സുഹൃത്തേ,
മലയാളകഥയുടെ സമകാലത്തെ രേഖപ്പെടുത്താനുള്ള ഒരു വിനീതശ്രമം..
അനുദിനം മാറുന്ന ജീവിതാവസ്ഥകളുടെ വൈവിധ്യവും വൈരുദ്ധ്യവും ഫലപ്രദമായി ഭാഷയിലേക്കു പരാവര്‍ത്തനം ചെയ്യുന്ന കഥാപരിശ്രമങ്ങള്‍ക്കായി ഒരിടം...
അതാണ് ’ഋതു-കഥയുടെ വസന്തം’ എന്ന ഈ ഗ്രൂപ്പ് ബ്ലോഗ്.
ഇടവേളയുടെ കൌതുകത്തിനപ്പുറം,
ചെറുകഥയെന്ന മാധ്യമത്തെ അതീവഗൌരവത്തോടെ സമീപിക്കുന്ന എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കുമായി,
ഈ വാതില്‍ തുറന്നുവെച്ചിരിക്കുന്നു..!!
കഥയെ സ്നേഹിക്കുന്ന എല്ലാവരും കടന്നു വരുക... കഥകള്‍ വായിക്കുക..എഴുതുക..
ഇവിടെ പ്രസിദ്ധീകരിക്കുന്ന കഥകളില്‍ നിന്ന്, ഓരോ മാസവും മികച്ച കഥകള്‍ ഒരു വിദഗ്ദ്ധസമിതി‍ തെരഞ്ഞെടുക്കുന്നതാണ്.!
വര്‍ഷാന്ത്യത്തില്‍, ഇങ്ങനെ തെരഞ്ഞെടുക്കുന്ന കഥകളില്‍, ഏറ്റവും മികച്ച രണ്ടു കഥകള്‍ക്ക് പുരസ്കാരവും നല്‍കുന്നതാണ്.!!



സമയ സൂചികള്‍ തിരിഞ്ഞു കറങ്ങുമ്പോള്‍ !!

April 27, 2011 സുരേഷ് ബാബു

കയ്യിലെ ബാഗ് ഇടത്തേ തോളിലേയ്ക്ക്‌ വലിച്ചിട്ടുകൊണ്ട് ക്രിസ്റ്റീന കോണിപ്പടികളിറങ്ങുമ്പോള്‍, താഴെ അലക്സ് ബട്ടര്‍ പുരട്ടിയ ബ്രഡ് പീസ്‌ ദാവീദിന്റെ പ്ലേറ്റിലേയ്ക്ക് എടുത്ത് വെയ്ക്കുകയായിരുന്നു .ചുമരിലെ ഘടികാരപ്പെട്ടിയില്‍ ഒന്‍പത് തവണ കിളി ചിലച്ചു നിര്‍ത്തി .
"രാവിലെ തന്നെ ദത്തുപുത്രനെ മാമൂട്ടുകയായിരിക്കും.! കണ്ടാല്‍ സ്വന്തം മോനല്ലെന്നാരും പറയില്ല ."
ക്രിസ്റ്റീന പുച്ഛത്തില്‍ ചിറി കോട്ടി .
"അതെ..കുടുംബം, കുട്ടികള്‍ ....ജീവിതത്തില്‍ ഇതിന്റെയൊക്കെ വാല്യൂ നന്നായറിയാവുന്നവര്‍ക്ക് അങ്ങനെ തോന്നാനേ തരമുള്ളൂ.."
ബ്രഡ് പീസ്‌ എടുത്ത് ദാവീദിന് നേരേ നീട്ടുന്നതിനിടയില്‍ അലക്സ് ഭാര്യയുടെ മുഖത്ത് നോക്കാതെ മറുപടി പറഞ്ഞു.
"ഹും. ഇതെത്ര നാള്‍ നീണ്ടു നില്‍ക്കുമെന്ന് കാണാം .വല്ലോന്റേം വിത്ത് വളര്‍ന്നൊടുവില്‍ വിഴുപ്പാകാണ്ടിരുന്നാല്‍ നന്ന് ."
അലക്സിന്റെ മറുപടി കാക്കാതെ ക്രിസ്റ്റീന ചവിട്ടിത്തുള്ളി പുറത്തേയ്ക്കിറങ്ങി .
അലക്സ് വിഷണ്ണനായി കസേരയില്‍ ചാരിയിരുന്നു .കറ പിടിച്ച ഓര്‍മ്മകളുടെ പ്രതിഫലനം അയാളുടെ മുഖത്ത് ചുളിവുകള്‍ തീര്‍ത്തു .കല്യാണം കഴിഞ്ഞ്‌ ഒന്‍പത് വര്‍ഷം തികയുന്നു ..ഇപ്പോഴും ഒരു കുഞ്ഞിന്റെ അമ്മയാകുക എന്നത് ക്രിസ്റ്റീനയുടെ വിദൂര സ്വപ്നങ്ങളില്‍ പോലും ഇല്ലാത്ത ഒരു കാര്യമാണെന്ന് തോന്നിയിട്ടുണ്ട് . ആദ്യമൊക്കെ അവളുടെ എതിര്‍പ്പ് സൌമ്യതയുടെ മുഖം മൂടിയണിഞ്ഞിരുന്നു.

"അലക്സ് ഒരു റ്റൂ ഇയേഴ്സ് .. അതിനുള്ളില്‍ എന്റെ പ്രൊമോഷന്‍..........അത് ഹണ്‍ട്രട് പേര്‍സന്റ്റ് ഗ്യാരന്റിയുള്ള കാര്യമാണ് ..ഇപ്പോള്‍ ഉടനെ ഒരു കുട്ടിയൊക്കെ ആയാല്‍ ..ഓ ഗോഡ് ... എനിക്കതോര്‍ക്കാന്‍ കൂടി വയ്യ ...എന്റെ കരിയര്‍ സ്പോയില്‍ ചെയ്യാമെന്നല്ലാതെ അത് കൊണ്ട് വേറൊരു ഗുണവുമുണ്ടാകില്ല നമുക്ക് ..അല്ലെങ്കില്‍ തന്നെ കല്യാണം കഴിഞ്ഞ ഉടനെ ഒരു കുട്ടി എന്നത് ഇപ്പോള്‍ ഔട്ട്‌ ഓഫ് ഫാഷനാ ...
പ്ലീസ് അലെക്സ് നോ പറയരുത് ..."

എന്തുകൊണ്ടോ അതിനൊരു നോ പറയാന്‍ കഴിഞ്ഞിട്ടില്ല ..ഒരിക്കലല്ല ..പലപ്പഴും ..നഗരത്തിലെ പ്രശസ്തമായ ഷെയര്‍ മാര്‍ക്കെറ്റിംഗ് കമ്പനിയിലെ അസിസ്റ്റന്റ് മാനേജര്‍ പോസ്റ്റില്‍ നിന്ന് മാനേജര്‍ പോസ്റ്റിലേക്കുള്ള കുടിയിരുത്തല്‍ എന്ന ചിരകാല സ്വപ്നമാണോ അതോ 'ഔട്ട്‌ ഓഫ് ഫാഷനാണോ' ഒരമ്മയാകുക എന്ന ഒരു സാധാരണ സ്ത്രൈണ വികാരത്തില്‍ നിന്ന് ക്രിസ്റ്റീനയെ അകറ്റി നിര്‍ത്തുന്നതെന്ന് ഇപ്പോഴും പിടി കിട്ടിയിട്ടില്ല ..വീട്ടുകാരുടേം നാട്ടുകാരുടെം മുന വെച്ച ചോദ്യങ്ങളില്‍ നിന്നുള്ള ഒളിച്ചോടല്‍ പതിവായപ്പോള്‍ ബെഡ് റൂമില്‍ അകല്‍ച്ചയുടെ കാര്‍ മേഘങ്ങള്‍ ഉരുണ്ടു കൂടിത്തുടങ്ങി..ഒടുവിലത് രണ്ട് മുറികളിലെ അന്തിയുറക്കത്തിലേയ്ക്ക് വെവ്വേറെ പെയ്തിറങ്ങി...

ഒരിക്കല്‍ ഓഫീസിലെ ജയദേവന്റെ വാക്കുകള്‍ നെഞ്ചില്‍ കത്തി തുളച്ചു കയറുന്ന പോലെയാണ് കേട്ടുനിന്നത് .
"അലക്സ്,... ഇതിപ്പോള്‍ ഇങ്ങനെ വറി ചെയ്യേണ്ട കാര്യമൊന്നുമില്ല ..നല്ലൊരു ഡോക്ടറെ കണ്സള്‍ട്ടു ചെയ്യൂ..മെയില്‍ ഇന്‍ ഫെര്‍റ്റിലിറ്റി ഇപ്പോള്‍ വളരെ ഈസിയായി ട്രീറ്റ് ചെയ്യാവുന്നതേയുള്ളൂ ....പിന്നേം സ്ത്രീ കളുടെ കാര്യമാകുമ്പഴാ കൂടുതല്‍ കോബ്ലിക്കേഷനസ് .."
"എനിക്ക് കുഴപ്പമുണ്ടെന്ന് നിങ്ങളോടാരു പറഞ്ഞു ..?"
നെഞ്ചിടിപ്പിന്റെ വേഗതയ്ക്കൊപ്പം വാക്കുകള്‍ പതറിത്തെറിച്ചു.
"ഹേയ് ..അലക്സ് ഫീല് ചെയ്യാന്‍ വേണ്ടി പറഞ്ഞതല്ല ...ഇന്നലെ തന്റെ മിസ്സിസ് എന്റെ വൈഫിനോട് ഇതേ പറ്റി സൂചിപ്പിച്ചിരുന്നു അതുകൊണ്ട് പറഞ്ഞൂന്നേയുള്ളൂ .."
അയാളോട് എന്തെങ്കിലുമൊരു വാക്ക് മറുത്തു പറയാന്‍ ആകാത്ത വിധം നാവ് വരണ്ടുണങ്ങിയിരുന്നു ..
ഏതൊരാണും ജീവിതത്തിലൊരിക്കലും പൊറുക്കാത്ത ആക്ഷേപമായിട്ടും ക്രിസ്റ്റീനയോട് അതേക്കുറിച്ചോരുവാക്ക് പോലും മിണ്ടിയില്ല .നാല് പേരറിഞ്ഞാല്‍ ,..ഒരു ഭാര്യ സ്വന്തം ഭര്‍ത്താവിനെക്കുറിച്ച് എന്തിനങ്ങനെ പറഞ്ഞു എന്ന് ചിന്തിച്ചാലത്തെ അവസ്ഥ ഓര്‍ത്തിട്ടോ ... അതോ മരവിച്ച മനസ്സിന്‍റെ നിര്‍വ്വികാരതയോ ? എന്തായാലും ക്രിസ്റ്റീനയുടെ ഒളിയമ്പ് തോല്‍വിയറിയാതെ ലക്ഷ്യത്തില്‍ തന്നെ തറച്ചു നിന്നു.
അവളുടെ ബന്ധുക്കളില്‍ പലരോടും അവള്‍ ഇതേ കാരണം തന്നെയാണ് പറഞ്ഞിരുന്നതെന്ന് പതുക്കെ പതുക്കെ അറിഞ്ഞു ..


ഉറക്കം വരാത്ത പല രാത്രികളിലും മുറിവേറ്റ ആണത്തം പകയുടെ നീറ്റലില്‍ പിടഞ്ഞു പല്ലിറുമ്മി..
ക്രിസ്റ്റീനയെ ഇല്ലാതാക്കാനുള്ള പടയൊരുക്കം പല രാത്രികളിലും ചിന്തിച്ചുറപ്പിച്ചിട്ടുണ്ട് ..പക്ഷേ സടകുടഞ്ഞ്‌ നില്‍ക്കുന്ന പുരുഷ വീര്യം അവസാന നിമിഷം ധൈര്യം ചോര്‍ന്നൊലിച്ചു പത്തി താഴ്ത്താറാണ് പതിവ് .

ഒരു കുട്ടിയെ അഡോപ്റ്റ് ചെയ്യുന്ന കാര്യം പറഞ്ഞപ്പോള്‍ 'നിങ്ങള്‍ക്കു നാണമില്ലേ ഇതു ചോദിക്കാന്‍' എന്നവള്‍ ചീറി വിളിച്ചു.
പിന്നീടൊരിക്കലും അതേക്കുറിച്ച് സംസാരിക്കേണ്ടി വന്നിട്ടില്ല ..പക്ഷേ ദാവീദിനെ സ്വന്തം മകനായി വീട്ടിലേക്ക്‌ കൂട്ടിക്കോണ്ടു വരുമ്പോള്‍ ക്രിസ്റ്റീനയുടെ ഒരെതിര്‍പ്പും വിലപ്പോയില്ല ..ഒരുതരം വാശിയോടെ തന്നെ അവളെ നേരിട്ടു എന്നതാണ് സത്യം ..ഇപ്പോഴും അത് തുടര്‍ന്നു പോകുന്നു ..

അന്ന് വൈകിട്ട് പതിവിലും നേരത്തേ ക്രിസ്റ്റീന ഓഫീസില്‍ നിന്നു വീട്ടിലെത്തി . റൂമിലെത്തി വേഷം മാറുന്നതിനു മുന്‍പ് തന്നെ അവള്‍ ഹാളില്‍ അലക്സ് ഇരിക്കുന്നിടത്തെയ്ക്കു ചെന്നു..ദാവീദ് തറയില്‍ മുട്ട് കുത്തിയിരുന്ന് റിമോട്ടിന്റെ സെല്‍ പാഡ് ഇളക്കാന്‍ ശ്രമിക്കുന്നു ..കാല്‍പ്പെരുമാറ്റം കേട്ട് അലക്സ് തല ഉയര്‍ത്തി നോക്കി .ക്രിസ്റ്റീന ദാവീദിനേം അലക്സിനെയും മാറി മാറി നോക്കി ..പിന്നെ എടുത്തടിച്ചപോലെ അലക്സിനോട് ചോദിച്ചു .
"ഈ കുട്ടി നിങ്ങളുടെ ആരാ! ?"
അലക്സ് മറുപടിയൊന്നും പറയാതെ താഴേക്കു നോക്കിയിരുന്നു .
"അലക്സ് അയാം ആസ്ക്കിംഗ് റ്റു യൂ ? ഇതു നിങ്ങളുടെ കുട്ടിയാണോന്ന് ??"
ഇത്തവണ ശരിക്കും അലറുകയായിരുന്നു .
"പലരും ചോദിച്ചു തുടങ്ങി ..ഓഫീസിലും ,പുറത്തും നാണം കെട്ട് തൊലിയുരിഞ്ഞു..ഒറ്റ നോട്ടത്തില്‍ തന്നെ എല്ലാരും പറയുന്നു നിങ്ങളുടെ ഡിറ്റോ ആണിവനെന്ന് .. ഞാനിതാദ്യമേ സംശയിച്ചിരുന്നതാ....ഇനി അറിഞ്ഞേ തീരു ...ഏതവളില്‍ നിങ്ങള്‍ക്കുണ്ടായതാ ഈ ദത്തുപുത്രനെന്ന് ?"
ക്രിസ്റ്റീന നന്നേ കിതയ്ക്കുന്നുണ്ടായിരുന്നു..കത്തിയെരിയുന്ന വികാര തീവ്രതയില്‍ അവളുടെ വെളുത്ത മുഖം ചുവന്നു തുടുത്തു.നെറ്റിത്തടത്തില്‍ പടര്‍ന്ന വിയര്‍പ്പു തുള്ളികള്‍ കവിളിലേക്കൊഴുകി .

അലക്സ് പതുക്കെ മുഖമുയര്‍ത്തി ക്രിസ്റ്റീനയെ നോക്കി നേര്‍ത്ത ശബ്ദത്തില്‍ ചിരിച്ചു ....
"ക്രിസ്റ്റീനാ അലക്സിനു സ്വബോധം നഷ്ടമായീന്നുണ്ടോ ? മാഡത്തിന്റെ ഹസ്ബന്ട് അലക്സ് മാത്യൂ ഒരു ഇംപൊട്ടന്റ് ആണെന്ന കാര്യം മറന്നു പോയോ ...
ഒരു വെറും ഷണ്ഡന്‍..!?"
അലക്സിന്റെ ചിരി ഇപ്പോള്‍ ഉച്ചസ്ഥായിയിലായി..പാറക്കെട്ടുകളിലേയ്ക്ക് ഭ്രാന്തന്‍ കടല്‍ത്തിരകള്‍ ആഞ്ഞടിക്കുന്ന പോലെ ..
മര്‍ദ്ദമാപിനിയിലെ അക്കങ്ങളുടെ കുതിപ്പ് പോലെ ക്രിസ്റ്റീനയുടെ രക്തം തിളച്ചു മറിഞ്ഞ് ഞരമ്പുകള്‍ തകര്‍ത്തു ചാടാന്‍ വെമ്പി.

സോഫയില്‍ കാലുകള്‍ പിണഞ്ഞിരുന്ന് കുഞ്ഞ് ദാവീദ് ,വാവയ്ക്ക് പാല്‍ കൊടുക്കുന്ന പാവയുടെ ചെമ്പിച്ച മുടിയിഴകള്‍ കൌതുകത്തോടെ തഴുകുന്നുണ്ടായിരുന്നു.

5 Comments, Post your comment:

Manoraj said...

കുഴപ്പമില്ലാതെ അവതരിപ്പിച്ച ഒരു സാധാരണ കഥ.

Lipi Ranju said...

നന്നായി പറഞ്ഞു, എല്ലാ ആശംസകളും....

priyag said...

അങ്ങനെതന്നെ വേണം !

Unknown said...

good presentation

BBRoy said...

Good...