സുഹൃത്തേ,
മലയാളകഥയുടെ സമകാലത്തെ രേഖപ്പെടുത്താനുള്ള ഒരു വിനീതശ്രമം..
അനുദിനം മാറുന്ന ജീവിതാവസ്ഥകളുടെ വൈവിധ്യവും വൈരുദ്ധ്യവും ഫലപ്രദമായി ഭാഷയിലേക്കു പരാവര്‍ത്തനം ചെയ്യുന്ന കഥാപരിശ്രമങ്ങള്‍ക്കായി ഒരിടം...
അതാണ് ’ഋതു-കഥയുടെ വസന്തം’ എന്ന ഈ ഗ്രൂപ്പ് ബ്ലോഗ്.
ഇടവേളയുടെ കൌതുകത്തിനപ്പുറം,
ചെറുകഥയെന്ന മാധ്യമത്തെ അതീവഗൌരവത്തോടെ സമീപിക്കുന്ന എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കുമായി,
ഈ വാതില്‍ തുറന്നുവെച്ചിരിക്കുന്നു..!!
കഥയെ സ്നേഹിക്കുന്ന എല്ലാവരും കടന്നു വരുക... കഥകള്‍ വായിക്കുക..എഴുതുക..
ഇവിടെ പ്രസിദ്ധീകരിക്കുന്ന കഥകളില്‍ നിന്ന്, ഓരോ മാസവും മികച്ച കഥകള്‍ ഒരു വിദഗ്ദ്ധസമിതി‍ തെരഞ്ഞെടുക്കുന്നതാണ്.!
വര്‍ഷാന്ത്യത്തില്‍, ഇങ്ങനെ തെരഞ്ഞെടുക്കുന്ന കഥകളില്‍, ഏറ്റവും മികച്ച രണ്ടു കഥകള്‍ക്ക് പുരസ്കാരവും നല്‍കുന്നതാണ്.!!



മൂന്നു സ്ത്രീകൾ

October 11, 2010 Echmukutty

പ്രായം ചെന്ന മൂന്നു സ്ത്രീകൾ കിടക്കുന്ന ഈ മുറിക്കു മുൻപിൽ കുറെ നേരമായി കാത്തിരിക്കുന്നു.
നാശം, വല്ലാത്ത തിരക്കാണുള്ളിൽ.
ഒന്ന് കയറി നോക്കാൻ പോലും സാധിക്കുന്നില്ല.
തിക്കും തിരക്കുമായി ആരേയും കാണുവാൻ ഒരു താല്പര്യവുമില്ല. ഒരൽപ്പം സാവകാശത്തോടെ കാണുന്നതാണ് നല്ലതെന്ന് കരുതി വാതിലിനടുത്തിട്ടിരിക്കുന്ന വെളുത്ത ബെഞ്ചിൽ അയാൾ താടിക്ക് കൈയും കൊടുത്ത് ഇരിക്കുകയായിരുന്നു.
മൂന്നു പേരെയും പരിശോധിക്കാൻ ഡോക്ടർമാരും നേഴ്സുമാരും വളരെ ധിറുതിയിൽ മുറിയിലേക്ക് കയറിപ്പോവുകയും ഇറങ്ങി വരികയുമൊക്കെ ചെയ്യുന്നുണ്ട്. എന്നാൽ ഒരാളും അയാളുടെ സാന്നിധ്യം ശ്രദ്ധിച്ചില്ല. ഇത്തിരി മുൻപ് വന്ന പ്രധാന ഡോക്ടർ മാത്രം വാതിലിനരികിൽ നിന്ന് ആരേയൊ തിരയുന്ന മാതിരി ചുറ്റും നോക്കുന്നുണ്ടായിരുന്നു. എങ്കിലും അയാളെ കണ്ണിൽ പെട്ടതായി അദ്ദേഹവും ഭാവിച്ചില്ല.
ക്ഷമയോടെ അയാൾ കാത്തിരുന്നു.
അല്ലെങ്കിലും ധിറുതിയൊന്നും ഒരിക്കലും കാണിക്കാറില്ല. പിന്നെ ചിലരെയൊക്കെ ഓർക്കാപ്പുറത്ത് ചെന്നു കാണേണ്ടി വരാറുണ്ട്. അതത്ര ഇഷ്ടമായിട്ടല്ല. എങ്കിലും അത്തരം ബുദ്ധിമുട്ടുകൾ സാധാരണയായി സഹിക്കുകയാണ് പതിവ്.
ആദ്യത്തെ സ്ത്രീ ഒരു സന്യാസിനിയായിരുന്നു. അവരെ അയാൾക്ക് തീരെ പരിചയമുണ്ടായിരുന്നില്ല. ആ സ്ത്രീ പാർത്തിരുന്ന ആശ്രമത്തിൽ പലരെയും സന്ദർശിച്ചിട്ടുണ്ടെങ്കിലും ഇവരെ ഒരിക്കലും കാണുകയുണ്ടായിട്ടില്ല. സാധാരണയായി ആരുമായും ബന്ധം പുലർത്താത്ത വിചിത്രമായ ചില ആചാര രീതികളാണ് ആശ്രമത്തിൽ ഉണ്ടായിരുന്നത്. അതുകൊണ്ട് കൂടിയാവാം ജനലിനപ്പുറത്തു നിൽക്കുമ്പോഴോ വാതിൽ കടന്നു പോകുമ്പോഴോ ഇതു പോലെ വരാന്തയിൽ കാത്തിരിക്കുമ്പോഴോ ഒന്നും ഒരിക്കലും കാണുവാൻ ഇടവന്നിട്ടില്ല. പക്ഷെ, ഇന്ന് കാണാതിരിക്കാൻ ഒരു നിർവാഹവുമില്ല.
അയാൾ സ്വയം പറഞ്ഞു , ‘അതെ, കണ്ടേ തീരു.‘
പെട്ടെന്നാണ് അരികിലിരുന്ന വയസ്സൻ ചോദിച്ചത്, ‘എന്താ, എന്തെങ്കിലും പറഞ്ഞോ‘? അയാൾ ‘ഇല്ല‘എന്ന അർഥത്തിൽ തല കുലുക്കി.
വയസ്സൻ പറഞ്ഞു, ‘നടുവിലെ ബെഡ്ഡിൽ കിടക്കുന്നത് എന്റെ ഭാര്യയാണ്. ഒരു രക്ഷയുമില്ല എന്നാണ് ഡോക്ടർ പറയുന്നത്‘.
അയാൾ മൌനം പാലിച്ചതേയുള്ളൂ.
വരാന്തയുടെ അരികെയുള്ള ചവിട്ട് പടികളിൽ ഒരു കാലിറക്കി വെച്ച് തൂണും ചാരി നിന്നിരുന്ന ചെറുപ്പക്കാരൻ വയസ്സന്റെ അടുത്തേക്ക് വന്ന്, ബെഞ്ചിൽ ഇരുന്നു.
ആ മുഖത്ത് പ്രകടമായ ക്ഷീണമുണ്ടായിരുന്നു. ഉറക്കം തളം കെട്ടിയ കണ്ണുകളും ഷേവു ചെയ്യാത്ത മുഖവും പ്രായക്കൂടുതൽ തോന്നിപ്പിച്ചു.
വയസ്സൻ പിറുപിറുത്തു, ‘എത്ര നാളായി ഇങ്ങനെ കിടക്കുന്നു, ഇതൊന്നവസാനിക്കുന്നതാണ് എല്ലാവർക്കും നല്ലത്. നിനക്കും ലീവ് കിട്ടുവാൻ വിഷമമുള്ളപ്പോൾ…..‘
‘അച്ഛൻ ഒന്നു മിണ്ടാതിരിക്കു, ഓഫീസിനെ പറ്റി ഓർമ്മിക്കുമ്പോൾ ഭ്രാന്തു പിടിക്കുന്നത് പോലെ തോന്നുന്നു. അമ്മ രണ്ട് മാസം കഴിഞ്ഞ് കിടപ്പിലായിരുന്നെങ്കിൽ ഞാൻ ഇവിടെ തന്നെ നിൽക്കുമായിരുന്നു.‘
ചെറുപ്പക്കാരൻ മടുപ്പോടെ കൈകൾ കൂട്ടിത്തിരുമ്മി, പിന്നെ കോട്ടുവായിട്ടു.
‘ഇവിടെ നിന്ന് എന്തു ചെയ്യാനാണ്? നിന്റെ അമ്മ എന്നും ഇങ്ങനെയായിരുന്നു, എപ്പോഴും പ്രശ്നങ്ങൾ, അതുകൊണ്ടല്ലേ ഞാൻ പ്രൊമോഷനൊക്കെ വേണ്ടാ എന്നു വെച്ച് ഈ നശിച്ച നാട്ടിൽ തന്നെ നിന്നത്? ജീവിതത്തിൽ ഒരു സുഖവും എനിക്കുണ്ടായില്ല, എപ്പോഴും ചികിത്സയും പഥ്യങ്ങളും തന്നെ….‘
വയസ്സന്റെ ശബ്ദത്തിൽ കയ്പ് മാത്രമേ ഉണ്ടായിരുന്നുള്ളൂ.
ആ വയസ്സിയെ മുൻപ് ഒന്നു രണ്ട് പ്രാവശ്യം കണ്ടിട്ടുണ്ടെന്ന് അയാൾക്ക് അറിയാമായിരുന്നു.
ആദ്യം കണ്ടപ്പോൾ അവർക്ക് ക്ഷയ രോഗം മൂർച്ഛിച്ചിരിക്കുകയായിരുന്നു. അവർ വലിയ ശബ്ദത്തിൽ ശ്വസിച്ച് കൊണ്ടിരുന്നു. ഓക്സിജൻ റ്റ്യൂബ് അകറ്റിക്കളയുമ്പോഴൊക്കെയും വയസ്സൻ വഴക്ക് പറഞ്ഞിരുന്നു.അന്ന് കുറെ നേരം അവരെ നോക്കി നിന്നുവെങ്കിലും പ്രത്യേകിച്ച് കാര്യമൊന്നുമുണ്ടായില്ല.
രണ്ടാമത് കണ്ടപ്പോൾ അവർക്ക് ഒരു അബോർഷൻ സംഭവിച്ചിരിക്കുകയായിരുന്നു. അപ്പോഴും അവരെ ആരും സമാധാനിപ്പിക്കുവാൻ ഉണ്ടായിരുന്നില്ലെന്ന് അയാൾ ഓർമ്മിച്ചു. ‘ഇത്രയും കാലം കഴിഞ്ഞിട്ട് നാശം ഇങ്ങനെ വേണമായിരുന്നോ‘ എന്ന് ശപിച്ച് വയസ്സൻ അന്നും മുറിയിൽ ഉലാത്തിയിരുന്നു.
ചെറുപ്പക്കാരൻ പതിനഞ്ചിന്റെ കൌമാരവുമായി മുറിയിലിട്ടിരുന്ന സോഫ മേൽ കലങ്ങിയ കണ്ണുകളോടെ കിടന്നിരുന്നു.
സ്ത്രീയാകട്ടെ വിളർത്ത് ക്ഷീണിച്ച് ഇമകൾ പോലും അനക്കാനാകാതെ കുറെ റ്റ്യൂബുകളിൽ പിണഞ്ഞു വളരെ നേരിയതായി ശ്വസിച്ചുകൊണ്ടിരുന്നു.
അന്നും കുറെ കഴിഞ്ഞ് മടങ്ങിപ്പോവേണ്ടതായി വന്നു.
പക്ഷെ, ഇന്ന് കാണാതിരിക്കാൻ ഒരു നിർവാഹവുമില്ല.
അയാൾ പറഞ്ഞു , ‘അതെ, കണ്ടേ തീരു.‘
ചെറുപ്പക്കാരൻ സ്വരം താഴ്ത്തി വയസ്സനോട് അന്വേഷിക്കുന്നത് അയാളുടെ ചെവിയിൽ വീഴാതിരുന്നില്ല, ‘അച്ഛൻ ശ്രദ്ധിക്കാതിരുന്നതാണോ, അതോ…..‘
‘എന്താണ് നീ പറയുന്നത്?‘
‘അമ്മയുടെ അപ്പുറത്ത് കിടക്കുന്ന ആ സ്ത്രീ……. അതിനെ അറിയുമോ.‘
‘അവളെ അറിയാത്ത ആണുങ്ങളുണ്ടോ ഈ നാട്ടിൽ?‘ വയസ്സന്റെ മുഖത്തെ അശ്ലീലച്ചിരി മകനിലേക്കും മെല്ലെ പടർന്നെങ്കിലും അത് അവിടെ തന്നെ ഉറഞ്ഞു.
‘എന്നിട്ട് അമ്മയെ അവിടെ കിടക്കാൻ അനുവദിച്ചത്…..‘
‘ഈ മൂന്നു സ്ത്രീകൾക്കും ഒരേ രോഗമാണ്, ഒരേ സ്റ്റേജാണ് എന്നാണ് ഡോക്ടർമാർ പറയുന്നത്. അതു കേട്ടപ്പോൾ എനിക്ക് അസഹ്യത തോന്നി.‘
‘മറ്റേത് ആ ആശ്രമത്തിലെ സന്യാസിനിയമ്മയല്ലേ? അവരെ ഇതിനു മുൻപ് അമ്പലങ്ങളിൽ മാത്രമേ കണ്ടിട്ടുള്ളൂ. എന്നിട്ട്……തൊട്ടപ്പുറത്ത് ഈ സ്ത്രീ… അതിനു പണമുണ്ടായിരിക്കും ധാരാളം. അതല്ലേ ജനറൽ വാർഡിലൊന്നും പോകാതെ……‘
ആ സ്ത്രീയേയും അയാൾ വളരെ വർഷങ്ങൾക്ക് മുൻപ് കണ്ടിട്ടുണ്ടായിരുന്നു.
ഒരു കൂട്ട ബലാത്സംഗത്തിനു ശേഷം റോഡരികിൽ മലർന്നു കിടക്കുകയായിരുന്നു ആ നഗ്ന ശരീരം.
വാർന്നൊഴുകിയ രക്തവും ആഴത്തിലേറ്റ മുറിവുകളുമായി ബോധം കെട്ടു കിടന്ന ആ ശരീരത്തെ പോലീസുകാർ ആംബുലൻസുമായി വന്ന് അതിനുള്ളിലേക്ക് കയറ്റി വെക്കുന്നതും നോക്കി, അന്നു കുറെ സമയം ചെലവാക്കി.
പിന്നീട് ആശുപത്രിയിലും പോയി വന്നു. എങ്കിലും അവരെ അപ്പോൾ കാണാൻ കഴിഞ്ഞില്ല.
അവിടത്തെ ഡോക്ടറെ മാത്രമേ കാണാൻ സാധിച്ചുള്ളൂ , അതാകട്ടെ വളരെ ധിറുതിയിലും.
പക്ഷെ, ഇന്ന് കാണാതിരിക്കാൻ ഒരു നിർവാഹവുമില്ല.
അയാൾ മന്ത്രിച്ചു, ‘അതെ, കണ്ടേ തീരു.‘
മുറിയിൽ നിന്ന് പുറത്തേക്ക് വന്ന നേഴ്സിന്റെ മുഖത്തിന് തീരെ തെളിച്ചമില്ലായിരുന്നു. ചെറുപ്പക്കാരൻ ഉൽക്കണ്ഠയോടെ ‘എന്താണ് സ്ഥിതി‘ എന്നന്വേഷിച്ചു.
‘ചെയ്യാനുള്ളതൊക്കെ പരമാവധി ചെയ്യുന്നുണ്ട്, എന്നാലും എല്ലാവരേയും വിവരമറിയിക്കുന്നതാണു നല്ലത്‘.
ചെറുപ്പക്കാരൻ വാച്ച് നോക്കിക്കൊണ്ട് പുറത്തേക്ക് നടന്നപ്പോൾ, വയസ്സനും പിന്തുടർന്നു.
അയാൾക്കപ്പോഴാണു മുറിയിൽ കയറാൻ സാവകാശം കിട്ടിയത്.
നടുവിലെ ബെഡ്ഡിൽ കിടക്കുന്ന സ്ത്രീക്കരികിലുള്ള മേശപ്പുറത്തു മാത്രമേ, ഫ്ലാസ്ക്കും മറ്റ് ചില വീട്ടുസ്സാധനങ്ങളും കണ്ടുള്ളൂ. മറ്റു രണ്ട് രോഗിണികളുടേയും മേശപ്പുറങ്ങൾ അവരെപ്പോലെ തനിച്ചും ശൂന്യവുമായി കാണപ്പെട്ടു.
പെട്ടെന്ന് മുറിയിലേക്ക് കടന്നു വന്ന നേഴ്സ് അയാളോട് ചോദിച്ചു, ‘നിങ്ങൾ ഈ സ്ത്രീയുടെ ആരെങ്കിലുമാണോ?‘
വിളറി വെളുത്ത്, പ്രയാസപ്പെട്ട് ശ്വാസം കഴിയ്ക്കുന്ന സ്ത്രീയുടെ കട്ടിലിലേക്ക് വിരൽ ചൂണ്ടിയാണ് നേഴ്സ് സംസാരിച്ചത്.
അയാൾ മൌനമായി നിന്നതേയുള്ളൂ.
‘അല്ലാ, സന്യാസിനി മരിച്ചാൽ ആശ്രമത്തിലറിയിക്കാൻ പറഞ്ഞിട്ടുണ്ട്, ആ കൊച്ച് സ്വാമി. ഇവരെ ഇവിടെയാക്കി പണവും കെട്ടി പോയവർ പിന്നെ വന്നതേയില്ല. ഒന്നും പറഞ്ഞിട്ട് കാര്യമില്ല, പല ആണുങ്ങൾക്കൊപ്പം ജീവിച്ചാൽ ………‘.
അയാളുടെ നിശ്ശബ്ദത കണ്ടിട്ടാവണം നേഴ്സ് ചില ട്യൂബുകളെല്ലാം നിവർത്തി ശരിയാക്കീട്ട് പുറത്തേക്ക് ഇറങ്ങി.
വ്രതാനുഷ്ഠാനങ്ങളും അസുഖവും, ഭർത്താവും മകനും വിവിധങ്ങളായ രോഗങ്ങളും, പല പുരുഷന്മാരും ദീനവും എല്ലാം ഏറിയും കുറഞ്ഞുമുള്ള കാലയളവുകളിൽ അതിഥികളായി ഉപയോഗിച്ച് ശീലിച്ച ആ സ്ത്രീ ശരീരങ്ങളെ, അയാൾ പതിയെ, വളരെ പതിയെ നിശ്ബ്ദമായി സ്പർശിച്ചു. കാറ്റായി മുക്തിയും മഴയായി ദയയും മഞ്ഞായി സൌഹൃദവും അയാളുടെ സ്പർശനത്തിൽ വാർന്നൊഴുകി.
സന്യാസിനി കണ്ണുകൾ തുറന്നടച്ചു .
ഭർത്താവും മകനുമുള്ള സ്ത്രീയുടെ വിരൽ അയാളുടെ വിരലുകളിൽ മുറുകി.
ശ്വാസം വിലങ്ങുന്ന സ്ത്രീ പുഞ്ചിരിക്കാൻ ശ്രമിച്ചു.
അതിനു ശേഷം അയാൾക്ക് അവിടെ ആരേയും കാത്തിരിക്കുവാനുണ്ടായിരുന്നില്ല.

12 Comments, Post your comment:

എന്‍.ബി.സുരേഷ് said...

എച്മു, നല്ല ഒരു സന്ദർഭമായിരുന്നു. പക്ഷേ എവിടെയോ ഒരു പ്രബോധനാത്മകത വന്ന് കഥയെ വിഴുങ്ങി. പറയാൻ വേണ്ടി എന്തൊക്കെയോ ഉണ്ട്. അത് കെട്ടിയുണ്ടാക്കിയ പോലെയായി. ആധുനികതയുടെ കാലത്താണ് ഇത്തരം ചില ചെറുപ്പക്കാരെ കണ്ടിരുന്നത്. അയാളുടെ ആത്മഗതത്തിന്റെ ആവർത്തനം അലോസരമുണ്ടാക്കുന്നു.
ആരുമില്ലാത്തവരെ ആരുമില്ലാത്തവൻ കാത്തിരിക്കുന്നു. ഇതെ സ്ത്രീകളെ വച്ച് ഇതേ സന്ദർഭം വച്ച് മറ്റൊരു ആംഗിൾ ആലോചിച്ഛു നോക്കാമായിരുന്നു. ആ ചെറുപ്പക്കാരന് അതേ റൂമിൽ ആരെയെങ്കിലും നൽകിയിരുന്നെങ്കിൽ ഈ കൃത്രിമത്വം ഒഴിവാക്കാമായിരിരുന്നു. കഥയുടെ ക്രാഫ്റ്റിൽ എനിക്ക് തീരെ സംശയമില്ല.

Unknown said...

കഥയെപറ്റി അഭിപ്രായം പറയാന്‍
ഞാന്‍ ആളല്ല.
വന്ന സ്ഥിതിക്ക് പറയാതെ
പോകാനും വയ്യ.

നന്നായിരിക്കുന്നു ..ഈ
ആധുനിക കഥ.

പട്ടേപ്പാടം റാംജി said...

മൂന്നു മേഖലയില്‍ പെട്ട മൂന്നു സ്ത്രീകള്‍ ഒരേ രോഗത്തോടെ ഒരുമിച്ച്....നേരിന്റെ കാഴ്ച.
നല്ല കഥ
എനിക്കിഷ്ടപ്പെട്ടു.

കുഞ്ഞൂസ് (Kunjuss) said...

എച്മൂ .....നല്ല കഥ, എന്നാലും സുരേഷ് മാഷ് പറഞ്ഞത് ഒന്നു ശ്രദ്ധിച്ചോളൂ ട്ടോ...

Manoraj said...

കഥയുടെ പ്രമേയ പരിസരം എനിക്കും ഇഷ്ടപ്പെട്ടു. ഒന്നുകൂടി നന്നാക്കാമായിരുന്നോ എന്നൊരു തോന്നലും വന്നു. ഒരു പൂര്‍ണ്ണതക്കുറവ് എനിക്ക് തോന്നുന്നു..

mini//മിനി said...

കഥ എഴുതുമ്പോൾ കൂടുതൽ ശ്രദ്ധിക്കുക.

yousufpa said...

ഒട്ടേറെ സന്ദേശങ്ങൾ നൽകാമിയിരുന്ന പ്രമേയം.പക്ഷെ,എവിടെയോ ഒരു അപൂർണ്ണത.സുരേഷിന്റെ അഭിപ്രായം ഞാനും മാനിക്കുന്നു.

പ്രയാണ്‍ said...

നിരൂപകമനസ്സല്ലാത്തകൊണ്ടാവാം എനിക്കിഷ്ടമായി............

മുകിൽ said...

മൃത്യുദേവന്റെ വിരുന്ന് ഇതിലും ഭംഗിയായി പറയാനാവില്ല എച്ച്മൂ.
അഭിനന്ദനങ്ങൾ

“കാറ്റായി മുക്തിയും മഴയായി ദയയും മഞ്ഞായി സൌഹൃദവും ‘മരണദേവന്റെ‘ സ്പർശനത്തിൽ വാർന്നൊഴുകി...”
ഇതിങ്ങനെ വായിക്കാനായാലേ നിരൂപണം പൂർത്തിയാവൂ.

Renjishcs said...

ശക്തമായ വിമര്‍ശനത്തിനുള്ള ശക്തി എന്നില്‍ ഇനിയും ഊര്‍ന്നു കൂടീയിട്ടില്ല എങ്കിലും അവസാന മിനുക്കുപണിക്കു മുമ്പ് കഥാകൃത്തിന്റെ ഭാഗത്ത് നിന്നും ഒരു നിക്ഷ്പക്ഷ വായന ആവശ്യപ്പെട്ടിരുന്നു ഈ കൃതി.

ആധുനിക കഥനം എന്ന രീതിയില്‍ പരിഗണിച്ചാല്‍ ഈ കഥയെയും അംഗീകരിക്കാതെ തരമില്ല. അത്രക്കങ്ങോട്ട് പിടിച്ചില്ലെങ്കിലും മോശമായില്ല എന്ന് ചുരുക്കം.

ഇനിയും എഴുതുക..........എഴുതിക്കൊണ്ടേയിരിക്കുക.

സുസ്മേഷ് ചന്ത്രോത്ത് said...

പ്രിയ എച്ച്‌മുക്കുട്ടീ,
കഥ നന്നായില്ല.കൂട്ടബലാല്‍സംഗം കഴിഞ്ഞ നഗ്നശരീരം മലര്‍ന്നു കിടന്നു എന്നൊക്കെ ഇങ്ങനെ പറഞ്ഞാല്‍ അതിലെ 'കാര്യം' ചോര്‍ന്നുപോകും.കഴിവതും പറയാനുള്ളത്‌ കഥയില്‍ പറയാതെ കഴിക്കുക.അതെങ്ങനെ എന്നു ചോദിച്ചാല്‍,അതിനെപ്പറ്റി ആലോചിക്കുക.ആകെത്തുറന്നാല്‍ പോയില്ലേ കഥ എന്നാണ്‌.

Echmukutty said...

അഭിപ്രായം പറഞ്ഞ എല്ലാ കൂട്ടുകാർക്കും നന്ദി.
ഇനിയും നന്നായി എഴുതുവാൻ പ്രയത്നിയ്ക്കാം.