സുഹൃത്തേ,
മലയാളകഥയുടെ സമകാലത്തെ രേഖപ്പെടുത്താനുള്ള ഒരു വിനീതശ്രമം..
അനുദിനം മാറുന്ന ജീവിതാവസ്ഥകളുടെ വൈവിധ്യവും വൈരുദ്ധ്യവും ഫലപ്രദമായി ഭാഷയിലേക്കു പരാവര്‍ത്തനം ചെയ്യുന്ന കഥാപരിശ്രമങ്ങള്‍ക്കായി ഒരിടം...
അതാണ് ’ഋതു-കഥയുടെ വസന്തം’ എന്ന ഈ ഗ്രൂപ്പ് ബ്ലോഗ്.
ഇടവേളയുടെ കൌതുകത്തിനപ്പുറം,
ചെറുകഥയെന്ന മാധ്യമത്തെ അതീവഗൌരവത്തോടെ സമീപിക്കുന്ന എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കുമായി,
ഈ വാതില്‍ തുറന്നുവെച്ചിരിക്കുന്നു..!!
കഥയെ സ്നേഹിക്കുന്ന എല്ലാവരും കടന്നു വരുക... കഥകള്‍ വായിക്കുക..എഴുതുക..
ഇവിടെ പ്രസിദ്ധീകരിക്കുന്ന കഥകളില്‍ നിന്ന്, ഓരോ മാസവും മികച്ച കഥകള്‍ ഒരു വിദഗ്ദ്ധസമിതി‍ തെരഞ്ഞെടുക്കുന്നതാണ്.!
വര്‍ഷാന്ത്യത്തില്‍, ഇങ്ങനെ തെരഞ്ഞെടുക്കുന്ന കഥകളില്‍, ഏറ്റവും മികച്ച രണ്ടു കഥകള്‍ക്ക് പുരസ്കാരവും നല്‍കുന്നതാണ്.!!



പറയാതെ...

January 04, 2013 ശിവകാമി

 
"തള്ളേടെ ഇരിപ്പ് കണ്ടില്ലേ? ഒരു പെങ്കൊച്ചിനെ ട്രെയിനീന്ന് തള്ളിയിട്ടു കൊല്ലാന്‍ നോക്കിയതാ.."
 പ്രതി കനകമ്മാള്‍ എന്ന വൃദ്ധ മുഖം താഴ്ത്തി ദൃഷ്ടി തറയിലൂന്നി പോലീസ് സ്റ്റേഷന്റെ വരാന്തയില്‍ മിണ്ടാതിരുന്നു.
 
വൈകുന്നേരങ്ങളില്‍ താംബരത്തു നിന്നും കയറിയാല്‍ സബ് അര്‍ബന്‍ തീവണ്ടി  ബീച്ച് സ്റ്റേഷന്‍ എത്തുന്നതുവരെയും പൂക്കാരി കനകമ്മാള് ആരോടും മിണ്ടാറില്ല. അവരുടെ വലിയ പരന്ന കൊട്ടയില്‍ മുല്ല, മല്ലി, കനകാംബരം, മരിക്കൊഴുന്ത് എന്നിവ ഇട കലര്‍ത്തി കെട്ടിയതും വെവ്വേറെ  കെട്ടിയതുമായ മാലകള്‍ വലിയ പന്തുകളായിരിക്കും. അരികില്‍ എട്ടോ പത്തോ റോസാപ്പൂക്കള്‍  കെട്ടാതെയും വെക്കുന്നത് ഇടക്ക് പടയായി വന്നു ചിരിയും ബഹളവുമായി ഒരുമിച്ചിറങ്ങിപോവുന്ന വിദ്യാര്‍ത്ഥിനികളെ കരുതിയാണ്.
 
എല്ലാ ദിവസവും ലേഡീസ് കമ്പാര്‍ട്ട്മെന്റിന്റെ വാതില്‍ക്കല്‍ ആണ് കനകമ്മാള്‍ ഇരിക്കുന്നത്. വായ മുഴുവന്‍ ചുവപ്പിച്ച്, പൂക്കൂടയുടെ മൂലയിലെ വെറ്റിലച്ചെല്ലത്തിന്റെ മൂടി ഇടയ്ക്കിടെ തുറന്നും അടച്ചും അവര്‍ ആരോടും മിണ്ടാതിരുന്നു. ഓരോ സ്റ്റേഷനിലും അവരെ കടന്ന് ഇടത്തോട്ടോ വലത്തോട്ടോ പോകുന്ന ആവശ്യക്കാര്‍ പൂവിന്റെ പേരും  അളവും പറഞ്ഞ് അരികില്‍ നില്‍ക്കുന്നതിന്റെ അടുത്ത നിമിഷം പൂവും പൈസയും കൈമാറ്റം ചെയ്യപ്പെടുകയും കനകമ്മാളുടെ വെറ്റിലചെല്ലം വീണ്ടും അടച്ചുതുറക്കപ്പെടുകയും ചെയ്തുപോന്നു.
പെണ്‍കൂട്ടങ്ങളിലെ പരദൂഷണമോ അന്താക്ഷരിയോ വാരികാചര്‍ച്ചകളോ ഒന്നും തന്നെ അവരെ ബാധിച്ചതേയില്ല. അങ്ങനെ ഒരു ജീവനെ ആരും ഒന്നിലും ഉള്‍പ്പെടുത്താനും തുനിഞ്ഞില്ല.  അവിടെയുള്ള ആരെയെങ്കിലും അറിയാനോ അന്വേഷിക്കാനോ ആ വൃദ്ധയും ശ്രമിച്ചില്ല. രാത്രി വണ്ടിയിലെ തിരിച്ചുള്ള യാത്രയിലും കനകമ്മാള് അവരുടെതായ ലോകത്തെ തണുത്ത തറയിലിരുന്നു.
 
 
"ഏതാ ആ പെണ്‍കുട്ടി?"
"അത് സെന്‍ട്രല്‍ സ്റ്റേഷന്റെ അടുത്ത് ഒരു കടയിലെ ജോലിക്കാരിയാണ് .. തേന്മൊഴി.. വ്യാഴാഴ്ച രാത്രിവണ്ടിക്ക് വീട്ടിലേക്ക് പോവുമ്പോഴാ സംഭവം.."
 
കാഴ്ചയില്‍ പതിനഞ്ചുകാരി എന്ന് തോന്നിക്കുന്ന തേന്മൊഴി എപ്പോഴാണ് സെന്ട്രലിലേക്ക് പോവുന്നതെന്നോ എന്നുമുതലാണ്‌ രാത്രിവണ്ടിയിലെ  സ്ഥിരം യാത്രക്കാരി ആയതെന്നോ കനകമ്മാളിന് അറിയില്ല. വാതിലിനു അടുത്തുള്ള സീറ്റില്‍ ആരോടും മിണ്ടാതെ ഓരം ചേര്‍ന്ന് ജനല്‍കമ്പികളില്‍ കവിളമര്‍ത്തി വിദൂരതയിലേക്ക് കണ്ണുംനട്ടിരിക്കാറുള്ള അവളുടെ പേര് അവര്‍ ആദ്യമായി കേള്‍ക്കുന്നത് പോലീസുകാരനില്‍ നിന്നാണ്. രാത്രിവണ്ടി സെന്‍ട്രല്‍ സ്റ്റേഷനില്‍ എത്തുമ്പോള്‍ എവിടെ നിന്നോ അവള്‍ ഓടിവന്നു കയറുന്നതും മാമ്പലം സ്റ്റേഷനില്‍ ഇറങ്ങി തെരുവിന്റെ തിരക്കിലേക്ക് തിടുക്കത്തില്‍ മറയുന്നതും അവര്‍ കണ്ടിട്ടുണ്ട്. വെറ്റിലചെല്ലത്തിലെ നാണയങ്ങളും മുഷിഞ്ഞ നോട്ടുകളും അടുക്കിയെടുത്ത് മടിയിലെ കുഞ്ഞുതുണിസഞ്ചിയില്‍ മുറുക്കി കെട്ടിവെക്കുന്ന സമയത്താണ്  അവള്‍ തിടുക്കപ്പെട്ടു ഇറങ്ങുന്നത്. ഓട്ടത്തിനിടയില്‍ കാല്‍ അറിയാതെ തട്ടിയാല്‍ ശബ്ദമില്ലാതെ എന്തോ ക്ഷമാപണമായി ഉച്ചരിച്ച് അവരെ തൊട്ട് തലയില്‍ വെച്ച് അവള്‍ തിരക്കില്‍ മറയും.
ഉത്സവക്കാലം അല്ലെങ്കില്‍ പിന്നെ, പൂക്കാരിയുടെ വെറ്റില ചെല്ലം നിറയുന്നത് വ്യാഴാഴ്ച വൈകുന്നേരങ്ങളിലാണ്. സ്ഥിരയാത്രികരായ സുമംഗലികള്‍ ഇറങ്ങാന്‍ നേരത്ത് വെള്ളി പൂജക്കായി  മറക്കാതെ പൂക്കള്‍ വാങ്ങിപ്പോകും.
 
"കിളവീ... എന്തിനാ നീ ആ കൊച്ചിനെ തള്ളിയിട്ടതെന്ന് പറയില്ല,ല്ലേ? " അകത്തെ മുറിയില്‍ നിന്നിറങ്ങിവന്ന ഇന്‍സ്പെക്ടര്‍  കോകില ബൂട്സിട്ട കാലുകൊണ്ട്‌ വൃദ്ധയെ തട്ടി, വലിയൊരു തമിഴ് തെറിയുടെ അകമ്പടിയോടെ ചോദിച്ചു.
"ഊമയോ മറ്റോ ആണോ എന്തോ... ആരും ഇവര് സംസാരിച്ചു കണ്ടിട്ടില്ല, മാഡം.."
"എല്ലാം അടവായിരിക്കും! ആ സഞ്ചിയില്‍ കുറെ പണം ഉണ്ടായിരുന്നു എന്നല്ലേ പറഞ്ഞത്.. ?" 
"മോഷണശ്രമമോ മല്പ്പിടുത്തമോ ഒന്നും നടന്നിട്ടില്ല .. യാതൊരു പ്രകോപനവും ഇല്ലാതെ അവര്‍ അവളെ തള്ളിയിടുകയായിരുന്നു. പ്ലാറ്റ്ഫോമില്‍ ആയതുകൊണ്ടും ട്രെയിന്‍ സ്ലോ ആയതുകൊണ്ടും ഇടത്തേ കാലിന്റെ ഒടിവല്ലാതെ മറ്റ് പരിക്കുകള്‍ ഒന്നും കാര്യമായിട്ടില്ല എന്നാണ് അറിഞ്ഞത്. "
 
കാലുകള്‍ വീണ്ടും അടുപ്പിച്ച് തന്നിലെക്കെന്ന പോലെ ഒന്നുകൂടി ഒതുങ്ങി ഇരുന്നതല്ലാതെ  വൃദ്ധ ഒന്നുമുരിയാടാന്‍ കൂട്ടാക്കിയില്ല.
 
ആശുപത്രിക്കിടക്കയില്‍ തേന്മൊഴി ഇനിയും വിട്ടുമാറാത്ത നടുക്കത്തോടെ കിടന്നു. തുണിക്കടയിലെ തിരക്കില്‍നിന്നും എന്നും എങ്ങനെയൊക്കെയോ ഒഴിവായി, സബ് വേയിലെ ഒഴുക്കില്‍ ഊളിയിട്ട് സ്റ്റേഷനില്‍ എത്തി, ഇരമ്പിനീങ്ങിത്തുടങ്ങുന്ന  വണ്ടിയില്‍ ചാടിക്കയറി ഇരിപ്പുറപ്പിക്കുന്നതുവരെ തനിക്ക് ശ്വാസം ഇല്ലെന്ന് അവള്‍ക്ക് തോന്നാറുണ്ട്. ജനലോരത്ത് തണുത്ത കാറ്റേറ്റിരിക്കുമ്പോള്‍, വൈകിയെത്തുന്ന മകളുടെ നേരെ മദ്യം മണക്കുന്ന തെറിപ്പാട്ട് പാടുന്ന, രംഗനാഥന്‍ തെരുവിലെ വഴിവാണിഭക്കാരന്‍  അപ്പനെയും വലിയ വീടുകളിലെ മിച്ചഭക്ഷണം പ്ലാസ്റ്റിക്‌ കൂടുകളില്‍ കൊണ്ടുവന്ന് സഹോദരങ്ങള്‍ക്ക്‌ ഒരുപോലെ വീതം വെക്കാന്‍ പാടുപെടുന്ന അമ്മയെയും, ഒരു നിമിഷം പോലും വെറുതെയിരിക്കാന്‍ അനുവദിക്കാത്ത തുണിക്കടമുതലാളിയെയും മറന്നുപോകും. പൂക്കാരി പാട്ടിയുടെ കുട്ടയിലെ വിടര്‍ന്നു തുടങ്ങുന്ന മുല്ലമൊട്ടുകള്‍ കാറ്റില്‍ സുഗന്ധം പടര്‍ത്തുന്നത് അപ്പോഴാണ്‌.. തിരക്കൊഴിഞ്ഞ കമ്പാര്‍ട്ട്മെന്റില്‍ പലപ്പോഴും അവളെ കൂടാതെ പൂക്കാരി കനകമ്മാളും തിളക്കമുള്ള വസ്ത്രങ്ങളും ചുവന്ന ചിരിയുമായി കയറുന്ന ഹിജഡകളും സ്ഥിര യാത്രക്കാരല്ലാത്ത ചിലരും മാത്രമേ കാണുകയുള്ളൂ..
 
കഴിഞ്ഞ കുറച്ചു ദിവസങ്ങളായിട്ട്  ഇടയ്ക്കെപ്പോഴോ കയറുന്ന ചില പൂവാലന്മാരുടെ ശല്യം വല്ലാതെ കൂടി വരുന്നുണ്ട്. ആളൊഴിഞ്ഞ വനിതാ കമ്പാര്‍ട്ട്മെന്റില്‍ കയറി അശ്ലീലച്ചുവയുള്ള വാചകമടിയും മോശമായ നോട്ടവും ഉള്ളില്‍ ഭീതി നിറക്കുമ്പോള്‍ തേന്മൊഴി പൂക്കാരി പാട്ടിയുടെ അരികിലെത്തി രണ്ടു മുഴം മല്ലിപൂ ചോദിക്കും. എന്ത് നടന്നാലും പൂക്കാരിയമ്മയുടെ നിസ്സംഗഭാവത്തിന് മാറ്റമൊന്നും ഉണ്ടാവില്ലെന്നറിയാമെങ്കിലും അവരുടെ അരികില്‍ നില്‍ക്കുമ്പോള്‍ അവള്‍ക്ക് ധൈര്യമാണ്. പാന്‍ പരാഗിന്റെയും മദ്യത്തിന്റെയും ഗന്ധം  അവിടം മുഴുവന്‍ നിറച്ച് വഷളന്‍ ചിരിയുമായി ചുറ്റിനടന്ന് അടുത്ത ഇരയെത്തേടി  അവര്‍ മറയുമ്പോള്‍ മല്ലിപ്പൂ മുഖത്തോട് ചേര്‍ത്ത് അവള്‍ ദീര്‍ഘമായി ശ്വസിക്കും.  
 
എന്തായിരുന്നു അന്ന് രാത്രി നടന്നത് എന്ന് ഇന്‍സ്പെക്ടര്‍ മാഡം ചോദിക്കുമ്പോള്‍ ഭയത്തിന്റെ കരിമ്പടം വിട്ടു പുറത്തുവരാന്‍ കൂട്ടാക്കാതെ തേന്മൊഴി കണ്ണുകള്‍ ഇറുക്കിയടച്ചു.  നടുക്കുന്ന ഓര്‍മ്മകളെ അന്യമാക്കാന്‍ ശ്രമിച്ചു മിണ്ടാതെ കിടന്നപ്പോള്‍, രോഗിക്ക് ഒരു ദിവസം കൂടെ സാവകാശം ചോദിച്ചുകൊണ്ട് ഡോക്ടര്‍ സഹായത്തിനെത്തിയതുകൊണ്ട് പോലീസുകാര്‍ മടങ്ങി.
 
"എന്നമ്മാ ആച്ച് ഉനക്ക്? "
ജനറല്‍ വാര്‍ഡിലെ ആളൊഴിഞ്ഞ നേരത്ത് അരികില്‍ ചേര്‍ന്നിരുന്ന് അമ്മ ചോദിച്ചപ്പോള്‍ ആദ്യമായി തേന്മൊഴി വിങ്ങിക്കരഞ്ഞു. രാവിലെ ഇറങ്ങുന്നത് മുതല്‍ തെരുവുവിളക്കിന്റെ അരണ്ട വെളിച്ചത്തില്‍ ഓടിയും നടന്നും വീടണയുന്നതുവരെയുള്ള അരക്ഷിതാവസ്ഥയുടെ മഞ്ഞുരുകി  അവളുടെ കണ്ണുകളിലൂടെ ഒഴുകിയിറങ്ങി.
 
ലഹരിയുടെ ഗന്ധം  അടുത്തടുത്തു വന്നപ്പോഴായിരുന്നു  പതിവുപോലെ പൂക്കാരി പാട്ടിയുടെ അടുത്തേക്ക് പോയത്.  അവരെ തള്ളി മാറ്റി അവളുടെ നേര്‍ക്കടുക്കുന്നതുകണ്ട് ആത്മരക്ഷാര്‍ത്ഥം ഭ്രാന്തമായി ഓടുമ്പോള്‍  തന്‍റെ ദീനരോദനത്തെ തോല്പ്പിക്കാനെന്നോണം അലറിപ്പായുകയായിരുന്നു തീവണ്ടി. ഏതോ സ്റ്റേഷന്‍ അടുക്കുന്നു എന്ന തോന്നല്‍ അവസാനത്തെ കച്ചിത്തുരുമ്പായപ്പോള്‍ വാതിലിനു നേരെ പായുമ്പോഴായിരുന്നു വഴി തടഞ്ഞുകൊണ്ട്‌ രണ്ടുപേര്‍ ഓടിയടുത്തത്.  പിന്നില്‍നിന്നും ആരുടെയോ ശക്തമായ തള്ളലേറ്റ് പ്ലാറ്റ്ഫോമില്‍ വീണതും  ആരെല്ലാമോ ഓടിക്കൂടിയതും അവ്യക്തമായ ഓര്‍മ്മകളാണ്..
 
"അന്ത പൂക്കാരി കെളവി നാസമാ പോവാ.. എന്‍ കൊഴന്തൈ എന്ന തപ്പ് പണ്ണാ..." തലയിലും നെഞ്ചിലും മാറിമാറി അടിച്ച് ശാപവാക്കുകള്‍ പൊഴിക്കുന്ന അമ്മയെ നോക്കി കിടക്കുമ്പോള്‍ അവള്‍ക്ക് പൂക്കാരി പാട്ടിയെ കാണണമെന്ന് തോന്നി.. മുല്ലപ്പൂവിന്റെ പരിമളം പരത്തിക്കൊണ്ട് തണുത്ത കാറ്റ് വീശി..
 
ആശുപത്രി സന്ദര്‍ശിച്ചു തിരിച്ചെത്തിയ ഇന്‍സ്പെക്ടര്‍ കോകില ട്രെയിനിലെ സുരക്ഷാനടപടികളെ കുറിച്ച് ഉന്നതോദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്യുമ്പോള്‍ ഒരു പോലീസുകാരന്‍ മുറിയുടെ മൂലയില്‍ ഇരുന്ന പൂക്കൊട്ട കനകമ്മാളുടെ  നേര്‍ക്ക്‌ തള്ളി.
"നീ തപ്പിച്ചിട്ടെ കെളവീ... ആ പെണ്ണിന് പരാതി ഒന്നുമില്ലത്രേ..."
 
പൂക്കൊട്ട കയ്യിലെടുത്തു പതിയെ നടന്നകലുമ്പോള്‍ കനകമ്മാളുടെ ഉറക്കച്ചടവാര്‍ന്ന മുഖത്ത് ഒരു  ഗൂഡസ്മിതം വിടര്‍ന്നിരുന്നു... ചുവന്ന കല്ലുള്ള മൂക്കുത്തി തിളങ്ങി. കുട്ടയിലെ വാടിയ പൂക്കള്‍ പോലും സുഗന്ധം പരത്തി.
 
 

പെണ്ണുടല്‍ കഥ

December 25, 2012 ബിജുകുമാര്‍ alakode

ദാമിനി. 23 വയസ്സ്. ലക്ഷണമൊത്ത പെണ്ണുടല്‍. എന്നു പറഞ്ഞാല്‍ കൂടുതല്‍ വിവരണം വേണ്ടല്ലോ. സാധാരണ നമ്മളൊക്കെ ശ്രദ്ധിയ്ക്കാറുള്ള അഴകളവുകള്‍ തികഞ്ഞവള്‍ എന്നര്‍ത്ഥം. നിങ്ങള്‍ കരുതും ഞാനവളുടെ സൌന്ദര്യം വര്‍ണിയ്ക്കാനാണു പോകുന്നതെന്ന്. അല്ല, തീര്‍ച്ചയായുമല്ല. പകരം അവളുടെ ഉടലിന്മേല്‍ ചില കാര്യങ്ങള്‍ ചെയ്യാന്‍ പോകുകയാണ്.

“ഹേ നില്‍ക്കൂ. നിങ്ങളീ പ്രവൃത്തിചെയ്യും മുന്പ് എനിയ്ക്ക് സംസാരിയ്ക്കാനൊരവസരം തരണം..!”

ഞാന്‍ അത്ഭുതപ്പെട്ടുപോയി. ദാമിനിയുടെ ഉടല്‍ എന്നോടു സംസാരിയ്ക്കുന്നു, വല്ലാതെ മരവിച്ച ഒരു ഭാഷയില്‍.! ചോരയുടെ ഗന്ധം മൂക്കിലടിച്ച പോലെ.
“നിനക്കെന്താണു പറയാനുള്ളത്?” അമ്പരപ്പോടെ ഞാന്‍ ചോദിച്ചു.
“ഞങ്ങള്‍ക്കോരോരുത്തര്‍ക്കുമുണ്ട് പറയാന്‍..“ കൂട്ടായോരു ശബ്ദമാണപ്പോള്‍ കേട്ടത്. മരണത്തിന്റെ നാരുകള്‍ തുന്നിക്കൂട്ടിയ ഞരക്കം പോലെയുണ്ടായിരുന്നു അത്. അവളുടെ ശരീരത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നാണാ ശബ്ദം . ഞാനവളുടെ വസ്ത്രങ്ങള്‍ ഊരിക്കളഞ്ഞു. അപ്പോള്‍ സംസാരങ്ങള്‍ തുടങ്ങുകയായി.......

ചുണ്ടുകള്‍: പുരുഷാ, നിന്റെ വൃത്തികെട്ട വായയുടെ ദുര്‍ഗന്ധം ഏറ്റുവാങ്ങാന്‍ വിധിയ്ക്കപ്പെട്ടവരാണു ഞങ്ങള്‍.  അമ്മയുടെ മാറിനോടു പറ്റിച്ചേര്‍ന്ന്, മുലപ്പാലിറുഞ്ചിക്കുടിക്കുമ്പോഴാണ് ആദ്യമായി വാത്സല്യത്തിന്റെ മധുരമറിഞ്ഞത്. പിന്നെയെപ്പോഴോ ഞങ്ങളുടെ മേല്‍ കാമത്തിന്റെ തേന്‍ കണം പറ്റിയിരിയ്ക്കുന്നതായി പലരുടെയും നോട്ടത്തില്‍ അറിഞ്ഞു. ചെറുതായി അകലുമ്പോള്‍, ആ വിടവില്‍ കൂടി തെളിയുന്ന ചിരിയ്ക്ക് വലിയ ഭംഗിയാണെന്ന് ആരൊക്കെയോ പറഞ്ഞു.  എന്നും ആര്‍ത്തിയോടെയുള്ള നോട്ടം......

സ്തനങ്ങള്‍: ദാമിനിയുടെ പതിമൂന്നാം വയസ്സിലാണു ഞങ്ങള്‍ മിഴി തുറന്നത്. വല്ലാത്ത കൌതുകമായിരുന്നു ലോകത്തെ കാണാന്‍. എന്നാല്‍ ഞങ്ങളുടെ വരവ് ദാമിനിയെ ആകെ മാറ്റിക്കളഞ്ഞു. ഓടിച്ചാടി നടന്ന അവള്‍ എന്തിനെയൊക്കെയോ ഭയപ്പെട്ടു. ആദ്യമായി ഞങ്ങളെ സ്പര്‍ശിച്ചത് അവളുടെ ബന്ധത്തിലുള്ളൊരാള്‍. വല്ലാതെ വേദനിച്ചെങ്കിലും കരച്ചില്‍ അമര്‍ത്തിപ്പിടിച്ചു, പേടിയായിരുന്നു മിണ്ടാന്‍. അയാളെന്തിനാണ് അതു ചെയ്തതെന്ന് ഞങ്ങള്‍ക്കോ ദാമിനിയ്ക്കോ മനസ്സിലായില്ല. പിന്നീട് പലയിടത്തും പലപ്പോഴും. ബസിലെ തിരക്കുകളില്‍ നീണ്ടുവരുന്ന മുഖമില്ലാത്ത കൈകള്‍.  എതിരെ വരുന്നവരുടെ തറച്ച നോട്ടങ്ങളുടെ ആദ്യ ഇര . ഞങ്ങളിപ്പോള്‍ തകര്‍ന്നടിഞ്ഞിരിയ്ക്കുന്നു. കൂടുതലൊന്നും പറയാന്‍ വയ്യ..

നാഭി: അമ്മയോടുള്ള ജൈവബന്ധത്തിന്റെ ആയുഷ്കാല അടയാളമായ എന്റെ സ്ഥാനം, എത്രയോ അപകടകരമായ ഒരിടത്താണ്..! ആര്‍ത്തിക്കണ്ണുകളുടെ എത്തിനോട്ടം.. തിരക്കുകളില്‍ നീണ്ടുവരുന്ന കള്ളക്കൈകള്‍... ഞെരിച്ചിലില്‍ പിടഞ്ഞാലും കരയാനാവാത്ത നിസ്സഹായത. എന്തിനാണ് എന്നോടിങ്ങനെ....?

നിതംബം: തിരക്കുകളില്‍ കാമക്കണ്ണുകളുടെ ആദ്യ ഉന്നം ഞാന്‍. എന്നെ സ്പര്‍ശിച്ച് സ്ഖലനസുഖം നേടുന്ന വെറിജന്തുക്കളില്‍ നിന്നും രക്ഷപെടാന്‍ ദാമിനിയ്ക്കാവാറില്ല. അഴുക്കുപിടിച്ച, നഖംനീണ്ട എത്രയോ കൈകള്‍ ! ദാമിനിയ്ക്ക് പന്ത്രണ്ട് വയസ്സുള്ളപ്പോള്‍ മുതിര്‍ന്നൊരാള്‍ അവളെ മടിയിലിരുത്തി ലാളിച്ചു. അച്ഛന്റെ പ്രായമുള്ള അയാളുടെ വാത്സല്യത്തില്‍ മയങ്ങി അവളിരിയ്ക്കുമ്പോള്‍ ദൃഡമായ എന്തോ ഒന്നു എന്നില്‍ കുത്തിക്കൊള്ളുന്നുണ്ടായിരുന്നു. അതെന്താണെന്നു മനസ്സിലാക്കാന്‍ പിന്നെയും ഏറെക്കാലം വേണ്ടി വന്നു. ആ തിരിച്ചറിവെത്തുംവരെ പലപ്പോഴായി പല അനുഭവങ്ങള്‍......

ഉപസ്ഥം: മണ്ണോളം താഴ്ന്നവരുടെ സ്വത്വ  ചിഹ്നമായതുകൊണ്ടാവാം, മണ്ണിലേയ്ക്കാണെന്റെ നോട്ടം. കണ്ണീരിന്റെ നനവും വേദനയുടെ രക്തവും എനിയ്ക്കു സ്വന്തം. എത്ര ഒളിച്ചിരുന്നാലും എന്നെ തേടിയെത്തുന്നു കൂരമ്പുകള്‍. ഒന്നുമറിയാത്ത പ്രായത്തിലും ഞെരിയ്ക്കപ്പെട്ടിട്ടുണ്ട് ഞാന്‍..ലോകമേ എന്താണു ഞാന്‍ നിങ്ങളോടു ചെയ്ത തെറ്റ്.. എന്റെ ഏതു ഇരുണ്ട കോണിലാണ് നിങ്ങള്‍ ആര്‍ത്തിപിടിച്ചു തിരഞ്ഞു നടക്കുന്ന സുഖം? വെറിപൂണ്ടു വിജൃംഭിതരായ വേട്ടക്കാരേ, നിങ്ങള്‍ പരതുന്ന ആ സുഖം എന്നിലുണ്ടെങ്കില്‍ എടുത്തിട്ട്, നിങ്ങള്‍ക്കെന്റെ ജീവന്‍ തിരിച്ചു തരാമായിരുന്നു. എന്തിനാണു തുരുമ്പു പിടിച്ച ആ ദണ്ഡ് എന്നിലൂടെ നിങ്ങള്‍ കടത്തിയത്? അതില്‍ പറ്റിയ ചോരയുടെ നിലവിളി നിങ്ങള്‍ കേള്‍ക്കുന്നില്ലേ?

ഓകെ, അപ്പോള്‍ എല്ലാവരും സംസാരിച്ചു കഴിഞ്ഞല്ലോ..(എത്രയോ കേട്ടിരിയ്ക്കുന്നു, എനിയ്ക്കിതില്‍ പുതുമയൊന്നുമില്ല). ഇനിയല്പം ജോലിയുണ്ട്. ദാമിനി ഇവിടെ കിടക്കാന്‍ തുടങ്ങിയിട്ട് മണിക്കൂര്‍ ആറാകുന്നു. ഇനിയും കിടന്നാല്‍ ചീയാന്‍ തുടങ്ങും. പിന്നെ ഇവളെ കണ്ടാല്‍ നിങ്ങള്‍ മൂക്കുപൊത്തും. അതിനുമുന്‍പേ ആ പോസ്റ്റുമോര്‍ട്ടം ടേബിളിലേയ്ക്കു മാറ്റികിടത്തണം. ഇന്നലെ ഇതേ സമയം അവളുടെ നിലവിളിയടങ്ങിയിരുന്നു, അല്ല അമര്‍ത്തപ്പെട്ടിരുന്നു....

ഇനി ഞാനിതു കീറിമുറിയ്ക്കാന്‍ പോകുന്നു..