സുഹൃത്തേ,
മലയാളകഥയുടെ സമകാലത്തെ രേഖപ്പെടുത്താനുള്ള ഒരു വിനീതശ്രമം..
അനുദിനം മാറുന്ന ജീവിതാവസ്ഥകളുടെ വൈവിധ്യവും വൈരുദ്ധ്യവും ഫലപ്രദമായി ഭാഷയിലേക്കു പരാവര്‍ത്തനം ചെയ്യുന്ന കഥാപരിശ്രമങ്ങള്‍ക്കായി ഒരിടം...
അതാണ് ’ഋതു-കഥയുടെ വസന്തം’ എന്ന ഈ ഗ്രൂപ്പ് ബ്ലോഗ്.
ഇടവേളയുടെ കൌതുകത്തിനപ്പുറം,
ചെറുകഥയെന്ന മാധ്യമത്തെ അതീവഗൌരവത്തോടെ സമീപിക്കുന്ന എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കുമായി,
ഈ വാതില്‍ തുറന്നുവെച്ചിരിക്കുന്നു..!!
കഥയെ സ്നേഹിക്കുന്ന എല്ലാവരും കടന്നു വരുക... കഥകള്‍ വായിക്കുക..എഴുതുക..
ഇവിടെ പ്രസിദ്ധീകരിക്കുന്ന കഥകളില്‍ നിന്ന്, ഓരോ മാസവും മികച്ച കഥകള്‍ ഒരു വിദഗ്ദ്ധസമിതി‍ തെരഞ്ഞെടുക്കുന്നതാണ്.!
വര്‍ഷാന്ത്യത്തില്‍, ഇങ്ങനെ തെരഞ്ഞെടുക്കുന്ന കഥകളില്‍, ഏറ്റവും മികച്ച രണ്ടു കഥകള്‍ക്ക് പുരസ്കാരവും നല്‍കുന്നതാണ്.!!



സൂസന്ന വെയിര്‍മാന്റെ ശവകുടീരത്തില്‍..

October 15, 2011 ബിജുകുമാര്‍ alakode

 
ഇരുമ്പുമുള്ളുകള്‍ തറച്ച കനത്ത വാതില്‍ കടന്ന് ഞാന്‍ കോട്ടയിലേയ്ക്കു കാല്‍ വച്ചു. അപ്പോള്‍ അറബിക്കടലിന്റെ ഹുങ്കാരവും ഉപ്പിന്റെ ആവരണവുമിട്ട തണുപ്പന്‍ കാറ്റു വന്ന് മേലാകെ പൊതിഞ്ഞു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള പൂതിഗന്ധം മൂക്കിലേയ്ക്ക് തള്ളിക്കയറി. ഇരുണ്ട കൂറ്റന്‍ മതില്‍ക്കല്ലുകളില്‍ കുതിരച്ചിനപ്പുകളും പീരങ്കികളുടെ അലര്‍ച്ചയും പിന്നെ അനേകം പടയാളികളുടെ അട്ടഹാസങ്ങളും ചരിത്രത്തില്‍ നിന്നിറങ്ങിവന്ന് തൊങ്ങിക്കിടപ്പുണ്ട്. അഞ്ചാള്‍ പൊക്കത്തില്‍ സെയിന്റ് ഏഞ്ചലോ തലയുയര്‍ത്തി  നില്‍പ്പാണല്ലോ.

നിലമാകെ ശരപ്പുല്ലുകള്‍. നൂറ്റാണ്ടുകളുടെ ചവിട്ടടിയില്‍ നിന്ന് അവ കൃത്യമായ ഇടവേളകളില്‍ കിളിര്‍ക്കുകയും പൂക്കുകയും മണ്ണില്‍ ലയിയ്ക്കുകയും ചെയ്തുകൊണ്ടേയിരിയ്ക്കുന്നു. അവയ്ക്കിടയില്‍ പാകിയ കല്ലുകളിലൂടെ ഞാന്‍ നടന്നു. കോട്ടയ്ക്കുള്ളിലെ കുതിരലായത്തിനപ്പുറം ഇരുണ്ട ബാരക്കുകള്‍. ഒരിയ്ക്കലും ഈര്‍പ്പം മാറാത്ത അവയുടെ ചുമരുകളില്‍, ഏതൊക്കെയോ നാടന്‍ സാഹിത്യകാരന്മാര്‍ ആത്മപ്രകാശനം ചെയ്തിരിയ്ക്കുന്നു. നെടുനീളത്തില്‍ ഇരുട്ടും നിശ്ശബ്ദതയും നിറച്ചുവെച്ച ബാരക്കിനുള്ളില്‍ ആരുടെയൊക്കെയോ തേങ്ങലും നിശ്വാസവും ഗതികിട്ടാതെ അലയുന്ന പോലെ. അതിന്റെ മാറ്റൊലി ചെവി കുത്തിത്തുളച്ചപ്പോള്‍ ഇറങ്ങിപ്പോന്നു.

ബാരക്കിനു വെളിയിലെ ചെങ്കല്‍ പടവു കയറി ഞാന്‍ കോട്ടയുടെ മേല്‍ത്തട്ടിലെത്തി. അവിടെയും മുട്ടോളം ശരപ്പുല്ലുകള്‍ .അവയെ വകഞ്ഞ്  തുരുമ്പിച്ച നെടുങ്കന്‍ കൊടിമരച്ചുവട്ടിലേയ്ക്ക്. അവിടെ സൂസന്നയുടെ ശവകുടീരമുണ്ട്. ഒരാള്‍ പൊക്കമുള്ള വെണ്ണക്കല്‍ ഫലകത്തില്‍,  സൂസന്നയ്ക്ക് വിടവാചകങ്ങള്‍ കൊത്തിയിരിയ്ക്കുന്നു, ഡച്ചു ഭാഷയില്‍. പതിനെട്ടുകാരിയായ സൂസന്ന വെയിര്‍മാന്‍, ഡച്ച് ഗവര്‍ണരുടെ പ്രിയ കാമിനി. നൂറ്റാണ്ടുകളായി, അറബിക്കടലിന്റെ താരാട്ട് കേട്ട് ഇവിടെ ഉറങ്ങുന്നു.
സൂസന്ന വെയിര്‍മാന്റെ ശവകുടീരം
സൂസന്നയുടെ കല്ലറയ്ക്കരികെ, കല്‍ത്തട്ടിന്മേല്‍ ഞാന്‍ ചാരിയിരുന്നു. അരികിലെ കല്ലിന്മേല്‍ അറിയാതെ കൈയോടി. കാലം മൂര്‍ച്ചയുരച്ചു കളഞ്ഞ അതിന്മേല്‍ ശൂന്യത മാത്രം ബാക്കി. അല്പനേരം അതിലേയ്ക്കു തന്നെ തുറിച്ചു നോക്കി.

ഇവിടെ ആയിരുന്നല്ലോ അവള്‍ ഇരുന്നത്..എന്നോടൊപ്പം, നെഞ്ചോട് ചേര്‍ന്ന്..

അന്നെന്തിനാണവള്‍ കരഞ്ഞത്..? ഒരിയ്ക്കലും മുഖം തരാതിരുന്നത്..? ഇനിയൊരിയ്ക്കലും നമ്മള്‍ കണ്ടില്ലെങ്കിലോ എന്നു പറഞ്ഞതിനാണോ..? അതു പറഞ്ഞപ്പോള്‍ അവള്‍ നുള്ളിയ പാട് ഇന്നും കൈത്തണ്ടയില്‍. തൊലി പറിഞ്ഞുപോകുന്ന വേദനയുണ്ടായിട്ടും ചിരിയ്ക്കുക മാത്രമേ ചെയ്തുള്ളു.

കോട്ടമതിലിനു താഴെ, കരിങ്കല്‍ കൂമ്പാരത്തിന്മേല്‍ തിരമാലകള്‍ ആഞ്ഞലച്ചു ചിതറിക്കൊണ്ടേയിരുന്നു. തണുത്ത മൌനം വലകെട്ടാന്‍ തുടങ്ങിയ ആ നിമിഷങ്ങളിലെപ്പോഴോ സൂസന്ന ഞങ്ങളുടെ അരുകില്‍ വന്നു. തൂമഞ്ഞിന്റെ നിറവും വെള്ള അംഗവസ്ത്രങ്ങളും ധരിച്ച സൂസന്ന എന്നെ നോക്കി പൂവിടരും പോലെ ചിരിച്ചു. അപ്പോഴാണ് ഞാന്‍ ശ്രദ്ധിച്ചത് സൂസന്ന അവളെ പോലെ തന്നെയാണ്. അതേ മുഖം, കണ്ണിറുങ്ങിയ അതേ ചിരി. ദൂരെ ചക്രവാകത്തില്‍ നിന്നു മെല്ലെ വന്ന കടല്‍കാറ്റ് എന്റെ കവിളില്‍ തഴുകി. ലില്ലിപ്പൂക്കളുടെ ഗന്ധമായിരുന്നു അതിന്. ഒരു നിമിഷം, ഞാന്‍ മെല്ലെ കൈയുയര്‍ത്തി അവളുടെ മുഖം എന്റെ നേരെ തിരിച്ചു. അവള്‍ കണ്ണടച്ചിരിയ്ക്കുകയായിരുന്നു. നനഞ്ഞ ആ ചുണ്ടില്‍  അമര്‍ത്തി ചുംബിച്ചു. പെട്ടെന്ന് ഒരു പൊട്ടിച്ചിരിയോടെ സൂസന്ന എങ്ങോ മറഞ്ഞു. ഞാന്‍ ഞെട്ടിയെഴുന്നേറ്റപ്പോള്‍ അവള്‍ അമ്പരപ്പോടെ ചോദിച്ചു..
”എന്തേ..? “
“.സൂസന്ന.....”
“സൂസന്നയോ...? ഏതു സൂസന്ന..? “
“ഹേയ് ഞാനാ സൂസന്നയുടെ കാര്യം ഓര്‍ത്തുപോയി.. സൂസന്ന വെയിര്‍മാന്‍...” ശവകുടീരത്തിലേയ്ക്കു  വിരല്‍ ചൂണ്ടി ഞാന്‍ ചിരിച്ചു.  അവള്‍ ഒന്നും മിണ്ടാതെ എന്റെ നെഞ്ചോടു ചേര്‍ന്നു നിന്നു. നെഞ്ചിലാകെ പടരുന്ന നനവ്... 

ഞാന്‍ മെല്ലെ നെഞ്ചില്‍ വിരലോടിച്ചു നോക്കി . ഇല്ല, ഒന്നുമില്ല.

അപ്പോള്‍ കോട്ടപ്പുറത്തേയ്ക്ക് ഒരു യുവാവും പെണ്‍കുട്ടിയും കയറി വരുന്നുണ്ടായിരുന്നു. സൂസന്നയുടെ ശവകുടീരം നോക്കിയാണ് അവരും വരുന്നത്. ഞാന്‍ മെല്ലെ എഴുനേറ്റു. താഴേയ്ക്കുള്ള പടികള്‍ ഇറങ്ങും മുന്‍പ് ഒന്നു കൂടി തിരിഞ്ഞു നോക്കി. അവര്‍ സൂസന്നയുടെ അടുത്തുള്ള അതേ കല്‍ത്തട്ടിന്മേല്‍. അപ്പോള്‍ കടലിലേയ്ക്കു നോക്കി മുഖം താഴ്ത്തിയിരുന്ന അവളുടെ മുഖം അവന്‍ കൈകൊണ്ട് മെല്ലെ തിരിയ്ക്കുകയായിരുന്നു..

നെഞ്ചിലേയ്ക്കു തള്ളിവന്ന തേങ്ങലടക്കി ഞാന്‍ വേഗം പടവുകളിറങ്ങി പോന്നു.

4 Comments, Post your comment:

Cv Thankappan said...

കാലം മൂര്‍ച്ചയുരച്ചുകളഞ്ഞ ഓര്‍മ്മയുടെ തേങ്ങല്‍ !
ഒരു ദുഃഖമായി.............
നന്നായി.
ആശംസകളോടെ,
സി.വി.തങ്കപ്പന്‍

khaadu.. said...

നന്നായി എഴുതി... കഥയുടെ ഫീല്‍ വായനക്കാരില്‍ എത്തുന്ന വിധത്തില്‍ ഉള്ള എഴുത്ത്..

ആശംസകള്‍......

Admin said...

നന്നായിട്ടുണ്ട് ആശംസകള്‍.
http://sahithyasadhas.blogspot.com

inzight said...

great..