സുഹൃത്തേ,
മലയാളകഥയുടെ സമകാലത്തെ രേഖപ്പെടുത്താനുള്ള ഒരു വിനീതശ്രമം..
അനുദിനം മാറുന്ന ജീവിതാവസ്ഥകളുടെ വൈവിധ്യവും വൈരുദ്ധ്യവും ഫലപ്രദമായി ഭാഷയിലേക്കു പരാവര്‍ത്തനം ചെയ്യുന്ന കഥാപരിശ്രമങ്ങള്‍ക്കായി ഒരിടം...
അതാണ് ’ഋതു-കഥയുടെ വസന്തം’ എന്ന ഈ ഗ്രൂപ്പ് ബ്ലോഗ്.
ഇടവേളയുടെ കൌതുകത്തിനപ്പുറം,
ചെറുകഥയെന്ന മാധ്യമത്തെ അതീവഗൌരവത്തോടെ സമീപിക്കുന്ന എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കുമായി,
ഈ വാതില്‍ തുറന്നുവെച്ചിരിക്കുന്നു..!!
കഥയെ സ്നേഹിക്കുന്ന എല്ലാവരും കടന്നു വരുക... കഥകള്‍ വായിക്കുക..എഴുതുക..
ഇവിടെ പ്രസിദ്ധീകരിക്കുന്ന കഥകളില്‍ നിന്ന്, ഓരോ മാസവും മികച്ച കഥകള്‍ ഒരു വിദഗ്ദ്ധസമിതി‍ തെരഞ്ഞെടുക്കുന്നതാണ്.!
വര്‍ഷാന്ത്യത്തില്‍, ഇങ്ങനെ തെരഞ്ഞെടുക്കുന്ന കഥകളില്‍, ഏറ്റവും മികച്ച രണ്ടു കഥകള്‍ക്ക് പുരസ്കാരവും നല്‍കുന്നതാണ്.!!



ഒരു യാത്ര വിവരണം - കൊച്ചിന്‍ ടു ബാംഗ്ലൂര്‍

May 22, 2010 ദുശ്ശാസ്സനന്‍


     ഇത് നിങ്ങള്‍ ഉദ്ദേശിക്കുന്ന പോലെ ഇന്ത്യയില്‍ നിന്ന് ഒരു വിദേശ രാജ്യത്തേക്ക് നടത്തിയ യാത്രയുടെ വിവരണം അല്ല. അപ്പൊ നിങ്ങള്‍ വിചാരിക്കും ലവന്‍ ഏതോ വിദേശ രാജ്യത്തില്‍ നിന്ന് ഇന്ത്യയിലേക്ക്‌ നടത്തിയ യാത്രയുടെ ആണെന്ന്. എന്നാല്‍ നിങ്ങള്‍ക്ക് തെറ്റി. കൊച്ചിയില്‍ നിന്ന് ബംഗ്ലൂരിലേക്ക് നടത്തിയ ഒരു യാത്രയുടെ പച്ചയായ വിവരണം ആണ് ഇത്.

     ഒരു തിങ്കളാഴ്ച ആണ് അവിടെ നിന്ന് തിരിച്ചത്. വെക്കേഷന്‍ ആയതു കാരണം ഒരു സ്ഥലത്തും ടിക്കറ്റ്‌ കിട്ടാനില്ല. അങ്ങനെ വൈറ്റിലയില്‍ ഉള്ള ഒരു ബുക്കിംഗ് എജെന്‍സിയില്‍ പോയി. ചേട്ടാ, ഇന്ന് വൈകിട്ട് ബംഗ്ലൂരെക്ക് ഒരു ടിക്കറ്റ്‌ വേണമല്ലോ എന്നൊക്കെ താഴ്മയായി ചോദിച്ചു. 'ഇന്നോ.. ബംഗ്ലൂരോ ..' ആശ്ചര്യത്തോടെ ചേട്ടന്‍. സാധാരണ തിങ്കളാഴ്ച ബംഗ്ലൂരെക്ക്  പോകുന്ന വണ്ടിയില്‍ ഡ്രൈവറും ഞാനും മാത്രമാണ് ഉണ്ടാവുക. ഇപ്പൊ വെക്കേഷന്‍ ആയതു കൊണ്ടാവും. പുള്ളി മേശപ്പുറത്തിരുന്ന ഫോണ്‍ അടുത്ത് കുത്തി ആരെയൊക്കെയോ വിളിച്ചു. ഒരിടത്തും ഇല്ല. ഈശ്വരാ..പണിയായോ ... നാളെ ചെന്നില്ലെങ്കില്‍ ലീവ് ഒരെണ്ണം പോയത് തന്നെ. അതിപ്പോ അവിടെ ചെന്നിട്ടും ഒന്നും ചെയ്യനോന്നുമില്ല. പക്ഷെ ഓഫീസില്‍ പോയി മുഖം കാണിക്കണമല്ലോ. ഹോ. എവിടെയോ ഉണ്ടെന്നു തോന്നുന്നു. ചേട്ടന്‍റെ മുഖത്ത് ഒരു തെളിച്ചം.'മോനേ.. മള്‍ടിയില്‍ ഉണ്ട്. അത് മതിയോ? ' ചേട്ടന്‍ ചോദിക്കുക. ഈ മള്‍ടി എന്ന് വച്ചാല്‍ എന്താ ചേട്ടാ ? ഞാന്‍ ചോദിച്ചു. മള്‍ടി ആക്സില്‍ ബസ്‌ ആണ്. അതായതു അതിനു  രണ്ടു ആക്സില്‍ ഉണ്ട്. നീളവും കപാസിറ്റിയും കൂടുതല്‍ ആണ്. എന്നാലും ചാര്‍ജ് ഒരു കുറവുമില്ല. ബംഗ്ലൂര്‍ വരെ 900 രൂപ. കേട്ടതും എന്‍റെ ശ്വാസം പോയി.  കേരള ആര്‍ ടി സി യുടെ വോള്‍വോ ബസില്‍ ബാന്‍ഗ്ലൂര്‍ നിന്ന് കൊല്ലം വരെ വെറും 760 രൂപയെ ഉള്ളു. ഇവന്‍റെ ഒക്കെ കൊള്ള തന്നെ. ആക്സില്‍ കുറഞ്ഞാല്‍ ചാര്‍ജിനു വല്ല കുറവും ഉണ്ടാവുമോ എന്തോ. ആക്സില്‍ ഇല്ലെങ്കിലും എനിക്ക് പരാതിയില്ല. ഒടുവില്‍ അത് തന്നെ എടുത്തു. ഏഴു മണിക്ക് ഇവിടുന്നു വിടും എന്ന് പറഞ്ഞു.

     ആറെ മുക്കാലിന് തന്നെ സ്പോട്ടിലെത്തി. വണ്ടി കറക്റ്റ് ടൈം ആണ്. ഉഗ്രന്‍ ബസ്‌. അകത്തു നല്ല തണുപ്പ്. എല്ലാവര്‍ക്കും പുതപ്പ്. ഫ്ലാറ്റ് പാനല്‍ ടി വി , അതും രണ്ടെണ്ണം. നീളകൂടുതല്‍ കൊണ്ടായിരിക്കും. പുറകിലത്തെ കുറച്ചു സീറ്റുകള്‍ കാലി ആണ്. വണ്ടി വിട്ടു. സ്ടീരിയോയില്‍ പാട്ട് ഇട്ടിട്ടുണ്ട്. ഏതോ ഒരു പാണ്ടി പാട്ട് ആണ് . സാരമില്ല. ഉള്ളതാവട്ടെ. വണ്ടി വിട്ടു. ഒരു കുലുക്കവും ഇല്ല. സംഗതി തരക്കേടില്ല. അങ്ങനെ ആലുവ എത്തി. പുറകിലത്തെ സീറ്റില്‍ ഒരുത്തന്‍ കയറി. ഒരു കൊച്ചു പയ്യന്‍. അവന്‍റെ കയ്യില്‍ ഒരു ബാഗ്‌, ബ്ലാക്ക്‌ ബെറി ഒക്കെ ഉണ്ട്. വന്ന പാടെ അവന്‍ സാധന സാമഗ്രികള്‍ ഒക്കെ മുകളില്‍ അടുക്കി വച്ചു. എന്നിട്ട് സീറ്റില്‍ ഇരുന്നു. ചെറുതായി ഉറക്കവും വരുന്നുണ്ട്. സീറ്റ് ചാരി വച്ചു. എന്നിട്ട് പതിയെ കണ്ണടച്ചു.

     'പ്ഭാ .. എന്താടാ പട്ടീ ' എന്നൊരു ടയലോഗ് കേട്ടാണ് കണ്ണ് തുറന്നത്. പുറകിലിരിക്കുന്നവന്‍ ആരോടോ ഫോണില്‍ വച്ചു കാച്ചുകയാണ്. 'ഹോ.. എന്നതാടാ കൂവേ.. ഞാന്‍ ഇപ്പൊ ബസിലാടാ.. ബംഗ്ലൂര്‍ക്ക് പോകുവാ....' അവന്‍ അലറുകയാണ്. ഉറങ്ങികിടന്ന എല്ലാവനും കണ്ണ് തുറന്നു. 'ആകെ വിഷമമായി പോയെടാ. എന്നാ പറയാനാന്നെ.. വീട്ടുകാര്‍ എന്നെ കയറ്റി വിട്ടു... ഇല്ല.. അവള്‍ ഇല്ല ... ' അവന്‍ പറയുകയാണ്. ഇവന്‍ ഈ ശബ്ദത്തില്‍ ആണ് പറയുന്നതെങ്കില്‍ പിന്നെ ഫോണിന്‍റെ ആവശ്യം ഇല്ല. അപ്പുറത്ത് ഉള്ളവന് അല്ലാതെ തന്നെ കേള്‍ക്കാന്‍ പറ്റും. ശവം. പെണ്ണ് എന്നൊക്കെ കേട്ടതോടെ ആള്‍ക്കാര്‍ അവനെ ശ്രദ്ധിക്കാന്‍ തുടങ്ങി. ' സൗദി ആണെടാ സ്ഥലം. ബാന്‍ഗ്ലൂര്‍ ചെന്നിട്ടു ഒരു മാസം. അതിനുള്ളില്‍ വിസ വരും. അത് വന്നാല്‍ ഉടന്‍ തന്നെ കയറി പോണം. ഒരു തല്ലിപൊളി സ്ഥലമാടാ കൂവേ.. ഞാന്‍ ഒക്കെ അവിടെ പോയി എന്നാ എടുക്കാനാ.. ലവളെ കാണാതിരിക്കാന്‍ വേണ്ടി ആണെടാ ഇതൊക്കെ. ' ഇപ്പൊ ബസിനകത്തുള്ളവര്‍ക്ക് കാര്യങ്ങള്‍ ചെറുതായി പിടി കിട്ടി തുടങ്ങി. ഇവന്‍ ഇടയ്ക്കു  ഹിന്ദിയിലും ആരോടെക്കെയോ എന്തൊക്കെയോ പറയുന്നുണ്ട്. ഇടയ്ക്കു കരയുന്നുമുണ്ട്. എന്തോ കാര്യമായ പ്രശ്നമാണ്.

     വണ്ടി കുറച്ചു കൂടി പോയി. അടുത്ത സ്റ്റോപ്പ്‌ ആയി. അവിടെ നിന്ന് ഒരു ചേട്ടന്‍ കയറി. പുള്ളി വന്നു കയറി നമ്മുടെ താരത്തിന്‍റെ അടുത്ത് വന്നിരുന്നു.അത് കണ്ടതോട്‌ കൂടി പയ്യന്‍ കുറച്ചു കൂടി ഉഷാറായി. 'ഇരിക്ക് ചേട്ടാ. നന്നായി ഇരിക്ക്' എന്നൊക്കെ പറഞ്ഞു അവന്‍ പുള്ളിയെ വെല്‍ക്കം ചെയ്തു.അപ്പൊ ചേട്ടനും സന്തോഷമായി. 'ചേട്ടന്‍ എങ്ങോട്ടാ ചേട്ടാ ? ബാന്ഗ്ലൂരിനാണോ ?' ലവന്‍ ചോദിച്ചു. 'അതെ. അവിടെ ചെന്നിട്ടു കുറച്ചു പണി ഉണ്ട്. പിന്നെ ബെല്‍ഗാമിന് പോണം.' ചേട്ടന്‍ പറഞ്ഞു. ' ഓഹോ അത് ശരി. വമ്പന്‍ പരിപാടികളുമായി ഇറങ്ങിയിരിക്കുകാ അല്ലേ ? കൊട് കൈ ' എന്ന് പറഞ്ഞു അവന്‍ ചേട്ടന്‍റെ കൈ പിടിച്ചു വലിച്ചു ഒരു ഷേക്ക്‌ ഹാന്‍ഡ്‌ കൊടുത്തു. 'അതേ ചേട്ടാ. ഞാന്‍ സാധാരണ രണ്ടെണ്ണം അടിച്ചേചാ  ബസില്‍ കയറുക. അതാവുമ്പോ സുഖമായി കിടന്നുറങ്ങാം.  'ശരിയാ മോനേ. അതാ ബെസ്റ്റ് പരിപാടി. ഞാനും സാധാരണ അടിക്കുന്നതാ. പക്ഷെ.. ' അപ്പോഴേക്കും ചേട്ടന്‍റെ ഫോണ്‍ അടിച്ചു. 'എന്നതാ മോളെ.. അപ്പന്‍ ബസേലാ .. മോള് കഴിച്ചോ ? അമ്മച്ചി എന്നാ എടുക്കുന്നു ? ' എന്നൊക്കെ ചേട്ടന്‍ വികാര നിര്‍ഭരമായി സംസാരിക്കുകയാ. ഈശ്വരാ.. പിടിച്ചതിലും വലുതാണോ അളയിലുള്ളത് ? കുറച്ചു സംസാരിച്ച ശേഷം പുള്ളി ഫോണ്‍ വച്ചു. അത് കഴിഞ്ഞപ്പോ ചേട്ടന്‍ അകെ സെന്റി. 'മോളാ വിളിച്ചത്. പാവം നാലാം ക്ലാസ്സിലാ ഇപ്പൊ. ആകെ വിഷമമായി ' ഇത് കേട്ടതും നമ്മുടെ തരാം ചാടി എഴുനേറ്റു. ആകെ ഒരു ഉഷാറ് വന്ന പോലെ.'അപ്പൊ ചേട്ടനും എന്‍റെ അവസ്ഥ ആയി അല്ലേ ? സന്തോഷമായി ചേട്ടാ സന്തോഷമായി. ഞാനും ആകെ സങ്കടപെട്ടിരിക്കുകയാണ് ചേട്ടാ. നമുക്ക് ഒരു കാര്യം ചെയ്യാം. വണ്ടി ഡിന്നര്‍ കഴിക്കാന്‍ നിര്‍ത്തും. അപ്പൊ പോയി രണ്ടെണ്ണം വിടാം. ' ലവന്‍ പറഞ്ഞു. ചേട്ടനും അത് കേട്ട പാടെ സമ്മതിച്ചു. അങ്ങനെ വണ്ടി ഡിന്നര്‍ കഴിക്കാന്‍ ഒരു ഹോട്ടലില്‍ നിര്‍ത്തി. എല്ലാവരും കഴിക്കാന്‍ ഇറങ്ങി. വണ്ടി നിര്‍ത്തിയതും ലവനും ചേട്ടനും കൂടി ഇറങ്ങി എങ്ങോട്ടോ ഓടുന്നത് കണ്ടു.

     പതിനഞ്ചു മിനിറ്റ് കഴിഞ്ഞു വണ്ടി വിട്ടു.എല്ലാവരും കയറി. പക്ഷെ ഇപ്പോള്‍ ചേട്ടനും നമ്മുടെ കഥാപാത്രത്തിനും ആകെ ഒരു ചാഞ്ചാട്ടം. വന്ന പാടെ ചേട്ടന്‍ ഒരു പുതപ്പു എടുത്തു തലയ്ക്കു മീതെ ഇട്ടു. സംസാരിക്കാന്‍ ആരുമില്ല എന്ന് കണ്ടപ്പോ ലവന്‍ ഫോണ്‍ വീണ്ടും എടുത്തു. 'ഡാ കൂവേ ജോസേ.. ഞാനാടാ.. എന്നാ എടുക്കുവാ നീ അവിടെ ?" എന്ന് തുടങ്ങി ആകെ ഒരു ബഹളം. കുറച്ചു കഴിഞ്ഞപ്പോ ബസില്‍ ഒരു പടം ഇട്ടു.' പഴശ്ശിരാജാ '. ആദ്യത്തെ ഭാഗമൊന്നും ആര്‍ക്കും കേള്‍ക്കാന്‍ പറ്റുന്നില്ല. ലവന്‍ അസഹ്യമായ ശബ്ധത്തില്‍ വച്ചു താങ്ങുകയാ.. കുറച്ചു കഴിഞ്ഞു അവന്‍ ഫോണ്‍ വച്ചു. ' ആഹ .. ഇതിനിടക്ക്‌ അവന്‍മാര്‍ പടവും ഇട്ടോ ? എന്നാ പടമാ ഇത് ? വീര പാണ്ടിയ കട്ട ബോംമാണോ ? കൊള്ളാം മംമുക്കാ കൊള്ളാം.. പടം കണ്ടുകൊണ്ടിരിക്കുന്നവര്‍ ഒക്കെ അത് നിര്‍ത്തിയിട്ടു ഇവന്‍റെ കമന്റ്സ് കേട്ടിരിക്കുകയാണ്. ഹരിഹരനും എം ടി യും ഒക്കെ വളരെ  കഷ്ടപ്പെട്ട് എടുത്ത വന്‍ സിനിമ ഇവന്‍ ഒരു കോമഡി മൂവി ആക്കി മാറ്റികൊണ്ടിരിക്കുകയാണ്. സംഗതി എന്തായാലും നല്ല രസം. 'മംമുക്കാ .. ഈ വാള്‍ വച്ചു നിങ്ങള്‍ എന്നാ കാണിക്കുകാ ?  അല്ലെങ്കിലും നിങ്ങള്‍ക്ക് ഇതൊക്കെയേ അറിയൂ. വെടി വക്കാന്‍ ലാലേട്ടനാ ബെസ്റ്റ്. അങ്ങേരെ കണ്ടു പടി. വെറുതെ ഒരു ഉളുത്ത വാളും എടുത്തു യുദ്ധം ചെയ്യാന്‍ ഇറങ്ങിയിരിക്കുകാ .."
     അങ്ങനെ ആകെ തമാശയായി മുന്നോട്ടു പൊയ്ക്കൊണ്ടിരിക്കുകയാ. പകുതി പേരും ഉറക്കമായി. സ്ക്രീനില്‍ നല്ല യുദ്ധം ഒക്കെ നടക്കുന്നുണ്ട്. ചേട്ടന്‍ ഉറങ്ങി. ലവന്‍ ഇപ്പോഴും ഫോണില്‍ സംസാരിച്ചു കൊണ്ടിരിക്കുന്നു. അങ്ങനെ കുറച്ചു കഴിഞ്ഞപ്പോ ചേട്ടന്‍ ഉണര്‍ന്നു. 'മോനേ .. എന്താ നിന്‍റെ പ്രശ്നം ? നീ എന്നാത്തിനാ ഇങ്ങനെ കരയുന്നത് ? എന്നോട് പറ' ചേട്ടന്‍ ചോദിച്ചു. 'ചേട്ടാ. ചേട്ടന്‍ ഒരു മഹാനാണ്. ചേട്ടന്‍ ഒരാള് മാത്രമേ എന്നോട് എന്തിനാ നീ ഇങ്ങനെ വിഷമിച്ചിരുക്കുന്നതെന്ന് ചോദിച്ചുള്ളൂ. ബാക്കി എല്ലാവരും സിനിമ കാണുകയാ സിനിമ.. എവിടാ ചേട്ടന്‍റെ സ്ഥലം ? ' അവന്‍. 'സ്ഥലമൊക്കെ ഞാന്‍ പിന്നെ പറയാം. ആദ്യം നീ എന്താ പ്രശ്നം എന്ന് പറ ' ചേട്ടന്‍ . ' അതെന്നാ പറച്ചിലാ ചേട്ടാ.. ചേട്ടന്‍ സ്ഥലം പറ...' ലവന്‍റെ ചോദ്യം വീണ്ടും. 'കുട്ടനാടാ എന്‍റെ സ്ഥലം മോനേ . അപ്പര്‍ കുട്ടനാട് ' ചേട്ടന്‍ തുടര്‍ന്നു. ' ശരിക്കും ഞാന്‍ കൊട്ടയംകാരനാ.. പക്ഷെ ഇപ്പ കുട്ടനാട്ടിലാ താമസം ..' പുള്ളി വിശദീകരിച്ചു. 'ഓഹോ.. അത് പറ. എനിക്കാദ്യമേ തോന്നി ചേട്ടന്‍ ചെറിയ പുള്ളി അല്ല എന്ന്... യു കെ കാരന്‍ ആണല്ലേ ? ഭയങ്കരാ ..' അവന്‍റെ ഈ ടയലോഗ് കേട്ടിട്ട് ഉറങ്ങിയിരുന്നവര് വരെ എണീറ്റ്‌ ചിരിച്ചു. അവനും ഒപ്പം ചിരിച്ചു. ഒന്നും പിടി കിട്ടാതെ ചേട്ടനും. 'അത് വിട്. എന്താ നിന്‍റെ പ്രശ്നം എന്ന് പറ. ഞാന്‍ പരിഹാരം ഉണ്ടാക്കി തരാം.' എന്ന് ചേട്ടനും. 'എന്നാ പറയാനാ ചേട്ടാ. വേറൊന്നുമല്ല. ഒരുത്തിനെ പ്രേമിച്ചതാ.. രണ്ടും രണ്ടു ജാതിയാ . അത് കാരണം വീട്ടുകാര്‍ തമ്മില്‍ വലിയ കലിപ്പാണെന്നേ. അവര്‍ അമ്പിനും വില്ലിനും അടുക്കുന്നില്ല. അവളുടെ അപ്പന്‍ വന്നു എന്‍റെ അപ്പനോട് പരാതി പറഞ്ഞു. അപ്പ എന്നെ നല്ല നടപ്പിനു ബംഗ്ലൂര്‍ക്ക് അയക്കുകാ. അവിടുന്ന് ഗള്‍ഫിലേക്ക് പറത്തും. എന്നാ പറയാനാ ചേട്ടാ..വിധി. ' അവന്‍ വീണ്ടും കരച്ചില്‍ തുടങ്ങി. 'ഡാ കൂവേ അതിനു നീ ഇങ്ങനെ കരയുന്നതെന്തിനാ ? രണ്ടു ജാതി ആയതു ഒരു വലിയ പ്രശ്നമാണോ ? പ്രേമത്തിന് ജാതി മതം ഒന്നുമില്ല.. എന്നൊക്കെ പറഞ്ഞു ചേട്ടന്‍ ഒടുക്കലത്തെ ഫിലോസഫി. 'ആട്ടെ അവള്‍ എന്നതാ ചെയ്യുന്നത് ? പഠിക്കുകയാണോ ? ' ചേട്ടന്‍ ചോദിച്ചു. 'അല്ല ചേട്ടാ. അവര്‍ കൊമ്പത്തെ ആള്‍ക്കാരാണ് ചേട്ടാ..നമുക്ക് പിന്നെ പണം മാത്രമേ ഉള്ളു. ഞാന്‍ ഒന്നും പഠിച്ചിട്ടില്ല കേട്ടോ. പഠിക്കാന്‍ വിട്ട നേരത്ത് ഞാന്‍ കളിച്ചു നടക്കുകയായിരുന്നല്ലോ.. ഞാന്‍ വെറും എഴാം കൂലി... അവള്‍ടെ അപ്പന്‍ ഡോക്ടര്‍, അമ്മ ഡോക്ടര്‍ അതും പോരാഞ്ഞിട്ട് അവളും ഡോക്ടര്‍ ആണ് ചേട്ടാ... ഞാനോ... എഞ്ചിനീയറിംഗ് തോറ്റ ഒരു കാശിനു കൊള്ളാത്തവന്‍.' ഇതും പറഞ്ഞിട്ട് വീണ്ടും ഗിറോ എന്ന് പറഞ്ഞു കരച്ചിലോ കരച്ചില്‍.  'അത് പ്രശ്നമാ മോനേ... ഒരു ജോലിയോ കൂലിയോ ഇല്ലാതെ എങ്ങനാ ? എന്തായാലും ഇപ്പൊ ഗള്‍ഫിന് പോകുകയാണല്ലോ.. എന്തെങ്കിലും ജോലി കിട്ടാതിരിക്കില്ല. പേടിക്കണ്ട. ' ചേട്ടന്‍ സമാധാനിപ്പിച്ചു. ' അതിനു ആര് ഗള്‍ഫില്‍ പോണു. ഇതൊക്കെ വീട്ടുകാരുടെ പ്ലാന്‍ അല്ലേ ..ഞാന്‍ കറങ്ങിത്തിരിഞ്ഞ്‌ ഒരു മാസം കഴിയുമ്പ വീണ്ടും നാട്ടിലെത്തും . എന്നോട് എന്നാ കളി നടക്കുമെന്നാ ..' ലവന്‍ ചീളായി പറയുകയാണ്. അത് കേട്ടതും ബസിലെ കേള്‍വിക്കാര്‍ക്ക് കാര്യങ്ങള്‍ പിടികിട്ടി. ചുമ്മാതല്ല ഇവനെ നാട്ടില്‍ നിന്ന് കയറ്റി അയക്കുന്നത്. 'മോനേ അങ്ങനൊന്നും പറയരുത് . നീ പോയി ഒരു ജോലി ഒക്കെ ഒപ്പിച്ചു വാ. ഞാന്‍ നടത്തി തരാം കല്യാണം. ഇതൊക്കെ നാട്ടില്‍ എല്ലായിടത്തും നടക്കുന്നതാ . ഇപ്പ തന്നെ എന്‍റെ മുതലാളിയുടെ മോള്‍ക്ക്‌ ഏതോ ഒരുത്തനോട്‌ പ്രേമം. അവളാണെങ്കില്‍ പഠിച്ച പെണ്ണ്.. അവന്‍ ആണെങ്കില്‍ ഒരു പഠിത്തവും ഒരു തേങ്ങയും ഇല്ലാത്ത ഒരു കഴുവേറി. എന്നാ ചെയ്യുമെന്ന് പറ. മോന്‍ ഇതൊന്നും കാര്യമാക്കണ്ട.'അതൊക്കെ പറഞ്ഞിട്ട് ചേട്ടന്‍ തല ചായ്ച്ചു. കുറച്ചു കഴിഞ്ഞപ്പോ ലവനും. 

     അര്‍ദ്ധ രാത്രി ആയി. ചേട്ടന്‍ പതിയെ ഉണര്‍ന്നു. ഒരു പെട്രോള്‍ ബാങ്കില്‍ വണ്ടി നിര്‍ത്തിയപ്പോ ചേട്ടന്‍ പുറത്തിറങ്ങി ഒരു സോഡാ ഒക്കെ കുടിച്ചു വന്നു. പയ്യന്‍സ് ഉറങ്ങാതെ ഇപ്പോഴും ഫോണിലാ. ' ആരെയാ മോനേ ഇപ്പൊ വിളിച്ചുകൊണ്ടിരിക്കുന്നത് ? ആ പെണ്ണിനെ ആണോ ?' ചേട്ടന്‍ ചോദിച്ചു. 'അതെ ചേട്ടാ. അവളാ. ചേട്ടന്‍ അവളെ ഒന്ന് സമാധാനിപ്പിക്കു. ' എന്ന് പറഞ്ഞു അവന്‍ ഫോണ്‍ ചേട്ടന് കൊടുത്തു. 'മോളെ. ഞാന്‍ ഈ മോന്‍റെ അടുത്ത സീറ്റിലിരിക്കുന്ന ഒരു ആളാ. മോള്‍ എന്നെ അച്ഛനെ പോലെ കണ്ടാല്‍ മതി. മോള്‍ ഒന്ന് കൊണ്ടും പേടിക്കണ്ട. മോന്‍ ഇപ്പോള്‍ നല്ലതിനാ ഗള്‍ഫിലേക്ക് പോണത്. അവന്‍ ഒരു ജോലി ആയി തിരിച്ചു  വരുന്ന വരെ മോന്‍ പിടിച്ചു നില്‍ക്കു. നിങ്ങളുടെ കല്യാണം ഞാന്‍ നടത്തി തരും. ' ചേട്ടന്‍ പൊരിഞ്ഞ ഉപദേശം. എന്നിട്ട് ചേട്ടന്‍ ഫോണ്‍ അവനു കൊടുത്തു. അവന്‍ കുറച്ചു നേരം സംസാരിച്ചു. എന്നിട്ട് ചേട്ടന്‍റെ കയ്യില്‍ പിടിച്ചു കുലുക്കി സന്തോഷത്തോടെ പറഞ്ഞു. 'ചേട്ടാ.. ചേട്ടന്‍ ഒരു കിടുവാ. അവള്‍ക്കു ഇപ്പ നല്ല സമാധാനം ആയി. ചേട്ടന്‍ കുറച്ചു നേരം കൂടി എന്തെങ്കിലും പറയു ' എന്ന് പറഞ്ഞു അവന്‍ ഫോണ്‍ വീണ്ടും കൊടുത്തു. അങ്ങനെ കുറച്ചു നേരം സംസാരം ഒക്കെ കഴിഞ്ഞപ്പോ ലവന്‍ ഹാപ്പി ആയി. 'അതൊക്കെ പോട്ടെ . മോളുടെ പേരെന്നാ ? എവിടാ സ്ഥലം ? ' ചേട്ടന്‍ ചോദിച്ചു. അവള്‍ പേരും സ്ഥലവുമൊക്കെ പറഞ്ഞു. അങ്ങനെ കുറച്ചു നേരം കൂടി സംസാരിച്ചതിന് ശേഷം ചേട്ടന്‍ ഫോണ്‍ വച്ചു. 

     വണ്ടി പൊയ്ക്കൊണ്ടിരിക്കുകയാണ്. ലവന്‍ ഉറങ്ങി. ചേട്ടന്‍ ഫോണ്‍ എടുത്തു ആരെയൊക്കെയോ വിളിക്കുന്നുണ്ട്. അങ്ങനെ നേരം വെളുത്തു . വണ്ടി ഹോസുര്‍ എത്തി. ഹൈവേയിലൂടെ വണ്ടി അതിവേഗം പോവുകയാണ്. പെട്ടെന്ന് ഒരു സ്കോര്‍പിയോ വന്നു വലം വച്ചു നിന്ന്. ബസ് സഡന്‍ ബ്രേക്ക്‌ ഇട്ടു. എല്ലാവരും ഉണര്‍ന്നു. ബസ്‌ നിന്നതും കുറച്ചു തടിയന്മാര്‍ ബസിലേക്ക് ഓടി കയറി. നേരെ ചേട്ടന്‍റെ അടുത്ത് വന്നു. ' ആരാ ജോസേട്ടാ അവന്‍ ? ' അതിലൊരു തടിയന്‍ ചോദിച്ചു. 'ഇവനാ അത്' എന്ന് പറഞ്ഞു ചേട്ടന്‍ അടുത്തിരിക്കുന്നവനെ ചൂണ്ടി കാണിച്ചു. ഹോ പിന്നെ അവിടെ നടന്നത് പറയാന്‍ വയ്യ. ഒടുക്കലത്തെ അടി. ഇടി. എല്ലൊടിചാന്‍  പാട്ട്.ലവനെ അവന്‍മാര്‍ ഇന്‍ച്ച പരുവം   ആക്കി. ആര്‍ക്കും ഒന്നും പിടി കിട്ടുന്നില്ല. ഒടുവില്‍ അടി നിര്‍ത്തി. ഗുണ്ടന്മാര്‍ എല്ലാം ഇറങ്ങി. ചേട്ടന്‍ എണീറ്റ്‌. എന്നിട്ട് അവന്‍റെ കഴുത്തിന്‌ പിടിച്ചിട്ടു ഒരു ചോദ്യം... ' ഇന്നലെ അടിച്ചു ഓവര്‍ ആയിരുന്ന കാരണം എനിക്ക് പെട്ടെന്ന് ആളെ പിടി കിട്ടിയില്ല... കഴുവേറിക്കട മോനേ.. നിനക്ക് പ്രേമിക്കാന്‍ എന്‍റെ മൊതലാളിയുടെ മോളെ തന്നെയേ കിട്ടിയുള്ളൂ അല്ലേടാ ? '
ശുഭം 

4 Comments, Post your comment:

ശാന്ത കാവുമ്പായി said...

എന്തായാലും ജോസേട്ടന്‍ ആളു കൊള്ളാം.ജോസേട്ടന്‍മാരുള്ളപ്പോള്‍ എങ്ങനെയാണ് ഒരു പ്രണയം പൂവിടുക.ഹാ കഷ്ടം എന്നല്ലാതെ മറ്റെന്തു പറയാന്‍!!!

Unknown said...

:)

കൂതറHashimܓ said...

മുതലാളിയുടെ മോളെ അല്ലേ പ്രേമിച്ചത് അല്ലാതെ അയാളുടെ മേളെ ഒന്നും അല്ലല്ലോ, ഹല്ല പിന്നെ
മുത്തേ പേടിക്കെണ്ടാ ഈ ഇടി അവള്‍ അറിയുമ്പോ നിന്നോട് പ്രേമം കൂടുകയേ ഉള്ളൂ. സെന്റി ആണളിയാ പ്രേമം ഉജ്ജലമാക്കാന്‍ സഹയിക്കുന്നത്.
നിനക്ക് ഞാനുണ്ടടാ സപ്പോര്‍ട്ട്
(ഞാനിപ്പോ വെള്ളത്തിലല്ലാ, എനിക്ക് മുതലാളിയുമില്ലാ.. സത്യം..!!)

Suraj P Mohan said...

നല്ല രസമുണ്ടായിരുന്നു വായിക്കാന്‍. പ്രത്യേകിച്ചും സംഭാഷണങ്ങള്‍..