സുഹൃത്തേ,
മലയാളകഥയുടെ സമകാലത്തെ രേഖപ്പെടുത്താനുള്ള ഒരു വിനീതശ്രമം..
അനുദിനം മാറുന്ന ജീവിതാവസ്ഥകളുടെ വൈവിധ്യവും വൈരുദ്ധ്യവും ഫലപ്രദമായി ഭാഷയിലേക്കു പരാവര്‍ത്തനം ചെയ്യുന്ന കഥാപരിശ്രമങ്ങള്‍ക്കായി ഒരിടം...
അതാണ് ’ഋതു-കഥയുടെ വസന്തം’ എന്ന ഈ ഗ്രൂപ്പ് ബ്ലോഗ്.
ഇടവേളയുടെ കൌതുകത്തിനപ്പുറം,
ചെറുകഥയെന്ന മാധ്യമത്തെ അതീവഗൌരവത്തോടെ സമീപിക്കുന്ന എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കുമായി,
ഈ വാതില്‍ തുറന്നുവെച്ചിരിക്കുന്നു..!!
കഥയെ സ്നേഹിക്കുന്ന എല്ലാവരും കടന്നു വരുക... കഥകള്‍ വായിക്കുക..എഴുതുക..
ഇവിടെ പ്രസിദ്ധീകരിക്കുന്ന കഥകളില്‍ നിന്ന്, ഓരോ മാസവും മികച്ച കഥകള്‍ ഒരു വിദഗ്ദ്ധസമിതി‍ തെരഞ്ഞെടുക്കുന്നതാണ്.!
വര്‍ഷാന്ത്യത്തില്‍, ഇങ്ങനെ തെരഞ്ഞെടുക്കുന്ന കഥകളില്‍, ഏറ്റവും മികച്ച രണ്ടു കഥകള്‍ക്ക് പുരസ്കാരവും നല്‍കുന്നതാണ്.!!



ആതി

December 26, 2013 ശ്രീക്കുട്ടന്‍

ആതി

ഏകദേശം രണ്ടര കിലോമീറ്ററോളം നീളത്തില്‍ നീണ്ട് നിവര്‍ന്നുകിടക്കുന്ന വയലേലകള്‍. വയലിന്റെ ഇരുകരകളിലുമായി നൂറുകണക്കിനു കുടുംബങ്ങള്‍. ഒട്ടുമുക്കാല്‍ പേരും ദരിദ്രര്‍. എന്നാല്‍ മുഴുപ്പട്ടിണിക്കാരെന്നും പറഞ്ഞുകൂടാ. വയലില്‍ പണിയെടുക്കുന്നവരും കൂലിപ്പണിക്ക് പോകുന്നവരും പശുവിനെ വളര്‍ത്തുന്നവരും ഒക്കെയായി കഴിയുകയാണവര്‍. വയലിനെ രണ്ടായി പകുത്തുകൊണ്ട് ഒരു കൊച്ചു തോടൊഴുകുന്നുണ്ട്. നല്ല വേനല്‍കാലത്തുമാത്രം വെള്ളം വറ്റിപ്പോകും. അല്ലാത്തപ്പോഴെല്ലാം വെള്ളമുണ്ടാകും. വര്‍ഷകാലത്ത് തോട് കുലം കുത്തിയൊഴുകും. കരയിലുള്ള ഒട്ടുമിക്ക ആള്‍ക്കാരുടേയും കുളിയും നനയും തുണിയലക്കലും ഒക്കെ ഈ തോട്ടില്‍ നിന്നു തന്നെ. വയലുകള്‍ ആരംഭിക്കുന്ന തെക്കു മുകള്‍ ഭാഗത്ത് ഒരിക്കലും വറ്റാത്ത ഉറവയുള്ള ഒരു കുളമുണ്ട്. പുറമ്പോക്ക് ഭൂമിയിലാണാ കുളം. അതില്‍ നിന്നും നിറഞ്ഞൊഴുകുന്ന വെള്ളമാണ് ആദ്യമൊരു അരുതോടായും പിന്നെ ചെറുതോടായും മാറി വയലേലകള്‍ക്ക് നടുവിലൂടെ ഒഴുകി അങ്ങ് താഴെയുള്ള ഒരു വലിയ ചിറയില്‍ ചെന്നു ചേരുന്നത്. നാലഞ്ചേക്കര്‍ വിസ്തൃതിയില്‍ കിടക്കുകയാണീ ചിറ. ഇതിലെ വെള്ളം വീണ്ടും താഴേക്കൊഴുകി ഒരു നദിയില്‍ ചെന്നു ചേരുന്നു.

ചിറയില്‍ ധാരാളം മീനുകള്‍ ഉണ്ട്. നദിയില്‍ നിന്നും ഒഴുക്കിനെതിരേ നീന്തിക്കയറിവന്ന്‍ ചിറയില്‍ കുടിയേറിപാര്‍ത്തവരാണിവര്‍. മഴക്കാലത്ത് തോട്ടിലൂടെ വെള്ളം കലങ്ങിമറിഞ്ഞ് കുത്തിയൊഴുകുമ്പോള്‍ ചിറയില്‍ നിന്നും മീനുകള്‍ തോട്ടിലൂടെ മുകളിലേക്ക് കയറിവരും. രാത്രിയില്‍ ടോര്‍ച്ചുകളും പന്തങ്ങളും ഒക്കെയായി കാത്തിരിക്കുന്ന കരക്കാരുടെ കൈകളിലെത്തിച്ചേരാനായാണാ യാത്ര. ക്രോം ക്രോം വിളിക്കുന്ന മാക്കുക്കുണ്ടമ്മാരും ചീവീടുകളും പിന്നെ പേരറിയാത്ത നിരവധി ഒച്ചകളും വിളികളുമൊക്കെയായി അന്തരീക്ഷം മുഖരിതമാകും. ഓരോ മഴക്കാലവും നാട്ടുകാര്‍ക്ക് ഉത്സവങ്ങള്‍ പോലാണ്.

നോക്കെത്താ ദൂരത്തോളം പരന്നുകിടക്കുന്ന വയലേലകള്‍ നിറയെ ആദ്യം ഹരിതനിറവും പിന്നെ പഴുത്തുലഞ്ഞ സ്വര്‍ണ്ണവര്‍ണ്ണവും ആയി നില്‍ക്കുന്നത് കാഴ്ചയ്ക്ക് തന്നെ എത്ര ഹൃദ്യമായിരുന്നു. തന്നെ പ്രതീക്ഷിച്ച് വിത്തിറക്കി പ്രതീക്ഷാനിര്‍ഭരമായ കണ്ണുകളോടെ നോക്കിയിരിക്കുന്നവര്‍ക്ക് അധ്വാനത്തിന്റെ പതിഫലമെന്നോണം കതിര്‍ക്കുലകള്‍ ധാരാളമായി വിളയിച്ചു മറിയിച്ചുകൊടുക്കുന്ന ഭൂമി. ആള്‍ക്കാരിഷ്ടപ്പെട്ടിരുന്നു അവളെ. പരിപാലിച്ചിരുന്നു അവളെ. പുലര്‍ച്ചെ അമ്പലത്തിലെ സുപ്രഭാത കീര്‍ത്തനം മുഴങ്ങുന്നതിനുമുന്നേ വയലുകളില്‍ കൊയ്ത്തുകാരുടെ കലപില ഉയരുമായിരുന്നു. കൊയ്ത്തും മെതിയും കഴിഞ്ഞ് കൂലിയായ് കിട്ടിയ നെല്ലുമായി അവര്‍ വീടുകളിലേക്ക് മടങ്ങുമ്പോള്‍ കുട്ടികള്‍ വയലില്‍ അരിച്ചുപെറുക്കാനിറങ്ങും. കൊയ്ത്ത് സമയത്ത് പൊഴിഞ്ഞടര്‍ന്നുവീണ നെല്‍ക്കതിര്‍ക്കുലകള്‍ പെറുക്കിയെടുക്കാനാണാ പരതല്‍. പിന്നെ ദിനങ്ങള്‍ പലതുകഴിയുമ്പോള്‍ ഉണങ്ങിവരണ്ട് കളിസ്ഥലമായി മാറും അവിടം. കുട്ടികളുടെ സാമ്രാജ്യം.

മണല്‍നാടുകളില്‍ വിയര്‍പ്പൊഴുക്കി കീശനിറയെ കാശുമായി വന്ന ഒരാള്‍ പാടത്തു നിന്നും ചെളിയും പുരണ്ട് കയറിവന്ന പിതാവിനെ മുഖം ചുളിപ്പിച്ചുനോക്കി. കഷ്ടപ്പെടുന്ന കാശ് കൊണ്ട് വയലില്‍ തള്ളുന്നതില്‍ അമര്‍ഷം പൂണ്ടു. കാശത്രയുമിറക്കിയിട്ട് എന്തു ലാഭമാണുണ്ടാകുന്നതെന്ന്‍ പറഞ്ഞ് ദേക്ഷ്യപ്പെട്ടു. വീണ്ടും മണല്‍ക്കാടിലേക്ക് പോകുന്നതിനുമുന്നേ ആദ്യമായി വയലുകളിലൊന്നിനെ മണ്ണിട്ട് പകുതി നികത്തി അവളുടെ മാറില്‍ മുറിവേല്‍പ്പിച്ചു. അധ്വാനിച്ച് നടുവൊടിഞ്ഞ് സമ്പാദിച്ചവന്‍ സ്വന്തം നാട്ടിലെ അധ്വാനത്തിന് വില കല്‍പ്പിച്ചില്ല. അതൊരു തുടക്കമായിരുന്നു. മുറിവുകള്‍ കൂടിക്കൂടി വന്നു. പച്ചപ്പിന്റെ വ്യാസം കുറയാനാരംഭിച്ചു. മണല്‍ഭൂവില്‍ നിന്നുള്ള ധനമൊഴുക്ക് കൂടിയപ്പോള്‍ വയലില്‍ നിന്നും ശരീരത്തില്‍ ചെളിപറ്റുന്നത് വൃത്തികേടായി പലര്‍ക്കുമനുഭവപ്പെട്ട് തുടങ്ങി. ചാലുകീറാതെയും വിത വിതയ്ക്കാതെയും മണ് വെട്ടി വീഴാതെയും വയലുകള്‍ ചത്തൊടുങ്ങാന്‍ തുടങ്ങി. കളകള്‍ നിറഞ്ഞ് തരിശുകളായി മരിക്കാന്‍ തുടങ്ങിയ വയലുകല്‍ ആര്‍ത്തു നിലവിളിച്ചുകൊണ്ടിരുന്നു. ശബ്ദമില്ലാത്ത അവയുടെ നിലവിളികള്‍ ആരുകേള്‍ക്കാന്‍. തവളകലുടേയും ചീവീടുകളുടേയും ശബ്ദങ്ങള്‍ പതിയെപതിയെ ഇല്ലാതായിത്തുടങ്ങി. പുറമ്പോക്കി ഭൂമി ആരോ സ്വന്താമാക്കുകയും ആ കുളം മണ്ണിട്ട് മൂടുകയും ചെയ്തതൊടെ തോടിന്റെ ശവക്കുഴിയും തോണ്ടപ്പെട്ടു. കലങ്ങിമറിഞ്ഞുവരുന്ന വെള്ളത്തില്‍ നീന്തിക്കയറിവരാനാകാതെ മീനുകള്‍ സങ്കടപ്പെട്ടു. കളിസ്ഥലങ്ങള്‍ അപ്രത്യക്ഷമായി അവിടേ വാഴയും തെങ്ങും മരിച്ചീനിയുമൊക്കെ നില്‍ക്കുന്നതുകണ്ട കുട്ടികളും സങ്കടപ്പെട്ടു. ഒടുവില്‍ അവയുമൊക്കെ അപ്രത്യക്ഷമായി റബ്ബര്‍ തൈകള്‍ നിറയാന്‍ തുടങ്ങി. ഒരിക്കലും വറ്റാതിരുന്ന കിണറുകളില്‍ പലതും ഉണങ്ങിവരണ്ടു. അപൂര്‍വ്വം ചില കിണറുകളില്‍ ഉണ്ടായിരുന്ന വെള്ളത്തിനായി ആള്‍ക്കാര്‍ ആ വീട്ടുകാരോട് യാചിച്ചു ക്യൂ നിന്നു. വല്ലപ്പോഴും മാത്രം പൈപ്പിലൂടെ വരുന്ന പൊടിയും അഴുക്കും നിറഞ്ഞ വെള്ളം പിടിക്കാനായി ഉന്തും തള്ളും വഴക്കുമായി. കുത്തരിച്ചോറുണ്ണുക എന്നത് സങ്കല്‍പ്പം മാത്രമായി. പാവം പഴമനസ്സുകള്‍ മാത്രം മരണമടഞ്ഞ വയലേലകള്‍ക്ക് മുന്നില്‍ "ആധി"യെരിയുന്ന മനസ്സുമായി ഇനിയെന്തെന്ന ചോദ്യവുമായി നിന്നു. ഇരുകൂട്ടരും കരയുകയായിരുന്നു. ആര്‍ത്തലച്ച് ഒച്ചയൊട്ടുമില്ലാതെ.......

വികസനമെന്ന പേരിട്ട് ഒരു സംസ്കൃതിയെ മൊത്തം ഉന്മൂലനാശനം ചെയ്യുന്ന നവസംസ്ക്കാരത്തിന്റെ പിണിയാളുകളും അവയുടെ ബലിയാടുകളും ചേര്‍ന്നതാണ് "ആതി". വന്‍ കിട കയ്യേറ്റങ്ങള്‍ എപ്രകാരം ഒരു വലിയ വിഭാഗം ജനങ്ങളെ വഴിയാധാരമാക്കുന്നുവെന്ന്‍ ആതി തുറന്നുകാട്ടുന്നു. സമൃദ്ധവും ശുദ്ധവുമായ ജലത്തില്‍ തങ്ങളുടേ അന്നന്നത്തെ അന്നത്തിനു വക കണ്ടെത്തി സന്തോഷസമേതം ജീവിച്ചിരുന്ന ഒരു ജനവിഭാഗം. കഥാരാവുകളും സ്വന്തം ആചാരാനുഷ്ടാനങ്ങളും വിശ്വാസപ്രമാണങ്ങളുമായി അവരങ്ങിനെ കഴിയുകയാണ്. പരസ്പ്പരം ബഹുമാനിച്ച് അധ്വാനത്തിന്റെ മഹത്വം മനസ്സിലാക്കി. നഗരകാപഠ്യങ്ങളൊന്നും അലോസരപ്പെടുത്താതെ മീന്‍ പിടുത്തവും കൃഷിയും ഒക്കെയായി കഴിയുന്ന അവര്‍ക്ക് അതിമോഹങ്ങള്‍ ഇല്ലായിരുന്നു. തെളിനീരാര്‍ന്ന ജലദേവത അവരുടെ ഇടയില്‍ വസിച്ചിരുന്നു. ഏതൊരു പൊയ്കയും അശുദ്ധമാക്കാന്‍ ഒരു ചെളിത്തുണ്ട് മതിയാവുമെന്ന്‍ പറയുന്നതുപോലെ ഒരുനാള്‍ കുമാരന്‍ ആതിയില്‍ അവതരിക്കുകയാണ്. പാരമ്പര്യകൃഷിയും മറ്റുമൊക്കെ കെട്ടിപ്പിടിച്ചിരുന്ന്‍ ജീവിതം തുലയ്ക്കുന്നതില്‍ അമര്‍ഷം പൂണ്ട് അതിരുകാണാ ആകാശം വെട്ടിപ്പിടിക്കുവാന്‍ ആതിയില്‍ നിന്നും ഒരിക്കല്‍ ഓടിപ്പോയ അതേ കുമാരന്‍. ഇന്ന്‍ അവന്‍ മടങ്ങിവന്നിരിക്കുന്നത് സര്‍വ്വശക്തനായാണ്. ആതിയുടെ നാശവും ആതിവാസികളുടെ "ആധിയും" അവിടെ തുടങ്ങുന്നു.

ആതിയുടെ സ്വത്ത് ജലമായിരുന്നു. ആതിവാസികള്‍ക്ക് സര്‍വ്വവും നല്‍കുന്ന ജലം. ആതി പറയുന്നത് ഒരു ജലയുദ്ധവും. മുമ്പ ആതിവാസി ആയിരുന്ന, ഇപ്പോള്‍ മുതലാളിയായിതീര്‍ന്ന കുമാരന്‍ ആദ്യം കൈവയ്ക്കുന്നതും ജലത്തെതന്നെയാണ്. ആതിയെ സമ്പന്നമാക്കിയിരുന്ന ജലപ്രയാണത്തിനു തടയിട്ട്കൊണ്ട് അവര്‍ കൃഷിചെയ്തിരുന്ന ഒരു വലിയ പാടശേഖരം അതിന്റെ ഉടമയില്‍ നിന്നും വിലകൊടുത്തുവാങ്ങി അത് മണ്ണിട്ട് നികത്തുന്നു. തന്റെ ഒഴുക്ക് നഷ്ടപ്പെടുത്തിയിടത്ത് വന്ന്‍ തലതല്ലിക്കരയുന്ന ജലത്തെക്കണ്ട് കണ്ണ്‍ നിറഞ്ഞന്തം വിട്ടിരിക്കുന്ന കുഞ്ഞിമാതുവിനെപ്പോലെ വായനക്കാരനും അന്തം വിട്ടുപോകും. പഴഞ്ചന്‍ രീതികള്‍ പിന്തുടരുന്ന ആതിയെ സ്വര്‍ഗ്ഗസമാനമായ നഗരമാക്കിമാറ്റുവാനാണ് കുമാരന്‍ അവതരിച്ചിരിക്കുന്നത്. ആതിയിലെ ജനങ്ങളെ രണ്ടായി വിഭജിക്കുവാനും അവരില്‍ പകുതിയെ ഒപ്പം നിര്‍ത്തുവാനും കഴിയുന്നിടത്ത് കുമാരന്‍ വിജയം തുടങ്ങുകയാണ്. നഗരമാലിന്യങ്ങളുടെ ശ്മശാനഭൂമിയായ് ആതി മാറുവാന്‍ സമയമേതുമെടുക്കുന്നില്ല. ആതിയിലെ ജലത്തെ ഇല്ലായ്മ ചെയ്തുകൊണ്ട്, കണ്ടല്‍ക്കാടുകളെ നശിപ്പിച്ചുകൊണ്ട്, മീനുകളുടെ ആവസവ്യവസ്ഥയെ തകര്‍ത്തെറിഞ്ഞുകൊണ്ട് വികസനം വരികയാണ്. പണമുള്ളവ്നൊപ്പം മാത്രം നില്‍ക്കുന്ന ഭരണനിയമവ്യവസ്ഥകളുടേ സഹായത്തൊടെ. എതിര്‍പ്പിന്റെ സ്വരമായ് വരുന്ന ദിനകരന്മാരൊക്കെ സത്യത്തില്‍ ആര്‍ക്കും വേണ്ടാത്തവരാണ്. ആസന്നമരണമടഞ്ഞുകൊണ്ടിരിക്കുന്ന ഭൂമിക്കുപോലും വേണ്ടാത്തവര്‍. അവള്‍ സര്‍വ്വം സഹിക്കാന്‍ ശീലിച്ചിരി‍ക്കുന്നു.

വളരെ വലിയ വായനയും ചര്‍ച്ചയും ആകേണ്ടുന്ന ഒന്നാണ് ശ്രീമതി സാറാ ജോസെഫ് എഴുതിയ ഈ നോവല്‍. അനിയന്ത്രിതമായ രീതിയില്‍ നമ്മുടെ പരിസ്ഥിതിയേയും ജൈവവിവിധ്യങ്ങളേയും കൊള്ളയടിക്കുകയും ഒരു സംസ്കൃതിയെ മുഴുവന്‍ നാശോന്മുഖമാക്കിതീര്‍ക്കുകയും ചെയ്യുന്ന വികസനം എന്താണു നമ്മുടെ നാടിനു സമ്മാനിക്കുന്നത്. ഹരിതവര്‍ണ്ണം നിറഞ്ഞു നിന്നിരുന്ന, കാറ്റും മഴയും സുലഭമായിരുന്ന, തെളിനീരൊഴുക്കിയൊഴുകിയിരുന്ന എണ്ണമറ്റ നദികള്‍ ഉണ്ടായിരുന്ന, കണ്ണെത്താദൂരത്തോളം വയലേലകള്‍ നിറഞ്ഞുനിന്നിരുന്ന, തുമ്പയും തെച്ചിയും തൊട്ടാവാടിയും ശലഭങ്ങളും മിന്നാമിനുങ്ങുകളും ഒക്കെ ഉണ്ടായിരുന്ന തൊടികളും ഒക്കെ ഇന്നെവിടെയാണ്. ഏതു പാതാളദേശത്തേക്കാണിവര്‍ എന്നെന്നേയ്ക്കുമായെന്നവണ്ണം അപ്രത്യക്ഷമായത്. മലിനമല്ലാത്ത ഒരു ജലാശയം നമുക്കിന്ന്‍ കണ്ടെത്തുവാന്‍ കഴിയില്ല. എവിടെനോക്കിയാലും ചീഞ്ഞുനാറുന്ന മാലിന്യങ്ങള്‍ മാത്രം. ഇതാണോ വിഭാവനം ചെയ്യപ്പെട്ട വികസനം. ഹരിത നിബിഡഭൂമിയെ കോണ്‍ഗ്രീറ്റ് കാടുകളായി രൂപാന്തിരപ്പെടുത്തുന്ന വികസനം.

ആതി ഒരടയാളപ്പെടുത്തലാണ്. സമീപഭാവിയില്‍ തന്നെ വരാന്‍ പോകുന്ന ഒരു ജലയുദ്ധത്തിന്റെ അടയാളപ്പെടുത്തല്‍.

ഭൂമി എല്ലാം സഹിക്കുവാനും പൊറുക്കുവാനും പഠിച്ചിരിക്കുന്നു. അവള്‍ക്കറിയാം ദുരമൂത്തവര്‍ കെട്ടിപ്പൊക്കിയുയര്‍ത്തുന്ന മണിമാളികകളുടെ ആയുസ്സെത്രയാണെന്ന്‍. തന്നോട് ചെയ്യുന്നതിന്റെ ഫലമനുഭവിപ്പിക്കാതെ അവള്‍ ആരെയും വിടുമെന്ന്‍ പ്രതീക്ഷിക്കുകയേ വേണ്ട. നാലുവശവും വെള്ളം നിറഞ്ഞ ഭൂമിയില്‍ നിന്നുകൊണ്ട് ഒരു തുള്ളി ശുദ്ധവെള്ളം കുടിയ്ക്കുവാനായി കേണുവിളിക്കുന്നവരുടെ തലമുറകളുടെ ദയനീയത ഓര്‍ത്തവള്‍ പൊട്ടിച്ചിരിക്കും. ഒടുവില്‍ വെള്ളം കുടിയ്ക്കാനാവാതെ തൊണ്ടപൊട്ടി മരിച്ച് മാസംവും മലവും പ്ലാസ്റ്റിക്കും ചപ്പുചവറുകളും നിറഞ്ഞ് കറുത്ത് കൊഴുത്തു അസഹ്യനാറ്റവും പ്രസരിപ്പിച്ച് കുത്തിയൊഴുകി നടക്കുന്നവളുടെ മടിത്തട്ടില്‍ പുതഞ്ഞ് കമിഴ്ന്നും മലര്‍ന്നും കിടക്കുന്നവരെ അമ്മാനമാടി അവള്‍ രസിക്കും. പ്രതികാരദാഹിയെപ്പോലെ

ആതി വായിച്ചുതീര്‍ന്നപ്പോള്‍ മനസ്സു വിങ്ങിപ്പോയി. ആതിദേശക്കാരുടെ സങ്കടം എന്റേതുകൂടിയല്ലേ. ഈ എഴുത്തില്‍ ആദ്യമെഴുതിയിട്ടിരിക്കുന്നത് എന്റെ സ്വന്തം ഗ്രാമവും അതിന്റെ ഇന്നത്തെ അവസ്ഥയുമാണ്. ആരോ പറഞ്ഞിട്ടുള്ളതുപോലെ അവസാനത്തെ മരവും മുറിച്ചുനീക്കിയിട്ട്, അവസാനകൃഷിഭൂമിയും മണ്ണിട്ടുമൂടിയിട്ട്, അവസാനതുള്ളിവെള്ളവും മലിനമാക്കിതീര്‍ത്തിട്ട് മനുഷ്യന്‍ മനസ്സിലാക്കും. പച്ചനോട്ടുകെട്ടുകള്‍ തിന്നുതീര്‍ത്താല്‍ മാത്രം വയറുനിറയത്തില്ലെന്ന്‍..ആതി എന്റെ സങ്കടമാണ്..എല്ലാവരുടേയും സങ്കടമാണ്..വരാനുള്ള തലമുറയ്ക്കായ് കരുതിവച്ചിരിക്കുന്ന ദുരന്തത്തിന്റെ പതിപ്പാണ്. നാം ഇനിയെങ്കിലും ഉണരണം..ഇല്ലെങ്കില്‍..........

ശ്രീക്കുട്ടന്‍

അഞ്ചു

October 17, 2013 binoj joseph


കറുകറുത്ത കാർമുഖിൽ, കൊമ്പനാന പുറത്ത് കയറി വരുന്ന കാഴ്ച ഞാൻ കണ്ടു !. അന്ന് ഞാൻ അഞ്ചുവിന്റെ മടിയിൽ തല ചായ്ച്ചു, ദൂരെ മഴയെത്തുന്നതും കാത്തു കിടക്കുകയായിരുന്നു.

ഇന്ന് ഞാൻ ജീവിതവും, ജീവനും തിരഞ്ഞു ഏതൊക്കെയോ തെരുവകളിലൂടെ അലയുന്നു. അപ്പോഴും ഞാൻ യഥാർത്ഥത്തിൽ  തിരയുന്നത് അവളെയാണ്  അവളെ മാത്രം!
.
കറുകറുത്ത കാർമുഖിൽ കൊമ്പനാന പുറത്ത് കയറി വരുന്ന കാഴ്ച ഞാൻ പിന്നെയും കാണുന്നു, കണ്ടുകൊണ്ടേയിരിക്കുന്നു.........

മഴയെ ഞാൻ വെറുക്കുന്നു, ഓരോ വട്ടം മഴ പെയ്യുമ്പോഴും അഞ്ചുവിന്റെ ഓർമ്മകൾ. കേരളത്തിൽ ജനിച്ചു പോയതുകൊണ്ടാവാം മഴയോടും മഴയത്തു നനഞ്ഞു കുതിർന്നു നിൽക്കുന്ന കന്യകയോടുമുള്ള ഈ അപാര പ്രണയം.
ആഫ്രിക്കൻ വനാന്തരങ്ങളിൽ മഴ പെയ്തു, നൈൽ നദിയുടെ തീരങ്ങൾ നനഞ്ഞു കുതിർന്നു, അപ്പോഴും ഓർമ്മയുടെ ചിറകിൽ പറന്നു കൊമ്പനാന പുറത്ത് കയറി കറുത്ത കാർമുഖിൽ വന്നു, കൂടെ അഞ്ചുവും! .

എമ്പയർ സ്റ്റേറ്റ് ബിൽഡിങ്ങിന്റേയും , ചിക്കാഗോ ടവറിന്റെയും ജനൽച്ചില്ലുകളിൽ മഴത്തുള്ളികൾ തുടുതുടാ വീണപ്പോഴും അഞ്ചു ഓർമ്മകളിൽ നിറഞ്ഞു. സൌത്ത് കൊറിയയിൽ ബുദ്ധ സന്യാസിയുടെ കുടിലിനു മുന്നിലും കൊമ്പനാന പുറത്ത് കയറി കറുത്ത കാർമുഖിൽ വന്നു, കൂടെ അഞ്ചുവും! .

അഞ്ചുവിനെ കുറിച്ചുള്ള ഓർമ്മകളാൽ തടവിലാക്കപെട്ടിരിക്കുകയാണ് ഞാൻ. ഭൂമിയിൽ മഴ പെയ്യുന്നത് അവൾക്കുവേണ്ടിയാവം, അന്ന് ഞാൻ അവളോടു അങ്ങനെയാണു പറഞ്ഞത്. എന്നിട്ടു അവൾ ചൂടിയിരുന്ന വാഴയില ദൂരേക്കു പറത്തിയെറിഞ്ഞു. അവളുടെ മുടിയിൽ നിന്നും, തുടുത്ത കവിളിൽ നിന്നും, നാണം തുളുമ്പിയ മൂക്കിൽ നിന്നും മഴത്തുള്ളികൾ നീന്തിതുടിച്ചു വന്നു എന്നെ നനയിച്ചു. അവളുടെ വയറോടു ചേർത്ത് ഞാൻ മുഖമമർത്തി. എന്തിനാണ് ഞാൻ  അന്നത് ചെയ്തത് ?, അറിയില്ല! .

എന്തോ ഒരു ശക്തിയാൽ എന്റെ മുഖം അവളുടെ ശരീരത്തോടു  ഇഴുകിചേർന്നു.കാർമുഖിൽ നിറഞ്ഞ ആകാശവും അതിനു പിന്നിലൊളിച്ച താരകളും ഒരു പക്ഷെ നോക്കിയിരിക്കാം, പ്രകൃതിയുടെ പച്ചപ്പ്‌ എന്നെ പൊതിഞ്ഞിരിക്കാം, കിളികൾ പാട്ട് പാടിയിരിക്കാം , ഭൂമിയുടെ ശീൽക്കാരങ്ങൾ എന്നെ പ്രകോപിപ്പിച്ചിരിക്കാം. മഴത്തുള്ളികൾക്കു അന്ന് ചൂടായിരുന്നു, ചെറിയ ചൂട് !. ആ ചൂടിൽ ഞാൻ അവളെ പുണർന്നുവോ , സഹിക്കാനാവാതെ എന്റെ വസ്ത്രം ഞാൻ ഊരിയെറിഞ്ഞുവോ ? !!.
എന്നെ പറ്റി മാത്രമേ ഞാൻ ചിന്തിച്ചുള്ളൂ, പുരുഷന്റെ സ്വാർഥത!.  അവൾ എന്ത് ചെയ്യുകയായിരുന്നു ?
തന്റെ കന്യകാത്വം നഷ്ട്ടപെട്ടതോർത്ത്‌ കരഞ്ഞിരിക്കാം , തന്റെ സ്വകാര്യസമ്പാദ്യങ്ങൾ കവർന്നെടുത്ത എന്നെ വെറുത്തിരിക്കാം , അല്ലങ്കിൽ നാകനിർവ്രുതി നേടി പരിലസിച്ചിരിക്കാം, മഴയോടൊപ്പം ഒലിച്ചുപോയ തന്റെ വികാരസാഗരത്തെ കുറിച്ചോർത്തു ചിരിച്ചിരിക്കാം!! . ഓർമ്മയില്ല! .
ഞാൻ ഉണർന്നപ്പോൾ അവളുടെ കൈവിരലുകൾ എന്റെ തലമുടി താഴുകുന്നുണ്ടായിരുന്നു

ആകാശം തെളിഞ്ഞുനിന്നു, സൂര്യവെളിച്ചം എന്ന കണ്‍കെട്ടു വിദ്യക്ക് പിന്നിലൂടെ താരകൾ എന്നെ നോക്കി പരിഹസിക്കുന്നതായ് എനിക്ക് തോന്നി . പിടഞ്ഞെണീറ്റ ഞാൻ എന്തിനെയെക്കൊയോ പരതി, ആരെയെക്കൊയോ പരതി. മോഷണം കഴിഞ്ഞ കള്ളനെപ്പോലെ ഞാൻ പരിഭ്രമിച്ചു, ഞാൻ ഓടിയൊളിച്ചു .

എന്റെ ഓർമ്മകൾ ഇന്നും എന്നെ പിന്തുടരുന്നു . അമേരിക്കയിൽ ഇരുന്നു ഓർഗാനിക് കെമിസ്ട്രി പഠിക്കുമ്പോൾ വെളിയിൽ മഴ പെയ്തു . എന്റെ കണ്ണുകൾ അഞ്ചുവിനെ തിരഞ്ഞു , അവളുടെ കൈകൾ തിരഞ്ഞു , അവളുടെ മടിത്തട്ട് തിരഞ്ഞു . ലണ്ടനിൽ ഷാജി അങ്കിളിന്റെ വീടിന്റെ വെളിയിലെ ഗാർഡൻ ബെഞ്ചിലിരുന്നപ്പോഴും മഴ പെയ്തു. കൊമ്പനാന പുറത്ത് കയറി കാർമുഖിൽ വന്നു , അഞ്ചുവിന്റെ ഓർമ്മകൾ വന്നു . മഴ കഴിഞ്ഞപ്പോൾ തെളിഞ്ഞ മാനത്തിന്റെ മറവിലിരുന്നു താരകൾ എന്നെ കളിയാക്കി .

ഞാൻ ഓടിയൊളിക്കാൻ ശ്രമിക്കുന്നത് എന്റെ ഓർമ്മകളിൽ നിന്നുമാണ്. ഇന്നും ഞാൻ അവളെ പ്രണയിക്കുന്നു. അവളെ കുറിച്ചുള്ള ഓർമ്മകളുടെ കൽത്തുറങ്കൽ തടവിലാണു ഞാൻ . ഇനിയെന്നാണ് കറുകറുത്ത കാർമുഖിൽ, കൊമ്പനാന പുറത്ത് കയറി വരുന്ന കാഴ്ച എനിക്ക് കാണാൻ കഴിയുക , അന്നെനിക്ക് തിരികെ പോകണം വെറുതെ അവളുടെ മടിയിൽ തല ചായ്ച്ചു ചെറുചൂടുള്ള മഴ നനയാൻ . ഞാൻ മഴയെ സ്നേഹിക്കുന്നു !!!....

1002 രാവുകൾ

September 01, 2013 abith francis

                    1001 രാവുകൾ കഴിഞ്ഞിരിക്കുന്നു... ഇന്നാണ് 1002ആം ദിനം.. കഴിഞ്ഞുപോയ 1001 രാവുകൾക്കും ഇല്ലാതിരുന്ന യാതൊരു  പ്രത്യേകതയും ഇനിയുള്ള രാവിനും ഇല്ലാതിരുന്നതുകൊണ്ട്ചെരിഞ്ഞു വീണ സൂര്യശോഭയിൽ പതിവിലും കൂടുതൽ നീണ്ടുപോയ നിഴലുകൾക്കുള്ളിൽമങ്ങിത്തുടങ്ങിയെന്നു സ്വയം   വിശ്വസിപ്പിച്ചു പോരുന്ന ഓർമകളെ ഒളിക്കുവാൻ വിട്ട്വിജനമായ കടൽത്തീരത്തുകൂടെ ലക്ഷ്യമില്ലാത്ത ഒരു നടത്തം ആരംഭിച്ചു... കക്കയും പോളയും പരന്നു കിടക്കുന്ന പൂഴി മണ്ണിൽ ആഴ്ന്നു പതിച്ച പാദമുദ്രകൾമാത്രം    ഏകാന്തപഥികനെ വിടാതെ പിന്തുടർന്നു... ആരെയും ഒന്നിനെയും കാത്തിരിക്കുവാൻ പ്രേരിപ്പിക്കുന്നതൊന്നും അതുവരെയും ലഭ്യമല്ലാതിരുന്നതുകൊണ്ട്   യാത്രക്ക് ഒരു അന്ത്യം കുറിക്കപ്പെട്ടിരുന്നില്ല   നിമിഷം വരെ..

ഒരു ജോലി ഉണ്ടായിരുന്നു... അതൊരു ജോലി ആയിരുന്നോ എന്ന്  ഉറപ്പിച്ചു ചോദിച്ചാൽ എനിക്കും ഉത്തരം ഇല്ല...പക്ഷെ അത്അതെന്തായാലും എനിക്ക് അന്നന്നത്തെ അപ്പത്തിനുള്ള വക തന്നിരുന്നു...

കുട്ടിക്കാലം തൊട്ടേ ഏകാന്തതയുടെ മനോഹാരിത അറിഞ്ഞിരുന്നതുകൊണ്ടാവണംകൊതിയായിരുന്നു സംസാരിക്കാൻ....

ഓർമ വച്ച നാൾ മുതൽനട്ടുച്ചക്കും ഇരുൾ വീണു കിടന്നിരുന്ന ഒരു വലിയ   മുറിയിലെ കൊച്ചു തടി കട്ടിലിൽ ചുരുണ്ടുകൂടി ഇരുന്നുഅവിടെ ഉള്ള ഏക അലങ്കാര വസ്തുവായിരുന്ന ഒരു കണ്ണാടിയിലേക്ക് നിർന്നിമേഷനായി   നോക്കി നിന്നിരുന്ന ബാല്യംകാലം മുതൽഇന്നുവരെ ഉള്ള ജീവിതത്തിന്റെ   നാൾ വഴികളിൽ ഓരോന്നിലും ഏകാന്തത ഒരു തീരാ ശാപമായി എന്നെ  പിന്തുടർന്നു പോന്നത് 1001 രാവുകൾക്കു മുൻപ് ഞാൻ എടുത്ത  തീരുമാനത്തിലേക്ക് എന്നെ എത്തിക്കുന്നതിനായിരിക്കണം എന്ന് ഞാൻ വിശ്വസിക്കുന്നു.. ആഗ്രഹിച്ച വഴിയെ ഒന്നും നടക്കാതെ വരുമ്പോൾസംഭവിക്കുന്നതെല്ലാം കാലങ്ങൾക്കുമുൻപേ എവിടെയൊക്കെയോ തനിക്കായിഎഴുതപ്പെട്ടിരിക്കുന്നു എന്ന നിരാശന്റെ ജൽപനംഒരുനിമിഷാർധത്തിലെക്കെങ്കിലും ആരോ എനിക്ക്  കാട്ടിതന്ന സ്വർഗീയ വെളിപാടായി മനസ്സിൽ പതിച്ചപ്പോൾ എനിക്ക്  തോന്നി ഇതാണ് എന്റെ വഴി..എന്റെ വിധി എന്ന്...


അങ്ങനെ എന്റെ ഏകാന്തതഅത്  ലോകത്തുള്ളമറ്റാരേക്കാളും കൂടുതൽ ഞാൻ അനുഭവിക്കുന്നു എന്ന് സ്വയംവിശ്വസിക്കുന്നവരിലേക്ക്ഞാൻ   പകർന്നു നൽകാൻതീരുമാനിച്ചു... അങ്ങനെ എനിക്ക്  ലോകത്തിനു   മുന്നിൽ  ഒരു ജോലി ആയി എന്ന് ഞാൻ വിശ്വസിച്ചു...

ഇരുളടഞ്ഞ അനേകം മുറികളിൽആശുപത്രികളിൽഅഭയകേന്ദ്രങ്ങളിൽവീടുകളിൽമറ്റനേകം ഇടങ്ങളിൽ ഒക്കെ എന്റെ ഏകാന്തനിമിഷങ്ങളിലെ ചിന്തകൾ ചിറകടിച്ചു പറന്നു... 

എന്തായിരുന്നു എന്റെ ജോലി എന്നല്ലേ...സംസാരം..സംഭാഷണം.. കണ്ണാടിയിൽ തെളിയുന്ന സ്വന്തം രൂപത്തിനോടല്ലാതെ  ലോകത്ത് മറ്റൊന്നിനോടും സംസാരിക്കാനില്ലാതെ ഒറ്റപ്പെട്ടുപോയ അനേകം മനുഷ്യഹൃദയങ്ങൾക്കായി ഞാൻ എന്റെ ശബ്ദം ദാനംചെയ്തു... എന്റെ വാക്കുകളെ ഞാൻ അവർക്കായിഅവരുടെ ആവശ്യങ്ങൾക്കനുസൃതമായി പരുവപ്പെടുത്തി...കഴിഞ്ഞ 1001ദിന രാത്രങ്ങളിൽ , സന്ദർഭങ്ങളും സാഹചര്യങ്ങളും നടത്തിയ ഗൂഡാലോചനകളിൽ തോൽവി സമ്മതിച്ചു ഏകാന്തതടവുകാരായി ഒതുങ്ങിക്കൂടിയ,  ഒതുക്കപ്പെട്ട കാതുകൾക്ക് എന്റെ ശബ്ദം കൂട്ടിരുന്നു... ചുരുക്കി പറഞ്ഞാൽ വ്യത്യസ്തമായ ഒരു ജോലി.. ആരും സംസാരിക്കാൻ ഇല്ലാത്തവരോടു സമയവും ടൈം ടേബിളും വച്ച് സംസാരിച്ച്‌  സംസാരത്തിനു കാശ് വാങ്ങുക...


എന്റെ വാക്കുകൾക്കു വില നിശ്ചയിച്ചു കച്ചവടമാക്കുന്നതിൽ എനിക്ക്   താല്പര്യം ഉണ്ടായിരുന്നില്ല  എങ്കിലുംഏകാന്തതയുടെ വില എനിക്ക്നല്ല പോലെ അറിയാമായിരുന്നു എങ്കിലുംവിശപ്പാണ് പരമമായ സത്യം എന്ന തിരിച്ചറിവ് എന്നെ എന്തിനും പ്രാപ്തനാക്കുകയായിരുന്നു... മനുഷ്യൻ  പഠിക്കുന്നതും കഷ്ടപ്പെടുന്നതും ജോലി ചെയ്യുന്നതും ഒക്കെ ഒരുനേരത്തെ   ആഹാരത്തിനു വേണ്ടിയാണ് എന്ന തിരിച്ചറിവ് മറ്റെല്ലാവരെയും പോലെ എന്നെയും പ്രൊഫെഷണൽ ആക്കി...അങ്ങനെ എന്റെ വാക്കുകൾക്കു ഞാൻ വിലയിട്ടു..

അങ്ങനെ എന്റെ 999മത്തെ ദിനത്തിലാണ് ഞാൻ  കൊച്ചുവീട്ടിൽ എത്തിയത്...അമേരിക്കയിൽ നിന്നും എന്നെ തേടിയെത്തിയ ഫോണ്‍ ‍ കോൾ എന്റെ   വാക്കുകൾക്ക് ഇട്ട വില വളരെ കൂടുതലായതുകൊണ്ട് എന്റെ ഒരാഴ്ചത്തെ താമസം ആ വീട്ടിലേക്കു മാറ്റാൻ ഞാൻ തീരുമാനിച്ചപ്പോൾ തീരുമാനം  എന്നെ ഇന്ന്  മണൽപ്പരപ്പിൽ ഒരിക്കൽക്കൂടി ഏകനാക്കിമാറ്റും എന്ന്   ഞാൻ തിരിച്ചറിഞ്ഞിരുന്നില്ല.. ഓടിനിടയിൽക്കൂടി സൂര്യപ്രകാശം അരിച്ചിറങ്ങുന്ന  കൊച്ചു വീടിന്റെ ഇറയത്തു ഞങ്ങൾ പരസ്പരം നോക്കി ഇരുന്നു...ജീവിതത്തിന്റെ സായാഹ്നങ്ങളിൽ എങ്ങോ അലഞ്ഞു നടക്കുന്ന വൃദ്ധൻ   ആകസ്മികമായ മരണമെന്ന ശാശ്വത സത്യത്തെ കാത്തിരിക്കുന്നതുപോലെ തോന്നി...ഞങ്ങൾ ഒരു ചെറുപുഞ്ചിരിക്കപ്പുറാം പരസ്പരം ഒന്നും സംസാരിച്ചില്ല...എന്റെ ജോലി ചെയ്യാൻ ഞാൻ വാ തുറന്നപ്പോൾ ഒക്കെ എന്നോട്  നിശബ്ധനാവാൻ  കണ്ണുകൾ ആവശ്യപ്പെട്ടു... അകത്തെ മേശമേൽ   ചിതറിക്കിടന്നിരുന്ന അനേകം കടലാസ് കഷങ്ങങ്ങളിൽ ഒന്നിൽ അനന്തമായി നീളുന്ന പൂജ്യങ്ങൾ ഉള്ള ഒരു NRI അക്കൗണ്ട്‌ ബുക്ക് കിടക്കുന്നത് ഞാൻ കണ്ടു... 

ദിവസങ്ങൾക്കപ്പുറം ഇന്ന്  കണ്ണുകൾ  ലോകത്തിലെ അവസാന പ്രഭാതവും കണ്ടു വീണ്ടുമൊരു നിദ്രയിൽ ആണ്ടപ്പോൾ പഴയ ഒരു ഇരുൾ വീണ   മുറിയും തടി കട്ടിലും കണ്ണാടിയും എന്റെ മുന്നിൽ തെളിഞ്ഞു... പരസ്പരം   ഒന്നും സംസാരിക്കാതെഎന്നാൽ എന്നെ ഒരുപാട് പാഠങ്ങൾ പഠിപ്പിച്ചു   കടന്നുപോയ  മനുഷ്യന്റെ ആത്മാവിനു മുന്നിൽ ഞാൻ തല കുനിച്ചു...

ആൾക്കൂട്ടത്തിനു നടുവിൽ തനിച്ചിരിക്കേണ്ടി വരുന്ന ഒട്ടനവധി  ആത്മാക്കൾക്ക് മുന്നിൽ ജീവിക്കാൻ വേണ്ടി ഞാൻ നടത്തിയ  പകർന്നാട്ടങ്ങൾക്ക് ഒരു മനുഷ്യൻ 2 ദിവസത്തെ നിശബ്ധതകൊണ്ട്  വിലയിട്ടപ്പോൾനാളെ എനിക്കും സംഭവിക്കാവുന്ന അനിവാര്യതയെ ഞാൻ നേരിൽ  കണ്ടപ്പോൾഅനാഥന്റെയും സനാഥന്റെയും മുന്നിൽ ഒറ്റപ്പെടലിനും    ഏകാന്തതയ്ക്കും ഒരു മുഖം ആണെന്ന് ഞാൻ തിരിച്ചറിഞ്ഞപ്പോൾഎന്നാൽസനാഥന്റെ എകാന്തതക്ക്‌ അനാഥന്റെതിനേക്കാൾ വേദന കൂടുതലാണ് എന്ന സത്യം തെളിഞ്ഞുവന്നപ്പോൾഅക്കൗണ്ട്‌ ബുക്കിൽ നിറയുന്ന പൂജ്യങ്ങൾക്ക് ചില സമയങ്ങളിൽ എങ്കിലും വെറും പൂജ്യത്തിന്റെ വിലയെ ഒള്ളു എന്ന് മനസിലായപ്പോൾചിലപ്പോൾ ഒരു ചെറിയ പുഞ്ചിരിക്കു പോലും വില  നിശ്ചയിക്കാൻ ആവാതെ വരുമ്പോൾഅങ്ങനെ  ഒരായുസ്സിലെക്കുള്ള പല പാഠങ്ങളും പ്രകൃതി കണ്മുന്നിൽ  തുറന്നു തരുമ്പോൾഅന്ത്യം കുറിക്കപ്പെടാത്ത എന്റെ യാത്ര  തുടർന്നുകൊണ്ടേയിരുന്നു...

മറ്റേതോ വൻകരകളിൽ നിന്നും കാതങ്ങൾ താണ്ടി എന്നെ തേടി എനിക്കായി എത്തിയ ഒരു കുഞ്ഞു തിര എന്റെ പാദങ്ങളെ നനച്ചു പിൻവാങ്ങിയപ്പോൾ പഴയൊരു നിരാശന്റെ ജല്പനങ്ങൾ എന്റെ കാതിൽ വീണ്ടും മുഴങ്ങി..   തിരയുടെ വിധിയിലും എഴുതിയിരിക്കുന്നുണ്ടാവണം എന്റെ  കാൽച്ചുവട്ടിൽ വന്നു അപ്രത്യക്ഷമാവാൻ... ഇനിയും എനിക്കായി   ആരൊക്കെയോ കാതങ്ങൾ താണ്ടി വരും എന്ന്എന്റെ മനസ് മന്ത്രിച്ചു..... ആ  ഒരു നിമിഷത്തെ തോന്നലിൽ എന്റെ യാത്രക്ക് അന്ത്യം കുറിക്കപ്പെടുകയായിരുന്നു... ഞാൻ കാത്തിരിക്കാൻ തീരുമാനിച്ചു... 1002 ആം രാവ്...
                                                                                                   
   കടപ്പാട് : നയന