സുഹൃത്തേ,
മലയാളകഥയുടെ സമകാലത്തെ രേഖപ്പെടുത്താനുള്ള ഒരു വിനീതശ്രമം..
അനുദിനം മാറുന്ന ജീവിതാവസ്ഥകളുടെ വൈവിധ്യവും വൈരുദ്ധ്യവും ഫലപ്രദമായി ഭാഷയിലേക്കു പരാവര്‍ത്തനം ചെയ്യുന്ന കഥാപരിശ്രമങ്ങള്‍ക്കായി ഒരിടം...
അതാണ് ’ഋതു-കഥയുടെ വസന്തം’ എന്ന ഈ ഗ്രൂപ്പ് ബ്ലോഗ്.
ഇടവേളയുടെ കൌതുകത്തിനപ്പുറം,
ചെറുകഥയെന്ന മാധ്യമത്തെ അതീവഗൌരവത്തോടെ സമീപിക്കുന്ന എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കുമായി,
ഈ വാതില്‍ തുറന്നുവെച്ചിരിക്കുന്നു..!!
കഥയെ സ്നേഹിക്കുന്ന എല്ലാവരും കടന്നു വരുക... കഥകള്‍ വായിക്കുക..എഴുതുക..
ഇവിടെ പ്രസിദ്ധീകരിക്കുന്ന കഥകളില്‍ നിന്ന്, ഓരോ മാസവും മികച്ച കഥകള്‍ ഒരു വിദഗ്ദ്ധസമിതി‍ തെരഞ്ഞെടുക്കുന്നതാണ്.!
വര്‍ഷാന്ത്യത്തില്‍, ഇങ്ങനെ തെരഞ്ഞെടുക്കുന്ന കഥകളില്‍, ഏറ്റവും മികച്ച രണ്ടു കഥകള്‍ക്ക് പുരസ്കാരവും നല്‍കുന്നതാണ്.!!



യാത്ര - പച്ച വെളിച്ചം തെളിയുമ്പോള്‍

October 24, 2011 ദുശ്ശാസ്സനന്‍

     

     ഒരുവിധം ബസ്സില്‍ കയറിപ്പറ്റി. അല്ലെങ്കിലും ഈ ബനശങ്കരി ഒരു തിരക്ക് പിടിച്ചയിടമാണ്. ബാന്‍ഗ്ലൂര്‍ വന്നിട്ട് വര്‍ഷങ്ങള്‍ പലതായെങ്കിലും ഇവിടത്തെയും കെ ആര്‍ മാര്‍ക്കെറ്റിലെയും തിരക്ക് ഇത് വരെ കുറഞ്ഞു കണ്ടിട്ടില്ല. ബസ്സിനകത്ത് ഭൂരിഭാഗവും ഗ്രാമീണരാണ്. നഗരത്തിനു പുറത്തുള്ള ഹള്ളികളില്‍ നിന്ന് കൃഷി ചെയ്ത സാധനങ്ങള്‍ വിറ്റു പൈസയുമായി പോകാന്‍ വന്ന തനി നാട്ടിന്‍പുറത്തുകാര്‍. ചിലരുടെ കയ്യില്‍ ഏതൊക്കെയോ ചെടികളുടെ ഇല ചെറിയ കുട്ടകളില്‍ നിറച്ചതുണ്ട്. ബസ്സിന്റെ മുന്നില്‍ ഡ്രൈവറുടെ ഇടതു വശത്ത് ഒന്ന് രണ്ടു വാഴ തൈകള്‍ വച്ചിരിക്കുന്നത് കണ്ടു. മിക്കവാറും ഏതെങ്കിലും കല്യാണത്തിന് അലങ്കാരത്തിനായിരിക്കും. നമ്മുടെ നാട് പോലല്ല ഇവിടെ. അവിടത്തെ പോലെ പരിഷ്കാരി കര്‍ഷകരൊന്നുമല്ല ഇവിടത്തുകാര്‍. പാളത്താറും ഉടുത്തു പുകയിലയും ചവച്ചു എണ്ണ തേയ്ക്കാത്ത പാറിപ്പറക്കുന്ന മുടിയുമായി വലിഞ്ഞു മുറുകിയ മുഖത്തോടെ നില്‍ക്കുന്ന ആളുകള്‍. ഒരു കമ്പിയില്‍ ഒരുവിധം പിടിത്തം കിട്ടി. ഭര്‍ത്താവിനു ഇന്ന് നേരത്തെ ഓഫീസില്‍ പോകണമായിരുന്നത് കൊണ്ട് മോളെ സ്കൂളില്‍ വിടുന്ന ജോലി ഇന്ന്  ഏല്‍പ്പിച്ചിട്ട് പോയതാണ്. ശിഖയാണെങ്കില്‍ വന്‍ കുസൃതിയും ആണ്. അവളെ ഒരുക്കുന്നതിന് തന്നെ വേണം ഒരു മണിക്കൂര്‍. ശേഖറിനാനെങ്കില്‍ ചിലപ്പോ ഭ്രാന്തു പിടിക്കും. അല്ല. ശേഖറിനെ പറഞ്ഞിട്ട് കാര്യമില്ല. സാമ്പത്തിക മാന്ദ്യം വന്നതിനു ശേഷം ആരുടെയൊക്കെയോ ജോലി പോയെന്നു ഇന്നലെ കൂടി ശേഖര്‍ പറഞ്ഞു. അവള്‍ക്കു മൂന്നു വയസ്സെങ്കിലും ആയെങ്കില്‍ എനിക്കും കൂടി ജോലിക്ക് പോകാമായിരുന്നു. അത്രയ്ക്ക് ചെലവാണ് ഇവിടെ.  അങ്ങോട്ട്‌ ഓട്ടോയില്‍ പോയിട്ട് തിരികെ ബസ്സില്‍ വരാം എന്ന് കരുതിയത്‌ നന്നായി. വൈകിട്ട് മോളെ വിളിക്കാന്‍ പോകുമ്പോഴും ബസ്സില്‍ പോകാം. തിരികെ വരുമ്പോ എന്തായാലും ഓട്ടോ പിടിക്കേണ്ടി വരും. ഇങ്ങനെയൊക്കെ സേവ് ചെയ്താലേ ജീവിക്കാന്‍ പറ്റൂ. പല തുള്ളി പെരുവെള്ളം. 

    ഭാഗ്യം. ഒരു സീറ്റ് കിട്ടി. ബസ് കുറച്ചു ദൂരം കൂടി മുന്നോട്ടു പോയി ഒരു ചെറിയ ചന്തയുടെ അടുത്തെത്തി. അതോടെ ബസ്സിലെ തിരക്ക് തീര്‍ന്നു. ആ പാവങ്ങള്‍ വട്ടിയും കുട്ടയും എല്ലാം എടുത്തിട്ട് ഇറങ്ങി. ആദ്യം ഒരു അസൌകര്യമായി തോന്നിയെങ്കിലും ഇപ്പൊ വാണിക്ക് അവരോടു പാവം തോന്നി. എത്ര കഷ്ടപ്പെട്ടാണ് അവര്‍ ജീവിക്കുന്നത്. അടുത്ത സ്റ്റോപ്പില്‍ വാണിയുടെ അടുത്തിരുന്ന സ്ത്രീ ഇറങ്ങി. വാണി ബാഗ് അങ്ങോട്ട്‌ നീക്കി വയ്ക്കാന്‍ ശ്രമിക്കുമ്പോഴാണ് പെട്ടെന്ന് ആരോ അവളുടെ മേലേയ്ക്കു മറിഞ്ഞു വീണത്‌. 'സോറി' എന്ന് ആ സ്ത്രീ പറഞ്ഞു. വാണിക്ക് പെട്ടെന്ന് ദേഷ്യം വന്നുവെങ്കിലും അവരുടെ മുഖത്തേക്ക് നോക്കിയപ്പോ അത് പ്രകടിപ്പിക്കാന്‍ തോന്നിയില്ല. നല്ല ആഭിജാത്യമുള്ള ഒരു സ്ത്രീ. 'ബസ്‌ ബ്രേക്ക്‌ ചെയ്തതാണ് ' എന്നവര്‍ ശുദ്ധമായ ഇംഗ്ലീഷില്‍ പറഞ്ഞു. സാരമില്ല എന്ന് വാണിയും പറഞ്ഞു. അവര്‍ അടുത്ത് ഒതുങ്ങി ഇരുന്നു. വാണി ഇടം കണ്ണിട്ടു അവരെ നോക്കി. വില കൂടിയ ഒരു സാരി ആണ് ഉടുത്തിരിക്കുന്നത്. അതിനു ചേര്‍ന്ന ആഭരണങ്ങളും. 
കയ്യില്‍ എന്തൊക്കെയോ പൊതികളും ഉണ്ട്. വെളുത്ത ചില മുടിയിഴകളും അങ്ങിങ്ങായി ഉണ്ട്. 

     ഇനി ഒരു അര മണിക്കൂര്‍ കൂടി വേണം വീട്ടിലെത്താന്‍. ദൂരം കുറച്ചേയുള്ളൂവെങ്കിലും നഗരത്തിലെ നശിച്ച ട്രാഫിക് കാരണം ഉടനെയൊന്നും എത്തില്ല. വാണി അടുത്തിരുന്ന സ്ത്രീയോട് കുശല പ്രശ്നങ്ങള്‍ ഒക്കെ നടത്തി. മോളെ സ്കൂളില്‍ വിട്ട് വരികയാണെന്ന് പറഞ്ഞു തുടങ്ങിയ വാണി പിന്നെ സ്കൂളിലെ അഡ്മിഷന്‍ പ്രശ്നങ്ങളെപറ്റിയും കനത്ത ഫീസിനെ പറ്റിയുമൊക്കെ വാചാലയായി. അവര്‍ അത് കേട്ട് മന്ദഹസിച്ചതല്ലാതെ അഭിപ്രായമൊന്നും പറഞ്ഞില്ല. വാണി പറഞ്ഞതിനൊക്കെ നിശബ്ദമായി അവര്‍ തലയാട്ടി. മോളെ ഇവിടത്തെ കോളേജില്‍ തന്നെ പഠിപ്പിക്കണം. ഇവിടെ പഠിച്ചു കഴിഞ്ഞാല്‍ കുട്ടികള്‍ക്ക് നല്ല എക്സ്പോഷര്‍ കിട്ടും. പിന്നെ അവരുടെ ഫ്യൂച്ചറില്‍ അത് ഗുണം ചെയ്യും. താനൊക്കെ നാട്ടിന്‍പുറത്തെ സാധാരണ സര്‍ക്കാര്‍ പള്ളിക്കൂടത്തില്‍ പഠിച്ചത് കാരണം ഇപ്പോഴും അനുഭവിക്കുകയാണ്. മോള്‍ക്കെങ്കിലും അതൊന്നും വരരുത് എന്നാണു തന്റെയാഗ്രഹം എന്നൊക്കെ വാണി പറഞ്ഞു. അവരും അത് ശരി വച്ചു. ഇപ്പൊ മോള്‍ പഠിക്കുന്നത് അത്രയ്ക്ക് നല്ല സ്കൂളില്‍ അല്ല . കൊള്ളാം എന്നേയുള്ളൂ. അടുത്ത വര്‍ഷമെങ്കിലും അവളെ ഡല്‍ഹി പബ്ലിക്‌ സ്കൂളില്‍ ചേര്‍ക്കണം. അവിടെ ചെന്നാല്‍ മോള്‍ക്ക്‌ യൂറോപ്യന്‍ ഇംഗ്ലീഷ് ഒക്കെ എഴുതാനും പറയാനും ഉള്ള ഒരു കഴിവൊക്കെ ഉണ്ടാവും. താനും കൂടി ജോലിക്ക് പോയിട്ട് വേണം. വന്‍ പണചെലവാണ് എന്നൊക്കെയുള്ള തന്റെ ആശങ്കകളും വാണി പങ്കു വച്ചു. 



   ബസ് ഓടിക്കൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ അത് ഏതോ ഒരു സിഗ്നലില്‍ നിര്‍ത്തി. ഒരു വശത്ത് മെട്രോ റയിലിന്റെ പണി നടക്കുന്നത് കാരണം ഒരു വരിയില്‍ കൂടി മാത്രമേ വാഹനങ്ങള്‍ പോകുന്നുള്ളൂ. സിഗ്നല്‍ ചുവപ്പ് കത്തി കിടക്കുകയാണ്.  ഇത്രയും നേരം വാണിയെ കേട്ട് കൊണ്ടിരുന്നതല്ലാതെ അവര്‍ അഭിപ്രായമൊന്നും പറഞ്ഞിരുന്നില്ല. എല്ലാത്തിനും മനോഹരമായി പുഞ്ചിരിക്കുക മാത്രം ചെയ്തു അവര്‍. പണ്ടൊരു അതി സുന്ദരി ആയിരുന്നിരിക്കും അവര്‍. വാണി ഓര്‍ത്തു. ഇപ്പോഴും അത്രയ്ക്കുണ്ട് അവരുടെ സൌന്ദര്യം.  ആന്റി  ഇപ്പൊ എവിടെ പോയിട്ട് വരുന്നു എന്ന് വാണി അവരോടു ചോദിച്ചു. അവര്‍ ഒരു സ്കൂളിന്റെ പേര് പറഞ്ഞു. വാണി പക്ഷെ അത് മുമ്പ് കേട്ടിട്ടുണ്ടായിരുന്നില്ല. അവിടെ ? അവള്‍ ചൊദിച്ചു. കാരണം അവര്‍ക്ക് അല്പം പ്രായമുണ്ട്. സ്കൂളില്‍ പഠിക്കുന്ന മക്കളുള്ള ഒരാളല്ല അവര്‍. ഇനി അവിടത്തെ ടീച്ചര്‍ ആണോ . വാണി മടിച്ചു മടിച്ചു ചോദിച്ചു. 'ഹേ അല്ല. ഞാന്‍ മോളെ കാണാന്‍ പോയതാ..' അവര്‍ പറഞ്ഞു. 'ഹോ അത് ശരി. മോള്‍ എന്താ അവിടെ ടീച്ചര്‍ ആണോ ? അതോ ചെറുമകള്‍ വല്ലതും ? " വാണി വീണ്ടും ചോദിച്ചു. അപ്പോഴേക്കും അവരുടെ കയ്യിലിരുന്ന പൊതികളുടെ കൂട്ടത്തില്‍ ഒരു മിട്ടായി പൊതി അവള്‍ കണ്ടു പിടിച്ചു കഴിഞ്ഞിരുന്നു. 'അല്ല മകള്‍ അവിടെ പഠിക്കുകയാണ് ' അവര്‍ തുടര്‍ന്ന് പറഞ്ഞു. 'ആദ്യം അവള്‍ ഇവിടെ അടുത്തുള്ള വേറൊരു സ്കൂളില്‍ ആയിരുന്നു. ഈയിടയ്ക്കാണ് ഈ സ്കൂളിലേക്ക് മാറ്റിയത്. ഇവിടാവുമ്പോ സംസാരിക്കാനൊക്കെ കുറച്ചു കഴിവ് വരും എന്ന് കേട്ടു. അതാ. ' അവര്‍ വിശദീകരിച്ചു. അത് കേട്ടു വാണി ഒരു നിമിഷം ആശയക്കുഴപ്പത്തിലായി. മകള്‍ ഇതു ക്ലാസിലാ അപ്പൊ ? അവള്‍ ചോദിച്ചു. 'അവള്‍ ഇപ്പൊ ഒന്നാം ക്ലാസ്സിലാണ് ' അവര്‍ മറുപടി പറഞ്ഞു. ഹോ. അപ്പൊ ലേറ്റ് മാര്യേജ് ആയിരിക്കും ചിലപ്പോ. വാണി ഒന്നും മിണ്ടിയില്ല. അങ്ങനെയാണെങ്കില്‍ എന്റെ മോള്‍ പഠിക്കുന്നിടത്തു ചേര്‍ത്ത് കൂടെ ആന്റീ ? അവിടാകുമ്പോ നല്ല കെയര്‍ ആണ്. നല്ലത് പോലെ ഭാഷ ഫ്ലുവന്റ് ആവുകയും ചെയ്യും " വാണി പറഞ്ഞു. അതിനു മറുപടിയായി അവര്‍ വീണ്ടും ഒന്ന് ചിരിച്ചതേ  ഉള്ളൂ. എന്തായാലും പരിചയപ്പെട്ടതില്‍ സന്തോഷം ആന്റി. പിന്നെയും കാണാം. എന്റെ വക ഈ ചോക്ലേറ്റ് മോള്‍ക്ക്‌ കൊടുത്തേക്കു എന്ന് പറഞ്ഞു ശിഖയ്ക്ക് കൊടുക്കാന്‍ വാങ്ങിച്ചു വച്ചതില്‍ നിന്ന് ഒരു ചോക്ലേറ്റ് എടുത്തു വാണി അവര്‍ക്ക് നേരെ നീട്ടി. അത് വാങ്ങിയിട്ട് ഒരു ചെറു ചിരിയോടെ അവര്‍ പറഞ്ഞു. 'വാണീ. നിങ്ങള്‍ വിചാരിക്കുന്ന പോലെ എന്റെ മോള്‍ ഒരു ചെറിയ കുട്ടിയല്ല. അവള്‍ക്കു ഇരുപതു വയസ്സുണ്ട്. പക്ഷെ ഒരു വ്യത്യാസം മാത്രം. വാണിയുടെ മോളുടെ അത്ര ബുദ്ധിയെ എന്റെ മോള്‍ക്കുള്ളൂ. നേരത്തെ ഞാന്‍ പറഞ്ഞില്ലേ സംസാരിക്കാന്‍ പഠിക്കാനാണ് ഈ സ്കൂളില്‍ ചേര്‍ത്തതെന്നു ... അത് ഇംഗ്ലീഷ് സംസാരിക്കാന്‍ അല്ല. എന്നെ അമ്മേ എന്ന് വിളിച്ചു സംസാരിക്കാന്‍ അവര്‍ പഠിപ്പിക്കും എന്ന് കേട്ടിട്ടാണ്. എന്തായാലും ഞാന്‍ ഒരു ആന്റി തന്നു എന്ന് പറഞ്ഞു ഇത് അവള്‍ക്കു കൊടുത്തേക്കാം. താങ്ക്സ് ' . ചുറ്റിനുമുള്ള ലോകം ഒരു നിമിഷം നിശ്ചലമായതായി വാണിയ്ക്ക് തോന്നി. സിഗ്നലില്‍ പച്ച വെളിച്ചം തെളിഞ്ഞു. ബസ് വീണ്ടും ഉരുണ്ടു തുടങ്ങി. 



സൂസന്ന വെയിര്‍മാന്റെ ശവകുടീരത്തില്‍..

October 15, 2011 ബിജുകുമാര്‍ alakode

 
ഇരുമ്പുമുള്ളുകള്‍ തറച്ച കനത്ത വാതില്‍ കടന്ന് ഞാന്‍ കോട്ടയിലേയ്ക്കു കാല്‍ വച്ചു. അപ്പോള്‍ അറബിക്കടലിന്റെ ഹുങ്കാരവും ഉപ്പിന്റെ ആവരണവുമിട്ട തണുപ്പന്‍ കാറ്റു വന്ന് മേലാകെ പൊതിഞ്ഞു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള പൂതിഗന്ധം മൂക്കിലേയ്ക്ക് തള്ളിക്കയറി. ഇരുണ്ട കൂറ്റന്‍ മതില്‍ക്കല്ലുകളില്‍ കുതിരച്ചിനപ്പുകളും പീരങ്കികളുടെ അലര്‍ച്ചയും പിന്നെ അനേകം പടയാളികളുടെ അട്ടഹാസങ്ങളും ചരിത്രത്തില്‍ നിന്നിറങ്ങിവന്ന് തൊങ്ങിക്കിടപ്പുണ്ട്. അഞ്ചാള്‍ പൊക്കത്തില്‍ സെയിന്റ് ഏഞ്ചലോ തലയുയര്‍ത്തി  നില്‍പ്പാണല്ലോ.

നിലമാകെ ശരപ്പുല്ലുകള്‍. നൂറ്റാണ്ടുകളുടെ ചവിട്ടടിയില്‍ നിന്ന് അവ കൃത്യമായ ഇടവേളകളില്‍ കിളിര്‍ക്കുകയും പൂക്കുകയും മണ്ണില്‍ ലയിയ്ക്കുകയും ചെയ്തുകൊണ്ടേയിരിയ്ക്കുന്നു. അവയ്ക്കിടയില്‍ പാകിയ കല്ലുകളിലൂടെ ഞാന്‍ നടന്നു. കോട്ടയ്ക്കുള്ളിലെ കുതിരലായത്തിനപ്പുറം ഇരുണ്ട ബാരക്കുകള്‍. ഒരിയ്ക്കലും ഈര്‍പ്പം മാറാത്ത അവയുടെ ചുമരുകളില്‍, ഏതൊക്കെയോ നാടന്‍ സാഹിത്യകാരന്മാര്‍ ആത്മപ്രകാശനം ചെയ്തിരിയ്ക്കുന്നു. നെടുനീളത്തില്‍ ഇരുട്ടും നിശ്ശബ്ദതയും നിറച്ചുവെച്ച ബാരക്കിനുള്ളില്‍ ആരുടെയൊക്കെയോ തേങ്ങലും നിശ്വാസവും ഗതികിട്ടാതെ അലയുന്ന പോലെ. അതിന്റെ മാറ്റൊലി ചെവി കുത്തിത്തുളച്ചപ്പോള്‍ ഇറങ്ങിപ്പോന്നു.

ബാരക്കിനു വെളിയിലെ ചെങ്കല്‍ പടവു കയറി ഞാന്‍ കോട്ടയുടെ മേല്‍ത്തട്ടിലെത്തി. അവിടെയും മുട്ടോളം ശരപ്പുല്ലുകള്‍ .അവയെ വകഞ്ഞ്  തുരുമ്പിച്ച നെടുങ്കന്‍ കൊടിമരച്ചുവട്ടിലേയ്ക്ക്. അവിടെ സൂസന്നയുടെ ശവകുടീരമുണ്ട്. ഒരാള്‍ പൊക്കമുള്ള വെണ്ണക്കല്‍ ഫലകത്തില്‍,  സൂസന്നയ്ക്ക് വിടവാചകങ്ങള്‍ കൊത്തിയിരിയ്ക്കുന്നു, ഡച്ചു ഭാഷയില്‍. പതിനെട്ടുകാരിയായ സൂസന്ന വെയിര്‍മാന്‍, ഡച്ച് ഗവര്‍ണരുടെ പ്രിയ കാമിനി. നൂറ്റാണ്ടുകളായി, അറബിക്കടലിന്റെ താരാട്ട് കേട്ട് ഇവിടെ ഉറങ്ങുന്നു.
സൂസന്ന വെയിര്‍മാന്റെ ശവകുടീരം
സൂസന്നയുടെ കല്ലറയ്ക്കരികെ, കല്‍ത്തട്ടിന്മേല്‍ ഞാന്‍ ചാരിയിരുന്നു. അരികിലെ കല്ലിന്മേല്‍ അറിയാതെ കൈയോടി. കാലം മൂര്‍ച്ചയുരച്ചു കളഞ്ഞ അതിന്മേല്‍ ശൂന്യത മാത്രം ബാക്കി. അല്പനേരം അതിലേയ്ക്കു തന്നെ തുറിച്ചു നോക്കി.

ഇവിടെ ആയിരുന്നല്ലോ അവള്‍ ഇരുന്നത്..എന്നോടൊപ്പം, നെഞ്ചോട് ചേര്‍ന്ന്..

അന്നെന്തിനാണവള്‍ കരഞ്ഞത്..? ഒരിയ്ക്കലും മുഖം തരാതിരുന്നത്..? ഇനിയൊരിയ്ക്കലും നമ്മള്‍ കണ്ടില്ലെങ്കിലോ എന്നു പറഞ്ഞതിനാണോ..? അതു പറഞ്ഞപ്പോള്‍ അവള്‍ നുള്ളിയ പാട് ഇന്നും കൈത്തണ്ടയില്‍. തൊലി പറിഞ്ഞുപോകുന്ന വേദനയുണ്ടായിട്ടും ചിരിയ്ക്കുക മാത്രമേ ചെയ്തുള്ളു.

കോട്ടമതിലിനു താഴെ, കരിങ്കല്‍ കൂമ്പാരത്തിന്മേല്‍ തിരമാലകള്‍ ആഞ്ഞലച്ചു ചിതറിക്കൊണ്ടേയിരുന്നു. തണുത്ത മൌനം വലകെട്ടാന്‍ തുടങ്ങിയ ആ നിമിഷങ്ങളിലെപ്പോഴോ സൂസന്ന ഞങ്ങളുടെ അരുകില്‍ വന്നു. തൂമഞ്ഞിന്റെ നിറവും വെള്ള അംഗവസ്ത്രങ്ങളും ധരിച്ച സൂസന്ന എന്നെ നോക്കി പൂവിടരും പോലെ ചിരിച്ചു. അപ്പോഴാണ് ഞാന്‍ ശ്രദ്ധിച്ചത് സൂസന്ന അവളെ പോലെ തന്നെയാണ്. അതേ മുഖം, കണ്ണിറുങ്ങിയ അതേ ചിരി. ദൂരെ ചക്രവാകത്തില്‍ നിന്നു മെല്ലെ വന്ന കടല്‍കാറ്റ് എന്റെ കവിളില്‍ തഴുകി. ലില്ലിപ്പൂക്കളുടെ ഗന്ധമായിരുന്നു അതിന്. ഒരു നിമിഷം, ഞാന്‍ മെല്ലെ കൈയുയര്‍ത്തി അവളുടെ മുഖം എന്റെ നേരെ തിരിച്ചു. അവള്‍ കണ്ണടച്ചിരിയ്ക്കുകയായിരുന്നു. നനഞ്ഞ ആ ചുണ്ടില്‍  അമര്‍ത്തി ചുംബിച്ചു. പെട്ടെന്ന് ഒരു പൊട്ടിച്ചിരിയോടെ സൂസന്ന എങ്ങോ മറഞ്ഞു. ഞാന്‍ ഞെട്ടിയെഴുന്നേറ്റപ്പോള്‍ അവള്‍ അമ്പരപ്പോടെ ചോദിച്ചു..
”എന്തേ..? “
“.സൂസന്ന.....”
“സൂസന്നയോ...? ഏതു സൂസന്ന..? “
“ഹേയ് ഞാനാ സൂസന്നയുടെ കാര്യം ഓര്‍ത്തുപോയി.. സൂസന്ന വെയിര്‍മാന്‍...” ശവകുടീരത്തിലേയ്ക്കു  വിരല്‍ ചൂണ്ടി ഞാന്‍ ചിരിച്ചു.  അവള്‍ ഒന്നും മിണ്ടാതെ എന്റെ നെഞ്ചോടു ചേര്‍ന്നു നിന്നു. നെഞ്ചിലാകെ പടരുന്ന നനവ്... 

ഞാന്‍ മെല്ലെ നെഞ്ചില്‍ വിരലോടിച്ചു നോക്കി . ഇല്ല, ഒന്നുമില്ല.

അപ്പോള്‍ കോട്ടപ്പുറത്തേയ്ക്ക് ഒരു യുവാവും പെണ്‍കുട്ടിയും കയറി വരുന്നുണ്ടായിരുന്നു. സൂസന്നയുടെ ശവകുടീരം നോക്കിയാണ് അവരും വരുന്നത്. ഞാന്‍ മെല്ലെ എഴുനേറ്റു. താഴേയ്ക്കുള്ള പടികള്‍ ഇറങ്ങും മുന്‍പ് ഒന്നു കൂടി തിരിഞ്ഞു നോക്കി. അവര്‍ സൂസന്നയുടെ അടുത്തുള്ള അതേ കല്‍ത്തട്ടിന്മേല്‍. അപ്പോള്‍ കടലിലേയ്ക്കു നോക്കി മുഖം താഴ്ത്തിയിരുന്ന അവളുടെ മുഖം അവന്‍ കൈകൊണ്ട് മെല്ലെ തിരിയ്ക്കുകയായിരുന്നു..

നെഞ്ചിലേയ്ക്കു തള്ളിവന്ന തേങ്ങലടക്കി ഞാന്‍ വേഗം പടവുകളിറങ്ങി പോന്നു.

നന്മ നിറഞ്ഞവന്റെ ധർമ്മസങ്കടങ്ങൾ

October 04, 2011 JIGISH







ഒന്ന്

തിരുവോണനാൾ. കത്തിത്തുടങ്ങുന്ന ഒരു ചിതയുടെ ദൃശ്യത്തിലേയ്ക്കാണ് രാവിലെ കണ്ണുതുറന്നത്.! ആരാണീ പത്രം കിടക്കയിൽ കൊണ്ടുവന്നു വെച്ചത്.? നബീസു തന്നെയാവും. എന്റെ പഴയ ശീലങ്ങളൊന്നും അവളിനിയും മറന്നിട്ടില്ല. ഒരു വർഷത്തിനു ശേഷം വീണ്ടും ഒരു മലയാളപത്രത്തിലൂടെ കണ്ണോടിച്ചു. ദില്ലി സ്ഫോടനത്തിൽ കൊല്ലപ്പെട്ട പിതാവിന്റെ ചിതയ്ക്കരികിൽ നിൽക്കുന്ന മകൻ. വിഷാദത്തിന്റെ കരിനിഴൽ വീണ അവന്റെ മുഖത്തേയ്ക്കു നോക്കാൻ എനിക്കു മടി തോന്നി. എത്ര ആകസ്മികമായാണ്, വരാനിരിക്കുന്ന ഓരോ ഓണവും ആ കുമാരന് ജീവിതദുരന്തത്തിന്റെ ഓർമ്മദിവസമായി മാറിയത്? ഓരോ മരണവും ചിന്തയിൽ നീറുന്ന ചിതയൊരുക്കുന്നു.! ഉള്ളിലിരുന്ന് എന്നെ കാർന്നുതിന്നുന്ന മറുപാതിയെ ഞാൻ ഒരിക്കൽക്കൂടി ശപിച്ചു.

ഒമാനിൽ നിന്ന് ഇന്നലെ എത്തിയതേയുള്ളു. റംസാനു മുൻപ് നാട്ടിലെത്താനുള്ള ശ്രമം നേരത്തേ തുടങ്ങിയെങ്കിലും പെരുന്നാളും കഴിഞ്ഞ് ഓണമെത്തിയപ്പോഴാണ് ഒടുവിൽ, അത് സഫലമായത്. ഇനിയിപ്പോൾ, തിരുവോണത്തെ പെരുന്നാളാക്കി മാറ്റുകയേ നിവൃത്തിയുള്ളു. രണ്ടാഴ്ചത്തെ ലീവ് മാത്രം. എങ്കിലും, എന്നെ സംബന്ധിച്ച് ഈ ദിവസങ്ങൾ വളരെ പ്രധാനമാണ്. മുൻകൂട്ടി വാങ്ങിവെച്ച പെരുന്നാൾ സമ്മാനങ്ങൾ ബീവിയ്ക്കും എന്റെ തങ്കക്കുടമായ ഐഷ മോൾക്കും സ്വന്തം കൈകൊണ്ടു നൽകുന്നതിന്റെ സുഖം ഒന്നുവേറെ തന്നെ.! നിസ്സാരമായ നിരവധി സ്വപ്നങ്ങളിൽ പുലരുന്ന പ്രവാസിയുടെ ശരാശരി ജീവിതം ഇങ്ങനെയൊക്കെയാണല്ലോ.? നല്ലപാതിയായ എന്റെ നബീസു, സ്വന്തം കൈകൊണ്ടുണ്ടാക്കിയ നേർമ്മയുള്ള അരിപ്പത്തിരിയുടെയും കോഴിക്കറിയുടെയും ഓർമ്മ നുണഞ്ഞ് പതിയെ ദിനചര്യയിലേയ്ക്കു കടന്നു.!

ചായ കുടിച്ച് രണ്ടു വീടപ്പുറമുള്ള നജീമിന്റെ വീട്ടിലേയ്ക്കിറങ്ങുമ്പോൾത്തന്നെ, അവന്റെ ഫോൺ വന്നു. എത്ര ദൂരെയാണെങ്കിലും സമാനമനസ്സുകൾ സമാന്തരമായി സഞ്ചരിക്കുന്നു.! ബാല്യം മുതലേ കളിക്കൂട്ടുകാരനായ അവന്റെയൊപ്പമാണ് പത്തുവർഷം മുൻപ് ആദ്യമായി നാടുവിടുന്നത്. കമ്പനി രണ്ടാണെങ്കിലും ഒരേ റൂമിൽത്തന്നെ താമസം. “മജീക്കാ, നമ്മൾ പ്രതീക്ഷിച്ച പോലെ ഇന്നലെ വൈകി പി.ആർ.ഓ എത്തി. കാര്യം പറഞ്ഞപ്പോഴേ പാസ് പോർട്ട് എടുത്തുതന്നു. എന്റെ കണ്ണുനിറഞ്ഞു പോയിക്കാ. ഉമ്മയെ അവസാനമായൊന്നു കാണാൻ പറ്റുമെന്നു വിചാരിച്ചില്ല. അള്ളാഹുവിന്റെ കൃപ..! ടിക്കറ്റിനായി ഞാൻ ദാ ഇപ്പത്തന്നെ ഇറങ്ങുവാ. ന്റെ വീട്ടിലേക്കൊന്നു കേറണേ ഇക്കാ..തീർച്ചയായും ഞാനെത്തുമെന്നു പറയണം.. ടിക്കറ്റ് ഓകെയാക്കി ഞാൻ ഉടനെ വിളിക്കാം”. പാവം നജീം..മൂന്നു ദിവസമായി അവന്റെ പുന്നാര ഉമ്മയുടെ മരവിച്ച ശരീരം, പൊന്നുമകന്റെ വരവും കാത്തു കിടക്കുന്നു. അത്യാഹിതലീവിനായുള്ള കഠിനശ്രമം ഒടുവിൽ വിജയിച്ചിരിക്കുന്നു. പ്രവാസിയുടെ അനിവാര്യമായ ദുർവിധികളെപ്പറ്റി ഓർത്തുകൊണ്ട് ഞാൻ മൌനമുദ്രിതമായി വിറങ്ങലിച്ചു നിൽക്കുന്ന ആ വീടിന്റെ പടികൾ കയറി.

രണ്ട്

‘സ്നേഹഭവനാ’കെ അന്ന് ഉല്ലാസത്തിലായിരുന്നു. വർഷത്തിലൊരിക്കൽ മാത്രം വിരുന്നെത്തുന്ന സന്തോഷം അന്തേവാസികളുടെ തിളക്കമാർന്ന മുഖങ്ങളിൽ വായിക്കാം. ജീവിതമെന്തെന്നറിയുന്നതിനു മുൻപേ, അനാഥമന്ദിരത്തിലെത്തിപ്പെട്ട കുരുന്നുകൾ.! അച്ഛനാരെന്നറിയാത്തവർ, മാനഭയം നിമിത്തം അമ്മമാർ രഹസ്യമായി ഉപേക്ഷിച്ചവർ. രക്തബന്ധമെന്ന കെട്ടുപാടില്ലാതെ വളരുന്ന ഒരുവന്റെ മനോവ്യാപാരങ്ങൾ എങ്ങനെയായിരിക്കും.? അനാഥൻ എന്നുപേരിട്ടു തന്നെ മാറ്റിനിർത്തുന്ന ലോകത്തെ അവൻ എങ്ങനെയാവും കാണുക.? പൊതുസമൂഹത്തിനും തനിക്കുമിടയിലെ നികത്താനാവാത്ത വിടവ് ആ ജീവിതത്തെ എങ്ങനെയൊക്കെ ബാധിക്കുന്നുണ്ടാവും.?

ചെറിയ ഹാളിലെ പെട്ടെന്നൊരുക്കിയ വേദിയിൽ സ്ഥാപനത്തിന്റെ മേധാവിയ്ക്കൊപ്പം കുട്ടികൾക്ക് അഭിമുഖമായിരിക്കെ, ശിഥിലചിന്തകളിൽ സ്വയം നഷ്ടപ്പെട്ടു. മുൻപിൽ, കലപില കൂട്ടുന്ന കുട്ടികളുടെ കളങ്കരഹിതമായ സന്തോഷം മനസ്സിൽ സമ്മിശ്രവികാരങ്ങളുടെ തിരയുണർത്തി. അരുണും ഹരിയും മാറിമാറി അവരുടെ ഭാവഭേദങ്ങൾ ക്യാമറയിൽ പകർത്തുന്നുണ്ട്. ഒരു മാസം കൊണ്ട് ഞങ്ങൾ സുഹൃത്തുക്കൾ ചേർന്നു സമാഹരിച്ച സഹായധനം കൈമാറാൻ എല്ലാവരും കൂടി എന്നെയാണു ചുമതലപ്പെടുത്തിയത്. എന്റെ ഇടതുവശത്തിരുന്ന നാട്ടുകാരനായ ചലച്ചിത്രതാരം ചടങ്ങിനു കൊഴുപ്പു കൂട്ടി. തുക കൈമാറി, മൈക്കിനു മുന്നിലെത്തിയപ്പോൾ സത്യത്തിൽ, കണ്ണു നിറഞ്ഞുപോയി. സഭാകമ്പമോ, വിവരണാതീതമായ ആനന്ദമോ എന്നറിയില്ല..മനസ്സ് പെട്ടെന്നു വികാരഭരിതമായി. പിന്നീട്, വിശിഷ്ടാതിഥിയായ നടന്റെ നർമ്മമധുരമായ ആശംസാപ്രസംഗം കുഞ്ഞുങ്ങൾക്കൊപ്പം എന്നെയും ചിരിപ്പിച്ചു. അപ്പോഴാണ് മനസ്സൊന്നു തണുത്തത്. പിന്നെ, വിഭവസമൃദ്ധമായ സദ്യയ്ക്കു ശേഷം, ഞങ്ങൾ അവർക്കിടയിലേയ്ക്ക് ഇറങ്ങിച്ചെന്നു. വിസ്മയം മാറാത്ത കണ്ണുകളോടെ പലരും ഞങ്ങളെ തുറിച്ചുനോക്കി. കൂട്ടത്തിൽ, കുസൃതിയായ ഒരുവൻ എന്റെ കൈപിടിച്ച് എന്നോടൊപ്പം വന്നു. പിന്നെ, ആരും കേൾക്കുന്നില്ലെന്നുറപ്പു വരുത്തി, അവൻ എന്നോടൊരു രഹസ്യം ചോദിച്ചു. “അങ്കിൾ, അടുത്ത തവണ വരുമ്പോൾ മോഹൻലാലിനെക്കൂടി കൊണ്ടുവര്വോ..?” അവനെ കെട്ടിപ്പിടിച്ച്, ആ ഓമനക്കവിളിൽ ഒരുമ്മ കൊടുത്തു. അതൊരുറപ്പായി അവൻ കരുതിക്കാണും. എനിക്കെന്തോ വല്ലാത്ത സങ്കടം വന്നു.! പോക്കറ്റിൽ നിന്ന് തൂവാലയെടുത്ത്, ആരും കാണാതെ ഞാൻ കണ്ണുകൾ തുടച്ചു.

മൂന്ന്

നബീസുവിനെയും ഐഷമോളെയും കൂട്ടി കുമരകത്തെത്തുമ്പോൾ, എല്ലാരുമെത്തിക്കഴിഞ്ഞിരുന്നു. വളരെക്കാലമായി ആഗ്രഹിച്ചിരുന്ന സുഹൃദ്സംഗമം. ഒപ്പം, നബീസുവും എന്റെ തങ്കക്കുടവും കാത്തുകാത്തിരുന്ന ഒരു വിനോദയാത്ര.! സന്തോഷ് വർമ്മയെന്ന ‘ആശാന്റെ’കാർമ്മികത്വത്തിൽ വളരെപ്പെട്ടെന്ന് ആലോചിച്ചുറപ്പിച്ച പരിപാടിയായിരുന്നു, ഹൌസ്ബോട്ടിൽ ഒരു ജലയാനം. നാട്ടിലുള്ളവരെയെല്ലാം ഫോണിൽ വിളിച്ച് സ്ഥലവും സമയവും അറിയിച്ചു. വിശാലമായ കായൽപ്പരപ്പിലൂടെ മന്ദമന്ദം ഒഴുകിനീങ്ങുന്നതിന്റെ ആഹ്ലാദം.! ഓൺലൈൻ ബന്ധങ്ങളെ നേരിൽ പരിചയപ്പെടുന്നതിന്റെ ആനന്ദം..! ജോമോനെ മുൻപൊരിക്കൽ കണ്ടിട്ടുണ്ടെങ്കിലും ആദ്യമായാണ് കുടുംബത്തെ കാണുന്നത്. ഭൂമിയിലേയ്ക്കു വിരുന്നുവന്ന ദേവദൂതിയെപ്പോലെ ഒരു സുന്ദരിമോളാണ് അയാൾക്ക്.! ‘പാറുക്കുട്ടി‘യുടെ തൽസ്വരൂപമായ റസിയ എല്ലാവർക്കും മധുരം വിതരണം ചെയ്ത് ഒരു പൂമ്പാറ്റയെപ്പോലെ പാറിനടന്നു. ടീച്ചറായ ശ്രീച്ചേച്ചിയുടെ മുഖം, കടുത്ത വെയിലിൽ അല്പം വാടിയ ഒരു പനിനീർപ്പൂവിനെ ഓർമ്മിപ്പിച്ചു.

സുന്ദരമായ കായൽത്തീരദൃശ്യങ്ങൾ പകർത്തുന്നതിനിടയിലാണ് ബെഹ്റിനിൽ നിന്ന് മനൂട്ടൻ വിളിച്ചത്. പാവം, ഒരു മാസമായി വീട്ടിനുള്ളിൽ അടച്ചിരിപ്പാണത്രേ.! പുറത്ത് സർക്കാരും കലാപകാരികളും തമ്മിലുള്ള സംഘർഷം ഇനിയും അയഞ്ഞിട്ടില്ല.! “നിങ്ങടെയൊക്കെ നല്ലകാലം.! സന്തോഷിക്ക്...ഞങ്ങൾ ഇവിടിരുന്ന് അതൊക്കെ മനസ്സിൽ കാണാം.!“ അവന്റെ തമാശയിൽ പൊതിഞ്ഞ ദു:ഖം, ഒരു നിമിഷം എന്നെ നിശ്ശബ്ദനാക്കി. ദുബായിൽ നിന്നു വിളിച്ച നാച്ചിയെന്ന അബ്ദുൾ നാസർ, തന്റെ മാസ്റ്റർപീസായ പൊട്ടിച്ചിരിയ്ക്കിടയിലൂടെ ഈ അപൂർവസംഗമത്തിന് എല്ലാവിധ ആശംസകളും നേർന്നു. മനു, മജ് നു, ഹരി, വിഷ്ണു തുടങ്ങി എല്ലാവർക്കുമൊപ്പമിരുന്ന് തമാശകൾ പൊട്ടിച്ചിരുന്ന നോബിയെയും അരുണിനെയും പെട്ടെന്നു കാണാതായി. പിന്നീട് അടച്ചിട്ട മുറിയിൽ നിന്നു പുറത്തുവന്നതും, അവരുടെ ചിരിയിലും പെരുമാറ്റത്തിലും ചില പ്രകടമായ മാറ്റങ്ങൾ കാണപ്പെട്ടു. ഇതിനു കാരണമന്വേഷിച്ചുപോയ ഹരി, പച്ചനിറമുള്ള ഒരു കാലിക്കുപ്പിയുമായെത്തി, അത് എല്ലാവരുടെയും മുൻപിൽ പ്രദർശിപ്പിച്ചു.! രഹസ്യം പുറത്തായതിന്റെ ചമ്മലുമായി അവർ അതിവിശാലമായ ബോട്ടിലെ അടുക്കളയിലേയ്ക്കു നിഷ്ക്രമിച്ചു. തന്റെ ഗൃഹനിർമ്മാണത്തിന്റെ പ്രശ്നങ്ങൾ ‘ആശാൻ‘ എന്നെ വിശദമായി ധരിപ്പിച്ചു. കീശയിലുള്ളതു തീർന്നെന്നും പണി തീർക്കാൻ ഇനി ലോണെടുക്കുകയേ നിവൃത്തിയുള്ളു എന്നുമറിയിച്ചു. വിശേഷങ്ങൾ മുഴുവൻ പറഞ്ഞുതീരും മുൻപേ, സുന്ദരമായ പകൽ എരിഞ്ഞടങ്ങുകയും പടിഞ്ഞാറേ ആകാശത്ത് അവശേഷിച്ച ചുവപ്പും അപ്രത്യക്ഷമാവുകയും ചെയ്തു. വീണ്ടും കാണാമെന്ന ഉപചാരം ചൊല്ലി മനസ്സില്ലാമനസ്സോടെ ഞങ്ങൾ പിരിഞ്ഞു.

നാല്

എത്ര പെട്ടെന്നാണ് അവധിദിവസങ്ങൾ തീർന്നുപോയത്.! അതിരാവിലെ നബീസു വിളിച്ചുണർത്തി ഓർമ്മപ്പെടുത്തിയപ്പോഴാണ് മടക്കയാത്രയുടെ അനിവാര്യതയെപ്പറ്റി ബോധമുണ്ടായത്. സ്വീകരണമുറിയിൽ, നജീം എന്നെ കാത്തിരിക്കുന്നുണ്ടായിരുന്നു. ദു:ഖിതനെങ്കിലും ഉമ്മയുടെ സംസ്കാരച്ചടങ്ങുകളിൽ പങ്കെടുക്കാൻ കഴിഞ്ഞതിന്റെ ചാരിതാർത്ഥ്യം ആ മുഖത്തു കണ്ടു. അവനു ഞായറാഴ്ച വരെ ലീവുണ്ട്. സാധനങ്ങൾ പായ്ക്ക് ചെയ്യാനും മറ്റും എന്റെയൊപ്പം കൂടി. ഈയിടെ വാങ്ങിയ പുതിയ ‘ക്വാളിസു‘മായി അളിയനും രാവിലെ തന്നെ എത്തിയിട്ടുണ്ട്. എന്നെ സുരക്ഷിതമായി എയർപോർട്ടിലെത്തിക്കുകയാണ് ഉദ്ദേശ്യം. രണ്ടു മണിയ്ക്കാണ് ഫ്ലൈറ്റ്. നബീസുവും ഐഷ മോളും ഒരുങ്ങിയിറങ്ങി. കൂടെപ്പോരാമെന്നേറ്റ്, നജീമും വണ്ടിയിൽ കയറി. ബൈപ്പാസിൽ നിന്ന് അരുണും ഹരിയും ഞങ്ങളുടെയൊപ്പം ചേർന്നു.

യാത്രയിൽ, ഈ വരവിലും നടക്കാതെ പോയ ആഗ്രഹങ്ങളെ മനസ്സ് ഒരിക്കൽക്കൂടി ഓർത്തെടുത്തു. സുശീലന്റെ വീട്ടിൽ പോയി അവനെ കാണണമെന്നുണ്ടായിരുന്നു. അർബുദം ബാധിച്ച് അവന്റെ അമ്മ കിടപ്പിലാണ്. രാജേഷിന്റെ സ്വപ്നപദ്ധതിയായ ആദ്യ കവിതാസമാഹാരത്തിന്റെ പ്രകാശനച്ചടങ്ങിലും പങ്കെടുക്കാൻ കഴിഞ്ഞില്ല്ല്ല. അടുത്തദിവസം ജനിക്കാൻ പോകുന്ന മോൾക്കുള്ള താരാട്ടുപാട്ടുകളുമായി വരണമെന്ന് ഗൌരി അന്ത്യശാസനം നൽകിയിരുന്നു. സമയം കിട്ടാത്തതിനാൽ, ഗാനങ്ങൾ ഒരു സീഡിയിലാക്കി അയച്ചു കൊടുത്തു. ബാംഗ്ലൂരിൽ നിന്ന് ലാജു വിളിച്ച് ഏതുവിധേനയും ഒന്നുകാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. അതും നടന്നില്ല. ശ്രീനിവാസൻ സിനിമയിൽ, വിജയൻ ദാസനോടു പറയുംപോലെ ഒരിക്കലും നടക്കാത്ത സുന്ദരസ്വപ്നങ്ങൾ കൊണ്ടു തീർത്ത ഒരു തുരുത്താണോ, ജീവിതം.?

എയർപോർട്ടിലെത്തിയതറിഞ്ഞില്ല. ചെക്കിൻ ചെയ്യുന്നതിനുള്ള ക്യൂവിൽ നിൽക്കെ, ആരോ പുറത്തു തോണ്ടി വിളിച്ചു. പോലീസാണെന്ന് അയാൾ പരിചയപ്പെടുത്തിയപ്പോൾ ഞാൻ അമ്പരന്നു. ഇനി ആളു മാറിയതാവുമോ.? “എന്നോടൊപ്പം ഓഫീസിലേയ്ക്കു വരൂ. നിങ്ങൾ മാത്രം മതി..കൂടെയുള്ളവർ ഇവിടെ വെയ്റ്റ് ചെയ്യൂ.” അയാൾ നിർദ്ദേശിച്ചു. എനിക്കൊന്നും മനസ്സിലായില്ല. ഇത് പതിവില്ലാത്തതാണല്ലോ.? എന്തെങ്കിലും പരിശോധനയാവുമോ.? ഞാൻ അയാളുടെ കൂടെച്ചെന്നു. ഓഫീസിലെത്തിയതും പോലീസുകാരുടെ ആൾബലം കൂടി. സ്വരവും കടുത്തതായി. പാസ്പോർട്ടും മറ്റു രേഖകളും ആവശ്യപ്പെട്ടു. ഇതിനിടയിൽ ഒരാൾ എന്റെ മൊബൈൽ ഫോണും പിടിച്ചുവാങ്ങി. ഒരു കസേരയിലിരുത്തി, ചോദ്യം ചെയ്യാനാരംഭിച്ചു. എനിക്കറിയാത്ത എന്തൊക്കെയോ കാര്യങ്ങൾ അവരെന്നോടു ചോദിച്ചു. ഒരു ചോദ്യത്തിനുത്തരം പറഞ്ഞുതീരും മുൻപേ അടുത്ത ചോദ്യം. എനിക്ക് ഒരു തീവ്രവാദസംഘടനയുമായി ബന്ധമുണ്ടെന്ന വിവരം ലഭിച്ചിട്ടുണ്ടെന്നറിയിച്ച അവർ, ‘എല്ലാം വെളിപ്പെടുത്തുന്നതാണ് ഇനി നിങ്ങൾക്കു നല്ലതെ’ന്ന് ഒരുപദേശവും നൽകി. കാര്യത്തിന്റെ ഗൌരവമറിഞ്ഞ് ഒന്നു ഞെട്ടിയെങ്കിലും അല്പസമയത്തിനകം സമനില വീണ്ടെടുത്ത് നിരപരാധിത്വം ബോധ്യപ്പെടുത്താൻ ഞാൻ ശ്രമിച്ചു. ‘നിങ്ങൾ മൂന്നാർ സന്ദർശിച്ചിട്ടുണ്ടോ’ എന്നും ‘അവിടെ ഒരു ക്യാമ്പിൽ പങ്കെടുത്തിട്ടുണ്ടോ’ എന്നും ചോദിച്ചു. 5 വർഷം മുൻപ് കുടുംബസമേതം മൂന്നാർ കാണാൻ പോയിട്ടുണ്ടെന്നും മറ്റൊന്നുമറിയില്ലെന്നും ഞാൻ പറഞ്ഞു. “നിങ്ങൾ പറയുന്നത് നുണയാണ്.. എന്തായാലും, ഈ യാത്ര ഞങ്ങൾ ക്യാൻസൽ ചെയ്യുന്നു...വി ആർ സോ സോറി ഫോർ ദാറ്റ്. അല്പസമയത്തിനകം ഐ.ജി. എത്തും. നിങ്ങൾക്കിവിടെ വെയ്റ്റ് ചെയ്യാം.” അവർ പറഞ്ഞു. രണ്ടു പോലീസുകാരുടെ കാവലിൽ, ഞാൻ അവിടെയിരുന്നു.

അടഞ്ഞ വാതിലിനു പുറത്ത്, എന്നെ കാത്തിരിക്കുന്ന സുഹൃത്തുക്കളുടെയും നബീസുവിന്റെയും മോളുടെയും ആശങ്ക നിറഞ്ഞ മുഖങ്ങൾ, മനസ്സിനെ വല്ലാതെ അലട്ടി. ഞാൻ നിസ്സഹായനായിരുന്നു. ഒരു പൌരനെന്ന നിലയിൽ, എന്റെ നിരപരാധിത്വം തെളിയിക്കാൻ ഇനിയെന്താണു ചെയ്യേണ്ടതെന്ന് എനിക്കറിയില്ലായിരുന്നു. നീതിയ്ക്കും നിയമത്തിനുമിടയിലെ വർദ്ധിച്ചുവരുന്ന വിടവിനെക്കുറിച്ചാലോചിച്ചപ്പോൾ, ഭയം തോന്നി. പിന്നീട്, വിശാലമായ മുറിയുടെ ചില്ലുജനാലയ്ക്കപ്പുറം, എനിക്കു പോകേണ്ടിയിരുന്ന വിമാനം അന്തരീക്ഷത്തിലേക്കു പറന്നുയരുന്നത് വേദനയോടെ ഞാൻ നോക്കിക്കണ്ടു. രണ്ടാഴ്ചയുടെ പെരുന്നാൾക്കാലം നൽകിയ ഈ പ്രഹരം എന്നെ തളർത്തിക്കളഞ്ഞു. ഒരിടത്തേയ്ക്കും ചലിക്കാനാവാതെ നിരായുധനായി, എപ്പോഴോ വരാനിടയുള്ള ഐ.ജിയെയും കാത്ത് ഞാൻ അവിടെത്തന്നെയിരുന്നു. അല്പം മുൻപുവരെ മനസ്സിൽ പൂത്തുലഞ്ഞുനിന്ന വസന്തം, ഒറ്റനിമിഷത്തിൽ കരിഞ്ഞുണങ്ങിപ്പോകുന്നത് ഞാനറിഞ്ഞു. അബ്ദുൾ മജീദ് എന്നതിനു പകരം, പേര് അനന്തപത്മനാഭൻ എന്നായിരുന്നെങ്കിൽ, ഒരു വേള, എന്റെ വിധി മറ്റൊന്നാകുമായിരുന്നോ എന്നാണ് ഞാനപ്പോൾ ആലോചിച്ചു കൊണ്ടിരുന്നത്.!