സുഹൃത്തേ,
മലയാളകഥയുടെ സമകാലത്തെ രേഖപ്പെടുത്താനുള്ള ഒരു വിനീതശ്രമം..
അനുദിനം മാറുന്ന ജീവിതാവസ്ഥകളുടെ വൈവിധ്യവും വൈരുദ്ധ്യവും ഫലപ്രദമായി ഭാഷയിലേക്കു പരാവര്‍ത്തനം ചെയ്യുന്ന കഥാപരിശ്രമങ്ങള്‍ക്കായി ഒരിടം...
അതാണ് ’ഋതു-കഥയുടെ വസന്തം’ എന്ന ഈ ഗ്രൂപ്പ് ബ്ലോഗ്.
ഇടവേളയുടെ കൌതുകത്തിനപ്പുറം,
ചെറുകഥയെന്ന മാധ്യമത്തെ അതീവഗൌരവത്തോടെ സമീപിക്കുന്ന എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കുമായി,
ഈ വാതില്‍ തുറന്നുവെച്ചിരിക്കുന്നു..!!
കഥയെ സ്നേഹിക്കുന്ന എല്ലാവരും കടന്നു വരുക... കഥകള്‍ വായിക്കുക..എഴുതുക..
ഇവിടെ പ്രസിദ്ധീകരിക്കുന്ന കഥകളില്‍ നിന്ന്, ഓരോ മാസവും മികച്ച കഥകള്‍ ഒരു വിദഗ്ദ്ധസമിതി‍ തെരഞ്ഞെടുക്കുന്നതാണ്.!
വര്‍ഷാന്ത്യത്തില്‍, ഇങ്ങനെ തെരഞ്ഞെടുക്കുന്ന കഥകളില്‍, ഏറ്റവും മികച്ച രണ്ടു കഥകള്‍ക്ക് പുരസ്കാരവും നല്‍കുന്നതാണ്.!!



നോവെല്ല ഭാഗം 2 - സീസറച്ചന്റെ ലോട്ടറി പ്രസംഗം.

July 09, 2014 Salini Vineeth

ആദ്യ ഭാഗം ഇവിടെ വായിക്കാം: നോവെല്ല ഭാഗം 1 - സീസറച്ചൻ 

കൊല്ലപ്പരീക്ഷ കഴിഞ്ഞു സ്കൂൾ അടക്കാൻ കാത്തിരിക്കുന്ന കുട്ടിയെപ്പോലെയാണ്  സീസറച്ചൻ അടുത്ത ഞായറാഴ്ച്ചയാകാൻ കാത്തിരുന്നത്. അവധിക്കാലത്ത് താൻ ചെയ്യാൻ പോകുന്ന കാര്യങ്ങളോർത്ത് കുളിരണിയുന്ന കുട്ടിയെപ്പോലെ, തന്റെ പദ്ധതികളെപറ്റി ആലോചിച്ചപ്പോൾ  അച്ചന് നേർത്ത രോമാഞ്ചവും അതേ സമയം നെഞ്ചിന്റെ ഇടത്ത് ഭാഗത്ത് നേരിയ കാളലും അനുഭവപ്പെട്ടു. കടന്ന കയ്യാണ്, പക്ഷേ പിടിച്ചു നില്ക്കണ്ടേ?

ഞായറാഴ്ച കാലത്ത് ആറുമണി കുർബാനയ്ക്കുള്ള മണിയടിച്ചപ്പോൾ സീസറച്ചൻ അകാരണമായി ഒന്ന് ഞെട്ടി. അൾത്താരയിലേയ്ക്ക് പ്രവേശിക്കവേ, പള്ളിയിൽ തിങ്ങി നിറഞ്ഞിരിക്കുന്ന ഇടവക ജനത്തെ കണ്ടു ജീവിതത്തിൽ ആദ്യമായി സീസറച്ചനു സഭാകമ്പം ഉണ്ടായി. എങ്കിലും മുഖത്തെ പ്രസന്നത അദ്ദേഹം വെടിഞ്ഞില്ല. അന്നത്തെ സുവിശേഷം 'ധനവാന്റെയും ലാസറിന്റെയും(1)' ആണെന്നത് അച്ചനെ ഗൂഡമായി സന്തോഷിപ്പിച്ചു. തന്റെ പദ്ധതിക്ക് ദൈവം തരുന്ന പിന്തുണയുടെ കോസ്മിക് അടയാളമാണിതെന്നു വിശ്വസിക്കാൻ ശ്രമിച്ചു കൊണ്ട് സുവിശേഷ വായന അവസാനിപ്പിച്ച്  അച്ചൻ സുവിശേഷ പ്രസംഗത്തിനായി പ്രസംഗ പീഠത്തിലേയ്ക്ക് നടന്നു.  ഇടവകയുടെ ചരിത്രത്തിലെ പ്രധാനമായ ഒരു നാഴികക്കലായിരുന്ന ആ പ്രസംഗം പില്ക്കാലത്ത് "സീസറച്ചന്റെ ലോട്ടറിപ്രസംഗം" എന്ന പേരിൽ അറിയപ്പെട്ടു. ഇടവകയിലെ ധനവാന്മാരെ അഭിസംബോധന ചെയ്തു കൊണ്ടാണ് പ്രസംഗം ആരംഭിച്ചത്. ഇഹലോകത്തെ സകല സുഖങ്ങളിലും മദിച്ചു ജീവിച്ചിരുന്ന അഭിനവ ധനവാന്മാർക്ക് സ്വർഗത്തിലേയ്ക്കു ഒരു ഫ്രീ- പാസ് ഒപ്പിക്കാനുള്ള എളുപ്പ വഴി എന്ന നിലയിലാണ് അച്ചൻ കാര്യങ്ങൾ അവതരിപ്പിച്ചത്.ഇടവകയിലെ ലാസർമാരുടെ രോദനം കേൾക്കാത്ത ധനവാന്മാർ, നരകത്തിലെ ഉമിത്തീയിൽ നീറാനുള്ള സാദ്ധ്യത ഏറെയാണെന്ന ഭീഷണിയോടെ അച്ചൻ കാര്യത്തിലേയ്ക്ക് കടന്നു.

"ധനവാൻ നരകത്തിൽ പോയത് എന്തിനാണെന്ന് മനസ്സിലാക്കണമെങ്കിൽ ധനവാന്മാരും ലാസർമാരും എങ്ങനെ ഉണ്ടാകുന്നു എന്ന് ആദ്യം മനസ്സിലാക്കണം. ഒരു ജന്മിയും കുടിയാനും ഉണ്ടാകുന്ന അതേ രീതിയിൽ തന്നെയാണത്. ഈ മലയോര മേഖലയിൽ ജീവിക്കുന്ന നമ്മുടെ പലരുടെയും പൂർവികർ കുടിയേറ്റ കർഷകർ ആയിരുന്നല്ലോ! അതിനാൽ തന്നെ, ഞാൻ പറയാൻ പോകുന്ന ഈ ഉപമ നിങ്ങൾക്ക് വളരെയെളുപ്പം മനസ്സിലാകും"

കർത്താവ് പറഞ്ഞ ഉപമ പോരാഞ്ഞിട്ട് സീസറച്ചന്റെ ഉപമ കൂടി, അതും ശ്വാസം വിടാൻ പോലും ഇടമില്ലാത്ത ഈ പള്ളിക്കകത്തിരുന്നു കേൾക്കേണ്ടി വരുന്നതിലെ ഗതികേടോർത്ത് പലരും ദീർഘനിശ്വാസം പുറപ്പെടുവിച്ചു. അച്ചൻ അത് കണ്ടില്ലെന്നു നടിച്ചു പ്രസംഗം തുടർന്നു.

"നൂറു നൂറ്റിയിരുപതു വർഷങ്ങൾക്കു മുൻപാണ്, നമ്മുടെ മണ്ണ് കാടും തരിശുമായി കിടന്നിരുന്ന കാലം. മനുഷ്യവാസം ഇല്ലാതിരുന്ന, കാട്ടു മൃഗങ്ങൾ യഥേഷ്ടം  വിലസിയിരുന്ന ഒരു കാലത്തെ കഥയാണിത്. ആ കാലത്ത് രണ്ട് കുടിയേറ്റ കർഷകർ ഈ നാട്ടിലെത്തി. നമുക്കവരെ മത്തായി എന്നും, വറീതെന്നും വിളിക്കാം. അധ്വാനശീലരായ, ആരോഗ്യ ദൃഡഗാത്രരായ ഒന്നാന്തരം രണ്ടു കർഷകർ. അവർ വേലി കെട്ടി ഭൂമി തിരിച്ചെടുത്തു. നിലമൊരുക്കി കൃഷിയിറക്കി. ആകാശം സമൃദ്ധമായി മഴപെയ്യിച്ചു. ഭൂമി സമൃദ്ധമായി വിള കൊടുത്തു. അറപ്പുരകൾ നിറഞ്ഞു. അവർക്ക് അനുയോജ്യരായ വധുക്കൾ വന്നു, കുട്ടികൾ ഉണ്ടായി. ജീവിതം പുഷ്ടിപ്പെട്ടു. ധനവാനാകാനുള്ള പാതയിൽ ആയിരുന്നു രണ്ടു പേരും. കൃഷിയിലോ, ജീവിതത്തിലോ അവർ കള്ളത്തരങ്ങൾ കാണിച്ചില്ല. എളുപ്പവഴികൾ അന്വേഷിച്ചതും ഇല്ല.അങ്ങനെ ജീവിതം സന്തോഷകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്ന കാലത്ത്, ഒരു ദിവസം ചന്തയിൽ പോയി മടങ്ങിയ വറീതിനെ അതിലെ പറന്നു പോയ ഒരു കൊച്ചു കൊതുക് കടിച്ചു. അയാൾ അതറിഞ്ഞതു  പോലുമില്ല. രണ്ടാം നാൾ മലേറിയ ബാധിച്ച് വറീത് കിടപ്പിലായി. വേണ്ടത്ര ചികിത്സാ സൗകര്യങ്ങൾ ഇല്ലാതിരുന്ന ആ കാലത്ത്, രണ്ടാം ആഴ്ച അയാള് മരിച്ചു! യുവതിയായ ഭാര്യയും, പറക്കമുറ്റാത്ത കുഞ്ഞുങ്ങളും പെരുവഴിയിലായി. ഉള്ള കൃഷിയിടങ്ങൾ പരിപാലിക്കാനോ, കൃഷിയിറക്കാനോ ആരുമില്ലാത്ത അവസ്ഥ. വിളവുകൾ എല്ലാം വിറ്റു  തീർന്നപ്പോൾ പട്ടിണി വാതിലിൽ മുട്ടി. വറീതിന്റെ ഭാര്യ മത്തായിയുടെ വീട്ടിൽ വേലയ്ക്കു പോയി തുടങ്ങി. മത്തായി ആകട്ടെ, തന്റെ നിലങ്ങളിൽ നിന്ന് സമൃദ്ധമായി വിളവുണ്ടാക്കി.  ഒരു ധനവാനും ലാസറും അവിടെ ജനിച്ചു!

 അപ്പോൾ പറഞ്ഞു വന്നത്, ഇന്ന് പലരും ധനവാന്മാർ ആയിരിക്കുന്നതിനു പല കാരണങ്ങളും ഉണ്ട്. മത്തായിയെ പോലൊരു പൂർവികൻ നിങ്ങൾക്കും ഉണ്ടായിരുന്നിരിക്കാം, നിങ്ങൾ കൃഷി ചെയ്യുന്ന വിളയ്ക്ക് വില കൂടിയിരിക്കാം. രോഗങ്ങളോ മറ്റു ബാധ്യതകളോ നിങ്ങളെ അലട്ടുന്നില്ലായിരിക്കാം, നിങ്ങളുടെ മകളുടെ ഭർത്താവ് മദ്യപിച്ചു കുടുംബം മുടിക്കുന്ന ഒരുത്തൻ അല്ലായിരിക്കാം. നിങ്ങളുടെ കഴിവിനെയും അധ്വാനത്തെയും ഞാൻ വില കുറച്ച് കാണുകയാണെന്ന് കരുതരുതേ. വിതക്കുന്നവൻ മാത്രമേ കൊയ്യുകയുള്ളൂ എന്ന് ഉറച്ച് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ, പക്ഷേ, വിതച്ചിട്ടും കൊയ്യാൻ കഴിയാത്ത ഒരു കൂട്ടം ഹതഭാഗ്യർക്ക്‌ വേണ്ടിയാണ് ഞാൻ സംസാരിക്കുന്നത്. ധനവാനായിരിക്കുക എന്നത് ഒരു 80% സ്വന്തം അധ്വാനവും കഴിവും അച്ചടക്കവും വഴി  എത്തിപ്പിടിക്കാവുന്ന   അവസ്ഥയാണ് പക്ഷേ, ബാക്കി 20% ഭാഗ്യം, ദൈവാനുഗ്രഹം, വിധി എന്നൊക്കെ പേരിട്ടു വിളിക്കാവുന്ന ഒരു ഘടകമാണ്. സ്വന്തം സ്വത്ത്, തന്റെ കഴിവ് കൊണ്ട് മാത്രം ഉണ്ടായതാണെന്ന് വിശ്വസിക്കുമ്പോഴാണ് അത് മറ്റൊരാളുമായി പങ്കു വയ്ക്കാൻ ബുദ്ധിമുട്ട് തോന്നുന്നത്.മറിച്ച്, താൻ ഈ സ്വത്തുകളുടെ ഉടമസ്ഥനല്ല, മറിച്ച് സൂക്ഷിപ്പുകാരൻ മാത്രമാണെന്ന തിരിച്ചറിവ് ഉണ്ടാകുമ്പോൾ, അല്ലെങ്കിൽ ഈ സ്വത്തൊക്കെ ഏതു നിമിഷവും തിരിച്ചെടുക്കപ്പെടാം എന്ന് മനസ്സിലാവുമ്പോൾ പങ്കു വയ്ക്കൽ എളുപ്പമാകും. അങ്ങനെ ഒരു പങ്കുവെക്കലിനാണ് ഞാൻ ഇന്ന് നിങ്ങളെ ക്ഷണിക്കുന്നത്."

ഇത്രയും പറഞ്ഞു നിറുത്തിയിട്ടു, അച്ചൻ തന്റെ മുന്നിലിരിക്കുന്ന ദൈവജനത്തെ  അർത്ഥഗർഭമായി ഒന്ന് നോക്കി. അച്ചൻ എങ്ങോട്ടാണ് പറഞ്ഞു കൊണ്ട് പോകുന്നതെന്ന് മനസ്സിലാകാതെ അന്തം വിട്ടിരിക്കുകയായിരുന്നു പലരുമെങ്കിലും, ഒരു മ്ലാനത, പ്രത്യേകിച്ചും മുതലാളിമാരുടെ മുഖത്ത്, തെളിഞ്ഞു നിന്നു. വർദ്ധിച്ച ആത്മവിശ്വാസത്തോടെ അച്ചൻ തുടർന്നു.

"നമ്മുടെ ഇടവകയിൽ സഹായം ആവശ്യമുള്ള വളരെയേറെ പേരുണ്ട്. പള്ളിക്ക് അവരെയൊക്കെ സഹായിക്കണമെന്ന ആഗ്രഹവും ഉണ്ട്. ഇല്ലാത്തത് ആവശ്യത്തിനുള്ള പണം മാത്രമാണ്.പള്ളി പണി നീണ്ടു പോകുന്ന ഈ സാഹചര്യത്തിൽ ഇടവക ജനം എത്രയൊക്കെ പിരിവു തന്നാലും അത് മതിയാകാത്ത അവസ്ഥയുമാണ്. നിങ്ങളുടെ മേൽ കൂടുതൽ ഭാരം അടിച്ചേൽപ്പിക്കാൻ പള്ളി ആഗ്രഹിക്കുന്നുമില്ല. അതിനാൽ തന്നെ പള്ളി ഇനി രണ്ടു വർഷത്തേയ്ക്ക് യാതൊരു പിരിവുകളും നടത്തുന്നില്ല എന്ന് തീരുമാനിച്ചിരിക്കുന്നു. പക്ഷെ, പിരിവു കൂടാതെ തന്നെ നമ്മുടെ ജീവകാരുണ്യ പ്രവർത്തനങ്ങളും ഒപ്പം  പുത്തൻ പള്ളിയുടെ പണിയും  മുൻപോട്ടു കൊണ്ട് പോകാൻ ഈ ഇടവകയിലെ ഓരോ കുടുംബത്തിന്റെയും പ്രാർഥനയും, പിന്നെയൊരു നൂറു രൂപയും ആവശ്യമുണ്ട്"

" അത്തരത്തിൽ പിരിവിൽ നിന്ന് ഒഴിവു വേണമെന്ന് ആഗ്രഹിക്കുന്നവർക്ക് നമ്മുടെ ഇടവകയിൽ കേരള സർക്കാരിന്റെ കാരുണ്യ ഭാഗ്യക്കുറി വിൽക്കുന്ന ചാക്കോ എന്ന സഹോദരന്റെ അടുത്തു നിന്ന് നൂറു രൂപ കൊടുത്തു ഒരു ക്രിസ്മസ് - ന്യൂ ഇയർ ബംബർ എടുത്ത് അടുത്ത ആഴ്ച പള്ളിയിൽ ഏൽപ്പിക്കാം. ലോട്ടറി എടുത്തു പള്ളിയിൽ  എല്പിക്കുന്നവർക്ക് ആകർഷകമായ പല ആനുകൂല്യങ്ങളും ലഭിക്കും- ലോട്ടറി നറുക്കെടുത്ത്  ഫലം വരാൻ രണ്ടു മാസം കൂടിയുണ്ട്, അത് വരെ യാതൊരു പിരിവും, തരേണ്ടി വരില്ല എന്ന് മാത്രമല്ല, ഇടവകയിൽ നിന്ന് ലഭിച്ച ലോട്ടറി ടിക്കറ്റിൽ ഒരെണ്ണമെങ്കിലും സമ്മാനാർഹമായാൽ പിന്നെ, അടുത്ത രണ്ടു വർഷത്തേയ്ക്ക് പള്ളി പണിക്കോ, മറ്റു ജീവകാരുണ്യ പ്രവർത്തനങ്ങൾക്കോ, ലോട്ടറികൾ എടുത്ത ആരും തന്നെ ഒരു രൂപ പോലും പിരിവു തരേണ്ടി വരില്ല. കേരള സർക്കാർ നടത്തുന്ന മഹത്തായ ജീവ കാരുണ്യ പ്രവർത്തനങ്ങളിൽ പങ്കെടുക്കാം എന്നതിനോടൊപ്പം തന്നെ നമ്മുടെ പുത്തൻ പള്ളിയെയും  ഇടവകയിലെ ദരിദ്രരായ സഹോദരങ്ങളെയും രക്ഷിക്കാനുള്ള ഒരു അവസരം കൂടിയാണിത്"

"ലോട്ടറി എടുക്കാൻ ആർക്കു മേലും ഒരു സമ്മർദവും ഇല്ല എന്നും ഇക്കൂട്ടത്തിൽ വ്യക്തമാക്കി കൊള്ളട്ടെ. ലോട്ടറി എടുക്കാൻ താത്പര്യം ഇല്ലാത്തവർ, തങ്ങൾ ഇതുവരെ തന്നു കൊണ്ടിരുന്നത് പോലെ തന്നെ പിരിവുകൾ കൃത്യമായി തന്നാൽ മാത്രം മതിയാകും. ഇനി ഒരു ലോട്ടറി അടിച്ചാൽ തന്നെ, ഇപ്പോൾ ഈ പദ്ധതിയിൽ ചേരാത്ത എല്ലാവരും തുടർന്നും പിരിവുകൾ യഥാസമയം തന്നു കൊണ്ടിരിക്കണം എന്ന് കൂടി ഓർമിപ്പിക്കട്ടെ!" 

ഇത്രയും പറഞ്ഞു നിറുത്തിയിട്ടു അച്ചൻ പ്രസംഗപീഠത്തിൽ നിന്നും ഇറങ്ങി, അൽത്താരയിലേയ്ക്ക്  നടന്നു.യാതൊന്നും സംഭവിക്കാത്തത് പോലെ, കുർബാന തുടർന്നു. പള്ളിയിൽ ഉയരുന്ന മുറുമുറുപ്പുകൾ അച്ചൻ കേട്ടില്ല എന്ന് നടിച്ചു.

കുർബാന കഴിഞ്ഞു പള്ളി മുറിയിലേയ്ക്ക് സീസറച്ചൻ കടന്നു വന്നപ്പോൾ കണ്ടത് മുഖത്തൊരു ചോദ്യ ചിഹ്നവുമായി നില്ക്കുന്ന കപ്യാരെയാണ്. അയാള് ഇടവക ജനത്തിന്റെ മുഴുവൻ ചോദ്യങ്ങളുടെയും പ്രതിനിധി ആണെന്നതും, കപ്യാരോട് പറയുന്നതെന്തും നിമിഷങ്ങൾക്കകം കാട്ടു തീ പോലെ ഇടവകയിൽ പടരും എന്നതും വ്യക്തമായി അറിയാമായിരുന്ന സീസറൻ നിഷ്കളങ്കമായി ഒരു ചോദ്യമെറിഞ്ഞു.

"എന്നാ  കപ്യാരെ? "

"അച്ചോ, ഇത് കൊറച്ച് കടന്ന കയ്യല്ലേ?, ലോട്ടറിയെടുത്ത് പള്ളി പണീകാ എന്നൊക്കെ വച്ചാ, കൊറച്ചിലല്ലേ?"

ഇത്തരം ചോദ്യങ്ങൾ പ്രതീക്ഷിച്ചിരുന്ന അച്ചൻ ഒട്ടും കുലുങ്ങിയില്ല.

"ലോട്ടറി   നിയമവിരുദ്ധം ഒന്നുമല്ലല്ലോ, നാഴികയ്ക്ക് നാല്പതു വട്ടം ടി വി യിൽ സർക്കാര് തന്നെ പരസ്യം കൊടുക്കുന്നതല്ലേ?  ഇതൊരു പ്രേക്ഷിത പ്രവർത്തനമാ കപ്യാരെ. കാര്യം നടക്കണേ കുറച്ചു ബുദ്ധി വേണം..."

കപ്യാരുടെ സംശയം അവിടം കൊണ്ട് അവസാനിച്ചിരുന്നില്ല.

" അല്ലാ, ഇടവകേ എല്ലാ വീട്ടുകാരും ഈ ലോട്ടറി എടുക്കും എന്നതിന് എന്നാ  ഒറപ്പ്? എടുത്താ തന്നെ അടിക്കും എന്നതിന് എന്നാ ഒറപ്പ്?"

"കപ്യാര് എന്നാ ചെയ്യും എന്ന് പറ, ഇപ്പൊ നൂറു രൂപാ മൊടക്കി പിരിവീന്നു ഒഴിവാകുവോ, അതോ ലോട്ടറി എടുക്കുന്നത് കൊറച്ചിലാണെന്ന് വച്ച് എല്ലാ മാസവും പിരിവു തരുവോ? പിന്നെ ലോട്ടറി അടിക്കുന്ന കാര്യം, നാളെ കാലത്ത് കപ്യാര് കെടക്കപ്പായേന്നു എണീക്കും എന്നതിനും എന്നാ ഒരു ഉറപ്പ്? വിശ്വാസം അതല്ലേ എല്ലാം, കപ്യാരെ? നമ്മള് ഒന്ന് മുട്ടി നോക്കുന്നു, കർത്താവ്‌ തുറന്നു തരും!"

"അതിപ്പോ, അങ്ങനെ ചോദിച്ചാ?..." കപ്യാർക്ക് ഉത്തരം മുട്ടി.


"എന്നാ പിന്നെ, എല്ലാരുടെം കയ്യീന്ന് നൂറു രൂപാ വാങ്ങിച്ചിട്ടു, അച്ചനു തന്നെ ലോട്ടറി എടുത്താ പോരെ? എന്നാത്തിനാ ഇത്രേം വളഞ്ഞ വഴീക്കോടെ പോകുന്നെ?" കപ്യാര് അടിയറ പറയാൻ  തയ്യാറായിരുന്നില്ല.

" അതിനു ലോട്ടറി എടുക്കണം എന്നുള്ളത് പള്ളിയുടെ തീരുമാനം അല്ലല്ലോ, ഞാൻ ആരോടും ലോട്ടറി എടുക്കണം എന്ന് പറഞ്ഞിട്ടില്ല, പിരിവീന്നു ഒഴിവാകാൻ ഒരു ബുദ്ധി പറഞ്ഞു കൊടുത്തു എന്നേയുള്ളു. അത് പ്രയോഗിക്കാൻ തയ്യാറുള്ളവർക്ക് പരീക്ഷിക്കാം. ഇല്ലത്തോർക്ക് സാധാരണ പോലെ പിരിവു തരാം. ലോട്ടറി എടുക്കണം എന്നുള്ളത് പള്ളിയുടെ ആവശ്യം അല്ല കപ്യാരെ, പള്ളിയുടെ ആവശ്യം കെട്ടിടം പണിക്കുള്ള കാശ് പിരിച്ചെടുക്കുക എന്നത് മാത്രമാണ്. ഇപ്പൊ കപ്യാർക്കു കാര്യങ്ങളുടെ കെടപ്പ് വശം മനസ്സിലായോ?പിന്നെ വ്യക്തി പരമായി എനിക്ക് ഈ ലോട്ടറി എന്ന പ്രസ്ഥാനത്തെ കുറിച്ചു വല്യ മതിപ്പൊന്നും ഇല്ലെടോ. എന്നാ ജീവകാരുണ്യം എന്നൊക്കെ പറഞ്ഞാലും അന്തി വരെ എല്ലുമുറിയെ പണിയെടുക്കുന്നവന്റെ  പ്രതീക്ഷയും കാശും ഊറ്റി കുടിക്കുന്ന ഒരു പ്രസ്ഥാനം തന്നെയാ അത്. പിന്നെ, പണ്ടാരാണ്ടോ പറഞ്ഞ പോലെ, "All is fair in war and real estate! "
 

കേട്ടത് മുഴുവൻ ദഹിക്കാതെ വാ പൊളിച്ചു നിന്ന കപ്യാരെ മറികടന്നു സീസറച്ചൻ പ്രാതല് കഴിക്കാനായി പോയി. കപ്യാരുടെ അവസ്ഥയിൽ തന്നെയായിരുന്നു ഇടവക ജനം മുഴുവനും. എന്നാൽ കൂട്ടത്തിൽ ഒരാള് മാത്രം തന്റെ ഭാഗ്യത്തെ ഓർത്ത് കർത്താവിനും സീസറച്ചനും മൌനമായി നന്ദി പറഞ്ഞു. അത് ലോട്ടറിക്കാരൻ  ചാക്കോയായിരുന്നു.(തുടരും..)


 ©

1. http://en.wikipedia.org/wiki/Rich_man_and_Lazarus 

June 09, 2014 eenam

ഋതുവില്‍ എഴുത്തുകാര്‍ കൂടിയതിനാല്‍ എല്ലാവര്‍ക്കും അവസരം ലഭിക്കാനായി ഒരാള്‍ക്ക് ഒരു മാസം ഒരു കഥ എന്ന രീതിയില്‍ പരിമിതപ്പെടുത്തിയിരിക്കുന്നു. ഒരു കഥ പോസ്റ്റ് ചെയ്തതിനുശേഷം കുറഞ്ഞത് രണ്ടു ദിവസം കഴിഞ്ഞുവേണം(48Hrs)അടുത്ത രചന പോസ്റ്റ് ചെയ്യുവാന്‍ എന്ന നിബന്ധന നിര്‍ബന്ധമായും പാലിക്കുവാന്‍ എല്ലാ എഴുത്തുകാരോടും അഭ്യര്‍ത്ഥിക്കുന്നു.! ഈ രണ്ടു നിബന്ധനകളും പാലിക്കാത്ത കഥകള്‍ ഉടന്‍ തന്നെ ഋതുവില്‍ നിന്നും നീക്കം ചെയ്യുന്നതായിരിക്കും. തൊട്ടു മുന്‍പത്തെ കഥയ്ക്ക് 48Hrs കഴിഞ്ഞ് താങ്കള്‍ക്കു കഥ ഷെഡ്യൂള്‍ ചെയ്യാം.ഷെഡ്യൂള്‍ ചെയ്യാന്‍ അറിയാത്തവര്‍ ദയവായി കഥ ഡ്രാഫ്റ്റ്‌ ആയി സേവ് ചെയ്യുക..താങ്കളുടെ പേരില്‍ തന്നെ കഥകള്‍ യഥാസമയത്ത് പബ്ലിഷ് ചെയ്യപ്പെടുന്നതായിരിക്കും. യാതൊരു കാരണവശാലും പോസ്റ്റുകളുടെ ഫോർമാറ്റ്‌ വ്യത്യാസപ്പെടുത്തരുത്‌. ഒരേ ഫോണ്ട്‌, ഒരേ വലിപ്പം തുടങ്ങിയ പൊതുഘടകങ്ങളിൽ മാറ്റം വരുത്തരുത്‌. കോപ്പിറൈറ്റ്‌ പ്രശ്നങ്ങളില്ലാത്ത ചിത്രങ്ങൾ ചേർക്കാവുന്നതാണ്‌. ഒപ്പം എഴുത്തുകാരന്റെ ഫോട്ടോയും. പ്രസിദ്ധീകരിക്കുന്ന ഓരോ രചനയുടെയും പൂര്‍ണ്ണമായ ഉത്തരവാദിത്തം എഴുത്തുകാരിൽ നിക്ഷിപ്തമായിരിക്കും.തികച്ചും നിഷ്പക്ഷമായി ഓരോ രചനകൾക്കും അഭിപ്രായം രേഖപ്പെടുത്തുക. അംഗങ്ങൾ സ്വന്തം ബ്ലോഗുകളിൽ ‘ഋതു’വിന്റെ കോഡോ ലിങ്കോ ചേർത്ത്‌ കൂടുതൽ ഉഷാറാക്കുക. രചനയുടെ താഴെ (© രചയിതാവ്‌ )എഴുത്തുകാരന്റെ പേര്‌ കൂടി ചേർക്കുക.ലേബല്‍ ആയി 'കഥ' എന്ന് ചേര്‍ക്കാന്‍ ശ്രദ്ധിക്കുമല്ലോ.. എല്ലാവർക്കും നന്ദി.. ശുഭദിനം! ഇനി ഇത്‌ ഡിലിറ്റ്‌ ചെയ്ത ശേഷം കഥ സേവ് ചെയ്തോളു..

നോവലൈറ്റ്‌ ഭാഗം 1 - സീസറച്ചൻ

Salini Vineeth

പണി തീരാത്ത ആ കെട്ടിടത്തിനു മുന്നിൽ അയാൾ ഒരു നെടുവീർപ്പോടെ നിന്നു. ബെൽറ്റ്‌ വാർത്ത്, തറ കെട്ടിക്കഴിഞ്ഞിരുന്നു ."ഇനിയെന്ത്?" എന്ന ചോദ്യം പോലെ, തുരുമ്പെടുത്തു തുടങ്ങിയ ഇരുമ്പു കമ്പികൾ അവിടിവിടെയായി പൊങ്ങി നിന്നു. നന്നേ തണുത്ത ഒരു പ്രഭാതമായിരുന്നിട്ടും അയാളുടെ നെറ്റിയിൽ വിയർപ്പു ചാലുകൾ ഒഴുകി. ഏഴര കുർബാനയ്ക്കുള്ള മണിയടിച്ചപ്പോഴാണ് അയാൾക്ക്‌ പരിസരബോധം വന്നത്.

കുർബാന ചൊല്ലേണ്ട വികാരിയച്ചൻ പുത്തൻ പള്ളിയുടെ തറയ്ക്ക് മുന്നിൽ മ്ലാനവദനനായി നില്ക്കുകയാണെന്നറിയാതെ, കപ്യാർ ആവേശത്തോടെ വീണ്ടും വീണ്ടും മണിയടിച്ചു.

"ഈ സീസറച്ചൻ എവിടെപ്പോയി കെടക്കുവാ?...." പഴയ പള്ളിക്കകത്ത്‌ പ്രാർത്ഥിക്കാനായി വീർപ്പുമുട്ടി നിന്നിരുന്ന ഇടവക ജനം പിറുപിറുത്തു.

അഞ്ചു മിനിട്ട് വൈകി അൾത്താരയിൽ രംഗപ്രവേശം ചെയ്തപ്പോഴും  സീസറച്ചനെന്ന ഫാ.ജോർജ് പള്ളിത്താനത്തിന്റെ മുഖം ക്രൂശിതനായ യേശു ക്രിസ്തുവിനെ പോലെ മുറുകിയിരുന്നു. ഭൗതിക ചിന്തകൾ അകറ്റണമേയെന്നും ആന്തരിക ശക്തി നൽകണമേയെന്നും ആമുഖ പ്രാർത്ഥന സമയത്ത്  മനമുരുകി പ്രാർത്ഥിച്ചിട്ടും എഴുന്നു നിന്നിരുന്ന തുരുമ്പെടുത്ത കമ്പികളും, തഴച്ചു വളർന്നു നിന്നിരുന്ന കമ്മ്യുണിസ്റ്റ് പച്ചയും വികാരിയച്ചന്റെ മനസ്സിനെ അലോസരപ്പെടുത്തി.പള്ളിയിൽ തിങ്ങി നിറഞ്ഞിരുന്ന ഇടവക ജനം പ്രസംഗ സമയത്ത് ഇരിക്കാൻ സ്ഥലം കിട്ടുമോയെന്ന ആശങ്കയിലായിരുന്നു അന്നേരം.

നൂറ്റാണ്ടുകൾ പഴക്കമുള്ള പള്ളിയാണ്. ഇടവകയിൽ നൂറോ ഇരുനൂറോ മാത്രം ആൾക്കാർ ഉണ്ടായിരുന്നപ്പോൾ പണി കഴിപ്പിച്ചത്. ഇന്നാകട്ടെ ഇടവകയിൽ ആയിരത്തിലേറെ ആൾക്കാർ. കത്തുന്ന വേനൽ കാലങ്ങളിൽ , ഞായറാഴ്ച കുർബാന സമയത്ത് പള്ളിയിൽ ജനം തിങ്ങി നിറഞ്ഞു. സുഗന്ധ ദ്രവ്യങ്ങളുടെയും അധോവായുവിന്റെയും സമ്മിശ്ര ഗന്ധത്തിൽ പലരും വിയർത്തു കുളിച്ച് പള്ളിയിൽ തല കറങ്ങി വീണു. പുതിയ പള്ളി വേണമെന്നുള്ളത് ന്യായമായ ഒരു ആവശ്യമായിരുന്നു.വൈകാതെ ആ അവശ്യം അരമയിൽ പിതാവിന്റെ അടുത്തും എത്തി.

പള്ളി പണിയണം എന്ന ആവശ്യം ഉയർന്നപ്പോൾ തന്നെ ബിഷപ്പിന്റെ മനസ്സിൽ ഫാ.പള്ളിത്താനത്തിന്റെ മുഖമാണ് തെളിഞ്ഞു വന്നത്. റിയൽ എസ്റ്റെറ്റ് ബിസിനസ്സുകാരുടെ കുടുംബത്തിൽ നിന്ന് വന്ന നല്ല ഒന്നാന്തരം കോട്ടയംകാരൻ. കെട്ടിടം പണി ഒരു ആവേശവും, പ്രേക്ഷിത ദൗത്യവും ആയിരുന്നു പള്ളിത്താനം അച്ചന്. സാമ്പത്തിക പരാധീനതകൾ കാരണം മുടങ്ങി പോകുമെന്ന് കരുതിയിരുന്ന എത്രയോ കെട്ടിടങ്ങൾ അച്ചന്റെ കാർമികത്വത്തിൽ പൊങ്ങി വന്നിരിക്കുന്നു. ആശുപത്രി,സ്കൂൾ,പള്ളികൾ,കണ്‍വെൻഷൻ ഹാളുകൾ എന്ന് വേണ്ട, അച്ചൻ കൈ വെയ്ക്കാത്ത മേഖലകളില്ല! അങ്ങനെ, "കെട്ടിടം പണിയുടെ മധ്യസ്ഥൻ" എന്ന് രൂപതയിലെ കുറച്ചു പേരെങ്കിലും കളിയാക്കിയും, അല്പം അസൂയയോടെയും വിളിച്ചിരുന്ന ഫാ.ജോർജ് പള്ളിത്താനം പുത്തൻ പള്ളിയുടെ ബ്ലൂ പ്രിന്റും ആത്മവിശ്വാസമുള്ള ചിരിയുമായി ഇടവക വികാരിയായി ചാർജെടുത്തു.ഇടവകിൽ വന്നിറങ്ങിയ ഉടൻ അച്ചൻ ചെയ്തത്, അവിടുത്തെ അതി സമ്പന്നരുടെ ഒരു ലിസ്റ്റ് ഉണ്ടാക്കുക എന്നതായിരുന്നു.നാട്ടിലെ അബ്കാരികൾ, കോണ്‍ട്രാക്റ്റെർമാർ, സ്വർണക്കടക്കാർ, മരുന്ന്-പെട്രോൾ വില്പനക്കാർ എന്നിവരടങ്ങുന്ന ബൂർഷ്വാ മുതലാളിമാരുടെ ഒരു ലിസ്റ്റ്! ആ ലിസ്റ്റിൽ പതിനാറു പേരുണ്ടായിരുന്നു എന്ന് കണ്ട് അച്ചൻ സന്തോഷിച്ചു.മുന്നറിയിപ്പൊന്നും കൂടാതെ  ആദ്യത്തെ അബ്കാരിയുടെ വീട്ടിൽ ഉച്ച സമയത്ത്  "ആദ്യമായി നിങ്ങളുടെ വീട്ടിലാ വരുന്നത്, അത് പിന്നെ അങ്ങനെയല്യോ വേണ്ടിയത്?" എന്ന മുഖവുരയോടെ  ചെന്നു കയറിയ അച്ചനു ബീഫ് വരട്ടിയതും ആട്ടിൻ സ്റ്റൂവും പാലപ്പവും നെടിയരി ചോറും ഒടുവിൽ കഴിക്കാൻ സ്ട്രോബെറി പഴവും കിട്ടി.അച്ചൻ ഉടനെ ഒരു പത്തു ലക്ഷം കണക്കിൽ കൂട്ടി.

ഏകദേശം ഒരു മണിക്കൂറത്തെ പ്രബോധനത്തിന് ശേഷവും, "പച്ചരി വാങ്ങാനുള്ള കാശേയുള്ളൂ" എന്ന പ്രസ്താവനയിൽ നിന്ന് അബ്കാരി ഒരടി പോലും പുറകോട്ടു പോയില്ല. ഒടുവിൽ കിട്ടിയ പതിനായിരം രൂപയും വാങ്ങി പടിയിറങ്ങുമ്പോൾ മട്ടൻ സ്റ്റൂവും ബീഫ് വരട്ടിയതും  പാലപ്പവും നിശ്ശേഷം ദഹിച്ചിരുന്നു. അടുത്തതായി പോയ സ്വർണക്കടക്കാരന്റെ വീട്ടിലും ഇതൊക്കെ തന്നെയായിരുന്നു സ്ഥിതി. പിന്നീട് പോയ രണ്ടു വീടുകളിൽ നിന്ന് അച്ചനു വെറും കട്ടൻ ചായയെ കിട്ടിയുള്ളൂ. ഒരു അബ്കാരിയും മൂന്നു സ്വർണ കടക്കാരും എല്ലാ മരുന്ന് കച്ചവടക്കാരും നിരീശ്വര വാദികളായി മാറിയിരിക്കുന്നുവെന്നും, അതിനാൽ അച്ചൻ അവരുടെ വീടുകളിൽ ചെല്ലേണ്ടതില്ലെന്നും കത്ത് മുഖാന്തിരം അറിയിപ്പ് കിട്ടി. ഒടുക്കം അതി സമ്പന്നരുടെ പട്ടിക അവസാനിച്ചപ്പോൾ അച്ചനു കിട്ടിയത് വെറും നാല്പതിനായിരം രൂപ! അച്ചനു കിട്ടിയ ആദ്യത്തെ അടിയായിരുന്നു അത്. കാര്യങ്ങൾ വിചാരിച്ചത്ര എളുപ്പത്തിൽ നടക്കുന്ന നാടല്ല ഇതെന്ന് അച്ചനു വളരെ പെട്ടെന്ന് മനസ്സിലായി. ഞായറാഴ്ച കുർബാനകളിൽ പള്ളി പണിയേണ്ടതിന്റെ ആവശ്യകതയെ പറ്റിയും, അത് തന്റെ മാത്രമല്ല ഇടവകയുടെ മൊത്തം ആവശ്യകത ആണെന്നും അച്ചൻ ആവേശത്തോടെ പ്രസംഗിച്ചു. മഹാനായ സീസർ ചക്രവർത്തി തന്റെ മരണ ശേഷം ഇരു കൈകളും ശവപ്പെട്ടിക്കു പുറത്തേയ്ക്ക് നീട്ടി വയ്ക്കണം എന്ന് പറഞ്ഞ കഥ അച്ചൻ തന്റെ പ്രസംഗങ്ങളിൽ സ്ഥിരമായി ഉൾപ്പെടുത്തി. മഹാനായ സീസർ പോലും മരണശേഷം അഞ്ചു പൈസ  പരലോകത്തെയ്ക്കു കൊണ്ടു പോയില്ല എന്നതായിരിന്നു ഗുണപാഠം. ഗുണപാഠകഥ ഇടവക ജനത്തിന്റെ കണ്ണ് തുറപ്പിച്ചില്ല എന്ന് മാത്രമല്ല, ഇടവകയിലെ ചില തല തിരിഞ്ഞ ന്യൂജെനറേഷൻ പിള്ളേർ, സീസറല്ല, അലക്സാണ്ടർ ചക്രവർത്തിയാണ് അങ്ങനെ പറഞ്ഞതെന്ന് ഇൻറർനെറ്റിൽ നോക്കി കണ്ടു പിടിക്കുകയും, "ഫൂളാക്കല്ലേ" എന്ന് അച്ചനോട് പറയാൻ ധൈര്യപ്പെടുകയും ചെയ്തു! അച്ചൻ ഗുണപാഠ കഥ അതോടു കൂടി നിറുത്തിയെങ്കിലും, പള്ളിത്താനം അച്ചനു "സീസറച്ചൻ" എന്ന ഇരട്ടപ്പേര് ഇടവകക്കാർ പതിച്ചു നല്കി.


ഇടവകയിലെ സമ്പന്നരിൽ നിന്നും സംഭാവന വാങ്ങിച്ചെടുക്കുന്നതിനെക്കാൾ എളുപ്പം ഒട്ടകത്തെ സൂചിക്കുഴയിലൂടെ കടത്തി വിടുന്നതാണെന്ന് സീസറച്ചനു  ക്രമേണ മനസ്സിലായി. തന്റെ ആവനാഴിയിലെ മറ്റു ശരങ്ങളായ ഫുഡ്‌ ഫെസ്റ്റിവൽ, കാർണിവൽ, കലണ്ടർ വിൽപന അങ്ങനെ പലതും എടുത്തു പ്രയോഗിച്ചെങ്കിലും, പിരിഞ്ഞു കിട്ടിയത് കൈ വിരലിൽ എന്നാവുന്ന ലക്ഷങ്ങൾ മാത്രം. അങ്ങനെ ഇരിക്കെയാണ് സ്ഥലത്തെ പ്രധാന റിയാൽ എസ്റ്റേറ്റ്‌ മുതലാളി പത്തു ലക്ഷം രൂപ സംഭാവനയുമായി വന്നത്. തന്റെ പ്രബോധനങ്ങൾ ലക്‌ഷ്യം കണ്ടു തുടങ്ങിയതായി സീസറച്ചനു തോന്നി. എന്നാൽ പത്തു ലക്ഷത്തിനു പകരമായി, പുത്തൻ പള്ളിയുടെ അൾത്താരയിൽ തന്റെ പുതിയ ഫ്ലാറ്റു സമുച്ചയത്തിന്റെ രണ്ടു പരസ്യ ബോർഡുകൾ വയ്ക്കണമെന്ന ആവശ്യം പറഞ്ഞപ്പോൾ അച്ചൻ അയാളെ പള്ളി മുറിയിൽ നിന്ന് ആട്ടി പുറത്താക്കി. ജറുസലേം ദേവാലയത്തിൽ നിന്ന് ചാട്ടവാറിനടിച്ച് കച്ചവടക്കാരെ ഒഴിപ്പിച്ച യേശു ക്രിസ്തുവിന്റെ മുഖഛായ ആയിരുന്നു സീസറച്ചനപ്പോൾ. കറകളഞ്ഞ ഒരു വിപ്ലവകാരിയുടെ മുഖം!


അങ്ങനെ, ആഘോഷപൂർവം പണി തുടങ്ങിയ തറയിൽ, പുത്തൻ പള്ളി മുരടിച്ചു നിന്നു.

ആ തണുത്ത പ്രഭാതത്തിലെ ഏഴര കുർബാനയ്ക്ക് ക്രൂശിതനായ ക്രിസ്തുവിനെ പോലെ പള്ളിക്കകത്ത്‌ നിന്നത് സീസറച്ചൻ മാത്രമായിരുന്നില്ല. പള്ളിയുടെ ദ്രവിച്ചു തുടങ്ങാറായ ഒരു തൂണിൽ  കെട്ടിപ്പിടിച്ച്, തന്റെ സ്വാധീനമുള്ള ഒരു കാലിൽ ഊന്നി, മറ്റേക്കാൽ ഊന്നുവടിയിൽ ചാരി, ലോട്ടറിക്കാരൻ ചാക്കോ പള്ളിയിലെ തിരക്കിൽ വളഞ്ഞൊടിഞ്ഞു നിന്നു. കുർബാന കഴിഞ്ഞു, തങ്ങളുടെ മൊബൈലും ഞെക്കിക്കൊണ്ട് പുറത്തേയ്ക്ക് പായുന്ന ജനം തന്നെ തട്ടി താഴെയിടുമെന്നും, അവരുടെ ചവിട്ടു കൊണ്ട് താൻ ചാകുമെന്നും അയാൾ ഭയപ്പെട്ടിരുന്നു. പക്ഷെ അയാളെ കൂടുതൽ അലട്ടിയിരുന്നത് രണ്ടു ദിവസത്തിനകം രണ്ടാമത്തെ മകളുടെ ബി സി എ പരീക്ഷാ ഫീസ്‌ കൊടുക്കണമെന്ന ചിന്തയായിരുന്നു. രണ്ടു ദിവസം കൊണ്ട് എത്ര ലോട്ടറി വിറ്റാലും ആ തുക ഒക്കാൻ പോകുന്നില്ലെന്നു അയാൾക്കറിയാമായിരുന്നു, സീസറച്ചനെ കണ്ടാൽ കഴിഞ്ഞ തവണത്തെപ്പോലെ എന്തെങ്കിലും പോംവഴി ഉണ്ടാക്കുമെന്ന പ്രതീക്ഷയിൽ കുർബാന കഴിഞ്ഞു അയാൾ പള്ളിമുറിയുടെ പരിസരത്ത് ചുറ്റിപറ്റി നിന്നു.

"കൊച്ചിന് പരീക്ഷാ ഫീസ് കൊടുക്കണാരുന്നു... ഒരഞ്ഞൂരു രൂപാ കിട്ടിയാല്.. "

തിരുവസ്ത്രങ്ങൾ മാറ്റി ളോഹയണിഞ്ഞു സീസറച്ചൻ പുറത്തേയ്ക്ക് വന്നപ്പോൾ ചാക്കോ പറഞ്ഞു. സീസറച്ചന്റെ കണ്ണുകൾ ചാക്കോയുടെതുമായി കൂട്ടിമുട്ടി. ക്ലേശമനുഭവിക്കുന്ന രണ്ടു ജോഡി കണ്ണുകൾ! സീസറച്ചൻ തന്റെ പിഞ്ഞി തുടങ്ങിയ ലെതർ പേഴ്സിൽ നിന്ന് അഞ്ഞൂറിന്റെ ഒരു നോട്ടെടുത്ത്  തിക്കും പോക്കും നോക്കിയിട്ട് ചുരുട്ടി ചാക്കോയ്ക്ക് കൊടുത്തു.കരയിൽ നിന്ന് വെള്ളത്തിലേയ്ക്ക് വീണ മീനപ്പോലെ ചാക്കോ ഒരു ദീർഘ നിശ്വാസമുതിർത്തു.

"ചാക്കോച്ചാ, കാശിനു വേണ്ടി  എപ്പോഴും ഇങ്ങനെ  വന്നാ തരാൻ എന്റെ കയ്യിൽ കാണത്തില്ല കേട്ടോ! പള്ളി പണി നടക്കുവാന്നു ചാക്കോച്ചനറിയത്തില്യോ? മൂത്തവള് അടുത്ത മാസം പ്രസവത്തിനു വരുവാന്നല്ലേ പറഞ്ഞത്? ചാക്കോച്ചൻ വല്ലോം കരുതീട്ടുണ്ടോ? "

ചാക്കോച്ചൻ വീണ്ടും കരയിൽ വീണ മത്സ്യത്തിന്റെ അവസ്ഥയിലായി.

ധനികർക്ക് സംഭവിക്കുന്നത്‌ പോലെ ഒരു ഹാർട്ട് അറ്റാക്കോ മറ്റോ വന്നു  ഈ കഷ്ടപ്പാടുകളുടെ ലോകത്ത് നിന്ന് തന്നെ കര കയറ്റിയിരുന്നെങ്കിൽ എന്ന ചിന്തയോടെ ഒരു കണ്ണുനീർ തുള്ളി നെറ്റിയിലെ വിയർപ്പുമായി കലർന്ന് ചാക്കോയുടെ മൂക്കിൻ തുമ്പിൽ നിന്ന് അടർന്നു വീണു. ചരിത്ര പ്രാധാന്യമുള്ള ഒരു നിമിഷമായിരുന്നു അത്. കാരണം, ആ നിമിഷമാണ് ഇടവകയുടെ ചരിത്രത്തിൽ സുവർണ ലിപികളിൽ എഴുതപ്പെടാൻ പോകുന്ന ഒരു തീരുമാനം സീസറച്ചൻ എടുത്തത്. ഒരു വെടിക്ക് പല പക്ഷികളെയും വീഴിക്കാൻ പോന്ന, നവീനമായ ഒരു ആശയം. പുത്തൻ പള്ളിയുടെ ഭാഗധേയം മാറാൻ പോകുകയായിരുന്നു. ചാക്കോയുടെയും... (തുടരും)

 ©

ചുവരിനപ്പുറത്തെ കുട്ടി

January 13, 2014 Salini Vineeth

ഒന്നാം നിലയിലെ വീടിനു മുന്നിൽ കിതപ്പടക്കാനായി ഞാൻ അല്പനേരം നിന്നു. മൂന്നു നിലയും ഓടിക്കയറാൻ കഴിഞ്ഞിരുന്ന ഒരു കാലമുണ്ടായിരുന്നു, പണ്ട്! ഇപ്പോഴൊക്കെ ഒരു നില കയറിക്കഴിയുമ്പോഴേ കിതപ്പ് തുടങ്ങുന്നു. നാൽപ്പത്തഞ്ചാം വയസ്സിലേ ഹൃദയം ദുർബലമായി തുടങ്ങിയോ? മൂന്നു നിലയും കയറി, എന്‍റെ വീടിന്‍റെ മുന്നിലെത്തുമ്പോള്‍ ചെവിയില്‍ മൂളലും കൈകാലുകള്‍ക്ക് പഞ്ഞിയുടെ ലഘുത്വവും അനുഭവപ്പെടുന്നു.

വൈകുന്നേരങ്ങളില്‍ എന്‍റെ വരവ് ഏകദേശം ഇങ്ങനെയാണ്. ചുമലില്‍ ലാപ്ടോപ്പ് ബാഗ്. ഇരുകൈകളിലും ജൂസും,ലേയ്സും, പച്ചക്കറികളും മറ്റും പ്ലാസ്റ്റിക്‌ ബാഗുകളില്‍. പ്രത്യേകിച്ച് ആവശ്യം ഒന്നും ഇല്ലെങ്കിലും എന്തെങ്കിലുമൊക്കെ വാങ്ങിക്കൂട്ടുന്നത് ഒരു ശീലമായിപ്പോയി.വീടിന്‍റെ താഴു തുറന്നു ഉള്ളില്‍ കയറിയ ഉടന്‍ അകത്തു നിന്ന് രണ്ടു കൊളുത്തുകളും ഇടുന്നു. 94.3 എഫ് എം ഓണ്‍ ചെയ്യുന്നു. സമയം അപ്പോള്‍ 7.30 ആയിരിക്കും. പ്രഥ്വിയും നേഹയും റേഡിയോയില്‍ കലപില കൂട്ടാന്‍ തുടങ്ങിയിരിക്കും.  അടുക്കളയില്‍ കടന്നു ചായയുണ്ടാക്കുമ്പോഴും, ചപ്പാത്തിക്ക് മാവ് കുഴയ്ക്കുമ്പോഴും, റേഡിയോ ചിലച്ചു കൊണ്ടേയിരിക്കും. മുന്‍വശത്തെ മുറിയില്‍ ആരൊക്കെയോ ഇരുന്നു സംസാരിക്കുകയാണെന്ന് ഞാന്‍ വെറുതെ സങ്കല്‍പ്പിക്കും.ഇത്ര ബുദ്ധിമുട്ടാണെങ്കില്‍ വേറൊരു ആളെക്കുടി വീട്ടില്‍ താമസിപ്പിച്ചു കൂടെ എന്ന് നിങ്ങൾ ചോദിച്ചേക്കാം.മറ്റൊരാളെ കൂടെ താമസിപ്പിച്ച്, അവരുടെ ശീലങ്ങളുമായി പൊരുത്തപ്പെട്ടു പോകാനുള്ള മഹാമനസ്കതയൊന്നും എനിക്കില്ല. എന്റെ ഞരമ്പുകൾക്കു ബലം വളരെ കുറവാണ്. അവ മിക്കപ്പോഴും വലിഞ്ഞു മുറുകി പൊട്ടാൻ പോകുന്നതുപോലെ തോന്നും. ചെറിയ  കാര്യങ്ങൾക്കു പോലും കരയുകയും, കാരണമൊന്നും ഇല്ലാതെ പൊട്ടിച്ചിരിക്കുകയും ചെയ്യും.പണ്ടൊന്നും ഇങ്ങനെ ആയിരുന്നില്ല. 1991-ൽ ബാംഗ്ലൂരിൽ വരുമ്പോൾ പ്രായം 22. ലാങ്ങ്പിയിൽ ആദ്യമായി പ്രീഡിഗ്രിയും, ഷോർട്ട് ഹാൻഡ്‌ - ടൈപ്പ് റൈട്ടിങ്ങും പഠിച്ച ആദ്യ പെണ്‍കുട്ടി ഞാനാണെന്ന്  ബാബ വിരുന്നുകാരോടെല്ലാം അഭിമാനത്തോടെ  പറഞ്ഞിരുന്നു. ബാംഗ്ലൂരിൽ ബാബയുടെ അമ്മായിയും കുടുംബവും താമസിച്ചിരുന്നു. അവരാണ് ഒരു വലിയ ഓഫീസിൽ സ്റ്റെനൊഗ്രാഫറായി ജോലി ശരിയാക്കി തന്നത്.നിറയെ മരങ്ങളും തണുപ്പുമുള്ള ശാന്തമായ ഒരു നഗരമായിരുന്നു അന്നത്തെ ബാംഗ്ലൂർ. ആദ്യ കാലങ്ങളിൽ എന്റെ ചെലവുകളെല്ലാം കഴിഞ്ഞു 800  രൂപ വീട്ടിലേയ്ക്കു  അയക്കാൻ കഴിഞ്ഞിരുന്നു.ആ നോട്ടുകൾ ബാബയ്ക്ക് എന്നെക്കാൾ പ്രിയപ്പെട്ടതായി മാറാൻ അധികം കാലം വേണ്ടി വന്നില്ല.
ആദ്യത്തെ ക്രിസ്മസ്സിനു ഒരു കുന്നു വസ്ത്രങ്ങളും മൂത്ത ചേച്ചിമാരുടെ കുട്ടികൾക്ക് കളിപ്പാട്ടങ്ങളും മധുരപലഹാരങ്ങളും പേറിക്കൊണ്ടു ഞാൻ വീട്ടിലെത്തിയപ്പോൾ ബാബ മുഖം കറുപ്പിച്ചു. സമ്മാനങ്ങൾക്കും വണ്ടിക്കൂലിക്കുമായി ചെലവാക്കിയ തുകയെക്കുറിച്ചായിരുന്നു ബാബയ്ക്കു ചോദിക്കാനുണ്ടായിരുന്നത്. അത് മാത്രം! പിന്നെ, കഴിഞ്ഞ ഇരുപത്തി മൂന്നു വർഷത്തിൽ മൂന്നു പ്രാവശ്യമേ ഞാൻ വീട്ടിലേയ്ക്കു പോയിട്ടുള്ളൂ. ഇളയ മൂന്നു സഹോദരിമാരുടെ വിവാഹത്തിന്. ഞാൻ വീട് വിട്ടു പോരുമ്പോൾ, അഞ്ചു വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന റിം ചിം രണ്ടു വർഷം മുൻപാണ് വിവാഹിതയായത്. ആ കല്യാണത്തലേന്നു "നിന്റെ ജീവിതം" എന്ന് അവ്യക്തമായി പറഞ്ഞു കൊണ്ട് അമ്മ അല്പ നേരം തേങ്ങിക്കരഞ്ഞു.

ടൈപ്പ് റൈട്ടിങ്ങിന്റെയും സ്റ്റെനോഗ്രാഫിയുടെയും കാലം കഴിഞ്ഞു. പിന്നെ കുറച്ചു നാൾ ടീച്ചറായി.കംപ്യുട്ടറുകളുടെ കാലമായപ്പോൾ, സ്പോക്കണ്‍ ഇംഗ്ലീഷ് പഠിച്ച് ഒരു കാൾ സെന്ററിൽ ജോലി നേടി. കമ്പനിയിൽ പദവികൾ ഉയർന്നു. ഇപ്പോൾ ജീവിക്കാനുള്ള ചുറ്റുപാടൊക്കെ ആയി.

ഞാൻ താമസിക്കുന്ന അതേ  നിലയിൽ വേറെയും രണ്ടു വീടുകൾ കൂടിയുണ്ട്. അടുക്കളയുടെ ചുവർ  ഒന്നായതുകൊണ്ട് അടുത്ത വീട്ടിലെ ശബ്ദങ്ങളും അനക്കങ്ങളും എന്റെ വീട്ടിൽ കേൾക്കാം. ഒരു ദിവസം, ഞാൻ ജോലിക്കു പോയ സമയത്താണെന്ന് തോന്നുന്നു, തൊട്ടടുത്ത വീട്ടിലെ താമസക്കാർ വന്നത്. കട്ടിലും കസേരകളും വലിച്ചു നീക്കുന്ന ശബ്ദം കേൾക്കുന്നുണ്ടായിരുന്നു. ഇതിനു മുൻപ് ആ വീട്ടിൽ താമസിച്ചിരുന്നത് നാല് ചെറുപ്പക്കാരാണെന്ന് തോന്നുന്നു. അവരുടെ പേരോ, നാടോ, ജോലിയോ ഒന്നും എനിക്കറിയില്ല.ഒരു ദിവസം ജോലി കഴിഞ്ഞു വന്നപ്പോൾ അവർ വീടൊഴിഞ്ഞു പോയിരുന്നു. രണ്ടു ദിവസം കൊണ്ട് എന്തൊക്കെയോ റിപ്പയർ ചെയ്ത്, വെള്ള വലിച്ച് ഹൌസ് ഓണർ ആ വീട് വീണ്ടും വാടകയ്ക്ക് കൊടുത്തു.

പുതിയ വീട്ടുകാർ  താമസം തുടങ്ങി രണ്ടു മൂന്നു ദിവസങ്ങൾക്ക് ശേഷമാണ്, ഒരു കുഞ്ഞിന്റെ മനോഹരമായ ചിരി അടുക്കളച്ചുവരിനപ്പുറത്ത് നിന്ന് മുഴങ്ങിക്കേട്ടത്. ഒരു കുഞ്ഞിന് ഇത്ര മനോഹരമായി ചിരിക്കാൻ കഴിയുമോ എന്നതിനേക്കാൾ ഇത്ര ഉച്ചത്തിൽ ചിരിക്കാൻ കഴിയുമോ എന്നാണു ഞാൻ അതിശയിച്ചത്.ചുവരിൽ ചെവി ചേർത്തപ്പോൾ കുടുതൽ  ചിരികളും, കുഞ്ഞുങ്ങൾക്ക്‌ മാത്രം അറിയാവുന്ന സ്വർഗീയ ഭാഷയിൽ കൊഞ്ചലുകളും കേൾക്കാൻ തുടങ്ങി.കളിചിരികൾക്കിടയിൽ ചിലപ്പോൾ പെട്ടെന്നവൻ നിശബ്ദനാകും. ഉറങ്ങി പോകുന്നതായിരിക്കും.കുഞ്ഞുങ്ങൾ  ഉറങ്ങി വീഴുന്നതിന്റെ എത്രയോ രസകരമായ വീഡിയോകൾ ഞാൻ യു-ടുബിൽ കണ്ടു രസിച്ചിട്ടുണ്ട്!
ചിലപ്പോളൊക്കെ കുഞ്ഞിനെ അമ്മ കളിപ്പിക്കുന്നതിന്റെയും ഇക്കിളി കൂട്ടി ചിരിപ്പിക്കുന്നതിന്റെയും ശബ്ദം കേൾക്കാം. അവനൊരു വെളുത്തുരുണ്ട കുട്ടിയായിരിക്കണം. ചീർത്ത കവിളുകളും നനുനനുത്ത മുടിയുമുള്ള ഒരു കുട്ടി.
ദിവസങ്ങൾ കഴിയുന്തോറും ചുവരിനപ്പുറത്തെ കുട്ടിയെ കാണണമെന്ന് എനിക്ക് കലശലായ മോഹം തോന്നി. ചതിയനായ ഒരു കാമുകനെങ്കിലും ഒരു കുഞ്ഞിനെ സമ്മാനിച്ചിരുന്നെങ്കിൽ എന്നു ഞാൻ ആഗ്രഹിച്ചു തുടങ്ങി. അച്ഛനും അമ്മയും കുഞ്ഞുമുള്ള ആ വീട്ടിൽ എന്തു രസമായിരിക്കും! അച്ഛൻ മുപ്പതോ മുപ്പത്തഞ്ചോ വയസ്സുള്ള ഒരു യുവാവായിരിക്കും.സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആകാനാണു  സാദ്ധ്യത. ക്ലീൻ ഷേവ് ചെയ്ത, ആഫ്റ്റർ  ഷേവ് ലോഷന്റെ മണമുള്ള കവിളുള്ള, അല്പമെന്നു പറയാവുന്ന കുടവയറുള്ള, വെളുത്ത് ഉയരം കൂടിയ ഒരാളായിരിക്കണം. കയ്യിൽ നേർത്ത നീല  ഞരമ്പുകളുള്ള മെലിഞ്ഞ സുന്ദരിയായിരിക്കും ഭാര്യ. അവൾ ദിവസവും വൈകുന്നേരം തന്റെ ഭർത്താവിനായി ആലൂ പരാത്തയും, ഭൂന്തി  റയിത്തയും, ചന മസാലയും ഉണ്ടാക്കുന്നുണ്ടായിരിക്കണം.അത്താഴത്തിനു ശേഷം അവളും ഭർത്താവും കുഞ്ഞിനെയെടുത്ത് സ്വീകരണ മുറിയിൽ ഇരുത്തി കളിപ്പിക്കും.രാത്രി വൈകിയും കേൾക്കുന്ന ചിരികൾ അതാകാൻ മതി. കുഞ്ഞുറങ്ങി കഴിയുമ്പോൾ ഭർത്താവ് അവളുടെ അരയിൽ  കൈ കോർത്തു പിടിച്ച് കഴുത്തിൽ മൃദുവായി ചുംബിക്കുന്നുണ്ടാകണം.

ഒന്ന് രണ്ടു ദിവസങ്ങൾ കഴിഞ്ഞിട്ടും, അടുത്ത വീട്ടിലെ കുഞ്ഞിനെയോ അവന്റെ അച്ഛനമ്മമാരെയോ പുറത്ത് കണ്ടില്ല. രാവിലെ ഏഴരയ്ക്ക് വീടിനു മുൻ വശത്തെ റോഡിൽ വന്നു ഹോണടിക്കുന്ന കാൾ സെന്റര് കാറിൽ കയറാനായി ഓടുമ്പോൾ ഞാനവരുടെ ജനാലയിലേയ്ക്ക്‌ പാളി നോക്കിയിരുന്നു. കട്ടി കുടിയ കറുത്ത കർട്ടനുകൾ കാരണം എനിക്കൊന്നും കാണാൻ കഴിഞ്ഞില്ല. ചുവരിനപ്പുറത്തെ കുട്ടി കളിയും ചിരിയും കരച്ചിലുകളും നിർബാധം  തുടർന്നു.

ഈ ദിവസങ്ങളിൽ എനിക്ക് എന്തെന്നില്ലാത്ത അസ്വസ്ഥതകൾ അനുഭവപ്പെട്ടു. പിരിമുറുക്കത്തിന് കഴിക്കുന്ന മരുന്നുകൾ ദിവസവും വേണ്ടി വന്നു. വീട്ടിൽ നിന്ന് ഫോണ്‍ വരുന്ന ദിവസം മാത്രം കഴിക്കേണ്ടി വരുന്ന ഉറക്ക ഗുളിക എല്ലാ ദിവസവും വേണമെന്ന് വന്നു.

"സൊപ്പു" എന്നു  വിളിക്കപ്പെടുന്ന  ഞങ്ങളുടെ പച്ചക്കറിക്കാരിയും അടുത്ത വീട്ടിലെ വാതിൽ  തുറക്കപ്പെടാതിരുന്നതിൽ അസ്വസ്ഥയായിരുന്നു. ഈ ഫ്ലാറ്റിലെ മറ്റു വീട്ടുകാരുടെ കഥകൾ എനിക്ക് പറഞ്ഞു തരാറുള്ളത് അവരാണ്. ഒന്നാം നിലയിലെ താമസക്കാർ എന്തോ മോഡി കെയർ എന്നോ മണി ചെയിൻ  എന്നോ മറ്റോ പറഞ്ഞു കാശ് തട്ടിച്ചത്, പിന്നെ രായ്ക്കു രാമാനം സ്ഥലം വിട്ടത്, വീട്ടുടമയുടെ മകൾ കൂടെ പഠിക്കുന്ന ഒരു ചെറുക്കന്റെ കുടെ ഒളിച്ചോടിയിട്ടു പിടിച്ചു കൊണ്ട് വന്നത്,എല്ലാം ഞാനറിഞ്ഞത് സൊപ്പിൽ നിന്നായിരുന്നു. 
 വീട്ടിനകത്ത് നിന്നു ചില ശബ്ദങ്ങൾ കേൾക്കാറുണ്ട് എന്നല്ലാതെ ആ വീട്ടുകാരെ കുറിച്ച് അവൾക്കും അറിവില്ലായിരുന്നു..

ആഴ്ച ഒന്ന് കഴിഞ്ഞു. ആകാംഷ സഹിക്കാവുന്നതിലും ഏറെയായപ്പോൾ  ഞാൻ രണ്ടും കൽപ്പിച്ച് അവരുടെ വാതിലിൽ മുട്ടി. രണ്ടു മിനിറ്റു നേരത്തേയ്ക്ക് അകത്തു നിന്ന് പ്രതികരണം ഒന്നുമുണ്ടായില്ല. ഒന്നു കൂടി മുട്ടിയപ്പോൾ അകത്തു നിന്ന്  പതിഞ്ഞ കാൽവയ്പ്പുകൾ കേൾക്കാൻ  തുടങ്ങി. കാരണം അറിയാത്ത ഒരു സംഭ്രമം എന്നെ പിടികൂടിയതു പോലെ തോന്നി. വാതിൽ  തുറക്കപ്പെട്ടു. കണ്ണിനു ചുറ്റും കറുത്ത വളയങ്ങളും നരച്ചു തുടങ്ങിയ ചെമ്പൻ മുടിയുമുള്ള ഒരു സ്ത്രീയാണ് കതകു തുറന്നത്. അകത്തേക്ക് പാളി നോക്കിക്കൊണ്ട്‌ ഞാൻ ഹിന്ദിയിൽ ചോദിച്ചു.

"നിങ്ങളുടെ യജമാനത്തി ഇവിടെ ഇല്ലേ?"

"യജമാനത്തിയോ? ഈ വീട്ടില് ഞാൻ മാത്രമേയുള്ളൂ."

സൗഹൃദം തൊട്ടു തീണ്ടിയിട്ടില്ലാത്ത  ഭാവത്തോടെ അവൾ പറഞ്ഞു. അവളുടെ നൈറ്റി നിറം മങ്ങിയതും കരിമ്പനടിച്ചതുമായിരുന്നു. വാതിൽ  പടിയിൽ കൈകൾ വച്ചപ്പോൾ അത് വരണ്ടതും ചളി പിടിച്ചതുമാണെന്നു ഞാൻ കണ്ടു.

"നിങ്ങളുടെ ഭർത്താവ് ഇവിടില്ലേ?"

എന്റെ അന്വേഷണങ്ങളിൽ അവൾ അസ്വസ്ഥയാകുന്നു എന്ന് തോന്നി.

"എനിക്ക് ഭർത്താവില്ല..."

"ഇവിടെ നിന്നൊരു കുഞ്ഞിന്റെ ശബ്ദം കേൾക്കാറുണ്ട്. അവനെ കാണാനാണ് ഞാൻ വന്നത്"

"കുഞ്ഞോ? അവൻ ഉറങ്ങുകയാണ്..." വെറുപ്പ്‌ കലർന്ന ഒരു നോട്ടം എനിക്ക് സമ്മാനിച്ചു കൊണ്ട് അവൾ പറഞ്ഞു.


അവിടെ നിന്ന് എത്രയും പെട്ടെന്ന് ഓടി പോരാനാണ് എനിക്ക് തോന്നിയത്. എങ്കിലും ആ കുഞ്ഞിനെ ഒന്ന് കണ്ടില്ലെങ്കിൽ ഇനിയും പല ദിവസങ്ങളിലെ ഉറക്കം നഷ്ടപ്പെടും എന്ന് പേടിച്ച് ഞാൻ വീണ്ടും ചോദിച്ചു,

"എപ്പോഴാ അവൻ ഉണരുക?"

"അവൻ ഉറങ്ങുകയാണ്..." എന്റെ ചോദ്യത്തിനു ഉത്തരം തരാൻ മെനക്കെടാതെ, ദൂരെയെവിടെയോ ദൃഷ്ടി പതിപ്പിച്ചു കൊണ്ട് അവൾ അലക്ഷ്യമായി പറഞ്ഞു. വാതിൽ അടയ്ക്കാൻ എന്നതു പോലെ അല്പം മുന്നോട്ടു ഉന്തുകയും ചെയ്തു. അവൾ ഉദ്ദേശിച്ചത് എന്നോട് കടന്നു പോകാനാനെന്നു മനസ്സിലാക്കി ഞാൻ പറഞ്ഞു.

"ഞാൻ അടുത്ത വീട്ടിലാണ് താമസം. സമയം കിട്ടുമ്പോൾ.."

എന്നെ മുഴുമിക്കാൻ അനുവദിക്കാതെ അവൾ വാതിൽ കൊട്ടിയടച്ചു. അപമാനത്തെക്കാൾ ഏറെ ആശ്ചര്യമാണ് എനിക്ക് തോന്നിയത്. എത്ര വിചിത്രമായ പെരുമാറ്റം! ചിരിക്കാൻ കൂട്ടാക്കാത്ത ആ തണുത്ത മുഖം ഇനിയൊരിക്കലും കാണില്ലെന്ന് നിശ്ചയിച്ച് ഞാൻ എന്റെ വീട്ടിലേയ്ക്കു മടങ്ങി. ഒരു കുട്ടിയുടെ കളിയും ചിരിയും വൈകുന്നേരവും മുഴങ്ങി. അവളുടെ കുട്ടി ഉണർന്നു കാണും.!

പിന്നെയും ഒരാഴ്ച കഴിഞ്ഞു. വാടക കൊടുക്കാനായി പോയപ്പോൾ ഹൌസ് ഓണർ ചോദിച്ചു.

"നിങ്ങൾ അടുത്ത വീട്ടിലെ സ്ത്രീയെ ശല്യപ്പെടുത്താറുണ്ടോ?"

ആ ചോദ്യം കേട്ട് ഞാൻ ചിരിച്ചു പോയി.

"ശല്യപ്പെടുത്താൻ ഒന്നുമല്ല, അവരുടെ കുഞ്ഞിനെ ഒന്ന് കാണാൻ പോയതാണ്."

"ഏതു കുട്ടി? അവർ അവിടെ ഒറ്റക്കാണ് താമസം. നിങ്ങളെ പോലെ തന്നെ ഒരു കാൾ സെന്ററിൽ ആയിരുന്നു ജോലി. ഇപ്പോൾ എന്തോ കാരണം കൊണ്ട് ജോലിക്കു പോകുന്നില്ല. നിങ്ങൾ ഏതു കുട്ടിയെ കുറിച്ചാണ് സംസാരിക്കുന്നതെന്ന് എനിക്ക് മനസ്സിലാവുന്നില്ല"  ആശ്ചര്യത്തോടെ ഓണർ പറഞ്ഞു നിറുത്തി.

യാന്ത്രികമായ ഒരു ഭാവത്തോടെ വാടക കൊടുത്തു മൂന്നാം നിലയിലേയ്ക്കുള്ള പടികൾ കയറുമ്പോൾ ഏതു വികാരമാണ് എനിക്ക് തോന്നിയതെന്നറിയില്ല. ആശ്ചര്യവും, ജാള്യവും, ഇഛാഭംഗവും അല്പം ദുഖവും, എന്താണെന്ന് വ്യക്തായി പറയാനാവുന്നില്ല. ചുവരിലെ കണ്ണാടിയിൽ  പ്രതിഫലിച്ച എന്റെ രൂപം കണ്ടു ഞാൻ ഭയന്നു പോയി. അതെന്റേതായിരുന്നില്ല. നരച്ച മുടിയും, കുഴിഞ്ഞ കണ്ണുകളുമുള്ള ക്ഷീണിതയായ ഒരു സ്ത്രീയെയാണ് ഞാൻ കണ്ണാടിയിൽ  കണ്ടത്.
 --