സുഹൃത്തേ,
മലയാളകഥയുടെ സമകാലത്തെ രേഖപ്പെടുത്താനുള്ള ഒരു വിനീതശ്രമം..
അനുദിനം മാറുന്ന ജീവിതാവസ്ഥകളുടെ വൈവിധ്യവും വൈരുദ്ധ്യവും ഫലപ്രദമായി ഭാഷയിലേക്കു പരാവര്‍ത്തനം ചെയ്യുന്ന കഥാപരിശ്രമങ്ങള്‍ക്കായി ഒരിടം...
അതാണ് ’ഋതു-കഥയുടെ വസന്തം’ എന്ന ഈ ഗ്രൂപ്പ് ബ്ലോഗ്.
ഇടവേളയുടെ കൌതുകത്തിനപ്പുറം,
ചെറുകഥയെന്ന മാധ്യമത്തെ അതീവഗൌരവത്തോടെ സമീപിക്കുന്ന എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കുമായി,
ഈ വാതില്‍ തുറന്നുവെച്ചിരിക്കുന്നു..!!
കഥയെ സ്നേഹിക്കുന്ന എല്ലാവരും കടന്നു വരുക... കഥകള്‍ വായിക്കുക..എഴുതുക..
ഇവിടെ പ്രസിദ്ധീകരിക്കുന്ന കഥകളില്‍ നിന്ന്, ഓരോ മാസവും മികച്ച കഥകള്‍ ഒരു വിദഗ്ദ്ധസമിതി‍ തെരഞ്ഞെടുക്കുന്നതാണ്.!
വര്‍ഷാന്ത്യത്തില്‍, ഇങ്ങനെ തെരഞ്ഞെടുക്കുന്ന കഥകളില്‍, ഏറ്റവും മികച്ച രണ്ടു കഥകള്‍ക്ക് പുരസ്കാരവും നല്‍കുന്നതാണ്.!!



ഞാറ്റുവേലകള്‍ നഷ്‌ടപ്പെടുന്നവര്‍

April 25, 2011 Minesh Ramanunni

"ഞാനെന്റെ അച്‌ഛനെ ബലിക്കാക്കകള്‍ക്ക്‌ സമ്മാനിച്ചിട്ട്‌ ഇന്നേക്ക്‌ ഒരു വര്‍ഷം തികയുന്നു." കോഫിഹൗസിന്റെ ആളൊഴിഞ്ഞ ഒരു മൂലയിരുന്നു പുറത്തേക്കു നോക്കിക്കൊണ്ട്‌ പാര്‍ഥന്‍ ഗണേശനോടു പറഞ്ഞു. പുറത്തു മഴ ശക്തിയായി പെയ്യുന്നുണ്ടായിരുന്നു. പുതിയ ദുഖങ്ങള്‍ ആകാശത്തിനു നല്‍കാനായി വേറെയും കാര്‍മേഘങ്ങള്‍ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു.

"ഭാരതപ്പുഴയില്‍ എന്നെ നീന്താന്‍  പഠിപ്പിച്ച അച്‌ഛനെ ഒടുവില്‍ അതേ പുഴയില്‍ തന്നെ ഞാന്‍ ഒഴുക്കിവിട്ടു. അപ്പോള്‍  ആ നദിയാകെ മരണത്തിന്റെ വ്യര്‍ത്ഥദുഖങ്ങള്‍ നിറഞ്ഞിരുന്നു."

"നിന്റെ വട്ടു കേള്‍ക്കാനല്ല ഞാന്‍ ഇവിടെ എത്തിയത്‌. നീ ഇയിടെ വളരെ ഓവറായി സെന്റിയടിക്കുന്നു. അല്ലെങ്കിലും ശവങ്ങ ളോടൊപ്പമുള്ള ഇപ്പൊഴത്തെ സഹവാസം നിന്റെ സഹൃദയത്വത്തെ ആകെ നശിപ്പിച്ചിരിക്കുന്നു. " ഗണേശന്‍ ചിരിച്ചു കൊണ്ടു പറഞ്ഞു.

"സഹൃദയത്വം. ത്‌ഫൂ! അച്‌ഛനെ പോസ്റ്റുമോര്‍ട്ടം ചെയ്തപ്പൊള്‍ ഞാന്‍ കണ്ടതെന്താണെന്നോ  ? വാടിക്കരിഞ്ഞ ഒരു ഹൃദയം. ആയുഷ്ക്കാലം മുഴുവന്‍ ഹൃദയത്തില്‍ നന്മകളുടെ ഞാറ്റുവേലകള്‍ കൊണ്ട് നടന്ന ആ മനുഷ്യന്‍റെ ഹൃദയത്തെയും ഞാന്‍ ഉണക്കിക്കളഞ്ഞു. പണ്ട് ചില രാത്രികളില്‍ എന്നോട് അച്ഛന്‍ പറയാറുണ്ട്, ഞാറ്റുവേലകളുടെ   കണക്കുകള്‍ പിഴക്കുമ്പോള്‍ സമൃദ്ധിയുടെ  കേദാരങ്ങള്‍ പോലും മരുഭൂക്കളാവും  എന്ന്.
 
"നീയിന്നു യാതൊരു കാരണമില്ലാതെ ദുഖിക്കുന്നു .  ഇത്തരം പ്രായോഗിക ജീവിതത്തില്‍ ഇത്തരം ചിന്തകള്‍ക്ക് സ്ഥാനമില്ല. എന്നെ സംബന്ധിച്ചിടത്തോളം ഇത്തരം പപബോധങ്ങള്‍ ഒന്നുമില്ലെടാ .ബികോസ്‌ ഐ ആം അന്‍ ഒര്‍ഫന്‍. തന്തയും തള്ളയും ഒന്നുമില്ലാതെ സൂര്യനുനേരെ വളര്‍ന്ന് ഒരു പടുമുള. മെഡിക്കല്‍ കോളേജ്‌ മുതലുള്ള എന്റെ ഹിസ്റ്ററി നിനക്കറിയാമല്ലോ." ഗണേശന്‍ ഒരു സിഗരറ്റ്‌ കത്തിച്ചു. കോളെജില്‍ നിന്നും പുറത്തു കടന്നപ്പോള്‍ ഉപഭോക്താവിനു നല്‍കാനായി ചുണ്ടില്‍ ഡിസൈന്‍ ചെയ്തെടുത്ത ആ കോടിയ ചിരി വീണ്ടും പാര്‍ഥന്റെ ചുണ്ടില്‍ വിടര്‍ന്നു.

"ഇന്നൊരു കോളൊത്തു വന്നിട്ടുണ്ട്‌. ഒരു ജേര്‍ണലിസ്റ്റ്‌. നഗരത്തിലെ പെരുകുന്ന ആത്മഹത്യകളെപ്പറ്റി അവനൊരു ഫീച്ചര്‍ ചെയ്യണമത്രേ. നീയും പോര്‌ . ഇത്തവണത്തെ വാരന്തപതിപ്പില്‍  ഒരു പേജു  വാര്‍ത്തയില്‍ ഞാനും നീയും.എന്താ സമ്മതിച്ചോ?" ഗണേശന്‍ പോകാനാണീറ്റു.

" എനിക്കു മറ്റൊരു കാര്യം പറയാനുണ്ട്‌. നാളെ മുതല്‍ ഈ നഗരത്തിന്‌ മറ്റൊരു അന്തേവാസിയെക്കൂടി  നഷ്ട്ടപ്പെടാന്‍ പോകുന്നു.അല്ലെങ്കിലും നാടോടികള്‍ക്കു ഒരു സെന്‍സെസ്സിലും  സ്ഥാനമില്ലല്ലോ."

"നീ നാട്ടില്‍ പോവുകയാണല്ലേ. നന്നായി; നിനക്കൊരു ചേഞ്ചാവും അത്‌. നീ ഞാന്‍ പറഞ്ഞതിനു മറുപടി പറഞ്ഞില്ല." ഗണേശന്‍ മഴയെ നോക്കിക്കൊണ്ട്‌ ചോദിച്ചു.

"ഞാനില്ല ഒന്നിനും.  ഇന്നു രാത്രി എനിക്കി നഗരവീഥിയിലൂടെ നടക്കണം. വരണ്ട ഹൃദയങ്ങളുടെ വിലാപങ്ങളിലണ്‌ നഗരസംസ്‌ക്കാരങ്ങള്‍ ഉയര്‍ന്നു പൊങ്ങുന്നത്‌. ഒടുവില്‍ ആ  നഗരത്തിന്റെ വരള്‍ച്ചയില്‍ ആത്മാവുകള്‍ കൂടി ഹോമിക്കപ്പെടുന്നു. ആ പ്രതിഭാസത്തെ മനോഹരമായി ആ ജേര്‍ണലിസ്റ്റിനു   നീ പറഞ്ഞു കൊടുത്താല്‍ നിന്‍റെ ഫീച്ചര്‍ ഗംഭീരമാകും . അല്ലെങ്കില്‍ വെറും സ്ഥിതി വിവരക്കണക്കുകളും കേസ് ഹിസ്റ്ററികളുടെ ആവര്‍ത്തന വിരസതയുള്ള സ്ഥിരം ക്ലീഷേ ആവും"

"ഞാനില്ല നിന്റെ വട്ടു കേള്‍ക്കാന്‍. ആ ജേര്‍ണലിസ്റ്റ്‌ കാത്തിരിക്കും."

ഗണേശന്‍ കൈ വീശി യാത്രയായി. മഴയൊതുങ്ങിയപ്പോള്‍ പാര്‍ത്ഥന്‍ നഗരത്തിലേക്കിറങ്ങി.

കോളേജിലെ മുത്തപ്പന്‍ ആല്‍മരച്ചുവട്ടിലുരുന്നു  നാന്‍സിക്കൊരിക്കല്‍ കുറിച്ചു നല്‍കിയ പ്രണയാക്ഷരങ്ങള്‍ ഓര്‍മ്മ വന്നു. " നശ്വരമായ ജീവിതത്തിനിടയിലും നമുക്കീ ബോധിവൃക്ഷച്ചുവട്ടില്‍ അലൗകിക പ്രണയത്തിന്റെ ആരംഭം കുറിക്കാം" തറവാട്ടിലേക്ക്‌ അവളുടെ കൈയും പിടിച്ചു കയറിചെല്ലുമ്പോള്‍ അവിടെയുണ്ടായ ബഹളങ്ങളില്‍ അഭിമാനിയുടെ, ജേതാവിന്റെ അഹങ്കാരത്തോടെ കലഹിച്ചു യാത്ര പറഞ്ഞിറങ്ങുമ്പോള്‍ പിന്നിലൊരു ബോധിവൃക്ഷം ആടിയുലയുന്നത്‌ കാണാന്‍ കഴിഞ്ഞില്ല.

നഗരത്തിന്റെ ചുടുകാറ്റില്‍, കോടിയ മുഖങ്ങളില്‍ ആടിത്തിമര്‍ത്ത വേഷങ്ങളെക്കുറിച്ചോര്‍ത്തപ്പോള്‍ ആ ചിരി പിന്നേയും ചുണ്ടുകളെ പ്രാപിച്ചു.ജീവനുള്ളവരെ കണ്ടു മടുത്തപ്പോളാണ്‌ ശവങ്ങളെ കീറിമുറിക്കുന്ന പണി എറ്റെടുത്തത്‌. ഓരോ ശവങ്ങളും ഓരൊ പാഠങ്ങളായിരുന്നു. ദുരാഗ്രഹങ്ങളുടെ, വ്യര്‍ഥതയുടെ, അവഗണനയുടെ പാഠങ്ങള്‍.

കരിഞ്ഞുണങ്ങിയ ഹൃദയങ്ങളേയും, നിര്‍ജ്ജീവമായ കണ്ണുകളേയും, ചിതലരിച്ച്‌ ശ്വാസകോശങ്ങളേയും സ്‌നേഹിക്കാന്‍ തുടങ്ങിയ ഒരു ഭര്‍ത്താവ്‌ ഭാര്യക്കൊരധികപ്പറ്റായിരിക്കാം. അതുകൊണ്ടാണല്ലോ അവളും ഒരു പുതിയ ഇണക്കായി പറന്നു പോയത്‌. നമ്മുടെ സമൂഹം ഒരു ശവത്തെയും സ്നേഹിക്കാറില്ല.പകരം ആഘോഷപൂര്‍വ്വം റീത്തുകള്‍ വെച്ചു പ്രകടനങ്ങള്‍ നടത്താറേ ഉള്ളു

ഹൃദയം തകര്‍ന്നു പോയ അന്നു തന്നെയാണ്‌ ആശുപത്രിയില്‍ ഒരു പോസ്റ്റ്‌മോര്‍ട്ടം അറ്റന്റ്‌ ചെയ്യേണ്ടിവന്നത്‌. ആരായിരിക്കും അന്നു തന്റെ ഇര എന്ന ചോദ്യം മനസ്സിലുണ്ടായിരുന്നു. എതോ വാഹനാപകടക്കേസിലെ ഒരു അനാഥ ശവം എന്നു പറഞ്ഞ്‌ അറ്റണ്ടര്‍മാര്‍ തിരക്കിട്ടു കാര്യങ്ങള്‍ നീക്കുന്നുണ്ടായിരുന്നു.

അതൊരു വൃദ്ധനായിരുന്നു. വരണ്ട ആ  നഗരത്തില്‍ ഒറ്റക്കായ തന്‍റെ മകനെ അന്വേഷിച്ചെത്തിയ ഒരു വയസ്സന്‍. പരിചിതമല്ലാത്ത  ചുറ്റുപാടുകളില്‍  കണ്ണു മഞ്ഞളിച്ചു ഏതോ ഒരു വാഹനത്തിനു മുന്നില്‍ അബദ്ധത്തില്‍ പെട്ടുപോയ അയാളുടെ ഹൃദയം മുറിക്കാന്‍ വളരെ എളുപ്പമായിരുന്നു. കാരണം അയാളുടെ ഹൃദയത്തില്‍ താന്‍ മുറിവേല്‍പ്പിക്കുന്നത്‌ അന്നാദ്യമായിരുന്നില്ലല്ലോ...

ശുഷ്‌ക്കിച്ച ആ ശരീരത്തിലെ ജനിതകഘടകങ്ങള്‍ തന്‍റെ  തലച്ചോറില്‍ ദു:ഖത്തിന്റെ മാറാലകള്‍ കെട്ടുമ്പോള്‍ പുറത്ത്‌ നഗ്ഗരം അതിന്റെ പതിവ്‌ ആചാരവെടികളും റീത്തു സമര്‍പ്പണവും നടത്തുകയായിരുന്നു. തുടര്‍ന്നുള്ള മരണത്തിന്റെ പ്രകടനങ്ങളും ഭാരതപ്പുഴയില്‍ താനിട്ട ഉറുമ്പരിച്ചു പോയ ഒരു പിടി ബലിച്ചോറും.

പിറകിലെവിടെയോ ഒരു ബലിക്കാക്ക കരയുന്നതു പോലെ തോന്നി. ഇന്നിനി മഴ പെയ്യാന്‍  സാധ്യതയില്ല. കാരണം ഇന്നാണല്ലോ തന്റെ ഹൃദയത്തിലെ ഞാറ്റുവേലകളുടെ അവസാനം...
 
മിനേഷ് ആര്‍ മേനോന്‍
ബ്ലോഗ്‌: രവം

8 Comments, Post your comment:

Unknown said...

രചനയെ ഗൗരവമായി കാണുന്നതിൽ സന്തോഷം!
വ്യത്യസ്ഥതയുണ്ട് വായനയിൽ...
നീതി പുലർത്തിയിരിക്കുന്നു,
ഭാഷയും നിരാശപ്പെടുത്തിയില്ല!
ഇഷ്ടം....

Manju Manoj said...

നന്നായിരിക്കുന്നു....

Anonymous said...

Ullonnu pidanju.. Gud..

KELIKOTTU said...

നല്ല കഥ ..നല്ല ക്രാഫ്റ്റ്‌.....ഒഴുക്കുള്ള ആഖ്യാനം

കുഞ്ഞൂസ് (Kunjuss) said...

ഹൃദയത്തില്‍ മുറിവേല്‍പ്പിച്ച കഥ, നല്ല അവതരണ ശൈലി...

Jefu Jailaf said...

ഇഷ്ടായി ശരിക്കും..

ദീപുപ്രദീപ്‌ said...

നല്ല വരികളിലൂടെ കഥയെ വായനക്കാരനോട് ചേര്‍ത്ത് നിര്‍ത്തുന്നതില്‍ വിജയിച്ചിരിക്കുന്നു . ഓരോ വരിയും നന്നായി അവതരിപ്പിച്ചിരിക്കുന്നു എന്ന് പ്രത്യേകം പറയേണ്ടിയിരിക്കുന്നു . കുറച്ചുകൂടി ആഴമുള്ള ത്രെഡ് എടുത്താല്‍ മനോഹരമായ വായനാനുഭവം താങ്കള്‍ക്ക് സമ്മാനിക്കാനാവും. ആശംസകള്‍ .

സുസ്മേഷ് ചന്ത്രോത്ത് said...

ഞാറ്റുവേലകള്‍ നഷ്ടപ്പെടുന്നവര്‍.കരളിനെ കീറിമുറിക്കുന്ന നല്ല കഥ.മിനേഷിന് ഭാവുകങ്ങള്‍ നേരുന്നു.