സുഹൃത്തേ,
മലയാളകഥയുടെ സമകാലത്തെ രേഖപ്പെടുത്താനുള്ള ഒരു വിനീതശ്രമം..
അനുദിനം മാറുന്ന ജീവിതാവസ്ഥകളുടെ വൈവിധ്യവും വൈരുദ്ധ്യവും ഫലപ്രദമായി ഭാഷയിലേക്കു പരാവര്‍ത്തനം ചെയ്യുന്ന കഥാപരിശ്രമങ്ങള്‍ക്കായി ഒരിടം...
അതാണ് ’ഋതു-കഥയുടെ വസന്തം’ എന്ന ഈ ഗ്രൂപ്പ് ബ്ലോഗ്.
ഇടവേളയുടെ കൌതുകത്തിനപ്പുറം,
ചെറുകഥയെന്ന മാധ്യമത്തെ അതീവഗൌരവത്തോടെ സമീപിക്കുന്ന എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കുമായി,
ഈ വാതില്‍ തുറന്നുവെച്ചിരിക്കുന്നു..!!
കഥയെ സ്നേഹിക്കുന്ന എല്ലാവരും കടന്നു വരുക... കഥകള്‍ വായിക്കുക..എഴുതുക..
ഇവിടെ പ്രസിദ്ധീകരിക്കുന്ന കഥകളില്‍ നിന്ന്, ഓരോ മാസവും മികച്ച കഥകള്‍ ഒരു വിദഗ്ദ്ധസമിതി‍ തെരഞ്ഞെടുക്കുന്നതാണ്.!
വര്‍ഷാന്ത്യത്തില്‍, ഇങ്ങനെ തെരഞ്ഞെടുക്കുന്ന കഥകളില്‍, ഏറ്റവും മികച്ച രണ്ടു കഥകള്‍ക്ക് പുരസ്കാരവും നല്‍കുന്നതാണ്.!!



എന്തേ അമ്മമാരെല്ലാം ഒറ്റയ്ക്ക്...

April 18, 2011 anju minesh

ഈ ജഗത്തിന്റെ മാതാവും ധാതാവും പിതാമഹനും അറിയേണ്ട പവിത്രമായ പ്രണവവും ഋക്കും സാമവും യജുസും പ്രപ്യസ്ഥനവും ഭരണകര്താവും  പ്രഭുവും സാക്ഷിയും നിവാസവും ശരണവും സുഹൃത്തും ഉത്ഭവവും സ്ഥിതിയും നാശവും ലയസ്ഥാനവും  അവ്യയമായ ബീജവും ഞാനാണ്‌.

   എന്‍റെ കുഞ്ഞിന്......

ഞരമ്പ്‌ പിടഞ്ഞു നില്‍ക്കുന്ന കാല്‍പ്പാദം നീട്ടിവച്ചു ഞാന്‍ സിമെന്റ് ബെഞ്ചില്‍ ചാരി ഇരിക്കുകയാണ്. നെയില്‍ പോളിഷ് ഇട്ടു മനോഹരമായ സൂക്ഷിച്ച വെളുത്ത കാലുകളിലെ നീരും നീല ഞരമ്പും എന്നെ അല്പം ആലോസരപ്പെടുതുന്നുണ്ട്. ഗര്‍ഭം സ്പെഷ്യല്‍ ആയി കിട്ടിയ വെരികോസ് വെയിനും ലോ ബി പിയും  ചര്ദിയും   തെല്ലൊന്നുമല്ല എന്നെ ബുദ്ധിമുട്ടിക്കുന്നത്. 

ഓഫീസിലെ ട്രെയിനിംഗ് ക്യാമ്പില്‍  നിര്‍ജീവമായി ജീവിക്കുന്ന  ഒരേ ഒരു വ്യെക്തി ഞാനായതില്‍ നിനക്ക് വിഷമമില്ലേ? ആരുടെ മനസിലും അനാവശ്യചിന്തകള്‍  തോന്നാതിരിക്കാനാവണം ക്യാമ്പ് ഒരു കന്യാസ്ത്രീ  മടത്തിലാണ് നടത്തുന്നത്. അനാവശ്യം പോയിട്ട് നേരേ ചിന്തിക്കാന്‍ പോലും ഇപ്പോള്‍ മനസ് അനുവദിക്കുന്നില്ല. 


കടലാസുപ്പൂക്കള്‍ വീണു കിടക്കുന്ന  വീഥിയിലൂടെ കൂട്ടുകാര്‍ നടക്കുന്നത് കാണുമ്പോള്‍ അസൂയ തോന്നുന്നു. 

വീര്‍ത്ത വയറിനുള്ളില്‍ ഒരു നേരിയ അനക്കം, "ആരാടോ അവിടെ എന്‍റെ കിച്ചുവാണോ അതോ മിന്നുവാണോ ആരായാലും കൊള്ളാം ഇപ്പോഴേ കുസൃതി തുടങ്ങി അല്ലെ...അതെങ്ങനെ അച്ഛന്‍ ആള് ചില്ലറക്കാരനല്ലല്ലോ? സമ്മതിച്ചു അമ്മയും മോശമല്ല..."

പെട്ടന്ന് വയറില്‍ ഒരു കൊളുത്തി പിടുത്തം. കാലു കുറച്ചു കൂടി നീട്ടി ഇരുന്നപ്പോഴാണ് മൊബൈല്‍ ബെല്‍ അടിച്ചത്. വലിച്ചൊരു ഏറു കൊടുക്കാനാണ് തോന്നിയത്, കെട്ടിയോനാണ്, ഒക്കെ വരുത്തി വച്ചിട്ട് ദുഷ്ടന്‍! അച്ഛനെ പറഞ്ഞത് പിടി ക്കാത്തോണ്ടാവും നീ എന്‍റെ വയറില്‍ ആഞ്ഞു ചവിട്ടിയത് അല്ലെ? ഈ മാതൃത്വം മഹനീയം എന്ന്‌ പാടിയവരെ ഇപ്പോഴെന്റെ കയ്യില്‍ കിട്ടണം. ഫോണ്‍ നിര്‍ത്താതെ  ബെല്‍ അടിച്ചു കൊണ്ടിരുന്നു. ഇനി എടുത്തില്ലേല്‍ അത് മതി ആള്‍ക്ക് ബി പി കൂടാന്‍. ബേബി ബ്ലൂ ഗര്‍ഭകാലത്ത് വരുമോ എന്ന്‌ അന്വേക്ഷിക്കണം. 

തേങ്ങ അരച്ച മീന്‍കറി കൂട്ടാന്‍  മോഹം തോന്നിയിട്ട് മൂന്നാല് ദിവസമായ്. ഒന്നും ആശിച്ചിട്ടു കാര്യമില്ല. വിവാഹം പെണ്ണിന് നഷ്ടപ്പെടുത്തുന്നത് സ്വന്തം വീട് മാത്രമല്ല, സംസ്കാരവും രുചിയും കൂടിയാണ്. 

എന്‍റെ കുഞ്ഞേ, ഞാനൊരു സത്യം പറയട്ടെ എന്‍റെ നാട് ഉപേക്ഷിക്കേണ്ടി വന്നതിന്റെ നിരാശ എന്നില്‍ നിന്നു ഇത് വരെ ഒഴിഞ്ഞു പോയിട്ടില്ല. യാത്രകള്‍ ഇഷ്ടമില്ലാതിരുന്ന ഞാന്‍ ചാനലിനു വേണ്ടി യാത്ര പരിപാടി ചെയ്യാന്‍ തുടങ്ങിയതായിരുന്നു ജീവിതത്തിലെ ആദ്യത്തെ അട്ജെസ്റ്റ്‌മെന്റ്. പിന്നീടുള്ള ഏറ്റവും വല്യ യാത്ര പദ്മനാഭന്റെ നാട്ടില്‍ നിന്നു അറബി കടലിന്റെ റാണിയുടെ തീരത്തെക്കായിരുന്നു . അന്നെനിക്ക് നഷ്ടപ്പെട്ടത് എന്നെ തന്നെയായിരുന്നു. 

ഗണപതിയും  ഭഗവതിയും എല്ലയിടത്തുമുണ്ടെന്നു    സമാധാനിപ്പിച്ചവരോട്  പഴവങ്ങാടി ഗണപതിയും ആറ്റുകാല്‍ അമ്മയും ഞങ്ങള്‍ക്ക് മാത്രമേ ഉള്ളുവെന്ന് മറുപടി നല്‍കി. 

ഹൈ ക്ലാസ്സ്‌ ചായക്കടയുടെ ശീതളിമയിലിരുന്നു "എന്തര് താമസം" എന്ന്‌ പറഞ്ഞു ഞാന്‍ ഞാനാകാന്‍ ശ്രമിക്കാറുണ്ട്. ഇവിടുത്തെ വേഗതയോട് യോജിച്ചു പോകാന്‍ എനിക്കൊരിക്കലും കഴിഞ്ഞിട്ടില്ല.നിനക്കറിയാമോ 
  എന്ത് കാവ്യാത്മകമായ പേരുകളാണ് തിരുവനന്തപുരത്തേതു; ശംഖുംമുഖം, തൃപ്പാദപുരം, ശ്രീകണ്‍ടെശ്വരം. 

എന്നാല്‍ ഇവിടുത്തെ സ്ഥലങ്ങള്‍ക്ക് മിക്കതും മനുഷ്യരുടെ പേരുകളാണ്; പദ്മ, മേനക, ലിസി, ഷേണായ്. നിനക്കൊരു തമാശ കേള്‍ക്കണോ? ഇവിടുത്തെ ഒരു സ്ഥലത്തിന്റെ പേര് ജെട്ടി എന്നാണ്. ഗതികേടിനു നിന്റെ അമ്മയുടെ ഓഫീസും അവിടെയാണ്. ബസില്‍ കേറി ഒരു ജെട്ടി എന്ന്‌ പറയേണ്ട ജാള്യത നീ ഒന്ന് ഓര്‍ത്തു നോക്കു. 

നിന്റെ അച്ഛന്‍ പറയാറുണ്ട് തിരുവനന്തപുരം നഗരത്തിന്റെ താന്പോരായ്മയും അപരിഷ്കൃത ഭാഷയും എന്ന്‌ ഒത്തിരി സ്വാധീനിച്ചിട്ടുണ്ടെന്നു, എന്നാലും വളര്‍ന്നു കൊണ്ടിരിക്കുന്ന മെട്രോപോളിത്യന്‍ സിറ്റിയില്‍ നിന്നു പെണ്ണന്വേക്ഷിച്ചു നിന്റെ അച്ഛന് അവിടേക്ക് എത്തേണ്ടി വന്നല്ലോ. അച്ഛനെ കുറ്റം പറയുമ്പോഴൊക്കെ നിന്നെക്കൊണ്ടു ആവുന്നവിധം എന്നെ വേദനിപ്പിക്കുന്നത് ഞാന്‍ അറിയുന്നുണ്ട്. നിന്റെ അച്ഛനോട് എനിക്കൊരു വിരോധവുമില്ല. നിന്റെ അച്ഛനും ഞാനും കടുത്ത ശത്രുക്കള്‍ എന്നായിരുന്നു ഒരിക്കല്‍ എല്ലാവരും കരുതിയിരുന്നത്. ഒരുപക്ഷെ അതായിരിക്കാം ഞങ്ങളുടെ  ബന്ധം ഇത്ര തീവ്രമാക്കിയത്. ജനിക്കാനിരിക്കുന്ന മക്കളുടെ അമ്മ എന്ന ബഹുമാനമാണ് നിന്റെ അച്ഛന്‍ തന്ന ഉമ്മകളെക്കാള്‍  എന്നില്‍ ഉത്തരവാദിത്വമുണ്ടാക്കിയത്. 

ഒരു കല്ലിനു മുകളില്‍ ചാരുതയോടെ പണികഴിപ്പിച്ചിരിക്കുന്ന മാതാവിന്റെ രൂപത്തില്‍ ഒരു കാക്ക വന്നിരിക്കുന്നു. അതിനെ എഴുന്നേറ്റു ഓടിക്കണമെന്നുന്ടെങ്കിലും  എനിക്ക് കഴിയുന്നില്ല. അസ്വസ്ഥതയോടെ ഞാന്‍ മാതാവിന്റെ കഴുത്തിലെ പച്ച ജപമാല തിളങ്ങുന്നത് നോക്കിയിരുന്നു.
നിനക്കറിയണോ കര്‍ത്താവിന്റെ അമ്മയുടെ  പേരുള്ള സ്കൂളിലാ  ഞാന്‍ പഠിച്ചേ. ഒരിക്കല്‍ ഉണ്ണീശോയെ ചേര്‍ത്തു പിടിച്ചു നില്‍ക്കുന്ന മാതാവിന്റെ രൂപത്തിന്   മുന്നില്‍ നിന്നു ഞാന്‍ ഉറക്കെ 'അമ്മേ മഹാമായേ' എന്ന്‌ വിളിച്ചിട്ടുണ്ട്. അത് കേട്ടു വന്ന കന്യാസ്ത്രീയുടെ മൂര്‍ച്ചയുള്ള വാക്കുകള്‍ ഞാന്‍ ഇന്നും ഓര്‍ക്കാറുണ്ട്. 

അമ്മമാര്‍ക്ക് ജാതിയും മതവുമില്ലെന്നു പറഞ്ഞിട്ട് അവര്‍ കേട്ടില്ല. നിങ്ങളുടെ ദൈവങ്ങളെപോലെ പട്ടുസാരി ചുറ്റി സ്വര്‍ണാഭരണങ്ങളും അണിഞ്ഞ്‌ നടക്കുന്നവരല്ല സ്നേഹവും കരുണയും ഉള്ളവളാണ് മാതാവ് എന്നവര്‍ പറഞ്ഞു. എന്‍റെ മനസിലെ ജനിറ്റിക്കായ്‌ കിട്ടിയ ജാതി ചിന്തക്ക് പോറലേറ്റു.
മക്കളെ സ്വയം പര്യാപ്തരാക്കുന്നവരാണ് ഞങ്ങളുടെ ദൈവങ്ങള്‍ അല്ലാതെ കൊച്ചിനെയും ചേര്‍ത്തു പിടിച്ചു മരച്ചുവട്ടിലിരിക്കുന്നവരല്ല എന്ന്‌ ഞാന്‍  ‍രോഷത്തോടെ പ്രതികരിച്ചു.

അന്ന് വൈകുന്നേരം ഞാന്‍ 50 പൈസ നേര്ച്ച പെട്ടിയിലിട്ടു മാതാവിനോട് ക്ഷമ ചോദിച്ചു.

എന്‍റെ കുഞ്ഞേ, നീ എന്നെ വല്ലാതെ വേദനിപ്പിക്കുന്നുണ്ട്‌. നിന്റെ അമ്മൂമ്മ പറയാറുള്ളത് പോലെ എനിക്ക് പെയിന്‍ ത്രെഷ്ഹോള്‍ഡ്‌ തീരെ കുറവാ. 
കുറെ നേരത്തേക്ക് തലച്ചോറില്‍ ഒരു നിഴലാട്ടം ആയിരുന്നു. കരച്ചിലും വെപ്രാളവും രക്തപ്രവാഹവും കത്തികള്‍ ഉരസുന്ന വികൃതമായ ശബ്ദവും മനസിനെ പേടിപ്പിച്ചു കൊണ്ടിരുന്നു. ഒടുവില്‍ തലച്ചോറില്‍ ഒരു ചെരാതിന്റെ വെട്ടം പ്രകാശിച്ച പോലെ തോന്നി. 

കടലാസുപ്പൂക്കളും മാതാവിന്റെ രൂപവും സിമെന്റ് ബെഞ്ചും കാണാനില്ല. വയറില്‍ വേദനക്ക് പകരം വല്ലാത്ത മരവിപ്പ്. കൈ വച്ചു നോക്കിയപ്പോള്‍ ഒഴിഞ്ഞ വയര്‍. അയ്യോ എന്‍റെ കുഞ്ഞ് എന്ന്‌ നിലവിളിച്ചത് അല്പം ഉറക്കെ ആയിപോയോ? 

നിന്റെ അച്ഛന്റെ കൈയിലെന്താണ് ഒരു വെളുത്ത പൊതിക്കെട്ട്‌. ശബ്ദം കേട്ടപ്പോള്‍  തല ചരിച്ചു എന്നെ  നോക്കി അദേഹം പറഞ്ഞു "മിന്നുവാണ്". ഒന്ന് കാണണമെന്ന് പറയാന്‍ പറ്റിയില്ല . അപ്പോഴേക്കും വയറിലെ തയ്യല്‍ വേദനിച്ചു തുടങ്ങിയിരുന്നു. എന്‍റെ കുഞ്ഞേ നിന്നെ തൊടാന്‍ വട്ടം കൂടി നില്‍ക്കുന്നവരുടെ ഇടയിലൂടെ ഒരു പൊട്ടു പോലെ എനിക്കിപ്പോള്‍ നിന്റെ ദേഹത്തെ വെളുത്ത തുണി  കാണാം . എനിക്കൊരു ചെറിയ തലവേദന വന്നാല്‍ പോലും അടുത്ത് നിന്നു മാറാതിരുന്ന നിന്റെ അച്ഛന്‍ ഇപ്പോള്‍ എന്‍റെ ഈ വല്യ വേദന തിരിച്ചറിയുന്നില്ല. 

ഞാന്‍ കട്ടിലിനരികിലെ ജനലിലൂടെ പുറത്തേക്കു നോക്കി. ഈ ആശുപത്രിക്കും കര്‍ത്താവിന്റെ അമ്മയുടെ പേരാണ്. കുറച്ചകലെയായ് മാതാവിന്റെ രൂപം കാണാം. 

അമ്മേ......ഞാന്‍ അന്ന് നേര്ച്ച പെട്ടിയിലിട്ട 50 പൈസ നാണയം നീ ഇത് വരെ സ്വീകരിച്ചില്ലായിരുന്നോ?

7 Comments, Post your comment:

ചെമ്മരന്‍ said...

"എന്തേ അമ്മമാരെല്ലാം ഒറ്റയ്ക്ക്..."

കഥ വായിച്ചു. ഈ സമൂഹത്തിലെ പരമാര്‍ത്ഥമായ സത്യങ്ങള്‍ കഥയിലൂടെ വ്യക്തമാണ്.

അമ്മമാരനുഭവിക്കുന്ന വേദനകള്‍ പച്ചയായി പറഞ്ഞിരിക്കുന്നു.

വീണ്ടും പറയുന്നു. കഥ എനിക്ക് പെരുത്ത് ഇഷ്ടായി..

SHANAVAS said...

കഥ എനിക്ക് വളരെ ഇഷ്ട്ടായി.അമ്മമാരുടെ വേദനകള്‍ പങ്കുവെയ്ക്കുന്നതില്‍ കഥാകൃത്ത്‌ വിജയിച്ചു.ആശംസകള്‍.

priyag said...

വിവാഹം പെണ്ണിന് നഷ്ടപ്പെടുത്തുന്നത് സ്വന്തം വീട് മാത്രമല്ല, സംസ്കാരവും രുചിയും കൂടിയാണ്.


തീര്‍ച്ചയായും ഇതിനോട് യോജിക്കുന്നു . കഥ വളരെ ഇഷ്ട്ടമായി

ജയരാജ്‌മുരുക്കുംപുഴ said...

valare sathyasanthamaya kadha parachil othiri ishttamayi..... aashamsakal....

ഇഗ്ഗോയ് /iggooy said...

അസ്വസ്ഥമാക്കുന്ന ഒരിഷ്ടം വരുന്നു കഥയോട്.

Lipi Ranju said...

ഒരുപാട് ഇഷ്ടമായി, ഈ കഥ.....
കഥ പറഞ്ഞ രീതിയും ....

Manoraj said...

കഥ നന്നായി അഞ്ജു. അക്ഷരതെറ്റുകള്‍ കൂടെ ശ്രദ്ധിക്കൂ..