സുഹൃത്തേ,
മലയാളകഥയുടെ സമകാലത്തെ രേഖപ്പെടുത്താനുള്ള ഒരു വിനീതശ്രമം..
അനുദിനം മാറുന്ന ജീവിതാവസ്ഥകളുടെ വൈവിധ്യവും വൈരുദ്ധ്യവും ഫലപ്രദമായി ഭാഷയിലേക്കു പരാവര്‍ത്തനം ചെയ്യുന്ന കഥാപരിശ്രമങ്ങള്‍ക്കായി ഒരിടം...
അതാണ് ’ഋതു-കഥയുടെ വസന്തം’ എന്ന ഈ ഗ്രൂപ്പ് ബ്ലോഗ്.
ഇടവേളയുടെ കൌതുകത്തിനപ്പുറം,
ചെറുകഥയെന്ന മാധ്യമത്തെ അതീവഗൌരവത്തോടെ സമീപിക്കുന്ന എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കുമായി,
ഈ വാതില്‍ തുറന്നുവെച്ചിരിക്കുന്നു..!!
കഥയെ സ്നേഹിക്കുന്ന എല്ലാവരും കടന്നു വരുക... കഥകള്‍ വായിക്കുക..എഴുതുക..
ഇവിടെ പ്രസിദ്ധീകരിക്കുന്ന കഥകളില്‍ നിന്ന്, ഓരോ മാസവും മികച്ച കഥകള്‍ ഒരു വിദഗ്ദ്ധസമിതി‍ തെരഞ്ഞെടുക്കുന്നതാണ്.!
വര്‍ഷാന്ത്യത്തില്‍, ഇങ്ങനെ തെരഞ്ഞെടുക്കുന്ന കഥകളില്‍, ഏറ്റവും മികച്ച രണ്ടു കഥകള്‍ക്ക് പുരസ്കാരവും നല്‍കുന്നതാണ്.!!



അവന്‍ വീണ്ടും ജനിക്കുന്നു !

May 16, 2011 സുരേഷ് ബാബു

ചീരു അപ്പോള്‍ മൈഥിലിയെ മടിയിലിരുത്തി ഇടത്തേ കൈ മടക്കില്‍ ശിരസ്സ്‌ താങ്ങി പ്ലാവില കുമ്പിളില്‍ കുറുക്ക് കോരി നാവില്‍ ഇറ്റിക്കുകയായിരുന്നു. കുഞ്ഞ്നാവ് നുണച്ചിറക്കുന്നതിനിടയില്‍ അവള്‍ അമ്മയെ നോക്കി മോണ കാട്ടി, കുറുക്ക് നീട്ടിയ വിരല്‍തുമ്പു കളില്‍ അള്ളിപ്പിടിച്ച് വിടര്‍ന്ന കണ്ണുകളില്‍ കസൃതി വിരിയിച്ചു .ചീരുവിനു മേലാകെ കുളിരുകോരി രോമങ്ങള്‍ എഴുന്നു നില്‍ക്കുന്നപോലെ തോന്നിച്ചു.
പെട്ടെന്ന് എന്തോ ഓര്‍ത്തിട്ടെന്നപോലെ അവളുടെ മുഖം വാടിയ പൂവു പോലെ ഒളി മങ്ങി .മനസ്സു നീറ്റിയ ചിന്തകളില്‍ ചിലത് വിതൂമ്പലുകളായി പുറത്ത് ചാടി .
"ന്നാലും ന്റെ ദൈവേ....ന്റെ ആള്‍ക്ക് ഇങ്ങനൊക്കെ നിരീക്കാന്‍ ഏനും ന്റെ ചെറുതുകളും എന്തു പെഴച്ചോ ?"

ഏഴ് വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ചീരുവിന്റെ കഴുത്തില്‍ മന്‍മഥന്‍ മഞ്ഞ ചരടില്‍ താലി കോര്‍ത്ത്‌ ചാര്‍ത്തിയത് .രണ്ട് വീട്ടുകാരും ഒരേ കോളനിയിലെ പൊറുതിക്കാരായിരുന്നിട്ടും മന്‍മഥനും ചീരുവും താലികെട്ടിനു മുന്‍പ് പരസ്പരം കണ്ടിട്ടേയില്ലാരുന്നു .പെണ്ണു കാണാന്‍ വന്ന കാര്‍ന്നോന്മാര്‍ ചീരുവിനോട് തിരക്കിയത് വെച്ചുണ്ടാക്കാനും, ഈറ്റ വെട്ടാനും, കുട്ട നെയ്യാനും മറ്റും അറിയുവോന്നായിരുന്നു .മന്‍മഥന്‍ ആ നേരമെല്ലാം മുറ്റത്തെ ചെമ്പകച്ചോട്ടില്‍ നിന്ന് തെറുപ്പ് ബീഡി വലിച്ചൂതി വിടുകയായിരുന്നു .

"ഒനെവിടെ ? ഓന്ക്ക് പെണ്ണിനോട് മിണ്ടേം,, പറേം .........അങ്ങനെ വെല്ല പൂതീം ണ്ടോന്നു ചോയിക്ക്‌ .."
കൂട്ടത്തില്‍ മൂപ്പ് കൂടിയ കാര്‍ന്നോര്‍ വിളിച്ചു ചോദിച്ചു .
"ല്ലാ ...പൂവാം .."
ബീഡിക്കുറ്റി പടിമുറ്റത്ത്‌ ചവിട്ടി കെടുത്തുന്നതിനിടയില്‍ മന്‍മഥന്‍ കനത്തില്‍ മുരണ്ടു .
കെട്ടാന്‍ വന്നോനെ നിനക്ക് പിടിച്ചോന്ന്‍ ചീരുവിനോട് ആരും ചോദിച്ചില്ല .മാത്രമല്ല അത് പെണ്ണുകാണല്‍ ചടങ്ങിന്റെ ഭാഗമായിരുന്നില്ല . അല്ലെങ്കില്‍ പുറം ലോകത്തിന്റെ പരിഷ്കാര ചിഹ്നങ്ങള്‍ ആദിവാസി കോളനികളില്‍ കൊടി കുത്തി തുടങ്ങിയിരുന്നില്ല .

മംഗലം കഴിഞ്ഞ്‌ വര്‍ഷം ഒന്നു കഴിഞ്ഞപ്പോള്‍ ചീരു കടിഞ്ഞൂല്‍ പെറ്റു. പുലര്‍ച്ചെ കിഴക്കേ മലമുകളില്‍ സൂര്യഭഗവാന്‍ ചിരിച്ചെഴുന്നള്ളിയ നേരത്ത് പൂജാതയായ സ്ത്രീജന്മം കുലത്തിനു വിളക്കാണെന്ന് മൂപ്പന്മാര്‍ പുകള്‍ പറഞ്ഞു . മകം പിറന്ന മങ്കയായതു കൊണ്ട് , മന്‍മഥന്റെ തന്ത, കുഞ്ഞിനു മങ്കമ്മ എന്നു പേരും അരുളി .പുറം നാട്ടില്‍ നിന്ന് വന്ന തടി മുതലാളി ഗംഗാധരന്റെ കൂപ്പില്‍ പണിയെടുത്തും , ഒഴിവു സമയങ്ങളില്‍ കാട്ടില്‍ നിന്ന് തേനെടുത്തും മന്‍മഥന്‍ ചീരുവിനേം കുഞ്ഞിനേം അല്ലലറിയിക്കാതെ പോറ്റി.

ചീരു പിന്നെയും രണ്ട് പെറ്റു. രണ്ടും പെണ്‍കുട്ടികള്‍ .. മൂന്നാമത്തെ കുഞ്ഞും പെണ്ണായപ്പോള്‍ മന്‍മഥന്‍ കലശലായ സങ്കടം ചീരുവിനെ അറിയിച്ചു .
"ന്നാലും ന്റെ ചീരുവേ .. ദീവം നെമ്മക്ക് ഒരാണിനെ തെന്നീലാല്ലോ ഇതേവരെ ..!?"
"ദെയ് വം നിരീച്ചത് അദാരിക്കും .. അയിനു നമ്മക്ക് എന്തു കാട്ടാന്‍ കയിയും ."
ചീരു കെട്ടിയവനെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചു.

ആയിടയ്ക്കാണ് മന്‍മഥന്റെ സ്വഭാവത്തില്‍ സൂക്ഷ്മമായ ചില മാറ്റങ്ങള്‍ കണ്ടു തുടങ്ങിയത് . അത് ആദ്യമറിഞ്ഞതും ചീരു തന്നെ. സംസാരം വടിവൊത്ത ഭാഷയായി ..പലപ്പോഴും വാചകങ്ങള്‍ക്ക് നീളം കൂടി ..വായ് മൊഴികള്‍ പലതിന്റെയും മുന്നില്‍ചീരു വായ് പിളര്‍ന്നു നിന്നു. തന്റെ കൈ പിടിച്ചവന്റെ മണ്ടയില്‍ ഏതൊ കൊടിയ ബാധ കേറിയെന്ന ചിന്തയില്‍ ചീരു നെഞ്ചു പൊട്ടി നിലവിളിച്ചു .
കാണിക്കുടിലുകളില്‍ പെണ്ണുങ്ങള്‍ കൂട്ടം കൂടി അടക്കം പറഞ്ഞു:
"അറിഞ്ഞീനോ ?..മ്മടെ ചീരൂന്റെ ഓന് ബാധ കൂടീന്ന്.. പാവം ഓടേം ചെറുതുകളുടെം ഒരു തുരിതം ..!"

കാട്ടുമൂപ്പന്‍ ചതുരപ്പലകയില്‍ വെളുത്ത കരുക്കള്‍ നിരത്തി കൂട്ടിക്കുറച്ചു.
"മം !..രച്ചയില്ല..മുടിഞ്ഞോനാ മണ്ടേല് ....മാടന്‍ ..!"
"ഒയിപ്പിക്കാന്‍ എന്തേ മേണ്ടെന്നു ചൊല്ലീന്‍ മൂപ്പാ ..?"
മന്‍മഥന്റെ തന്തയുടെ ശബ്ദം, അത് പറയുമ്പോള്‍ ഇടറിയിരുന്നു ..
"മം ..കിഴക്കന്‍ മല തുള്ളണം ..തുള്ളിച്ചെന്ന് കാട്ടാറും കടന്ന് മരക്കൊമ്പിലെ തേന്‍ മുളങ്കുറ്റിയിലാക്കണം .. ന്നീട്ട്.. അതില് പൊടി ചാലിച്ച് ഉള്ളീ കൊടുക്കണം ....അമാന്തിക്കണ്ടാ ..മല തുള്ളാന്‍ ആളെ വിട്ടോളീന്‍."

പിന്നീടുള്ള ദിവസങ്ങളില്‍ മന്‍മഥന്‍ കൂപ്പില്‍ പോക്ക് നിര്‍ത്തി .ഈറ്റക്കൂട്ടങ്ങളോടും , കാറ്റിനോടും കിളികളോടും മന്‍മഥന്‍ ഉച്ചത്തില്‍ സംസാരിച്ചു . ഈറ്റ വെട്ടാന്‍ വന്ന കാണിപ്പെണ്ണുങ്ങള്‍ കണ്ണു തുടച്ച് മൂക്കത്ത് വിരല്‍ വെച്ച്‌ ദൈവത്തെ വിളിച്ചു..

മറ്റ് ചിലപ്പോള്‍ അയാള്‍ മലമുകളില്‍ കയറി നിന്ന് ഇരു കൈകളും മേലേയ്ക്കുയര്‍ത്തി ആകാശത്ത് നോക്കി വേദാന്തം പറഞ്ഞു . മലവേടന്മാരെ തടഞ്ഞു നിര്‍ത്തി ജന്തുഹത്യ പാപമെന്ന് ഉത്ബോധിപ്പിച്ചു . പഴ വര്‍ഗ്ഗങ്ങള്‍ തിന്ന് വിശപ്പടക്കുവാനും ,അരുവിയിലെ തെളിനീരു കുടിച്ച് ദാഹമകറ്റാനും അരുളി ചെയ്തു .

അന്ന് രാത്രി ചീരുവിനെ കെട്ടിപ്പിടിച്ച് കിടക്കുമ്പോള്‍ അയാള്‍ പറഞ്ഞു :
"ചീരു... യിനി നമുക്കൊരു ആണ്‍ കുരുന്നു വേണം .ചൂര്യനെപ്പോലെ തിളക്കമുള്ളോന്‍ .അവന്‍ നിന്റെ പള്ളേ ന്ന് വരുന്ന ദെവസം ഇടി വെട്ടി മാരി പെയ്യും , പൂക്കള്‍ ചിരിച്ചു വിടരും, കിളികള്‍ ആര്‍പ്പു വിളിക്കും . അവന്റെ പിറവിയില്‍ പ്രകൃതി എല്ലാം മറന്നു മദിക്കും!."

"ഇനിക്കിനി പെണ്ണിനെക്കൊണ്ടും മേണ്ട , ആണിനീക്കൊണ്ടും മേണ്ട .അടുത്തതും പെണ്ണായി പിറന്നീന ങ്ങടെ അവസ്ഥ ....യ്ക്ക് പേടിയാ ..മ്മക്ക് ഈ നാലെണ്ണം മതീ ..ങ്ങക്ക് എന്തീനാ ഈ പിടിച്ച പിടി ..?"

"അത് പറ്റില്ല ചീരൂ ..നമുക്കൊരാണ്‍കുഞ്ഞ് വേണം .അതെന്‍റെ ഗുരുഭൂതന്‍ പ്രവചിച്ചതാ ..അവന്‍ വെറും ഉണ്ണിയായല്ല പിറക്കുന്നെ.. എല്ലാം തികഞ്ഞവന്‍ ..പഴയതും , പുതിയതുമായ എല്ലാ ശാസ്ത്രങ്ങളും, തത്വങ്ങളും തിരുത്തുവാനുള്ളതാണ് അവന്റെ പിറവി. ഗര്‍ഭത്തിലേ ബ്രഹ്മത്തെ അറിഞ്ഞു വരുന്നവന്‍ ..തലയ്ക്കു മുകളില്‍ എരിയുന്ന സൂര്യനെപ്പോലെ അവന്‍ മണ്ണില്‍ ജ്വലിച്ചു നില്‍ക്കും .രക്തം ചൊരിയാതെ അവന്‍ മണ്ണിലെ തിന്മയുടെ കറുപ്പ് മായിക്കും.യുഗങ്ങള്‍ അവനെ വാഴ്ത്തി പാടും. എന്റെയും നിന്റെയും തിരുശേഷിപ്പിയായി അവനെന്നും ജ്വലിച്ചു നില്‍ക്കും. "



"ങ്ങടെ മണ്ടയ്ക്ക് ചൂടാണ് ..പോയ്ക്കൊളീന്‍..ന്റടുത്ത് ഒന്നും ആക്കാന്‍ നിക്കേണ്ട ..നിക്കിനി ആണിനേം മേണ്ട ..പെണ്ണിനേം മേണ്ട .."
ചീരുവിന്റെ വിതുമ്പല്‍ മന്‍മഥനെ പൊള്ളിച്ചു . അയാള്‍ കിടക്കപ്പായില്‍ നിന്നെണീറ്റ് മുറ്റത്തെയ്ക്കിറങ്ങി. അരണ്ട നിലാ വെളിച്ചത്തില്‍ അയാള്‍ ബീഡി കത്തിച്ച് പുകയൂതി
ഉലാത്തി ക്കൊണ്ടിരുന്നു ..


പിറ്റേന്നു രാവിലേ മുതല്‍ മന്‍മഥനെ കാണാതായി ..ചീരു നിലവിളിച്ചുകൊണ്ട് കാണിക്കുടിലുകള്‍ തോറും ഓടി നടന്നു .
"ഓന്‍ മലമോളിക്കാണും ..കറുപ്പ് മണ്ടേക്കേറി ചൊരുക്കീനും..കെട്ട് വിട്ടീനാ ഓന്‍ തിര്യെ വന്നീക്കും."
മന്‍മഥന്റെ തന്ത ചീരൂനെ സമാധാനിപ്പിച്ചു ..

മന്‍മഥന്‍ ആ സമയം മലയിറങ്ങി നാട്ടുവഴിയെ ലക്ഷ്യമില്ലാതെ നടക്കുന്നുണ്ടായിരുന്നു . കല്ലും, മുള്ളും നഗ്നപാദങ്ങളെ കുത്തി നോവിക്കുമ്പോഴും അയാളെ അലട്ടിയത് സ്വപുത്രന്റെ ഉജ്ജ്വല പിറവിയെക്കുറിച്ചുള്ള പൊള്ളുന്ന ചിന്തകളായിരുന്നു ..
"ചീരു അവന് ദിവ്യഗര്‍ഭം നിഷേധിച്ച സ്ഥിതിക്ക് അവന്റെ ജീവകോശങ്ങള്‍ എവിടെ കൂടിച്ചേരും"?

നടത്തത്തിന്റെ വേഗത അയാളുടെ കിതപ്പ് കൂട്ടി .
അടിവാരത്തില്‍ കണ്ട ചാരായ ഷാപ്പില്‍ കയറി ഒരു കോപ്പ റാക്ക് കുടിച്ചു. കൈയ്യിലെ മുഷിഞ്ഞ നോട്ടുകള്‍ കടക്കാരന് നല്‍കി പുറത്തിറങ്ങി യാത്ര തുടര്‍ന്നു .നേരം ഇരുണ്ടു തുടങ്ങിയപ്പോഴേക്കും അയാള്‍ നഗരത്തിലെ തീവണ്ടി ആപ്പീസിനു മുന്നിലെത്തിയിരുന്നു ... പ്ലാറ്റ്ഫോര്‍മിലെ ബഞ്ചിലിരിക്കുമ്പോള്‍ അയാള്‍ വീണ്ടും അസ്വസ്ഥനായി . കൂകി വിളിച്ചു കൊണ്ട് ഒരു തീവണ്ടി ഞരങ്ങി നീങ്ങി ..ആയിരം കാലുകളുള്ള ഒരു കുതിര ചിനച്ചു കുതിക്കുന്ന പോലെ അയാള്‍ക്ക്‌ തോന്നി .. പെട്ടെന്ന് പിന്നില്‍ നിന്ന് ഒരു തണുത്ത കൈ അയാളുടെ ചുമലില്‍ സ്ഥാനം പിടിച്ചു. അയാള്‍ തല ഉയര്‍ത്തി തറപ്പിച്ചു നോക്കി. ഇരു കൈകളും നിറച്ച് പല നിറത്തിലുള്ള കുപ്പിവളകള്‍ അണിഞ്ഞ ഒരു പെണ്‍കുട്ടി . അവള്‍ തിളങ്ങുന്ന പല്ലുകള്‍ കാട്ടി ചിരിച്ചു .


"എന്താ ഒറ്റയ്ക്കിരിക്കുന്നത് ..വരൂ നമുക്ക് അപ്പുറത്തേയ്ക്ക് പോകാം ..ടെന്‍റ്റുണ്ട് . "
"എന്തിന് ?"
അയാള്‍ നെറ്റി ചുളിച്ചു .
"പറയാം ..നിങ്ങള്‍ വരൂ ..എന്തിനാ പേടിക്കുന്നത് ?..ഞാനൊരു പെണ്ണല്ലേ ?"
"ആണായാലും പേടിയൊന്നുമില്ല"
അയാളുടെ ശബ്ദം കൂടുതല്‍ പരുക്കനായി
"എങ്കില്‍ വരൂ.."
ഇത്തവണ അവള്‍ കൂടുതല്‍ സ്വാതന്ത്ര്യത്തോടെ അയാളുടെ കൈകളില്‍ പിടിച്ചു വലിച്ചു.
സ്റ്റേഷന്റെ പിറകുവശത്തായി കണ്ട നാടോടി കൂടാരങ്ങളിലൊന്നിലേയ്ക്ക് അവള്‍ അയാളെ കൂട്ടിക്കോണ്ടു പോയി .തുണി കൊണ്ട് നാല് വശവും മറച്ച, മുറി പോലെ തോന്നിക്കുന്ന ഒന്നില്‍ അവള്‍, അയാളെ പുല്‍പ്പായില്‍ ഇരുത്തി .
തഴപ്പായ കൊണ്ടുണ്ടാക്കിയ വാതില്‍പ്പാളി ചാരി അവള്‍ അയാള്‍ക്കരികിലിരുന്നു . അരണ്ട വെളിച്ചത്തില്‍ ഇരുവര്‍ക്കും കാഴ്ച അവ്യക്തമായിരുന്നു .
'ഇനിയെന്ത് 'എന്ന മട്ടില്‍ അയാള്‍ അവളെ നോക്കി.
അവള്‍ ചിരിച്ചു കൊണ്ട് അയാളെ തന്നിലേക്ക് അടുപ്പിച്ചുകൊണ്ട് കഴുത്തില്‍ കൈകള്‍ കോര്‍ത്ത്‌ മെയ്യോടു ചേര്‍ത്ത് പുല്പ്പായിലേയ്ക്ക് ചരിഞ്ഞു . അയാളുടെ ക്ഷൌരം ചെയ്യാത്ത മുഖത്ത് അമര്‍ത്തി ചുംബിക്കുമ്പോള്‍ അവള്‍ സൂചിമുനയേറ്റപോലെ ഞരങ്ങി . ഞരമ്പുകളില്‍ കാട്ടു കടന്നല്‍ കുത്തുന്നപോലെ മന്‍മഥനു തോന്നി. അവളെ മാറിലേയ്ക്ക് വലിച്ചടുപ്പിച്ച് ചെഞ്ചുണ്ടില്‍ ചുംബിക്കാനൊരുങ്ങവേ കാതുകളില്‍ ഗുരുഭൂതന്റെ ഇടിമുഴക്കം കേട്ടു.
"മന്‍മഥാ .നിന്റെ തേജസ്വരൂപന്റെ പിറവിയ്ക്ക് വിളനിലം ഇതല്ല ..ഇതു വെറും പാഴ് മണ്ണ് .. നിന്റെ ഊര്‍ജ്ജവും സമയവും ഇവിടെ പാഴാക്കാനുള്ളതല്ലെന്നോര്‍ക്കുക ..!"

പിന്നീടെല്ലാം മിന്നല്‍ വേഗതയിലായിരുന്നു . അയാള്‍ ഊക്കോടെ അവളെ തള്ളി മാറ്റി .. പെണ്‍കുട്ടി ആകെ അങ്കലാപ്പിലായി ..
" എന്തു പറ്റി ..എന്താ എന്നെ ഇഷ്ടമായില്ലേ ?"
അവള്‍ വീണ്ടും അയാള്‍ക്ക്‌ നേരേ കൈ നീട്ടി ..പൊടുന്നനെ അയാള്‍ വാതില്‍ വലിച്ചു തുറന്ന് ശരവേഗതയില്‍ പുറത്തേയ്ക്ക് പാഞ്ഞു .
"നാശം ..താടീം മീശേം കണ്ടപ്പോഴേ തോന്നിയതാ ..ഇതുതകില്ലെന്ന്.. കുളിക്കാത്ത നാറി ..ഗുണം പിടിക്കില്ല.!"
അവള്‍ വഴുതിപ്പോയ ഇരയെ മനസ്സറിഞ്ഞു പ് രാകി.


മന്മഥന്‍ അപ്പോഴേക്കും കാതങ്ങള്‍ പിന്നിട്ടിരുന്നു .
ലക്ഷ്യമില്ലാതെയുള്ള യാത്ര അയാളെ ഒരു നദിക്കരയില്‍ എത്തിച്ചു . അവിടെ ഏറെ നേരം അയാള്‍ കണ്ണടച്ചു നിന്നു.ആ നില്‍പ്പില്‍ അയാള്‍ തന്റെ മുന്‍ ജന്മങ്ങളിലൂടെ സഞ്ചരിച്ചു . ജന്മ പാപങ്ങളും, മരണവും മാറി മറിഞ്ഞ് ഒടുവില്‍ മന്‍മഥനിലെത്തിയപ്പോള്‍ അയാള്‍ കണ്ണു തുറന്നു.
"അമ്മേ, ഒടുവില്‍ ഞാന്‍ സഹായഹസ്തം തേടി നിന്റെ മുന്നിലെത്തിയിരിക്കുന്നു . ഒരുപാടലഞ്ഞു.ഇഴ പിരിഞ്ഞ വഴികള്‍ പലതു താണ്ടെണ്ടി വന്നു. ഒടുവില്‍ നിന്റെ മുന്നിലേയ്ക്ക് തന്നെ നേര്‍ വഴി തുറന്നു കിട്ടി ".
അയാള്‍ നദീ ജലം കൈക്കുമ്പിളില്‍ കോരി മുഖം നനച്ചു.

"ആദിമ ജീവന്റെ പ്രഭവകേന്ദ്രമായി ഭവിച്ച മാതൃഗര്‍ഭമേ..
ഈയുള്ളവനെ നിന്നിലര്‍പ്പിക്കുന്നു .. ഇവനെ നിന്നിലേയ്ക്കു തിരിച്ചെടുത്ത്‌ പരിണാമങ്ങളുടെ രഹസ്യ അറകളില്‍ ആറ്റിക്കുറുക്കി വീണ്ടുമൊരുജ്ജ്വല പിറവിയ്ക്ക് കളമൊരുക്കിയാലും.."


മന്‍മഥന്‍ കാലു കൊണ്ട് നദിയുടെ ആഴമളന്നു. പിന്നെ പിന്നെ നദി മന്മഥനെ തന്നിലേയ്ക്കു അളന്നു ചേര്‍ത്തു. ഉടല്‍ മുഴുവന്‍ മാതൃഗര്‍ഭത്തില്‍ ലയിച്ചപ്പോള്‍ മന്‍മഥന്റെ ഭൌതിക ചേതന പ്രാണഗതി തേടി മുകള്‍ തട്ടിലെത്തി കുമിളകള്‍ തീര്‍ത്തു .

കാണിക്കുടിയിലപ്പോള്‍ ചീരു കരഞ്ഞ് വിളിച്ചുകൊണ്ടിരുന്ന മൈഥിലിയുടെ നാവിലേയ്ക്കു മുളങ്കുറ്റിയുടെ കൂര്‍ത്ത തുമ്പില്‍ നിന്ന് തേനിറ്റിയ്ക്ക്ന്നുണ്ടായിരുന്നു ..

5 Comments, Post your comment:

priyag said...

ആത്ഹത്യക്ക് ഒരു ദാര്‍ശനിക പരിവേഷം കിട്ടിയല്ലോ

ജയരാജ്‌മുരുക്കുംപുഴ said...

priyag paranjathu pole oru darshanika parivesham kitti.... nannayittundu.....

സുസ്മേഷ് ചന്ത്രോത്ത് said...

പ്രിയാഗ് പറഞ്ഞപോലെ,ആത്മഹത്യയ്ക്ക് ഒരു ദാര്‍ശനികപരിവേഷം.അത് നന്നായിട്ടുണ്ട്.അനായാസമായി വായിക്കാവുന്ന കഥ.സന്തോഷം.

Anonymous said...

good ... :)
RK

സൊണറ്റ് said...

അടുത്ത ജന്മത്തില്‍ മന്മാതനെങ്ങനെ അയാളുടെ മകനായി ജനിക്കും ?അതാണെനിക്ക് പിടികിട്ടാത്തത് ..ചിലപ്പോള്‍ എന്റ്റെ ബുദ്ധിയില്ലായ്മ ആവാം അല്ലെ ?ചിലകാര്യങ്ങള്‍ അങ്ങിനെ യാണ് എത്ര ചിന്തിചാലും പിടികിട്ടില്ല...
എഴുത്ത്കാരന് ആശംസകള്‍