സുഹൃത്തേ,
മലയാളകഥയുടെ സമകാലത്തെ രേഖപ്പെടുത്താനുള്ള ഒരു വിനീതശ്രമം..
അനുദിനം മാറുന്ന ജീവിതാവസ്ഥകളുടെ വൈവിധ്യവും വൈരുദ്ധ്യവും ഫലപ്രദമായി ഭാഷയിലേക്കു പരാവര്‍ത്തനം ചെയ്യുന്ന കഥാപരിശ്രമങ്ങള്‍ക്കായി ഒരിടം...
അതാണ് ’ഋതു-കഥയുടെ വസന്തം’ എന്ന ഈ ഗ്രൂപ്പ് ബ്ലോഗ്.
ഇടവേളയുടെ കൌതുകത്തിനപ്പുറം,
ചെറുകഥയെന്ന മാധ്യമത്തെ അതീവഗൌരവത്തോടെ സമീപിക്കുന്ന എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കുമായി,
ഈ വാതില്‍ തുറന്നുവെച്ചിരിക്കുന്നു..!!
കഥയെ സ്നേഹിക്കുന്ന എല്ലാവരും കടന്നു വരുക... കഥകള്‍ വായിക്കുക..എഴുതുക..
ഇവിടെ പ്രസിദ്ധീകരിക്കുന്ന കഥകളില്‍ നിന്ന്, ഓരോ മാസവും മികച്ച കഥകള്‍ ഒരു വിദഗ്ദ്ധസമിതി‍ തെരഞ്ഞെടുക്കുന്നതാണ്.!
വര്‍ഷാന്ത്യത്തില്‍, ഇങ്ങനെ തെരഞ്ഞെടുക്കുന്ന കഥകളില്‍, ഏറ്റവും മികച്ച രണ്ടു കഥകള്‍ക്ക് പുരസ്കാരവും നല്‍കുന്നതാണ്.!!



പൊയ്മുഖം - അന്ത്യമില്ലാത്ത ഒരു കഥയുടെ ഒടുക്കം

May 30, 2011 ദുശ്ശാസ്സനന്‍





       മാ ദേവി കോളെജിനടുത്തുള്ള   സ്റ്റോപ്പ്‌ കഴിഞ്ഞിട്ട് ബസ്‌ വീണ്ടും ഒന്ന് നിര്‍ത്തി. രവി തിരിഞ്ഞു നോക്കി. എന്ത് പറ്റി ? ഇവിടെ സാധാരണ നിര്‍ത്താത്തതാണല്ലോ. ഏതോ ഒരു പെണ്‍കുട്ടി ഇറങ്ങാന്‍ വേണ്ടി നിര്‍ത്തിയതാണ്. പെട്ടെന്നാവട്ടെ ... കണ്ടക്ടര്‍ തിരക്ക് കൂട്ടി. ഒരു കറുത്ത സാരി ഉടുത്ത പെണ്‍കുട്ടി. മുഖം കാണാന്‍ പറ്റുന്നില്ല. പുറം തിരിഞ്ഞു നില്‍ക്കുകയാണ് അവള്‍. പുറകു വശം കണ്ടിട്ട് അവള്‍ ഒരു സുന്ദരി ആണെന്ന് തോന്നുന്നു. കറുപ്പും വെളുപ്പും ചേര്‍ന്ന മനോഹരമായ ഒരു സാരി. അഴകോടെ വെട്ടിയിട്ട മുടിയിഴകള്‍. ചെവിയില്‍ തൂങ്ങി ആടുന്ന കറുപ്പും വെളുപ്പും കലര്‍ന്ന മണികള്‍ കോര്‍ത്ത കമ്മല്‍. തോളത്ത് ചെറിയ ഒരു ബാഗ് ഉണ്ട്. തീര്‍ച്ചയായും അവള്‍ ഒരു സുന്ദരി ആയിരിക്കും. രവി ഓര്‍ത്തു. മുഖം കാണാനും പറ്റുന്നില്ല. ബസിലുള്ള  എല്ലാവരും അവളെ തന്നെ നോക്കുകയാണ്. സന്ധ്യ ആയല്ലോ. അവളെ കാത്തു ആണെന്ന് തോന്നുന്നു ഒരാള്‍ പുറത്തു നില്‍ക്കുന്നുണ്ട്. അവളെ തന്നെ സൂക്ഷിച്ചു നോക്കുകയാണ് അയാള്‍. എന്നാല്‍ അവള്‍ അയാളെ നോക്കുന്നില്ല. ചിലപ്പോ അവള്‍ കണ്ടിട്ടുണ്ടാവില്ല. അവള്‍ ബസിന്റെ പടവുകള്‍  ഇറങ്ങി. എന്നാല്‍ ഇപ്പോള്‍ ഒരു അത്ഭുതം സംഭവിച്ചു. പുറത്തു നിന്നിരുന്ന ചെറുപ്പക്കാരന്‍ മുഖം തിരിച്ചു. അവള്‍ അയാളെ കാണാതെ ഇറങ്ങി മുന്നോട്ടു നടക്കുകയും ചെയ്തു. ബസ്‌ പതിയെ നീങ്ങി. രവിയുടെ ഉള്ളില്‍ എന്തോ ഒരു മിന്നല്‍ വീശി. 'ഹേയ്.. ഒരാള്‍ കൂടി ഇറങ്ങാന്‍ ഉണ്ട് ..' രവി ഉറക്കെ പറഞ്ഞു. എന്തോ വലിയ തെറി ശബ്ദം താഴ്ത്തി പറഞ്ഞിട്ട് കണ്ടക്ടര്‍ ബെല്‍ അടിച്ചു വണ്ടി നിര്‍ത്തി. 'എന്താ സാറേ.. ഇപ്പൊ തന്നെ രണ്ടു തവണ ആയി ഇവിടെ നിര്‍ത്തിയത്.. ഉറങ്ങുകയായിരുന്നോ ? ' അവന്‍ ചോദിച്ചു. 'അതെ... സ്റ്റോപ്പ്‌ എത്തിയത് അറിഞ്ഞില്ല...' രവി പറഞ്ഞു... ബസ്‌ വിട്ടു പോയി. രവി ആ ബസ്‌ സ്റൊപ്പിലേക്ക് നടന്നു... ശരിക്കും പറഞ്ഞാല്‍ അതൊരു ബസ്‌ സ്റ്റോപ്പ്‌ അല്ല. പണ്ട് ഇലക്ട്രിക്‌ ലൈന്‍ വലിക്കാന്‍ കൊണ്ട് വന്നിട്ട് അധികം വന്ന രണ്ടു പോസ്റ്റുകള്‍ പൊട്ടിച്ചു അടുത്തുള്ള ഏതോ ക്ലബ്ബുകാര്‍ ഉണ്ടാക്കിയ ഒരു ചെറിയ ഷെഡ്‌ ആണ് അത്. അതില്‍ ചേര്‍ന്ന് ഒരു തെരുവ് വിലക്ക് മഞ്ഞ നിറത്തിലുള്ള പ്രകാശം പൊഴിച്ച് നില്‍പ്പുണ്ട്. അതിനടുത് ഒരു ചെറിയ പാന്‍ ഷോപ്പും.  ആ വിളറിയ പ്രകാശത്തില്‍ ഒന്നും നന്നായി കാണാന്‍ പറ്റുന്നില്ല. രവി കുറച്ചു കൂടി അടുത്തേക്ക് നീങ്ങി. അവിടെ ആ കല്‍ ക്ഷണത്തില്‍ അയാള്‍ ഇരിപ്പുണ്ട്. തല താഴ്ത്തിയിരിക്കുന്നത് കാരണം മുഖം കാണാന്‍ പറ്റുന്നില്ല. രണ്ടു കയ്യും കൊണ്ട് മുഖം മൂടി ആണ് അയാള്‍ ഇരിക്കുന്നത്.ഇപ്പൊ അയാളോട് എന്ത് ചോദിക്കാനാ. രവി ഓര്‍ത്തു. പരിചയവും ഇല്ല.. ഒരു കാര്യം ചെയ്യാം. അടുത്ത ബസ്‌ എപ്പോഴാണ് എന്ന് ചോദിക്കാം ... 'ഹേയ് അന്ധെരിക്ക്  അടുത്ത ബസ്‌ എപ്പോഴാ ? " രവി ചോദിച്ചു. പ്രതികരണമൊന്നുമില്ല. രവി പതുക്കെ അയാളുടെ ചുമലില്‍ കൈ കൊണ്ട് ഒന്ന് അമര്‍ത്തി. അതിനു ഫലമുണ്ടായി. അയാള്‍ മുഖം ഉയര്‍ത്തി. അയാളുടെ കണ്ണില്‍ നിന്ന് ഒഴുകി കൊണ്ടിരിക്കുന്ന കണ്ണീര്‍ ആ അരണ്ട വെളിച്ചത്തിലും രവി കണ്ടു. എന്തോ പിറുപിറുത്തിട്ട് അയാള്‍ വീണ്ടും മുഖം താഴ്ത്തി. രവി വല്ലാതായി. അയാള്‍ അവിടെ നിന്ന് നടന്നു നീങ്ങി.

     ദിവസങ്ങള്‍ കടന്നു പോയി. രവി പിന്നൊരിക്കലും അവളെയും അയാളെയും കണ്ടില്ല. സ്വന്തം ജീവിത പ്രശ്നങ്ങള്‍ക്കിടയില്‍ രവിക്ക് അതൊന്നും ഓര്‍ക്കാന്‍ പറ്റിയില്ല എന്നതാണ് സത്യം.
ഓഫീസില്‍ ആകെ പ്രശ്നങ്ങള്‍ ആണ്. മൂന്നു ആഴ്ച രാവും പകലും ഇല്ലാതെ രവി ജോലി ചെയ്തു. ആകെ എരിഞ്ഞു തീരാറായി. ഉടനെ തന്നെ ഒരു ബ്രേക്ക് എടുത്തില്ലെങ്കില്‍ സംഗതി പ്രശ്നമാവും. ഒറ്റയാന്‍ ജീവിതം രവിയെ ആകെ മാറ്റി മറിച്ചിരുന്നു. ശനിയാഴ്ച ഒരു മസ്സാജിംഗ് നു പോകാം. നഗരത്തിന്റെ അതിര്‍ത്തിയില്‍ ഇത്തരം സ്പെഷ്യല്‍ തിരുമ്മു കേന്ദ്രങ്ങള്‍ ഉണ്ട്. തിരുമ്മു കേന്ദ്രം എന്നാണു പേരെങ്കിലും അവിടെ നടക്കുന്നത് വേറെ പലതുമാണ്. നഗരത്തിന്റെ മുഷിപ്പ് പിടിച്ച മണം കളയാന്‍ പലരും വന്നു പോകുന്ന മൂലകള്‍.  രവി അവിടം വല്ലപ്പോഴും ഒക്കെ സന്ദര്‍ശിക്കാറുണ്ട്. ശരീരവും മനസ്സും നഷ്ടപ്പെടുത്തി ജോലി ചെയ്തിട്ട് കിട്ടുന്ന ഇടവേളകളില്‍ രവി അവിടെ ഒക്കെ  സ്വന്തം ദുശീലങ്ങളില്‍ കുളിച്ചു തോര്‍ത്തി രസിക്കും. ശമ്പളമായി കിട്ടുന്ന പതിനായിരം രൂപ ഈ മഹാ നഗരത്തില്‍ ജീവിച്ചു പോകാന്‍ കഷ്ടിച്ചേ തികയൂ. നാട്ടില്‍ ആകെ ഉള്ളത് അമ്മയാണ്. അമ്മയ്ക്ക് ഇതില്‍ നിന്ന് മൂവായിരം അയച്ചു കൊടുക്കും. അതുകൊണ്ട് അമ്മ എങ്ങനെ ആണാവോ ജീവിച്ചു പോകുന്നത്. ബാക്കി ഏഴായിരം രൂപയില്‍ നിന്ന് വാടക, വണ്ടിക്കൂലി, ഭക്ഷണം അങ്ങനെ സര്‍ക്കസ് കാണിച്ചാണ് രവി ജീവിച്ചു പോകുന്നത്. അതിനിടക്ക് ഇത്തരം വിനോദങ്ങള്‍ക്ക് പോകുന്നത് ബോണസ് , ഓവര്‍ ടൈം അലവന്‍സ് ഒക്കെ കിട്ടുമ്പോഴാണ്.

     അങ്ങനെ ഒരു ദിവസം രവി അവിടെയെത്തി. നഗരത്തിലെ ഒരു റെസിടെന്‍ഷ്യ ല്‍ ഏരിയയില്‍ ആണ് ഈ തിരുമ്മു കേന്ദ്രം. രഹസ്യമായി ആണ് അവര്‍ അത് അവിടെ നടത്തുന്നത്. ബോര്‍ഡ് ഒന്നുമില്ല. അവിടെ ചെന്ന് ഫോണ്‍ ചെയ്താല്‍ ഒരാള്‍ വന്നു കൂട്ടികൊണ്ട് പോകും. പതിവ് പോലെ മുന്‍വശം ഒഴിഞ്ഞു കിടക്കുകയായിരുന്നു അന്നും. രവി ഫോണ്‍ എടുത്തു ഡയല്‍ ചെയ്തു. ആരോ എടുത്തു. ഇപ്പൊ ആളിനെ വിടാം സര്‍ . എന്ന് പറഞ്ഞു. അതാ ഒരാള്‍ വരുന്നുണ്ട്. സാര്‍ പോകാം. എന്ന് പറഞ്ഞു. രവി അയാളുടെ ഒപ്പം മുന്നോട്ടു നടന്നു. അന്നത്തെ തിരുമ്മലൊക്കെ പെട്ടെന്ന് കഴിഞ്ഞു. ഏതോ ഒരു ബംഗാളി പെണ്ണായിരുന്നു അന്നത്തെ തിരുമ്മുകാരി. സാധാരണ സിന്ധി പെണ്ണുങ്ങള്‍ ആണ് അവിടെ ഉണ്ടാവുക. ഇപ്പൊ അവന്മാര്‍ ബംഗാളികളേയും ഇറക്കി തുടങ്ങി എന്ന് തോന്നുന്നു. പണം  കൊടുത്തിട്ട് പുറത്തിറങ്ങാന്‍ തുടങ്ങുമ്പോഴാണ് രവി തന്നെ കൂട്ടിക്കൊണ്ടു വന്ന ചെറുപ്പക്കാരനെ ശ്രദ്ധിച്ചത്. അന്ന് ആ ബസ് സ്റ്റോപ്പില്‍ കണ്ട അയാള്‍. പക്ഷെ അയാള്‍  പരിചയ ഭാവം ഒന്നും കാണിക്കുന്നില്ല. മടിച്ചു മടിച്ചു രവി അയാളോട് ചോദിച്ചു. 'നിങ്ങള്‍...അന്ന് ആ ബസ് സ്റ്റോപ്പില്‍...' അത് കേട്ടതും അയാളുടെ മുഖം വിളറി. രക്തം മുഴുവന്‍ മുഖത്ത് നിന്ന് വാര്‍ന്നു പോയത് പോലെ. 'അതെ.. ' അയാള്‍ അത് സമ്മതിച്ചു.. ' എന്താ നിങ്ങളുടെ പേര് ? ' രവി ചോദിച്ചു... പക്ഷെ അയാള്‍ ഒന്നും മിണ്ടാതെ അകത്തേക്ക് പോയി. അപ്പോഴാണ് രവി ശ്രദ്ധിച്ചത്... അവര്‍ തമ്മിലുള്ള സംസാരം നിരീക്ഷിച്ചു കൊണ്ട് വേറൊരു നടത്തിപ്പുകാരന്‍ അവിടെ നില്‍പ്പുണ്ടായിരുന്നു.. എന്തായാലും ഇനി അയാള്‍ക്ക് ഒരു പ്രശ്നം ഉണ്ടാവണ്ട. രവി അവിടെ നിന്ന് ഇറങ്ങി..

     ദിവസങ്ങള്‍ കഴിഞ്ഞു. രവി സ്വന്തം ജോലി തിരക്കുകളില്‍ മുഴുകി. പക്ഷെ അതിനിടക്കും അയാളുടെ മുഖം രവിയുടെ മനസ്സിലേക്ക് വരുന്നുണ്ടായിരുന്നു. അടുത്ത തവണ അവിടെ പോകുമ്പോള്‍ എങ്ങനെയെങ്കിലും അയാളെ പരിചയപ്പെടണം എന്ന് രവി ഉറപ്പിച്ചു. ഒരിക്കല്‍ ജോലി കഴിഞ്ഞു തിരികെ വരുന്ന വഴി ആ പഴയ ബസ്‌ സ്റ്റോപ്പില്‍ വണ്ടി നിര്‍ത്തി. രവി വെറുതെ ചുറ്റിനും നോക്കി. അയാളോ അവളോ അവിടെയെവിടെയെങ്കിലും ഉണ്ടോ എന്നറിയാന്‍. ഒരു അതിശയം പോലെ അവിടെ അയാള്‍ നില്‍പ്പുണ്ടായിരുന്നു. രവി സ്റ്റോപ്പില്‍ ചാടിയിറങ്ങി. പെട്ടെന്ന് മുന്നില്‍ വന്നു പെട്ട രവിയെ കണ്ടു അയാള്‍ ഒന്ന് പരുങ്ങി. 'ഹേയ് .. പേടിക്കണ്ട. വെറുതെ ഒന്ന് പരിചയപ്പെടാന്‍ ഇറങ്ങിയതാ.' രവി പറഞ്ഞത് കേട്ടിട്ട് അയാള്‍ അവിടെ നിന്നു. ആ മുഖത്ത് ചെറിയ ഒരു സമാധാനം ഉണ്ട് ഇപ്പൊ. 'അന്ന് നിങ്ങള്‍ ഇവിടെ ..ഇതേ സ്ഥലത്ത് നിന്നത് ഞാന്‍ കണ്ടു. ആരായിരുന്നു ആ പെണ്‍കുട്ടി ? അവളെ കണ്ടിട്ടല്ലേ അന്ന് നിങ്ങള്‍ ഇവിടെ ഇരുന്നു കരഞ്ഞത് ? " രവി ചോദിച്ചു..അയാള്‍ ഒന്നും പറഞ്ഞില്ല. എന്നാല്‍ അയാളുടെ കണ്ണുകള്‍ നിറഞ്ഞു . 'വിഷമമാണെങ്കില്‍ പറയണ്ട ട്ടോ.ഞാന്‍ ചോദിച്ചു എന്നെ ഉള്ളൂ " രവി പറഞ്ഞു. 'ഇല്ല .. സാരമില്ല. ' അയാള്‍ കണ്ണ് തുടച്ചു. എന്നിട്ട് പതിയെ പറഞ്ഞു..' അവള്‍ ഇപ്പൊ എന്റെ ആരുമല്ല. പക്ഷെ ഒരിക്കല്‍ അവള്‍ എന്റെ എല്ലാമായിരുന്നു' പിന്നെ അയാള്‍ പറഞ്ഞത് അയാളുടെ കഥ ആയിരുന്നു. വിചിത്രമായ ഒരു കഥ..

    സ്വന്തമായി ആരുമില്ലാതെ ആ നഗരത്തില്‍ പണ്ടേ വന്നു പെട്ടതാണ് അയാള്‍. ജീവിക്കാന്‍ വേണ്ടി പല ജോലികളും ചെയ്തു. അങ്ങനെ എത്തിപെട്ടതാണ് ആ തിരുമ്മു കേന്ദ്രത്തില്‍. അയാള്‍ അവിടെ ചെന്ന് ഒന്ന് രണ്ടു മാസം കഴിഞ്ഞപ്പോള്‍ ഒരു ജോലിക്കാരി  ആയി അവിടെ വന്നതാണ് ആ പെണ്‍കുട്ടി. ആദ്യമൊക്കെ അകന്നു നടന്നെകിലും ഒരിക്കല്‍ ആ കുട്ടിയുടെ കഥ കേട്ട് അയാളുടെ മനസ്സ് മാറുകയായിരുന്നു. ഒരു സാധാരണ മസാല സിനിമ കഥ പോലെ ക്ലീഷേകള്‍ നിറഞ്ഞത്‌.
ജോലി വാങ്ങി തരാം എന്ന് പറഞ്ഞു അവളുടെ അമ്മാവന്‍ തന്നെ അവളെ പറ്റിക്കുകയായിരുന്നു.
 എന്തായാലും പതുക്കെ അവര്‍ തമ്മിലുള്ള സ്നേഹം വളര്‍ന്നു. എങ്ങനെയെങ്കിലും ആ നശിച്ച സ്ഥലത്തെ ജോലി മതിയാക്കി രക്ഷപെടാന്‍ അവര്‍ തീരുമാനിച്ചു. പക്ഷെ അത് അത്ര എളുപ്പമായിരുന്നില്ല. അവളെ ഒരു തിരുമ്മുകാരി ആക്കാന്‍ വേണ്ടി നടത്തിപ്പുക്കാര്‍ നോട്ടമിട്ടു വച്ചിരുന്നു. ഒടുവില്‍ വല്ല വിധേനയും അവളെ അയാള്‍ അവിടെനിന്നു രക്ഷപെടുത്തി. അടുത്ത മാസം ഒരു അമ്പലത്തില്‍ വച്ച് വിവാഹം കഴിക്കാനും പിന്നെ വേറെ എങ്ങോട്ടെങ്കിലും രക്ഷപെടാനും ആയിരുന്നു അവരുടെ പദ്ധതി. പക്ഷെ വിവാഹ ദിവസം അവളെയും കാത്തു ക്ഷേത്രത്തിന്റെ അടുത്ത് നിന്ന അയാള്‍ക്ക്‌ നിരാശ ആയിരുന്നു ഫലം.  അവള്‍ വന്നതേയില്ല. കാത്തുനിന്നു മടുത്തിട്ട് അയാള്‍ തിരിച്ചു പോയി. അയാള്‍ക്ക് കൂടുതല്‍ ഞെട്ടല്‍ ഉണ്ടായത് തിരികെ
വീണ്ടും അവിടെ ജോലിക്ക് ചെന്നപ്പോഴാണ്. അവള്‍ അവിടെ തിരുമ്മലിന് വരുന്ന ഒരു യുവാവുമായി പ്രണയത്തില്‍ ആയിരുന്നത്രെ. ആ യുവാവിന്റെ ഒപ്പം അവള്‍ ഒളിച്ചോടി എന്ന് നടത്തിപ്പുകാര്‍ പറഞ്ഞു അയാള്‍ അറിഞ്ഞു. അതിനു ശേഷം അന്നാണത്രേ അവളെ അയാള്‍ വീണ്ടും കാണുന്നത്. കഥ പറഞ്ഞു തീര്‍ന്നപ്പോഴെയ്ക്കും അയാളുടെ ശബ്ദം ഇടറിയിരുന്നു. ആ കഥ കേട്ട് രവിയും ഒന്ന് അമ്പരന്നു. ആവുന്ന പോലെ ഒക്കെ രവി അയാളെ സമാധാനിപ്പിച്ചു. എന്നിട്ട് അവര്‍ പിരിഞ്ഞു.
എന്തോ ഇന്നിനി വീട്ടില്‍ പോകാന്‍ തോന്നുന്നില്ല. ബാറില്‍ പോയി കുറച്ചു നേരം കുടിക്കണം.
ഇനിയും കാണാത്ത ആ പെണ്‍കുട്ടിയുടെ മുഖം അയാളില്‍ ഒരു അസ്വസ്ഥത ഉണ്ടാക്കി. അവളെ എങ്ങനെയെങ്കിലും കണ്ടു പിടിക്കണം എന്നത് ഒരു വാശിയായി അയാളുടെ മനസ്സില്‍ നിറഞ്ഞു.

    അന്ന് അവള്‍ ഇറങ്ങിയ ബസ് സ്റ്റോപ്പില്‍ രവി പോയി. അതിനടുത്തുള്ള പെട്ടിക്കടക്കാരന്റെ അടുത്ത് ചെന്ന് ഒരു സിഗരറ്റ് വാങ്ങി. ഇനി എന്ത് ചോദിക്കണം എന്നറിയില്ല. രവി നിന്നു പരുങ്ങുന്നത് കണ്ടപ്പോള്‍ കടക്കാരന്‍ ചോദിച്ചു.'എന്താ ചേട്ടായി നിന്നു തിരിയുന്നത് ? ലൈലയുടെ വീടന്വേഷിച്ച്‌ വന്നതാണോ ? " അയാള്‍ ചോദിച്ചു. ലൈലയെ അന്വേഷിച്ചാണ് അവിടെയ്ക്ക് ഏറ്റവും കൂടുതല്‍ ആള്‍ക്കാര്‍ വരുന്നതത്രേ.. എന്തായാലും ഇവിടെ വരെ വന്നതല്ലേ. ലൈലയെ ഒന്ന് കണ്ടേക്കാം..രവി കരുതി. തൊട്ടടുത്ത ഒരു കോട്ടിയില്‍ ആണ്  ലൈല ഉള്ളത് എന്ന് കടക്കാരന്‍ പറഞ്ഞു തന്നു. ആ നിരയില്‍ ഉള്ള വീടുകളില്‍ എല്ലാം കുഴപ്പം പിടിച്ച പെണ്ണുങ്ങള്‍ ആണെങ്കിലും ലൈല ആണ് ഏറ്റവും പോപ്പുലര്‍. ആ കടക്കാരന്‍ ലൈലയെ പറ്റി കുറെ വര്‍ണിച്ചു. എന്നാല്‍ എല്ലാ സാധാരണ കഥകളെയും പോലെ ആ അന്ത്യം ഇവടെയും സംഭവിച്ചു. കതകു തുറന്ന ആ പെണ്‍കുട്ടിക്ക് രവി കേട്ട കഥയിലെ നായികയുടെ മുഖം. അവളുടെ വേഷവും അത് തന്നെ. അവള്‍ അയാളെ അകത്തേയ്ക്ക് കൂട്ടിക്കൊണ്ടു പോയി. കുറച്ചു നേരം സംസാരിച്ചിരുന്നതിനു ശേഷം രവി അവളോട്‌ ഒരു കഥ പറഞ്ഞു. അയാളില്‍ നിന്നു കേട്ട ആ കഥ.
അത് കേട്ടിരുന്ന അവളുടെ മുഖം വിളറി. കഥ പൂര്‍ണമായപ്പോഴെയ്ക്കും അവളുടെ മുഖത്ത് നിന്നു രക്തം വാര്‍ന്നു പോയി. അവള്‍ക്കും ഒരു കഥ പറയാനുണ്ടായിരുന്നു. വിവാഹ ദിവസം അവള്‍ വരാതിരുന്നതിനു കാരണം. അതിന്റെ തലേ ദിവസം തല ചുറ്റി വീണ അവളെ ആശുപത്രിയില്‍ ആരോ എത്തിച്ചു. അപ്പോഴാണ്‌ അവളുടെ തലച്ചോറില്‍ മഹാരോഗത്തിന്റെ വളര്‍ച്ച അവര്‍ തിരിച്ചറിഞ്ഞത്. താന്‍ കാരണം അയാളുടെ ജീവിതം കൂടി തകര്‍ക്കണ്ട എന്ന് കരുതി അവള്‍ പിന്മാറിയതായിരുന്നു. രോഗം ചികിത്സിച്ചു നേരെ ആക്കാനുള്ള തത്രപ്പാടിലാണ് ലൈല ഇപ്പോള്‍.
ഇതെല്ലം കേട്ട് രവി ആകെ വല്ലാതായി. ഇങ്ങനെ ഒരു വഴിത്തിരിവ് രവി ഇവിടെ പ്രതീക്ഷിച്ചിട്ടില്ലായിരുന്നു. അമ്മയ്ക്ക് അയച്ചു കൊടുക്കാന്‍ കയ്യില്‍ ബാക്കി ഉണ്ടായിരുന്ന രണ്ടായിരം രൂപ അവള്‍ക്കു കൊടുത്തിട്ട് രവി പടിയിറങ്ങി.

     ദിവസങ്ങള്‍ വീണ്ടും കടന്നു പോയി. പിന്നൊരിക്കലും രവി അയാളെയോ അവളെയോ കണ്ടില്ല. ആ തിരുമ്മു കേന്ദ്രത്തില്‍ പിന്നെ ചെന്നപ്പോള്‍ അയാളുടെ സ്ഥാനത് വേറൊരാള്‍ ആയിരുന്നു. മറക്കാന്‍ ശ്രമിച്ചെങ്കിലും പലപ്പോഴും അയാളുടെ നിറഞ്ഞ കണ്ണുകളും ലൈലയുടെ നിസ്സഹായമായ മിഴികളും രവിയെ ഉറക്കത്തിലും മറ്റും കൊതി വലിച്ചു കൊണ്ടിരുന്നു. അങ്ങനെ ഇരിക്കെ ഒരു ദിവസം ജോലി കഴിഞ്ഞു രവി തിരിച്ചു വരികയായിരുന്നു. ലോക്കല്‍ ട്രെയിന്‍ ജോഗേശ്വരിയില്‍ എത്തിയപ്പോള്‍ മണി ആറ്. ട്രെയിനില്‍ നിന്നിറങ്ങിയ ആയിരങ്ങള്‍ക്കൊപ്പം രവി പുറത്തിറങ്ങി. സ്റെഷന്റെ തൊട്ടടുത്ത്‌ തന്നെ ഒരു ചെറിയ ചായ മക്കാനി ഉണ്ട്. മലപ്പുറത്തുള്ള ഒരു കോയാക്ക നടത്തുന്നത്. ഒരു ചായ കുടിച്ചേക്കാം. രവി അകത്തേക്ക് കയറി. ചെറിയ ഒരു ഷെഡ്‌ ആണ്. അതില്‍ ഒരു പോര്‍ടബില്‍ ടി വി ഉണ്ട്. അതില്‍ വാര്‍ത്ത‍ കാണിക്കുന്നുണ്ട്. ഏതോ ലോക്കല്‍ മറാഠി ചാനല്‍  ആണ്. ആള്‍ക്കാരെ തെറ്റിദ്ധരിപ്പിച്ചു പണം തട്ടിയ ദമ്പതിമാര്‍ അറസ്റ്റില്‍ എന്നൊരു ന്യൂസ്‌ അതില്‍ കാണിക്കുന്നുണ്ട്. ചായ അടിക്കുന്നതിനിടയില്‍ കോയാക്കയും അത് ശ്രദ്ധിക്കുന്നുണ്ട്. 'ഇത് ഇവറ്റകളുടെ സ്ഥിരം പണിയാണ് മോനെ.. ജീവിക്കാന്‍ വയ്യെന്നായി.. ' കോയാക്കയുടെ കമന്റ്‌. അപ്പോഴാണ്‌ രവി ആ വാര്‍ത്ത‍ ശ്രദ്ധിച്ചത്.. അറസ്റ്റു ചെയ്തു കൊണ്ട് പോകുന്ന രണ്ടു പേരുടെയും മുഖത്തേക്ക് ഒരിക്കലെ രവി നോക്കിയുള്ളൂ.. അയാളുടെ അകത്തും മുകളില്‍ ആകാശത്തും ഒരു മിന്നല്‍ വീശി. ഗ്ലാസ് മേശപ്പുറത്തു വച്ചിട്ട് പുറത്തു നനു നനെ പെയ്യുന്ന ചാറ്റല്‍ മഴയിലേക്ക്‌ അയാള്‍ ഇറങ്ങി നടന്നു...

5 Comments, Post your comment:

Salini Vineeth said...

കഥയുടെ ത്രെഡ് നന്നായി.. ആദ്യം ക്ലീഷേ ആണോ എന്ന് സംശയം തോന്നിയെങ്കിലും അവസാനം നന്നായി. :)
വാക്കുകള്‍ മുറിച്ചുമുറിച്ചെഴുതാതെ യിജിപ്പിച്ചു എഴുതിയാല്‍ കുറച്ചു കൂടി വായനാ സുഖം കിട്ടുമെന്ന് തോന്നുന്നു.
ഈ ത്രെഡ് ഇതിലും മനോഹരമായി എഴുതാമായിരുന്നു എന്നാണ് എനിക്ക് തോന്നുന്നത്.. കഥ വായിച്ചപ്പോള്‍ ഒരു റിപ്പോര്‍ട്ട്‌ പോലെയാണ് തോന്നിയത്..

priyag said...

ശാലിനിയുടെ അഭിപ്രായം തന്നെയാ എനിക്കും . ഒരു റിപ്പോര്‍ട്ടിംഗ് പോലെ തോന്നി .

ദുശ്ശാസ്സനന്‍ said...

വിമര്‍ശനം സ്വീകരിച്ചിരിക്കുന്നു. :) യഥാര്‍ത്ഥത്തില്‍ ഞാന്‍ ഇടയ്ക്ക് കുറെ സ്ഥലത്ത് മുന്നോട്ടു പോകാന്‍ ആവാതെ നിന്ന് പോയി. അതോടെ ഇത് എഴുതി തീര്‍ക്കാനുള്ള താല്‍പര്യവും പോയി. അങ്ങനെ എന്തൊക്കെയോ എഴുതി മുഴുമിപ്പിക്കുകയായിരുന്നു. ഇതാണ് ഞാന്‍ കഥ എഴുതാത്തത്. അതിനുള്ള ക്ഷമ ഇല്ലന്നേ..

Manoraj said...

ശാലിനി പറഞ്ഞപോലെ ഒരു ക്ലീഷേ ആവുമെന്ന് കരുതിയത് അവസാനത്തെ പഞ്ച് നന്നായത് കൊണ്ട് പരിക്കില്ലാതെ രക്ഷപ്പെട്ടു. പക്ഷെ പാരഗ്രാഫുകള്‍ തിരിക്കുന്നതിലും അവള്‍ എന്ന പ്രയോഗത്തിന്റെ അമിത ഉപയോഗവും വല്ലാത്ത ഒരു അരുചി ഉണ്ടാക്കി. ദുശ്ശാസനന്റെ പഴയ ചില പോസ്റ്റുകള്‍ ബ്ലോഗില്‍ വായിച്ച ഒരു ഓര്‍മ്മ വെച്ച് പറയട്ടെ.. അല്പം കൂടെ ശ്രദ്ധിച്ചിരുന്നെങ്കില്‍ മികച്ച ഒരു കഥയാക്കാമായിരുന്നു.

Cibin Sam said...

കൊള്ളാം..കുഴപ്പമില്ലാത്ത അവതരണം..