സുഹൃത്തേ,
മലയാളകഥയുടെ സമകാലത്തെ രേഖപ്പെടുത്താനുള്ള ഒരു വിനീതശ്രമം..
അനുദിനം മാറുന്ന ജീവിതാവസ്ഥകളുടെ വൈവിധ്യവും വൈരുദ്ധ്യവും ഫലപ്രദമായി ഭാഷയിലേക്കു പരാവര്‍ത്തനം ചെയ്യുന്ന കഥാപരിശ്രമങ്ങള്‍ക്കായി ഒരിടം...
അതാണ് ’ഋതു-കഥയുടെ വസന്തം’ എന്ന ഈ ഗ്രൂപ്പ് ബ്ലോഗ്.
ഇടവേളയുടെ കൌതുകത്തിനപ്പുറം,
ചെറുകഥയെന്ന മാധ്യമത്തെ അതീവഗൌരവത്തോടെ സമീപിക്കുന്ന എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കുമായി,
ഈ വാതില്‍ തുറന്നുവെച്ചിരിക്കുന്നു..!!
കഥയെ സ്നേഹിക്കുന്ന എല്ലാവരും കടന്നു വരുക... കഥകള്‍ വായിക്കുക..എഴുതുക..
ഇവിടെ പ്രസിദ്ധീകരിക്കുന്ന കഥകളില്‍ നിന്ന്, ഓരോ മാസവും മികച്ച കഥകള്‍ ഒരു വിദഗ്ദ്ധസമിതി‍ തെരഞ്ഞെടുക്കുന്നതാണ്.!
വര്‍ഷാന്ത്യത്തില്‍, ഇങ്ങനെ തെരഞ്ഞെടുക്കുന്ന കഥകളില്‍, ഏറ്റവും മികച്ച രണ്ടു കഥകള്‍ക്ക് പുരസ്കാരവും നല്‍കുന്നതാണ്.!!



വിചാരണ

March 23, 2011 KS Binu

ഈ കഥ മൂന്നാല് മാസം മുന്‍പ് ഒരിക്കല്‍ ഋതുവില്‍ ഞാന്‍ പ്രസിദ്ധീകരിച്ചിരുന്നതാണ്. ഇപ്പോള്‍ വീണ്ടും പ്രസിദ്ധീകരിക്കുന്നത് ഒരു സന്തോഷം പങ്കുവയ്ക്കുവാനാണ് . എം ജി സര്‍വകലാശാല പ്രസിദ്ധീകരണവിഭാഗം അഖിലകേരളതലത്തില്‍ നടത്തിയ വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക ചെറുകഥാപുരസ്ക്കാരമത്സരത്തില്‍ എന്റെ “വിചാരണ” രണ്ടാമതെത്തിയിരിക്കുന്നു. താമസിയാതെ ഇതില്‍ അച്ചടിമഷി പുരളുമെന്നാണ് അറിയുവാന്‍ കഴിഞ്ഞത്..


വിചാരണ


"അങ്ങനെയൊടുവില്‍ നിനക്കിരുപാര്‍ശ്വങ്ങളിലും നിന്ന് യുദ്ധം നയിച്ച നിന്റെ പ്രിയപ്പെട്ട തേരുകളിലവശേഷിച്ചതും നാമിതാ തകര്‍ക്കുന്നു..!"

ദൈവം വിജയിയുടെ ചിരിയോടെ പറഞ്ഞുകൊണ്ട്‌ തേര്‍ വെട്ടിയെറിഞ്ഞ് തന്റെ മന്ത്രിയെ ഒരു കളം കയറ്റിവെച്ചു. വിദൂഷകന്റെ മുഖത്ത് മ്ലാനത പടര്‍ന്നു."ഇനി എന്ത്‌ ചെയ്യും.? വീണ്ടും ഒരു പരാജയസന്ധിയില്‍ അകപ്പെട്ടുവല്ലോ.."

"ഹേ വിദൂഷകാ.. നിന്റെ പടയോട്ടം ഇവിടെ തീരുകയായി.. നോക്കൂ നിന്റെ രാജാവ് ഇതാ ശിരച്ഛേദം കാത്ത് നില്‍ക്കുന്നു..." വിദൂഷകന്റെ മങ്ങിയ മുഖത്തേക്ക്‌ നോക്കി ദൈവം പിന്നെയും ചിരിച്ചു.

താഴെ, ഭൂമിയില്‍ അപ്പോള്‍ കത്തികയറി ചോര വാര്‍ന്ന ഒരു ഹൃദയം അവസാനമിടിപ്പുകള്‍ക്ക്‌ ആയുസ്സ്‌ കൂട്ടാന്‍ ശ്രമിച്ച്‌ പരാജയപ്പെട്ടിരുന്നു. അനക്കം നിലച്ചെന്ന് ഉറപ്പ്‌ വരുത്തി, വടിവാളിലെ ചോര വടിച്ചെറിഞ്ഞ്‌, ദൈവത്തിന്‌ ജയ്‌ വിളിച്ച്‌,ദേവദാസന്മാര്‍ നടന്നകന്നു. ചത്തവന്‍ വേറേ മതക്കാരനായിരുന്നു.

മുകളില്‍, ആകാശത്തിനും, മേഘങ്ങള്‍ക്കും, നക്ഷത്രങ്ങള്‍ക്കുമപ്പുറം, അനശ്വരതയുടെ അനന്തവിഹായസ്സില്‍ വിദൂഷകന്‍ അവസാനശ്രമമെന്ന നിലയില്‍ തന്റെ മന്ത്രിയെ മുന്‍പേക്ക്‌ നീക്കിവെച്ചു. വിദൂഷകന്റെ തോല്‍വിയിലേക്ക് നോക്കി ദൈവമപ്പോഴും പുഞ്ചിരിക്കുന്നുണ്ടായിരുന്നു.

സ്വര്‍ഗ്ഗകവാടം തുറന്നടഞ്ഞ നിമിഷത്തിലേക്കാണ് ഇരുവരും മിഴികളുയര്‍ത്തിയത്. നീതുമോള്‍ നടന്ന് വരുന്നു. ഒരു മാലാഖക്കുഞ്ഞിനെ അനുസ്മരിപ്പിക്കും വിധം അവള്‍ വസ്ത്രമാണോ അതോ ചര്‍മ്മമാണോ എന്ന് തിരിച്ചറിയാന്‍ പറ്റാത്ത തരത്തിലുള്ള ഒരു ശുഭ്രവസ്ത്രം ധരിച്ചിരിക്കുന്നു. അല്ലെങ്കിലും സ്വര്‍ഗ്ഗത്തില്‍ അതാണ്‌ രീതി. അവിടെ എത്തുന്നവരെല്ലാം മാലാഖമാരേപ്പോലെ ആയിത്തീരുന്നു. എല്ലാവര്‍ക്കും ചുറ്റിനും ദിവ്യവെളിച്ചം പൊതിഞ്ഞിരിക്കും. വിശുദ്ധിയുടെ പരിവേഷം എല്ലാവര്‍ക്കും മനോഹരമായ മേലുടുപ്പായിരിക്കും.

നീതുമോളുടെ മുഖത്ത്‌ ആദ്യമായി സ്വര്‍ഗ്ഗത്തില്‍ എത്തിയതിന്റെ അങ്കലാപ്പ്‌ പ്രകടമായിരുന്നു. പരിചയമില്ലാത്ത സ്ഥലത്ത്‌ എത്തിപ്പെട്ടതുപോലെ അവള്‍ പരിഭ്രമിച്ച്‌ ചുറ്റും നോക്കിക്കൊണ്ടായിരുന്നു നടന്ന് വന്നത്‌. മരണത്തിന്റെ മാലാഖമാര്‍ അവളെ അനുഗമിച്ചിരുന്നു.

നീതുമോളെക്കണ്ടതും ദൈവത്തിന്റെ മുഖത്ത്‌ അനശ്വരതയുടെ ദിവ്യസൗന്ദര്യം വെളിവാകുന്ന ഒരു പുഞ്ചിരിവിരിഞ്ഞു.

മഞ്ഞ്‌ പോലെ വെളുത്ത്‌ അഭൗമമായ കൈകള്‍ നീട്ടി വിരിച്ച്‌ ദൈവം അവളെ വിളിച്ചു: "വരൂ പുത്രീ.. നിനക്കായി ഞാന്‍ കാത്തിരിക്കുകയായിരുന്നു. ഇനി മുതല്‍ സ്വര്‍ഗ്ഗരാജ്യം നിന്റേത്‌ കൂടിയാണ്‌. അറിയുക മകളേ.. അനന്തവും അനശ്വരവുമായ സ്നേഹം ഞാനാകുന്നു.. എന്നിലേക്ക്‌ വരിക. ഭൂമിയിലെ നിന്റെ കാലം അവസാനിച്ചിരിക്കുന്നു. അവിടെ നിന്റെ ദൗത്യം പൂര്‍ത്തിയായിരിക്കുന്നു. ഇനി നീ വസിക്കുക ഇവിടാണ്‌. ഇത്‌ സ്വര്‍ഗ്ഗമാണ്‌. പതിനാല് ലോകങ്ങള്‍ക്കും അധിപനായ ഞാന്‍ വസിക്കുന്ന ഇടം."

നീതുമോള്‍ അതിന്‌ മറുപടി പറഞ്ഞില്ല. അവളുടെ നോട്ടം താഴേക്കായിരുന്നു.

താഴെ, അങ്ങ്‌ ഭൂമിയില്‍, അവളുടെ കൊച്ചുവീട്ടില്‍, അവളുടെ പ്രിയപ്പെട്ട അമ്മ കിടക്കയില്‍ കിടന്ന് അപ്പോഴും ഏങ്ങിക്കരയുന്നു. അമ്മയുടെ അടുത്ത്‌ തലയില്‍ കൈകൊടുത്ത്‌ അവളുടെ അച്ഛന്‍ മിണ്ടാതിരിപ്പുണ്ട്‌. ഇടയ്ക്ക്‌ ചില നെടുവീര്‍പ്പുകള്‍ മാത്രമേ പുറത്ത്‌ വരുന്നുള്ളു. നീതുമോളുടെ കണ്ണുകള്‍ നിറഞ്ഞു. അവള്‍ക്ക്‌ അമ്മ കരയുന്നത്‌ ഇഷ്ടമായിരുന്നില്ല. അമ്മയുടെ അടുത്തുണ്ടായിരുന്ന നാളുകളില്‍ അമ്മ എന്തിനെങ്കിലും കരയുമ്പോള്‍ അമ്മയെക്കെട്ടിപ്പിടിച്ച്‌ അവളും കൂടെ കരയുമായിരുന്നു. നീതുമോളുടെ കണ്ണില്‍ നിന്ന് നീര്‍ പൊടിഞ്ഞു. താഴേക്ക്‌ ഓടിച്ചെന്ന് അമ്മയെ കെട്ടിപ്പിടിച്ച്‌ കരയണമെന്ന് അവള്‍ക്ക്‌ തോന്നി.

ദൈവം പ്രഭ ചൊരിയുന്ന കൈകള്‍ നീട്ടി നീതുവിന്റെ മിഴിനീരില്‍ തൊട്ടു. ദൈവത്തിന്റെ വിരല്‍ തൊട്ടതും ആ കണ്ണീര്‍ക്കണങ്ങള്‍ അപ്രത്യക്ഷമായി.

"എന്തിനാണ്‌ മകളേ നീ കരയുന്നത്‌.?" ദൈവം അലിവോടെ ചോദിച്ചു.

"താഴെ....
എന്റെ അമ്മ...
കരയുന്നു... എനിക്ക്‌ വിഷമം വരുന്നു...
അമ്മ കരയുമ്പം ഞാനാ അമ്മേടെ കണ്ണീര്‌ തൊടച്ചു കൊടുത്തിരുന്നേ..." നീതുമോള്‍ വിതുമ്പി.

"അരുത്‌ പുത്രീ.. കരയരുത്. അത്‌ വിധിയാണ്‌. നിന്നെ ഗര്‍ഭത്തില്‍ ചുമന്ന്, നിനക്ക് ജന്മം നല്‍കി, നിന്നെ പരിപാലിക്കുക എന്നത്‌ മാതാവെന്ന നിലയില്‍ അവളുടെ ധര്‍മ്മമാണ്. അവളെ സൃഷ്ടിച്ച നിമിഷങ്ങളില്‍ തന്നെ ഞാനവള്‍ക്കേകിയ ധര്‍മ്മങ്ങളിലൊന്ന്. നിന്റെ വിയോഗത്തില്‍ അവള്‍ കരയുന്നത് ഒരു സാധാരണമനുഷ്യസ്ത്രീ എന്ന നിലയിലാണ്. മോക്ഷവഴികളുടെ ഗതിവിഗതികളെക്കുറിച്ച് ജ്ഞാനം സിദ്ധിക്കാത്ത വെറും മനുഷ്യസ്ത്രീ. പക്ഷേ നീ ഇനി അതോര്‍ത്ത്‌ ദുഖിക്കുവാന്‍ പാടില്ല. ഭൂമിയിലെ മായാലോകത്ത് മനസ്സ് തളയ്ക്കപ്പെട്ട വെറുമൊരു മനുഷ്യജന്മം അല്ല നീയിപ്പോള്‍. ദൈവസന്നിധിയില്‍ എത്തിയ വിശുദ്ധമായൊരു ആത്മാവാണ്‌ നീ. ജനിമൃതികളുടെ അന്ത:സാരങ്ങളും ജന്മലക്ഷ്യങ്ങളും തിരിച്ചറിയാന്‍ നിനക്കിപ്പോള്‍ കഴിയും."

നീതുമോള്‍ തുളുമ്പുന്ന മിഴികള്‍ താഴേയ്ക്കയച്ച് നിശബ്ദയായിനിന്നു. നീണ്ട നിമിഷങ്ങള്‍ മൌനപ്രളയത്തില്‍ മുങ്ങിപ്പോയി. ഏതോ ഒരു പ്രളയസന്ധിയില്‍വച്ച് പെട്ടെന്ന് നീതു മുഖമുയര്‍ത്തി ദൈവത്തെ നോക്കി. അഭൌമമായ ഒരു ഭാവപരിണാമം അവളുടെ മുഖത്ത് ദൃശ്യമായി. അഭൂതപൂര്‍വ്വമായ ഒരു ശാന്തതയോടെ അവള്‍ ഒട്ടുനേരം ദൈവംതമ്പുരാന്റെ മുഖത്തേക്ക് തന്നെ നോക്കിനിന്നു. തികച്ചും അസാധാരണത്വം നിറഞ്ഞ ആ നിമിഷങ്ങളെ നിര്‍വ്വചിക്കുവാനാകാതെ വിദൂഷകനും മാലാഖമാരും കൌതുകം കൊണ്ടുനിന്നു.

"എനിക്കൊന്ന് ചോദിക്കാനുണ്ട്‌ ദൈവമേ.. ശൈശവകാലം മുഴുമിക്കാത്ത ഒരു കുഞ്ഞു ജീവിതം. അതാവട്ടെ നിറയെ രോഗങ്ങളും പീഡകളും. ഇങ്ങനെ വേദനാജനകമായ ഒരു ജീവിതവും ദാരുണമായ ഒരു മരണവും ലഭിക്കാന്‍ എന്ത്‌ അപരാധമാണ്‌ ദൈവമേ ഞാന്‍ ചെയ്തത്‌.?" പെട്ടെന്നായിരുന്നു അവളുടെ ചോദ്യം. വിദൂഷകനും മാലാഖമാരും സ്തബ്ധരായി നിന്നു. എന്തെന്നാല്‍, സ്വര്‍ഗ്ഗത്തില്‍ ദൈവത്തോട്‌ അങ്ങനെ ചോദിക്കാന്‍ ആരും ആ നിമിഷം വരെ ധൈര്യപ്പെട്ടിരുന്നില്ല. നീതുമോള്‍ പക്ഷേ അക്ഷോഭ്യയായി നിന്നു.

ദൈവത്തിന്റെ മുഖത്ത് പെട്ടെന്ന് ഒരു പുഞ്ചിരി പടര്‍ന്നു.

"എന്തുകൊണ്ടെന്നാല്‍, മകളേ വിധി അപ്രകാരമാണ്‌. ആ വേദനകളൊക്കെ നീ അനുഭവിക്കണം എന്നത്‌ പ്രപഞ്ചസൃഷ്ടിയുടെ ആദ്യനിമിഷങ്ങളില്‍ എഴുതപ്പെട്ടതാണ്‌. പീഡകളിലൂടെയും പരീക്ഷണങ്ങളിലൂടെയും നിന്നെ വിശുദ്ധീകരിക്കുക എന്നത്‌ എന്റെ ധര്‍മ്മമാണ്. പരീക്ഷകളില്‍ പതറാതെ ദൈവസ്നേഹം തെളിയിക്കുക എന്നതാണ്‌ എല്ലാ ജീവജാലങ്ങളുടെയും കര്‍ത്തവ്യം." ഗംഭീരമായ ശബ്ദത്തില്‍ ദൈവം വിശദീകരിച്ചു.

"വിധിവിധാതാവ്‌ നീ തന്നെയല്ലേ ദൈവമേ.? ഞാന്‍ നിന്റെ മകളായിരുന്നിട്ടും എന്തിന്‌ നീ എന്റെ വിധിയുടെ താളില്‍ പീഡകള്‍ മാത്രമെഴുതിച്ചേര്‍ത്തു.? ഏത്‌ സ്നേഹസമ്പന്നനായ പിതാവാണ്‌ സ്വന്തം മക്കള്‍ - അത്‌ എന്ത്‌ തെറ്റിന്റെ പേരിലായാലും- ഇത്ര കടുത്ത ദുരിതമനുഭവിക്കണമെന്ന് തീരുമാനമെടുക്കുന്നത്‌.? എന്തിനാണ്‌ ദൈവമേ നീ ഞങ്ങളെ പരീക്ഷിക്കുന്നത്‌.? നിന്നോട്‌ ഞങ്ങള്‍ക്കുള്ള സ്നേഹം, അതിന്റെ ആഴം - എല്ലാം ഞങ്ങള്‍ പറയാതെതന്നെ നിനക്കറിയില്ലേ..?? നീ സര്‍വ്വേശ്വരനല്ലേ..? എല്ലാമറിയുന്നവന്‍.? എന്നിട്ടും നീ എന്തിനെന്റെ യൂകെജിടീച്ചറിനേപ്പോലെ പരീക്ഷകളിടുന്നു.? നീ ഒന്ന് നോക്കു, ഞാന്‍ ജനിച്ച്‌ നാലാമത്തെ വയസ്സില്‍, ലോകമെന്തെന്നും, ജീവിതമെന്തെന്നും, സ്നേഹമെന്തെന്നും തിരിച്ചറിഞ്ഞുതുടങ്ങുന്ന പ്രായത്തില്‍ രക്തം ച്ഛര്‍ദ്ദിച്ചു. ഭൂമിയേയും, പുഴകളേയും പൂക്കളേയും, വയലുകളേയും, ചിത്രശലഭങ്ങളേയും, കിളികളേയും, അപ്പൂപ്പന്‍ താടിയേയും, കണ്ണിത്തുള്ളിയേയും, മിന്നാമിനുങ്ങുകളേയും, നിറങ്ങളേയും, നിലാവിനേയും കണ്ട്‌ കൊതി തീരുന്നതിന്‌ മുന്‍പ്‌ ഞാന്‍ ആശുപത്രിക്കെട്ടിടത്തിലെ നാല്‌ ചുമരുകള്‍ക്കുള്ളിലേക്ക്‌ ഒതുങ്ങിപ്പോയി. രക്തം വെറുതെ ഛര്‍ദ്ദിച്ചിരുന്നെങ്കില്‍ ഞാന്‍ ഒരുപക്ഷേ കരയില്ലായിരുന്നു. പക്ഷേ നീ കേള്‍ക്കു, ഓരോ തവണയും രക്തം ഛര്‍ദ്ദിക്കുന്നതിനൊപ്പം പ്രാണന്‍ പറിഞ്ഞ്‌ പോകുന്ന വേദന ഞാന്‍ അനുഭവിച്ചു. ദൈവമേ, നിനക്കാ വേദനയറിയില്ല. കാരണം നിനക്ക്‌ ബ്ലഡ്‌ ക്യാന്‍സര്‍ വന്നിട്ടില്ലല്ലോ." നീതുമോള്‍ ഒരു നിമിഷം നിര്‍ത്തി.

വിദൂഷകനും മാലാഖമാരും പ്രജ്ഞയറ്റ്‌ നിന്നു. സ്വര്‍ഗ്ഗത്തിന്റെ എല്ലാ കോണുകളിലും ചെന്നെത്തുന്ന നീതുവിന്റെ ഉറച്ച ശബ്ദം കേട്ട്‌ സ്വര്‍ഗ്ഗത്തിലെ മറ്റ്‌ ആത്മാക്കളും മാലാഖമാരും ദൈവസഭയിലേക്ക്‌ ഒഴുകിയെത്തി നിറഞ്ഞു. എന്താണ്‌ സംഭവിക്കുന്നതെന്ന് അറിയാന്‍ ദൈവത്തിനും നീതുവിനും ചുറ്റിനായി അവര്‍ തിക്കിത്തിരക്കി നിന്നു.

"നൂറുകണക്കിന്‌ സൂചികള്‍ രണ്ടുവര്‍ഷത്തിനുള്ളില്‍ എന്റെ കിളുന്ന് ശരീരത്തില്‍ നിര്‍ദ്ദാക്ഷിണ്യം കയറിയിറങ്ങി. ഡോക്ടര്‍മാര്‍ മാറിമാറി കുത്തിവെയ്ക്കുന്ന മരുന്നുകള്‍ കൊണ്ട്‌ എന്റെ ശരീരം തളര്‍ന്നു, ശോഷിച്ചു. മരുന്നുകളുടെ കാഠിന്യത്തില്‍ എന്റെ രോമകൂപങ്ങളെല്ലാം കൊഴിഞ്ഞു. അതെല്ലാമെനിക്ക്‌ സഹിക്കാമായിരുന്നു. പക്ഷേ ആവേദന.. അതെത്ര വന്യവും ഭീകരവുമായിരുന്നെന്നോ.. രാത്രികളില്‍ ശിശുസഹജമായ നിഷ്ക്കളങ്കതയോടെ ഉറങ്ങാനാവാതെ, പകലുകളില്‍ കൂട്ടുകാരോടൊത്ത്‌ കളിക്കാനാവാതെ, ഞാന്‍ വേദന തിന്നു. വേദന മാത്രം. കണ്ണ് തുറന്നാലും കണ്ണടച്ചാലും വേദന.. ഓരോ നിമിഷവും വേദന.. നിനക്കറിയുമോ എനിക്കെത്ര പ്രിയപ്പെട്ടതായിരുന്നു എന്റെ അമ്മ എനിക്ക്‌ വാരിത്തരുന്ന ചോറുരുളകളെന്ന്.? ആ ഉരുളകളുടെ രുചി തിരിച്ചറിയാനാവാതെ ഞാന്‍ എന്ത്‌ കരഞ്ഞെന്നോ.. നിനക്ക്‌.. നിനക്കാ രുചി അറിയില്ല.. കാരണം നിനക്കമ്മയില്ലല്ലോ.. നീ സ്വയംഭൂവല്ലേ.." നീതുവിന്റെ ശബ്ദമിടറി.

ദൈവം ക്ഷമയോടെ കാതോര്‍ത്തിരുന്നു. "അവള്‍ പറഞ്ഞത്‌ ശരിയാണ്‌. തനിക്കമ്മയില്ല. തനിക്ക്‌ ബ്ലഡ്‌ ക്യാന്‍സര്‍വന്നിട്ടില്ല.. ക്യാന്‍സറിന്റെ വേദനയും അമ്മ വാരിത്തരുന്ന ചോറുരുളയുടെ രുചിയും താനറിഞ്ഞിട്ടില്ല.."

"ജീവന്റെ സമസ്തസൌന്ദര്യങ്ങളും ഇരുളിലുറഞ്ഞുപോയ ആ ദിവസങ്ങളുടെ സന്നിയില്‍ ഞാന്‍ ആശുപത്രിക്കിടക്കയില്‍ രക്തം ഛര്‍ദ്ദിച്ച്‌ കിടന്നു. ഞാന്‍ രക്തം തുപ്പുമ്പോള്‍ എന്റെ അച്ഛന്റെയും അമ്മയുടെയും ഹൃദയം കടഞ്ഞ രക്തം മിഴിനീരായി.. മിഴികളില്‍ നിന്നത് ഉറവയായി, പ്രളയമാ‍യി.. എന്റെ വേദനയ്ക്കൊപ്പം ഞാന്‍ ആ മിഴിനീര്‍ കുടിച്ചു.. ആ പ്രളയത്തില്‍ ഞാന്‍ മുങ്ങിത്താണു.. പ്രപഞ്ചം മുഴുവനും എന്നോടൊപ്പം ആ പ്രളയത്തില്‍ മുങ്ങിപ്പിടഞ്ഞിട്ടും എന്തേ അത് നിന്റെ സന്നിധിയോളം എത്തിയില്ല എന്നത് എന്നെ അല്‍ഭുതപ്പെടുത്തുന്നു.” - ഗദ്ഗദങ്ങള്‍ അവളുടെ ശബ്ദത്തെ അവ്യക്തമാക്കിത്തുടങ്ങിയിരുന്നു.“അവരുടെ മിഴി തെറ്റുന്ന ഏതെങ്കിലുമൊരു നിമിഷം ഞാന്‍ മരിച്ച്‌ പോകുമോ എന്ന് ഭയന്ന് അവര്‍ ഉണ്ണാതെ, ഉറങ്ങാതെ എനിക്ക്‌ കാവലിരുന്നു. ഓരോ നിമിഷവും അവര്‍ നിന്നോട്‌ കേണു. "ആറ്റുനോറ്റുണ്ടായ ഒരേ ഒരു മകളെ നീ രക്ഷിക്കേണമേ.. ഇവള്‍ക്ക്‌ വേണ്ടിയാണ്‌ ഞങ്ങള്‍ ജീവിക്കുന്നതത്രയും.. ഇവളില്ലെങ്കില്‍ പിന്നെ എന്താണ്‌ ഞങ്ങളുടെ ജീവിതത്തിനര്‍ഥം.? ഇവള്‍ പോയാല്‍ പിന്നെ അച്ഛന്‍, അമ്മ എന്ന പദങ്ങള്‍ക്ക്‌ ഞങ്ങളെ സംബന്ധിച്ച്‌ എന്താണര്‍ഥം.? നീയല്ലേയുള്ളു ഞങ്ങള്‍ക്കാശ്രയം. വേറെ ആരോടാണ്‌ ഞങ്ങള്‍ ഞങ്ങളുടെ കുഞ്ഞിന്റെ ജീവനുവേണ്ടി യാചിക്കുക..??" എന്ന് അവര്‍ നിന്നോട്‌ മുട്ടിപ്പായി, കരഞ്ഞ്‌ പ്രാര്‍ഥിച്ചു. ഓര്‍മ്മയുണ്ടോ നിനക്ക്‌.? അതോ നീ അത്‌ കേട്ടില്ലെന്നുണ്ടോ.?" നീതുവിന്റെ ശബ്ദം കോപതാപങ്ങളില്‍ വിറ കൊണ്ടു.

"അത്‌...
അത്‌... മകളേ.. ഭൂമിയില്‍ നീ കണ്ടതൊക്കെയും നശ്വരമായ മായകള്‍ മാത്രം‌.. അവിടെ നീ കണ്ടതും അനുഭവിച്ചതുമായ ദു:ഖങ്ങളൊന്നും ദു:ഖങ്ങളല്ല.. സുഖങ്ങളൊന്നും സുഖങ്ങളുമല്ല.. ഇതാണ്‌, ഈ സ്വര്‍ഗ്ഗമാണ് അനശ്വരത.. ഇതാണെന്നേക്കും നിലനില്‍ക്കുന്നത്‌.. ഇതിലാണ്‌ നീ ആനന്ദം കണ്ടെത്തേണ്ടത്‌.." ദൈവം താണ സ്വരത്തില്‍പറഞ്ഞു.

"അനശ്വരമായ സുഖം.!! നീയെന്താണ്‌ കരുതുന്നത്‌.? ഇവിടുത്തെ മരണമില്ലാത്ത ജീവിതവും ദേവദാരുമരത്തിന്റെ തണലും അമൃതിന്റെ രുചിയുമാണ്‌ ഏറ്റവും മനോഹരമെന്നോ..? എന്റെ അമ്മേടെ ചോറുരുളേടത്രേം രുചിയുള്ളതെന്തെങ്കിലുമുണ്ടോ ഈ സ്വര്‍ഗ്ഗത്ത്‌..? നിലാവില്‍ കുളിച്ച ഭൂമിയേ പോലെ ഭംഗിയുണ്ടോ ഈ മഞ്ഞ്‌ മൂടിയ മരച്ച താഴ്‌വര പോലെ കിടക്കുന്ന സ്വര്‍ഗ്ഗത്തിന്‌.? സ്നേഹത്തിനു വേണ്ടി വിങ്ങുന്ന ഹൃദയം നഷ്ടപ്പെട്ട, തന്നെ സ്നേഹിക്കുന്ന മറ്റുള്ളവര്‍ക്ക്‌ വേണ്ടി കണ്ണ് നനയാത്ത, പ്രിയപ്പെട്ടവരെ ഓര്‍ത്ത്‌ ആര്‍ദ്രമാവാത്ത മനസ്സുകള്‍ക്കുടമകളായ ആത്മാക്കള്‍ വികാരരഹിതരായി ഏത് സമയവും ധ്യാനത്തില്‍ മുഴുകിയിരിക്കുന്ന അനശ്വരതയുടെ ഈ ശൂന്യത എങ്ങിനെയാണ്‌ സ്വര്‍ഗ്ഗമാവുക.? ഞാനൊരു സത്യം പറയട്ടെ ദൈവമേ; ഇതിലും ഭേദം ഭൂമിയായിരുന്നു. ഒന്നുമില്ലെങ്കിലും എനിക്ക്‌ വേണ്ടി വേദനിക്കുവാനും കണ്ണ് നിറയ്ക്കുവാനും, ഹൃദയം വിങ്ങുവാനും കുറെ ആളുകള്‍ എന്റെ ചുറ്റിനും എപ്പോഴുമുണ്ടായിരുന്നു ഞാന്‍ പോരുന്നത്‌ വരെ.." ഭൂമിയില്‍ ഉപേക്ഷിച്ചുപോരേണ്ടിവന്ന പ്രിയജനങ്ങളുടെ ഓര്‍മ്മ അലയിളകുന്ന കടല്‍ പോലെ നീതുവിന്റെയുള്ളില്‍ ഇരമ്പിയാര്‍ത്തു‍.

"ഇനി നീ പറയൂ. ഭൂമിയില്‍ ജീവിക്കുമ്പോഴാണല്ലോ മനുഷ്യര്‍ തെറ്റ്‌ ചെയ്യുന്നത്‌. എട്ടും പൊട്ടും തിരിയാത്ത ആ ആറ് വര്‍ഷങ്ങള്‍ക്കുള്ളില്‍ ഞാനെന്ത്‌ അപരാധമാണ്‌ ചെയ്തത്‌; ആ മഹാവേദന അനുഭവിക്കാനും മാത്രം.? നീ താഴേക്ക്‌ നോക്കൂ.. ക്യാന്‍സര്‍ സെന്റര്‍ എന്ന ആ ആശുപത്രിയില്‍ എന്റെ ജീവിതം ഹോമിക്കപ്പെട്ട കുട്ടികളുടെ വാര്‍ഡില്‍ എന്നേപ്പോലെ എത്ര കുഞ്ഞുങ്ങളാണ്‌ വേദന തിന്ന് പ്രതീക്ഷകള്‍ നശിച്ച്‌ മരണത്തിന്റെ കാലൊച്ച കാതോര്‍ത്ത്‌ കിടക്കുന്നത്‌.? എത്രയെത്ര മാതാപിതാക്കളാണ്‌ മക്കളെ മരണം കൊണ്ടുപോവാതിരിക്കാന്‍ ആശയറ്റ്‌, കണ്ണീര്‍ വാര്‍ത്ത്‌, പട്ടിണി കിടന്ന്, ഉറക്കമിളച്ച്‌ കാവലിരിക്കുന്നത്‌.? എന്റെ അമ്മയെ ഒരു നിമിഷം നോക്കൂ; അമ്മ എന്തെങ്കിലും ആഹാരം കഴിച്ചിട്ട്‌, നിര്‍ത്താതെ കണ്ണീരൊഴുക്കാന്‍ തുടങ്ങിയിട്ട്‌ മൂന്ന് ദിവസമാവുന്നു. എന്നും നിന്നെ നിത്യവും വിളിച്ച്‌ പ്രാര്‍ഥിച്ചിരുന്നവളല്ലേ എന്റെ അമ്മ.? നീ കാരുണ്യവാനല്ലേ.? സര്‍വ്വസങ്കടനാശകന്‍.? എന്നിട്ടും നീ കണ്ണ്‌ തുറക്കുന്നില്ല എങ്കില്‍ പിന്നെ നിത്യവും നിന്നെ പ്രാര്‍ഥിക്കുന്നതില്‍ എന്ത്‌ അര്‍ഥമാണുള്ളത്‌.?"

"അത്‌ അവള്‍ ചെയ്ത പാപങ്ങളുടെ ഫലമാണ്‌ മകളേ." ദൈവം ഒരു വിസ്മൃതിയില്‍ നിന്നെന്നവണ്ണം പറഞ്ഞു.

"എന്റെ അമ്മ ചെയ്ത പാപങ്ങള്‍..??" നീതുവിന്റെ മുന്‍പില്‍ ആ വാചകം ഭീമാകാരമായ ഒരു ചോദ്യച്ഛിഹ്നം പോലെ പെട്ടെന്നു തലയുയര്‍ത്തി നിവര്‍ന്നുനിന്നു. . അവള്‍ അവളുടെ ബോധമണ്ഡലത്തിലുടനീളം ആ വാചകത്തിന്റെ പൊരുള്‍ തേടിയലഞ്ഞു. അനന്തരം സന്ദേഹഭരിതമായ സ്വരത്തില്‍ അവള്‍ ചോദിച്ചു. " എന്റെ അമ്മയുടെ പാപങ്ങളുടെ പേരില്‍ പക്ഷേ.... പക്ഷേ എന്നെ എന്തിനാണ്‌ നീ പീഡിപ്പിച്ചത്‌.? ഞാന്‍ ഒരാളെ കൊന്നാല്‍ തുറങ്കിലടയ്ക്കേണ്ടത്‌ എന്നെയല്ലേ.? എന്തിന്‌ എന്റെ മക്കളെ തുറങ്കിലടയ്ക്കണം.? പറയൂ.. ഏത് വിചിത്രവും നീതിരഹിതവുമായ വിധിയുടെ പേരിലാണ് എന്റെ വേദനകള്‍ നീ നിന്റെ പുസ്തകത്തില്‍ എഴുതിച്ചേര്‍ത്തിരിക്കുന്നത്.?"

"നിന്റെ മുജ്ജന്മപാപങ്ങളുടെ ഫലം നീ ഈ ജന്മത്തില്‍ അനുഭവിച്ച്‌ തീര്‍ക്കണമെന്നത്‌ വിധിവിഹിതമാണ്‌." ദൈവത്തിന്റെ ശബ്ദം ഉറച്ചതായിരുന്നു.

നീതുമോള്‍ പെട്ടെന്ന് നിശബ്ദയായി. അതിന്‌ എന്ത്‌ മറുപടി പറയണമെന്ന് അവള്‍ക്ക്‌ ഒരു ഊഹവും കിട്ടിയില്ല. പാപങ്ങളുടെ ജന്മജന്മാന്തരക്കണക്കുകളെപറ്റി അവള്‍ ചിന്തിച്ചിരുന്നില്ല അതു വരെ.

"ഞാനൊന്ന് ചോദിക്കട്ടെ ദൈവമേ.." പെട്ടെന്ന് കൂടി നിന്ന ആത്മാക്കള്‍ക്കിടയില്‍ നിന്ന് ഒരു ആത്മാവ്‌ മുന്നിലേക്ക്‌ വന്നു.

"നീയല്ലേ ഈ പ്രപഞ്ചസൃഷ്ടാവ്‌.? അഖിലചരാചരങ്ങളേയും സൃഷ്ടിച്ചവന്‍.? ആകാശവും ഭൂമിയും സമുദ്രങ്ങളും ജീവജാലങ്ങളേയും മണ്ണിനേയും മനസ്സിനേയും സൃഷ്ടിച്ചവന്‍.? അങ്ങനെയുള്ള സര്‍വ്വേശ്വരനായ നീയെന്തിനാണ്‌ പാപം എന്നൊരു സങ്കല്‍പ്പമുണ്ടാക്കിയത്‌.? എന്തിനാണ്‌ ചെകുത്താനെ സൃഷ്ടിച്ചത്‌.? എന്തിനാണ്‌ ചെകുത്താന്‌ സ്വാധീനിക്കുവാന്‍ തക്കവണ്ണം മനുഷ്യന്റെ ഹൃദയത്തെ ചഞ്ചലമാക്കിയത്‌.? സ്നേഹസുന്ദരമായ ഒരു ലോകമാണ്‌ നിന്റെ ആഗ്രഹമെന്നിരിക്കില്‍ നീയെന്തിന്‌ ഇരുണ്ട ശക്തികളെ സൃഷ്ടിച്ചു.?"

ദൈവം അതിന് പെട്ടെന്നൊരു മറുപടി കൊടുത്തില്ല. അല്ലെങ്കില്‍ ചുറ്റും കൂടി നില്‍ക്കുന്ന ആ‍ത്മാക്കള്‍ക്ക് ബോധ്യമാവുന്ന ഒരു മറുപടിക്ക് വേണ്ടി ദൈവം സ്വയം കാക്കുന്നതുപോലെ തോന്നി.

"പാപവും ചെകുത്താനുമൊക്കെ ലോകസന്തുലനത്തിന്‌ ആവശ്യമാണ്‌. മനുഷ്യനെ ഞാന്‍ സൃഷ്ടിച്ചപ്പോള്‍ അവന്റെ മനസ്സിനെ നിയന്ത്രിക്കുവാനുള്ള ശക്തി കൂടി അവന്‌ ഞാന്‍ നല്‍കി. പുണ്യപാപങ്ങളില്‍ നിന്ന് അവന്‌ വേണ്ടത്‌ തിരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്ര്യം ഞാന്‍ നല്‍കി. നല്ലത്‌ തിരിച്ചറിയാനുള്ള വിവേകവും നല്‍കി. എന്നിട്ടും അവന്‍ പാപങ്ങളെ തിരഞ്ഞെടുത്തതിന്‌ ഞാന്‍ എന്ത്‌ പിഴച്ചു.? സത്യത്തില്‍ ലോകമിങ്ങനെ നശിക്കുന്നതില്‍ ഏറ്റവും അധികം വേദനിക്കുന്നത്‌ ഞാനാണ്‌." ദൈവം ഹതാശനായി ഒട്ടൊരൂ സന്ദേഹമോടെ ഉത്തരം പറഞ്ഞു.

"ദൈവമേ.. നീ പറയുന്നതിലെ ന്യായം എനിക്ക്‌ മനസ്സിലാവുന്നില്ല." നീതു ഏറ്റുപിടിച്ചു. "നീ ഭൂതവും വര്‍ത്തമാനവും ഭാവിയുമറിയുന്നവനല്ലേ.? നീയറിയാതെ ലോകത്ത്‌ ഒന്നും സംഭവിക്കുന്നില്ലല്ലോ.. കാട്ടില്‍ ഒരില പോലും നീപറയാതെ വീഴുന്നില്ല. ശ്രദ്ധിക്കൂ; ഞാന്‍ ഒരു കുറ്റം ചെയ്യുവാന്‍ പോകുന്നു. നിനക്കറിയാം ഞാന്‍ അത്‌ ചെയ്യുവാന്‍ പോകുന്നു എന്ന്. എന്നിട്ടും നീയെന്നെ തടയാത്തതെന്ത്‌.? ചെകുത്താന്റെ പിടിയില്‍ നിന്നെന്നെ വേര്‍പെടുത്തി എന്റെ ഉള്ളില്‍ നന്മയുടെ ദിവ്യവെളിച്ചം നിറയ്ക്കാത്തതെന്ത്‌.? അതല്ലേ സര്‍വ്വശക്തനായ, നന്മ മാത്രം പുലരണമെന്ന് ആഗ്രഹിക്കുന്ന നീ ചെയ്യേണ്ടത്‌.? പകരം നീ ചെയ്യുന്നതോ.? ഞാന്‍ കുറ്റം ചെയ്യുന്നത്‌ നോക്കിയിരുന്നിട്ട്‌, അത്‌ ചെയ്തതിന്‌ ശേഷം എന്നെ വിസ്തരിച്ച്‌ ശിക്ഷ വിധിക്കുന്നു. ഇത്‌ നീ ആദ്യത്തെ മനുഷ്യന്റെ കാലം മുതള്‍ ചെയ്തുവരുന്നു. ജ്ഞാനത്തിന്റെ പഴം അവന്‍ കഴിക്കാന്‍ പോയപ്പോള്‍ നീയവനെ തടയുന്നതിന്‌ പകരം ദൈവമേ, നീ അവന്‍ തെറ്റ്‌ ചെയ്യാന്‍ കാത്തിരുന്നു. എന്നിട്ട്‌ ആ തെറ്റിന്‌ നീ അവന്റെ കുലത്തെ ഒന്നടങ്കം ശിക്ഷിച്ചു. സ്വന്തം പ്രജകള്‍ തെറ്റ്‌ ചെയ്യാന്‍ കാത്തിരിക്കുന്ന ക്രൂരനായൊരു ഭരണാധികാരിയും നീയും തമ്മിലുള്ള വ്യത്യാസമെന്താണ്‌.? നിന്റെ മക്കളല്ലേ ഞങ്ങള്‍.? നീ നേര്‍വഴിക്ക്‌ നടത്തിയില്ലെങ്കില്‍ പിന്നെ ആര്‌ നേര്‍വഴി നടത്താനാണ്‌ ഞങ്ങളെ.?"

നീതു പറഞ്ഞ്‌ മുഴുമിക്കുന്നതിന്‌ മുന്‍പ്‌ മറ്റൊരു ആത്മാവ്‌ ഇടയില്‍ കയറി : "എനിക്ക്‌ മറ്റൊരു ചോദ്യമുണ്ട്‌ തമ്പുരാനേ.. നീ പറഞ്ഞു, പാപവും ചെകുത്താനുമൊക്കെ ലോകസന്തുലനത്തിനാണെന്ന്. ആദ്യത്തെ മനുഷ്യന്‍ ജ്ഞാനത്തിന്റെ ഫലം കഴിക്കുന്നതിന്‌ മുന്‍പത്തെ കാര്യങ്ങള്‍ നീ തന്നെ ഞങ്ങള്‍ക്ക്‌ ബോധ്യപ്പെടുത്തിയിട്ടുണ്ടല്ലോ. അതുപ്രകാരം ഏറ്റവും സന്തുലിതമായിരുന്ന കാലം അതല്ലേ.? ചെകുത്താന്‍ ജീവജാലങ്ങളെ സ്വാധീനിക്കുവാന്‍ തുടങ്ങുന്നതിന്‌ മുന്‍പുള്ള കാലം.? സര്‍വ്വചരാചരങ്ങളും പരസ്പരസ്നേഹത്തോടും സഹവര്‍ത്തിത്വത്തോടും ജീവിച്ചിരുന്നകാലം.? പക, വിദ്വേഷം തുടങ്ങിയ വികാരങ്ങള്‍ എല്ലാവര്‍ക്കും അന്യമായിരുന്ന സമത്വസുന്ദരസ്നേഹസുരഭിലകാലം അതല്ലായിരുന്നോ.? ചെകുത്താന്‍ ജീവികളെ സ്വാധീനിക്കുകയും മനുഷ്യന്‍ വിലക്കപ്പെട്ട കനി തിന്നുകയും ചെയ്തതിന്‌ ശേഷമാണ്‌ ലോകത്ത്‌ പാപികള്‍ ഉണ്ടായതും സ്പര്‍ദ്ധകള്‍ വളര്‍ന്നതും കുറ്റങ്ങള്‍ പെരുകിയതും ലോകത്തിന്റെ സന്തുലിതാവസ്ഥ നഷ്ടപ്പെട്ടതും. എന്നിട്ട്‌ നീ പറയുന്നു ചെകുത്താനും പാപങ്ങളും ദുഖങ്ങളും ലോകസന്തുലനത്തിനാണെന്ന്. എന്തൊരു വൈരുദ്ധ്യമാണിത് പ്രഭോ.?

ആ ചോദ്യത്തിനുത്തരം ദൈവത്തിന്റെ കൈവശം ഉണ്ടായിരുന്നില്ല. ദൈവം തികഞ്ഞ അല്‍ഭുതത്തോടെ ആ ചോദ്യത്തെ വീക്ഷിച്ചു. താനിതുവരെ എന്തുകൊണ്ട് അങ്ങനെയൊരു ചോദ്യത്തെ കണ്ടെത്തിയില്ല എന്ന് ദൈവം ആശ്ചര്യപ്പെട്ടു. അതിനുള്ള മറുപടി നല്‍കുവാന്‍ തനിക്കൊരിക്കലും കഴിയുകയില്ലെന്ന് ദൈവത്തിന് ഏറെക്കുറെ ബോദ്ധ്യമായിരുന്നു.

"ദുഖങ്ങളില്ലെങ്കില്‍ മനുഷ്യര്‍ സ്വയം മറക്കും. ദൈവചിന്തകള്‍ കൈവെടിയും. ഭൂമിയില്‍ പാ‍പങ്ങള്‍ പെരുകും. അങ്ങനെ സംഭവിക്കാതിരിക്കാനാണ്‌ ദുഖങ്ങള്‍ സര്‍വ്വശക്തന്‍ നല്‍കിയിരിക്കുന്നത്‌." ചകിതനായി നിശബ്ദമിരുന്ന ദൈവത്തിന്‌ വേണ്ടി മറുപടി പറഞ്ഞത്‌ വിദൂഷകനായിരുന്നു.

വിദൂഷകനെ പാടേ അവഗണിച്ചുകൊണ്ട് നീതു ദൈവത്തിന്റെ നേരെ നോക്കിക്കൊണ്ട് പറഞ്ഞു. "കഷ്ടം തന്നെ. ദൈവമേ, നിനക്ക്‌ അത്രയേറെ വിശ്വാസമില്ലാതായിരിക്കുന്നുവോ സ്വന്തം സൃഷ്ടികളെ.? നോക്കൂ; പാപികള്‍ പെരുകുവാതിരിക്കുവാനായി നീ ഞങ്ങള്‍ക്കേകിയ ദു:ഖങ്ങള്‍ യത്ഥാര്‍ഥത്തില്‍ പാ‍പികളുടെ എണ്ണം കൂട്ടുകയാണോ കുറയ്ക്കുകയാണോ ചെയ്തതെന്ന് നീ സ്വന്തം മിഴികള്‍ തുറന്ന്, ആത്മാവിനാല്‍ നോക്കൂ.“

“അതൊക്കെ പോകട്ടെ, മനുഷ്യന്‌ നീ വിവേകം നല്‍കി.. പക്ഷേ നല്ലത്‌ മാത്രം തിരഞ്ഞെടുക്കുന്നതിന്‌ നീ എന്തേ അവനെ, അവന്റെ മനസ്സിനെ രൂപപ്പെടുത്തിയില്ല.? ഒരു ഉപകരണം വേണ്ട രീതിയില്‍ പ്രവര്‍ത്തിച്ചില്ലെങ്കില്‍ അത്‌ ഉപകരണത്തിന്റെ കുറ്റമോ അതോ നിര്‍മ്മാതാവിന്റെ കുറ്റമോ.? അല്ല, എന്തിനാണ്‌ നീ പക, ഈര്‍ഷ്യ, ഗര്‍വ്വ്‌, തുടങ്ങിയ വികാരങ്ങളെ സൃഷ്ടിച്ചത്‌.; അവ നാശത്തിന്റെ വികാരങ്ങളാണെന്നറിഞ്ഞിട്ടും.? ആ വികാരങ്ങളല്ലേ ലോകത്തെ ദുഷിപ്പിച്ചത്‌.? സ്നേഹം, അനുകമ്പ, വാല്‍സല്യം, പ്രണയം, ദയ തുടങ്ങിയ മൃദുലവികാരങ്ങള്‍ മാത്രം സൃഷ്ടിച്ചാല്‍ പോരായിരുന്നോ.? മനുഷ്യന്‌ വഴി പിഴച്ച്‌ പോവാനുള്ള സാഹചര്യങ്ങളെല്ലാം ഒരുക്കിക്കൊടുത്തിട്ട്‌, നന്മ മാത്രം ചിന്തിക്കുവാനുംമാത്രം പക്വമല്ലാത്ത മനസ്സ്‌ അവന്‌ നല്‍കിയിട്ട്‌ പിന്നെ വെറും സാധാരണനായ, പ്രപഞ്ചത്തെ അപേക്ഷിച്ച്‌ ഒരു കീടം മാത്രമായ മനുഷ്യനെ എന്തിന്‌ പഴിക്കണം.? സ്വന്തം സൃഷ്ടാവ്‌ അവനെ വേണ്ട രീതിയില്‍ വാര്‍ത്തെടുക്കാഞ്ഞതിന്‌ അവന്‍ എന്ത്‌ പിഴച്ചു.?" നാലാമതൊരു ആത്മാവിന്റെ വേദന നിറഞ്ഞ പരിദേവനമായിരുന്നു അത്‌.

ദേവസഭ ഒരു നിമിഷം നിശ്ചലമായിരുന്നു. പ്രപഞ്ചചരിത്രത്തില്‍ ആദ്യമായി ദൈവം വിചാരണ ചെയ്യപ്പെടുന്നു.! അതും പീഡിതരായ ഒരു കൂട്ടം മനുഷ്യാത്മാക്കളാല്‍.! ന്യായാധിപന്‍ കുറ്റവാളിയും കുറ്റവാളി ന്യായാധിപനുമാവുന്ന അവസ്ഥാവൈപരീത്യത്തിന്റെ അത്യപൂര്‍വ്വമായ നിമിഷങ്ങള്‍..!!

"നോക്കൂ ദൈവമേ," ഒരു സ്ത്രീയുടെ ആത്മാവ്‌ മുന്നിലേക്ക്‌ കയറി വന്നു. "ഭൂമിയില്‍ ജീവിച്ച കാലമത്രയും സുഖമെന്തെന്ന് ഞാനറിഞ്ഞില്ല. ദാരിദ്ര്യമായിരുന്നു. കൊടിയ ദാരിദ്ര്യം. അതെത്ര ഭീകരമായ അവസ്ഥ ആയിരുന്നുവെന്ന് ഞാനെത്ര വിവരിച്ചാലും കേട്ട്‌ നില്‍ക്കുന്നവര്‍ക്ക്‌ മനസ്സിലാവുകയില്ല. അനുഭവിച്ചറിഞ്ഞാലേ ഏതൊരാള്‍ക്കും അതിന്റെ തീവ്രത മനസ്സിലാവൂ. ആകെയുണ്ടയിരുന്ന ആലംബമായിരുന്ന ഭര്‍ത്താവ്‌ മൂന്ന് കൈക്കുഞ്ഞുങ്ങളെ എനിക്കൊറ്റയ്ക്ക്‌ വിട്ടു തന്നിട്ട്‌ പോയപ്പോള്‍ കുഞ്ഞുങ്ങളെ പോറ്റാനായി ശരീരം വില്‍ക്കുകയല്ലാതെ മറ്റ്‌ മാര്‍ഗ്ഗമൊന്നും ഉണ്ടായിരുന്നില്ല എനിക്ക്‌. കാരണം ദരിദ്രയായിരുന്നെങ്കിലും ഞാന്‍ ചന്തമുള്ളവളയിരുന്നു. എന്റെ കുഞ്ഞുങ്ങളുടെ വിശപ്പടക്കാന്‍ എന്റെ ശരീരത്തിന്‌ വില പറഞ്ഞു എനിക്ക്‌ ജോലി തന്നവര്‍. ഒന്ന് അറിയൂ ദൈവമേ, ഭ്രാന്ത്‌ പിടിച്ച ഇന്നത്തെ ലോകത്തില്‍, ഒറ്റയ്ക്ക്‌ ജീവിക്കുന്ന നിരാലംബയായ ഒരു പെണ്ണിന്‌, അവള്‍ സുന്ദരിയല്ലെങ്കില്‍ കൂടി സ്വന്തം വിശുദ്ധി കാത്തു സൂക്ഷിക്കുക എന്നത്‌ മരിച്ചു കിടക്കുമ്പോള്‍ പോലും സാധ്യമല്ല. ശരീരം വിറ്റതിന്റെ സമ്പാദ്യമായി എനിക്ക്‌ കിട്ടിയത്‌ ഒരു കുഞ്ഞിന്റെ കൂടി നിഷ്കളങ്കമായ ചിരിയും എയിഡ്സ്‌ എന്ന രോഗവും. എന്നിട്ടോ, ഞാന്‍ ശരീരം വിറ്റതിന്‌ നീ എനിക്കൊപ്പം ആ പാവം കുഞ്ഞിനെയും ശിക്ഷിച്ചു. എയിഡ്സ്‌ എന്ന മാരകവ്യാധി ഭൂമിയിലെ എന്റെ ജീവിതം യൗവ്വനത്തില്‍ തന്നെ അവസാനിപ്പിച്ചപ്പോള്‍ ഭൂമിയില്‍ അവശേഷിച്ചത്‌ അനാഥരായ നാല്‌ പിഞ്ചുകുഞ്ഞുങ്ങള്‍. തെരുവില്‍ അലയുന്ന അവരെ ഇനി ആര്‌ വളര്‍ത്താനാണ്‌.? ആര്‌ അവര്‍ക്ക്‌ വിശപ്പടക്കാന്‍ ആഹാരം നല്‍കും.? തീര്‍ന്നില്ല; എന്നില്‍ നിന്ന് വ്യാധി പകര്‍ന്നുകിട്ടിയ ആ കുഞ്ഞിനെ നീ നോക്കൂ. അവന്റെ സഹോദരങ്ങളടക്കം എല്ലാവര്‍ക്കും ഭയമാണവനെ. ലോകം മുഴുവന്‍അവനെ ആട്ടിയോടിക്കുന്നു. ഓര്‍ക്കണം; ലോകം മുഴുവന്‍.! തെരുവോരത്തെ എച്ചില്‍കൂനയില്‍ പോലും അവന്‌ ഭ്രഷ്ടാണ്‌. ലോകത്ത്‌ അവനെ സ്നേഹിക്കാന്‍ ഒരു മനുഷ്യന്‍ പോലും അവശേഷിക്കുന്നില്ല; ഒന്നൊഴിയാതെ ഒരു മനുഷ്യന്‍ പോലും.! എന്ത്‌ തെറ്റാണവന്‍ ചെയ്തത്‌ ഈ രോഗപീഡകളും ആട്ടും തുപ്പും ഏറ്റ്‌ വാങ്ങാന്‍.?"

ദൈവത്തിന്റെ ശിരസ്സ്‌ കുനിഞ്ഞു.

നീതുവിന്‌ വേണ്ടി ആദ്യം സംസാരിച്ച ആത്മാവ്‌ വിചാരണ ഏറ്റെടുത്തു. " ഇത്‌ ഒരു കുടുംബത്തിന്റെ കാര്യം. ഇതു പോലെ എത്രയോ കോടി മനുഷ്യര്‍ ദാരിദ്ര്യത്തിന്റെയും, പട്ടിണിയുടെയും, രോഗപീഡകളുടെയും അഴുക്കുചാലില്‍ വീണ്‌ കൃമികളേപ്പോലെ പുളയുന്നു; നിരാശയുടെയും വേദനയുടെയും ആഴങ്ങളില്‍ ആലംബമില്ലാതെ ശ്വാസം മുട്ടി മുങ്ങിത്താഴുന്നു. ലോകജനസംഖ്യയുടെ പകുതിയലധികവും കൊടിയ ദാരിദ്ര്യത്തില്‍ കഴിയുന്നു. മനസ്സിലായോ.? കൊടിയ ദാരിദ്ര്യം.! അത്‌ അതിന്റെ എല്ലാ അര്‍ഥത്തിലും അങ്ങനെ തന്നെയാണ്‌. ഉടുക്കാന്‍ വസ്ത്രമില്ലാത്തതും പാര്‍ക്കാന്‍ പാര്‍പ്പിടമില്ലാത്തതും സഹിക്കാം. ഒരു നേരം പോലും കഴിക്കുവാന്‍ ആഹാരമില്ലാത്ത അവസ്ഥയേക്കുറിച്ച്‌ ചിന്തിക്കാന്‍ പറ്റുന്നുണ്ടോ.? എത്ര ഭീകരമാണത്‌.!! അതാ ഭൂമിയിലേക്ക് നോക്കൂ, അസ്ഥികൂടത്തിന്മേല്‍ ഉണങ്ങിവരണ്ട തൊലി മാത്രം അവശേഷിക്കുന്ന ജനകോടികള്‍ വരണ്ട് വന്ധ്യമായ, കറുത്ത പൊടിമണ്ണില്‍ നിരങ്ങി നീങ്ങുന്നു. ആ അമ്മയെക്കണ്ടോ.? പാല്‌ പോയിട്ട്‌ മാംസം പോലും ശേഷിക്കാത്ത, വരണ്ട്, കറുത്ത്, ചുക്കിച്ചുളിഞ്ഞ തൊലി മാത്രം ശേഷിക്കുന്ന, ഇടിഞ്ഞ്‌ തൂങ്ങിയ മുലകളുമായി - അവയെ മുലകള്‍ എന്ന് വിളിക്കാമോ എന്ന് തന്നെ സംശയമാണ്‌ - ഒരു അമ്മ.. അവളുടെ കുഞ്ഞ്‌ ആ മുലയില്‍ നിന്ന് പാല്‍ വലിച്ച്‌ കുടിക്കുവാന്‍ ശ്രമിക്കുന്നുണ്ട്‌. പാല്‌ പോയിട്ട്‌ രക്തം പോലും അവശേഷിക്കുന്നുണ്ടെങ്കിലല്ലേ അവന്‌ എന്തെങ്കിലും കിട്ടൂ.!! ഇതുപോലെ എത്രയോ അമ്മമാര്‍.! എത്രയോ കുഞ്ഞുങ്ങള്‍.!" അത്‌ പറയുമ്പോള്‍ ആ ആത്മാവിന്റെ വിരല്‍ത്തുമ്പ്‌ പോലും വികാരാവേശത്താല്‍ വിറയ്ക്കുന്നുണ്ടായിരുന്നു.

"ഭൂമിയിലൊരിക്കല്‍ ഒരു മരുഭൂവില്‍ ലക്ഷ്യമില്ലാതെ ഞാന്‍ അലയുമ്പോള്‍ ഞാന്‍ ഒരു കുട്ടിയെക്കണ്ടു." സാഹിത്യകാരന്റെ ആത്മാവ്‌ തുടര്‍ന്നു. "അവള്‍ വിഷണ്ണയും ക്ഷീണിതയുമായിരുന്നു. വാടിക്കരിഞ്ഞ ഒരു പൂവിനേപ്പോലെ കാണപ്പെട്ടു അവള്‍. അന്വേഷിച്ചപ്പോള്‍ അവള്‍ ആഹാരം കഴിച്ചിട്ട്‌ ദിവസങ്ങളായത്രേ. അവളുടെ കാല്‍ ചുട്ടുപൊള്ളിക്കുന്ന മണലില്‍ നടന്ന് കുമളിച്ചിരുന്നു. മുഖം കരിവാളിച്ച്‌ കറുത്തിരുന്നു. ദേഹമാസകലം തൊലി പൊള്ളി പാമ്പിന്‍പടം പോലെ അടര്‍ന്നിരുന്നു. പൊരിവെയിലില്‍ തളര്‍ന്ന്, മണലില്‍ പടഞ്ഞിരിക്കുകയായിരുന്നു അവള്‍. ഒന്ന് എഴുന്നേറ്റ്‌ നിന്നിരുന്നെങ്കില്‍ ഉറപ്പായും അവള്‍ ബോധം നശിച്ച് താഴെവീഴുമെന്ന് എനിക്കു ബോദ്ധ്യമായിരുന്നു. പക്ഷേ അവളുടെ വേദനയിലേക്ക്‌ ഒരു തുള്ളി തണുത്ത ജലം പോലും ഇറ്റിക്കാന്‍ എനിക്കാവുമായിരുന്നില്ല. ഞാനും ആഹാരം കഴിച്ചിട്ട്‌ ദിവസങ്ങള്‍ ആയിരുന്നു. ചുറ്റുപാടും നോക്കെത്താദൂരത്തോളം മണല്‍പ്പരപ്പ്‌ മാത്രം. ഞാന്‍ കാണുമ്പോള്‍ അവള്‍ മണല്‍ വാരി വായിലിടുവാന്‍ തുടങ്ങുകയായിരുന്നു. അവളെ തടഞ്ഞിട്ട്‌ ഞാന്‍ പറഞ്ഞു : "നീ ദൈവത്തെ വിളിച്ച്‌ പ്രാര്‍ഥിക്കൂ കുട്ടീ.. അവന്‍ വലിയവനാണ്‌. എല്ലാമറിയുന്ന കാരുണ്യനിധി. അവന്‍ നിന്റെ സങ്കടം കേള്‍ക്കാതിരിക്കില്ല." എന്ന്. അപ്പോള്‍ അവള്‍ പറഞ്ഞത്‌ ഇങ്ങനെയായിരുന്നു: "വിശപ്പ്‌ തുടങ്ങിയപ്പോള്‍ ഞാന്‍ അപ്രകാരം ചെയ്തു. പക്ഷേ ഒരാഴ്ചയോളം ഒരു വറ്റ്‌ ആഹാരം പോലും കഴിക്കാതിരിക്കുക എന്ന് പറയുന്നത്‌ അസ്സഹനീയമാണ്‌. കഴിക്കുവാന്‍ പറ്റുന്ന തരത്തിലുള്ളത്‌ എന്തെങ്കിലും ഞാന്‍ കണ്ടിട്ട്‌ ഇന്നേക്ക്‌ ദിവസങ്ങളൊരുപാട് കഴിഞ്ഞിരിക്കുന്നു‌. വിശന്ന് മരിക്കാന്‍ പോകുന്ന ഒരാള്‍ക്ക്‌ എങ്ങനെ ദൈവചിന്തയുമായി ഇരിക്കാന്‍ പറ്റും.? അതിജീവനമാണ്‌ ഭൂമിയില്‍ ഏറ്റവും പ്രധാനം. സ്നേഹവും പ്രാര്‍ഥനയും സഹാനുഭൂതിയുമൊക്കെ അതു കഴിഞ്ഞേ വരുന്നുള്ളു. പട്ടിണിയുടെ പരകോടിയില്‍ നില്‍ക്കുമ്പോള്‍ പ്രത്യേകിച്ചും. മനസ്സിലായോ.? അത്‌ തന്നെയാണ്‌ പറഞ്ഞത്‌; പട്ടിണിയുടെ പരകോടി.!!" ഞാന്‍ എന്ത്‌ പറയുവാനാണ്‌ ആ വിശക്കുന്ന മനസ്സിനോട്‌.? ദൈവമേ, ഇതൊക്കെ പറയുന്നത്‌ മറ്റാരെക്കുറിച്ചുമല്ല. നിന്റെ മക്കളെക്കുറിച്ചാണ്‌. സര്‍വ്വശക്തനായ നിനക്ക്‌ ഇതിനൊക്കെ പരിഹാരം കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെ നിസ്സാരനായ മനുഷ്യനെങ്ങനെ സാധിക്കും.? ഇതിന്‌ നീ ഉത്തരം പറഞ്ഞേ മതിയാവൂ." ആ ആത്മാവ്‌ പറഞ്ഞുനിര്‍ത്തി.

"ഒരു പിതാവെന്ന നിലയില്‍ നീ പരാജയപ്പെട്ടു; നിന്റെ മക്കളുടെ പരസ്പരസ്നേഹവും സൌഖ്യവും നീ കാത്തുസൂക്ഷിച്ചില്ല. പക്ഷേ അതിന്‌ നീ പ്രാപ്തനായിരുന്നു. ഒരു ഭരണാധികാരി എന്ന നിലയില്‍ നീ പരാജയപ്പെട്ടു; നിന്റെ പ്രജകള്‍ക്കിടയില്‍ സമത്വവും സാഹോദര്യവും നിലനിര്‍ത്തുവാന്‍ നിനക്ക്‌ സാധിച്ചില്ല. അതും നിനക്ക്‌ പ്രാപ്തമായിരുന്നു. ഭൂമിയില്‍ നിന്റെ മക്കള്‍ നിന്റെ പേരിലും മറ്റുള്ളവരുടെ പേരിലും പരസ്പരം വെട്ടിയും കുത്തിയും വെറുപ്പില്‍ മരിക്കുമ്പോള്‍ അവരെ തിരുത്താന്‍ ശ്രമിക്കാതെ, അവര്‍ക്കുള്ള ശിക്ഷാവിധികളുമായി സ്വര്‍ഗ്ഗത്തില്‍ നീ കാത്തിരുന്നു. നിന്റെ മക്കള്‍ ദാരിദ്ര്യത്തിലും രോഗപീഡകളിലും പെട്ട്‌ നിലവിളിച്ച്‌ കരഞ്ഞപ്പോള്‍ ഒരു ബധിരനേപ്പോലെ നീ ചെവി അടച്ചിരുന്നു. നിന്റെ ക്രൂരവിനോദത്താല്‍ പാപികളായിത്തീര്‍ന്ന നിന്റെതന്നെ സന്താനങ്ങളെ നീ അനന്തകാലത്തോളം നിത്യനരകത്തില്‍ തീയും ഗന്ധകവുമെരിയുന്ന, പുഴു നുരയ്ക്കുന്ന പൊയ്കയിലെറിഞ്ഞു. ഇനി നീ തന്നെ പറയൂ, നിനക്ക് നീതന്നെ കല്‍പ്പിച്ച് നല്‍കിയ പദവിക്ക്‌ ചേര്‍ന്ന വിധത്തിലാണോ നീ ഇത്ര നാളും പ്രവര്‍ത്തിച്ചത്‌ ദൈവമേ.?? " നീതുവിന്റെ ചോദ്യത്തിന് കുന്തമുനയുടെ മൂര്‍ച്ചയുണ്ടായിരുന്നു. ആ ചോദ്യത്താല്‍ ദൈവം അഗാധമായി മുറിപ്പെട്ടുപിടഞ്ഞു.

ആ ദേവസഭയില്‍ ദൈവം ഒരു പരിത്യക്തനേപ്പോലെ കാണപ്പെട്ടു. ഒറ്റപ്പെടലിന്റെ വേദന ദൈവം തീവ്രമായി അനുഭവിച്ചു. ചുറ്റും പീഡിതരായ ശതകോടി മനുഷ്യരുടെ ആത്മാക്കള്‍ ദൈവത്തിന്‌ നേരെ ചോദ്യചിഹ്നം പോലെ നിന്നു. യാഥാര്‍ഥ്യങ്ങളുടെ എരിതീയില്‍ ദൈവം ഉരുകുകയായിരുന്നു. ചെകുത്താനേയും പാപങ്ങളേയും സൃഷ്ടിച്ചതില്‍ ദൈവം ആദ്യമായി പശ്ചാത്താപവിവശനായി.

പ്രപഞ്ചചരിത്രത്തിലെ അവിസ്മരണീയമായ മുഹൂര്‍ത്തമായിരുന്നു അത്‌. എല്ലാ അര്‍ഥത്തിലും തികച്ചും അവിസ്മരണീയം. എന്തെന്നാല്‍ ദൈവത്തിന്റെ മിഴികള്‍ സജലങ്ങളായി.!! അതെ..!! ദൈവം കരയുന്നു..!! ശരിക്കും അത്‌ സംഭവിച്ചു. പ്രപഞ്ചം നിശ്ചലമായ നിമിഷം.!! ഭൂമിയും സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും സര്‍വ്വചരാചരങ്ങളും നിശ്ചലമായ നിമിഷം.!! പശ്ചാത്താപത്താല്‍ നീറുന്ന ആ മിഴികളില്‍ നീര്‍ ഊറിക്കൂടുന്നു.!!!

പ്രപഞ്ചനിര്‍മ്മിതിമുതലുള്ള ഓരോ നിമിഷങ്ങളില്‍ കൂടിയും അഗാധമായ വ്യസനത്തോ‍ടും കുറ്റബോധത്തോടുംകൂ‍ടി ദൈവം മനസ്സാല്‍ വീണ്ടും സഞ്ചരിച്ചു. ഭൂമിതൊട്ടും തൊടാതെയും പോയ ഓരോ ആത്മാവിന്റെയും മുന്‍പില്‍ പ്രപഞ്ചത്തിന്റെ ഓരോ കോണുകളിലും ഓരോ നിമിഷസന്ധികളിലുംവെച്ച് ദൈവം കുറ്റമേറ്റുപറഞ്ഞു. ആത്മനിന്ദയുടെയും ക്ഷമാപണത്തിന്റെയും അക്ഷരകോടികള്‍ ദൈവത്തിന്റെയുള്ളില്‍ നിന്ന് പ്രപഞ്ചമൊട്ടാകെ ഒഴുകിനിറഞ്ഞു. പക്ഷേ പുറത്തുവന്നതായി സര്‍വ്വജീവജാലങ്ങളും ശ്രവിച്ചത് ഇത്ര മാത്രമായിരുന്നു :
"എന്റെ പിഴ.. എന്റെ വലിയ പിഴ..!!"

ആത്മാക്കളെല്ലാം; എന്തിനധികം പറയുന്നു, പ്രപഞ്ചം മുഴുവന്‍ നിശ്ചലമായി ദൈവത്തെ ഉറ്റു നോക്കി. സിംഹാസനത്തിന്റെ സ്വര്‍ണ്ണനിര്‍മ്മിതമായ കൈവരിയില്‍ കൈമുട്ട്‌ കുത്തി, താടിക്ക്‌ താങ്ങ്‌ കൊടുത്ത് വിവശനായിരിക്കുന്ന സര്‍വ്വേശ്വരന്‌ മുന്‍പില്‍ പ്രപഞ്ചം നിശബ്ദം നിന്നു. സമയം കടന്ന് പൊയ്ക്കോണ്ടിരുന്നു. ഓരോ നിമിഷവും ഓരോ യുഗങ്ങള്‍ പോലെ കടന്ന് പോയി. കോടാനുകോടി തലമുറകള്‍ നിശബ്ദം, നിശ്ചലം നിന്നു. സ്ഥലവും കാലവും മൃതതുല്യമായി.

ഒരു നിമിഷം.! ദൈവം മുഖമുയര്‍ത്തി. ആ മുഖത്ത്‌ നിത്യമായ പ്രശാന്തത വിരിഞ്ഞിരുന്നു. അഭൗമമായ പ്രകാശം. അത്രയും ചൈതന്യം അതിന്‌ മുന്‍പ്‌ സ്വര്‍ഗ്ഗവാസികളാരും തന്നെ ദൈവത്തില്‍ കണ്ടിരുന്നില്ല. സഹസ്രകോടി സൂര്യന്മാരേക്കാള്‍ ശക്തമായ ദിവ്യവെളിച്ചത്താല്‍ അനശ്വരതയുടെ മുഖം തേജോമയമായി. അതില്‍ നിന്ന് ഒരു കിരണം നീണ്ട്‌ ചെന്ന് ചെകുത്താനെയും പാപങ്ങളെയും ദുഷ്ടവികാരങ്ങളെയും പീഡകളേയും പൊതിഞ്ഞു. ഒരു നിമിഷം മതിയായിരുന്നു. വെറും ഒരു നിമിഷം.! അതുല്യമായ പ്രകാശത്തില്‍ കണ്ണഞ്ചിപ്പോയ പ്രപഞ്ചം വീണ്ടും കണ്ണ് തുറന്നപ്പോഴേക്ക്‌ തിന്മയുടെ ശക്തികളെല്ലാം തന്നെ യാതൊരു അടയാളവും ശേഷിക്കാതെ മാഞ്ഞ്‌ പോയിരുന്നു. അനന്തരം പൂര്‍വ്വാധികം തേജസ്സോടും, പ്രസന്നതയോടും, സ്നേഹത്തോടും കൂടി ദൈവംതമ്പുരാന്‍ ചരാചരങ്ങളെ, തന്റെ സൃഷ്ടികളെ നോക്കി പുഞ്ചിരി തൂകി. നന്മയുടെയും സ്നേഹത്തിന്റെയും ദിവ്യദീപ്തി ആ പുഞ്ചിരിയില്‍ നിന്നും വര്‍ധിതമായ പ്രഭയോടെ പ്രപഞ്ചത്തിന്റെ എല്ലാ കോണുകളിലേക്കുമെത്തി.

പിറ്റേന്ന് സൂര്യനുദിച്ചത്‌ രോഗങ്ങളും ദാരിദ്ര്യവും പീഡിപ്പിക്കാത്ത, പരസ്പരം വിദ്വേഷവും പകയുമില്ലാത്ത, സ്നേഹം മാത്രം നിറഞ്ഞ ഒരു സമത്വസുന്ദരലോകത്തിലേക്കായിരുന്നു. മനസ്സിലാക്കുക; സ്നേഹം മാത്രം നിറഞ്ഞ ലോകത്തിലേക്ക്‌..!!

തിഥി നോക്കാതെ വരുന്നവന്‍

March 19, 2011 സുരേഷ് ബാബു

ശേഖരന്‍ മാഷിന്റെ വീടിന്റെ ഗേറ്റിലെത്തുമ്പോള്‍ സുധാകരന്‍ അകത്തേയ്ക്ക് നോക്കി ഒന്നു നിന്നു..മുറ്റത്ത്‌ അവിടിവിടെയായി കൂട്ടം കൂടി ആളുകള്‍ നില്‍പ്പുണ്ട് ..
തണ്ടാന്‍ മാധവനും മറ്റും ചിലരും കൂടി കുഴികുത്തി നാട്ടിയ തൂണുകളിലായി ടാര്‍പ്പാള്‍ വലിച്ച് കെട്ടാനുള്ള ശ്രമമാണ് ..അയാള്‍ ഗേറ്റിന്റെ ഓടാമ്പല്‍ നീക്കി പതുക്കെ അകത്തേയ്ക്ക് നടന്നു..മുറ്റത്തെത്തിയപ്പോള്‍ ചില പരിചിത മുഖങ്ങള്‍ മരണ വീടുകളിലെ കണ്ടു മുട്ടലുകളില്‍ പങ്ക്‌ വെയ്ക്കാറുള്ള സ്ഥിരം വിഷാദ ഭാവം ആയാസ രഹിതമെന്യേ കൈമാറി .
"ങ്ഹാ ..സുധാകരന്‍ എത്തിയതേയുള്ളൂ ?"
പിന്നില്‍ നിന്നുള്ള ചോദ്യം കേട്ട് അയാള്‍ തിരിഞ്ഞു നോക്കി .
ചുമലില്‍ കൈ വെച്ച്‌ കൊണ്ട് വാസുദേവനാശാരി .
"അതേ വാസുവാശാരി ...ഞാന്‍ നമ്മുടെ തേങ്ങാക്കാരന്‍ ഗോപിയെ തിരക്കിയിറങ്ങിയതാ ..അപ്പൊഴാ വീട്ടീന്ന് രമ മൊബൈലില്‍ വിളിച്ച് കാര്യം പറയണെ ..
ശരിക്കും എപ്പഴാരുന്നു ..കാലത്തോ... അതോ രാത്രി തന്നോ.. ?"
"കൃത്യമായി അറിയില്ല സുധാകരാ .. രാത്രീന്നും ..കാലത്തൂന്നുമൊക്കെ പറഞ്ഞു കേള്‍ക്കുന്നുണ്ട് ...രണ്ടുപേരും മാത്രമല്ലേ ഉണ്ടായിരുന്നുള്ളൂ ..?"
"അല്ലാ താനും മാഷും നല്ല കൂട്ടല്ലേ ..ഞാന്‍ കരുതി തന്നെയാദ്യം അറിയിച്ചു കാണൂന്നാ?"
"ഞാന്‍ അവസാനം വന്നത് ഒരാഴ്ച മുന്‍പാ..അന്ന് ഇളേ മോള് ലതികേം അതിന്റെ കുട്ടീം വന്നിട്ടുണ്ടാരുന്നു ...പെന്‍ഷന്‍ വാങ്ങാന്‍ ട്രഷറീ പോയി കാത്തുകെട്ടിക്കിടക്കാന്‍ വയ്യാണ്ടായെന്നും അതോണ്ട് ബൈ പോസ്റ്റാക്കാന്‍ അപേക്ഷ കൊടുക്കാന്‍ പോവാണെന്നുമൊക്കെ പറഞ്ഞിരുന്നു .."
സുധാകരന്‍ എന്തോ ഓര്‍ക്കുന്ന പോലെ പറഞ്ഞു നിര്‍ത്തി ..
"മം ..മക്കള് മൂന്നും പലടത്തായി ചിതറിക്കിടക്കുവാ...എളേ പെങ്കൊച്ചിനെ ഇപ്പോഴും കണ്ണിനു കണ്ടൂടാ ..പിന്നെ അതിടയ്ക്കു എതിര്‍പ്പ് വകവെയ്ക്കാതെ തള്ളേ കാണാന്‍ വന്നോണ്ടിരുന്നെന്നെയുള്ളൂ ...ഇനീപ്പോ മുറു മുറുപ്പു കാണിച്ചിട്ട് കാര്യമൊന്നുമില്ല ..അവസാന കാലത്ത് നോക്കാന്‍ അതേ കാണൂന്നാ തോന്നണേ ..!!"
സുധാകരന്‍ അതിനും മറുപടിയൊന്നും പറഞ്ഞില്ല ..
"എന്നാ നീ അകത്തോട്ടു ചെല്ല് ഹാളിലാ കിടത്തിയേക്കുന്നെ ...മാഷും അവിടെ തന്നുണ്ടെന്നു തോന്നുന്നു..ഞാനാ കരയോഗം സെക്രട്ടറിയെ ഒന്നു കാണട്ടെ..കോടി ഇടുന്നോരുടെ ലിസ്റ്റ് ഉണ്ടാക്കണം "

വാസുവാശാരി നടന്നു പോയിട്ടും സുധാകരന്‍ അവിടെ തന്നെ നിന്നു ..
'അകത്തേയ്ക്ക് കയറാന്‍ ഒരു മടിപോലെ ..മാഷിനെ എന്തു പറഞ്ഞ്‌ ആശ്വസിപ്പിക്കും ..അയാള്‍ക്ക്‌ ആകെ ഒരു അങ്കലാപ്പ് തോന്നി ..മടിച്ച് മടിച്ച് അകത്ത് കടന്നു...ഹാളില്‍ ഒരു കോണിലായി മൃതദേഹം കിടത്തിയിരുന്നു..തലയ്ക്കല്‍ കത്തിച്ചു വെച്ച നിലവിളക്കും ചന്ദനത്തിരിയുമെരിയുന്നുണ്ടായിരുന്നു..
മരിച്ച വീട്ടില്‍ എരിയുന്ന ചന്ദന തിരിയ്ക്ക് ഒരു പ്രത്യേക വാസനയാണെന്ന് അയാളോര്‍ത്തു ...ചിലപ്പോള്‍ സന്ധ്യാ നേരത്ത് വീട്ടിലെ ഉമ്മറത്തു നില്‍ക്കുമ്പോഴും ഇതേപോലെ തോന്നാറുണ്ട് ..'
അയാള്‍ ചിന്തകളില്‍ നിന്നുണര്‍ന്നു ചുറ്റും നോക്കി ..മാഷിനെ അവിടെങ്ങും കാണാനില്ല ..
അടുത്ത ചില ബന്ധുക്കള്‍ അകത്തേയ്ക്കും പുറത്തേയ്ക്കും നടക്കുന്നുണ്ട് ...
അയാള്‍ തൊട്ടടുത്ത്‌ നിന്ന കണ്ടുപരിചയമില്ലാത്ത ഒരാളോട് അന്വേഷിച്ചു ...
"ശേഖരന്‍ മാഷ്‌..............."
"ഇത്ര നേരം ഇവിടിരിപ്പാരുന്നു ..ദാ ഇപ്പൊ അകത്തു കൊണ്ടോയ് കെടത്തിയേയുള്ളൂ .."
അയാള്‍ അകത്തേയ്ക്ക് ചൂണ്ടി പറഞ്ഞു..

"ഇപ്പോള്‍ കാണണോ? അതോ പിന്നെപ്പോഴെങ്കിലും എല്ലാം ഒന്നു ശാന്തമായിട്ട്........ശ്ശെ ..എന്നാലും ഈ അവസ്ഥയില്‍ ഒന്നു കാണാതെ പോയാല്‍ ............?"
സുധാകരന്റെ മനസ്സ് പല വഴികളിലും സഞ്ചരിച്ചു ..

ഒടുവില്‍ മാഷിന്റെ മുറിയിലേക്ക് തന്നെ ചുവടു വെയ്ക്കുമ്പോള്‍ ആദ്യം പറയണ്ട വാക്കിനായ്‌ പരതുന്നതിനിടയില്‍ അയാളുടെ നാവ് വരണ്ടു തുടങ്ങിയിരുന്നു ..
അകത്തു ചെല്ലുമ്പോള്‍ ശേഖരന്‍ മാഷ്‌ ചുമരിലേക്കു നോക്കി കണ്ണു തുറന്ന് കിടക്കുകയായിരുന്നു .സുധാകരന്‍ അടുത്ത് ചെന്ന് പതുക്കെ കൈകളില്‍ പിടിച്ചു ..മാഷ്‌ തല ചരിച്ച് അയാളെ നോക്കി..
കാണെക്കാണേ മാഷ്‌ വിതുമ്പുന്നതായി അയാള്‍ക്ക്‌ തോന്നി ...സുധാകരന്‍ ശബ്ദമില്ലാതെ പലതും പറഞ്ഞു ..താന്‍ പെട്ടെന്നൊരൂമയായത് പോലെ അയാള്‍ക്ക്‌ തോന്നി ...
"സു..ധാ..കരാ....
ഒടുവില്‍ മൌനത്തിന്റെയും വിതൂമ്പലുകളുടെയും ഇടവേളയില്‍ ഒരു വാക്ക് വിറച്ച്‌ വീണു ..
"മാഷേ ......"
അയാള്‍ തോര്‍ത്ത്‌ കൊണ്ട് മാഷിന്റെ കണ്ണു തുടച്ചു ..
പിന്നെയും എത്ര നേരം അവിടെയിരുന്നൂന്ന് അറിയില്ല ...ചില ബന്ധുക്കളും പരിചയക്കാരും മുറിയിലേക്ക് വന്ന സമയം നോക്കി സുധാകരന്‍ മുറി വിട്ടു പുറത്തിറങ്ങി..മക്കളെല്ലാം വൈകുന്നേരത്തോ ടെയെ എത്തൂന്ന് കൂടി നിന്നവരുടെ സംസാരത്തില്‍ നിന്ന് അയാള്‍ മനസ്സിലാക്കി...അപ്പോള്‍ അടക്കം മിക്കവാറും സന്ധ്യയായേക്കും ..സുധാകരന് അവിടെ നില്‍പ്പുറച്ചില്ല. പരിചയക്കാരുടെ ചോദ്യങ്ങള്‍ക്ക് വൈകിട്ട് വരാന്നു പറഞ്ഞൊഴിഞ്ഞു ...

വീട്ടിലെത്തി ചാരു കസേരയില്‍ മലര്‍ന്നു കിടക്കുമ്പോഴും സുധാകരന് വല്ലാത്ത അസ്വസ്ഥത തോന്നി ..തലയ്ക്കു വല്ലാത്ത ഭാരം പോലെ ...ആ കിടപ്പില്‍ അയാള്‍ തെല്ലു നേരം മയങ്ങി ..രമ വന്നു തട്ടി വിളിച്ചപ്പോഴാണ് ഞെട്ടിയുണര്‍ന്നത് ..
"ഇതെപ്പോഴാ വന്നത് ...എപ്പൊഴ ത്തെയ്ക്കാ അടക്കം ..?"
"വൈകിട്ടെ കാണൂന്നാ തോന്നുന്നെ .."
അയാള്‍ കണ്ണു തിരുമ്മി ക്കൊണ്ട്‌ പറഞു ..
"അപ്പോള്‍ നിങ്ങള്‍ ആരോടും ചോദിച്ചില്ലേ ?"
"ഇല്ല ...ആള്‍ക്കാര് പറേന്നെ കേട്ടതാ?"
അയാള്‍ അലസമായി മറുപടി നല്‍കി .
"അത് കൊള്ളാം ..അപ്പൊ മാഷിനേം കണ്ടില്ല ..?"
"കണ്ടു ........."
"എന്തു പറഞ്ഞു ?"
"എന്തു പറയാന്‍ ?...അയാളോട് എനിക്ക് ചോദിക്കാന്‍ പറ്റുമോ ? ഭാര്യയെ എപ്പോഴാ അടക്കുന്നെന്നു ..?"
സുധാകരന്‍ ദേഷ്യത്തില്‍ ശബ്ദമുയര്‍ത്തി .
"ഇതാപ്പോ നന്നായെ അതിനെന്തിനാ എന്റടുത്തു കുതിര കേറുന്നെ ...അടക്കം എപ്പഴാന്നറിഞ്ഞാ അതടുപ്പിച്ചു പോയാല്‍ മതീന്ന് വെച്ച്‌ ചോദിച്ചതാ ....."
അകത്തേയ്ക്ക് നടക്കുന്നതിനിടയില്‍ അവര്‍ പറഞ്ഞു കൊണ്ടിരുന്നു .
അയാള്‍ക്ക്‌ തെല്ലാശ്വാസം തോന്നി ....പെണ്ണിന്റെ നാവിന് നേരോം കാലോം അറീല്ലെന്ന് പറയുന്നത് വെറുതെയല്ല ...ഒറ്റ വായില് നൂറ്റമ്പത്തു ചോദ്യങ്ങളെ ?"
സുധാകരന് അപ്പോഴും ശുണ്ഠി മാറിയിരുന്നില്ല..

രണ്ടാഴ്ചയ്ക്കു ശേഷം ഒരു ശനിയാഴ്ച വൈകിട്ട് ശേഖരന്‍ മാഷ്‌ സുധാകരനെ കാണാന്‍ വീട്ടിലെത്തി ..
മാഷെത്തുമ്പോള്‍ സുധാകരന്‍ കയ്യിലടക്കി പിടിച്ച വൈക്കോല്‍ കെട്ടുമായി തൊഴുത്തിലോട്ടു നടക്കുവാരുന്നു ..
"അല്ല ഇതാരാ മാഷോ ?"
"ഇതെന്താ സുധാകരാ ഇന്ന് രമയില്ലേ ? സാധാരണ ഇതവളുടെ പണിയാണല്ലോ.."
"ഇല്ല മാഷേ അവളും പിള്ളാരും കൂടി അവള്‍ടെ വീട്ടലേക്ക് പോയിരിക്കുവാ....അമ്മ അടുക്കളേലൊ മറ്റോ തെറ്റി വീണൂന്നു ഫോണുണ്ടായിരുന്നു ..ഉച്ച കഴിഞ്ഞു പോയതാ ..ഇനീപ്പോ നാളേ മടക്കം കാണൂ ..നാളെ കൊച്ചുങ്ങള്‍ക്ക്‌ സ്കൂളുമില്ലല്ലോ."
"ന്നിട്ട് കാര്യമായെന്തെങ്കിലും ?"
"ഹേയ് ..ഫ്രാക്ചര്‍ ഒന്നുമില്ല ..ചെറിയ നീരുണ്ടത്രേ..പിന്നെ അറിഞ്ഞപ്പം അവള്‍ക്കു പോകാതെ പറ്റില്ലെന്നായി ..അത്രേയുള്ളൂ ..മാഷ്‌ വന്നാട്ടെ അകത്തോട്ടിരിക്കാം.."
"ആണ്മക്കള്‍ രണ്ട് പേരും തിരിച്ചു പോയോ ?"
"മം ..രഘു സഞ്ചയനത്തിന്റെ പിറ്റേന്നേ പോയി ..മുരളി ഇന്നലെയും ...."
"മാഷിനീപ്പോ ഒറ്റയ്ക്ക് ......ആരുടേലും ഒരാടെ കൂടെ നിക്കണോന്നാ എന്റെ അഭിപ്രായം ..പ്രായോം കൂടി വരികല്ലേ ..എന്തേലും ഒരു സഹായത്തിനു അവിടെ ആരാ ഉള്ളെ ?"
"മം ....."
മാഷ്‌ വീണ്ടും മൂളുന്നതിനിടയില്‍ കയ്യിലെ പ്ലാസ്റ്റിക് കവര്‍ മേശപ്പുറത്തു വെച്ചു.
സുധാകരന്‍ ഇതെന്താന്ന മട്ടില്‍ മാഷിനെ നോക്കി ?
"ഒരു കുപ്പി റമ്മാ .. തെക്കേലെ ശ്രീധരന്‍ ..പട്ടാളക്കാരന്‍ ....നീ അറീല്ലെ? അയാള്‍ വീട്ടില്‍ വന്നപ്പോള്‍ തന്നിട്ട് പോയതാ ?"
"നീ കുറച്ച് വെള്ളോം ഗ്ലാസ്സുമെടുക്ക്..."
"ന്നാ നമുക്ക് ചായ്പ്പി ലിരിക്കാം ..."
സുധാകരന്‍ അടുക്കളേലേയ്ക്ക് നടക്കുന്നതിനിടയില്‍ പറഞ്ഞു ..
"വേണ്ട ടെറസ്സിലിരിക്കാം ..അതാ സുഖം . "
"എന്നാ ശരി .."
സുധാകരന്‍ തല കുലുക്കി സമ്മതിച്ചു ..
മദ്യം നിറച്ച ഗ്ലാസ്സുകള്‍ ചുണ്ടോടടുപ്പിക്കുമ്പോള്‍ രണ്ട് പേരും നിശബ്ദരായിരുന്നു ..
സുധാകരന്‍ ആദ്യത്തെ പെഗ് സിപ് ചെയ്തിരിക്കുമ്പോഴേക്ക് മാഷ്‌ രണ്ടാമത്തെ ഗ്ലാസ്സു കാലിയാക്കിയിരുന്നു..
"സുധാകരാ ......"
ചിറി തുടച്ചു കൊണ്ട് മാഷ്‌ വിളിച്ചു.
"എന്താ മാഷേ ?"
"അവളില്ലാത്ത വീട്ടില്‍ എനിക്കുറങ്ങാന്‍ പറ്റുന്നില്ലടോ?
നാല്‍പ്പതു വര്‍ഷങ്ങള്‍ ..ഒരു പക്ഷേ അവള്‍ക്കല്ലാതെ വേറൊരു പെണ്ണിനും എന്നെ ഇത്ര കാലം സഹിക്കാന്‍ കഴിയുമാരുന്നെന്നു തോന്നുന്നില്ല ..എന്നെ അനുസരിച്ച് , സ്നേഹിച്ച് എന്റെ വാക്കിനപ്പുറം ചിന്തകളില്ലെന്നുറച്ചു വിശ്വസിച്ച്‌ ഒരായുഷ്കാലം മുഴുവന്‍ ...."
മാഷിന്റെ ശബ്ദം ഇടറുന്നുണ്ടായിരുന്നു ..
"എന്നിട്ടും ലതികെടെ കാര്യത്തില്‍ മാത്രം .........."
മാഷ്‌ പകുതിയില്‍ നിര്‍ത്തി .
"അത് പിന്നെ പെറ്റ വയറല്ലേ മാഷെ ? എത്രയായാലും .......?"
"അപ്പൊ പിന്നെ ഞാനോ ? ഞാന്‍ അവള്‍ടെ തന്തയല്ലേ ? അവളതോര്‍ത്തോ? ഇന്നലെ കണ്ട ഒരു നാറിയോടൊപ്പം ഇറങ്ങിപ്പോകുമ്പോ ? അന്നവള്‍ക്കീ പെറ്റ വയറോര്‍മ്മയുണ്ടാരുന്നോ ?നാട്ടുകാരുടെ മുന്നില്‍ കഴുവേറിപ്പോയത് എന്റെ മാനം ..അല്ലാതെന്താ ?"
സുധാകരന്‍ മറുപടി പറയാതെ ഗ്ലാസ്സില്‍ ബാക്കിയുണ്ടായിരുന്നത് വലിച്ച് മോന്തി ..
"ഒടുക്കം ഒരു കുട്ടി ആയിക്കഴിഞ്ഞപ്പോള്‍ അവള്‍ക്കു മനസ്സിലായി പോറ്റു നോവെന്താണെന്ന് ...കെട്ടി സംരക്ഷിച്ചോളാന്നു വാക്ക് കൊടുത്തവന്‍ തെണ്ടിതിരിഞ്ഞു കള്ളും വാക്കാണോമായി തെക്ക് വടക്ക് നടക്കുന്നു . പലപ്പോഴും ഞാനില്ലാത്ത നേരം നോക്കിയാ അവള് കൊച്ചിനേം കൊണ്ട് വന്ന് തള്ളേ കണ്ട് എന്തേലും വാങ്ങിക്കൊണ്ടു പോയിരുന്നെ ..അതൊക്കെ അറിഞ്ഞിട്ടും ഞാന്‍ കണ്ണടച്ചു."
മാഷ്‌ വീണ്ടും ഗ്ലാസ്സ് നിറച്ച് തുടങ്ങി ..

"അല്ല മാഷേ ആ പെങ്കോച്ചിനൊരബദ്ധം പറ്റി , ഇനീപ്പോ അതിനെ ഉപേക്ഷിക്കുന്നത് കൊണ്ട് അതിനൊരു പരിഹാരമാകുവോ ?"
"അതും ഞാന്‍ പറഞ്ഞല്ലോ ..അവനെ ഉപേക്ഷിച്ചു വന്നാല്‍ ഞാന്‍ നോക്കിക്കോളാം അവളേം കുഞ്ഞിനേം ..അല്ലെങ്കില്‍ എങ്ങനേം മറ്റൊരു നല്ല ബന്ധത്തിനു നോക്കാം ..
എവിടെ ..അവള്‍ക്കിപ്പോഴും നേരം വെളുത്തി ട്ടില്ല ..അവനെ കളയാന്‍ പറ്റില്ല ..മോള്‍ക്ക്‌ പിന്തുണ യുമായി അമ്മയും .."
"ഒടുക്കം കഴിഞ്ഞ മാസം ആ ചെറ്റ എന്റെ വീട്ടു മുറ്റത്ത്‌ വന്ന് കാണിച്ച പുകില് അവനു ഞാന്‍ അവകാശം കൊടുക്കണോത്രെ ..എന്റെ മോളേ ചുമക്കുന്നതിന്റെ കൂലിയായി കരുതിക്കോളാന്‍..
ത്ഫൂ ..മാഷ്‌ കാറിത്തുപ്പി .."
"എന്നിട്ട് ..ഞാനിതൊന്നും അറിഞ്ഞില്ലല്ലോ ??"
സുധാകരന്‍ ബാക്കി കേള്‍ക്കാനായി മാഷിന്റെ മുഖത്തേയ്ക്കു തന്നെ നോക്കിയിരുന്നു .
"വളര്‍ത്തി വലുതാക്കിയേനു മോള് തന്ന കൂലിയെ ...അവള്‍ ...അവള് കാരണമാ സുധാകരാ എന്റെ മീനാക്ഷി പോയത് ?"
സുധാകരന്‍ ഒന്നും മസ്സിലാകാത്തപോലെ നോക്കി
"മീനാക്ഷി മരിക്കുന്നേനു തലേ ദിവസം എന്നോട് ശബ്ദമുയര്‍ത്തി കയര്‍ത്തു ..നിനക്കറിയുമോ .ജീവിതത്തിലാദ്യമായി ...."
"എന്തിന് ?"
സുധാകരന്‍ ആകാംഷയോടെ ചോദിച്ചു
"അവളുടെ പേരിലുള്ള വീതം ലതികയ്ക്ക് കൊടുത്തേ പറ്റൂന്നു ..അതൊരു കല്പ്പനയായിരുന്നു സുധാകരാ ...
ഞാനടക്കി വെച്ചേക്കുന്ന അവളുടെ അവകാശം തിരിച്ചു ചോദിക്കല്‍ ..
ഇത്രേം നാളും അവളെല്ലാം സഹിച്ചിട്ടേയുള്ളൂന്ന് ..അവള്‍ടെതായി ഒരഭിപ്രായവും പറഞ്ഞിട്ടില്ലാന്ന്‍..ഇതിനു തയ്യാറല്ലെങ്കില്‍ മോള്‍ടെ കൂടെ ചിലപ്പോള്‍ പോയെക്കുവെന്ന് ..
എന്ന് വച്ചാല്‍ ഇത്രയും കാലം അവള്‍ ഒരടിമയെപ്പോലെ എന്നെ സഹിക്കുവാരുന്നൂന്ന്‍...
അതല്ലേ അതിന്റെ അര്‍ഥം ?"
മാഷ്‌ നന്നായി കിതയ്ക്കുന്നുണ്ടായിരുന്നു ..അയാള്‍ ഗ്ലാസ്സു മായി എണീക്കുന്നതിനിടയില്‍ വേച്ചു വീഴാന്‍ പോയി ..സുധാകരന്‍ തങ്ങിപ്പിടിച്ചപ്പോള്‍ മാഷ്‌ നിര്‍ബന്ധിച്ചു അയാളെ ഇരുത്തി .
പാരപ്പെറ്റില്‍ പിടിച്ച് മാഷ്‌ സുധാകരന് പുറം തിരിഞ്ഞു നിന്ന് ആലോചനയില്‍ മുഴുകി ..
സുധാകരന്‍ ഒരു തവണകൂടി തന്റെ ഗ്ലാസ്‌ നിറച്ചു.

"സുധാകരാ... മരണത്തെപ്പറ്റി നമ്മള്‍ പറയാറില്ലേ രംഗ ബോധമില്ലാതെ കടന്നു വരുന്ന കോമാളി യെന്ന് .... ചിലപ്പോള്‍ നമ്മള്‍ ക്ഷണിക്കാതെ അറിഞ്ഞു വരും ..അപ്പോള്‍ പേരു മാറും .അതിഥി ..
എന്ന് വച്ചാല്‍ തിഥി നോക്കാതെ വരുന്നവന്‍ ..മീനാക്ഷിയുടെ കാര്യത്തില്‍ ഏതാണ്ടതുപോലാരുന്നു .. ഞാന്‍ ക്ഷണിച്ചിട്ട്‌ തന്നെ വന്നതാ ..."
ഇത്തവണ സുധാകരന്‍ ശരിക്കും വായ്‌ പിളര്‍ന്നിരുന്നു പോയി .......
"പക്ഷേ അതവളറിഞ്ഞിട്ടില്ല...നല്ല ഉറക്കത്തിലായിരുന്നു ....തലവണ കൊണ്ട് മുഖം അമര്‍ത്തി പിടിക്കുമ്പോള്‍ പലതവണ പുളയുന്നുണ്ടായിരുന്നു പാവം ..പക്ഷേ എന്റെ കൈകള്‍ ആണിയടിച്ച പോലെ ഉറച്ചിട്ടുണ്ടായിരുന്നു ..ഒടുവില്‍ പിടച്ചു പിടച്ചു പിന്നെ ശാന്തമായി ..ഓളമൊഴിഞ്ഞ വെള്ളപ്പരപ്പു പോലെ .."
ശേഖരന്‍ മാഷ്‌ ചുവന്നു കലങ്ങിയ കണ്ണുകളുമായി സുധാകരനെ തറപ്പിച്ചു നോക്കി ..
സുധാകരന് കസേരയില്‍ നിന്നെണീറ്റോടണമെന്നുണ്ടായിരുന്നു...ശരീരമാകെ തണുത്തുറഞ്ഞു മരവിച്ചപോലെ അയാള വിടിരുന്നു വീര്‍പ്പു മുട്ടി...
ഒരു നിമിഷത്തിനുള്ളില്‍ പെട്ടെന്നാണത് സംഭവിച്ചത് ..
സുധാകരന്‍ നോക്കി നില്‍ക്കെ മാഷിന്റെ ശരീരം പുറകോട്ടു മലക്കം മറിഞ്ഞ് താഴേക്കു പറന്നു....
സുധാകരന്റെ തൊണ്ടയില്‍ ഒരു നിലവിളി പിടഞ്ഞു മരിച്ചു..
''മാഷ്‌ ചാടിയതോ ...അതോ വീണു പോയതോ ..?? "
അയാള്‍ക്ക്‌ കണ്ണുകളില്‍ ഇരുട്ട് കയറി തുടങ്ങി ..മുന്നില്‍ കട്ട പിടിച്ച ഇരുട്ട് മാത്രം ..
കാതുകളില്‍ അപ്പോഴും ശേഖരന്‍ മാഷിന്റെ ചിലമ്പിയ ശബ്ദം മാറ്റൊലി കൊണ്ടു..
'തിഥി നോക്കാതെ വരുന്നവന്‍ ............അതിഥി '..!!

ഇല...

March 16, 2011 abith francis

ഒഴുകുവാന്‍ ഇനിയും ജലം അവശേഷിക്കുന്ന ആ പുഴയുടെ കരയില്‍ നിന്നിരുന്ന ഇലഞ്ഞി മരത്തിന്റെ ചില്ലകളില്‍ ചെറുകാറ്റു വീശിയടിച്ചു...
ഒരു നിമിഷത്തെ ഹൃദയഭേദകമായ വേദനയ്ക്കൊടുവില്‍ ഇളംകാറ്റില്‍ ആടിയാടി ഒരു വയസന്‍ ഇല താഴേക്കു പതിച്ചു...

ഞെട്ടറ്റ നിമിഷത്തിലെ നുറുങ്ങുന്ന വേദനയ്ക്ക് ശേഷം കുഞ്ഞു കാറ്റിന്റെ മടിയില്‍ തല ചായ്ച്ചു, താഴെ പുഴയിലേക്ക് വീഴുമ്പോള്‍ ആ ഇല തന്റെ പ്രിയപ്പെട്ട സ്വപ്നത്തെ പുല്‍കാന്‍ കൊതിച്ചു...

ആ നിമിഷത്തിലെക്കുള്ള ദൂരം ഇനി ഏതാനും നിമിഷങ്ങള്‍ മാത്രം...

ഓര്‍മ്മകള്‍ നമ്മുടെ ഇലയെ മാടി വിളിച്ചു..ഒരു കാലത്ത് ഹരിതാഭാമായിരുന്ന തന്റെ ശരീരം ഇന്ന് മഞ്ഞച്ചിരിക്കുന്നു..ഞരമ്പുകളില്‍ നീരോട്ടം കുറഞ്ഞിരിക്കുന്നു..കളിക്കൂട്ടുകാരായിരുന്ന പലരും സമയംതെറ്റി വീശുന്ന കാറ്റില്‍ ജീവിതം അവസാനിപ്പിച്ചു മണ്ണില്‍ അലിഞ്ഞിരിക്കുന്നു..

ശരീരത്തിലെ വാര്‍ധക്യം
മനസിനെ ബാധിക്കാത്ത നമ്മുടെ ഇല ഇങ്ങിനെ ചിന്തിച്ചിരിക്കണം...
"ഞാന്‍ ജനിച്ചപ്പോളും എന്റെ നിറം മഞ്ഞയായിരുന്നല്ലോ...
ഈ വാര്‍ദ്ധക്യം ഒരര്‍ഥത്തില്‍ ശൈശവം തന്നെ..."

ഇലയ്ക്ക് ഒരു പാട് ആഗ്രഹ
ങ്ങള്‍ ഉണ്ടായിരുന്നു...യാത്രകള്‍..യാത്ര ചെയുവാന്‍...കാണാത്ത നാടുകള്‍.‍..കിളികളും കാറ്റും പറഞ്ഞുകേട്ട കാണാന്‍ കൊതിക്കുന്ന ഒരു നൂറു കാഴ്ചകള്‍...അതിനായി ഒഴുകുന്ന പുഴയെ പുല്‍കാന്‍ അവന്‍ കൊതിച്ചു...പുഴക്കൊപ്പം യാത്രചെയ്യുന്ന രംഗം പല രാത്രികളും അവന്റെ സ്വപ്നങ്ങളെ അപഹരിച്ചു...ആ രാവുകളില്‍ മീനുകള്‍ അവനു അകമ്പടിയായി...പുഴയോരത്തെ മരങ്ങളിലെ ഇനിയും കൊഴിയാത്ത ഇലകള്‍ അവനെ നോക്കി അസൂയ പൂണ്ടു...

അങ്ങനെ ആ ഇല തന്നെ പുഴയിലെത്തിക്കുവാന്‍ വേണ്ടി വീശുന്ന കാറ്റിനെ കാത്തിരുന്നു...ഇന്ന് വരെ...

ഇല അപ്പോളും
താഴേക്കു വീണുകൊണ്ടിരുന്നു...പുഴയുടെ കുളിരിനെ തൊടാന്‍ അത് തന്റെ കണ്ണുകളടച്ചു...
.............................
..........................

കാറ്റിനു ശക്തി കൂടി...അത് വേഗത്തില്‍ വീശാന്‍ തുടങ്ങി...ഇല പറന്നു പുഴയോരത്തെ കരിയിലകൂട്ടത്തില്‍ ചെന്ന് വീണു..
കണ്ണ് തുറന്ന ഇല കണ്മുന്നിലൂടെ ഒഴുകുന്ന പുഴയെ ഞെട്ടലോടെ, കൊതിയോടെ നോക്കി...

എല്ലാം അവസാനിച്ചിരിക്കുന്നു...എന്നാലും തന്നെ പുഴയിലെത്തിക്കുന്ന മറ്റൊരു കാറ്റിനായി ആ ഇല പ്രതീക്ഷയോടെ അവി
ടെ കാത്തു കിടന്നു...മറ്റനേകം
ഇലകളോടൊപ്പം...



















http://abithfrancis.blogspot.com/

ആണെഴുത്തിന്റെ നിഗൂഡ ഭാവങ്ങള്‍

March 06, 2011 സുരേഷ് ബാബു




ഗോപനോടൊത്ത് പത്രം ഓഫീസിന്റെ പടിയിറങ്ങുമ്പോള്‍ നന്ദന്‍ വെറുതേ വാച്ചില്‍ നോക്കി .
'ഓ! ആറ് ആകുന്നേയുള്ളൂ ..ഈ മാസം ഇതാദ്യമായാണെന്ന് തോന്നുന്നു ഇരുട്ടുന്നതിനു മുന്‍പ് ഓഫീസ് വിട്ടിറങ്ങാന്‍ കഴിയുന്നത്‌ ..'
അയാള്‍ നടത്തത്തിനിടയില്‍ കഴിഞ്ഞു പോയ ദിവസങ്ങളെ പൊടിതട്ടിയെടുക്കാന്‍ ശ്രമിച്ചു .
"നന്ദനെന്തോ കാര്യമായ ചിന്തയിലാണല്ലോ?"
ഇടത്തേ തോളിലെ ബാഗ് വലതു വശത്തേയ്ക്ക് മാറ്റുന്നതിനിടയില്‍ ഗോപന്‍ ചോദിച്ചു .
"ഹേയ് ..അങ്ങനെ പ്രത്യേകിച്ചൊന്നുമില്ല .."
അയാള്‍ നിസ്സാര മട്ടില്‍ പറഞ്ഞു .
"നന്ദന് തിരക്കുണ്ടോ പോയിട്ട് ..?"
"ഇല്ല ..എന്തേ ?"
അയാള്‍ ചോദ്യ രൂപത്തില്‍ ഗോപനെ നോക്കി .
"അല്ല പ്രത്യേകിച്ച് പ്രോഗ്രാം ഒന്നുമില്ലെങ്കില്‍ കാസിനോയില്‍ കേറി രണ്ടെണ്ണം പിടിപ്പിച്ചിട്ട് പിരിയാരുന്നു ..വിത്സന്റെ വെഡിംഗ് ആനുവേഴ്സറിക്കാ നമ്മള്‍ ലാസ്റ്റ് കൂടിയത് തനിക്കൊര്‍മ്മയുണ്ടോ ?"
ഗോപന്‍ പറഞ്ഞു നിര്‍ത്തുന്നതിനിടയില്‍ തന്നെ അത് ശരി വെക്കുന്ന മട്ടില്‍ തലകുലുക്കി .
"ഞാന്‍ അതിന് ശേഷവും കൂടിയിട്ടുണ്ട് ..പല വട്ടം ..എന്തായാലും താന്‍ പറഞ്ഞ സ്ഥിതിയ്ക്ക് റൂട്ട് ആ വഴി തിരിക്കാം .."
നന്ദന്‍ ഓട്ടോയ്ക്ക് കൈ കാണിച്ചു കൊണ്ട് പറഞ്ഞു.

"ആ കോര്‍ണറില്‍ ഇരിക്കാം .."
ബാറിനുള്ളിലെ മങ്ങിയ വെളിച്ചത്തില്‍ ചുറ്റും തല തിരിച്ചൊരോട്ട പ്രദിക്ഷിണം നടത്തിക്കൊണ്ട്‌ ഗോപന്‍ പറഞ്ഞു .
"എന്താ തന്റെ ചോയിസ് ..ഹോട്ടോ ചില്‍ഡോ ?"
"ഹേയ് ചില്‍ഡൊന്നും ഈ നേരത്ത് പറ്റില്ല ഹോട്ട് തന്നായിക്കോട്ടേ ?"
നന്ദന്‍ തിടുക്കത്തില്‍ തന്നെ മറുപടി നല്‍കി .
"എങ്കില്‍ പിന്നെ ബ്രാണ്ടിയാ നല്ലത് ."
നന്ദനപ്പോള്‍ കൌണ്ടറിലേക്ക് നോക്കിയിരിപ്പായിരുന്നു .
"എഗ്രീഡ് .. "
അതിനും നന്ദന് രണ്ടാമതൊന്നാലോചിക്കേണ്ടി വന്നില്ല ...
ഗോപന്‍ ബയററെ വിളിച്ച് ബ്രാണ്ടി ഓര്‍ഡര്‍ ചെയ്തു .
"താനെന്താ അവിടെയുമിവിടെയുമൊക്കെ നോക്കുന്നത് ..ഓ ..വല്ല ചീഞ്ഞ സാഹിത്യ ജീവികളും സ്ഥിരം ക്വോട്ടയ്ക്കു എഴുന്നെള്ളിയോന്നാകും ..ഇവന്‍മ്മാര് ശബരിമലയ്ക്ക് ഇരുമുടി നിറച്ച് പോകുന്നപോലാ നാറിയ തുണി സഞ്ചീം തൂക്കി മോക്ഷം തേടി ഇങ്ങോട്ടെത്തുന്നത് ..ഓ ...താനും അവരുടെ എക്സിക്യൂട്ടീവ് മെമ്പറാണല്ലോ ... അത് ഞാനോര്‍ത്തില്ല .."
ഗോപന്‍ പുച്ഛത്തില്‍ പറഞ്ഞു നിര്‍ത്തി...
ബയറര്‍ ഹാഫ് ബോട്ടില്‍ ബ്രാണ്ടീം സോഡയും ടേബിളില്‍ വെച്ചിട്ട് പോയി .
"വല്ലപ്പോഴും നാല് വരി കുറിക്കുന്നത് കൊണ്ട് ഞാന്‍ ബുജി ഗണത്തിലൊന്നും പെടുന്നില്ല ഹെ !....നാറുന്ന പോയിട്ട് പേരിനു പോലും ഒരു സഞ്ചിയുമില്ല ...പിന്നല്ലേ എക്സിക്യൂട്ടീവ് മെമ്പര്‍ ..ഹ ഹ .."
നന്ദന്‍ കുലുങ്ങി ചിരിച്ചു കൊണ്ട് ഗ്ലാസ്സ് കൈയ്യിലെടുത്തു ചിയേര്‍സ് പറഞ്ഞു.

"ങാ ..അത് പറഞ്ഞപ്പോഴാ ഓര്‍ത്തത്‌ .. നമ്മുടെ വീക്കിലി എഡിറ്റര്‍ പത്മജന്‍ സാര്‍ തന്നെ രാവിലെ തിരക്കിയിരുന്നു ..എന്തോ അത്യാവിശ്യ കാര്യമാണെന്ന് പറഞ്ഞു ....താന്‍ ഫീല്‍ഡിലാണെന്ന് പറഞ്ഞപ്പോള്‍ വന്നിട്ട് കണ്ടോളാന്നു പറഞ്ഞു.. ഉച്ച കഴിഞ്ഞു കണ്ടില്ലേ ?"
ഗോപന്‍ നിറഞ്ഞ ഗ്ലാസ് ചുണ്ടോടടുപ്പിച്ചു കൊണ്ട് നന്ദനെ നോക്കി .
"ഇല്ല ഞാന്‍ നാല് മണിയായി തിരിച്ചെത്തിയപ്പോള്‍ ..പിന്നെ ഒന്നു രണ്ട് ഫീച്ചറുകളുടെ ചില മിനുക്കു പണികള്‍ ബാക്കിയുണ്ടായിരുന്നു ...അതിനിടയില്‍ വിട്ടുപോയി ..കാലത്തെപ്പോഴോ പുള്ളി മൊബൈലില്‍ ട്രൈ ചെയ്തിരുന്നു ..എന്തോ കഥയുടെ കാര്യമോ മറ്റോ ആണെന്ന് തോന്നുന്നു ..ആണെഴുത്തോ ..പെണ്ണെഴുത്തോ അങ്ങനെന്തൊക്കെയോ പറയുന്നുണ്ടായിരുന്നു...സെക്രട്ടേറിയേറ്റിനടുത്ത് വെച്ചായിരുന്നു .. സമരക്കാരുടെ ബഹളത്തിനിടെ ഒന്നും ക്ലിയറായില്ല ..വന്നിട്ട് കാണാന്ന് പറഞ്ഞു ഞാന്‍ കട്ട് ചെയ്തു .."
നന്ദന്‍ ഗ്ലാസില്‍ ബാക്കിയുണ്ടായിരുന്നത് വലിച്ചുകുടിച്ചു.

അന്ന് നന്ദന്‍ വീട്ടിലെത്തിയപ്പോഴേക്കും മണി പത്തര കഴിഞ്ഞിരുന്നു ..മഞ്ജരി റിമോട്ടും കയ്യില്‍ പിടിച്ചു ടീവിക്കു മുന്നില്‍ തന്നെയുണ്ടായിരുന്നു ....
"എന്താ നന്ദാ ഇത്ര വൈകിയേ വൈകിട്ട് വിളിച്ചപ്പോള്‍ നേരത്തേ ഇറങ്ങുമെന്ന് പറഞ്ഞിട്ട് .."
മഞ്ജരി ടീവി ഓഫു ചെയ്തു നന്ദന്റെ നേര്‍ക്ക്‌ തിരിഞ്ഞു .
"നേരെത്തെ ഇറങ്ങിയതാരുന്നു ..പക്ഷേ ആ ഗോപന്റെ പിടിയില്‍ വീണു..പിന്നെ രണ്ടെണ്ണം പിടിപ്പിക്കേണ്ടി വന്നു ."
"എവിടെ പോയി? അയാളുടെ ഫ്ലാറ്റിലോ ?"
"ഹേയ് ടൌണില്‍ തന്നെ ........ബാറില്‍ .."
"മം ..വെറുതെയല്ല രണ്ടില്‍ തുടങ്ങി നാലിലെത്തിക്കാണും ...അയാളുടെ കഥാപ്രസംഗം അന്നൊരിക്കല്‍ പാര്‍ട്ടിക്ക് ഞാന്‍ കണ്ടതല്ലേ ?"
മഞ്ജരി അയാളുടെ അടുത്ത് വന്നു മുഖം ചേര്‍ത്ത് മണം പിടിച്ചു .
"നന്നായിട്ട് വലിച്ചു കേറ്റിയിട്ടുണ്ട് ....കെട്ട മണം .."
അവള്‍ വെറുപ്പോടെ മുഖം ചുളിച്ചു ..
"വന്നേ, ഫുഡ്‌ ഞാന്‍ ടേബിളിലടച്ചു വെച്ചിരിക്കുവാ ...തണുത്തെങ്കില്‍ ചൂടാക്കണം .."
"മോനുറങ്ങിയോ?"
മഞ്ജരിക്കു പുറകെ ഡൈനിംഗ് ഹാളിലേക്ക് നടക്കുന്നതിനിടയില്‍ അയാള്‍ ബെഡ് റൂമിലേക്ക്‌ നോക്കി ചോദിച്ചു .
"അവനുറങ്ങീട്ട് അര മണിക്കൂര്‍ ആയതേയുള്ളൂ .....കുറേ നേരം അച്ഛനെ തിരക്കി വാശി പിടിച്ചു ..പിന്നെ എന്റെ മടിയില്‍ ഇരുന്നു തന്നെ ഉറങ്ങി ...ഇതു മുഴുവന്‍ തണുത്തു പോയി ..ഞാന്‍ ജെസ്റ്റ് ഒന്നു ചൂടാക്കി വരാം .."
"ഏയ്‌ വേണ്ട വേണ്ട ...ഞാന്‍ അത്യാവിശ്യത്തിന് കഴിച്ചിട്ടുണ്ട് ...ഇനീപ്പോ ചൂടാക്കാനൊന്നും നില്‍ക്കണ്ട ..നീ കഴിച്ചതല്ലേ ?"
"മം ..കുറേ നോക്കി പിന്നെ എനിക്ക് നന്നായി വിശന്നു ..."
"നാളെ നേരത്തേ എണീക്കണം ...ഫീല്‍ഡില്‍ ഇറങ്ങുന്നതിനു മുന്‍പ് ഓഫീസില്‍ ഒന്നു തല കാണിക്കണം .....നീ എന്നെയൊന്നു വിളിക്കാന്‍ മറക്കണ്ട ..അലാം വെച്ചാലും ചിലപ്പോള്‍ ഓഫു ചെയ്തു തിരിഞ്ഞു കിടക്കും .."
"അല്ലെങ്കിലും ഇതിപ്പോ പുതിയ സംഭവമൊന്നുമല്ലല്ലോ....രാവിലെ വിളിച്ച് പൊക്കാന്‍ ഞാന്‍ തന്നെ വേണം .."
ലൈറ്റ് ഓഫ് ചെയ്തു കിടക്കുന്നതിനിടയില്‍ മഞ്ജരി പിറുപിറുത്തു ..

പിറ്റേന്ന് രാവിലെ തന്നെ നന്ദന്‍ എഡിറ്റര്‍ പത്മജന്റെ മുന്നില്‍ ഹാജരായി .
"സാര്‍..ഇന്നലെ കാണണമെന്ന് പറഞ്ഞത് ....?"
"ങാ ..താനിന്നലെ ഓഫീസില്‍ വന്നതെയില്ലേ ..?"
"വന്നിരുന്നു സാര്‍ ...നന്നേ ലേറ്റ് ആയാ വന്നത് ...അതോണ്ടാ ഇന്ന് വന്നു കാണാന്ന് വെച്ചെ."
"ആ ..താനിരിക്ക്.."
അയാള്‍ കസേര ചൂണ്ടി നന്ദനെ ഇരിക്കാന്‍ ക്ഷണിച്ചു .
"അതായത് കാര്യമെന്താണെന്നു വെച്ചാല്‍ താന്‍ ...ആ പുതിയ പെണ്ണിന്റെ ഒരു ഫീച്ചര്‍ കണ്ടിരുന്നോ ?
എന്താ അവള്‍ടെ പേര്‌ ........?"
"ആര് ഇന്ദുവോ?"
നന്ദന്‍ മുഴുമിപ്പിച്ചു ..
"അതെയതെ ....ആണെഴുത്തും പെണ്ണെഴുത്തും മലയാള സാഹിത്യത്തില്‍ വ്യത്യസ്ത സ്വാധീനം ചെലുത്തു ന്നുണ്ടോ ? അതാണ്‌ വിഷയം ...കഴിഞ്ഞ ലക്കത്തിനു നല്ല പ്രതികരണമുണ്ട്‌ ..നമുക്കിതൊന്നൂടെ കൊഴുപ്പിക്കണം ...."
"അതിനിപ്പോ ഞാന്‍ എന്തു ചെയ്യാനാണ് ? സാറിത് അവളോട്‌ തന്നെ പറഞ്ഞാല്‍ പോരേ ...പ്രശസ്തരായ കുറേ എഴുത്തുകാരുടെ ഇന്റര്‍വ്യൂ തരപ്പെടുത്തിയാല്‍ പോരേ ..പിന്നെ വായനക്കാരുടെ കത്തുകളും ..സംഗതി താനേ ഉഷാറായിക്കോളും .."
നന്ദന്‍ മേശപ്പുറത്തു താളം പിടിച്ചു കൊണ്ട് പറഞ്ഞു .
"മ്മ്ഹും ...അത് പോരാ ..അതിലെന്താ പുതുമ ..അതിപ്പോ എല്ലാ ചവറുകളിലും വരുന്ന സ്ഥിരം പാറ്റെണ്‍ അല്ലേ ? നമുക്ക് ഒരു വെറൈറ്റി വേണം ?"
അയാള്‍ ചുണ്ടുകള്‍ വലിച്ചു മുറുക്കി നന്ദനെ നോക്കി .
"സാറെന്താ ഉദ്ദേശിക്കുന്നത് ?"
"ഒരു കഥ ?"
"കഥയോ ? എന്തു കഥ ?"
നന്ദന്‍ നെറ്റി ചുളിച്ചു .
"പെണ്ണെഴുത്ത് മോഡല്‍ ഇപ്പോള്‍ കുറച്ചു വൈഡ് ആയിട്ടുണ്ട്‌ ..അതുകൊണ്ട് താനൊരു പക്കാ ആണെഴുത്തു മോഡല്‍ സംഭവം തട്ടിക്കൂട്ടണം ..പിന്നെ ഇന്ദുവില്ലേ ? അവളും ചില്ലറക്കാരിയൊന്നുമല്ല..ഒരു കഥയ്ക്ക് അവളും കോപ്പ് കൂട്ടുന്നുണ്ട് ...നിങ്ങടെ രണ്ട് പേരുടേം കൂടി എഴുത്തുകള്‍ താരതമ്യം ചെയ്തുകൊണ്ട് ഒരവലോകന മഹാമഹം കൂടിയാകുമ്പോള്‍ സംഗതി ജോര്‍ .."
പത്മജന്‍ സാര്‍ അകം പുറം തെളിഞ്ഞു ചിരിച്ചു ..
"അല്ല സാറേ ഞാന്‍ ചോദിച്ചോട്ടെ ..വിഖ്യാതരായ ഏതെങ്കിലും രണ്ട് പേരുടെ , ഒരാണെഴുത്തും പെണ്ണെഴുത്തും .. വെവ്വേറെ പ്രസിദ്ധീകരിച്ചാല്‍ പോരേ ?അതിനല്ലേ കൂടുതല്‍ പബ്ലിസിറ്റി കിട്ടുക .."?

"പോരാ നന്ദന്‍ ...നമ്മുടെ സ്റ്റാഫിന്റെ തന്നെ രചനകള്‍ എന്ന് അടിക്കുറിപ്പ് സഹിതം വരുമ്പോള്‍ ഉള്ള ആ ടെമ്പോ ഒന്നു ചിന്തിച്ചു നോക്കിക്കേ ? മറ്റ് എത്ര പ്രസിദ്ധീ കരണങ്ങള്‍ക്ക് ഇതു സാധിക്കും ..!?
അതല്ലേ അതിന്റെ പ്ലസ്സ് പോയിന്റ്റ് ?"
"എന്നാലും പെട്ടെന്നൊരു കഥ ?അതും ആണെഴുത്തെന്നൊക്കെ പറഞ്ഞാല്‍ ............"
നന്ദന്‍ താടി ചൊറിഞ്ഞു?
"നീ സമയമെടുത്തോ ? ഇന്ന് ശനി .....ഒരു... ഫ്രൈഡെ..... കിട്ടിയാല്‍ മതി...എന്താ ?"
"അങ്ങനൊക്കെ പറഞ്ഞാല്‍ .........ഞാന്‍ ഒരെണ്ണം പകുതിയാക്കി വെച്ചിട്ടുണ്ട് കുറേ നാള്‍ മുന്പുള്ളതാ...പിന്നിതു വരെ കൈ വെക്കാന്‍ പറ്റിയിട്ടില്ലാ ..."
"കൊള്ളാം അത് മതി ..നീ അത് നേരത്തേ പറഞ്ഞ ഒരു എന്‍ട് തോന്നുന്ന രീതിയിലാക്കിയാല്‍ മതി .."
അയാള്‍ ഉത്സാഹത്തോടെ പറഞ്ഞു ..
"അത് തന്നെയാണ് പ്രശ്നം സാറീ പറേന്ന ആണെഴുത്തോന്നും എനിക്ക് വശമില്ല ...മാനസ്സീ തോന്നുന്ന പോലെ കുത്തിക്കുറിക്കുമെന്നല്ലാതെ......"
നന്ദന്‍ പകുതിയില്‍ നിര്‍ത്തി ചിന്തയില്‍ മുഴുകി ..
"നീ ഒന്നു ശ്രമിച്ചു നോക്കിക്കേ ..നമുക്ക് നോക്കാം തീരെ പറ്റുന്നില്ലേല്‍ വിട്ടേര് ..എന്താ പോരേ ?"
"ഓക്കേ ..എന്തായാലും രണ്ട് ദിവസത്തിനുള്ളില്‍ ഞാന്‍ പറയാം .."
എഡിറ്റര്‍ റൂമില്‍ നിന്ന് പുറത്തിറങ്ങുമ്പോഴും നന്ദന് തീരെ പ്രതീക്ഷ ഉണ്ടായിരുന്നില്ല ...പകുതി എഴുതിയെന്നു പറഞ്ഞത് തന്നെ ,എഴുതി വന്നപ്പോള്‍ അതൊരു സ്ഥിരം ഫോര്‍മാറ്റെന്ന് തോന്നി മുഷിഞ്ഞു നിര്‍ത്തിയതാണ് ...........

അന്ന് രാത്രി നന്ദന്‍ പതിവില്ലാതെ സിറ്റൌട്ടി ലിരുന്നു കുത്തിക്കുറിക്കുന്നത് കണ്ടു മഞ്ജരി അത്ഭുതപ്പെട്ടു .'.കഥയെഴുത്ത് വീണ്ടും തുടങ്ങിയോ '?
"എന്താ നന്ദാ തല പുകയ്ക്കാന്‍ തുടങ്ങീട്ട് കുറേ ആയല്ലോ ? നാളെ ലീവ് ആയിട്ട് ?....കഥയെഴുത്ത് വീണ്ടും തുടങ്ങിയോ ? "
"ആ എഡിറ്റര്‍ ..അയാള്‍ക്ക്‌ തലയ്ക്കു വെളിവില്ല ? ആണെഴുത്തെ ?"
"ആണെഴുത്തോ? പെണ്ണെഴുത്ത് കേട്ടിട്ടുണ്ട് ഇതെന്താ സംഭവം ?"
നന്ദന്‍ രാവിലത്തെ കഥകള്‍ മുഴുവന്‍ വള്ളി പുള്ളി വിടാതെ ഭാര്യയെ പറഞ്ഞു കേള്‍പ്പിച്ചു ..
"മം ..അയാള്‍ പറഞ്ഞത് കൊള്ളാം കേട്ടോ ..വര്‍ക്ക് ഔട്ട്‌ ആയാല്‍ സംഗതി ഏല്‍ക്കും.."
"നീ എന്തറിഞ്ഞിട്ടാ ഈ പറേന്നെ ...? എഴുത്തില്‍ ആണും പെണ്ണും തമ്മില്‍ എന്തു വ്യത്യാസം ..എല്ലാം സാഹിത്യം തന്നെ ..അതെങ്ങനെ ജന്‍ടര്‍ ചെയ്യപ്പെടും ?"
അയാള്‍ ഉത്തരമുണ്ടോ എന്ന മട്ടില്‍ അവളെ നോക്കി .
"അത് കാണും നന്ദാ ..പ്രത്യേകിച്ചും വിഷയത്തോടുള്ള സമീപനം , പദ പ്രയോഗങ്ങള്‍ അങ്ങനെ പലതും ..ഏതെങ്കിലും ഒരെഴുത്തുകാരിയുടെ രചന വിശദമായി നോക്കിയാല്‍ അത് മനസ്സിലാക്കാന്‍ പറ്റും..."

"ഞാന്‍ അത്യാവശ്യം സ്ത്രീ രചനകളൊക്കെ വായിച്ചിട്ടുണ്ട് ..ഈ പറഞ്ഞ പ്രയോഗോം, സമീപനോം ഒന്നും എനിക്ക് തോന്നീട്ടില്ല .."
നന്ദന്‍ നല്ലൊരു കോട്ടുവാ വിട്ടു ..
"ഉറക്കം വരുന്നെങ്കില്‍ നാളെ നോക്കാം ..അല്ലെങ്കില്‍ സിസ്റ്റത്തില്‍ ആയിക്കൂടെ ..കീ ബോര്‍ഡ് ആകുമ്പോള്‍ സ്ട്രസ് കുറഞ്ഞു കിട്ടുമല്ലോ ?"
"മം ..കുറച്ചു വെട്ടും തിരുത്തുമൊക്കെയുണ്ട് ..സിസ്റ്റം നോക്കി കണ്ണു പോകും ...
സംഭവം തീരാറായി ..ലാസ്റ്റ് പാരയായി ..നീ ഒന്നു നോക്കിക്കേ ?"
മഞ്ജരി അയാള്‍ക്കരികില്‍ ഇരുന്ന്.. മൊത്തത്തില്‍ ഒന്നോടിച്ചു വായിച്ചു ..
"മം... കഥാന്ത്യം പോരാ ?"
"എന്ന് വെച്ചാല്‍ ?"
അയാള്‍ നെറ്റി ചുളിച്ചു ..
"ഭര്‍ത്താവ് മരിച്ച അവര്‍ അയാളുടെ ഓര്‍മ്മകളില്‍ മുഴുകി ജീവിതം തള്ളി നീക്കുന്നു...എന്നിട്ടോ ഭര്‍ത്താവിന്റെ കൂട്ടുകാരനാല്‍ ബലാല്‍സംഗം ചെയ്യപ്പെടുന്നു...കഥയുടെ മലക്കം മറിച്ചിലില്‍ അവരൊരു
ദുര്‍നടപ്പുകാരിയായി സൊസൈറ്റിയില്‍ ചിത്രീകരിക്കപ്പെടുന്നു .."
എന്തു ബോര്‍ ആണ് നന്ദന്‍ ..കേട്ട് പഴകിയ കുപ്പിയിലെ വീഞ്ഞ് ...ഇതിങ്ങനെ അവസാനിച്ചാല്‍ ഉറപ്പായും ഇതൊരു പെണ്ണെഴുത്ത് എന്ന് തന്നെ വ്യാഖ്യാനിക്കപ്പെടും ഷുവര്‍ ..! "

നന്ദന്‍ കുറച്ചു നേരം ഭാര്യയെ തന്നെ നോക്കിയിരുന്നു ..
'ഇവള്ക്കിത്ര നിരൂപണ പാടവമോ '? അയാള്‍ക്കത്ഭുതം തോന്നാതിരുന്നില്ല ..

"പിന്നെ നീ പറയുന്നത് ?"

"മം ..അങ്ങനെ ചോദിച്ചാല്‍ ...ഭര്‍ത്താവിന്റെ മരണവും അവരുടെ ദുഖവുമൊക്കെ ഓകെ..
പക്ഷേ കഥ അവസാനിക്കുന്നിടത്ത് അവര്‍ സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരുന്നു ..
ഒന്നുകില്‍ നേരത്തേ പറഞ്ഞ ഭര്‍ത്താവിന്റെ കൂട്ടുകാരനുമായി സാഹചര്യത്തിന്റെ വേലിയേറ്റങ്ങളില്‍ പെട്ട് അവര്‍ ഒരു വേഴ്ചയ്ക്ക് വശംവദയാകുന്നു..ആ അവസാന വരി അത്രയ്ക്ക് ഷാര്‍പ്പ് ആയിരിക്കണം .."

"അല്ലെങ്കില്‍ ഒന്നൂടെ മാറ്റിപ്പിടിച്ചാല്‍ അവരുടെ ഓഫീസിലെ സഹപ്രവര്‍ത്തകയുടെ ഭര്‍ത്താവുമായോ ..അല്ലെങ്കില്‍ സഹപ്രവര്‍ത്തകനോ..അങ്ങനെ അവരുമായി ഇടപഴകുന്ന ആരുമാകാം ..
എന്തായാലും കാലം മാറി എന്നൊരു ക്ലിയര്‍ കട്ട് , ..അത് വേണം ..മരിച്ച ഓര്‍മ്മകള്‍ക്ക് ആരും തീ കൊടുക്കാറില്ല ...മരിക്കും വരെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത് നിമിഷ നേരമെങ്കില്‍ നിമിഷ നേരം ..അത് പകര്‍ന്നു തരുന്ന ആനന്ദം തന്നെ ..അത് വിഹിതമായാലും അവിഹിതമായാലും ..അതാണ്‌ ഇന്നത്തെ ലോകം ..അതായിരിക്കണം ഹൈ ലൈറ്റ് ...
അപ്പോഴേ ഇതൊരു ഒന്നാന്തരം ആണെഴുത്താകൂ..."

നന്ദന്‍ വിസ്മയത്തോടെ കഥ കേട്ടിരുന്നു ..
"ഇതിപ്പോ നീ എഴിതി തീര്‍ക്കുന്നതാ നല്ലത് ..ഞാന്‍ വെറുതേ ഉറക്കം കളയണ്ട കാര്യമില്ലാന്നു തോന്നുന്നു.
"അയ്യേ അപ്പോള്‍ അത് വീണ്ടും പെണ്ണെഴുത്താകില്ലെ ?"
പ്രശസ്തിയിലേക്ക് കുതിക്കുന്ന യുവ എഴുത്തുകാരന്‍ നന്ദന്‍ തന്റെ തൂലിക വിരുതു കൊണ്ട് തീര്‍ത്ത ഇദ്രജാലം എന്നൊക്കെ ആ പത്മജന്‍ എഡിറ്റര്‍ക്ക് എഴുതിപ്പിടിപ്പിക്കാനുള്ളതല്ലേ..അപ്പൊ സാറ് തനിയെ എഴുതിയാല്‍ മതി ..നേരം പാതിരയായി.... വന്നേ പരിസമാപ്തി നാളെ കുറിക്കാം ... "
മഞ്ജരി നന്ദനെ കൈയ്യില്‍ പിടിച്ചു വലിച്ചു കൊണ്ട് ബെഡ് റൂമിലേക്ക്‌ കൊണ്ട് പോയി ..

രാത്രിയിലെപ്പോഴോ നന്ദന്‍ ഞെട്ടിയുണര്‍ന്നു ....താന്‍ ചെറുതായി നിലവിളിച്ചോ എന്നയാള്‍ സംശയിച്ചു .
ഫാന്‍ ഫുള്‍ സ്പീഡില്‍ കറങ്ങുമ്പോഴും അയാള്‍ വിയര്‍ത്ത് കുളിക്കുന്നുണ്ടായിരുന്നു ..മഞ്ജരി തിരിഞ്ഞു കിടന്ന് നല്ല ഉറക്കമാണ് .ഒരു കൈ കൊണ്ട് മോനെ വളഞ്ഞു പിടിച്ചിരിക്കുന്നു ..
അയാള്‍ക്ക്‌ തൊണ്ട വരളുന്ന പോലെ തോന്നി ..നാക്ക് ഉണങ്ങി വരണ്ടു ചലിപ്പിക്കാന്‍ പറ്റാത്ത പോലെ .എങ്ങനെയോ എണീറ്റ്‌ നടന്നു മേശപ്പുറത്തിരുന്ന ജഗ്ഗിലെ വെള്ളം ആര്‍ത്തിയോടെ കുടിച്ചു....
അയാള്‍ ജനല്‍പ്പാളി തുറന്ന് പുറത്തേയ്ക്ക് നോക്കി നിന്നു..നേരിയ നിലാ വെളിച്ചമുണ്ട് ..ആകാശത്ത് അങ്ങിങ്ങ് ഓരോ നക്ഷത്രങ്ങള്‍ മിന്നാ മിനുങ്ങുകളെപ്പോലെ ..... നോക്കി നില്‍ക്കെ കണ്ട സ്വപ്നം കണ്‍ മുന്നിലെന്നപോലെ ....
'എന്താണ് താന്‍ കണ്ടത് ?? മുറ്റത്ത്‌ വെള്ള പുതപ്പിച്ചു മൂക്കില്‍ പഞ്ഞി തിരുകി തന്റെ നിശ്ചല ശരീരം ..
അതിനടുത്ത് അലറി വിളിക്കുന്ന മഞ്ജരി ..ആരൊക്കെയോ അവളെ സമാധാനിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട് ..പക്ഷേ അവളുടെ നിലവിളി എല്ലാറ്റിനും മീതേ തളം കെട്ടി നിന്നു ...'

'പിന്നെ...പി..ന്നെ.. അയാള്‍ ഓര്‍മ്മയിലെ നിഴലനക്കങ്ങളില്‍ വിറയ്ക്കുന്നപോലെ കണ്ണുകള്‍ അടയ്ക്കുകയും തുറക്കുകയും ചെയ്തു ...പിന്നെ എന്താണ് നടന്നത് ....സാമാന്യം വലിയ ഒരു മുറി ..അതേ ഇതു തന്നെ ..
ബെഡില്‍ പൂര്‍ണ നഗ്നയായി മഞ്ജരി ....അവളുടെ മാര്‍ത്തടത്തിലൂടെ ചുംബിച്ചുയരുന്ന ചുരുണ്ട മുടിയുള്ള ചെറുപ്പക്കാരന്‍ .....അത് .......അയാളുടെ മുഖം ....അത് ശരിക്കും ഗോ...പ..ന്‍ .....ത..ന്നെ. അതോ...... ??
ഹൊ! ..'
അയാള്‍ ശബ്ദത്തോടെ ഞെട്ടി പുറകോട്ടു മാറി ..തല ഭിത്തി യുടെ ചരിവില്‍ ഊക്കോടെ ഇടിച്ചു
തലയ്ക്കുള്ളിലൂടെ ഒരു മിന്നല്‍ പ്രവഹിക്കുന്നപോലെ അയാള്‍ക്ക്‌ തോന്നി ....
കുറേ നേരം ഭിത്തിയില്‍ ചാരി അതേ നില്‍പ്പ് നിന്നു ..

പിന്നെ പേപ്പര്‍ ബണ്ടിലുമായി ഹാളിലേക്ക് നടന്നു ലൈറ്റിട്ടു ..എഴുതി വെച്ചിരുന്ന അവസാന ഭാഗം തലങ്ങും വിലങ്ങും പേപ്പര്‍ കീറും വരെ വെട്ടി വരച്ചു ..
തുടര്‍ന്ന് പേനയെടുത്ത് തിടുക്കത്തില്‍ എഴുതി തുടങ്ങി ...എഴുത്തിന്റെ വേഗതയില്‍ അയാള്‍ ഒരോട്ടക്കാരനെപ്പോലെ കിതച്ചു വലിയ്ക്കുന്നുണ്ടായിരുന്നു ..
നിമിഷങ്ങള്‍ നീണ്ടു നിന്ന അക്ഷരങ്ങളുടെ കുത്തോഴുക്കിനൊടുവില്‍ അയാള്‍ അവസാന വരിയിലെ അവസാന വാക്കും എഴുതി തീര്‍ത്തു ;..........
"'തന്റെ ശരീരം കടിച്ച് കീറാന്‍ നിന്ന ആ കാമ ഭ്രാന്തന്റെ നെഞ്ചിലേക്ക് അവള്‍ പൊട്ടിയ കുപ്പി ആഴ്ന്നിറക്കി. മുഖത്തും മുടിയിലും പടര്‍ന്ന ചോര ചുവപ്പില്‍ അവള്‍ കാളിയെപ്പോലെ ജ്വലിച്ചു നിന്നു ...... ! "

വരികളിലേക്ക് വീണ്ടും വീണ്ടും കണ്ണോടിക്കെ നന്ദന് തന്റെ മുന്നിലാകെ ചുവപ്പ് പരക്കുന്നപോലെ തോന്നി ..മാര്‍ബിള്‍ തറയിലാകെ കട്ട പിടിച്ച ചോര ചുവന്നു പടര്‍ന്ന് അതിലൊരു ചുരുണ്ട മുടിക്കാരന്‍ വീണു പിടയുന്നു ........
കൈകള്‍ രണ്ടും മുടിയിഴകളില്‍ കോര്‍ത്ത്‌ വലിച്ച് ഒരുന്മാദ ഭാവത്തില്‍ നന്ദന്‍ സോഫയില്‍ നിന്നു പുറകോട്ടു മറിഞ്ഞു ..
http://wwwkathasuresh.blogspot.com/

സാന്ധ്യമേഘങ്ങള്‍

March 04, 2011 ശിവകാമി

ജീവിതം ഒരു മഹാത്ഭുതമാണ് എന്ന് ഈയിടെ എവിടെയോ വായിച്ചതായി മത്തായിചേട്ടന്‍ ഇളയമകന്‍ ജോണിക്കുട്ടിയുടെ കാറില്‍ യാത്ര ചെയ്യുമ്പോള്‍ ഓര്‍ത്തു. അപ്രതീക്ഷിതമായത്‌ വന്നു നമ്മെ അത്ഭുതപ്പെടുത്തും. ചിലപ്പോള്‍ സങ്കടക്കടലില്‍ ആഴ്ത്തിക്കളയും. അല്ലെങ്കില്‍ പിന്നെ സ്വര്‍ഗമായിരുന്ന വീട്ടില്‍ കാലത്തെ പുട്ടും കടലയും ഉണ്ടാക്കി കെട്ട്യോനെയും പിള്ളേരേം കഴിപ്പിച്ച്, പഴങ്കഞ്ഞീം കാ‍ന്താരിമുളകുടച്ചതും കൊണ്ട് അടുക്കളവാതുക്കല്‍ ഇരുന്ന ഏലിക്കുട്ടിയെ കര്‍ത്താവ് നെഞ്ചുവേദനേടെ രൂപത്തില്‍ വന്നു വിളിക്കേണ്ട കാര്യമുണ്ടായിരുന്നോ? ‍ പോരാത്തതിന് അവളില്ലാത്ത വീടിനെ നരകമാക്കി മാറ്റുകയും ചെയ്തു! മക്കളുടെയും മരുമക്കളുടെയും പീഢനം സഹിക്കാതെ വീടുവിട്ടിറങ്ങി ലക്ഷ്യമില്ലാതെ ചെന്നുകയറിയ ബസില്‍ സ്നേഹസദനത്തിലെ കൊച്ചച്ചന്‍ അടുത്തിരുന്നതും, തന്‍റെ പകച്ചമുഖവും കാലിപോക്കറ്റും കണ്ടു പന്തികേട്‌ തോന്നി, കഥകള്‍ അന്വേഷിച്ചറിഞ്ഞതും കൂടെ കൂട്ടിയതും, അന്ന് വൈകുന്നേരം അഞ്ചേമുക്കാല്‍ മുതല്‍ കൃഷ്ണേട്ടനും കരുണന്‍മാഷും അബ്ദുക്കയും അഴകപ്പനും വാര്യര്മാഷും പീലിപോസും ദേവസിക്കുട്ടിയും എല്ലാമടങ്ങുന്ന വലിയ കുടുംബത്തില്‍ തനിക്കുമൊരു അംഗത്വം തന്നതും തനിക്കായി കാത്തുവെച്ച അത്ഭുതങ്ങള്‍ തന്നെ. നാലുമാസങ്ങള്‍ക്ക്ശേഷം അപ്പനെ തിരികെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വരണമെന്ന് ജോണിക്കുട്ടിയെ തോന്നിപ്പിച്ചതും കര്‍ത്താവ് തന്നെയാവും. പീലിപോസ് പറഞ്ഞതുപോലെ ഏലിക്കുട്ടി അങ്ങേലോകത്ത് കര്‍ത്താവിന് സ്വൈര്യം കൊടുത്തുകാണത്തില്ല.

ജീവിതത്തില്‍ എങ്ങനെയോ ഒറ്റപ്പെട്ടുപോയവര്‍ സ്നേഹസദനത്തില്‍ ഒരുമിച്ചപ്പോള്‍ എല്ലാവരും പ്രായം തന്നെ മറന്നുപോയി. കളിയും തമാശയും പഴങ്കഥകളും കൊണ്ട് തങ്ങളുടെ സങ്കടഭാണ്ഡങ്ങള്‍ മൂടിയിട്ടു. ഒടുവില്‍ അവരോടു യാത്ര പറഞ്ഞിറങ്ങുമ്പോള്‍ കുഴിച്ചുമൂടിയതില്‍ തന്റേതുമാത്രം എങ്ങുനിന്നോ തോളില്‍ വന്നു വീണപോലെ...

'അവകാശപ്പെട്ടത് ഉപേക്ഷിച്ച് മത്തായി എന്തിനാ ഇങ്ങനെ ഒന്നുമില്ലാത്തവരുടെ കൂടെ കിടക്കുന്നത്' എന്ന് ഒരു പാതിരാത്രിയില്‍ ചോദിക്കുമ്പോള്‍ കൃഷ്ണേട്ടന്റെ തൊണ്ട ഇടറിയിരുന്നു. ജോണിക്കുട്ടീടെ ഇളയകൊച്ചിനെ സ്വപ്നം കണ്ടുണര്‍ന്ന് എഴുന്നേറ്റിരുന്നപ്പോഴായിരുന്നു അപ്പുറത്തെ കട്ടിലില്‍ ഉറക്കം കാത്തുകിടന്നിരുന്ന കൃഷ്ണേട്ടന്‍ അത് ചോദിച്ചത്. ജോലിയില്‍നിന്നും വിരമിച്ചതോടെ വീടും പറമ്പും ഒറ്റപ്പുത്രന് കൊടുത്ത്, കൊച്ചുമക്കളെയും ലാളിച്ചു കഴിയാന്‍ കൊതിച്ചതായിരുന്നു അങ്ങേര്. അവസാനം മകന്‍ വൃദ്ധസദനത്തിന് വലിയൊരു തുക കെട്ടിവെച്ച് കയ്യൊഴിഞ്ഞു. പിന്നെ ആരോരുമില്ലാതെ അലഞ്ഞു തിരിഞ്ഞു പാണ്ടിനാട്ടില്‍ നിന്നോ മറ്റോ എത്തിയ അഴകപ്പന്‍.. പാവം അബ്ദുക്ക ആണെങ്കില്‍ മകളുടെ കല്യാണം നടത്താനും മകനെ ഗള്‍ഫില്‍ അയക്കാനും വേണ്ടി എല്ലാം വിറ്റുതുലച്ച ഹതഭാഗ്യന്‍. മക്കള്‍ക്ക്‌ സ്നേഹമുണ്ടെങ്കിലും കൂടെ നിര്‍ത്താന്‍ വഴിയില്ല. വെള്ളിയാഴ്ചകളില്‍ സ്നേഹാന്വേഷണങ്ങള്‍ മൈക്കലച്ചന്റെ മേശപ്പുറത്തെ ചുവന്ന ഫോണില്‍ എത്തും. സ്നേഹസദനത്തില്‍ ഓരോരുത്തര്‍ക്കും പറയാന്‍ ഓരോ കഥയുണ്ടായിരുന്നു.

എങ്കിലും ഇത്രയും പെട്ടെന്ന് പിള്ളേരുടെ മനസ് മാറി എന്ന് വിശ്വസിക്കാനും പറ്റുന്നില്ല. മക്കള്‍ അപ്പനെ ഓര്‍ത്തു പരിതപിച്ചാല്‍ പോലും അവരുടെ ഭാര്യമാരുടെ മനസ് ഇളകുന്ന കാര്യം സംശയമാണ്.

"സ്നേഹമൊക്കെ താനേ ഉണ്ടായിക്കൊള്ളും മത്തായിചേട്ടാ.. ആ കൊച്ച് വിദേശത്ത് ലക്ഷങ്ങളല്ല്യോ സമ്പാദിക്കുന്നെ.. പോരാത്തേന് ജോണിക്കുട്ടിയേം കൊണ്ടുപോവും. ഇതേ ചോദ്യം തന്നായിരുന്നില്ലേ മൂത്തവന്റെ കാര്യത്തിലും ചേട്ടന്‍ ചോദിച്ചത്.. എന്നിട്ടിപ്പം എന്നതാ ഒരു കൊറവ്? രണ്ടുപേരും കൂടെ നാല് തലമുറയ്ക്കുള്ളത് ഇപ്പോത്തന്നെ ഒണ്ടാക്കിക്കാണും!" ബ്രോക്കര്‍ തങ്കച്ചന്റെ വാചകമടിയില്‍ മയങ്ങിയാണ് അമേരിക്കയില്‍ നേഴ്സ് ആയ ക്ലാരയെ രണ്ടാമത്തെ മകന്‍ ജോയിക്കുട്ടിക്കുവേണ്ടി ആലോചിച്ചത്. പെണ്ണ് കണ്ടു വന്നയന്നുമുതല്‍ ചെറുക്കന് അവളെ തന്നെ മതി എന്ന ഒറ്റ നിര്‍ബന്ധം! മനസ്സമ്മതത്തിന്റെയന്ന് ഉടുപ്പിന്റെ തുമ്പില്‍ കറിയുടെ ഒരു തുള്ളി എങ്ങാണ്ട് കണ്ടപ്പോള്‍ മുതല്‍ ക്ലാരകൊച്ച് അമ്മായിയപ്പനെ വൃത്തിയില്ലാത്തവന്‍ എന്ന് മുദ്രകുത്തിയതാണ്. പിന്നീടവള്‍ രണ്ടുവര്‍ഷം കഴിഞ്ഞുവന്ന മൂന്നാമത്തെ മരുമകള്‍ ആഷയോടും അപ്പന്റെ വൃത്തിരാഹിത്യത്തെ പൊടിപ്പും തൊങ്ങലും വെച്ച് അറപ്പോടെ വിളമ്പി. രണ്ടു ചേട്ടന്മാരും വിദേശത്ത്‌ ലക്ഷങ്ങള്‍ കൊയ്യുമ്പോള്‍ അപ്പന്‍ കൊടുത്ത റബ്ബര്‍തോട്ടം വിറ്റ കാശും സ്ത്രീധനവും ചേര്‍ത്ത് ടൌണില്‍ കെട്ടിയ ഷോപ്പിംഗ്‌ കോമ്പ്ലെക്സില്‍ നിന്ന് കിട്ടുന്നത് കുറച്ചിലായി കരുതി, അപ്പനെയും ചേട്ടന്മാരെയും ചീത്ത വിളിക്കാന്‍ വയറുനിറച്ച് മദ്യം അകത്താക്കുന്ന ഇളയവന്‍ ജോണിക്കുട്ടി... തന്‍റെ എല്ലാ ദുഃഖത്തിനും കാരണക്കാരന്‍ ഈ കിളവന്‍ ആണെന്ന ഭാവത്തില്‍ കുഞ്ഞുങ്ങളെപോലും അപ്പാപ്പനോട് അടുപ്പിക്കാത്ത മരുമകള്‍...

തോളിലെ സങ്കടങ്ങളുടെ മാറാപ്പ് ചോര്‍ന്ന്, അപമാനത്തിന്റെയും വ്യഥയുടെയും രംഗങ്ങള്‍ കണ്മുന്നില്‍ തെളിഞ്ഞുതുടങ്ങിയപ്പോള്‍ മത്തായിചേട്ടന്‍ വര്‍ത്തമാനത്തിലേക്ക്‌ ഇറങ്ങാന്‍ ശ്രമിച്ചുകൊണ്ട് പുറത്തേക്കു നോക്കി. വഴിയോരത്തെ കല്യാണമണ്ഡപത്തിനുമുന്നില്‍ പലനിറത്തില്‍ പട്ടുവസ്ത്രങ്ങള്‍ ധരിച്ച മനുഷ്യര്‍. പണ്ട് അതൊരു സിനിമാകൊട്ടക ആയിരുന്നു. ഏലിക്കുട്ടിയെയും കൂട്ടി പച്ചക്കറിചന്തയില്‍ നിന്നുമുള്ള മടക്കയാത്രയില്‍ തുലാഭാരവും ഇണപ്രാവുകളും ഒക്കെ കൈകോര്‍ത്തിരുന്നുകണ്ടത് ഇവിടെവെച്ചാണ്.

ശാരദ ആയിരുന്നു ഏലിക്കുട്ടിയുടെ ഇഷ്ടതാരം. തുലാഭാരം കണ്ടിറങ്ങുമ്പോള്‍ അവളുടെ കണ്ണും മുഖവും ചുവന്നിരുന്നതിന്റെ പേരില്‍ ദേഷ്യം നടിച്ചു മിണ്ടാതെ കിടന്നപ്പോള്‍ "ഇനി ഞാന്‍ ഒരു പടത്തിനും കരയത്തില്ല, ദേ എന്റിച്ചായനാണെ സത്യം" എന്ന് പറഞ്ഞുകൊണ്ട് തലചായ്ച്ച നെഞ്ചില്‍ മത്തായിചേട്ടന്‍ കൈത്തലം ചേര്‍ത്തു. ഓര്‍മ്മകള്‍ തിങ്ങിനിറഞ്ഞ് നീറ്റലായി പടരുന്നു...

വീട്ടുമുറ്റത്ത് നിര്‍ത്തിയ കാറില്‍നിന്നും പുറത്തേക്കിറങ്ങി അഴിഞ്ഞുതുടങ്ങിയ മുണ്ട് മുറുക്കിയുടുത്തു തിരിഞ്ഞപ്പോള്‍ വീണ്ടുമൊരു അത്ഭുതക്കാഴ്ച മത്തായിചേട്ടനായി ഒരുങ്ങിയിരുന്നു. വിദേശത്തുള്ള മക്കളും മരുമക്കളും കൊച്ചുമക്കളും സുസ്മേരവദനരരായി അരികിലേക്ക് ഓടിവരുന്നു. സ്നേഹപ്രകടനങ്ങള്‍ക്ക് മുന്നില്‍ മത്തായിചേട്ടന്‍ കരഞ്ഞുപോയി. എല്ലാവരെയും വിഷമിപ്പിച്ച് ആരോടും പറയാതെ നാട് വിട്ടതിന് മാപ്പ് ചോദിച്ചു.

സ്വീകരണമുറിയില്‍ കൊച്ചുമക്കളെ ചേര്‍ത്തുപിടിച്ചിരിക്കുമ്പോള്‍ മത്തായിചേട്ടന്റെ കണ്ണ് നിറഞ്ഞു. വിദേശത്ത് വളര്‍ന്നവര്‍ക്ക് അപ്പാപ്പനുമായി ആശയവിനിമയം കഷ്ടമായിരുന്നുവെങ്കിലും അവധിക്കാലത്ത്‌ അപ്പാപ്പന്റെ കയ്യും പിടിച്ചു പപ്പയും മമ്മിയും കാണാതെ വെള്ളത്തിലും ചെളിയിലും തിമിര്‍ത്ത ഓര്‍മ്മകളുണ്ട്‌.

ഉച്ചക്ക് അപ്പന്റെ ഇഷ്ടവിഭവങ്ങള്‍ നിരത്തിയ തീന്‍മേശയ്ക്കരികിലിരുന്ന് മൂത്തമകന്‍ ജോമോനാണ് ആദ്യം സംസാരിച്ചത്.

" കഴിഞ്ഞതൊക്കെ കഴിഞ്ഞു. അപ്പനോട് ഇവനും കുറെ തെറ്റൊക്കെ ചെയ്തു. അവനതില്‍ വിഷമമുണ്ട്. "

ജോണിക്കുട്ടി കുറ്റബോധത്തോടെ തലകുനിച്ചിരുന്നു. ജോമോന്‍ പറഞ്ഞു നിര്‍ത്തിയിടത്തു നിന്നും ജോയിക്കുട്ടി തുടര്‍ന്നു.

"ഷോപ്പിംഗ്‌ കോമ്പ്ലെക്സില്‍നിന്നും വലുതായിട്ടൊന്നും അവനു കിട്ടുന്നില്ലെന്നാ പറയുന്നേ.. പുതിയൊരു ബിസിനെസ്സ് കൂടി തുടങ്ങിയാല്‍.... അതിന് അപ്പന്‍ കൂടെ മനസുവെക്കണം..."

കുപ്പിഗ്ലാസ്സില്‍ പറ്റിപ്പിടിച്ചിരുന്ന കുഞ്ഞു കുമിളകള്‍ നോക്കിയിരുന്ന മത്തായിചേട്ടന്‍ പതിയെ മുഖമുയര്‍ത്തി മക്കളെ നോക്കി.

"അപ്പന്‍ ആ വീട് അവനു എഴുതി കൊടുത്താല്‍......."
മക്കള്‍ മൂവരും തുടര്‍ന്നുപറഞ്ഞതൊന്നും മത്തായിചേട്ടന്‍ കേട്ടില്ല.

വലിയ വയറും താങ്ങി തിടുക്കപ്പെട്ടു വരുന്ന ഏലിക്കുട്ടിയെ ശകാരിച്ചുകൊണ്ട് അവളുടെ ഇച്ചായന്‍ പറമ്പില്‍ നിന്നും കയറിവന്നു.
"ഞാനങ്ങു വരത്തില്ലായിരുന്നോ കൊച്ചെ... നീയീ വയ്യാത്തിടത്ത് ഇതും കൊണ്ട് വരണമായിരുന്നോ.."
"ഓ.. എന്റിച്ചായാ... നമ്മളീ കഷ്ടപ്പെടുന്നതൊക്കെ ആര്‍ക്കു വേണ്ടിയാ.. ദേ ഇതിനകത്ത് കിടക്കുന്നവന് വേണ്ടിയല്ലേ...! "
********************
പുതിയ വീടിനുള്ള ഓല മേടഞ്ഞുകൊണ്ടിരിക്കുന്ന അപ്പന്റെ അരികില്‍ കയ്യില്‍ പീപ്പിയും കാറ്റാടിയും കൊണ്ട് ഓടി ക്കളിക്കുന്ന ജോമോന്‍. ഏലിക്കുട്ടിയുടെ ഒക്കത്ത് ജോയിക്കുട്ടി ഉണ്ട്.. അവളുടെ മുഖത്തും കാലിലും കുറേശ്ശെ ഗര്ഭാലസ്യത്തിന്റെ നീര്‍ക്കെട്ടുണ്ട്.
"നീ ഇങ്ങനെ കളിച്ചു നടക്കുവാണോ മോനെ.. അപ്പന് ഓല എടുത്തു കൊടുക്കെടാ.. "
"ഓ.. അവനവിടിരുന്നു കളിച്ചോട്ടെ പെണ്ണെ... "
"ഇല്ലിച്ചായാ.. നമ്മടെ കഷ്ടപ്പാടും ദുരിതോം കണ്ടുതന്നെ വളരട്ടെ അവര്.. അപ്പോഴേ വലുതാവുമ്പം അപ്പനേം അമ്മയേം നല്ലപോലെ നോക്കത്തൊള്ളൂ.."

"അപ്പന്‍ ഒന്നും പറഞ്ഞില്ല.. "

കയ്യിലെ ചോറുരുള പാത്രത്തിലേക്ക് തന്നെയിട്ടുകൊണ്ട് മത്തായി ചേട്ടന്‍ ഒന്ന് മൂളി. കൈ കഴുകുമ്പോഴും അയാള്‍ ഭൂതകാലത്തിനും വര്‍ത്തമാനത്തിനുമിടയിലെ നേരിയ നൂല്‍പാലത്തിന്മേല്‍ സഞ്ചരിച്ചുകൊണ്ടിരുന്നു.

ജോണിക്കുട്ടിയുടെ വീട്ടിലെ വിശാലമായ സ്വീകരണമുറിയില്‍ കുടുംബാംഗങ്ങളെ കൂടാതെ ഉണ്ടായിരുന്നവരില്‍ ഇളംനീല കുപ്പായമിട്ട നരച്ചമുടിക്കാരനെ മത്തായിചേട്ടന് ഇതിനുമുന്‍പും പലതവണ കണ്ടിട്ടുണ്ടായിരുന്നു. ഏറ്റവുമാദ്യം വറീത് മാപ്പിളയുടെ പത്തുസെന്റ്‌ പുരയിടം സ്വന്തം പേരിലേക്ക് എഴുതിച്ച് കച്ചവടം ഉറപ്പിക്കാന്നേരം രെജിസ്ട്രാര്‍ ആപ്പീസില്‍ വെച്ച്.. അന്ന് അയാളുടെ മുടി മുഴുവന്‍ കറുത്തതായിരുന്നു. പിന്നെ അതിനു പിന്നിലെ റബ്ബര്‍ തോട്ടം... പിന്നെയും ഒന്ന് രണ്ടു കൃഷിയിടങ്ങള്‍.. ഒടുവില്‍ ജോണിക്കുട്ടിയുടെ കല്യാണപിറ്റേന്ന്, ആദ്യത്തെ പത്തുസെന്റില്‍ ഏലിക്കുട്ടിയും താനും ചേര്‍ന്നുണ്ടാക്കിയ വീടൊഴിച്ച്‌ മറ്റെല്ലാം മക്കള് മൂന്നിനും കൂടി വീതിച്ചുകൊടുക്കാന്‍ ചെല്ലുമ്പോഴും.. മുഖത്തെ സ്ഥായിഭാവമായ ഭവ്യതയോടെ, സര്‍ക്കാര്‍ തരുന്നത് ശിപായിയുടെ ശമ്പളമെങ്കില്‍ സ്ഥലമിടപാട് മുതല്‍ ഒളിച്ചോട്ട കല്യാണം വരെയുള്ള ഏത് കാര്യവും സാധിച്ചു കൊടുക്കുന്നതിന് ആവശ്യക്കാര്‍ തരുന്നത് തനിക്ക് അവകാശപ്പെട്ടതാണ് എന്ന് വിശ്വസിക്കുന്ന പ്യൂണ്‍ വേലായുധന്‍.

"അപ്പന് ബെന്നിയെ അറിയത്തില്ലേ? പുത്തന്‍പുരേലെ ബേബിച്ചായന്റെ മോന്‍.. വക്കീലാ.. ഇവന്റെ പെങ്ങള്‍ക്ക് വേണ്ടിയാ വീട് വാങ്ങുന്നത്"

കൈയ്യിലെ ഫയല്‍ ഒന്നുകൂടെ മുറുക്കെ പിടിച്ച് ഇരിപ്പിടത്തില്‍നിന്നും ചെറുതായൊന്ന് അനങ്ങിയിരുന്നുകൊണ്ട് ബെന്നി പുഞ്ചിരിച്ചു.

"ഇത് രെജിസ്ട്രാര്‍ മാധവന്‍നായര്‍. അപ്പന് അറിയാന്‍ വഴിയില്ല. കഴിഞ്ഞമാസം സ്ഥലംമാറ്റം വാങ്ങി വന്നേയുള്ളൂ.. "

"എല്ലാം വേലായുധന്‍ചേട്ടന്റെ ഏര്‍പ്പാടാ.. " ജോയിക്കുട്ടിയുടെ അഭിനന്ദനപ്രകടനത്തില്‍ വേലായുധന്‍ വീണ്ടും വിനയാന്വിതനായി.

വിദേശനിര്‍മ്മിതസോഫയുടെ ഒത്തനടുക്ക് ആരോ പിടിച്ചിരുത്തി കയ്യില്‍ പേന പിടിപ്പിക്കുമ്പോള്‍ മത്തായിചേട്ടന്റെ തോളില്‍ ഏലിക്കുട്ടി തലചായ്ച്ചിരുന്നു.

"എന്നതാ പെണ്ണെ ഒരു കൊഞ്ചല്?"
"ഇച്ചായാ.. ജോമോന് ഒരു ബൈക്ക് വേണമെന്ന്.. അവന്‍റെ കൂട്ടുകാര്‍ക്കെല്ലാം ഒണ്ടെന്ന്!"
"അതിനൊക്കെ ഒത്തിരി ചെലവല്ല്യോടീ.."
"കഴിഞ്ഞാഴ്ച ഷീറ്റ് വിറ്റുകിട്ടിയ കാശിരിപ്പില്ലേ.. അവന്‍റെ ഒരാശയല്ലേ.. അതുങ്ങടെ മൊഖം വിടര്ന്നിരിക്കുന്നത് കാണുമ്പോഴല്ലേ നമ്മക്കും സന്തോഷം.."
"ആ.... മുട്ടിചേര്‍ന്നിരുന്നു കൊഞ്ചിയപ്പോഴേ തോന്നി, ഏതാണ്ട് മക്കക്കു വേണ്ടി ശുപാര്‍ശയും കൊണ്ട് വരുവാന്ന്!"
"ഒന്ന് പോ ഇച്ചായാ.. ഇല്ലേല്‍ ഞാന്‍ അടുത്ത് വരത്തില്ലായിരിക്കും!"
ഏലിക്കുട്ടി അയാളുടെ കവിളില്‍ നുള്ളി.

നടപടിക്രമങ്ങള്‍ തീര്‍ത്തു രജിസ്ട്രാറെയും കൂട്ടരെയും യാത്രയാക്കി മക്കളും പെണ്ണുങ്ങളും കുട്ടികളും ജോമോന്റെ ടൌണിലെ അവധിക്കാലവസതിയിലേക്ക് പോയപ്പോള്‍ മത്തായിചേട്ടന്‍ ആ വലിയ വീട്ടില്‍ തികച്ചും ഏകനായി.

ഏലിക്കുട്ടിയുടെ വിളികേട്ടു തന്റെ പഴയവീട്ടിലേക്ക് നടക്കുമ്പോള്‍ പിന്നില്‍ ജോണിക്കുട്ടിയുടെ മണിമാളിക ഇരുട്ടിലാണ്ടിരുന്നു.

"ഇച്ചായോ.. എന്നായെടുക്കുവാ... വന്നേ... കഴിക്കാം"
അത്താഴം വിളമ്പിവെച്ച്, കര്‍ത്താവിന്റെ പടത്തിനുമുന്നില്‍ മെഴുകുതിരി കത്തിച്ചുകൊണ്ട് ഏലിക്കുട്ടി അയാളെ കാത്തിരുന്നു.

അവിടെങ്ങും ഏലിക്കുട്ടി നിറഞ്ഞുനിന്നിരുന്നു... ചിലപ്പോള്‍ ഇച്ചായാന്നും വിളിച്ചു കൊച്ചുപെണ്ണായി കൊഞ്ചിക്കൊണ്ട്... മക്കളെ ശാസിച്ചുകൊണ്ട്.. ഓടിനടന്നു വീട് വൃത്തിയാക്കുന്ന തിരക്കുള്ള വീട്ടമ്മയായി.. മുണ്ടിന്റെ കോന്തല കയറ്റി കുത്തി, മീന്‍ വെട്ടിക്കൊണ്ട്‌ അടുക്കളമുറ്റത്ത്‌.. "ഈ ഗ്യാസടുപ്പും മറ്റും എന്നെ കൊണ്ട് പറ്റത്തില്ലേ" എന്നു പുലമ്പി, അടുപ്പിലെ കനല്‍ ഊതിയൂതി മുടിയിലും മുഖത്തും ചാരവും പൊടിയുമായി ക്ഷീണിച്ച്... ഒടുവില്‍ ചുണ്ടിന്റെ കോണില്‍ പഴങ്കഞ്ഞിയുടെ ശകലങ്ങള്‍ അവശേഷിപ്പിച്ച്, ചിരിക്കാതെ, ഒരു നിമിഷം മുഖത്തേക്ക് ഉറ്റുനോക്കി, പിന്നെ കണ്ണടച്ച് മിണ്ടാതെ കിടന്നവള്‍..

ഏലിക്കുട്ടി അവസാനമായി കിടന്ന കട്ടില്‍ നൂറ്റാണ്ടുകള്‍ക്കുമുന്‍പേ ഉപേക്ഷിക്കപ്പെട്ട ഏതോ പാഴ്വസ്തുവാണെന്ന് അയാള്‍ക്ക് തോന്നി. പൊടിയുടെയും ചിതലിന്റെയും ഗന്ധം നിറഞ്ഞുനിന്നിരുന്ന മുറി അയാള്‍ക്ക് തികച്ചും അപരിചിതമായി. ഇത് ഏലിക്കുട്ടിയും അവളുടെ ഇച്ചായനും ചേര്‍ന്ന് സ്വപ്‌നങ്ങള്‍ ചേര്‍ത്തുവെച്ചു കെട്ടിയ വീടല്ല...

വഴിതെറ്റി വന്നുകയറിയിടത്തുനിന്നെന്നപോലെ അയാള്‍ അവിടെനിന്നും ഇറങ്ങി, തിടുക്കപ്പെട്ട് മുറ്റവും കടന്ന് വഴിയിലേക്ക് ‍നടന്നു.

വലിയ വെളിച്ചവും ശബ്ദവുമായി അരികിലൂടെ കടന്നുപോവുന്ന ഒന്നിനെയും അറിയാതെ അയാള്‍ എവിടെയ്ക്കോ ഒഴുകിനീങ്ങി.


"ഒന്ന് വേഗം നടക്കെന്റെ പെണ്ണെ.... പടം തുടങ്ങും കേട്ടോ.."
"ദേ വരുന്നൂ.. " ലൈഫ്ബോയ് സോപ്പിന്റെയും കുട്ടികൂറാ പൌഡറിന്റെയും സമ്മിശ്രമണവും പേറി ഏലിക്കുട്ടി അയാളുടെ ഒപ്പമെത്താനായി ഓടി വന്നു.
"ഇല്ലെന്നേ... ഇത്തവണ ഞാന്‍ കരയത്തില്ല.. ഉറപ്പ്!"

പണം...

March 02, 2011 abith francis

ആകാശത്തെ താങ്ങി നിര്‍ത്തുന്ന ആ ഫ്ലാറ്റിന്റെ പതിനഞ്ചാം നിലയിലെ ഇടുങ്ങിയ മുറികളില്‍ ഒന്നിലും ചന്ദനമുട്ടികള്‍ അടുക്കി തീ കൊളുത്താന്‍ സാധിക്കില്ല എന്ന് മനസിലായപ്പോലാണ് അയാള്‍ താഴെ ഭൂമിയില്‍ ആറടി മണ്ണ് തേടിയുള്ള യാത്ര ആരംഭിച്ചത്...ജീവിക്കാനുള്ള യാത്രകള്‍ക്കിടയില്‍ ആഗ്രഹമില്ലതിരുന്നിട്ടും കാലം വാര്‍ധക്യത്തിന് വഴിമാറി...മരുഭൂമിയുടെ തീച്ചൂളയില്‍ തിളച്ചു മറിഞ്ഞ പ്രവാസി ജീവിതത്തിനു ശേഷം നാട്ടിലെത്തി ഭൂമിക്കും ആകാശതിനുമിടയില്‍ കുറച്ചു സ്ഥലം വാങ്ങി താമസം തുടങ്ങിയപ്പോള്‍ മനസ്സില്‍ പഴയൊരു സ്വപ്നം കടന്നു വന്നു...
പണ്ടെങ്ങോ വിട്ടുപോന്ന തന്റെ നാട്...അവിടെ ഒരു തരി മണ്ണ്...
.............................

ഇന്ന് അയാള്‍ യാത്രയിലാണ്...ആ സ്വപ്നത്തിലേക്ക്....കാറിന്റെ പിന്‍ സീറ്റില്‍ ചാരിയിരുന്നു കണ്ണുകളടച്ചപ്പോള്‍ ചെരിഞ്ഞു പെയുന്ന മഴയില്‍ കുടയും ബാഗുമായി അമ്മയുടെ കൈ പിടിച്ചു സ്കൂളിന്റെ പടികയറി പോകുന്ന ഒരു കുട്ടിയുടെ രൂപം തെളിഞ്ഞു വന്നു...

കുട്ടി ചോദിച്ചു..."അമ്മേ, ഞാന്‍ എന്തിനാ അമ്മേ സ്കൂളില്‍ പോകുന്നെ??"
"മോന്‍ സ്കൂളില്‍ പോയി പഠിച്ചു വല്യ ആളായി ഒരുപാട് കാശൊക്കെ ഉണ്ടാക്കിയിട്ട് വേണ്ടേ നമുക്ക് പുതിയ വീടും കാറും, കുട്ടന് പുത്തനുടുപ്പുമൊക്കെ വാങ്ങാന്‍ പറ്റൂ..."
അമ്മയുടെ വാക്കുകളില്‍ കുട്ടി ഇങ്ങനെ വായിച്ചെടുത്തു.."ഒരുപാട് കാശുണ്ടാക്കണം.."

കുട്ടി വളര്‍ന്നു..അവന്റെ കണ്മുന്നിലെ കൊച്ചു സ്ക്രീനില്‍ മോഹന്‍ലാലും സുരേഷ്ഗോപിയും തെക്കുവടക്ക് നടന്നു പഠിപ്പിച്ചു..."പണം..പണമാണ് എല്ലാം..". കൂട്ടത്തില്‍ ഒരു ഉപദേശവും.."മാര്‍ഗമല്ല ലക്ഷ്യമാണ്‌ പ്രധാനം..."

ജീവിതം ആഘോഷിക്കുവാനുള്ളതാണെന്ന് ഉറപ്പിച്ച കൌമാരത്തിന്റെ വിലകൂടിയ സ്വപ്നങ്ങളെ അച്ഛന്‍ പണമില്ലാത്തതിന്റെ പേരില്‍ തടഞ്ഞു നിര്‍ത്തിയപ്പോള്‍ ഒരിക്കല്‍ക്കൂടി തീരുമാനങ്ങള്‍ ശക്തമായി..

ഒരുപാട് പ്രതീക്ഷകളുമായി നടന്നുകയറിയ കോളേജിന്റെ പടവുകളില്‍ എവിടെയോ വച്ച് കണ്ടുമുട്ടി ഒടുവില്‍ പിരിഞ്ഞുപോയ കൂട്ടുകാരിയും ചോദിച്ചു ട്രീറ്റ്...കൈയില്‍ കാശ് ഇല്ലാത്തതുകൊണ്ട് കാഴ്ച്ചക്കാരനാകേണ്ടി വന്ന ഒട്ടനവധി അവസരങ്ങള്‍...

ഒടുവില്‍ അയാള്‍ പ്രവാസിയായി....

പക്ഷെ കഥ മാറുകയായിരുന്നു....പണതിനായുള്ള യാത്രയില്‍ ഇടയ്ക്കു എവിടെയോവച്ച് അയാളില്‍ പുതിയൊരു ചിന്ത കടന്നു വന്നു... എന്നോ നഷ്ടപ്പെട്ടുപോയ കുറച്ചു നിമിഷങ്ങളുടെ സൌന്ദര്യം ഗൃഹാതുരത്വമെന്ന പേരില്‍ കച്ചവടച്ചരക്കാക്കപ്പെട്ടപ്പോളും ചാനലുകളിലെ സാഹിത്യം വഴിഞ്ഞൊഴുകുന്ന വാക്കുകളും കാഴ്ചകളും അയാളെ പുതിയൊരു സ്വപനത്തിലേക്ക് നയിച്ചു...തിരിച്ചു നാട്ടിലെത്തുക എന്ന സ്വപ്നം...പക്ഷെ ആ
സ്വപ്നം യാധാര്‍ത്യമാവാന്‍ ഒരുപാട് വര്‍ഷങ്ങള്‍ വേണ്ടിവന്നു...
...........................

അയാളിലെ ഓര്‍മ്മകള്‍ ഒരു നെടുവീര്‍പ്പായി...അടഞ്ഞിരുന്ന കണ്ണുകളിലെ ഇരുളിന് കട്ടി കൂടി...ഇടതു നെഞ്ചില്‍ എവിടെയൊക്കെയോ ആരോ ഇക്കിളിയിടുന്നതുപോലെ...നെറ്റിയില്‍ വിയര്‍പ്പുകണങ്ങള്‍ പൊടിഞ്ഞു...എന്തിനോവേണ്ടി ഉയര്‍ന്ന കൈ നിശ്ചലമായി താഴേക്ക്‌ വീണു...
............................

ഒരു ദിവസത്തെ ദുഖാചരണം...എങ്ങുനിന്നോ പൊഴിഞ്ഞ കണ്ണുനീരുകള്‍..ഒടുവില്‍ ഇലക്ട്രിക്‌ ശ്മശാനത്തിലെ തീച്ചൂളയില്‍ എരിഞ്ഞു അടങ്ങാന്‍ ഊഴം കാത്തു കിടക്കുമ്പോള്‍ ആരോ ചൂണ്ടി കാണിച്ചു..."അവിടെ പണം അടച്ചോളൂ.."


http://abithfrancis.blogspot.com/

മരണാനന്തരം

March 01, 2011 ദീപുപ്രദീപ്‌

ഞാന്‍ മരിച്ചു.
ആരും കരഞ്ഞില്ല.
വാഴയിലയ്ക്ക് ആളു പോയെങ്കിലും, എന്‍റെ നീളമുള്ള വാഴയില കിട്ടിയില്ല.
പിന്നെ കുറേപേര്‍ക്ക് വേണ്ടത് ഒരു മാവായായിരുന്നു,എനിക്ക് ചിതയൊരുക്കാന്‍. അക്കൂട്ടര്‍ പറമ്പിലേക്കിറങ്ങിനോക്കി,മാവും കണ്ടില്ല.
പക്ഷെ, ഇന്നലെ 'ജീവനോടെയുള്ള ഞാന്‍'എഴുതിയ ഒരു കുറിപ്പുകണ്ടു.
"നാളെ... ഞാന്‍ മരിക്കും....
തെക്കേമുറിയിലെ താക്കോലുകളഞ്ഞുപോയ അലമാറ കുത്തിത്തുറക്കണം.അതില്‍ നിറയെ ഞാനെഴുതി മുഴുമിപ്പിക്കാതെവെച്ച കഥകളാണ്‌.ആ കടലാസുകെട്ടുകള്‍ പുറത്തെടുത്ത് അതുകൊണ്ടെനിക്കൊരു ചിതയൊരുക്കണം.ഞാന്‍ എരിഞ്ഞടങ്ങേണ്ടത് ആ തീയിലാവണം."
ആരോ അതു ചെയ്തു.
കണ്ടുനിന്നവരാരും തടയാന്‍ പോയില്ല."മാവു ലാഭം!"
എന്‍റെ ചിത കത്തിത്തുടങ്ങി.
അന്തരീക്ഷത്തില്‍, കാലങ്ങളായി ആ വെള്ളകടലാസുകളില്‍ ഞാന്‍ ഒഴുക്കിക്കളഞ്ഞിരുന്ന മഷിയുടെ ഗന്ധം പരന്നു. സാമ്പ്രാണിപുകയ്ക്ക് മണമില്ലാതായി.
ആ കടലാസുകൂംബാരത്തില്‍ ഞാന്‍ വേവുമ്പോള്‍ എല്ലാവരും ഒരു കരച്ചില്‍ കേട്ടു.
അതെന്‍റെതായിരുന്നില്ല, എന്നെ പൊതിഞ്ഞുകിടന്ന എന്‍റെ കഥാപാത്രങ്ങളുടേതായിരുന്നു. ഞാന്‍ ജീവന്‍ കൊടുത്തിട്ടും വളര്‍ത്താതിരുന്ന ഭ്രൂണങ്ങളുടെ അവസാനത്തെ കരച്ചില്‍.
ഇതിനുമുന്‍പും അവര്‍ കരഞ്ഞിട്ടുണ്ട്.
എത്രയോ രാത്രികളില്‍, കാലുകള്‍ മേശപ്പുറത്തേക്കു നീട്ടിവെച്ച്, റെറ്റിങ്ങ്പാഡ് തുടയില്‍ അമര്‍ത്തിവെച്ച്, പുതിയ കഥയുടെ ബീജത്തിനായി കണ്ണടയ്ക്കുമ്പോള്‍, ഞാന്‍ കേള്‍ക്കാറുണ്ടായിരുന്നു ഇതേ കരച്ചില്‍.
ആ കരച്ചില്‍ എനിക്കൊരാസക്തിയായിരുന്നു. മരിച്ചിട്ടും ഞാനടിമപെട്ടിരിക്കുന്ന ലഹരി! അതുകൊണ്ടാണെന്‍റെ ചിത ഇങ്ങനെയായത്.

ആ കരച്ചില്‍ നിലവിളികളായി.
ആ നിലവിളികേട്ട ആരോഒരാള്‍ ചിതയിലേക്ക് വെള്ളമൊഴിച്ചു.
എന്‍റെ ചിത കെട്ടു.
കരിയാന്‍ തുടങ്ങിയ എന്‍റെ കഥാപാത്രങ്ങളെയെല്ലാം അയാള്‍ എന്നോട് ചോദിക്കാതെ വാരിയെടുത്തുകൊണ്ടുപോയി.
കൂടിനിന്നവര്‍ കഷ്ടം വെച്ച് പിരിഞ്ഞുപോയി. പാതിവെന്ത ഞാന്‍ മാത്രം ബാക്കിവന്നു.
ചോര വറ്റിയ, മാംസം കരിഞ്ഞുതീരാത്ത, എന്‍റെ ശവം ആ നനഞ്ഞ മണ്ണില്‍ ഒറ്റയ്ക്ക് കിടക്കുമ്പോള്‍, ദൂരെ എന്‍റെ ഭ്രൂണങ്ങള്‍ ചിരിക്കുന്നതു ഞാന്‍ കേട്ടു.
അവര്‍ക്കീ കാഴ്ച്ച ഒരു ലഹരിയായിയിരുന്നിരിക്കണം.


ദീപുപ്രദീപ്
www.deepupradeep.wordpress.com