സുഹൃത്തേ,
മലയാളകഥയുടെ സമകാലത്തെ രേഖപ്പെടുത്താനുള്ള ഒരു വിനീതശ്രമം..
അനുദിനം മാറുന്ന ജീവിതാവസ്ഥകളുടെ വൈവിധ്യവും വൈരുദ്ധ്യവും ഫലപ്രദമായി ഭാഷയിലേക്കു പരാവര്‍ത്തനം ചെയ്യുന്ന കഥാപരിശ്രമങ്ങള്‍ക്കായി ഒരിടം...
അതാണ് ’ഋതു-കഥയുടെ വസന്തം’ എന്ന ഈ ഗ്രൂപ്പ് ബ്ലോഗ്.
ഇടവേളയുടെ കൌതുകത്തിനപ്പുറം,
ചെറുകഥയെന്ന മാധ്യമത്തെ അതീവഗൌരവത്തോടെ സമീപിക്കുന്ന എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കുമായി,
ഈ വാതില്‍ തുറന്നുവെച്ചിരിക്കുന്നു..!!
കഥയെ സ്നേഹിക്കുന്ന എല്ലാവരും കടന്നു വരുക... കഥകള്‍ വായിക്കുക..എഴുതുക..
ഇവിടെ പ്രസിദ്ധീകരിക്കുന്ന കഥകളില്‍ നിന്ന്, ഓരോ മാസവും മികച്ച കഥകള്‍ ഒരു വിദഗ്ദ്ധസമിതി‍ തെരഞ്ഞെടുക്കുന്നതാണ്.!
വര്‍ഷാന്ത്യത്തില്‍, ഇങ്ങനെ തെരഞ്ഞെടുക്കുന്ന കഥകളില്‍, ഏറ്റവും മികച്ച രണ്ടു കഥകള്‍ക്ക് പുരസ്കാരവും നല്‍കുന്നതാണ്.!!



ഇന്നലത്തെ പേഷ്യന്റ്റ്!!

March 25, 2010 സുരേഷ് ബാബു

ഡോക്ടര്‍ സതീഷ്‌ ചന്ദ്രന്‍റെ കണ്‍സല്‍ടിങ് റൂമിന് പുറത്തു നിമിഷങ്ങളെണ്ണിയിരിക്കുമ്പോള്‍ അജയ്കൃഷ്ണന്‍ തികച്ചും അസ്വസ്ഥനായിരുന്നു ...
'കുറച്ചു കൂടി നേരത്തെ ഇറങ്ങന്ടതായിരുന്നു..ഇതിപ്പോ മുപ്പത്തി മൂന്നാമത്തെ ടോക്കണാ കിട്ടിയെക്കുന്നെ...ഇനീം എത്ര നേരമെടുക്കുവോ എന്തോ '?
അയാള്‍ കസേരയില്‍ നിന്നെണീറ്റ് ഗേറ്റു വരെ നടന്നു ..പിന്നെ തിരിച്ചു നടന്നു ....

"യമുനയെക്കൂടി കൊണ്ട് വരാമായിരുന്നു. പക്ഷേ അവളെ എന്ത് പറഞ്ഞു കൂട്ടിക്കൊണ്ടു വരും? ഒരു മെന്ടല്‍ ഹോസ്പിറ്റലിലേക്ക് എന്തിന് തന്നെ കൊണ്ട് വന്നു എന്നവള്‍ ചോദിച്ചാല്‍ ...എന്ത് മറുപടി പറയും"? .

ചിന്തയുടെ കനലുകള്‍ വേനല്‍ ചൂടിനേക്കാള്‍ തീക്ഷ്ണതയോടെ അയാളെ പൊള്ളിച്ചു.
"ഇനീം ഇങ്ങനെ അങ്ങോട്ടുമില്ലാ ഇങ്ങോട്ടുമില്ലാന്ന മട്ടില്‍ നില്‍ക്കണത് പരമ വിഡ്ഢിത്തമാണെന്നേ എനിക്കു പറയാനുള്ളൂ"..ഇന്നലെ കേശവന്‍ വല്യച്ഛന്‍ അത് പറയുമ്പോള്‍ അച്ഛനും മറിച്ചോരഭിപ്രായം ഇല്ലാരുന്നു.

ഒടുവില്‍ വല്യേട്ടനാണ് ഇങ്ങനൊരു നിര്‍ദേശം മുന്നോട്ടു വെച്ചത് .
"അജയ്‌ ..നീ ആദ്യം പോയി ഡോക്ടറെ കണ്ടു കാര്യങ്ങള്‍ വിശദമായി ധരിപ്പിക്കുക ..പിന്നീട് സാവകാശം അവളെ കൂട്ടിക്കോണ്ടു പോകുവാ ...അതാപ്പോ നല്ലതെന്നാ എനിക്കു തോന്നുന്നെ."..
എല്ലാരും അതിനെ അനുകൂലിച്ചപ്പോള്‍ സമ്മതിക്കുകെ നിവൃത്തി ഉണ്ടായിരുന്നുള്ളൂ ...
വെറും ആറ് മാസം പ്രായമുള്ള ദാമ്പത്യ ജീവിതം ...എല്ലാ സ്വപ്നങ്ങള്‍ക്ക് മേലും കരി നിഴല്‍ പടര്‍ന്നത് പെട്ടെന്നായിരുന്നു ..യമുനയെ പെണ്ണ് കാണാന്‍ ചെന്നപ്പോള്‍ അമ്മയാണ് അവിടെവെച്ചു തന്നെ തുറന്നൊരഭിപ്രായം പ്രകടിപ്പിച്ചത് ..
"ന്‍റെ മോന് ഇവള്‍ മതി ..ഇനി പെണ്ണന്വേഷിച്ചൊരു നാടു ചുറ്റല്‍ വേണ്ട..കുറേ ആയേ അലച്ചില് തുടങ്ങീട്ട് ..എല്ലാം ഇവളെ കിട്ടാന്‍ വേണ്ടീട്ട്‌ ആയിരുന്നൂന്നു കരുതിയാ മതി ".

"അജയ്കൃഷ്ണന്‍.....ടോക്കണ്‍ നമ്പര്‍ മുപ്പത്തിമൂന്ന്.."....
നീട്ടിയുള്ള വിളി കേട്ടാണ് അയാള്‍ ചിന്തയില്‍ നിന്നു ഞെട്ടി ഉണര്‍ന്നത് . ഡോക്ടറുടെ റൂമിലേക്ക്‌ നടക്കുമ്പോള്‍ അയാളുടെ കാലുകള്‍ വിറയ്ക്കുന്നുണ്ടായിരുന്നു..
"ഗുഡ് മോണിംഗ് ഡോക്ടര്‍" ..
പതറിയ ശബ്ദത്തില്‍ അയാള്‍ വിഷ് ചെയ്തു .
"യെസ് ..വെരി ഗുഡ് മോണിംഗ് ....ഹൌ ആര്‍ യു "?
"ഫൈന്‍.. താങ്ക്യു ഡോക്ടര്‍"...
"ഹ ഹ ..ഇവിടെ വരുന്ന തൊണ്ണൂറ്റൊമ്പത് ശതമാനം ആള്‍ക്കാരും ഇതേ മറുപടിയാണ് തരുന്നത് ..സത്യത്തില്‍ അതിലെ വൈരുദ്ധ്യത്തെ കുറിച്ച് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ ..ഒരു ഡോക്ടറെ കാണാന്‍ വരുന്ന ആര്‍ക്കെങ്കിലും പറയാന്‍ കഴിയുമോ 'അയാം ഫൈന്‍' എന്ന്..അതും ഒരു മനോരോഗ ചികിത്സകനോട്..പക്ഷേ നമ്മള്‍ മലയാളികള്‍ക്ക് പറഞ്ഞു ശീലിച്ചതേ പറ്റൂ ..അതെവിടെയും പറയും...
എന്താ ശരിയല്ലേ ..മിസ്റ്റെര്‍ ......ഓ ഞാന്‍ പേരു ചോദിച്ചില്ല" ...
"അജയ്കൃഷ്ണന്‍."
അയാള്‍ പൂരിപ്പിച്ചു.."അതെ.. അപ്പോള്‍ നമുക്ക് അജയന്‍റെ പ്രശ്നത്തിലേക്ക് കടക്കാം ..ലെറ്റസ് സ്റ്റാര്‍ട്ട്".."ഡോക്ടര്‍ ....അത് ...പിന്നെ."..

അയാള്‍ വാക്കുകള്‍ക്കു പരതി.."മടിക്കെന്ടാ..തുറന്നു പറഞ്ഞോളൂ എല്ലാം ...ഇവിടെ മരുന്നിനേക്കാള്‍ പ്രാധാന്യം മനസ്സിനാണെന്നു അറിയാമല്ലോ"....
"അത്..സര്‍ ..സത്യത്തില്‍ എന്‍റെ ഭാര്യയ്ക്കാണ് പ്രശ്നം" ..
"ഓഹോ.. വൈഫിനെ കൊണ്ട് വന്നിട്ടുണ്ടോ "?
"ഇല്ലാ ..അവള്‍ക്കറിയില്ല ഞാന്‍ ഇങ്ങോട്ടാ വന്നിരിക്കുന്നെന്ന് . എന്‍റെ വിവാഹം നടന്നിട്ട് ആറ് മാസം കഴിഞ്ഞിട്ടേയുള്ളൂ ...വളരെ സന്തോഷത്തില്‍ കഴിഞ്ഞു വരികയായിരുന്നു ഞങ്ങള്‍ ...പക്ഷേ കഴിഞ്ഞ കുറേ ദിവസങ്ങളായി ..........അവളാകെ മാറിയിരിക്കുന്നു ഡോക്ടര്‍ ...മാനസികമായി എന്തോ ചില പൊരുത്തക്കേടുകള്‍".."
കുറേ ദിവസങ്ങളായി എന്ന് വെച്ചാല്‍ "....
"ഏകദേശം ഒരു മാസത്തില്‍ താഴയേ ആയിട്ടുണ്ടാവൂ."..
"ഓക്കേ ..അവരുടെ പെരുമാറ്റത്തില്‍ പെട്ടെന്ന് അസ്വഭാവികമായി തോന്നിച്ചത് എന്തെല്ലാമാണ്" ....
"ചിലപ്പോള്‍ അവള്‍ വേറേതോ ലോകത്തിലെന്നപോലെയാണ് സംസാരിക്കുന്നത് .. പരസ്പര ബന്ധമില്ലാത്ത സംസാരം..ശരിക്കും നമുക്ക് പരിചയമില്ലാത്ത മറ്റൊരാളെപ്പോലെ ..തട്ടി വിളിച്ചാല്‍ ഞെട്ടി ഉണര്‍ന്ന പോലെ നോക്കും..പിന്നെ ഒന്നും സംഭവിക്കാത്തത് പോലെ തിരിഞ്ഞു നടക്കും.."
"അത് കൊള്ളാമല്ലോ ..എന്നിട്ട്."
അയാള്‍ പുഞ്ചിരിച്ചു കൊണ്ട് ചോദിച്ചു.

"കഴിഞ്ഞ ആഴ്ച ഒരു ദിവസം അവള്‍ എന്നോട് പറയുവാ ..എന്‍റെ അമ്മ അവളെ കൊല്ലുമെന്ന്...രണ്ട് തവണ ചോറില്‍ വിഷം കലര്‍ത്തിയതാ ..ഭാഗ്യത്തിന് അവള് കണ്ടത് കൊണ്ട് രക്ഷപെട്ടത്രേ ....ഡോക്ടര്‍ക്കറിയുവോ എന്റ്റമ്മയ്ക്ക് അവളെന്ന് വെച്ചാ ജീവനാ ..സ്വന്തം മോളേപ്പോലാ അമ്മയ്ക്കവള്.".....
"മംമം .....അയാള്‍ മൂളിക്കേട്ടു "....
"രണ്ട് ദിവസം മുന്‍പ് രാവിലെ എണീറ്റ്‌ നേരെ അടുക്കളെ ചെന്ന് ജോലിക്കരിയോടു പറഞ്ഞു ..രാത്രിയില്‍ ഞാന്‍ അവളെ കഴുത്ത് ഞെരിച്ചു കൊല്ലാന്‍ നോക്കിയത്രേ ...ഇനി ഏറെ നാളൊന്നും അവള്‍ക്കായുസ്സില്ലെന്ന്"..."ഡോക്ടറ് തന്നൊന്നാലോചിച്ചേ ..അവര് ഏതെല്ലാം വീട്ടില് വേലയ്ക്കു നില്ക്കുന്നതാ ..അവരിതാരോടെല്ലാം പറഞ്ഞു കാണും ...ആരെങ്കിലും അറിഞ്ഞാലത്തെ അവസ്ഥ "...

"ഇന്നലെ എന്താ ഉണ്ടായെന്നു ഡോക്ടര്‍ക്കറിയുമോ ?
ഞാന്‍ ഉച്ചയ്ക്ക് ഊണും കഴിഞ്ഞു ഒന്നു മയങ്ങി കിടക്കുകാരുന്നു...എന്തോ ഒന്നു തട്ടി മാറുന്ന ശബ്ദം കേട്ട് ഉണര്‍ന്നപ്പോള്‍ ഞാന്‍ കണ്ടത് അവള്‍ ചൂടായ അയണ്‍ ബോക്സ്‌ എന്‍റെ മുഖത്തിന്‌ നേരെ അടുപ്പിച്ചോണ്ടു വരുവാ ..ഞാന്‍ ഉണരാന്‍ ഒരു നിമിഷം വൈകിയിരുന്നെ ...എനിക്കതോര്‍ക്കാന്‍ കൂടി വയ്യ..ഒരു ജീവിതം തുടങ്ങിയില്ല ..അതിനു മുന്‍പേ ....ഇങ്ങനെ ...എനിക്കൊരു സ്വസ്ഥതയുമില്ല ഡോക്ടര്‍ "...

"നിങ്ങളിങ്ങനെ അപ്സെറ്റാകാതിരിക്കൂ... ഒരു ഡോക്ടറെന്ന നിലയ്ക്ക് എനിക്കിതൊരസാധാരണ സംഭവം എന്നൊന്നും പറയാന്‍ കഴിയില്ല. നിങ്ങള്‍ക്കറിയുമോ നമ്മള്‍ പരിചയപ്പെടുന്ന പത്തുപേരിലൊരാള്‍ ഏതെങ്കിലും തരത്തില്‍ മാനസിക വൈകല്യം പ്രകടിപ്പിക്കുന്നവരാകും ..എന്നാല്‍ ഇതെപ്പോഴും പ്രകടമാകണമെന്നില്ല .അത് കൊണ്ട് തന്നെ പൊതുവേ ഇത്തരക്കാര്‍സാധാരണ മനുഷ്യരെപ്പോലെ തന്നെ സമൂഹത്തില്‍ ഇടപഴകി ജീവിക്കുന്നു. നമ്മുടെ മനസ്സ് ശാന്തമായ ഒരു നീല തടാകം പോലെയാണ് ..ചിലപ്പോള്‍ അതിന്‍റെന്റെ ഉപരിതലത്തിലുണ്ടാകുന്ന ചെറു ചലനങ്ങള്‍ പോലും അടിത്തട്ടിനെ ഇളക്കി മറിച്ചേക്കാം . എനിക്കു തോന്നുന്നു ഒരു കൌണ്‍സിലിങ്ങിലൂടെ നിങ്ങളുടെ ഭാര്യയെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വരാമെന്നാണ് ..വേണ്ടി വന്നാല്‍ ഹിപ്നോസിസ് മെത്തെട് കൂടി നോക്കാം ...നിങ്ങള്‍ ഏറെ വൈകാതെ അവരെ കൂട്ടിക്കോണ്ടു വരൂ"..

"നാളത്തെയ്ക്ക് ഒരപ്പോയിന്മെന്ട് കിട്ടിയിരുന്നെങ്കില്‍.."..?
"വൈ നോട്ട്..? യു കാന്‍ കം ടുമോറോ"..
ഡോക്ടര്‍ക്ക് നന്ദി പറഞ്ഞ് ..പുറത്തേയ്ക്ക് നടക്കുമ്പോള്‍ അയാളുടെ മനസ്സിനെ അലട്ടിയത് മുഴുവന്‍ യമുനയെ കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കുന്നതിനെ ക്കുറിച്ചായിരുന്നു .

പിറ്റേ ദിവസം രാവിലെ നേരത്തെ തന്നെ അവര്‍ രണ്ട് പേരും ഹോസ്പിറ്റലിലെത്തിയിരുന്നു ..യമുനയെ അനുനയിപ്പിക്കാന്‍ ഒരു യുദ്ധം തന്നെ നടത്തിയെന്ന് പറയാം ....ഒടുവില്‍ ആരുടെയോ ഭാഗ്യത്തിന് എതിര്‍പ്പുകളെല്ലാം അടക്കി അവള്‍ വഴങ്ങുകയായിരുന്നു .
"മിസ്റ്റര്‍ അജയ് ഒന്നു പുറത്തു നില്‍ക്കൂ ...ഞാന്‍ യമുനയുമായി അല്‍പ്പം സംസാരിക്കട്ടെ"..
ഡോക്ടര്‍ പറഞ്ഞത് കേട്ട് അയാള്‍ അവളുടെ മുഖത്തേയ്ക്കു നോക്കി...അവളതു കേട്ട് കൂടി ഇല്ലെന്നു തോന്നി ..മുന്നിലെ ഭിത്തിയിലേക്ക് നോക്കി ഒരേ ഇരിപ്പ്.. അയാള്‍ പതുക്കെ പുറത്തേയ്ക്ക് നടന്നു ...പുറത്ത് ഇന്നും രോഗികളുടെ നല്ല തിരക്കാണ് ..ഒരു സാധാരണ ആശുപത്രിയിലെപ്പോലെ ഇവിടെയും ഇത്ര തിരക്ക് .......അയാള്‍ക്ക്‌ വിചിത്രമായി തോന്നി ... ഡോകടറുടെ പത്തിലൊരാള്‍ എന്ന കണക്ക് ശരിയാണെന്ന് അയാള്‍ക്ക്‌ തോന്നി... പിന്നെയും ഏറെ നേരം കഴിഞ്ഞാണ് അയാളെ അകത്തേയ്ക്ക് വിളിപ്പിച്ചത് ...

"ആ...അജയ് യമുന എല്ലാ കാര്യങ്ങളും തുറന്നു സംസാരിച്ചു കഴിഞ്ഞു ..യമുനയ്ക്ക് ഒരു കുഴപ്പവുമില്ല എല്ലാം നമ്മുടെ വെറും തോന്നലുകള്‍ മാത്രമായിരുന്നു ..അല്ലേ യമുനാ".....അവള്‍ ചെറുതായൊന്നു ചുണ്ട് വിടര്‍ത്തി.."ഇനി യമുന അല്‍പനേരം പുറത്ത് വെയ്റ്റ് ചെയ്യൂ ....അജയ് ഇപ്പോള്‍ വരും.".
"എന്താണ് ഡോക്ടര്‍ അവള്‍ക്കു എന്തെങ്കിലും...യമുന പോയതും അയാള്‍ ആകാംക്ഷ അടക്കാന്‍ വയ്യാതെ ചോദിച്ചു......
"പേടിക്കാനൊന്നുമില്ല ....എങ്കിലും .....അയാള്‍ പകുതിക്ക് നിര്‍ത്തി .....നിങ്ങള്‍ എന്നോട് പറഞ്ഞതും ..പറയാത്തതുമായ കുറേ കാര്യങ്ങള്‍ അവര്‍ പറഞ്ഞു...കൃത്യമായ ഒരു നിഗമനത്തിലെത്താന്‍ എനിക്കും കഴിഞ്ഞിട്ടില്ല..ഒരു പക്ഷേ .......കേട്ടിട്ടില്ലേ വിഷാദ രോഗത്തെക്കുറിച്ച് ...എല്ലാത്തിനോടും ഒരു തരം നിസ്സംഗത അല്ലെങ്കില്‍ നിരാശ ...ഏതാണ്ട് അതിന്‍റെ ചില ലക്ഷണങ്ങള്‍ കാണിക്കുന്നുണ്ട്..ഏതായാലും ഞാന്‍ ചില മെഡിസിന്‍സ് കുറിക്കുന്നുണ്ട് ... ഒരാഴ്ച കഴിഞ്ഞു വരൂ ..നമുക്ക് നോക്കാം എന്താ മാറ്റമെന്ന്.".

"അല്ല ഡോക്ടര്‍ അഡ്മിറ്റു ചെയ്യണമെന്നുണ്ടെങ്കില്‍ ..................
"ഹേയ്.. അതിന് അവര്‍ക്ക് അതിന് തക്ക ഒരു കുഴപ്പവുമില്ല..നിങ്ങളായിട്ട്‌ അങ്ങനൊരു ഫീലിംഗ്സ് അവരില്‍ ഉണ്ടാക്കുകയുമരുത്....ഒന്നും സംഭവിച്ചിട്ടില്ലാ എന്ന രീതിയില്‍ തന്നെ ഇടപഴകുക..പഴേ പോലെ തന്നെ സ്നേഹത്തോടും , സന്തോഷത്തോടും കൂടി ....ഞാന്‍ നേരത്തെ പറഞ്ഞല്ലോ മരുന്നിനേക്കാള്‍ പ്രാധാന്യം മനസ്സിനാണെന്നു" ...
"എനിക്കു മനസ്സിലായി ഡോക്ടര്‍ "...
"എന്നാല്‍ ശരി ..വിഷ് യു ഓള്‍ ദി ബെസ്റ്റ് ."..
"താങ്ക്യു ഡോക്ടര്‍ ........."
അയാള്‍ യമുനയും കൂട്ടി വീട്ടിലേക് തിരിച്ചു.....

പിറ്റേന്ന് രാവിലെ കാറില്‍ നിന്നിറങ്ങി വിസിറ്റെഴസ് റൂമിലെത്തിയപ്പോഴേ സിസ്റ്റര്‍ രജനി അയാളുടെ അടുത്തേയ്ക്കോടി വന്നു ...
"ഡോക്ടര്‍ ഇന്നലെ വന്ന ആ പെഷ്യന്റില്ലേ ...യമുന ...അവര്‍ ആത്മഹത്യ ചെയ്തു" ...
"എപ്പോള്‍ ....എങ്ങനെ ..അയാള്‍ പരിഭ്രമത്തോടെ ചോദിച്ചു "..
"ഇന്നലെ രാത്രിയിലോ മറ്റോ ആയിരിക്കണം ..ടെറസ്സിനു മുകളില്‍ നിന്നു താഴേക്കു ചാടിയതാണെന്നാണ് പറഞ്ഞു കേള്‍ക്കുന്നത്"...
"ഓ ..ഗോഡ് !.."
അയാള്‍ ഒരു ദീര്‍ഘ നിശ്വാസത്തോടെ റൂമിലേയ്ക്ക് നടന്നു ...ഉച്ച കഴിഞ്ഞിട്ടും ഒരു വല്ലാത്ത അസ്വസ്ഥത ഡോക്ടറെ അലട്ടുന്നുണ്ടായിരുന്നു..എങ്ങനെങ്കിലും നേരം വൈകിയാ മതിയെന്ന അവസ്ഥയിലായിരുന്നു അയാള്‍...എന്നത്തേക്കാളും നേരത്തെ അന്ന് വീട്ടിലെത്തി ...പതിവ് ചായ കുടി പോലുമില്ലാതെ നേരെ ബെഡിലേക്ക് വീണു ..
"ഇതെന്താ ഇന്ന് പതിവില്ലാതെ ..ഈ നേരത്തൊരു കിടപ്പ് "...
ഭാര്യയുടെ ശബ്ദം അയാളെ പാതിമയക്കത്തില്‍ നിന്നുണര്‍ത്തി..
"ഒന്നുമില്ല സ്മിതേ ..ഒരു തല വേദന ഒന്നു മയങ്ങി കഴിഞ്ഞാല്‍ മാറും ...നീ കുറച്ചുകഴിഞ്ഞു വിളിച്ചാല്‍ മതി.".
"ബാം എന്തേലും പുരട്ടണോ "?
"ഹേയ് വേണ്ട ..ഞാന്‍ പറഞ്ഞില്ലേ ഒന്നു മയങ്ങിയാ മതി..പോകുമ്പോള്‍ ആ ഫാനൊന്നിട്ടെരെ"...

രാത്രി ഏതാണ്ട് ഒന്‍പതരയോടെ അവര്‍ വിളിച്ചുണര്‍ത്തും വരെ അയാള്‍ ഗാഡ്ഢമായുറങ്ങി..
"ഇതെന്തൊരുറക്കമാ ഇത് ..എണീറ്റെ ഫുഡ്‌ കഴിക്കണ്ടേ."?
"മം ..അയാള്‍ വെറുതെ ഞരങ്ങി" ...എന്തെങ്കിലും കഴിച്ചെന്നു വരുത്തി വീണ്ടും ബെഡ് റൂമിലേക്ക്‌ തന്നെ നടന്നു ...
"ഇന്നെന്താ ഒരു മൂഡോഫ് "?
സ്മിത അയാളോട് ചേര്‍ന്നു കിടന്നു കൊണ്ട് ചോദിച്ചു ..
"ഇന്നലെ എന്റടുത്തൊരു പെഷ്യനറ്റു വന്നിരുന്നു..കൂടെ അവരുടെ ഹസ്ബന്‍റ്റും ... അയാള്‍ നേരത്തെ എന്നെ വന്നു കണ്ടു ഭാര്യുടെ അസുഖത്തെ കുറിച്ച് വിശദമായി സംസാരിച്ചിരുന്നു ..അവരെ അയാളും അമ്മയും കൊല്ലാന്‍ നോക്കുന്നൂന്നു പറയുന്നെന്നും ..മാത്രമല്ല അയാളെ അപായപ്പെടുത്താന്‍ അവര്‍ ഇടയ്ക്ക് ശ്രമിക്കുകയും ചെയ്തത്രേ" ...
"എന്നിട്ട് .".!!
"ഞാന്‍ അവരെ വിശദമായ കൌണ്‍സിലിങ്ങിനു വിധേയയാക്കി....പക്ഷേ എന്നെ അത്ഭുദപ്പെടുത്തിയത് അവരുടെ സംസാരത്തില്‍ ഒരിക്കല്‍ പോലും അസ്വഭാവികമായി ഒന്നും കാണാന്‍ കഴിഞ്ഞില്ല എന്നതാണ് ...ഭര്‍ത്താവ് മൂന്ന് തവണ അവരെ കൊല്ലാന്‍ ശ്രമിച്ചിട്ടുണ്ടെന്ന് ആവര്‍ത്തിച്ചു പറയുകയും ചെയ്തു ..ഞാന്‍ ആകെ അങ്കലാപ്പിലായിരുന്നു...എന്ത് പറയണമെന്ന് അറിയാന്‍ പറ്റാത്ത അവസ്ഥ ..ശരിക്കും എന്‍റെ കരിയറിലെ ആദ്യത്തെ അനുഭവം"

"ഒടുവില്‍ എന്ത് പറഞ്ഞു വിട്ടു".
"ചില മരുന്നുകള്‍ കുറിക്കുന്നുന്ടെന്നും ഒരാഴ്ച കഴിഞ്ഞു നോക്കാമെന്നും ഞാന്‍ അയാളോട് പറഞ്ഞു....പക്ഷേ.."
"എന്തുണ്ടായി."
സ്മിത തല ഉയര്‍ത്തി അയാളെ നോക്കി.
"അവരിന്നലെ രാത്രി ടെറസ്സിനു മുകളില്‍ നിന്നു ചാടി സൂയിസൈഡു ചെയ്തു .....എനിക്കിപ്പഴും എന്തോ ഒരുതരം ...നമ്മള്‍ പറയാറില്ലേ ചില സംഭവങ്ങള്‍ മനസ്സില്‍ നിന്നു പെട്ടെന്ന് മായില്ലെന്നൊക്കെ... ആ ഒരു ഫീല്‍..ഒരു തരം ഇറിട്ടേഷന്‍ ...ഇത്തരം ചില സംഭവങ്ങള്‍ മുന്‍പും ഉണ്ടായിട്ടുണ്ട് ..പക്ഷേ ഇത് അവരോടു അത്രയും സംസാരിച്ചിട്ടും അവരുടെ മനസ്സ് പിടികിട്ടാതെ പോയത്....അതും അന്ന് രാത്രി തന്നെ അവര്‍" ......"

ഹോസ്പിറ്റലിനടുത്തു തന്നാ വീടെന്നു സിസ്റ്റര്‍ രജനി പറഞ്ഞിരുന്നു ...മെയിന്‍ റോഡില്‍ നിന്നു കുറച്ചുള്ളിലോട്ട് കയറിയാ വീട്..തിരിച്ചു വരുന്ന വഴി ആള്‍ക്കൂട്ടം കണ്ടിരുന്നു.".
"അങ്ങോട്ട്‌ കയറിയില്ലേ.".?
"ഇല്ല ..എനിക്കു മനസ്സ് വന്നില്ലാ.".
അവരുടെ ശബ്ദം ഇപ്പോഴും കാതുകളില്‍ മുഴങ്ങുന്ന പോലെ ...
"എന്തായാലും കഷ്ടമായിപ്പോയി ...അവരുടെ വിധി .അല്ലാതെന്തു പറയാന്‍ ...നേരമൊരുപാടായി ഉറങ്ങണ്ടേ"..
സ്മിത ലൈറ്റണച്ചു കിടന്നു.. രാത്രിയിലെപ്പോഴോ അയാളുടെ അലര്‍ച്ച കേട്ടാണ് സ്മിത ഞെട്ടിയുണര്‍ന്നത് ...ഉണര്‍ന്നു നോക്കുമ്പോള്‍ സതീഷ്‌ ഉണര്‍ന്നിരുന്നു കിതയ്ക്കുന്നു ...
"എന്താ ..എന്ത് പറ്റി ..എന്തിനാ നിലവിളിച്ചേ"..
അവളുടെ ശബ്ദം പതറിയിരുന്നു..
പിന്നെയും അല്‍പ നേരം കഴിഞ്ഞാണ് അയാള്‍ സംസാരിച്ചത് .....
"ഒരു സ്വപ്നം ...ആ സ്ത്രീ ... കണ്‍ മുന്നിലെന്നപോലെ ....അവര്‍ അലറി വിളിക്കുന്നുണ്ടായിരുന്നു ..എന്നെ കൊന്നതാ..കൊന്നതാന്ന്."
"ഞാന്‍ പറഞ്ഞില്ലേ അത് തന്നെ ഓര്‍ത്തോണ്ടു കിടന്നിട്ടാ..
വെള്ളം വേണോ "?
"മം "..
അയാള്‍ മൂളി"എന്നാലും ...ശരിക്കും അവരെ കണ്ട പോലെ" ..
"അതാ ഞാന്‍ പറഞ്ഞെ ..ഇനിയെങ്കിലും അത് മനസ്സീന്നു കളയാന്‍ അല്ലെങ്കില്‍ ഉറങ്ങാന്‍ പറ്റില്ലാ" ......

രാവിലെ ഹോസ്പിറ്റലിലേക്ക് ഡ്രൈവ് ചെയ്യുമ്പോഴാണ് കുറേ ആളുകള്‍ മുള്ള് വേലി ചാടി അടുത്ത പുരയിടത്തിലേക്ക് ഓടുന്നത് കണ്ടത് ...കാര്‍ സ്ലോ ചെയ്തു നോക്കിയപ്പോഴാണ് മനസ്സിലായത്‌ അവര്‍ ഓടുന്നത് അജയന്‍റെ വീട്ടിലേക്കു തന്നെ..റോഡിനു കുറുകെ ഓടുകയായിരുന്ന ഒരാളെ അയാള്‍ ഹോണ്‍ അടിച്ചു വിളിച്ചു ...അയാള്‍ തിരിഞ്ഞു കാറിനടു ത്തെയ്ക്ക് വന്നു ചോദ്യഭാവത്തില്‍ നോക്കി ...
"എന്താ എല്ലാരും അങ്ങോട്ടോടുന്നെ ".....
അയാള്‍ ഗ്ലാസ്സ് താഴ്ത്തി ചോദിച്ചു..
"ഇന്നലെ ചാടി ചത്ത പെണ്ണില്ലേ..അവടെ കെട്ടിയോന്‍ മാവില് തൂങ്ങി നിക്കുന്നെന്നു...അവളെ അവന്‍ കൊന്നതാരുന്നൂന്നാ പറേന്നെ"..
അതും പറഞ്ഞു അയാള്‍ തിരിഞ്ഞു നടന്നു തുടങ്ങിയിരുന്നു..ഡോക്ടര്‍ സതീഷിനു കണ്ണില്‍ ഇരുട്ട് നിറയുന്ന പോലെ തോന്നി...മുന്നില്‍ റോഡില്ല പകരം കട്ട പിടിച്ച ഇരുട്ട് മാത്രം ..

'അയാള്‍ അവരെ കൊന്നതാണോ ?
അതോ വിഷമം സഹിക്കാന്‍ വയ്യാതെ അയാള്‍..
അപ്പൊ ഇന്നലെ കണ്ട സ്വപ്നം ...'
മുന്നിലെ ഇരുട്ടില്‍ തനിക്കു ഭാരം നഷ്ടപ്പെടുന്ന പോലെ അയാള്‍ക്ക്‌ തോന്നി ...കാതുകളില്‍ ഇപ്പോള്‍ ആ സ്ത്രീയുടെ ആക്രോശം ചെവി തുളച്ചു കേറുന്നപോലെ......
"ഞാന്‍ പറഞ്ഞില്ലേ എന്നെ അയാള്‍ കൊല്ലുമെന്ന്" .................................

*************************************************

15 Comments, Post your comment:

യവനിക said...

നല്ല ശൈലി ................അകത്തു തുളച്ചു കയറിയ പോലെ................വല്ലാത്തൊരു ഫീല്‍ ...........................................

തൂലിക said...

നന്നായിട്ടുണ്ട് ............................മനസ്സില്‍ ഒരു വിങ്ങല്‍ അനുഭവപെടുന്ന പോലെ .........................

Santosh Wilson said...

kollam! powerful writing! entho climax alapam speedilayipoyo ennu thonni!

mini//മിനി said...

ചിലർ ചിലപ്പോൾ പറയുന്നത് തള്ളിക്കളയരുത്. നല്ല കഥ.

Renjishcs said...

വായിച്ചു തീർന്നിട്ടും വിട്ടൊഴിഞ്ഞു പോകാത്ത സസ്പെൻസ്സിന്റെ സുഖം.
സ്വപ്നത്തിനും യാഥാർത്ഥ്യത്തിനുമിടയിലെ സത്യങ്ങളന്വേഷിച്ചു വശംങ്കെട്ട ഡോക്ടറുടെ അവസ്ഥയായി എനിക്കും........!

സുരേഷിന്റെ കവിതയിൽ നിന്ന് കഥകളിലേക്കുള്ള ചുവടുമാ‍റ്റം വിസ്മയകരം.
ഇപ്പോൾ കഥയിലും കവിത...... ഗുഡ്......

വിനയന്‍ said...

രണ്ടാമത്തെ പാരഗ്രഫ് പറഞ്ഞതനുസരിച്ച് വായനക്കാരന് കതാന്ത്യത്തില്‍ യമുനയുടെ മാനസികനില തന്നെയാണ് അവളുടെ ആത്മഹത്യയില്‍ കലാശിച്ചത് എന്ന് പറയാം അല്ലെ. അങ്ങനെയെങ്കില്‍ അയാള്‍ ആത്മഹത്യാ ചെയ്തത്?!. കഥയില്‍ അതിനു തക്കവണ്ണം കാര്യങ്ങള്‍ മുന്നോട്ടു വെക്കുന്നില്ലല്ലോ അല്ലെ. അയാള്‍ അവളെ കൊന്നു എന്ന് പറയുന്നതിന് സാധ്യതയില്ലല്ലോ അല്ലെ. മനുഷ്യ മനസ്സുകള്‍ പലപ്പോഴും ഉത്തരം കിട്ടാത്ത കടംകഥയാണല്ലോ. അതുകൊണ്ട് ഇത്തരം ചോദ്യതിനൊക്കെ എന്ത് പ്രസക്തി അല്ലെ.നല്ല കഥ.

ഒരു നുറുങ്ങ് said...

സന്തുലിതത്വം കൈമോശം വന്നുകൊണ്ടിരിക്കുന്ന
സമൂഹത്തിന്‍റെ ഒരു പരിഛേതമാണീ കഥ..!
ഒറ്റപ്പെടലിന്‍റെയും ഒഴിഞ്ഞുമാറലിന്‍റെയും
പുതിയ ലോകത്ത് മനുഷ്യര്‍ ആത്മാഹുതിയില്‍
ഒതുക്കുന്നു ജീവിതം.സ്വന്തം വീട്ടിലും അന്യനായി
കഴിയാന്‍ നിര്‍ബന്ധിക്കപ്പെടുന്ന സാഹചര്യത്തില്‍
അജയകൃഷ്ണന്മാരും,യമുനമാരും ഉണ്ടാവുന്നു...!

"ഞാന്‍ പറഞ്ഞില്ലേ എന്നെ അയാള്‍ കൊല്ലുമെന്ന്"

അഭി said...

വളരെ നന്നായിട്ടുണ്ട് ............ മനസ്സില്‍ തങ്ങി നില്‍ക്കുന്നു

ആശംസകള്‍

Sulthan | സുൽത്താൻ said...

സുരേഷ്‌,

എഴുത്ത്‌ അതിന്റെ പൂർണ്ണതയോടെ വായനക്കാരന്റെ മനസ്സിനെ നോവിക്കുന്നു.

"നമ്മുടെ മനസ്സ് ശാന്തമായ ഒരു നീല തടാകം പോലെയാണ് ..ചിലപ്പോള്‍ അതിന്‍റെന്റെ ഉപരിതലത്തിലുണ്ടാകുന്ന ചെറു ചലനങ്ങള്‍ പോലും അടിത്തട്ടിനെ ഇളക്കി മറിച്ചേക്കാം ."

Sulthan | സുൽത്താൻ

മുരളി I Murali Mudra said...

മനുഷ്യമനസ്സുകളുടെ സങ്കീര്‍ണത വെളിവാക്കുന്ന കഥ...വായിച്ചു കഴിയുമ്പോഴേക്കും ആരുടെ മനസ്സാണ് നോര്‍മല്‍ എന്ന് നമുക്ക് വല്ലാത്ത സംശയം തോന്നും..പിടിതരാത്ത മനസ്സുകളിലൂടെ നടത്തിയ ഈ യാത്ര വളരെ നന്നായി..
അഭിനന്ദനങ്ങള്‍.!!

Manoraj said...

അഭിനന്ദനങ്ങൾ.. ണല്ലോരു പ്രമേയം സസ്പെൻസ്‌ നിലനിർത്തി മുഴുമിപ്പിച്ചു. കഥക്കൊടുവിൽ വായനക്കാരനിൽ ഒത്തിരി ചോദ്യങ്ങ്ല് അവശേഷിപിക്കുകയും ചെയ്തു..

JIGISH said...

എന്റെ നിരീക്ഷണത്തില്‍, അജയ്കൃഷ്ണനാണ്
കൊല നടത്തിയത്..! പക്ഷേ, അതു ദുരൂഹമാക്കി, മനസ്സ് എന്ന സമസ്യയെക്കുറിച്ചു ചിന്തിപ്പിക്കാന്‍ വായനക്കാരെ പ്രേരിപ്പിക്കുന്ന
ആഖ്യാനമാണ് കഥയെ മികവുറ്റതാക്കിയത്..!

Unknown said...

മികച്ച കഥ.
ആര്‍ക്കും പിടികിട്ടാത്ത മനുഷ്യമനസ്സിന്റെ നിഗൂഡതകള്‍ നന്നായി അവതരിപ്പിച്ചു.
അഭിനന്ദനങ്ങള്‍.

റോസാപ്പൂക്കള്‍ said...

നല്ല കഥ.വളരെ നന്നായി എഴുതി.ആ ഡോക്ടറെപ്പോലെ വായനക്കാരും ചിന്താക്കുഴപ്പത്തിലായി എന്നു തോന്നുന്നു.

ente lokam said...

കഥ മനോഹരം ...ഉത്തരം അങ്ങനെ വിട്ടിട്ടു മാനസിക സംഘര്‍ഷം
വായനക്കാര്‍ക്ക് വിട്ടു കൊടുത്തു അല്ലെ ?