സുഹൃത്തേ,
മലയാളകഥയുടെ സമകാലത്തെ രേഖപ്പെടുത്താനുള്ള ഒരു വിനീതശ്രമം..
അനുദിനം മാറുന്ന ജീവിതാവസ്ഥകളുടെ വൈവിധ്യവും വൈരുദ്ധ്യവും ഫലപ്രദമായി ഭാഷയിലേക്കു പരാവര്‍ത്തനം ചെയ്യുന്ന കഥാപരിശ്രമങ്ങള്‍ക്കായി ഒരിടം...
അതാണ് ’ഋതു-കഥയുടെ വസന്തം’ എന്ന ഈ ഗ്രൂപ്പ് ബ്ലോഗ്.
ഇടവേളയുടെ കൌതുകത്തിനപ്പുറം,
ചെറുകഥയെന്ന മാധ്യമത്തെ അതീവഗൌരവത്തോടെ സമീപിക്കുന്ന എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കുമായി,
ഈ വാതില്‍ തുറന്നുവെച്ചിരിക്കുന്നു..!!
കഥയെ സ്നേഹിക്കുന്ന എല്ലാവരും കടന്നു വരുക... കഥകള്‍ വായിക്കുക..എഴുതുക..
ഇവിടെ പ്രസിദ്ധീകരിക്കുന്ന കഥകളില്‍ നിന്ന്, ഓരോ മാസവും മികച്ച കഥകള്‍ ഒരു വിദഗ്ദ്ധസമിതി‍ തെരഞ്ഞെടുക്കുന്നതാണ്.!
വര്‍ഷാന്ത്യത്തില്‍, ഇങ്ങനെ തെരഞ്ഞെടുക്കുന്ന കഥകളില്‍, ഏറ്റവും മികച്ച രണ്ടു കഥകള്‍ക്ക് പുരസ്കാരവും നല്‍കുന്നതാണ്.!!



മൂന്നാമത്തെ നദി

July 27, 2011 അനില്‍കുമാര്‍ . സി. പി.



‘പവീ ...  ഈ ആകാശത്തെ എനിക്കൊന്നു തൊട്ടുനോക്കാന്‍ കഴിഞ്ഞെങ്കില്‍ ...!’

മലമുകളിൽ, കൊക്കയിലേക്കു നോക്കി തപസ്സിരിക്കുന്ന കരിമ്പാറയിൽ കൈകളൂന്നി ദൂരെ മലനിരകളിൽ  അലിഞ്ഞില്ലാതകുന്ന ആകാശത്തിൽ കണ്ണുറപ്പിച്ച്  നന്ദിനി  പറഞ്ഞു.

‘എത്തിപ്പിടിക്കാൻ കഴിയില്ലെന്നറിഞ്ഞിട്ടും അതിനായി കാത്തുവെച്ച നമ്മുടെ ജീവിതം പോലെ ഒരു സ്വപ്നം .. അല്ലേ?’

കമ്പിളിപ്പുതപ്പു പോലെ വന്നു പൊതിയുന്ന കോടമഞ്ഞും നോക്കി നിന്ന പവിത്രൻ, കണ്ണടയൂരി ചില്ലുകളെ മൂടിയ മഞ്ഞ് ഊതിക്കളയുന്നതിനിടയിൽ മെല്ലെ മൂളി.

ആകാശത്തിന്റെ തലോടലിൽ മയങ്ങിക്കിടക്കുന്ന ബ്രഹ്മഗിരി മലനിരകളിൽ കണ്ണുനട്ടു നിന്ന അയാള്‍ തിരിഞ്ഞു നന്ദിനിയുടെ കണ്ണുകളിലേക്ക് നോക്കി. കോടമഞ്ഞിൽ അലിഞ്ഞുചേർന്ന ഒരു നെടുവീർപ്പ് അയാളെ പൊള്ളിച്ചു. മൌനം മല കടന്നുവന്ന കോടമഞ്ഞായി അവർക്കിടയിൽ നിറയാന്‍ തുടങ്ങി.

കോട്ടൺ സാരിക്കുള്ളിൽ തണുപ്പരിച്ചുകയറാൻ തുടങ്ങിയപ്പോൾ കഴുത്തിലിട്ടിരുന്ന ഷാളെടുത്ത് നന്ദിനി പുതച്ചു.

'നന്ദാ,  നമുക്ക്‌ ആ മലമുകളിലേക്ക് പോയാലോ' അയാള്‍ മുന്നോട്ട് നടന്നു. കൂടെ എത്താന്‍ ആയാസപ്പെട്ട്, ഒപ്പമെത്തുമ്പോഴേക്കും അവള്‍ കിതക്കാന്‍ തുടങ്ങിയിരുന്നു.

ഒരു ഉള്‍പ്രേരണയാലെന്നപോലെ  അയാളുടെ നിട്ടിയ കൈകളില്‍ അവള്‍ മുറുക്കിപ്പിടിച്ചു. തന്നിലേക്ക് ചേര്‍ത്തുനിര്‍ത്തി അവളുടെ നെറ്റിയില്‍ പൊടിഞ്ഞ വിയര്‍പ്പ് വിരല്‍ത്തുമ്പു കൊണ്ടു തുടച്ചുമാറ്റി അയാള്‍ പറഞ്ഞു,

'ഒരുപാടുകാലം ജീവിക്കാനുള്ള ചെറുപ്പം നമുക്കിനിയും ബാക്കിയുണ്ട് നന്ദാ ..'

താഴെ ഒരു ഇഴജന്തുവിനെ പോലെ ചുരം കയറി വരുന്ന ബസ്സ്. അയാളോര്‍ത്തു, രാവിലെ സമതല പട്ടണത്തിലെ ഹോട്ടലിൽ നിന്നു ബസ് കയറുമ്പോൾ ഒഴുകിവന്ന വെയിലിനു സുഖമുള്ള ചൂടുണ്ടായിരുന്നു, വെള്ളിവെളിച്ചവും.

തലക്കാവേരിയിലേക്കുള്ള ഈ യാത്ര നന്ദിനിയുടെ സ്വപ്നമായിരുന്നു. ദേവതകൾ സന്ദർശനത്തിനെത്തുന്ന  ത്രിവേണീ സംഗമത്തിൽ കൈ കോർത്ത് നടക്കുന്നതിനേ കുറിച്ച് എത്രയോ തവണ അവൾ വാചാലയായിരിക്കുന്നു.

ഒരാഴ്ച  മുമ്പ് വന്ന ഇമെയിലില്‍ അവള്‍ എഴുതി,

'പവീ, എനിക്കൊരു യാത്ര ഇപ്പോള്‍ കൂടിയേ തീരൂ ... ഈ മുറിയുടെ നാല് ചുവരുകള്‍ക്കുള്ളില്‍ എനിക്ക് ശ്വാസം മുട്ടിത്തുടങ്ങിയിരിക്കുന്നു.  ഈ യാത്രയില്‍ നീയും എന്നോടോപ്പം ഉണ്ടാവില്ലേ?'

മലമുകളിലേ തീർത്ഥക്കുളത്തിനടുത്തേക്കുള്ള ബസ്സ് യാത്രയിലുടനീളം നന്ദിനി നിശ്ശബ്ദയായിരുന്നു. സൈഡ്സീറ്റിൽ ദൂരേക്ക്‌  കണ്ണും നട്ടിരുന്ന അവളുടെ തലമുടിയിൽ കാറ്റിളകുന്നതും  നോക്കിയിരുന്നപ്പോൾ അയാള്‍  കഴിഞ്ഞ രാവിനേ പറ്റി ഓർത്തു.

ഏറെ വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിലായിരുന്നു ഇങ്ങനെ ഒരു കണ്ടുമുട്ടൽ. പലപ്പോഴും മാറ്റിവെച്ച് അവസാനം കാണാന്‍ തിരുമാനിച്ചപ്പോൾ ഈ സ്ഥലത്തേക്കുറിച്ച് ഓർമ്മിപ്പിച്ചതും നന്ദിനി തന്നെ.  റിസോർട്ടിലെ റിസപ്ഷൻ ലോഞ്ചിൽ കാത്തിരിക്കുമ്പോൾ മൊബൈൽ, സന്ദേശമറിയിച്ചു വിറച്ചുതുള്ളി.

‘പവീ, ഞാൻ എത്തിക്കഴിഞ്ഞു...’

പതിഞ്ഞ കാലയടിയൊച്ചകൾ തൊട്ടുമുന്നിൽ അവസാനിച്ചപ്പോഴാണ് മുഖം ഉയർത്തിയത്.

നന്ദിനി ...  വെളുപ്പില്‍ ,  ചെറിയ കറുത്ത പൂക്കളുള്ള കോട്ടൺ സാരി ... അവിടവിടെ നര കയറാന്‍ തുടങ്ങിയ തലമുടി കെട്ടിവെച്ചിരിക്കുന്നു... കണ്ണടക്കുള്ളിലെ ചിരിക്കുന്ന കണ്ണുകൾ. കവിളിലെ നുണക്കിഴി തെളിഞ്ഞു മാഞ്ഞു ...

‘ഞാൻ വരില്ലെന്ന് കരുതിയോ?’

‘ഇല്ല, ഇത്തവണ വരുമെന്നുറപ്പുണ്ടായിരുന്നു.’ 

കോട്ടേജിന്റെ വരാന്തയിൽ ഇരുൾ മലയിറങ്ങി വരുന്നതും നോക്കിയിരുന്നു. കുളി കഴിഞ്ഞെത്തിയ നന്ദിനി തലമുടി വിടർത്തിയിട്ടു. അയാളുടെ കണ്ണുകൾ ആ മുടിയെ തലോടുന്നതു കണ്ടപ്പോൾ അവൾ മെല്ലെ ചിരിച്ചു.

‘ഇനിയിപ്പോ ഈ മുടിയിൽ മുല്ലപ്പൂ ഒന്നും ചൂടണം എന്നു പറയില്ലല്ലൊ, അല്ലേ?’

മുറിയിൽ നിന്നു വന്ന വെളിച്ചത്തിന്റെ ഒരു കീറ് പവിത്രന്റെ കഷണ്ടിയിൽ വീണു ചിതറുന്നത് നോക്കി അവള്‍ ഉറക്കെ ചിരിച്ചു.

റൂം സർവീസിൽ വിളിച്ച്  ചപ്പാത്തിയും, എണ്ണയും ഉപ്പുമില്ലാത്ത കറിയും ഓർഡർ ചെയ്ത് അയാള്‍ ചോദ്യഭാവത്തില്‍ അവളുടെ മുഖത്തു നോക്കി ...

‘ഇല്ല, പേടിക്കണ്ട ...അസുഖങ്ങളൊന്നുമില്ല.’

ആഹാരം കഴിഞ്ഞ് ബ്രീഫ്കേസിൽ നിന്ന്‍ അയാള്‍ എടുത്ത ഗുളികകൾ കണ്ട് ഒരു നിമിഷം നന്ദിനി അമ്പരന്നു.

‘പവീ ... ഇത്?’

‘ഇനിയും ആർക്കൊക്കെയോ വേണ്ടി കുറേക്കൂടി വലിച്ചു നീട്ടേണ്ടിയിരിക്കുന്നു ഈ ജീവിതം.’

അടച്ചിട്ട ജനാലച്ചില്ലുകളിൽ നിലാവ് ചിതറി വീണു. പുറത്തേ തണുപ്പ് മുറിക്കുള്ളിലും ഒഴുകി നിറഞ്ഞു. രാവിനൊപ്പം മൌനവും കനത്തു.

കട്ടിലിന്റെ രണ്ടറ്റത്തായി കിടക്കുമ്പോള്‍ ഇടക്കെപ്പോഴോ അവള്‍ ചോദിച്ചു,
'പവീ, എന്തിനായിരുന്നു, ആർക്കുവേണ്ടി ആയിരുന്നു നമ്മൾ നമ്മുടെ ജീവിതം
ഇങ്ങനെ ...?’

നന്ദിനിയുടെ തൊണ്ടയിൽ ഉറഞ്ഞു കൂടിയ കണ്ണുനീർ ഒരു തേങ്ങലായി മുറിഞ്ഞുവീണു.
കയ്യെത്തി അവളെ ചേർത്തു പിടിച്ചു.

‘നന്ദാ, മറ്റുള്ളവർക്ക് വേണ്ടി മാറ്റി വെക്കാൻ നമുക്ക് നമ്മുടെ ജീവിതമല്ലേ ഉള്ളു. അവർക്കൊക്കെ ജീവിക്കാനല്ലേ നമ്മൾ ജീവിക്കണ്ടാ എന്നു തീരുമാനിച്ചത്.’

‘എന്നിട്ടോ ...!?’

നെഞ്ചിലേക്ക് ചേർത്ത് പിടിച്ച് അവളുടെ തലയിൽ മെല്ലെ തലോടി.

'ഇനിയെങ്കിലും നമുക്കും ജീവിക്കണം നന്ദാ...'

മെല്ലെ മെല്ലെ അവളുടെ തേങ്ങലുകൾ നേർത്തു വന്നു. പുറത്ത് ചീവീടുകൾ കൂട്ടമായി മലയിറങ്ങി തുടങ്ങി.

ഭൂമിയുടെ നിംനോന്നതകളെ തഴുകി  ഇറങ്ങുന്ന  സ്നേഹത്തിന്‍റെ രണ്ടു നീര്‍ച്ചാലുകള്‍ പോലെ അവര്‍ ഒഴുകി .വികാരങ്ങള്‍ പെരുമഴയായി , പ്രളയമായി  അഴിമുഖങ്ങള്‍ തേടി.  മനസ്സും ശരീരവും കെട്ടുകളഴിഞ്ഞു  അതില്‍ നീന്തി നടന്നു . സുഖദമായ തണുപ്പില്‍ പ്രണയത്തിന്റെ തീനാമ്പുകളില്‍ അലിഞ്ഞു ... രതിയുടെ വാതിലുകള്‍ അവര്‍ക്ക് മുന്നില്‍ ഒന്നൊന്നായി തുറന്നു. നന്ദയുടെ കഴുത്തിലൂടെ ഒഴുകി ഇറങ്ങിയ വിയര്‍പ്പുമണിയില്‍ ചുണ്ടുകള്‍ അമര്‍ത്തി പവി ചോദിച്ചു,


'വയസ്സായി എന്നു ഇപ്പോഴും തോന്നുന്നുണ്ടോ?'

മറുപടി പറയാതെ അവള്‍ അയാളുടെ നെഞ്ചില്‍ മുഖം പൂഴ്ത്തി.

പുറത്ത്‌ പാതിരാക്കിളികള്‍ ക്ഷീണിച്ചു മയങ്ങിയിരുന്നു ...

‘അല്ല പവീ, നിന്റെയീ മടി ഇനിയും മാറിയിട്ടില്ലേ?’

മുന്നിൽ ആവി പറക്കുന്ന കാപ്പിയുമായി നന്ദ. ജന്നലിലൂടെ കടന്നു വന്ന സൂര്യൻ അവളുടെ കണ്ണുകളിൽ തിളങ്ങി.

‘എഴുനേൽക്കൂ, തലക്കാവേരിയിലേക്കുള്ള ബസ്സിനു സമയമായി എന്ന് റിസപ്ഷനിസ്റ്റ് വിളിച്ചു പറഞ്ഞു.’

ബസ്സിറങ്ങി ആദ്യം പോയത് ആത്മഹത്യാ മുനമ്പും കടന്നെത്തുന്ന വെള്ളിമേഘങ്ങളെ തൊട്ടുനോക്കാനായിരുന്നു!

‘നന്ദാ, നിനക്ക് ത്രിവേണീ സംഗമത്തിൽ പോകണ്ടേ?’

‘ഉം...’

മലമുകളിലേക്ക് നടക്കുമ്പോൾ ഒരു കൊച്ചുകുട്ടിയുടെ ഉത്സാഹത്തോടെ നന്ദിനി മുന്നിൽ നടന്നു, അവള്‍ക്ക് പെട്ടെന്ന്‍ ചെറുപ്പമായതുപോലെ.

രണ്ട് തോടുകൾ ഒഴുകി വീഴുന്ന കുളത്തിനരികിൽ എത്തി. പുണ്യം കുപ്പികളിലാക്കുന്നരുടെ തിരക്ക്!

‘ഇവിടെ മൂന്നാമത്തെ നദി എവിടയാണോ എന്തോ!’

‘പവിക്കറിയില്ലേ ... അത് പുണ്യനദിയാണ്, അദൃശ്യയായി ഭൂമിക്കടിയിലൂടെ ഈ നദികളിൽ ചേരുന്നു’.

‘അദൃശ്യമായി ഹൃദയത്തില്‍ ചെന്നുചേരുന്ന സ്നേഹം പോലെ അല്ലേ?’ അയാള്‍ ഉറക്കെ ചിരിച്ചു.

അവളുടെ ചുണ്ടിന്റെ കോണിലും ചിരിയുടെ ഒരു കുഞ്ഞുറവ ഒലിച്ചിറങ്ങി.

‘നന്ദ ഒരു കഥ കേട്ടിട്ടില്ലേ, വർഷത്തിൽ ഒരു ദിവസം മാത്രം, തുലാ സംക്രാന്തിയിൽ ഈ തീർത്ഥക്കുളം നിറഞ്ഞു കവിയുമത്രെ. പാർവ്വതീദേവി ഇതിൽ എത്തുന്നതു കൊണ്ടാണു പോലും അങ്ങനെ ഉണ്ടാവുന്നത്.’

നന്ദിനിയുടെ ചുണ്ടുകളിൽ ഒരു പുഞ്ചിരി പാതി മുറിഞ്ഞു.

‘എന്തുപറ്റി?’

‘കഥയില്ലായ്മകൾ മാത്രമുള്ള നമ്മുടെ ജീവിതത്തെക്കുറിച്ച് ഓര്‍ക്കുകയായിരുന്നു ഞാന്‍’

താഴ്വാരത്തിലേക്കുള്ള ബസ്സ് വളവുകളും തിരിവുകളും പിന്നിട്ട് മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നു. തന്‍റെ സാമീപ്യം പോലും മറന്ന്‌ ഏതോ ലോകത്താണ് നന്ദിനിയുടെ മനസ്സെന്നു തോന്നി.

'ഉം ..എന്തുപറ്റി ? എന്താ ആലോചിക്കുന്നത് ?'

'ഒരു രാവിലേക്ക് പൂത്തുകൊഴിഞ്ഞ എന്‍റെ സ്വപ്നങ്ങളെ പറ്റി  വെറുതെ ഓര്‍ത്തുപോയി...'

'കൊഴിഞ്ഞില്ലല്ലോ നന്ദാ... അത് വൈകിപ്പൂത്ത ഒരു വസന്തമാണ് ... ഒരുപാട് പൂക്കാലങ്ങളുടെ തുടക്കം...'

'അതാ അങ്ങ് താഴവാരത്തില്‍ രണ്ടായി പിരിയുന്ന വഴിയില്‍ നമ്മുടെ യാത്ര അവസാനിക്കും... ഇനി ഒരിക്കലും കാണാതെ ... അല്ലേ പവീ?'

അയാള്‍ അവളെ ചേർത്തു പിടിച്ചു ... മെല്ലെ അവൾ തല തോളിലേക്ക് ചേർത്തു...

'അല്ല... നമുക്കിടയില്‍ ഒഴുകുന്ന, ഒരിക്കലും വറ്റാത്ത സ്നേഹത്തിന്‍റെ, ആരും കാണാത്ത നദിക്കരയില്‍ നിനക്കൊപ്പം ഞാന്‍ ജീവിക്കാന്‍ പോകുന്നു ... ഇനിയെന്നും ...'

ഒരു നിമിഷത്തെക്ക് അവളുടെ കണ്ണുകള്‍ തിളങ്ങി.

ബസ്‌ ഒരു കിതപ്പോടെ നിന്നു. നന്ദിനി ചെറിയ ബാഗ് തോളിലിട്ടു. പവിയോടു മെല്ലെ തലയാട്ടി...

'ഞാന്‍ പോട്ടെ പവീ ...' 

അവളുടെ കൈ അയാള്‍ മൃദുവായി അമര്‍ത്തി ... പിന്നെ നന്ദിനിയുടെ കയ്യില്‍ നിന്നും ബാഗ് വാങ്ങി തോളിലിട്ട്  എവിടേക്കോ പോകാന്‍ തയ്യാറായിനിന്ന ബസ്സിനരികിലേക്ക് നടന്നു. 

മുന്നിലെ ഇരുട്ടിനെ ബസ്സിന്റെ ഹെഡ്‌ലൈറ്റ്  കീറിമുറിച്ചു. ദൂരെ ആകാശത്തില്‍ ഒരു നക്ഷത്രം വഴികാട്ടിയായി തിളങ്ങിനിന്നു.

(@ അനില്‍കുമാര്‍ സി. പി.)

കണ്ണിനു കുളിരായ് ....!!!!

July 20, 2011 Minesh Ramanunni


പുതിയോരംഗം ജീവിതത്തിലേക്ക് കയറിവരുമ്പോള്‍ ആരുടെയും ജീവിതചര്യകള്‍ ഒന്ന് താളം തെറ്റും. അങ്ങനെ എന്റെ ജീവിതത്തില്‍ ഈയിടെ ഒരു പുതിയ അംഗം കയറി വന്നു.
ഒരു കറുത്ത സുന്ദരി!
  
മറ്റാരുമല്ല ഒരു കൂളിംഗ് ഗ്ലാസ്!!!

പൊരിവെയിലത്ത് ഒന്ന് രണ്ട് ദിവസം സൈറ്റില്‍ നിന്നു കണ്ണില്‍ ഇരുട്ട് കയറിയപ്പോള്‍ ആണ് ചില നയന പരിപാലന ചിന്തകള്‍ തലയിലേക്ക് ഓടിവന്നത് . ഒന്നാമത് വെയിലില്‍ കണ്ണ് കാണാന്‍ വയ്യ. ഈ വെയിലടിച്ചു എന്റെ നയനങ്ങള്‍ കരിഞ്ഞുപോയാല്‍ ? മറ്റൊരു കാര്യം ഒരു ഗള്‍ഫുകാരന്റെ ഗമൊക്കെ ഒന്ന് കാണിച്ചു ഒരു കൂളിംഗ് ഗ്ലാസ് ഇവന്ടു കൂടി നടത്താമല്ലോ..

ഈ ചിന്ത തലച്ചോറില്‍ കയറിയതും വേഗം അടുത്തുള്ള കടകളില്‍ കയറി പെണ്ണ് കാണല്‍ തുടങ്ങി. അതാ ഇരിക്കുന്നു കടയുടെ ഒരു മൂലയില്‍ എന്റെ മനസ്സ് കവര്‍ന്ന കറുത്ത സുന്ദരി. ബോസ്സ് എന്ന കമ്പനിയുടെ സാധനം. നാല്പതു ദിനാര്‍ എന്താണ്ട് അയ്യായിരം രൂപ. കണ്ണടച്ച് ഞാന്‍ പറഞ്ഞു.

'എനിക്ക് ഈ ബോസ്സ് മതി.'

ഇന്ത്യക്കാരനായ കടക്കാരന്‍ അമ്പരന്നു.

'ഒരു മലയാളി ദരിദ്രവാസി അയ്യായിരം രൂപയുടെ കണ്ണട വാങ്ങുകയോ? അതും ബാര്‍ഗെയിനിംഗ് പോലും ഇല്ലാതെ?'

ചോദ്യത്തിനു ശേഷം ശബ്ദം താഴ്ത്തി 'ആശ്വത്ഥാമാവല്ല ആനയാണ് മരിച്ചത്' എന്ന് യുധിഷ്ടിരന്‍ പറഞ്ഞ ടോണില്‍ പതുക്കെ ഞാന്‍ ചോദിച്ചു.

'ബോസ്സ് ഇറ്റലി വേണ്ട, കണ്ട്രി ഓഫ് ഒറിജിന്‍ കുന്നംകുളം ഉണ്ടോ?'

അയാള്‍ എന്റെ മൂന്നു തലമുറ വരെ ഉള്ള പൂര്‍വികരെ വിളിച്ചു . ഞാന്‍ ഉളുപ്പില്ലാതെ ചിരിച്ചു അടുത്ത ലോക്കല്‍ കടയില്‍ പോയി അതേ മോഡല്‍ ബോസ്സ് ഇരുനൂറു രൂപയ്ക്കു വാങ്ങി. എന്നിട്ട് അതും കണ്ണില്‍ ഫിറ്റു ചെയ്തു ഒറിജിനല്‍ ബോസ്സ് ഇരിക്കുന്ന കടയില്‍ കയറി ആ കടക്കാരനെ 'നീ കുന്നംകുളം ഇല്ലാത്ത മാപ്പ് വില്‍ക്കും അല്ലേ' എന്ന മട്ടില്‍ ഒരു നോട്ടം നോക്കി തിരിച്ചു പോന്നു.

അപ്പോളാണ് ഒരുവിധം എല്ലാ പുരുഷന്മാരും നേരിടുന്ന ഒരു ആഗോള പ്രതിസന്ധി ഞാനും നേരിട്ടത്. രണ്ട് മൊബൈല്‍ (കമ്പനി, പേര്‍സണല്‍), ഒരു പേഴ്സ്, റൂമിന്റെ കീ, പിന്നെ അല്പമാത്രമുള്ള മുടി ചീകാന്‍ ഒരു ചീര്‍പ്പ്, ഇപ്പോള്‍ കൂളിംഗ് ഗ്ലാസും. ഇതിനൊക്കെ അക്കൊമോടെറ്റ് ചെയ്യാന്‍ ഷര്‍ട്ടിനു ഒരു പോക്കറ്റ്, പാന്റിന് ഫ്രെണ്ടില്‍ രണ്ട് പോക്കറ്റ്, ബാക്കില്‍ ഒരു പോക്കറ്റ്. പേഴ്സ് പാന്റിന്റെ ഫ്രണ്ടിലെ പോക്കറ്റില്‍ വെക്കണം.അല്ലേല്‍ വീണു പോകും. ചീര്‍പ്പ് തലക്കാലം ബാക്കിലിരിക്കട്ടെ . രണ്ട് മൊബൈലും സാധാരണ ഷര്‍ട്ടിന്റെ പോക്കറ്റില്‍ ആണ് ഇടാറു. അതുകൊണ്ട് തന്നെ എന്റെ ഷര്‍ട്ടിന്റെ ഇടതു ഭാഗം ഷക്കീല ബ്ലൌസ് ഇട്ട പോലെ മുഴച്ചിരിക്കാരുണ്ട്. പാന്റിന്റെ പോക്കറ്റില്‍ മൊബൈല്‍ വെച്ചാല്‍ വെച്ചാല്‍ റെഡിയേഷന്‍ കാരണം പോക്കറ്റിന്റെ സമീപത്തുള്ള ചില വസ്തുക്കള്‍ക്ക് സാരമായ അപകടങ്ങള്‍ വരും എന്ന പഠനങ്ങള്‍ ആരോഗ്യമാസികയില്‍ വായിച്ചതിനു ശേഷം ചെറിയ ജാഗ്രത ഇക്കാര്യത്തില്‍ ഉണ്ട് .അതുകൊണ്ട് തല്‍ക്കാലം മൊബൈല്‍ ഷര്‍ട്ടിന്റെ പോക്കറ്റില്‍ ഇരിക്കട്ടെ. അവിടിരുന്നാല്‍ ഹൃദയത്തിനു മാത്രമല്ലെ കുഴപ്പമുണ്ടാകൂ .മറിച്ചാണെങ്കില്‍ ????

പക്ഷെ ഗ്ലാസ് വാങ്ങിയത് മുതല്‍ ഷര്‍ട്ടിന്റെ പോക്കറ്റില്‍ ഗ്ലാസ് വെക്കേണ്ടി വന്നു. അല്ലെങ്കില്‍ ശ്രദ്ധിക്കാതെ അത് പൊട്ടും. അതുകൊണ്ട് കൊണ്ട് വേദനയോടെ, പേടിയോടെ രണ്ട് മോബൈലുകളെയും പാന്റിന്റെ ഒരു പോക്കറ്റില്‍ ഒതുക്കി. പേഴ്സിനോടും താക്കോലിനോടും സമാധാനത്തോടെ മറ്റേ പോക്കറ്റില്‍ വിഹരിക്കാന്‍ ഉത്തരവിറക്കി .

പുതിയോരംഗം ദിനചര്യയില്‍ ഉണ്ടാക്കുന്ന മാറ്റം എന്നോര്‍ത്ത് തല്ക്കാലം ഇതു അട്ജ്സ്റ്റ് ചെയ്യാന്‍ തീരുമാനിച്ചു .ദിവസവും ഓരോ പേന വീതം വഴിയില്‍ കളയുന്ന എനിക്ക് ഈ പുതിയ അംഗത്തെ കളയാതിരിക്കാന്‍ എക്സ്ട്ര കെയര്‍ എടുക്കേണ്ടി വന്നു . ഈ കാര്യം പറഞ്ഞപ്പോള്‍ ഓഫിസിലെ കൂട്ടുകാരന്‍ ചിരിച്ചു കൊണ്ട് ചോദിച്ചു .'ഇങ്ങനെ ആയാല്‍ നീ പെണ്ണ് കെട്ടിയാലോ? അതും പുതിയ ഒരാളെ അകൊമെഡേറ്റ് ചെയ്യല്‍ അല്ലേ ?'

എന്തായാലും ഒരാഴ്ച കൂളിംഗ് ഗ്ലാസ് ഒക്കെ വെച്ചു എ ക്ലാസ് പൌരന്‍ ആയി നോം നാട് വാണു.

ഒരാഴ്ചക്ക് ശേഷം പതിവ് പോലെ കസ്ടമര്‍ വിസിറ്റ് എന്ന കുന്ത്രാണ്ടം നടത്താന്‍ ഒരു പ്ലാന്റില്‍ പോകേണ്ട ഊഴം വന്നു. ഓഫിസില്‍ നിന്നും ഒരു അമ്പതു കിലോമീറ്റര്‍ അകലെ. വണ്ടി ഓടിക്കണമെങ്കില്‍ ഡ്രൈവിംഗ് ലൈസന്‍സ് വേണം എന്ന കരിനിയമം നിലനില്‍ക്കുന്നത് കൊണ്ട് ഒരു കൂട്ടുകാരനെ മണിയടിച്ചു. ആ കമ്പനിയുടെ മീറ്റിംഗ് റൂമിലെത്തി. വിശാലമായ കോണ്‍ഫറനസ് റൂം. എത്തിയ ഉടന്‍ തന്നെ ഞാന്‍ രണ്ട് മൊബൈലും സൈലന്റ് ആകി മേശപ്പുറത്തു വെച്ചു. കൂടെ ഗ്ലാസും .ഇതു ഈയിടെ ആയി ചെയ്തുവരുന്ന ഒരു ആചാരമാണ്‌. മൊബൈല്‍ കൂടെ ഉണ്ടെങ്കില്‍ ഗ്ലാസ് മറക്കില്ലല്ലോ?

നേരെ മുന്നില്‍ കമ്പനി മാനേജര്‍ എന്റെ അടുത്ത സീറ്റില്‍ അയാളുടെ സെക്രട്ടറി ഫിലിപ്പീനി തരുണീ മണി.

'കൊള്ളാം, കുട്ടിക്കറിയാമോ ഇന്ത്യയും ഫിലിപീന്സും തമ്മില്‍ അതിപുരാതനമായ നയതന്ത്ര ബന്ധങ്ങള്‍ ഉണ്ട്' ഞാന്‍ മനസ്സില്‍ പറഞ്ഞു.

എന്നത്തെയും പോലെ മാനേജരെ മണിയടിച്ചു ചാക്കില്‍ കയറ്റി ഞാന്‍ തിരികെ പോരുമ്പോള്‍ ഫിലിപ്പീനി പെണ്ണ് എന്നെ നോക്കി ചിരിച്ചു. 'ഹോ ഞാന്‍ എന്താ മൊതല്, അല്ലേ?' എന്ന മട്ടില്‍ ചിരിച്ചു നോമും. തിരികെ ഓഫിസില്‍ ഇരുന്നു എന്റെ പ്രിയമാന തോഴി കണ്ണട എടുത്തു ഒന്ന് വെച്ചുനോക്കിയപ്പോള്‍ എന്തോ ഒരു വ്യത്യാസം.

' ഇതു എന്റെ കുന്നംകുളം കണ്ണടയല്ല. എന്റെ കണ്ണട ഇങ്ങനല്ല. പക്ഷെ കമ്പനി ബോസ്സ് തന്നെ. എന്റെ കണ്ണടക്കു ചെറിയ ഒരു മാനുഫക്ച്ച്വരിംഗ് ഡിഫക്റ്റ് ഉണ്ട്. അതിന്‍റെ കാലില്‍ ഒരു ചെറിയ പ്ലാസ്റ്റിക്‌ ഗ്രോത്ത് പോലെ ഉണ്ട്. സൂക്ഷിച്ചു വെച്ചില്ലെങ്കില്‍ ഈ ഗ്രോത്ത് തൊലിയില്‍ ഉരയും. ഈ പുതിയ കണ്ണടക്കു അതില്ല. ഞാന്‍ സൂക്ഷിച്ചു നോക്കി. കോളടിച്ചു

"അപ്പോള്‍ എന്റെ കൈയില്‍ ഇരിക്കുന്നത് സാക്ഷാല്‍ ഒറിജിനല്‍ ബോസ്സ്. ഹോ"

അപ്പോളാണ് ഒരു കാര്യം ഓര്‍മവന്നത് ആ കമ്പനിയിലെ ഫിലിപ്പീനി പെണ്ണ്, എന്റെ തൊട്ടടുത്ത്‌ ചാഞ്ഞിരുന്ന മാന്മിഴിയാള്‍, അവളും ഒരു ഗ്ലാസ് വെച്ചിരുന്നു. അവള്‍ ശ്രദ്ധിക്കാതെ മാറിയെടുത്തതാണ്.

'സാരല്ല്യ, പാവം അവള്‍ കുന്നംകുളത്തുകാരിയായി വിരാജിക്കട്ടെ.'

അങ്ങനെ കുറുക്കന്‍ രാജാവായി എന്ന പോലെ ഒറിജിനല്‍ ബോസ്സ് വെച്ചു ഞാന്‍ ആളാവാന്‍ തുടങ്ങി. ഒരിക്കല്‍ എന്റെ കമ്പനി മാനേജര്‍ ഇതു വാങ്ങി നോക്കിയിട്ട് ചോദിച്ചു 'കൊള്ളാം, ഇതിനു മിനിമം അയ്യായിരം-ആറായിരം രൂപ വരുമല്ലോ, എനിക്ക് തരുമോഡാ കുട്ടാ' എന്ന് . ഞാന്‍ അപ്പോള്‍ സമുദ്രനിരപ്പില്‍ നിന്നും ഒരു അയ്യായിരം അടി ഉയര്‍ന്നു .

സംഭവം നടന്നു നാലാമത്തെ പ്രഭാതത്തില്‍ എന്റെ ഫോണിന്‍റെ പടികടന്നെത്തുന്നു ഒരു മഗന്ത സ്വരം (ഫിലിപ്പിനോ ഭാഷയില്‍ മനോഹരം) .

" ഹലോ മൈ ഫ്രണ്ട്, മൈ ഗ്ലാസ്‌ ഈസ്‌ വിത്ത്‌ യു . എടാ ചക്കരകുട്ടാ, ആ ഗ്ലാസ് തിരിച്ചുതാട."

ഞാന്‍ പറഞ്ഞു 'അമ്പതു കിലോമീറ്റര്‍ വന്നു ഗ്ലാസ്‌ തരുക എന്നത് ഇശ്ശി ബുദ്ധിമുട്ടാണ് എന്റെ കുഞ്ഞാത്തോലെ'

' എന്നാല്‍ നോം അങ്ങട് വരാം. എവിടെയാ തിരുമേനി താമസം? '
          ലവള്‍ എന്റെ താമസ സ്ഥലത്തേക്ക് ????????

ഞാനും ചേച്ചിയും അളിയനും താമസിക്കുന്ന ഫ്ലാറ്റിലേക്ക് ഒരു പെണ്ണ് അതും ഒരു ഫിലിപ്പീന അന്നൊരിക്കല്‍ തിരക്കിനിടയില്‍ കൂളിംഗ് ഗ്ലാസ് മാറിപ്പോയി എന്ന് പറഞ്ഞു വന്നാല്‍ ... ഹോ അതോര്‍ക്കാന്‍ വയ്യ. പണ്ടേ അളിയന്റെ കണ്ണിലെ നോട്ടപ്പുള്ളിയാണ് നോം.

ഞാന്‍ വേഗം പറഞ്ഞു 'നമുക്ക് മനാമയിലെ ഏതെങ്കിലും റെസ്ടോറണ്ടില്‍ വെച്ചു ഗ്ലാസ് മീറ്റ്‌ നടത്താം'

അവള്‍ ഒരു ഫിലിപിന റെസ്ടോറണ്ടില്‍ ‍ വൈകുന്നേരം കാണാം എന്ന് പറഞ്ഞു

വൈകുന്നേരം കൃത്യസമയത്ത് അവള്‍ പറഞ്ഞ സ്ഥലത്തെത്തി എത്തി.
അവള്‍ മുട്ടുവരെ എത്തുന്ന മുണ്ടും നേര്യേതും എടുത്തു ഹാജര്‍. എനിക്ക് വേണ്ടി ഏതോ ഒരു മൃഗത്തിന്റെ സാന്ഡ്വിച്ചും അവള്‍ ഓര്‍ഡര്‍ ചെയ്തു. ഇവര്‍ പട്ടിയെ വരെ തിന്നുന്നവര്‍ ആണ് എന്ന് കേട്ടിടുണ്ട്.എരിവും പുളിയും ഒന്നുമില്ലാത്ത ആ കൂതറ ഫുഡ് കഴിച്ചു കൊണ്ടിരിക്കെ ഞാന്‍ പറഞ്ഞു

'ഗ്ലാസ്‌ മാറിയ കാര്യം സത്യായിട്ടും നോം അറിഞ്ഞില്ല"

'എനിക്കും മനസിലായില്ല. ബട്ട്‌ ഈ ഗ്ലാസിന്റെ ( കൂതറ എന്ന പദത്തിന് തത്തുല്യമായ ഒരു മുഖഭാവം പ്രകടിപിച്ചു കൊണ്ട്) കാലില്‍ ഉള്ള എഡ്ജ് കൊണ്ട് എന്റെ ചെവിയില്‍ മുറിവുണ്ടായി '

'അയ്യോട ചക്കരെ, മോളുനു വേദനിച്ചോ 'ഞാന്‍ ഗദഗദ്.

' ഇതു ഒറിജിനല്‍ അല്ലല്ലേ, നിങ്ങടെ ഇന്ത്യന്‍ ദുപ്ലികെറ്റ് ആണല്ലേ ' ഞാന്‍ ചമ്മി.
'അതേയ് എനിക്ക് രണ്ട് ബോസ്സ്, മൂന്ന് അഡിഡാസ് തുടങ്ങി നിരവധി മുന്തിയ കണ്ണടകള്‍ ഉണ്ടായിരുന്നു. പക്ഷെ ഞാന്‍ സൈറ്റിലും മറ്റും റഫ് യുസ് അല്ലേ, അതോണ്ട് ഒക്കെ ഡാമേജ് ആയി. എന്നെ പോലെ ഒരു റഫ് ആന്‍ ടഫ് ആയ എന്‍ജിനിയര്‍ അതോണ്ട് റഫ് സാഹചര്യത്തിനുതകുന്ന ഇന്ത്യന്‍ ടെക്നോളജിയില്‍ വിശ്വസിച്ചു . അതൊരു തെറ്റാണോ ?'

'അല്ല കണ്ണാ, എന്നാലും ഇന്ത്യന്‍ ക്വളിടി അപാരം തന്നെ . ' അവള്‍ ചിരിച്ചു.

'പോടി പുല്ലേ , ആണവ ശേഷിയുള്ള ചുരുക്കം ചില രാജ്യങ്ങളില്‍ ഒന്നാണ് ഭാരത്‌, അറിയാമോ നിനക്ക്? അയ്യായിരം കിലോമീറ്റര്‍ മിസ്സൈയില്‍, എന്തിനു കൊല്ലത്തില്‍ മൂന്ന് നാലു സാറ്റലൈറ്റ് അതൊക്കെ ഒരു എലിവാണം പോലും വിടാത്ത നിന്‍റെ കുള്ളന്‍ ടീമ്സിനു മുന്നില്‍ പറഞ്ഞു ആളാവേണ്ട കാര്യം എനിക്കില്ല എന്നാലും "
അവള്‍ ഒന്ന് അമ്പരന്നു . ഞാന്‍ ചായ എന്ന പേരില്‍ അവള്‍ ഓര്‍ഡര്‍ ചെയ്ത കാടിവെള്ളം ഒറ്റവലിക്ക് കുടിച്ചിട്ട് അവളുടെ കൂളിംഗ് ഗ്ലാസ് എടുത്തു കൈയില്‍ കൊടുത്തു .

ഒരു ഒറിജിനല്‍ ബോസ്സ് ഉള്ളതിന്റെ അഹങ്കാരം പോലും!

'ഫ പുല്ലേ' എന്ന ഭാവത്തില്‍ കമ്മീഷണറില്‍ ശോഭന കോടതിയില്‍ വെച്ചു വിചാരണ ചെയ്യുന്ന സീനിലെ സുരേഷ് ഗോപിയെപ്പോലെ ഞാന്‍ ഇരുന്നു. പിന്നെ പതുക്കെ

'അപ്പൊ ചക്കരെ ഞാന്‍ ഇറങ്ങട്ടെ' എന്ന് അവളോട്‌ ചോദിച്ചിട്ട് എണീക്കാനുള്ള ഭാവത്തില്‍ മുന്നോട്ടാഞ്ഞപ്പോള്‍ അവള്‍ ചിരിച്ചു കൊണ്ട് പറഞ്ഞു .

'ഇനി ഞാനൊരു സത്യം പറയാം .'
'വേഗം പറഞ്ഞു തുലയ്ക്ക്'
'എന്റെ ഗ്ലാസ് ഒറിജിനല്‍ ഒന്നും അല്ല മെയിഡ് ഇന്‍ മനില '
'ഹോ വീരപ്പെന്റെ മീശയില്‍ പോലിസ് ചെക്ക്പോസ്ടോ ? '

'ഇരുനൂറു രൂപകൊടുത്തു നാട്ടില്‍ നിന്നും കൊണ്ട്വന്നതാ. നിന്‍റെ ഗ്ലാസ് കിട്ട്യപ്പോള്‍ നീ ഒരു എന്‍ജിനിയര്‍ അല്ലെ ഒറിജിനല്‍ ആവും എന്ന് കരുതി സന്തോഷിച്ചു എന്റെ ബോയ്‌ ഫ്രണ്ടിനു ഗിഫ്റ്റ് കൊടുത്തു . അവന്‍റെ ചെവിയാ മുറിഞ്ഞത് ..അപ്പോളാ ഇതു നിനക്ക് തന്നെ തന്നു എന്റെ ബെറ്റര്‍ കോപി വാങ്ങാം എന്ന് തീരുമാനിച്ചത് '
'എടി ഭയങ്കരീ!!! എന്നാലും ഒരു മലയാളിയായ എന്റെ അഭിമാനടവറില്‍ നീ വിമാനം കൊണ്ടിടിച്ചല്ലോ'

ഒരു ചമ്മിയ ചിരി പാസ്സാക്കി ഞാന്‍ ഇറങ്ങി ആ കണ്ണടയും വെച്ചു വീട്ടിലേക്കു പോകുമ്പോള്‍ ഒന്നോര്‍ത്തു.
"ഈ കുന്നംകുളം അത്ര മോശം സ്ഥലം ഒന്നും അല്ലാട്ടോ, ഇതേപോലെ വേറെയും സ്ഥലങ്ങള്‍ ഈ ഭൂമുഖത്തുണ്ട് അറ്റ്‌ ലീസ്റ്റ് മനിലയിലെങ്കിലും ..."

മിനേഷ്  ആര്‍  മേനോന്‍
ബ്ലോഗ്‌: രവം

ജീവിതത്തിന്റെ ബാന്‍ഡ്‌വിഡ്‌തില്‍ ഒരു കാക്ക

July 10, 2011 Manoraj

രണ്ട് ദിവസമായി കമലമ്മക്ക് ഒന്നിലും ശ്രദ്ധയില്ല. ആകെ ഒരു വല്ലായ്മ പോലെ.

'അമ്മയ്ക്കിതെന്താ പറ്റിയേ?'- മകന്റെ ചോദ്യം അവര്‍ കേട്ടില്ലെന്ന് നടിച്ചു. എന്തൊക്കെയോ പിറുപിറുത്തുകൊണ്ട് അവന്‍ ഇറങ്ങി പോയി. പുറത്തേക്ക് കണ്ണുംനട്ട് വിഷണ്ണയായി ഇരിക്കുന്ന അമ്മയെ നോക്കി നെടുവീര്‍പ്പിട്ടുകൊണ്ട് മരുമകളും ഓഫീസിലേക്ക് യാത്രയായി .

മുറ്റത്ത് നില്‍ക്കുന്ന കൂറ്റന്‍ പേരാലില്‍ പതിവുപോലെ തന്നെ കാക്ക ഇരിപ്പുറപ്പിച്ചിട്ടുണ്ട്. കാക്കയുടെ മുഖത്ത് ഒരു വിഷാദച്ഛായയുണ്ടോ? കമലമ്മ ചിന്തിച്ചു. ഓരോന്നോര്‍ത്തിരുന്നപ്പോള്‍ കമലമ്മയുടെ കണ്ണു നിറഞ്ഞു.

തിരിഞ്ഞ് ക്ലോക്കിലേക്ക് നോക്കി. സമയം എട്ടരയോടടുക്കുന്നു. കഴിഞ്ഞ ദിവസം വരെ ക്ലോക്കില്‍ നോക്കാതെ സമയമറിയാന്‍ കമലമ്മക്ക് കഴിയുമായിരുന്നു. മിനിഞ്ഞാന്നാള്‍ പൊടുന്നനെ ഒരു കിരുകിരുപ്പോടെ വീട്ടിലെ റേഡിയോയുടെ പ്രവര്‍ത്തനം നിലക്കും വരെ സമയമറിയുക കമലമ്മക്ക് ഒരു പ്രശ്നമേയായിരുന്നില്ല. രണ്ട് മൂന്ന് ദിവസമായി ചെറിയ പൊട്ടലും ചീറ്റലുണ്ടായിരുന്നെങ്കിലും റേഡിയോ തീര്‍ത്തും പ്രവര്‍ത്തനരഹിതമായത് മിനിഞ്ഞാന്നാള്‍ മുതലാണ്‌. കൃത്യമായി പറഞ്ഞാല്‍ ജപ്പാനില്‍ വീണ്ടും സുനാമി എന്ന വാര്‍ത്ത വന്നതില്‍ പിന്നെ!!

ഒരു കാലത്ത് കമലമ്മക്ക് ഈ റേഡിയോയുടെ ശബ്ദം കേല്‍ക്കുന്നതേ അലര്‍ജ്ജിയായിരുന്നു. പ്രഭാകരകൈമളാണെങ്കില്‍ സ്റ്റേഷന്‍ തുറക്കുമ്പോള്‍ മുതല്‍ അത് തുറന്നുവെച്ചു കൊണ്ടിരിക്കുകയും ചെയ്യും.

"അതേയ്... അതിന്റെ വോളിയം അല്പം കുറച്ച് വച്ചാലെന്താ? നിങ്ങള്‍ക്ക് കേട്ടാല്‍ പോരെ? വെറുതെ ആളുകളെ കൊണ്ട് പറയിക്കണോ?"- കമലമ്മ കൈമളോട് എപ്പോഴും ചോദിക്കും.

പ്രഭാകരകൈമളുടെ റേഡിയോ ഭ്രമം പരിസരവാസികള്‍ക്കെല്ലാം അറിയാം. രാവിലെ റേഡിയോ സ്റ്റേഷന്‍ തുറക്കുമ്പോള്‍ കൃത്യമായി കൈമളുടെ റേഡിയോയും ഓണ്‍ ആയിട്ടുണ്ടാവും. അതും ചെറിയ വോളിയത്തിലൊന്നുമല്ല. പരിസരവാസികള്‍ക്ക് മുഴുവന്‍ കേള്‍ക്കത്തക്ക രീതിയിലായിരുന്നു അതിന്റെ ശബ്ദം ക്രമീകരിച്ചിരുന്നത്. ഇതെങ്ങിനെ ഇത്ര കൃത്യമായി കൈമള്‍ ആ സമയത്ത് റേഡിയോ ഓണ്‍ ചെയ്യുന്നു എന്ന് പലരും കമലമ്മയോട് കൈമള്‍ കേള്‍ക്കാതെ അടക്കം ചോദിച്ചിട്ടുണ്ട്. ആദ്യമൊക്കെ അത് കേള്‍ക്കുമ്പോള്‍ കമലമ്മക്ക് അതൊരു പരിഹാസമായി തോന്നിയിരുന്നു. പിന്നീട് അവരില്‍ പലരും അവരവരുടെ വീട്ടുപണികള്‍ വരെ ക്രമീകരിക്കുന്നത് ഈ റേഡിയോ ഭാഷണത്തിനനുസരിച്ചാണെന്ന് മനസ്സിലായപ്പോള്‍ കമലമ്മ കൈമളോട് അതേ കുറിച്ച് ഒന്നും പറയാതായി.

റേഡിയോ പ്രോഗ്രാമും കേട്ട് മറ്റൊന്നും ശ്രദ്ധിക്കാതെ ചടഞ്ഞുകൂടുന്ന ഒരാളൊന്നുമായിരുന്നില്ല കൈമള്‍. പരിപാടികള്‍ ശ്രവിക്കുന്നതോടൊപ്പം തന്നെ വീട്ടിലെ അത്യാവശ്യം ചെറിയ പുറം പണികള്‍ അദ്ദേഹം ചെയ്യുമായിരുന്നു.. കാര്യങ്ങള്‍ക്ക് അടുക്കും ചിട്ടയും കൃത്യതയും വേണമെന്നതും കൈമള്‍ക്ക് നിര്‍ബന്ധമായിരുന്നു. പ്രഭാതഭേരി കഴിഞ്ഞ് വിവിധഭാരതി തുടങ്ങുമ്പോഴേക്കും കൈമള്‍ പ്രഭാത ഭക്ഷണത്തിനായി ഇരുന്നിട്ടുണ്ടാവും. പ്രഭാതഭേരി കഴിയുമ്പോഴേക്കും കൈമളിനുള്ള ആവി പറക്കുന്ന പുട്ടും കടലയും മേശപ്പുറത്തെത്തിക്കുവാന്‍ ചില സമയങ്ങളില്‍ കമലമ്മ വല്ലാതെ കഷ്ടപ്പെട്ടിട്ടുണ്ട്. അന്നേരം ഭക്ഷണം ശരിയായിട്ടില്ലെങ്കില്‍ പിന്നീട് ഒന്‍പത് മണിയോടെ വിവിധഭാരതി കഴിയുമ്പോഴാവും ഭക്ഷണം കഴിക്കുക. വിവിധഭാരതിയുടെ സമയത്താണ്‌ സുദീര്‍ഘമായ പത്രപാരായണം. അത്രയേറെ ചിട്ടവട്ടങ്ങളില്‍ കാര്‍ക്കശ്യം പുലര്‍ത്തിയിരുന്നു കൈമള്‍.

ഇനിയിപ്പോള്‍ ആ ചിട്ടവട്ടങ്ങളെ പറ്റി പറഞ്ഞിട്ടെന്ത് കാര്യം. എല്ലാം കഴിഞ്ഞിട്ട് ഇപ്പോള്‍ വര്‍ഷം രണ്ടോടടുക്കുന്നു. ഒരു ചെറിയ വയറുവേദനയായിട്ട് തുടങ്ങിയതാണ്‌. കൃത്യം ഒരു മാസക്കാലം ഹോസ്പിറ്റലില്‍. കഴിഞ്ഞ ലോകസഭാ ഇലക്ഷന്‌ വോട്ടും ചെയ്തിട്ട് ഹോസ്പിറ്റലിലേക്ക് പോയതാണ്‌. ഇലക്ഷന്‍ റിസല്‍ട്ട് വന്ന അന്ന് തിരികെ കൊണ്ട് വന്നത് കൈമളുടെ ചേതനയറ്റ ശരീരവും. കമലമ്മ ഓര്‍ക്കുകയായിരുന്നു.. ഓര്‍മ്മയുടെ കാര്യത്തില്‍ കമലമ്മ പണ്ടേ കണിശക്കാരിയാണ്‌. അന്ന് ഹോസ്പിറ്റലില്‍ മരുന്നുകളും ഡ്രിപ്പുകളുമായി ഭക്ഷണം പോലും നേരെചൊവ്വെ കഴിക്കാന്‍ കഴിയാതെ കിടക്കുമ്പോഴും ആദ്യത്തെ ഒരാഴ്ചയോളം മുടങ്ങാതെ അദ്ദേഹം റേഡിയോയിലെ പരിപാടികള്‍ ശ്രവിച്ചിരുന്നു എന്നതൊക്കെ ഓര്‍ത്ത് കമലമ്മയുടെ കണ്‍കോണുകളില്‍ വെള്ളം നിറഞ്ഞു.

പേരാലില്‍ ഇരുന്ന് കാക്ക ഒരുവട്ടം കൂടെ കരഞ്ഞു. സമയം ഒന്‍പതോടടുക്കുന്നു. വിവിധഭാരതി കഴിയുന്ന സമയം! ഇത് വരെ റേഡിയോയുടെ സ്വരം കേള്‍ക്കാത്തത് കൊണ്ടാണോ കാക്ക കരയുന്നത്? എന്തോ മനസ്സ് വല്ലാതെ വേദനിക്കുന്നു. കൈമളുടെ മരണശേഷമാണ്‌ കമലമ്മ റേഡിയോ പ്രോഗ്രാമുകള്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയത് തന്നെ. അതും ആദ്യം കുറച്ച് ദിവസം റേഡിയോ ഓണ്‍ ചെയ്തപ്പോള്‍ പതിവായി മുറ്റത്തെ പേരാലില്‍ വന്നിരിക്കുന്ന കാക്കയുടെ സാമീപ്യം മനസ്സിലായത് കൊണ്ട് മാത്രം!! വളരെ യാദൃശ്ചികമായാണ്‌ കാക്ക കമലമ്മയുടെ ശ്രദ്ധയില്‍ പെട്ടത്.

കൈമളുടെ മരണശേഷം കുറേ ദിവസത്തേക്ക് വല്ലാത്ത ഒരു മൂകതയായിരുന്നു.. എന്തിനോടും ഒരു നിസ്സംഗഭാവം. കൊച്ചുമോന്റെ കളിചിരികളാണ്‌ പിന്നീട് ജിവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്. അവന്റെ കുസൃതികളില്‍ റേഡിയോയുടെ നോബുകളില്‍ പിടിച്ച് തിരിക്കുകയും റേഡിയോ ഒച്ച വെക്കുമ്പോള്‍ കരഞ്ഞ് കൊണ്ട് പിന്നിലോളിക്കുകയും ഒക്കെ ഒരു പതിവായി. ആ കരച്ചില്‍ മാറണമെങ്കില്‍ പിന്നെ അവനെയും കൊണ്ട് തൊടിയിലേക്ക് ഇറങ്ങണം. അതിനു വേണ്ടി തന്നെയാണ്‌ കുറുമ്പന്റെ ഈ വികൃതികള്‍ എന്ന് കമലമ്മക്കും അറിയാം. അത്തരം ഒരവസരത്തിലാണ്‌ പേരാലില്‍ ഇരിക്കുന്ന കാക്ക ശ്രദ്ധയില്‍ പെട്ടത്. ഒരു കാക്ക... അതില്‍ ഇത്ര ശ്രദ്ധിക്കാനെന്തെന്ന് തോന്നാം. പക്ഷെ, തുടര്‍ച്ചയായി രണ്ട് മൂന്ന് ദിവസം ഇതേ അവസരത്തില്‍ കാക്കയെ പേരാലില്‍ കണ്ടോപ്പോള്‍ കമലമ്മക്ക് മനസ്സില്‍ എന്തോ ഒരു വീര്‍പ്പുമുട്ടല്‍. ഒരു പരീക്ഷണമെന്ന നിലയില്‍ പിന്നെ കമലമ്മ തന്നെ റേഡിയോ ഓണ്‍ ചെയ്യുകയും ഓഫ് ചെയ്യുകയും ചെയ്ത് നോക്കി. എപ്പോള്‍ റേഡിയോ ഓണ്‍ ചെയ്യുമ്പോഴും എവിടെ നിന്നെന്നറിയില്ല കാക്ക പറന്നു വന്ന് പേരാലില്‍ ഇരിക്കും. റേഡിയോ ഓഫ് ചെയ്താല്‍ കുറച്ച് സമയം അവിടെയിരുന്ന് ചിറകുകളില്‍ കൊക്കുരുമ്മി ഇടംവലം നോക്കി കരഞ്ഞ് വിളിച്ച് പറന്നുപോകും. കാ കാ എന്നാര്‍ത്തലച്ചുള്ള കരച്ചിലില്‍ 'കമലേ കമലേ' എന്ന ദയനീയമായ വിളി അവര്‍ കേട്ടു തുടങ്ങി. അങ്ങിനെയാണ്‌ കമലമ്മ റേഡിയോ ഇടതടവില്ലാതെ പ്രവര്‍ത്തിപ്പിക്കുവാനും പേരാലിലേക്ക് എപ്പോഴും ശ്രദ്ധിക്കാനും തുടങ്ങിയത്.

അതോടെ കമലമ്മയുടെയും ദിനചര്യകളില്‍ മാറ്റങ്ങള്‍ സംഭവിച്ചു. രാവിലെ റേഡിയോയും ഓണ്‍ ചെയ്ത് വരാന്തയിലെ ചാരുകസേരയില്‍ അവര്‍ വന്നിരിക്കും. കൃത്യമായി കാക്കയും പേരാലില്‍ എത്തിയിട്ടുണ്ടാവും! വാര്‍ത്തകള്‍ക്ക് കാതുകൂര്‍പ്പിച്ചിരിക്കുന്ന കാക്കയെ കാണുമ്പോള്‍ കമലമ്മയും വാര്‍ത്ത ശ്രദ്ധിക്കും. അങ്ങിനെയാണ്‌ ട്രെയിനില്‍ ഒരു പെണ്‍കുട്ടി ക്രൂരമായി പീഢിപ്പിക്കപ്പെട്ടത് കമലമ്മ അറിഞ്ഞത്. അന്ന് വൈകുന്നേരം മരുമകളോട് ഓഫീസ് എന്ന ഒറ്റ വിചാരത്തോടെ ഇരിക്കാതെ നേരത്തും കാലത്തും വീട്ടിലെത്തണമെന്നും വീട്ടിലിരിക്കുന്നവരുടെ ആധി ആര്‍ക്കും പറഞ്ഞാല്‍ മനസ്സിലാവില്ലെന്നുമൊക്കെ സ്നേഹപൂര്‍‌വ്വം ശാസിച്ച് ഒടുവില്‍ കാലം ശരിയല്ല മോളേ എന്നൊരു ദീര്‍ഘനിശ്വാസവും വിടുമ്പോള്‍ രാവിലെ അവളുടെ കാര്യത്തില്‍ തനിക്കൊരു ശ്രദ്ധയുമില്ലെന്നും അവളാകെ കോലംകെട്ടെന്നും പറഞ്ഞ് കൈമള്‍ ദ്വേഷ്യപ്പെട്ടതും ഒടുവില്‍ ഒന്നും രണ്ടും പറഞ്ഞ് പിണക്കമായപ്പോള്‍ താന്‍ കരഞ്ഞു പോയതും പിന്നെ ആശ്വസിപ്പിച്ചതും ഒക്കെയായിരുന്നു കമലമ്മയുടെ മനസ്സില്‍. ചില ദിവസങ്ങളില്‍ വലിയ സന്തോഷത്തോടെ റേഡിയോയിലെ പാട്ടുകള്‍ക്കൊപ്പം തലയാട്ടി താളം പിടിക്കുന്ന കാക്കയെ കാണുമ്പോള്‍ കമലമ്മക്ക് ചെറിയ നാണമൊക്കെ വരും. കൈമളുടെ മുഖത്തേക്ക് നോക്കാനാവാതെ അവര്‍ നവവധുവിനെ പോലെ വ്രീളാവിവശയായി തലകുമ്പിട്ടിരിക്കും. ഈ കൈമളിതെന്താ ഇങ്ങിനെയെന്നാവും അപ്പോള്‍ കമലമ്മ ചിന്തിക്കുക. ദിവസങ്ങള്‍ കഴിയുന്തോറും കൈമളുടെ സാന്നിദ്ധ്യം അവര്‍ വല്ലാതെ അടുത്തറിയാന്‍ തുടങ്ങിയിരുന്നു. ക്രമേണ അവരുടെ ദിനചര്യകളിലേക്ക് അവര്‍ പോലും അറിയാതെ കൈമള്‍ പരകായപ്രവേശം ചെയ്യാന്‍ തുടങ്ങി. പ്രഭാതഭേരി കഴിയുമ്പോഴേക്കും കമലമ്മക്കും പ്രഭാതഭക്ഷണം നിര്‍ബന്ധമായി. വിവിധഭാരതി സമയത്ത് പത്രപാരായണം ശീലമാക്കി. വിവിധഭാരതി കഴിയുമ്പോളേക്കും കമലമ്മയുടെ മുഖത്ത് നിരാശാഭാവം വിടരും. പിന്നെ ഉച്ചനേരത്തുള്ള ശ്രോതാക്കളാവശ്യപ്പെട്ട ചലച്ചിത്ര ഗാനങ്ങള്‍ തുടങ്ങും വരെ അവര്‍ക്ക് വീര്‍പ്പുമുട്ടലാണ്‌. ഇതിനിടയിലെപ്പോഴൊക്കെയോ പരാതികളും പരിഭവങ്ങളും കൂടെ പറയാന്‍ തുടങ്ങിയതോടെ ഒറ്റപ്പെട്ടു എന്ന തോന്നലില്‍ നിന്നും കമലമ്മ മെല്ലെ കരകയറി തുടങ്ങി. രാവിലെ തന്നെ ഓഫീസുകളിലേക്ക് പോകുന്ന മകനും മരുമകളും ഇതൊന്നും അറിഞ്ഞുമില്ല.

ഇതുപോലെ കാക്കയോട് എന്തൊക്കെയോ പയ്യാരം‌പറച്ചിലുമായി ഇരിക്കുമ്പോഴാണ്‌ രണ്ട് ദിവസം മുന്‍പ് പെട്ടന്ന് ഒരു പൊട്ടലും ചീറ്റലുമായി റേഡിയോയുടെ പ്രവര്‍ത്തനം നിലച്ചത്. അന്ന് കുറേ ഒച്ചവെച്ചാണ്‌ കാക്ക തിരികെ പോയത്. ഒന്നിനും ഒരു സൂക്ഷ്മതയില്ലെന്നും എല്ലാത്തിനോടും പഴയ അതേ അലസഭാവം തന്നെയാണ്‌ നിനക്കെന്നും പറഞ്ഞ് വല്ലാതെ വഴക്ക് പറഞ്ഞപോലെ കമലമ്മക്ക് തോന്നി. കുറെ നേരം ഒറ്റക്കിരുന്ന് കരഞ്ഞു. വൈകുന്നേരം മോന്‍ വന്നപ്പോള്‍ റേഡിയോക്ക് എന്തോ പറ്റിയെന്നും അതൊന്ന് നന്നാക്കി തരുമോ എന്നും ചോദിച്ചെങ്കിലും നൂറുകൂട്ടം തിരക്കുകള്‍ക്കിടയില്‍ അവനും അത് മറന്നെന്ന് തോന്നുന്നു. രണ്ട് ദിവസമായി രാവിലെ വന്നിട്ട് വല്ലാത്ത മനോവിഷമത്തോടെ തിരികെ പോകുന്ന കാക്കയെ കണ്ട് കമലമ്മയുടെ കണ്ണുനിറയുണ്ട്.

കൈമളും ആ റേഡിയോയും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ടായിരുന്നു. സ്വന്തമായി ഒരു വീടെന്ന സ്വപ്നം പൂവണിഞ്ഞുകഴിഞ്ഞപ്പോള്‍ ആ വീട്ടിലേക്ക് ആദ്യമായി കൈമള്‍ വാങ്ങിയത് ഈ റേഡിയോ ആയിരുന്നു. അന്നൊക്കെ ടിവി അത്രക്ക് പ്രചാരമായിട്ടില്ല. അതിനേക്കാളേറെ, മാസവരുമാനക്കാരനായ ഒരു സര്‍ക്കാര്‍ ഗുമസ്തന്റെ സ്വപ്നങ്ങളിലേക്ക് ടിവിയൊന്നും എത്തിനോക്കാന്‍ മടിക്കുന്ന കാലവും. പിന്നീട് ടിവിയും ഫ്രിഡ്‌ജും ഉള്‍പ്പെടെ ഒട്ടേറെ ഇലക്ട്രോണിക്ക് സാധനങ്ങള്‍ കാലാകാലങ്ങളിലായി വീട്ടിലെ ഓരോ മുറികളിലും ഇടം പിടിച്ചപ്പോഴും സ്വന്തം കട്ടിലിനോട് ചേര്‍ത്ത് കൈയെത്താവുന്ന അകലത്തില്‍ ഈ റേഡിയോയെ കൈമള്‍ സ്ഥാപിച്ചിരുന്നു . അങ്ങിനെ കൈമള്‍ വളരെ ശ്രദ്ധയോടെ പരിപാലിച്ചിരുന്ന റേഡിയോ ആണ്‌ ഇപ്പോള്‍ രക്തയോട്ടം നിലച്ച്, വിറങ്ങലിച്ച് ഇരിക്കുന്നത്. കമലമ്മക്ക് ഓര്‍ക്കുന്തോറും വിഷമമേറി വന്നു.

"മോനേ, നീ ആ റേഡിയോ ആരെക്കൊണ്ടെങ്കിലും ഒന്ന് നന്നാക്കി കൊണ്ടുവാടാ..അതില്ലാതായിട്ട് ആകെ..."

"അമ്മക്ക് ടീവി കണ്ടിരുന്നുകൂടെ.. ഇവിടെ നൂറൂകൂട്ടം തിരക്കുകള്‍ക്കിടയിലാ.. " മകന്‍ ദ്വേഷ്യത്തോടെയാണ്‌ ഫോണ്‍ കട്ട് ചെയ്തതെന്ന് കമലമ്മക്ക് മനസ്സിലായി. അവന്റെ തിരക്കുകള്‍ അറിയാതെയല്ല. പക്ഷെ...

"മോളേ.. നമ്മുടെ റേഡിയോ ഒന്ന് നന്നാക്കി തരുവാന്‍ നീ അവനോട് ഒന്ന് പറയ്.. ദേ, അച്ഛന്‍ ഇവിടെ വല്ലാതെ വഴക്കുണ്ടാക്കുന്നു..." മരുമകളോട് ഫോണില്‍ ഇത്രയും പറഞ്ഞപ്പോഴേക്കും കമലമ്മ കരഞ്ഞുപോയി.

"വൈകുന്നേരം ആവട്ടെ അമ്മേ... ഏട്ടന്‌ സമയം കിട്ടിയില്ലെങ്കില്‍ ഞാന്‍ തന്നെ കൊണ്ടുപോയി കൊടുക്കാം." കമലമ്മയുടെ സംസാരത്തില്‍ എന്തോ പന്തിക്കേട് അവള്‍ക്ക് തോന്നി. ഈയിടെയായി അമ്മയില്‍ അച്ഛന്റെ ചില മാനറിസങ്ങള്‍ അവള്‍ ശ്രദ്ധിച്ചിരുന്നതാണ്‌.

കമലമ്മക്ക് അസ്വസ്ഥത കൂടി വന്നു. റേഡിയോയുടെ നോബില്‍ പ്രതീക്ഷയോടെ അവര്‍ തിരിച്ചുകൊണ്ടിരുന്നു. റേഡിയോയില്‍ നിന്നും ചില പൊട്ടിത്തെറികള്‍ മാത്രമേ കേള്‍ക്കുന്നുണ്ടായിരുന്നുള്ളൂ..

സാരിയുടെ കോന്തലയില്‍ ആരോ പിടിച്ചു വലിക്കുന്നത് പോലെ തോന്നിയപ്പോള്‍ കമലമ്മ ഞെട്ടി.

"മോള്‌ വൈകീട്ട് കൊണ്ടുപോയി നന്നാക്കാമെന്ന് പറഞ്ഞിട്ടുണ്ട്”. അവര്‍ കൈമളോട് പറഞ്ഞു. രൂക്ഷമായി ഒന്ന് നോക്കിയിട്ട് കാക്ക ചാരുകസേരയില്‍ ഇരുപ്പുറപ്പിച്ചു. കാക്കയുടെ ഇരുപ്പിലെ ആ ഗാംഭീര്യം കൈമളുടേത് തന്നെയെന്ന് കമലമ്മക്ക് തോന്നി. അല്ല, കാക്കയല്ലല്ലോ കൈമളല്ലേ ഇരിക്കുന്നേ!! അവര്‍ കസേരയില്‍ നിന്നും മെല്ലെ എഴുന്നേറ്റു. ആ ഭാവം കമലമ്മയെ വല്ലാതെ ഭയപ്പെടുത്തി. മുന്‍പും ദ്വേഷ്യം വന്നാല്‍ കൈമള്‍ ഇങ്ങിനെയാണ്‌. പക്ഷെ.. ഇതിപ്പോള്‍..

"നിങ്ങള്‍ക്കൊന്നും പറ്റില്ലെങ്കില്‍ ഞാന്‍ കൊണ്ടുപോയി ശരിയാക്കാം. ഒരു കാര്യത്തിനും ഒരു സൂക്ഷ്മതയും ഉത്തരവാദിത്വവും ഇല്ലാതായി പോയല്ലോ നിങ്ങള്‍ക്കൊക്കെ.." വീണ്ടും വീണ്ടും കാക്ക സാരിയുടെ കോന്തലയില്‍ ചുണ്ട് ചേര്‍ത്ത് വലിക്കുവാനും ഒച്ച വെക്കുവാനും തുടങ്ങി. കമലമ്മ മുഖം കുനിച്ചു. പണ്ടേ തന്നെ അങ്ങിനെയാണ്‌. കൈമള്‍ പിണങ്ങുമ്പോള്‍ കമലമ്മ മുഖത്തേക്ക് നോക്കാറില്ല. ആ ദ്വേഷ്യം കണ്ടാല്‍ അപ്പോള്‍ കരച്ചില്‍ വരും.

"ആര്‍ക്കും ഒന്നിനും ഒരു ഉത്തരവാദിത്തമില്ല. കണ്ടില്ലേ അലമാരയൊക്കെ ആകെ അലങ്കോലമായി കിടക്കുന്നത്." റേഡിയോ ഇരിക്കുന്ന ഭിത്തിയലമാരയില്‍ അലക്ഷ്യമായി കിടക്കുന്ന വസ്ത്രങ്ങള്‍ കണ്ട് കൈമള്‍ വീണ്ടും ഒച്ചവെച്ചു തുടങ്ങി. അലമാരിയിലെ അറയില്‍ നിന്നും ഒരു ബ്രേസിയര്‍ ചുണ്ടില്‍ കൊരുക്കി കുടഞ്ഞെറിയുമ്പോള്‍ ആ കണ്ണുകള്‍ ദ്വേഷ്യം കൊണ്ട് ചുവക്കുന്നത് കമലമ്മ അറിഞ്ഞു. മകന്റെയും മരുമകളുടെയും അടിവസ്ത്രങ്ങള്‍ ഉള്‍പ്പെടെ കുത്തി നിറച്ചു വച്ചിരിക്കുന്ന ഭിത്തിയലമാരയിലേക്ക് കമലമ്മയെ തട്ടിമാറ്റികൊണ്ട് കൈമള്‍ കുതിക്കുന്നത് കണ്ടപ്പോള്‍ കൈവീശി ആട്ടിപ്പോയി! പറ്റിപ്പോയതാണ്‌ !! ഒറ്റ നിമിഷത്തെ പിഴവ്!!! കുതറി പറന്നപ്പോഴേക്കും കൈപിന്‍‌വലിക്കുകയും തെറ്റേറ്റ് പറഞ്ഞ് തിരികെ വിളിക്കുകയും ചെയ്തതാണ്‌. ഒന്നും കേള്‍ക്കാന്‍ നില്‍ക്കാതെ... വിഷാദത്തോടെ, നിശ്ശബ്ദമായി പറന്നകലുന്ന കാക്കയെ കണ്ട് കമലമ്മ വല്ലാതെ കരഞ്ഞ് പോയി.

പ്രവര്‍ത്തന രഹിതമായ റേഡിയോ ബിഗ് ഷോപ്പറിലാക്കി പുറത്തേക്ക് നടക്കുമ്പോള്‍ തുറന്ന് കിടക്കുന്ന വാതിലിനെ പറ്റിയോ അകത്തെ മുറിയില്‍ ഉറങ്ങിക്കിടക്കുന്ന പേരക്കുട്ടിയെ പറ്റിയോ ഒന്നും കമലമ്മ ചിന്തിച്ചില്ല. അല്ലെങ്കില്‍ അതൊന്നും കമലമ്മയില്‍ ആധിയുണ്ടാക്കിയില്ല. സാരിയുടെ കോന്തലകൊണ്ട് വിയര്‍പ്പൊപ്പി വലിഞ്ഞ് നടക്കുമ്പോള്‍ ഗെയിറ്റിന്‌ മുന്‍പില്‍ വന്ന് നിന്ന ഓട്ടോയില്‍ നിന്നും ഇറങ്ങിയ മരുമകളുടെ പിന്‍‌വിളി അവരുടെ കാതുകളില്‍ പതിച്ചുമില്ല. അവര്‍ നടത്തം തുടര്‍ന്ന് കൊണ്ടേയിരുന്നു. ഒരു കണ്ണാല്‍ തുറന്ന് കിടക്കുന്ന വാതിലിലൂടെ വീടിനകത്ത് മകനെ തിരഞ്ഞുകൊണ്ടും മറുകണ്ണാല്‍ ധൃതിയില്‍ നടന്ന് നീങ്ങുന്ന അമ്മയെ നോക്കികൊണ്ടും ഓട്ടോക്കരികില്‍ പകച്ച് നില്‍കുമ്പോള്‍ തലക്ക് മുകളിലൂടെ ഒരു കാക്ക കമലമ്മക്കരികിലേക്ക് ചിറകുവീശി പറക്കുന്നത് മരുമകള്‍ കണ്ടില്ലായിരുന്നു.





© മനോരാജ്

ബെക്കര്‍വാളുകള്‍

July 09, 2011 റോസാപ്പൂക്കള്‍




പശുക്കളെ പുല്മേട്ടില്‍  മേയാന്‍ വിട്ടിട്ട് നയീം തലയുയര്‍ത്തി ആകാശത്തേക്ക് നോക്കി. അങ്ങ് ഏറ്റവും ഉയരത്തിലുള്ള  മലനിരകളില്‍ ഇനിയും മഞ്ഞു വീണിട്ടില്ല.  സാഹ്നയും കുടുംബവും ഇപ്പോഴും അവിടെത്തന്നെയായിരിക്കും. ഏറ്റവും മുകളില്‍ മുകളറ്റം പരന്നിരിക്കുന്ന ആ ചതുര മലമുകളിലാണ് ആദ്യം മഞ്ഞു വീഴുക.  മലക്കുകള്‍* താമസിക്കുന്ന സ്ഥലം എന്നാണ് കുഞ്ഞു നാളില്‍ ആ മലയെപ്പറ്റി  പറഞ്ഞിരുന്നത്. ചതുര മലയില്‍ മഞ്ഞു നിറയുമ്പോള്‍ മലക്കുകള്‍ മഞ്ഞുകണങ്ങള്‍ പറ്റിപ്പിടിച്ച ചിറകുകളുമായി മലയില്‍ നിന്നിറങ്ങി അന്തരിക്ഷത്തില്‍ പറന്നു നടക്കുമത്രേ. എന്നിട്ട് ഇടക്കിടക്ക് ചിറകള്‍ കുടയും. അപ്പോള്‍ അവന്റെ വീടും കൃഷിയിടങ്ങളും എല്ലാം മഞ്ഞു വീണു മലക്കുകളുടെ ഉടുപ്പുപോലെ തൂവെള്ള നിറത്തിലിരിക്കും. ആ സമയത്ത്‌  അവര്‍ വേനല്‍ക്കാലത്ത് കാട്ടില്‍ പോയി ശേഖരിച്ചു വെച്ച വിറകുകള്‍ എടുത്ത്‌ തീ കൂട്ടി  അതിനു മുന്നില്‍ തീ കാഞ്ഞിരിക്കും. മഞ്ഞില്‍ പുറം ജോലികളൊന്നും ചെയ്യാനില്ലാത്ത അവന്റെ അമ്മിയുടെ വിരലുകള്‍  കമ്പിളി നൂലുകളില്‍ ചലിച്ചു കൊണ്ടിരിക്കും. അത് ചിലപ്പോള്‍ അവന്റെ കുഞ്ഞു സഹോദരന്‍ അമീറിനുള്ള കമ്പിളി ഉടുപ്പായിരിക്കും അല്ലെങ്കില്‍ അവന്റെ തൊട്ടു ഇളയ സഹോദരി മേഹ്നാജിനുള്ളത്.
മലക്കുകളെ കാണുവാനായി കുട്ടികള്‍ ഉത്സാഹത്തോടെ മഞ്ഞു വീഴുന്ന സമയത്ത് വീടിന് പുറത്തിറങ്ങി നോക്കും. അതുവരെ മഞ്ഞില്‍ പറന്നു നടക്കുന്ന മലക്കുകള്‍ കുട്ടികള്‍ വീടിനു വെളിയില്‍ വരുമ്പോള്‍ പെട്ടെന്ന്‍ അദൃശ്യരായി കളയുമത്രേ. ഇനി ശബ്ദമുണ്ടാക്കാതെ പുറത്തിറങ്ങാമെന്നു വെച്ചാലോ അങ്ങനെ കുട്ടികള്‍ മനസ്സില്‍ വിചാരിക്കുമ്പോഴേ മലക്കുകള്‍ അതറിയും. അപ്പോള്‍ തന്നെ അവര്‍ മറയും . 
പിന്നിലെ ഉണക്ക ഇലകള്‍ ഞെരിഞ്ഞമരുന്ന ശബ്ദം കേട്ട നയീം തിരഞ്ഞു നോക്കി. മരങ്ങളെല്ലാം ഇല പൊഴിച്ചു  തുടങ്ങിയിരിക്കുന്നു. ജെരീഫ കയ്യില്‍ പാത്രങ്ങളുമായി വരുന്നുണ്ട്. പശുക്കളെ കറക്കുവാനുള്ള സമയമായിരിക്കുന്നു.
“എന്താ നയീം നീ മുകളിലേക്ക് നോക്കിയിരിക്കുന്നത്? അവര്‍ വാരാറായിട്ടില്ല ഇനിയും.  രണ്ടാഴ്ചയെങ്കിലും എടുക്കും മുകളില്‍ മഞ്ഞു വീഴാന്‍. അത് വരെ അവര്‍ അവിടെത്തന്നെ ആടു മേയ്ക്കുകയായിരികും.”
നയീം ചേച്ചിയെ നോക്കി സാവധാനം തലയാട്ടി.
കറവ പാത്രങ്ങള്‍ താഴെ വെച്ച് ജെരീഫ പശുക്കളിലൊന്നിനെ അരികില്‍ നിര്‍ത്തി പാല്‍ കറന്നു തുടങ്ങി. പാത്രത്തില്‍ പാലു വീഴുന്ന ശബ്ദം കേട്ടപ്പോള്‍ നയീം എഴുന്നേറ്റു ചെന്നു മറ്റൊരു പശുവിനെ കറക്കാനാരംഭിച്ചു.
“നയീം കുറെ നാളായി നിന്നോടു ചോദിക്കണമെന്ന് വിചാരിക്കുന്നു. എന്തിനാണ് നീ അവര്‍ വരുന്നതും കാത്തിങ്ങനെ ഇരിക്കുന്നത്. നാടോടികളായ ആ ഗുജര്‍ പെണ്ണ് എങ്ങനെ നിനക്ക് ചേരും? അബ്ബ അറിഞ്ഞാല്‍ ഒരിക്കലും സമ്മതിക്കില്ല അത്. ഞാന്‍ പറഞ്ഞു തന്നില്ലെന്നു വേണ്ട.”
“ഇല്ലാ അങ്ങനെ ഒന്നും ഇല്ല. ഞാന്‍ അവരെ കാത്തിരുന്നതൊന്നുമല്ല. എല്ലാ വര്‍ഷവും രണ്ടു പ്രാവശ്യം തമ്മില്‍ കാണുന്നവരല്ലേ അവര്‍. അത് കൊണ്ടുള്ള ഒരു പരിചയം മാത്രം. അല്ലാതൊന്നുമില്ല.” അവന്‍ തപ്പിത്തടഞ്ഞു കള്ളം പറയാന്‍ ശ്രമിച്ചു. 
”എങ്കില്‍ നല്ലത്. പക്ഷെ അവള്‍ എന്നോടു പറഞ്ഞത്‌ അങ്ങനെയല്ല.” തലയുയര്‍ത്താതെ പറഞ്ഞു ജെരീഫ കറവ തുടര്‍ന്നു.
നയീം കറവ നിറുത്തി പെട്ടെന്ന് തല തിരിച്ചു സഹോദരിയെ നോക്കി. ജെരീഫ ചെറുചിരിയോടെ കറവ തുടരുകയാണ്.
പാല്‍ പാത്രങ്ങളുമായി ജെരീഫ പോയിട്ടും നയീം ചിന്തകളില്‍ ഉഴറി നടന്നു.
എന്നാണ് അവന്‍ ആദ്യമായി സഹ്നയെ കാണുന്നത്...? അത്ര ഓര്‍മ്മ കിട്ടുന്നില്ല. ശൈത്യ കാലം കഴിഞ്ഞു രണ്ടു മൂന്നു മാസം കഴിയുമ്പോള്‍ താഴ്വരയിലെ പുല്ലുകള്‍ തീരാറാകും. ആടുകള്‍ക്ക് പുല്ലു തികയാതെ വരുമ്പോള്‍ ബെക്കര്‍വാള്കള്‍ കൂട്ടത്തോടെ നൂറു കണക്കിനു ആടുകളുമായി മല കയറിത്തുടങ്ങും. വായ കൊണ്ടു ചൂളം കുത്തി  പുരുഷന്മാര്‍ ആടുകളെ മുകളിലേക്ക് തെളിക്കും. നല്ല വലിപ്പമുള്ള കാവല്‍ നായകള്‍ ആടുകളുടെ മുന്നേ നടക്കുന്നുണ്ടാകും. വീട്ടുസാധനങ്ങളും കമ്പിളിയുടുപ്പുകളും  പുറത്തു കെട്ടിവച്ച  കോവര്‍ കഴുതകളെ തെളിച്ച് സ്ത്രീകളും കുട്ടികളും പിന്നാലെ ഉണ്ടാകും. തീരെ ചെറിയ കുട്ടികള്‍ മിക്കവാറും കോവര്‍ കഴുതപ്പുറത്തു തന്നെയായിരിക്കും.
സഹ്നയും അവളുടെ ഇളയ സഹോദരന്മാരും അബ്ബയും അമ്മിയും അടങ്ങിയ കൂട്ടം എല്ലാ വര്‍ഷവും മല കയറുമ്പോഴും തിരികെ ഇറങ്ങുമ്പോഴും അവന്റെ് വീടിനടുത്തുള്ള ചരിവില്‍ കുറച്ചു ദിവസം തമ്പടിക്കാറുണ്ട്. ചരിവിനടുത്തുള്ള പുല്മേടുകളില്‍ ആടുകള്‍ മേഞ്ഞു നടക്കുമ്പോള്‍ കുട്ടികള്‍ നയീമിനും സഹോദരങ്ങള്ക്കു്മൊപ്പം കളിക്കും. ഗുജറുകളുടെ രാജസ്ഥാനി നാടോടി ഭാഷ അവര്‍ക്ക് ആദ്യമൊന്നും മനസ്സിലാകാറില്ലായിരുന്നു.  പക്ഷെ കുട്ടികള്‍ക്ക് കളിക്കുവാന്‍ ഭാഷ ഒരു പ്രശ്നമേ ആയിരുന്നില്ല. സാഹ്നയുടെ അബ്ബ ഗുലാം അഹമ്മദ്‌ ആ നേരത്ത്‌ ചന്തയില്‍ പോയി അടുത്ത  ഇടത്താവളത്തിലെത്തുന്നത് വരെ ആവശ്യമുള്ള സാധനങ്ങള്‍ വാങ്ങിവരും.
ഒരിക്കല്‍ ചന്തയിലേക്ക് പോകുവാന്‍ തുടങ്ങിയ നയീമിന്റെ കൂടെ “എനിക്കും വരണം “ എന്ന് സാഹ്ന ചിണുങ്ങിയപ്പോള്‍ അവളുടെ എണ്ണ തേക്കാത്ത പിന്നിക്കെട്ടിയ ചെമ്പന്‍ മുടിയിലേക്കും വൃത്തിയില്ലാത്ത ലഹങ്കയിലേക്കും നോക്കി അവന്‍ ജരീഫയോടു പറഞ്ഞു
“അയ്യേ..എനിക്കു നാണക്കേടാ ഇവളെ കൂടെ കൊണ്ടു നടക്കാന്‍.. കണ്ടില്ലേ ഇരിക്കുന്നത്..?
അതു കേട്ട സാഹ്ന കരയാന്‍ തുടങ്ങിയിരുന്നു. ഒടുവില്‍ ജെരീഫ അവളുടെ മുഖം കഴുകി മുടി ചീകിയൊതുക്കി കൂടെ വിട്ടപ്പോള്‍ അവന്റെട നാട്ടിലെ കുട്ടികളെപ്പോലെ വെളുത്ത നിറവും ചുവന്ന കവിളുകളും  മുന്തിരി കണ്ണുകളും ഇല്ലെകിലും അവളൊരു മിടുക്കിയാണെന്ന്‍ ആദ്യമായി അവനു തോന്നി. ചന്തയില്‍ നിന്നും അവന്‍ വാങ്ങിക്കൊടുത്ത അക്ക്രൂട്ട്* നെഞ്ചിലടുക്കി അവള്‍ അവന്റെ കയ്യും പിടിച്ചു നടന്നു. പിറ്റേ ദിവസം അവരുടെ കൂട്ടം മലനിരകളിലേക്ക് കയറുമ്പോഴും അവളുടെ കയ്യില്‍ ആ പൊതിയുണ്ടായിരുന്നു. 
ആ വര്‍ഷം മലയിറങ്ങി വരുന്ന വഴി അവളുടെ കുടുംബവും ആടുകളും വീടിനടുത്ത് തങ്ങിയപ്പോഴും അവര്‍ കുട്ടികള്‍ അവരവരുടെ ഭാഷകളില്‍ സംസാരിച്ചു കളിച്ചു നടന്നു. അവളുടെ അബ്ബ അങ്ങു മലമുകളില്‍ നിന്ന് ശേഖരിച്ച ഉണങ്ങിയ ഗുച്ചിയും* മരുന്ന് ചെടികളും  ഗ്രാമത്തിലെ ചന്തയില്‍ കൊണ്ടു വിറ്റ് കാശാക്കുന്നതും  താഴ്വരയില്‍ ചെല്ലുമ്പോള്‍ ആടുകളുടെ രോമം അറുത്തു വില്‍ക്കുന്നതിനെപ്പറ്റിയും അവന്റെ അബ്ബയോടു അയാളുടെ പരുപരുത്ത സ്വരത്തില്‍ സംസാരിച്ചു കൊണ്ടിരുന്നു.
അവളുടെ അബ്ബ ഗുലാം മുഹമ്മദിനെ കാണുന്നതേ കുട്ടികള്ക്ക് പേടിയായിരുന്നു. അയാളുടെ കര കര ശബ്ദവും ദേഷ്യപ്പെടുമ്പോള്‍ ചുവന്നു വരുന്ന കണ്ണുകളും അവന് ഒരിക്കലും ഇഷ്ടമായിരുന്നില്ല. അയാളുടെ ശബ്ദം കേള്ക്കുമ്പോഴേ കളിച്ചുകൊണ്ടിരിക്കുകയാണെകിലും സാഹ്നയും അനുജന്മാരും അവരുടെ അമ്മിയുടെ പിന്നിലൊളിക്കുമായിരുന്നു. അയാള്‍ സംസാരിക്കുകയല്ല ആക്രോശിക്കുകയാണ് എന്നാണു അവനു പലപ്പോഴും തോന്നിയിരുന്നത്. അവന്റെ അബ്ബയോടു സംസാരിക്കുമ്പോള്‍  അവിടവിടെ നരച്ചു തുടങ്ങിയ നീണ്ട താടിരോമങ്ങള്‍ കുലുക്കി ഒരു പ്രത്യേക ശബ്ദമുണ്ടാക്കി കറപിടിച്ച പല്ലുകള്‍ കാണിച്ചു അയാള്‍ ചിരിക്കും. കുട്ടികള്‍ ആ ചിരി കാണുമ്പോള്‍ പോലും  അയാളെ ഭയപ്പാടോടെ നോക്കും.
കുട്ടികളുടെ സംഘം ആപ്പിള്‍ മരത്തിന്റെ ചുവട്ടില്‍ പോയിരുന്ന്‍ വിശേഷങ്ങള്‍ പറഞ്ഞു കളിച്ചു കൊണ്ടിരിക്കും. ജെരീഫ ആപ്പിള്‍ മരത്തിന്റെ ചില്ലയിലൂടെ സാവധാനം മുകളില്‍ കയറി ആപ്പിളുകള്‍  സാഹ്നക്കും അനുജന്മാര്ക്കും  പറിച്ചു കൊടുക്കും. സഹ്നയുടെ സഹോദന്മാര്‍ മല മുകളില്‍ വരയാടുകളെയും കസ്തൂരി മാനിനെയും കണ്ട കാര്യം പറഞ്ഞപ്പോള്‍ അമീറിനും മേഹ്നാജിനും  അറിയേണ്ടി ഇരുന്നത് മലക്കുകളെ കുറിച്ചായിരുന്നു.
അവര്‍ പോയിക്കഴിഞ്ഞപ്പോള്‍ അവന്‍ അബ്ബയോടു ചോദിച്ചു.
”ഈ ബെക്കര്‍വാളുകള്‍ എന്തിനാ ഇങ്ങനെ എല്ലാ വര്‍ഷവും മലമുകളില്‍ അലഞ്ഞു നടന്നു ആടു മേയ്ക്കുന്നത്..?”
“അവര്‍ ശരിക്കും രാജസ്ഥാനില്‍ നിന്ന് വന്ന ഗുജറുകളാണ്. പണ്ടെങ്ങോ അവരുടെ നാട്ടില്‍ വരള്‍ച്ച ഉണ്ടായപ്പോള്‍ അവര്‍ ആടുകളുമായി നമ്മുടെ മലകളുടെ താഴ്വരയിലെത്തി. ഈ മലകളിലെ പുല്‍മേടുകള്‍ വിട്ട് പിന്നിടവര്‍ സ്വന്ത നാട്ടിലേക്ക് തിരിച്ചു പോയില്ല.   വേറൊരു തൊഴിലും അവര്‍ക്ക്‌ അറിയില്ല.”
“നൂറുകണക്കിന് ആടുകളുമായി നടക്കുന്ന അവര്‍ക്ക്‌ ആ കാശുപയോഗിച്ച് സമാധാനമായി എവിടെയെങ്കിലും സ്ഥിരമായി താമസിച്ചു കൂടെ?”
“ശീലിച്ചതേ പാലിക്കു. മനുഷ്യന്റെ ഒരു പ്രത്യേകതയാണത്. നമ്മളെപ്പറ്റി താഴ്വരയിലുള്ളവര്‍ പറയുന്നത് ഈ മലയില്‍ താമസിക്കുന്നത് എന്തിനെന്നായിരിക്കും. എന്ന് വച്ച് ഈ മലനിരകള്‍ വിട്ട് നമുക്ക്‌ മറ്റൊരിടത്ത് പോകുവാനാകുമോ..? തലമുറകളായി ജീവിച്ച രീതികളില്‍ നിന്ന് മാറുവാന്‍ ഒട്ടു മിക്ക മനുഷ്യര്‍ക്കും കഴിയുകയില്ല. അത് പോലെ ആടുകളും ഈ ദേശാടനവും. അതല്ലാതെ അവര്‍ക്ക് മറ്റൊരു ജീവിതമില്ല.”
വര്‍ഷങ്ങള്‍ നീങ്ങവേ ബാര്‍ക്കര്‍വാളി നാടോടി ഭാഷ നയീമും സഹോദരങ്ങളും അവരുടെ കിസ്തവാഡി ഭാഷ സാഹ്നയും അനുജന്മാരും പഠിച്ചെടുത്തു. സാഹ്നയും കുടുംബവും തങ്ങുന്ന ദിവസങ്ങളില്‍ നയീമിനും സഹോദരങ്ങള്‍ക്കും സ്കൂളില്‍ പോകുവാന്‍ കൂടെ മടിയായിരുന്നു. സ്കൂളില്‍ നിന്ന് മടങ്ങി വരുന്ന നയീമിനെ കാത്ത് സാഹ്ന വഴിയില്‍ നില്‍ക്കും. അവന്റെ സഞ്ചിയിലെ പുസ്തകങ്ങള്‍ അവള്‍ കൌതുകത്തോടെ തുറന്നു നോക്കും. അതിലെ ചിത്രങ്ങള്‍ കണ്ട് എന്താ എഴുതിയിരിക്കുന്നത് എന്ന് ആകാംഷയോടെ ആരായുമ്പോള്‍ അവന്‍ സ്കൂളിനെക്കുറിച്ചും അവിടത്തെ ചങ്ങാതിമാരെയും കുറിച്ച് അവളോടു പറഞ്ഞു. അവള്‍ അത് കൊതിയോടെ കേട്ടിരുന്നു.
വര്‍ഷങ്ങള്‍ നീങ്ങവേ തമ്മില്‍ കാണുമ്പോള്‍ ഒന്നും മിണ്ടാനില്ലാത്ത ഒരു അവസ്ഥയിലേക്ക് കാലം അവരെ കൊണ്ടു ചെന്നെത്തിച്ചു. മാസങ്ങളുടെ കാത്തിരിപ്പിന് ശേഷം കാണുമ്പോള്‍ ഒന്നും പറയാനില്ലാത്തത് രണ്ടു പേരെയും ഒരു പോലെ അതിശയപ്പെടുത്തി. ഹൃദയം നിറഞ്ഞു നിലക്കുമ്പോള്‍ വാക്കുകള്‍ അന്യമാകുന്നു എന്ന്‍ ഇരുവര്ക്കും മനസ്സിലായി. മറ്റു സഹോദരങ്ങള്‍ തമ്മില്‍ വിശേഷങ്ങള്‍ കൈ മാറുമ്പോള്‍ സാഹ്നയും നയീമും കണ്ണുകള്‍ കൊണ്ടു മാത്രം സംസാരിക്കുന്നത് ആദ്യം കണ്ടു പിടിച്ചത്‌ ജെരീഫയാണ്. നയീമിനെ ഇഷ്ടമാണ് എന്ന് സാഹ്ന ജെരീഫയോടു സമ്മതിച്ചത്‌ ആരും അറിയാത്ത രഹസ്യമായി ജെരീഫ മനസ്സില്‍ സൂക്ഷിച്ചു. ഇപ്പോള്‍ മാത്രമാണ് തങ്ങള്‍ തമ്മിലുള്ള ഇഷ്ടം  ജെരീഫ അറിഞ്ഞു എന്നവനു മനസ്സിലായത്‌.
അടുത്ത ദിവസം ആകാശത്തു മഴക്കാര് കണ്ടപ്പോള്‍ ഒരു ആണ്മിയിലെന്നപോലെ നയീമിന്റെ് മനസ്സ് കുതിച്ചു ചാടി. ഈ മഴ ഉയര്‍ന്ന മല നിരകളില്‍ മഞ്ഞു പെയ്യിക്കും എന്ന്‍ ഉറപ്പ്‌. മഴപെയ്തു  ഭൂമി തണുത്ത പിറ്റേ ദിവസം വെളുത്ത മേഘങ്ങള്‍ വെള്ളാട്ടിന്‍ കുട്ടികളെപ്പോലെ താഴേക്ക് ഇറങ്ങി മലക്കുകളുടെ മലയെ മറച്ചത്  അവന്‍ ആഹ്ലാദത്തോടെ  നോക്കി നിന്നു. ഈ മഴമേഘങ്ങള്‍ തെളിയുമ്പോള്‍ മലക്കുകളുടെ മലയില്‍  മഞ്ഞു വീണുകിടക്കുന്ന കാഴ്ചയായിരിക്കും എന്നവന്‍ ഉറപ്പിച്ചു. പിറ്റെ ദിവസം ഉയര്‍ന്ന മല നിരകളിലെ മഞ്ഞു പാളികളില്‍  സൂര്യ രശ്മികള്‍ തട്ടി സ്പടികം പോലെ വെട്ടി തിളങ്ങുന്നത് കണ്ട നയീം മല മുകളിലെ മലക്കുകളോട് സാഹ്നയെയും കുടുംബത്തെയും എത്രയും പെട്ടെന്ന് താഴെ എത്തിക്കുവാന്‍  പ്രാര്ത്ഥിച്ചു.
ആഴ്ച്ചകള്‍ കഴിഞ്ഞപ്പോള്‍ ബെക്കര്‍വാളുകളുകടെ ചൂളം വിളികള്‍ കേട്ടുതുടങ്ങി. ഗുലാം മുഹമ്മദിന്റെ് ആട്ടിന്‍ കൂട്ടത്തിന്റെ മുന്‍പിലായി വരുന്ന നായ്ക്കളെ പ്രതീക്ഷിച്ച നയീമിന്റെ കണ്ണുകള്‍ എപ്പോഴും വഴിയില്‍ തന്നെയായിരുന്നു. എല്ലാ പ്രാവശ്യവും അവരാണ് ആദ്യം അവന്റെ വീടിനു മുന്നിലെത്തുക. തൊട്ടു പിറകെ തന്നെ കാണും ആടുകളുടെ കൂട്ടം.
വഴിയരികിലെ മക്ക* തോട്ടത്തില്‍ ജെരീഫയോടോപ്പം വിളവെടുത്തു കൊണ്ടിരിക്കുകയായിരുന്ന നയീം പെട്ടെന്നൊരു ദിവസം ഓടിവരുന്ന നായ്ക്കളെ കണ്ട് ഉത്സാഹത്തോടെ അവളോട് പറഞ്ഞു.
“ദാ...നായ്ക്കള്‍ എത്തി.. ആടുകള്‍ വളവു തിരിയുന്നതിന്റെ  ചൂളം വിളി കേള്ക്കു ന്നുണ്ട്.”
ആടുകള്ക്ക്ക മുന്പിലായി നടന്നിരുന്ന ഗുലാം മുഹമ്മദ്‌ നടത്തം നിര്ത്തിയ  നായ്ക്കളോട് “നടന്നു കൊള്ളൂ..” എന്ന്‍ കടുത്ത സ്വരത്തില്‍  ആഞ്ജാപിച്ചിട്ട് വലിഞ്ഞു മുറുകിയ മുഖവുമായി  നയീമിന്റെ മുന്നില്‍ വന്നു നിന്നു.
“മല മുകളില്‍ കണ്ടു മുട്ടിയ മറ്റൊരു സംഘത്തിലെ നല്ലൊരു യുവാവുമായി എന്റെ  മകളുടെ  വിവാഹമുറപ്പിക്കാന്‍ തുടങ്ങിയപ്പോഴാണ് ഞാന്‍ അറിയുന്നത്, അവള്‍ക്ക് വീടും കൂടുമായി കഴിയുന്ന നിന്നെ മതിയത്രേ..നേരോ അത്..?”
“ഞാന്‍....ഞാനിവളെ നോക്കിക്കൊള്ളാം ..അവള്‍ പറഞ്ഞത് സത്യമാണ്.” അവന്‍ വിക്കി വിക്കി പറഞ്ഞു.
“എന്താ...? എന്താ നീ ഈ പറയുന്നത്...? ഒരു ബെക്കര്‍വാളിക്ക് തന്റെ മക്കളോളം വലുതാണ് അവന്റെര ആട്ടിന്‍ പറ്റങ്ങള്‍. അവയെ സംരക്ഷിക്കുവാന്‍ കഴിവുള്ളവന്‍ മാത്രമേ  അവന്റെ മകളെ വിവാഹം കഴിക്കൂ..” അയാള്‍ തന്റെ പരുപരുത്ത സ്വരം ഉയര്ത്തി അക്രോശിച്ചു.
“ഞാന്‍...ഞാന്‍ മേയ്ക്കാം നിങ്ങളുടെ ആടുകളെ.”
“നീയോ..? രണ്ടു ചാല്‍ നടന്നാല്‍ തളരുന്ന നീയാണോ ജീവിതം മുഴുവന്‍ ഈ ഹിമാലയം  കയറി ഇറങ്ങി എന്റെ ആടുകളെ മേയ്ക്കാന്‍ പോകുന്നവന്‍..? നീ ഈ ഗ്രാമം വിട്ടു എവിടെ എങ്കിലും പോയിട്ടുണ്ടോ..? നിന്റെ  ഈ ബലമില്ലാത്ത കാലുകള്‍ക്ക് നിന്റെ വീടിനു ചുറ്റും നടക്കുവാനുള്ള പ്രാപ്തിയേ  ഉള്ളു. എന്റെോ കുടുംബത്തെ ചതിക്കാന്‍ നോക്കുന്നോ..?”
ഉച്ചത്തില്‍ ചൂളം വിളിച്ചു കൊണ്ട് അയാള്‍ ആടുകളെ ധൃതിയില്‍ താഴേക്കു തെളിക്കാന്‍ തുടങ്ങി.
”അരുത് ..പോകരുത്...ഞങ്ങള്‍ക്ക് പറയാനുള്ളത് കൂടി ഒന്ന് കേള്‍ക്കൂ.” ജെരീഫ ഓടിച്ചെന്നു അയാളോട് താണു പറഞ്ഞു.
“ഇല്ല....ഞങ്ങള്‍ക്ക്‌ ഇപ്രാവശ്യം എത്രയും വേഗം താഴ്വരയില്‍ എത്തണം. ചെന്നിട്ട് ധാരാളം കാര്യങ്ങളുണ്ട്..”
ഒടുവിലായി നടന്നിരുന്ന  സാഹ്ന തലകുനിച്ചു ശബ്ദമില്ലാതെ കരഞ്ഞു കൊണ്ടു നീങ്ങുന്നത്  ഒരു സ്വപ്നത്തിലെന്നവണ്ണം അവന്‍ കണ്ടു. വാക്കുകള്‍ നഷ്ടപ്പെട്ടവനായി നിറകണ്ണുകള് ഉയര്‍ത്തി ജെരീഫയെ നോക്കിയ അവനെ അവള്‍ ആശ്വസിപ്പിച്ചു.  
“അവര്‍ തിരിച്ചു വരുമ്പോള്‍ അബ്ബയെക്കൊണ്ട് അയാളോട് സംസാരിപ്പിക്കാം. ഞാന്‍ പറഞ്ഞു കൊള്ളാം അബ്ബയോട്.. നയീം, നീ സമാധാനിക്ക്‌.”
ജെരീഫയുടെ ആശ്വാസവക്കുകളില്‍ സമാധാനിച്ച് അവന്‍ താഴ്വരയില്‍ നിന്നും അവര്‍ തിരികെ എത്തുന്നതും  കാത്തിരുന്നു. വീണ്ടും മഞ്ഞു ചിറകുകളുമായി മലക്കുകള്‍ എല്ലായിടത്തും പാറി നടന്നു മലനിരകളെ പൂര്ണ്ണുമായും മഞ്ഞു പുതപ്പിച്ചു. ഏതാനും മാസങ്ങള്ക്കകം മഞ്ഞുരുകി  ഇളം നാമ്പുകള്‍ ഭൂമിക്കു പുറത്തേക്ക് തല നീട്ടി.  ഇല പൊഴിച്ച വൃക്ഷങ്ങള്‍ തളിരിട്ടു പൂത്തു മലനിരയാകെ പൂത്തുലഞ്ഞു നിന്നു.  നയീമിന്റെ ഹൃദയത്തിലും പുത്തന്‍ പ്രതീക്ഷകള്‍ മുള പൊട്ടി തളിര്ത്തു .
താമസിയാതെ  വഴികള്‍ പിന്നെയും ആട്ടിന്‍ ചൂരും ചൂളം വിളികളാലും  മുഖരിതമായി. ഒരു ദിവസം കാത്തിരുന്നത് പോലെ ഗുലാം മുഹമ്മദിന്റെ   നായ്ക്കള്‍ അവനു മുന്നില്‍ ചിരപരിചിതരെ പോലെ ഓടി വന്നു. കാലുകളില്‍ നക്കിത്തുടച്ചു നിന്നു. തുടര്‍ന്നു വളവു തിരിഞ്ഞു വരുന്ന ആട്ടിന്‍ പറ്റങ്ങള്‍. പക്ഷെ അവയെ മുന്നില്‍ നിന്ന് ചൂളം വിളിച്ചു  തെളിക്കുന്നത് ദൃഡഗാത്രനായ ഒരു യുവാവ്‌. നടന്നു നീങ്ങുന്ന അയാളെ അവന്‍ തെല്ലു സന്ദേഹത്തോടെ നോക്കി നിന്നു. ആടുകള്ക്കും പിന്നാലെ നടന്നിരുന്ന ഗുലാം മുഹമ്മദ്‌  അവന്റെ  അരികില്‍ വന്ന്‍ ചെവിയില്‍ മന്ത്രിച്ചു.
“ഇനിയും നീ കാത്തിരിക്കേണ്ട എന്നറിയിക്കുവാനാണ് ഒരു പ്രാവശ്യം കൂടെ ഞങ്ങള്‍ ഈ വഴി വന്നത്. നോക്കൂ എന്റെ മരുമകന്‍ എത്ര സമര്‍ഥനാണെന്ന്‍. എത്ര വേഗതയുണ്ടെന്നോ അവന്റെ കാലുകള്ക്ക്..? മേലില്‍ ഈ വഴി വരില്ല ഞങ്ങള്‍. ഈ ഹിമാലയത്തിലേക്ക് കയറുവാന്‍ എത്രയോ വഴികളുണ്ട്. അതറിയാമോ നിനക്ക്..?” കടുത്ത സ്വരത്തില്‍ പറഞ്ഞിട്ട് അയാള്‍ ധൃതിയില്‍ നടന്നു.
താഴ്വരയില്‍ ചെന്ന്‍ ആടുകളുടെ രോമം അറുത്തു വില്ക്കുന്നത് പോലെ മകളുടെ ഹൃദയവും അറുത്ത ആ മനുഷ്യനോട് ഒന്നും പറയാനാവാതെ നയീം തരിച്ചു നിന്നു . അമ്മയുടെയും സഹോദരങ്ങളുടെയും കൂടെ നടന്നിരുന്ന സാഹ്ന അയാളുടെ അടുത്തെത്തിയപ്പോള്‍ ഒരു നിമിഷം നിന്നു, പ്രകാശം വറ്റിയ കണ്ണുകള്‍ ഉയര്ത്തി  അയാളെ നോക്കി. തന്റെ സംഘത്തിനോടോപ്പം നടന്നു നീങ്ങി. വളവു തിരിഞ്ഞു കാഴ്ച മറയുന്നതിനു മുന്പ് അവള്‍ തിരിഞ്ഞ് ഒരിക്കല്‍ കൂടി നോക്കി.
---------------------------------------------------------------------------------------------
മലക്കുകള്‍-മാലാഖമാര്‍
അക്ക്രൂട്ട്‌-വോള്നട്ട്
ഗുച്ചി-കൂണ്‍
മക്ക-മെയ്സ്,കമ്പം

(ഇതിനു വേണ്ട ചിത്രം വരച്ചു തന്നത് നമ്മുടെയെല്ലാവരുടെയും  പ്രിയ സുഹൃത്ത് പട്ടേപ്പാടം റാംജി)


@rosappookkal