെ വികാരം ഉള്ളിലാവാഹിയ്ക്കാനാകൂ. അതു സപ്നയുടെ വാക്കുകളിലുണ്ട്.
@സുനില്‍ :അങ്ങനെ പറയരുത്. 90% അമ്മമാരും ഇങ്ങനെ തന്നെയാണ്. പലരും പലരീതിയില്‍ പ്രകടിപ്പിക്കും എന്നു മാത്രം.
@ ആളവന്‍ താന്‍ :എനിയ്ക്കാ അമ്മയെ കേട്ടറിയാം. ആ വാര്‍ത്ത വായിച്ച് ഞാന്‍ ഉള്ളില്‍ കരഞ്ഞതാണ്. അമ്മ എന്റെ ഏറ്റവും വലിയ ദൌര്‍ബല്യം.
@ മിനേഷ്: ആത്മാര്‍ത്ഥമായ അഭിപ്രായത്തിനു നന്ദി. താങ്കള്‍ പറഞ്ഞതില്‍ കാര്യമുണ്ട്. പൊതുവെ ഞാന്‍ ലളിതാഖ്യാനത്തിന്റെ പക്ഷക്കാരനാണ്. ക്രാഫ്റ്റിന്റെ കാര്യത്തില്‍ ഈ കഥ ദുര്‍ബലമാണെന്ന് എഴുതുമ്പേഴെ അറിയാമായിരുന്നു. എങ്കിലും എല്ലാ രീതികളും പ്രയോഗിച്ചു നൊക്കണമല്ലോ! ഭാവിയിലും താങ്കളുടെ അഭിപ്രായങ്ങള്‍ പ്രതീക്ഷിയ്ക്കുന്നു.

ലിഡിയ said...
This comment has been removed by the author.
ലിഡിയ said...

"ഒരു കുഞ്ഞ് ഉവ്വാവ്.“.
വല്യ വേദന
ഹൃദയത്തെ തൊട്ട ഈ കഥയെഴുതിയ കഥാകരനു നന്ദി.

സുസ്മേഷ് ചന്ത്രോത്ത് said...

പ്രിയ ബിജുകുമാര്‍,
താങ്കളുടെ കഥ,'ആയമ്മ' വായിച്ചു.മരിച്ചുപോയ മകന്റെ ഓര്‍മ്മ നിലനിര്‍ത്താന്‍ വര്‍ഷാവര്‍ഷം പത്രത്തില്‍ പടം കൊടുക്കുന്ന അമ്മയില്‍ അസാധാരണമായ ഒരു 'കഥ'യുണ്ടായിരുന്നു.കഥ റിപ്പോര്‍ട്ടിംഗ്‌ അല്ല.ഈ കഥ റിപ്പോര്‍ട്ടിംഗ്‌ ആയിപ്പോയി.'അമ്മ'യെ വിഷയമാക്കുമ്പോള്‍ ഒരുപാട്‌ ആലോചിക്കണം.ക്ലീഷേകളില്‍ തട്ടിവീഴാതിരിക്കാന്‍..!
കഥ ലളിതമാക്കാം.കഥയോടുള്ള എഴുത്തുകാരന്റെ സമീപനത്തെ ലളിതമാക്കരുത്‌.

ammu said...

vallathe oru novu sammanichu.. athilupari ingane oru amma undannullakaryavum...

as usual..eshtu nannayi...

അനില്‍കുമാര്‍. സി.പി. said...

മനസ്സിലൊരു വല്ലാത്ത വിങ്ങലായി, ഒരു നോവായി ഇക്കഥ...

Shyam'D'signs said...

AngaNa thaimavil ninnadyathe pazham veezhke
Amma than nethrathil ninnuthirnnu chuTu kaNNeer

ee katha vayichappol ariyathe ee varikallum ariyathe manasilude kadannupoyi,

bijuvinte ee katha kettappol vallere adhikam sangadam thoni, pine aa ammaye kurichothappozhum

റോസാപ്പൂക്കള്‍ said...

ഈ കഥ എന്നെ വല്ലാതെ സങ്കടപ്പെടുത്തിക്കലഞ്ഞല്ലോ സുഹൃത്തെ .ബിജു കുമാര്‍ പറഞ്ഞ യഥാര്‍ത്ഥ അമ്മക്ക് എന്റെ പ്രണാമം .

സുഗന്ധി said...

ആയമ്മയെ അറിയാലൊ എനിക്ക്... അല്ല..ഇനി ഞാൻ തന്നെയൊ?! എല്ല വാഗ്ദാനങ്ങളും പാലിച്ചു കൊടുക്കുന്നു എന്ന സമധാനം.. മറ്റുള്ളവരെ ഇതൊക്കെ എങ്ങിനെയാ അമ്മ മനസ്സിലാക്കിക്കുക........ ആയമ്മയെ ഒന്നു ചേർത്തു പിടിക്കാൻ തോന്നുന്നു..

ദീപുപ്രദീപ്‌ said...

കാത്തിരിപ്പിന്റെ വേദന തന്നുകോണ്ട് അവസാനിച്ചെങ്കിലും കഥ, ഇഷ്ടപെട്ടു.
പക്ഷെ അപ്പു അമ്മയെ വിട്ടുപോകാന്‍ ഉണ്ടായ സാഹചര്യം ഒന്നുകൂടി വിശദമാക്കിയാല്‍ നന്നായിരുന്നേനെ എന്നു തോന്നുന്നു.

ആചാര്യന്‍ said...

ഈ കഥ വായിച്ചപ്പോള്‍ ഈ അടുത്ത കാലത്ത് ഒരു ചാനലില്‍ വന്ന പരിപാടിയില്‍ ഒരു അമ്മയും മകനും ..'വേറിട്ട്‌ താമസിക്കുന്ന അമ്മയെപ്പറ്റി മകന്‍.:അമ്മയെ ഞാന്‍ എപ്പോളും എന്‍റെ കൂടെ താമസിക്കാന്‍ വിളിക്കും എന്ന്..അപ്പോള്‍ അമ്മ പറയുന്നത് കേട്ടോ:ഇവന്റെ കൂടെയോ ഞാന്‍ താമസിക്കേണ്ടത്?എന്നെ അവന്‍ അവന്റെ വലതു കാല്‍ കൊണ്ട് ചവിട്ടി വീഴ്ത്തിയിട്ടുണ്ട് എന്ന്...ഇങ്ങനെയും മക്കളും ഉണ്ട് മനസ്സിലാകാത്ത മക്കള്‍...

milton said...

കഥാപാത്രങളുടെ വികാരങള്‍,ശോകമായി വായനക്കാരിലേക്ക് പകര്‍ത്തുന്നതില്‍,കഥകാരന്‍ വിജയിച്ചിരിക്കുന്നു..അത് തന്നെയാണ് ഈ കഥയുടെ, ഭംഗിയും!!അഭിനന്ദനങള്‍!!

കുഞ്ഞൂസ് (Kunjuss) said...

ഒരു നോവായി,വിങ്ങലായി 'ആയമ്മ'.

jayanEvoor said...

ഹൃദയത്തിൽ തൊട്ടു.

മിനി നമ്പൂതിരി said...

വളരെ ഹൃദയസ്പര്‍ശിയായി. മക്കള്‍ നഷ്ടപ്പെട്ട ഒരമ്മയുടെ ദുഖവും , ഒരിക്കലും മരിക്കാത്ത ഓര്‍മ്മകളും എല്ലാം മനസ്സില്‍ നൊമ്പരം ഉണ്ടാക്കുന്ന വിധത്തില്‍ അവതരിപ്പിച്ചു . കഥയ്ക്ക്‌ പുതുമയില്ല എന്ന് പറയുന്നതില്‍ യാതൊരു അര്‍ത്ഥവുമില്ല . കാരണം സമൂഹത്തിന്‍റെ അനുഭവങ്ങള്‍ക്ക് പുതുമയുണ്ടോ ? എല്ലാം ആവര്‍ത്തിക്കപ്പെടുന്നതല്ലേ . അതുകൊണ്ട് തന്നെയല്ലേ മഹാകവി വൈലോപ്പിള്ളിയുടെ 'മാമ്പഴം ' ഇന്നും വായനക്കാരില്‍ വല്ലാത്ത നൊമ്പരം ഉണ്ടാക്കുന്നത്‌ .

ഇതൊരു കഥ അല്ലെന്നും ഇത് പോലൊരു അമ്മ ഇപ്പോഴുമുണ്ടെന്ന താങ്കളുടെ വെളിപ്പെടുത്തല്‍ ,ഇതിലെ സത്യസന്ധത തികച്ചും മാതൃകാപരമായി . ആ അമ്മയുടെ തീരാ ദുഖത്തോടൊപ്പം ഈ ' ബൂലോകവും ' ചേരുന്നു .

ആശംസകള്‍ .

മുരളി I Murali Nair said...

ഈ കഥയിലെ ഇമോഷണല്‍ കണ്ടന്റ് ആണ് എന്നെ ആകര്‍ഷിച്ചത്‌.പ്രമേയപരിസരം പരിചിതമായിരുന്നെന്കിലും..
മനസ്സിനെ സ്പര്‍ശിച്ച കഥയ്ക്ക് അഭിനന്ദനങ്ങള്‍.

ബിജുകുമാര്‍ alakode said...

@ലിഡിയാ; സന്തോഷം,നന്ദി.
@ സുസ്മേഷ് : വിമര്‍ശനം സ്വീകരിയ്ക്കുന്നു. നന്ദി.
@ അമ്മു : വളരെ നന്ദി.
@ അനില്‍ കുമാര്‍ : വളരെ നന്ദി.
@ ശ്യാം: ആ അമ്മയ്ക്കായാണ് ഈ കഥ. വളരെ നന്ദി
@ റോസാപ്പൂക്കള്‍ : വളരെ നന്ദി
@ സുഗന്ധി :അമ്മയുടെ സ്നേഹത്തിലല്ലെ ഈ ലോകം തന്നെ നിലനില്‍ക്കുന്നത്. നന്ദി
@ ദീപു: :-) കഥ ഒന്നുകൂടി വായിയ്ക്കൂ.
@ ആചാര്യന്‍ : തീര്‍ച്ചയായും. അഭിപ്രായത്തിനു നന്ദി.
@മില്‍ട്ടന്‍ : വളരെ നന്ദി
@ കുഞ്ഞൂസ്: നന്ദി :-)
@ ജയന്‍ : നന്ദി :-)
@ മിനി : താങ്കളുടെ പ്രോത്സാഹനം എനിയ്ക്കെപ്പോഴും പ്രചോദനമാണ്. നന്ദി അഭിപ്രായത്തിന്.
@ മുരളി : താങ്കളുടെ വായനയ്ക്കും അഭിപ്രായത്തിനും നന്ദി

I want U to rebel !!! said...

വിഷയം കിട്ടുന്ന മാത്രയില്‍ തന്നെ അതിനെ കടലാസില്‍ പകര്‍ത്തുമ്പോള്‍ ഉണ്ടാകുന്ന പോരായ്മകള്‍ ഈ കഥയില്‍ കാണുന്നു . സബ്ജെക്റ്റ് എഴുത്തുകാരന്റെ മനോഗ്നിയില്‍ ഉരുകിയുരുകി പാകപ്പെടുമ്പോഴാണ് സൃഷ്ടിപരമായി അതിനു മേന്മയുണ്ടാകുന്നത് . ഈ പാകപ്പെടലിന്റെ കാലയളവ്‌ എഴുത്തുകാരന്റെ പ്രതിഭയെ ആശ്രയിച്ചിരിക്കും . ബെന്യാമിന്‍ പറയുന്നത് അദ്ദേഹം ഒരു കഥ രൂപപ്പെടുത്തിയെടുക്കാന്‍ ഒരു വര്‍ഷത്തോളം സമയം എടുക്കുന്നുവെന്ന് !
ഭാവിയില്‍ ഇക്കാര്യത്തില്‍ കുറച്ചു കൂടി ശ്രദ്ധിക്കുമെന്ന് ആശിക്കുന്നു .

ബിജുകുമാര്‍ alakode said...

@I want U to rebel: താങ്കളുടെ അഭിപ്രായത്തിനു നന്ദി. ശ്രദ്ധിക്കാവുന്ന കാര്യമാണ്. നന്ദി

സുസ്മേഷ് ചന്ത്രോത്ത് said...

പ്രിയ മിനീ,
'മാമ്പഴ'ത്തെ ഉദ്ധരിച്ചുകൊണ്ട്‌്‌്‌ താങ്കളെന്തുകൊണ്ടാണ്‌ ജീവിതത്തില്‍ അവര്‍ത്തിക്കുന്ന പ്രമേയങ്ങള്‍ ആസ്വാദകരില്‍ പുളകമുണ്ടാക്കും എന്ന അര്‍ത്ഥത്തില്‍ പറഞ്ഞത്‌?ബൈബിളിലും മഹാഭാരതത്തിലും ഗ്രീക്ക്‌മിഥോളജിയിലും പറഞ്ഞിട്ടുള്ള പല കഥകളേയും കഥാപാത്രങ്ങളേയും തന്നെയല്ലേ കാലങ്ങളായി നമ്മളെല്ലാം തിരിച്ചും മറിച്ചും ആവിഷ്‌കരിച്ചുകൊണ്ടിരിക്കുന്നത്‌?അങ്ങനെ ചെയ്യുമ്പോള്‍ അതില്‍ വൈവിദ്ധ്യം കൊണ്ടുവരുന്നവരാണ്‌ ആസ്വാദകരില്‍ പ്രതിഷ്‌ഠ നേടുന്നതെന്നുമാത്രം.കോതമ്പ്‌പാടം പലരും വരച്ചിട്ടുണ്ട്‌്‌്‌.വാല്‍ഗോഗ്‌്‌്‌ തന്റെ രീതിക്ക്‌്‌്‌ വരഞ്ഞപ്പോഴാണ്‌ അത്‌്‌്‌ ക്ലാസിക്കായത്‌.'മാമ്പഴം' ഇന്നും ജനഹൃദയങ്ങളില്‍ നില്‍ക്കുന്നത്‌ അത്‌ ഇന്നും ആവര്‍ത്തിക്കുന്ന വിഷയമായതുകൊണ്ടാണോ..?അങ്ങനെ ഉറച്ചു വിശ്വസിക്കുന്നുണ്ടോ..?അല്ല.വൈലോപ്പിള്ളി എന്ന മഹാകവിയുടെ അനിതരസാധാരണമായ പ്രതിഭ തന്നെയാണ്‌ അതിനുപിന്നില്‍.പൂവ്‌ വീണുകിടക്കുന്നത്‌ നമ്മള്‍ പലയിടത്തും കണ്ടിട്ടുണ്ട്‌.അത്‌ കുമാരനാശാന്‍ കണ്ടപ്പോഴാണ്‌ 'വീണപൂവാ'യത്‌.

mini//മിനി said...

മാമ്പഴം മോഡൽ ആയോ എന്ന് സംശയം തോന്നിയെങ്കിലും അത് വേറെ, ഇത് വേറെ എന്ന് മനസ്സിലായി. അമ്മമാരുടെ ദുഖം കാരണം ബ്ലോഗ് കഥകൾ നിറയുകയാണല്ലൊ. എഴുത്ത് നന്നായി.

പട്ടേപ്പാടം റാംജി said...

മാറ്റം വരാതെ ഒരു കുഞ്ഞിനോടുള്ള പഴയകാല വാല്‍സല്യം അതേപടി നിലനിര്‍ത്തി ജീവിച്ചുവരുന്ന ആയമ്മയുടെ സ്നേഹം ഇന്നപൂര്‍വമാണ്. നൊമ്പരം പടര്‍ന്നു കയറിയ കഥ ഇഷ്ടപ്പെട്ടു.