സുഹൃത്തേ,
മലയാളകഥയുടെ സമകാലത്തെ രേഖപ്പെടുത്താനുള്ള ഒരു വിനീതശ്രമം..
അനുദിനം മാറുന്ന ജീവിതാവസ്ഥകളുടെ വൈവിധ്യവും വൈരുദ്ധ്യവും ഫലപ്രദമായി ഭാഷയിലേക്കു പരാവര്‍ത്തനം ചെയ്യുന്ന കഥാപരിശ്രമങ്ങള്‍ക്കായി ഒരിടം...
അതാണ് ’ഋതു-കഥയുടെ വസന്തം’ എന്ന ഈ ഗ്രൂപ്പ് ബ്ലോഗ്.
ഇടവേളയുടെ കൌതുകത്തിനപ്പുറം,
ചെറുകഥയെന്ന മാധ്യമത്തെ അതീവഗൌരവത്തോടെ സമീപിക്കുന്ന എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കുമായി,
ഈ വാതില്‍ തുറന്നുവെച്ചിരിക്കുന്നു..!!
കഥയെ സ്നേഹിക്കുന്ന എല്ലാവരും കടന്നു വരുക... കഥകള്‍ വായിക്കുക..എഴുതുക..
ഇവിടെ പ്രസിദ്ധീകരിക്കുന്ന കഥകളില്‍ നിന്ന്, ഓരോ മാസവും മികച്ച കഥകള്‍ ഒരു വിദഗ്ദ്ധസമിതി‍ തെരഞ്ഞെടുക്കുന്നതാണ്.!
വര്‍ഷാന്ത്യത്തില്‍, ഇങ്ങനെ തെരഞ്ഞെടുക്കുന്ന കഥകളില്‍, ഏറ്റവും മികച്ച രണ്ടു കഥകള്‍ക്ക് പുരസ്കാരവും നല്‍കുന്നതാണ്.!!



ഒറ്റക്കയ്യന്‍ മൃഗം

May 22, 2011 binoj joseph



1987 June 7 ഞായറാഴ്ച സമയം പതിനൊന്നടുത്താവുന്നു . ശാന്തമായിരുന്ന പ്രസവ വാര്‍ഡിലേക്ക് ഒരു ഫോണ്‍ കോള്‍, മാസിക വായിച്ചിരുന്ന നേഴ്സുമാര്‍ ഉഷാറായ് . അന്ന് ഓഫ് എടുത്തിരുന്ന വീണ ഡോക്ടര്‍ ഓടിയെത്തി. അന്നമ്മ നേഴ്സു വരാന്തയിലൂടെ മേരിക്കുട്ടിയുടെ ഭര്‍ത്താവിനെ തേടി നടന്നു.
"കുഞേ കുഴപ്പം ഒന്നും വരില്ല ദേ ഡോക്ടര്‍ വരുന്നു" ആദ്യ പ്രസവത്തെ വെറുക്കാന്‍ തുടങിയിരുന്ന മേരിക്കുട്ടിയെ ചെല്ലമ്മ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു
ഓഫ് ഡേ നഷ്ടപെട്ട സങ്കടവും കളക്ടര്‍ പറഞ്ഞ വഴക്കിന്റെ ദേഷ്യവും എല്ലാം മുഖത്തുണ്ടെങ്കിലും അതെല്ലാം മറച്ചുവച്ച്
നിങളാണോ മേരിക്കുട്ടി ? നിങളുടെ ഭര്‍ത്താവ് വന്നിട്ടില്ലേ എന്നു വീണ ഡോക്ടര്‍ ചോദിച്ചു
" ഉണ്ട് ആ വരാന്തയിലെവിടേലും കാണും " ഭര്‍ത്താവെവിടെയെന്ന് അറിയില്ലാഞ്ഞിട്ടും മേരിക്കുട്ടി വേദന സഹിച്ചു പറഞ്ഞു
"ഈ ആശുപത്രി പരിസരത്തെങും ഇവളുടെ ഭര്‍ത്താവില്ല" നടന്നു ക്ഷീണിച്ച അന്നമ്മ നേഴ്സ് മേരിക്കുട്ടിയുടെ കള്ളം പൊളിച്ചു
"ഇതു നിങളുടെ അമ്മയാണോ" ചെല്ലമ്മയെ നോക്കി വീണ ഡോക്ടര്‍ ചോദിച്ചു
മേരിക്കുട്ടി പിന്നെയും കള്ളം പറഞ്ഞു "അതെ"!
മേരിക്കുട്ടിയെ ഓപ്പറേഷന്‍ റൂമിലേക്കു മാറ്റുന്നതിനിടെ ചെല്ലമ്മ തനിക്കു മനസ്സിലാവാത്ത പേപ്പറുകളില്‍ വിരലടയാളം പതിച്ചു.
മേരിക്കുട്ടിയുടെ ഭര്‍ത്താവ് കശാപ്പുകാരന്‍ ഇട്ടൂപ്പ് അപ്പോള്‍ അകന്ന ബന്ധത്തില്‍ പെട്ട കളക്ടര്‍ക്കു നന്ദി പറഞ്ഞ് ആശുപത്രിയിലേക്കു ഓടുകയായിരുന്നു.ആശുപത്രിയുടെ മുന്നിലെത്തിയപ്പോള്‍ അയാളുടെ കൈകാലുകള്‍ വിറക്കാന്‍ തുടങി. അവിടെ കണ്ട തമിഴന്റെ പെട്ടിക്കടയില്‍ ധൈര്യത്തിന് എന്തെങ്കിലും കിട്ടുമോ എന്നു തിരക്കി.
"തമ്പി ചാര്‍ളീ!! സാറുക്ക് തണ്ണി കൊട്റാ" തമിഴന്‍ തന്റെ ആറേഴു വയസ്സു തോന്നിപ്പിക്കുന്ന കുഞ്ഞിനെ നോക്കി അലറി
ചാര്‍ളിയുടെ വള്ളിനിക്കറില്‍ ഒളിപ്പിച്ചിരുന്ന കുപ്പിയില്‍ നിന്നും ധൈര്യം നേടി ഇട്ടൂപ്പ് ആശുപത്രിയിലേക്കു കയറി.
അപ്പൊഴേക്കും മേരിക്കുട്ടി ഒരു സുന്ദരി കുഞ്ഞിനു ജന്മം നല്‍കിയിരുന്നു. അവര്‍ ആ സുന്ദരിക്കുട്ടിയെ നീനയെന്ന് വിളിച്ചു. നീനയെ കണ്ട ഇട്ടൂപ്പിനു മേരിക്കുട്ടിയോട് സ്നേഹം കൂടി ആ സ്നേഹം മേരിക്കുട്ടിയേ പിന്നെയും ഗര്‍ഭിണിയാക്കി.മേരിക്കുട്ടി പിന്നെയും പെറ്റു അപ്രാവശ്യം ഒരാണ്‍കുഞ്ഞ് .ഇട്ടൂപ്പിന് രണ്ടു പെറ്റ മേരിക്കുട്ടിയോടുള്ള സ്നേഹമൊക്കെ കുറഞ്ഞു. ഇട്ടൂപ്പിന്റെ വീട്ടില്‍ വരവു തന്നെ വല്ലപ്പോഴും ആയി. മക്കളെ വളര്‍ത്താന്‍ മേരിക്കുട്ടി ജോലിക്കു പോയി.
അയനൂര്‍ ഗ്രാമം ഞായറാഴ്ചകളില്‍ ഉണരുന്നത് ഇട്ടൂപ്പ് തലക്കടിച്ചു കൊല്ലുന്ന കാളയുടേയും പശുവിന്റെയുമൊക്കെ കരച്ചില്‍ കേട്ടാണ്. ഞായറാഴ്ചകളില്‍ കശാപ്പും ബാക്കിയുള്ള ദിവസങ്ങളില്‍ മദ്യത്തില്‍ മുങ്ങിയും അയാള്‍ നടന്നു. ചിലപ്പോള്‍ ഓടയില്‍ ചിലപ്പോള്‍ കശാപ്പുശാലയില്‍ അതുമല്ലെങ്കില്‍ ശാപ്പില്‍ അയാള്‍ ഉറങ്ങി.
നീന വളര്‍ന്നു! ആരോടും അധികം മിണ്ടില്ലെങ്കിലും നിഷ്കളങ്കയായ കണ്ണുകളിലെ പ്രകാശം മങ്ങാത്ത അവളെ എല്ലാവരും സ്നേഹിച്ചു. അവളെ ശുണ്ടി പിടിപ്പിക്കാന്‍ കൂട്ടുകാര്‍ അവളുടെ അടുത്തു ചെന്ന് കാള കരയുന്നതുപോലെ കരയും ആദ്യമൊക്കെ അത് കേട്ട് അവളും കരഞ്ഞു പിന്നെ ചിരിച്ചു പിന്നെ ദേഷ്യത്തോടെ മുഖം തിരിച്ചു.നീന അപ്പനെ തിരിച്ചുകിട്ടാന്‍ മാതാവിനോട് ദിനവും തിരി കത്തിച്ചു പ്രാര്‍ത്ഥിച്ചു . മേരിക്കുട്ടി മക്കളുടെ ഭാവിയെക്കുറിച്ചു മാത്രം ഓര്‍ത്തു പ്രാര്‍ത്ഥിച്ചു . നീന പ്ലസ് ടു നല്ല ശതമാനത്തില്‍ പാസായ് മെരിക്കുട്ടിയും നീനയും കുഞ്ഞനിയനും മാതാവിനു നന്ദി പറഞ്ഞു. ഇട്ടൂപ്പും അതാഘോഷിച്ചു അയനൂര്‍ കവലയില്‍ ഇട്ടൂപ്പ് നൃത്തം വച്ചു. അവള്‍ക്കുവേണ്ടി ആ ഞായറാഴ്ച മുഴുത്ത കാളയേയും ആട്ടിന്‍ കുട്ടിയേയും കോടാലി കൊണ്ടു തലക്കടിച്ചു കൊന്നു, എങ്കിലും അയാള്‍ വീട്ടില്‍ പോയില്ല!.
കോളേജില്‍ ചേരാന്‍ കൊതിച്ചിരുന്ന നീനയെ മേരിക്കുട്ടി തന്റെ നിസഹായവസ്ഥ പറഞ്ഞു ബോധിപ്പിച്ചു. അങ്ങനെ നീന അയനൂരിലെ ഒരു തുണിക്കടയില്‍ ജോലിക്കാരിയായ് . പുസ്തകം പൊതിഞ്ഞിരുന്ന കൈകള്‍ തുണി പൊതിഞ്ഞു, എങ്കിലും ഒരു ജോലിക്കാരിയായതിന്റെ സന്തോഷത്തില്‍ അവള്‍ കോളേജ് ജീവിതത്തിന്റെ നഷ്ട്ടത്തെ മറന്നു. ടൗണിലെ പുതിയ മാളില്‍ തന്റെ കട ബ്രാഞ്ചു തുറന്നപ്പോള്‍ നീനക്ക് അങ്ങോട്ട് പോകേണ്ടിവന്നു. കൂടുതല്‍ ശമ്പളവും മമ്മിക്കും അനിയനും താമസിക്കാന്‍ വീടും തരാമെന്ന് പറഞ്ഞപ്പോള്‍ അവള്‍ മറ്റൊന്നാലോചിക്കാതെ സമ്മതം മൂളി.സ്വപ്നങ്ങളും മോഹങ്ങളും നിറഞ്ഞ മനസ്സുമായ് നീന അയനൂര്‍ വിട്ടു. മേരിക്കുട്ടിക്കു മോളെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ അഭിമാനം തോന്നി. മേരിക്കുട്ടി അവള്‍ക്കുവേണ്ടി അലോചനകള്‍ തുടങ്ങിയിരുന്നു.
2011 February 1 പെണ്ണുകാണല്‍ ചടങ്ങിനായ് നീന ഉച്ച കഴിഞ്ഞ് വീട്ടിലേക്കു തിരിച്ചു. ട്രെയിനിലെ ജനാലയിലൂടെ അവള്‍ അനുരാഗത്തോടെ ഭൂമിയെ നോക്കുന്ന ആകാശത്തെനോക്കി ഒന്നു ചിരിച്ചു. ഒഴിഞ്ഞു കടന്ന കംബാര്‍ട്ടുമെന്റില്‍ അവളും അവളുടെ സ്വപ്നങ്ങളും മാത്രം . കുറച്ചകലെ നിന്നും ഒരാള്‍ തന്നെ നോക്കുന്നത് നീന കണ്ടു. അയാള്‍ നീനയുടെ അടുത്ത സീറ്റില്‍ വന്നിരുന്നു. നീന മാതാവിന്റെ ലോക്കറ്റില്‍ മുറുകെ പിടിച്ചു എത്രയും ദയയുള്ള മാതാവിന്റെ പ്രാര്‍ത്ഥന ചൊല്ലാന്‍ തുടങ്ങി. പെട്ടെന്ന് അടുത്തിരുന്ന ഒറ്റക്കയ്യന്‍ അവളുടെ നേര്‍ക്കു ചാടിവീണു അവള്‍ കുതറിമാറി, അയാള്‍ അവളെ തന്നിലേക്ക് വലിച്ചടുപ്പിക്കാനും മാറോട് ചേര്‍ത്ത് അവള്‍ പിടിച്ച ബാഗിനെ അയാള്‍ പറിച്ചെടുക്കാനും നോക്കി തിരിഞ്ഞോടാന്‍ ശ്രമിച്ച അവളെ അവന്‍ വാതിക്കലേക്കു പിടിച്ചു തള്ളി, വീഴാതെ പിടിക്കാന്‍ ശ്രമിച്ചെങ്കിലും അവള്‍ക്കു കഴിഞ്ഞില്ല
" ഈശൊ മറിയം ഔസേപ്പേ എനിക്കു കൂട്ടായിരിക്കണേ " നീനയുടെ കരച്ചിലില്‍ ആ പ്രാര്‍ത്ഥനയും കൂട്ടുചേര്‍ന്നു. പക്ഷെ ദൈവങ്ങളാരും എത്തിയില്ല
തീവണ്ടിപാളത്തിലേക്കു തന്നെ വലിച്ചെഴച്ച ഒറ്റക്കയ്യന്‍ മൃഗത്തിന്റെ ശക്തിയില്‍ ആ പനിനീര്‍പുഷ്പ്പം ചതഞ്ഞരഞ്ഞു. തന്റെ തലക്കുനേരെ ഉയര്‍ന്ന കരിങ്കല്ലു കണ്ടവള്‍ നിലവിളിച്ചു, പക്ഷെ മനുഷ്യ കുലത്തിലാരും അതു കേട്ടില്ല . പിന്നെ അവര്‍ കേട്ടത് വാര്‍ത്തകളായിരുന്നു. നേതാക്കള്‍ പ്രസംഗിച്ചു, സാംസ്ക്കാരിക നായകരും വനിതാപ്രവര്‍ത്തകരുമൊക്കെ കണ്ണീരൊഴുക്കി. വികാരങ്ങള്‍ എടുത്ത് മാറ്റപ്പെട്ട മനസ്സുമായ് നിന്ന മേരിക്കുട്ടി മാത്രം കരഞ്ഞില്ല. ഇട്ടൂപ്പ് ഓടി അവള്‍ ജനിച്ച ദിവസം ആശുപത്രിയിലേക്കോടിയതിനേക്കാള്‍ വേഗത്തില്‍, നീനയുടെ പൊതിഞ്ഞ ശരീരം കണ്ടയാള്‍ ലഹരിയില്ലാതെ അലറി. തന്റെ കോടാലിയടിയേറ്റു വീഴുന്ന കാളയെപ്പോലെ അയാള്‍ കുഴഞ്ഞുവീണു.
പോലീസ് ആ ഒറ്റക്കയ്യന്‍ മൃഗം ചാര്‍ളിയെന്ന തമിഴനെ അറസ്റ്റു ചെയ്തു. കുറച്ചുനാള്‍ ചര്‍ച്ച ചെയ്തിട്ടു പത്രങ്ങളും ജനവുമെല്ലാം നീനയെ മറന്നു. ചാര്‍ളി താന്‍ നിരപരാധിയാണെന്ന് കോടതിയില്‍ പറഞ്ഞു ആ മൃഗത്തിനുവേണ്ടി വേറെയും കുറേ മൃഗങ്ങള്‍ കോടതിയില്‍ വാദിച്ചു. എല്ലാം നഷ്ട്ടപ്പെട്ട മേരിക്കുട്ടി ഓര്‍ത്തു അന്നമ്മ നഴ്സിനെയും വീണ ഡോക്ടറേയും ചെല്ലമ്മയേയും തന്നോട് ഒട്ടികിടന്ന കുഞ്ഞിനേയും.ഇട്ടൂപ്പ് പിന്നെ കശാപ്പ് ചെയ്തില്ല അയാളുടെ കണ്ണില്‍ മുഴുവനും തലക്കടിയേറ്റ മകളായിരുന്നു. അവളുടെ ചിത്രം നോക്കി ഇട്ടൂപ്പ് ക്ഷമ ചോദിച്ചു കരഞ്ഞു.
2011 June 7അന്നത്തെ പത്രവാര്‍ത്ത കണ്ട ഇട്ടൂപ്പ് കരഞ്ഞില്ല പകരം അയാളുടെ രക്തം കട്ടപിടിച്ച കണ്ണുകള്‍ തിളച്ചു!!!!
"തെളിവുകളുടെ അഭാവത്തില്‍ കോടതി ചാര്‍ളിയെ വെറുതെ വിട്ടു"
പിറ്റേന്നു രാവിലെ അയനൂര്‍ ഗ്രാമം ഒരു ഒറ്റക്കയ്യന്‍ മൃഗത്തിന്റെ കരച്ചില്‍ കേട്ടു , കുറേ നാളായ് കശാപ്പില്ലാതിരുന്ന കശാപ്പുശാലയില്‍ നിന്നും കേട്ട നിലവിളി അയനൂര്‍ ഗ്രാമത്തെ ഉണര്‍ത്തി. ഇറച്ചി കൊതിച്ചെത്തിയ ജനവും കാക്കകളും കാവാലി പട്ടികളും ആ കാഴ്ച കണ്ടു, രക്തത്തില്‍ കുളിച്ചു കിടന്ന ഒറ്റക്കയ്യന്‍ ചാര്‍ളിയേയും കാളയെറച്ചി തൂക്കിയിടുന്ന കയറില്‍ കിടന്നാടുന്ന ഇട്ടൂപ്പിനേയും.

10 Comments, Post your comment:

binoj joseph said...

നീന മരിച്ചു! പക്ഷെ ഇനിയും ഒറ്റക്കയ്യന്‍ മൃഗങ്ങള്‍ ഉണ്ടാവതിരിക്കേണ്ടത് ഈ സമൂഹത്തിന്റെ ആവശ്യമാണ് ..നിയമത്തിന് അതിനു കഴിഞ്ഞില്ലെങ്കില്‍ കശാപ്പുശാലകളില്‍ നമുക്ക് ഇത്തരം മൃഗങ്ങളെ കശാപ്പു ചെയ്യാം.....
justice for soumya....
thnx to google for the image and http://verutheorila.blogspot.com

SHANAVAS said...

ഒറ്റക്കയ്യന്‍ ചാര്ളിക്ക് വേണ്ടി വാദിക്കാന്‍ അഞ്ചു വക്കീലന്മാര്‍ നിരന്നു നില്‍ക്കുമ്പോള്‍ കഥാന്ത്യം ഇങ്ങനെ ആവാനേ തരമുള്ളൂ.ഇക്കാര്യത്തില്‍ "ഒരില വെറുതെ" ബ്ലോഗില്‍ നടക്കുന്ന ആരോഗ്യകരമായ പ്രവര്‍ത്തനങ്ങള്‍ ചിലപ്പോള്‍ കാര്യങ്ങള്‍ മാറ്റി മറിക്കാന്‍ ഉള്ള സാധ്യത നിലനിര്‍ത്തുന്നു.

Manoraj said...

ബിനോജിന്റെ സമൂഹ്യപ്രതിപദ്ധത അംഗീകരിക്കുമ്പോഴും കഥയില്‍ അത് വിജയിച്ചില്ല എന്ന് തോന്നുന്നു. കഥയുടെ തുടക്കം വായിച്ചപ്പോള്‍ വ്യത്യസ്തതയുള്ള എന്തോ ഒന്ന് എന്നൊരു തോന്നല്‍ ഉണ്ടാക്കിയിരുന്നു. പോകെ പോകെ അത് തീര്‍ത്തും ഇല്ലാതാവുകയും സൌമ്യയേയും ഗോവിന്ദച്ചാമിയെയും പേരുകള്‍ മാറ്റി പുനരാവിഷ്കരിക്കുകയും ചെയ്യുന്നതിലേക്ക് എത്തിച്ചു. ഒരു പരിധി വരെ കഥയിലെ നീനയുടെ ജനന സമയത്ത് കശാപ്പുകാരന്‍ ഇട്ടൂപ്പിന് ടെന്‍ഷന്‍ അകറ്റുവാന്‍ തണ്ണി നല്‍കിയ അതേ ചാര്‍ളി തന്നെ അവസാനം നീനയെ തീവണ്ടിയില്‍ ഭോഗാസക്തിയോടെ സമീപിച്ചതെന്ന ഒരു ആംഗിളില്‍ വന്നിരുന്നെങ്കിലും ഒരു വ്യത്യസ്തത തോന്നിയേനേ. ഒരു പക്ഷെ അത് തന്നെയാവും ബിനോജ് ഉദ്ദേശിച്ചതെങ്കില്‍ അത് ഇവിടെ അത്ര വര്‍ക്ക് ഔട്ട് ആയില്ല എന്ന് എന്റെ അഭിപ്രായം.

പിന്നെ ഈ വിഷയം. അത് എങ്ങിനെ പറഞ്ഞാലും അഭിനന്ദനം അര്‍ഹിക്കേണ്ടത് തന്നെ. ഷാനവാസ് പറഞ്ഞപോലെ വെറുതെ ഒരു ഇല നടത്തുന്ന പ്രവര്‍ത്തനങ്ങളോടൊപ്പം കൂട്ടിച്ചേര്‍ക്കപ്പെടേണ്ടത് തന്നെ ഈ കഥ. യഥാര്‍ത്ഥ സംഭവത്തിന് ഇത് പോലെയല്ലാതെ നിയമത്തിന്റെ വഴിയിലൂടെ നീതി ലഭിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു. കണ്ണുകെട്ടപ്പെട്ട നീതിദേവത കണ്ണുകള്‍ തുറക്കട്ടെ.

.. said...

ഋതു - കഥയുടെ വസന്തം

മരിച്ച് ദിവസത്തോട് ദിവസമെത്തുന്നതിനും മുമ്പേ കഥയെഴുതിയ (അതിനു ശേഷവും) ബ്ലോഗറുണ്ട് ഈ ഉലകത്തില്‍. അതിനെ സാമൂഹിക പ്രതിബദ്ധതയുടെ പേരില്‍ അഭിനന്ദിച്ചു ഒട്ടനവധിപ്പേര്‍ അന്ന്..

ബ്ലോഗ് കഥാ-കവിത ലോകത്തിന് വീണ്ടും ഉത്സവകാലം..

അഭിനന്ദനങ്ങള്‍ കഥാകൃത്തിനും കഥയ്ക്കും & ഋതു - കഥയുടെ വസന്തം.

binoj joseph said...

നന്ദി ഷാനവാസ് , മനോരാജ്. സൂര്യകണം ...ഇതു അലോചിച്ചു സമയം എടുത്തെഴുതിയ കഥയൊന്നുമല്ല...ഉള്ളിലെ അമര്‍ഷവും നാണക്കേടും അരെയെങ്കിലും അറിയിക്കാനുള്ള ശ്രമമാണ് അതിനാല്‍ പോരായ്മകളില്‍ ക്ഷമിക്കുക...പിന്നെ ചാര്‍ളിയുടെ കാര്യം ഇത്തരം പ്രവര്‍ത്തി ചെയ്യുന്നവരെ മാത്രം നാം ശിക്ഷിച്ചാല്‍ പോര..സൗമ്യയുടെ മരണത്തിന്റെ ഉത്തരവാദത്തില്‍ നിന്നും സമൂഹത്തിന് ഒളിച്ചോടാന്‍ കഴിയില്ല. ഗോവിന്ദചാമിക്ക് ചാര്‍ളിയെന്നുമൊരു പേരുണ്ട്!!!!പുതുമ കൊണ്ടുവരാന്‍ ശ്രമിച്ചിരുന്നു പക്ഷെ നടന്ന സംഭവം നമ്മുക്കു മുന്നിലുണ്ടല്ലോ അതാവാം അത് തോന്നിയില്ലെങ്കില്‍ അതിനു കാരണം.....ആദ്യം ഇട്ടൂപ്പിനു ധൈര്യം കൊടുത്ത ചാര്‍ളി തന്നെയാണ് ഒടുവില്‍ ഇട്ടൂപ്പിനെ തളര്‍ത്തിയതും...അതില്‍ ഉദേഷിചത് ചിലര്‍ക്കെങ്കിലും മനസിലാവുമെന്ന് കരുതുന്നു...

Lipi Ranju said...

കഥാകാരന്‍റെ സമൂഹ്യപ്രതിപദ്ധത അംഗീകരിക്കുന്നു...
"തെളിവുകളുടെ അഭാവത്തില്‍ കോടതി
ചാര്‍ളിയെ വെറുതെ വിട്ടു" എന്നത് കഥയില്‍ മാത്രം ആവട്ടെ... സൗമ്യയുടെ കേസില്‍ സത്യം തെളിയണേ എന്ന പ്രാര്‍ഥനയോടെ....

ബൈജൂസ് said...

സത്യം തെളിയും, തെളിയാതിരിക്കില്ല.

സൊണറ്റ് said...

കഥക്കുമപ്പുറം നോവുന്ന ഈ സത്യത്തെ നമുക്കെങ്ങനെ കണ്ടില്ലെന്നു നടിക്കാനാവും ...ഇനിഒരിക്കലുമ് കേള്‍ക്കാതിരിക്കട്ടെ നമ്മുടെ കാതുകള്‍ ഇങ്ങനെയുള്ള വാര്‍ത്തകള്‍ അഥവാ സംഭവിക്കാതിരിക്കട്ടെ ഇത്തരം മൃഗീയ ചെയ്തികള്‍ ..ദൈവം തുനക്കട്ടെ ..കാത്തുരക്ഷിക്കട്ടെ ഞാനടക്കം എല്ലാവരെയും ....
എഴുത്തുകാരന് എല്ലാവിധ ആശംസകളും ....

ദീപുപ്രദീപ്‌ said...

നമ്മളെല്ലാവരും ആ സംഭവത്തോടുള്ള അടങ്ങാത്ത അമര്‍ഷം ഒരു തീയായി ഉള്ളില്‍ സൂക്ഷിക്കുന്നവരാണ് . ഈ അടുത്ത് കണ്ട ഈ പോസ്റ്റ്‌ നമ്മളെ വീണ്ടും വേദനിപ്പിച്ചിരിക്കുന്നു . http://verutheorila.blogspot.com/2011/05/blog-post_19.ഹ്ത്മ്ല്‍

വിഷയം സാമൂഹിക പ്രസക്തി ഉള്ളതാണെങ്കിലും , എഴുതിയിരിക്കുന്ന രീതി നന്നായില്ല. നമ്മള്‍ക്കറിയാവുന്ന ഒരു കഥ, ഒരുപാട് തവണ വായിച്ച ശൈലിയിലാവുംപോള്‍ മടുപ്പുണ്ടാക്കും .അതാണിവിടെ സംഭവിച്ചത് .
ഒന്നുകൂടി നന്നാക്കാമായിരുന്നു .
ആശംസകള്‍ .

കൊച്ചുമുതലാളി said...

:)