സുഹൃത്തേ,
മലയാളകഥയുടെ സമകാലത്തെ രേഖപ്പെടുത്താനുള്ള ഒരു വിനീതശ്രമം..
അനുദിനം മാറുന്ന ജീവിതാവസ്ഥകളുടെ വൈവിധ്യവും വൈരുദ്ധ്യവും ഫലപ്രദമായി ഭാഷയിലേക്കു പരാവര്‍ത്തനം ചെയ്യുന്ന കഥാപരിശ്രമങ്ങള്‍ക്കായി ഒരിടം...
അതാണ് ’ഋതു-കഥയുടെ വസന്തം’ എന്ന ഈ ഗ്രൂപ്പ് ബ്ലോഗ്.
ഇടവേളയുടെ കൌതുകത്തിനപ്പുറം,
ചെറുകഥയെന്ന മാധ്യമത്തെ അതീവഗൌരവത്തോടെ സമീപിക്കുന്ന എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കുമായി,
ഈ വാതില്‍ തുറന്നുവെച്ചിരിക്കുന്നു..!!
കഥയെ സ്നേഹിക്കുന്ന എല്ലാവരും കടന്നു വരുക... കഥകള്‍ വായിക്കുക..എഴുതുക..
ഇവിടെ പ്രസിദ്ധീകരിക്കുന്ന കഥകളില്‍ നിന്ന്, ഓരോ മാസവും മികച്ച കഥകള്‍ ഒരു വിദഗ്ദ്ധസമിതി‍ തെരഞ്ഞെടുക്കുന്നതാണ്.!
വര്‍ഷാന്ത്യത്തില്‍, ഇങ്ങനെ തെരഞ്ഞെടുക്കുന്ന കഥകളില്‍, ഏറ്റവും മികച്ച രണ്ടു കഥകള്‍ക്ക് പുരസ്കാരവും നല്‍കുന്നതാണ്.!!



മുഖപടങ്ങളുടെ കാണാച്ചരടുകള്‍

April 13, 2010 രാജേഷ്‌ ചിത്തിര



മുറിയിലെ എയര്‍ കണ്‍ഡീഷണറിന്‍റെ നിശ്വാസം ശരീരത്തെ വല്ലാതെ തണുപ്പിച്ചപ്പോഴാണ് രവി കണ്ണു തുറന്നത്.തണുപ്പിന്റെ സൂചിമുനകുത്തല്‍ കാലുകളെ നോവിക്കാന്‍ തുടങ്ങിയിരുന്നു. കണ്ണുകള്‍ പതിയെ തുറക്കുന്നതിനിടയില്‍ അകലെ റെയില്‍വേ സ്റ്റേഷനില്‍ ഏതോ ട്രെയിന്‍ ചൂളംകുത്തി പാഞ്ഞു തുടങ്ങിയത് കേള്‍വിയില്‍ നിന്നുമകന്നു. തലയടക്കം മൂടി വച്ചിരുന്ന കനം കുറഞ്ഞ തുണി മെല്ലെ വകഞ്ഞു മാറ്റി,തന്റെ കാലുകള്‍ക്ക് മേല്‍ വെച്ചിരുന്ന വിദ്യയുടെ കാലുകളില്‍ നിന്നു സ്വന്തം ശരീരത്തെ അവളറിയാതെ ഊരിയെടുത്തു .ഏസിയുടെ താപനിയന്ത്രണത്തില്‍ മെല്ലെ വിരലമര്‍ത്തി. തിരിച്ചു വന്നു വിദ്യയെ മറികടന്നു കട്ടിലിന്റെ അങ്ങേതലക്കലേക്ക് കയറുമ്പോള്‍ അറിയാതെ അവളുടെ മുഖത്തേക്ക് പാളി നോക്കി.വല്ലാത്തൊരു ക്ഷീണം ആ മുഖത്തുണ്ട്‌ .ഒപ്പം ഈ തളര്‍ച്ചയിലും തന്നിലേക്ക് വലിച്ചടുപ്പിക്കുന്ന ഒരു ആകര്ഷണീയത അവളുടെ മുഖത്ത് മിന്നി തെളിയുന്നു.

കാതുകളില്‍ പെരുമഴയുടെ കാഹളം മുഴങ്ങവേ രവി വര്‍ഷങ്ങള്‍ പിന്നിലേക്ക്‌ ചെന്ന് ഒരു പതിനാറുകാരനായ ശ്രീനിയായി .ശക്തമായോരിടിയില്‍ കണ്ണടച്ചു പോയ വൈദ്യുത വിളക്കിനു താഴത്തെ ഇരുട്ടില്‍ ശ്രീനി സീതയോട് മല്ലിട്ടു.തള്ളി മാറ്റാന്‍ ശ്രമിക്കുന്നതിനിടയില്‍ സീതയുടെ കണ്ണില്‍ നീര്‍ച്ചാലുകള്‍ ഉറവ പൊട്ടി ."ശ്രീനിയേട്ട ,നമ്മള്‍ സഹോദരങ്ങളല്ലേ ...." അവളുടെ ശബ്ദം കരച്ചിലിലും പുറത്തെ മിന്നലിലും അവന്‍റെ കാതോരത്ത് നിന്നു അകന്നു നിന്നു.ഇടവപ്പാതിയുടെ കുത്തൊഴുക്കിലും വിയര്‍ത്ത് അവളില്‍ നിന്നെഴുനെല്‍ക്കുമ്പോള്‍ ശ്രീനി ആദ്യമായി കുമാറിന് മനസ്സു കൊണ്ട്‌ മാപ്പ് കൊടുത്തു.


രാസ്പുട്ടിന്റെ മാന്ത്രികശക്തിയില്‍ ആടിത്തളര്‍ന്ന് കസേരയിലേക്ക് വീണ ഒരു പതിമൂന്നുകാരന്റെ അനുഭവങ്ങളിലേക്ക്‌ പുതിയൊരു അധ്യായം കുറിച്ചു ചേര്‍ത്തത് കുമാറാണ് .അടുത്ത വീട്ടിലെ കോളേജില്‍ പഠിക്കുന്ന ഇരുപതുകാരന്‍.ശ്രീനി കുമാറിനെക്കുറിച്ചോര്‍ത്തു.സ്നേഹമായിരുന്നു കുമാറിന് ശ്രീനിയോട് .മറ്റാരോടും ഇല്ലാത്തൊരു സ്നേഹം .കേട്ടിപ്പിടിക്കാനും ,മടിയില്‍ വക്കാനും കൂടെ ഉറക്കാനുമുള്ള സ്നേഹം .അതു അനിയന്മാരില്ലാതെ ഒരു ജ്യേഷ്ടന്റെ സ്നേഹത്തിനപ്പുറം എന്തോ ആണെന്ന് തിരിച്ചറിഞ്ഞത് ആ ദിവസമാണ് .മടിയിലിരുത്തി ....കുമാര്‍ കഴുകിക്കളഞ്ഞ രവിയുടെ ട്രൌസരിലെ പാട് , ശ്രീനിയുടെ മനസ്സില്‍ കുമാറിനോട് ഉള്ള കറയായി;ഒരുപാട് കാലം .കുമാറിന്റെ പട്ടണത്തിലേക്കുള്ള പോക്ക് വരെ ആരുമില്ലാതെ ഇടവേളകള്‍ സ്നേഹം നിര്‍ബന്ധപൂര്‍വം പടര്‍ന്നോഴുകി.ശ്രീനി കുമാറിന്റെ സഹോദരിമാരുടെ വസ്ത്രങ്ങളില്‍ സ്ത്രൈണഭാവങ്ങളുടെ പുതിയ ചിത്രങ്ങള്‍ വരച്ചെടുത്തു.ഒടുവില്‍ കുമാറിന്റെ അസാന്നിധ്യതതില്‍ തന്റെ സഹപ്രായക്കാര്‍ക്ക് ശ്രീനി താന്‍ പഠിച്ച പാഠങ്ങള്‍ പഠിപ്പിച്ചു കൊടുത്തു .ഇരുള്‍ വീണ കാവിലെ വള്ളിപ്പടര്‍പ്പുകള്‍ക്കിടയില്‍ പരസ്പരം വള്ളികളായി പടര്‍ന്നും ,തിരക്കേറിയ തെരുവിന്റെ ഹൃദയത്തില്‍ തങ്ങളുടേതായ ലോകം തീര്‍ത്തും ,വെളിച്ചം കുറഞ്ഞ സിനിമ കൊട്ടകയുടെ കീറിത്തുടങ്ങയില്‍ സീറ്റില്‍ ഒന്നിന് മേല്‍ ഒന്നായും...

ഒടുവില്‍ തന്‍റെ സ്നേഹത്തിനു ഒരു നിറം മാത്രയുള്ളൂവെന്ന സംശയം ദൂരികരിക്കാനാണ് തറവാട്ടമ്പലത്തിലെ ചിറപ്പിനുവന്ന ചിറ്റയുടെ മകള്‍ സീതയെ ......അവള്‍ മഴ പെയ്ത ആ രാത്രിയെ ചെറുത്തു നിന്നുള്ളൂ .പിന്നിടുള്ള അഞ്ചു വര്‍ഷത്തോളം അവള്‍ ശ്രീനിയുടെ സ്നേഹം അനുഭവിക്കുകയായിരുന്നു.‍ മറ്റൊരാളുടെ കൈ പിടിച്ചു പടിയിറങ്ങും വരെ. ഏറെക്കാലത്തിനു ശേഷം രവി സീതയെക്കുറി ച്ചോര്‍ത്തു.മൂത്ത മകളുടെ മരണത്തിനു ശേഷം എല്ലാം അവള്‍ ചെയ്ത പാപത്തിന്റെ ഫലമെന്ന് പറഞ്ഞു പൊട്ടിക്കരയുന്ന അവളുടെ മുഖം മനസ്സില്‍ തെളിഞ്ഞു.ഒരിക്കലും ചെയ്തതൊന്നും പാപമായി തനിക്കു തോന്നാത്തതില്‍ പതിയെ പുഞ്ചിരിച്ചു.

സീത തനിക്കു മുമ്പില്‍ വാതില്‍ വലിച്ചടച്ച ആ തിരിച്ചു വരവിനിടയിലാണ് ആ തമിഴത്തിയെ കണ്ടത്.തോളില്‍ ഒരു പ്ലാസ്റ്റിക്‌ സഞ്ചിയുമായി അവള്‍ കാവിനുള്ളില്‍ ചുറ്റിത്തിരിയുകയായിരുന്നു.കറുത്തിരുണ്ട വടിവൊത്ത ശരീരവും തിളങ്ങുന്ന കണ്ണുകളും രവിക്കുമുന്നില്‍ ഒരു കരിവീട്ടി പ്രതിമ പോലെ തെളിഞ്ഞു വന്നു.ശ്രീനിയുടെ പുഞ്ചിരിക്കു മുറുക്കാന്‍ ചുവപ്പുള്ള പല്ലുകളാല്‍ അവളും പത്തരമാറ്റുള്ള ചിരി തിരിച്ചു കൊടുത്തു .ശ്രീനിയുടെ കണ്ണുകള്‍ കാട്ടിക്കൊടുത്ത വഴിയെ അവള്‍ കാവിനുള്ളിലേക്ക് നടന്ന്‌ കയറി.ഏത് നിമിഷത്തിലാണ് അവള്‍ക്കു തന്‍റെ ഇഷ്ടങ്ങള്‍ അനിഷ്ടങ്ങളായത്? ശ്രീനി ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു .അവളുടെ കൈനഖപ്പാടുകളില്‍ നിന്നു രക്തം പൊടിച്ചെന്നോണം മെല്ലെ നെഞ്ചു തടവി .എന്തൊരു ശക്തിയായിരുന്നു അവള്‍ക്ക്..തന്നെ തള്ളി മാറ്റുമ്പോള്‍ ...തന്നിലെ വാശി ഉണര്‍ത്തും പോലെ.അവളെ അടക്കി കിടത്താന്‍ ശ്രമിക്കുന്നതിനിടയില്‍ താഴെ നിലത്തു നിന്നു കയ്യില്‍ തടഞ്ഞത് ഒരു ചെറു കല്ലാണ്.തലയില്‍ ,പലവട്ടം ...മണ്ണിന്റെ തവിട്ടു കാന്‍വാസില്‍ ചുവന്ന ചായത്തിന് നടുവില്‍ മുടി വിടര്‍ത്തി അവളങ്ങനെ കണ്ണില്‍ തെളിയവെ ശ്രീനി കണ്ണുകള്‍ ഇറുക്കിയടക്കാന്‍ ശ്രമിച്ചു.സ്റ്റേഷനില്‍ നിന്നു ചൂളം കുത്തി ത്തുടങ്ങിയ ട്രെയിലേക്കു ഓടിക്കയറിയ സന്ധ്യയോര്‍ത്തു രവി വല്ലാതെ കിതച്ചു.
വിദ്യ എന്തോ ഓര്‍ത്തിട്ടെന്നോണം രവിക്ക് നേരെ തിരിഞ്ഞു.പാതിയുറക്കത്തില്‍ അവളുടെ കൈകള്‍ രവിയുടെ നെഞ്ചില്‍ തിരഞ്ഞു.രവി അവളെ തന്നോട് ചേര്‍ത്ത് പിടിച്ചു അവളുടെ മുഖം തന്‍റെ നെഞ്ചോട്‌ ചേര്‍ത്ത്, അവളുടെ ചുമലില്‍ തന്‍റെ വിരലുകളോടിച്ചു .ഓര്‍മ്മകളുടെ ആലസ്യത്തില്‍ നിന്നുണര്‍ന്നു കഴിഞ്ഞ കുറെ മണിക്കൂറുകള്‍ അവര്‍ പരസ്പരം പോരടിച്ചു ,കീഴടങ്ങിയ രതിയുടെ യുദ്ധമുഖത്തേക്ക് പതിയെ നടന്നടുത്തു.ആസക്തിയുടെ ഹെയര്‍ പിന്‍ വളവുകളില്‍ വിദ്യ രവിക്കൊരു ചേരുന്ന സഹയാത്രികയായി .പരസ്പരം കിതച്ചു തളര്‍ന്നു അവര്‍ കണ്ണുകളില്‍ നോക്കി ചിരിച്ചു .രവി മച്ചിലെ ചലിക്കാത്ത ഫാനിലേക്ക് നോക്കി കിടന്നു.വിദ്യ തളര്‍ച്ചയില്‍ കണ്ണുകള്‍ ഇറുക്കിയടച്ച്‌ വശം ചരിഞ്ഞു കമിഴ്ന്നു കിടന്നു.അവളുടെ നഗ്നമായ ചുമലിലൂടെ വിയര്‍പ്പിന്റെ ചാലുകള്‍ തെളിഞ്ഞു നിന്നു.

മൂന്നു മാസം മുന്‍പ് ഒരു സായാഹ്നത്തില്‍ മലയാളികളുടെ ഒരു സൌഹൃദ കൂട്ടായ്മയില്‍ വെറുമൊരു "ഹായ്‌ " പറഞ്ഞു തുടങ്ങുമ്പോള്‍ അവളുടെ മുഖം റാണി മുഖര്‍ജിയുടെതായിരുന്നു .പിന്നെ അവിടെ ദീപികാ പദുക്കോണും ,റീമയും സ്ഥാനം പിടിച്ചു.റാണി മുഖര്‍ജിയോടു സംസാരിച്ചു തുടങ്ങിയ ഹൃതിക് റോഷന്‍ പിന്നീട് ഷാഹിദും പ്രിഥ്വിരാജുമായി.ഹാള്‍ദിയയിലെ ഉഷാ ബാനര്‍ജിയെന്ന ഇരുപതുകാരിയോട് മൂന്നു മാസം നീണ്ട പ്രണയത്തിനും രണ്ടു ദിവസം ഹൌറയിലെ ഒരു ഹോട്ടലിലെ തണുപ്പില്‍ പരസ്പരം ചൂടുപകര്‍ന്ന ദിനരാത്രങ്ങള്‍ക്കുമൊടുവില്‍ സുദേവ് എന്ന ഒറീസ്സക്കാരനില്‍ രവിയിലേക്ക് വേഷം മാറിയതിന്റെ കൃത്യം രണ്ടാം നാളിലാണ് വിദ്യയെ കാണുന്നത് .മൂന്നു മാസം അവള്‍ക്കു കൊടുത്ത സമയപ്പട്ടികക്കനുസരിച്ചു വൈകുന്നേരം ഏഴു മണിമുതല്‍ ഒന്‍പതു വരെ അവള്‍ക്കിഷ്ടമുള്ളത് പറഞ്ഞു.അവള്‍ക്കിഷ്ടമുള്ള താരങ്ങള്‍ രവിയുടെയും പ്രിയപ്പെട്ടവരായി .അവള്‍ക്കിഷ്ടമുള്ള നിറങ്ങളില്‍ വെബ് കാമിന്റെ ചെറുകണ്ണിനു മുന്നില്‍ തപസ്സിരുന്നു.

ഒടുവില്‍ പഹാഡ് ഗന്ജിലെ ഈ ഇടത്തരം ഹോട്ടലില്‍ എന്നോടൊപ്പം ....സൗത്ത് എക്സിലെ അവള്‍ പറഞ്ഞ സ്റ്റോപ്പില്‍ രവിയെത്തുമ്പോള്‍ വിദ്യ തോളില്‍ ഒരു ബാഗുമായി രണ്ടു ദിവസത്തേക്കുള്ള ഔദ്യോഗികയാത്രക്ക് തയ്യാറായി നിന്നിരുന്നു.ഡല്‍ഹിയുടെ അതിര്‍ത്തി പട്ടണമായ ഗുര്‍ഗാവില്‍ നിന്നും ഒരു ദിവസം മുന്‍പ് ഹോട്ടലില്‍ മുറിയെടുക്കുമ്പോള്‍ വിവരപുസ്തകത്തില്‍ രവി ഭോപ്പാലില്‍ നിന്നും ഭാര്യയെ കാണാന്‍ രണ്ടു ദിവസത്തേക്ക് വന്ന ഭര്‍ത്താവായി.

ആലസ്യം അവളെ ഉറക്കത്തിലേക്കു കൈപിടിച്ച് കയറ്റവേ റെയില്‍വേ സ്റ്റേഷനില്‍ നിന്നും മറ്റേതോ ട്രെയിന്‍ പുറപ്പെടുന്ന ശബ്ദത്തിലെ രവി വീണ്ടും ഓര്‍മ്മകളുടെ മറ്റൊരു സ്റേഷനിലേക്ക് യാത്ര പുറപ്പെട്ടു.എപ്പോഴുമുണ്ട് മനസിനെ കീറി മുറിച്ച് ഒരു ട്രെയിന്‍ ....ലഹരിയുടെ കുടക്കീഴില്‍ ബോധത്തെ അകറ്റി വികാരം ശമിപ്പിക്കാനൊരു ശരീരം തേടി അലഞ്ഞ ഒരു രാത്രി. നര്‍മ്മദക്ക് കുറുകെ വെള്ളക്കാരന്‍ കെട്ടിയ ലോഹപ്പാലത്തിന്റെ ഇങ്ങെ തലക്കല്‍ ബറൂച്ചിലെ സ്ഥിരം വീടുകളും നപുംസക തെരുവും തിരഞ്ഞു തളര്‍ന്നു വരുമ്പോഴാണ് പെണ്‍മുഖമുള്ള ആ നേപ്പാളി ചെക്കനെ കണ്ടത് .കയ്യിലെ മദ്യത്തില്‍ നിന്നൊരു പങ്കും കൊടുത്തു അവനുമായി അബോധത്തിനെ ഇടനാഴിയില്‍....റെയില്‍വേ ട്രാക്കില്‍ അവനെ കുറുകെ വച്ചു ,റോഡു മുറിച്ചു കടക്കുമ്പോള്‍ പിന്നില്‍ കേട്ട ഇരമ്പം ക്ഷണിക്കാത്ത അതിഥിയെ പോലെ ട്രെയിന്‍ ഒച്ച പോലെ ഇരമ്പിക്കയറും ഇതു പോലെ ബോധം ബാക്കിയുള്ള നേരങ്ങളില്‍ .മെല്ലെ കണ്ണടച്ചു കിടന്നു.

എവിടെനിന്നോ കേട്ട അഞ്ചു മണിയുടെ സൈറെന്‍ ആണ് ഉറക്കത്തില്‍ നിന്നുണര്ത്തിയത്.വിദ്യയുടെ തളര്‍ന്ന കൂര്‍ക്കം വലി തുടരവേ രവി മെല്ലെ എണീറ്റു.അവളുടെ നെറ്റിയില്‍ പതിയെ ചുംബിച്ചു.അവളുടെ നഗ്നത ആസ്വദിക്കാനെന്നോണം അകന്നു മാറി കിടന്നിരുന്ന പുതപ്പെടുത്തു അവളെ പുതപ്പിച്ചു.പിന്നെ തന്‍റെ നഗ്നതയ്ക്ക് മേലേ വസ്ത്രങ്ങളുടെ ആവരണം അണിയിച്ചു.മുടി ചീകിയൊതുക്കി ഷോള്‍ഡര്‍ ബാഗില്‍ നിന്നും പേര്‍സ് എടുത്ത് കയ്യില്‍ പെട്ട പണം മുഴുവന്‍ മേശമേല്‍ വച്ചു.വാതില്‍ പതിയെ ചാരി തെളിഞ്ഞു തുടങ്ങിയ വഴിയിലൂടെ അയാള്‍ തന്നെ കാത്തിരിക്കുന്ന പുതിയ പേരുകളിലേക്കും,രാത്രികളിലേക്കും മെല്ലെ ചുവടുകള്‍ വച്ചു.

13 Comments, Post your comment:

priyag said...

ഇത് മാത്രമേ ഇയാള്‍ക്ക് പണിയുള്ളൂ ദുഷ്ട്ടന്‍ രവി .

Anonymous said...

posting date onnu shradhichaal kollam..april 2012 ennanu..athu 2010 aakiyaal nannayirunnu...
plz do stick on to the posting rules..

Unknown said...

sariyaa unnilole iyaakku ithu maathrammanu pani annu thonunnu.!!! ha ha ha ha

വീകെ said...

ഞരമ്പു രോഗമാ...!!

JIGISH said...

നന്നായി, ഒരു വ്യക്തിയിലടങ്ങിയിരിക്കുന്ന
ഒരുപാടു വ്യക്തികള്‍...ഒരു മുഖത്തിനുള്ളിലെ
നിരവധി മുഖങ്ങള്‍..ഒരു പേരിനടിയിലെ പല പേരുകള്‍..!!

പുതിയ കാലമുണ്ട്..അതിന്റെ സങ്കീര്‍ണ്ണതയും.
ലൈംഗികതയുണ്ട്..അതിന്റെ പിരിവുകളും..
മനോവിജ്ഞാനമുണ്ട്..അതിന്റെ സൌന്ദര്യവും..!!

രാജേഷ്‌ ചിത്തിര said...

Thanks dear readers..........

Manoraj said...

കഥ എഴുത്ത് നന്നായി.. പിന്നെ പ്രമേയം .. എന്തോ പലപ്പോഴും മലയാളിക്ക് അംഗീകരിക്കാൻ കഴിയാത്ത എന്നാൽ ഇവിടെ ഏറ്റവും അധികം നടക്കുന്ന ഒരു വിഷയം.. പക്ഷെ രാജേഷിന്റെ പല കഥകളിലും ഇത് അല്ലെങ്കിൽ ഇതിനോട് സാമ്യമുള്ള വിഷയം കാണുന്നു.. ഒന്ന് ശ്രദ്ദിക്കുമല്ലോ.. രാജേഷിൽ നല്ലൊരു ക്രാഫ്റ്റ്സ് മാൻ ഉണ്ട് എന്ന് തോന്നിയത് കൊണ്ട് പറഞ്ഞതാണ് കേട്ടോ..

പിന്നെ, ഋതുവിലെ പോസ്റ്റുകളെ കുറിച്ച് ഇനിയും പറയാതിരുന്നാൽ ശരിയാവില്ല.. രാജേഷ്, എന്തിന്റെ പേരിലാണെങ്കിലും ഋതുവിൽ പോസ്റ്റ് ചെയ്യുന്ന കഥ ഡിലീറ്റ് ചെയ്യാതിരിക്കാൻ ശ്രദ്ധിക്കണം.. കാരണം ഈ കഥ തന്നെ ഒരിക്കൽ വായിച്ച് പലരും കമന്റ് ചെയ്തതാണെന്നാണ് എന്റെ ഓർമ്മ.. ഗ്രൂപ്പ് ബ്ലോഗുകൾക്കുള്ളിൽ നിൽക്കുമ്പോൾ നമ്മൾ അതിന്റെ രീതികൾക്കൊപ്പം സഞ്ചരിക്കാൻ ബാധ്യസ്ഥരാണ്.. ഋതുവിൽ പലപ്പോഴും കാണുന്ന ഒരു കാര്യമാണ് മറ്റൊരാൾ ഷെഡ്യൂൾ ചെയ്ത ടൈം സ്ലോട്ടിൽ വേറൊറാൽ പോസ്റ്റ് ചെയ്യുന്നത്.. അത് നല്ലതല്ല.. കാരണം എല്ലാവരും കഥ വായിക്കപ്പെടാൻ തന്നെ ഇവിടെ പോസ്റ്റ് ചെയ്യുന്നതെന്ന തിരിച്ചറിവ് നമ്മൾ കാത്ത് സൂക്ഷിക്കേണ്ടതുണ്ട്.. ഇനിയും അഡ്മിൻ ഇതിൽ ശ്രദ്ധിച്ചില്ലെങ്കിൽ പല നല്ല പോസ്റ്റുകളും ആരും വായിക്കാതെ വിസ്മ്രതിയിൽ ആണ്ട് പോകും.. ദയവായി ആർക്കും പരിഭവം തോന്നില്ലെന്ന് കരുതട്ടെ..

രാജേഷ്‌ ചിത്തിര said...

Thanks : Sona and Mano....

മനോ, ഞാന്‍ പോസ്റ്റു ഗാപ്പിട്ടാണു പോസ്റ്റിയതു..അതും നേരത്തെ തീയതി സെറ്റുചെയ്തതാണ്.
പിന്നെ അതെ തീയതി വേറൊരു പോസ്റ്റ് വന്നതു കൊണ്ടു തീയതി മാറ്റിയെന്നേ ഉള്ളൂ...

ഡിലീട്ട് ചെയ്തില്ല.നിരീക്ഷണങ്ങള്‍ക്ക് നന്ദി.

ഉപരിപ്ലമായ പല കമണ്ടുകളും വായനയുടെ ആഴം പൊലെ എന്നു കരുതുന്നു.
അല്ലെങ്കില്‍ എഴുത്തിന്റെ ശൂന്യതയെന്നൊ ....

മീരാജെസ്സി said...

നല്ല കഥ.. നല്ല അവതരണവും.. മുഖപടങ്ങളുടെ ആവരണനാവരണങ്ങളുടെ തുടർച്ച,അവയുടെ അവസാനമില്ല്ലാത്ത യാത്രയും.. നന്നായിട്ടുണ്ട്..

വിനയന്‍ said...

നല്ല കഥ...നല്ല എഴുത്ത്...തുടക്കം മുതല്‍ ഒടുക്കം വരെ നല്ല ഫ്ലോ...എനിക്ക് വളരെ ഇഷ്ട്ടപ്പെട്ടു ഈ കഥ...ഇനിയും നല്ല വേറിട്ട പ്രമേയങ്ങളുമായി വരാന്‍ കഴിയട്ടെ...

എന്‍.ബി.സുരേഷ് said...

ബാല്യം ഒരു കൌതുകമാണ്. ഒരു നിഷ്കളങ്കത ആണ്. അതിനു മുകളില്‍ തീമഴപൊലെ ക്ഷതം വന്നു വീണാല്‍ പിന്നെ ഭാവിയില്‍ എന്താവും എന്നു ആര്‍ക്കും പറയാന്‍ കഴിയില്ല.
ഹിറ്റ്ലറുടെ ബാല്യത്തിലെ പ്രശ്നങ്ങള്‍ ലോകത്തിനു തന്നെ പിന്നീട് ദുരന്തം സമ്മാനിച്ചു. നമ്മുടെ കാലത്ത് കുട്ടികല്‍ വല്ലാതെ ലൈംഗിക ചൂഷണത്തിന് വിധേയരാവുന്നുണ്ട്. അതു പിന്നീടു അവരുടെ ബാക്കി ജീവിതത്തെ താറുമാറാക്കുന്നുണ്ട്. അവരെ ക്രിമിനലുകലാക്കുന്നു. സിഡ്നി ഷെല്‍ഡ്ന്റെ master of the game എന്ന നൊവലില്‍ ഒരു കഥാപാത്രമുണ്ട്.
ജൊര്‍ജ്ജ് മെല്ലിസ്. കുട്ടിക്കാലത്ത് അവന്റെ കളിക്കൂട്ടുകാരനുമൊത്തു നഗ്നരായി കളിച്ചതീന് അഛന്‍ അവന്റെ ജനനേന്ദ്രിയത്തില്‍ സിഗററ്റു വച്ചു പൊള്ളിച്ചു. ഇതിന്റെ ഫലം പിന്നീടു അയാള്‍ പരിചയപ്പെട്ട എല്ല പെണ്‍കുട്ടികളും അനുഭവിച്ചു. സ്ത്രീയെ പ്രകൃതി വിരുദ്ധമായി ഭോഗിക്ക്ഛു മുരിവെല്ല്‍പ്പിക്കുക അയാളുടെ ഹോബിയായി.
ഹിറ്റ്ലര്‍ പെണ്‍കുട്ടികളെ നഗ്നരാക്കി ചാട്ടവാറു കൊണ്ടടിക്കുന്നത് ഹരമാകിയിരുന്നല്ലോ.
രവിയും അത്തരത്തിലാണ് രൂപപ്പെട്ടത്.(ഖസാക്കിലെ രവി ചിറ്റമ്മയെ ശരീരം കൊണ്ടറിഞ്ഞു നാടുവിടുന്നുണ്ടല്ലോ)
എം.ടി.യുടെ കാലത്തിലെ സേതു ബാല്യത്തിലനുഭവിച്ച പ്രശ്നങ്ങളാലാണോ എന്തോ പിന്നീട് ജീവിതത്തില്‍ ഒരുപാട് സ്ത്രീകളെ തന്റെ കിടക്കയിലേക്ക് ക്ഷണിക്കുകയും പുറന്തള്ളുകയും ചെയ്യ്യുന്നുണുട്. രാജേഎഷിന്റെ രവി ചിറ്റമ്മയുടെ മകളെ കീഴടക്കുന്ന പോലെ സേതു സുമിത്രയെയും തങ്കമണിയെയും കീഴടക്കുന്നുണ്ട്. ഒടുവില്‍ സുമിത്ര സേതുവിനോടു പറയുന്നു. “സേതുവിന് ഒരാളോടേ സ്നേഹമുണ്ടായിരുന്നുള്ളു. സേതുവിനോടു മാത്രം.” അത് ഈ രവിക്കും ചേരും.
മനോരൊഗത്തിന്റെ ഒരു മരയാണ് മാരമായ രീതിയിലുള്ള ഈ സെക്സ്. അയാള്‍ ഒരു പെണ്ണില്‍ നിന്നും മറ്റൊരാളിലെക്കു സഞ്ചരിക്കുന്നു. വലരെ പ്രകൃതമായി. പദ്മരാജന്റെ ഉദകപ്പോളയില്‍ മനു ഇത്തരത്തിലൊരു ജന്മമാണ്. സെക്സിന്റെ വൈകൃതത്തില്‍ അഭിരമിക്കുന്നവന്‍.എം.ടി.യുടെ ഉയരങ്ങളില്‍ എന്ന സിനിമയില്‍ ഈ സ്വഭാവമുള്ള നായകനുണ്ട്. ഇണ ചേര്‍ന്ന പെണ്ണിനെ എവകവരുത്താന്‍ നടക്കുന്നവന്‍. ഇണ ചേര്‍ന്ന ശെഷം ആണ്‍ചിലന്റ്തിയെ തിന്നുന്ന പെണ്‍ചിലന്റ്തിയുടെ എതിര്‍ രൂപം.
കാമം മാത്രമാണ് ജീവിതം എന്ന മലയാളിയുടെ ഒരു മനസ്സ് ഈ കാഥയിലുണ്ട്. സ്ത്രീ ശരീരമാണ് ആത്യന്തികമായി ഇന്നത്തെ പുരുഷന്റെ ലക്ഷ്യം. use and throw എന്ന new generation culture. ഒര്രിക്കല്‍ മാത്രം ഉപയോഗിക്കാനുള്ള ഒരു സുഖോപകരണം. ആ വലയില്‍ വീഴാന്‍ നടക്കുന്ന ഒരുപറ്റം ജന്മങ്ങള്‍.
wife എന്നതിന് wonderful instrument for enjoyment എന്ന് നിര്‍വചനം നല്‍കുന്നാ ഒരു കാലം.
ആ കാലത്തിന്റെ സ്പന്ദനങ്ങള്‍ ഈ കഥയിലുണ്ട്.

കഥയില്‍ ക്ലീഷെ ആയിപ്പോയ ചില പ്രയോഗങ്ങള്‍ വരുന്നൂ. ഒരുപാട് വേട്ടകളുടെവിവരണങ്ങള്‍ വന്നതിനാല്‍ കുരച്ചു ഡ്രൈ ആയി.

ഭൂമിയും പെണ്ണും എന്നും ആണിനു മേയാനുള്ള ഇടങ്ങളാണെന്നുള്ള ഒരു സ്ഥാപിത താല്പര്യം എന്നോ വന്നുചേര്‍ന്നു.
രാജേഷ് കഥയുടെ ക്രാഫ്റ്റില്‍ ശ്രദ്ധ വയ്ക്കണം.
കഥയില്‍ മലയാളിയുടെ മനസ്സും ശരീരവുമൂണ്ട്.

രാജേഷ്‌ ചിത്തിര said...

നന്ദി : മീര ജെസ്സി ,വിനയന്‍,സുരേഷ്,,,

@ സുരേഷ് : വിശദമായ ഈ ആസ്വാദനത്തിന് ഒരു പാടു നന്ദി.
മലയാളികള്‍ പൊതുവേ സമ്മതിച്ചു കൊടുക്കത്തതും എന്നാല്‍
വള്രെ ആഴത്തില്‍ അവനില്‍ വേരൂന്നിയതുമായ
ലൈംഗ്ഗിക സംബന്ധിയായ ചില ചിന്തകളെ വായനക്കാര്‍
എങ്ങനെ സ്വീകരിക്കുമെന്ന് സംശയമുണ്ടായിരുന്നു.
തുടക്കതില്‍ കിട്ടിയ ചില അഭിപ്രായങ്ങള്‍ തൊലിപ്പുറത്തെ
വായനയുടെയും, മൂടി വെയക്കാനും, അമര്‍ത്തപ്പെടെണ്ടതുമായ
ഒന്നാണ് രെതി അല്ലെങ്കില്‍ അതുമായ ബന്ധപ്പെട്ടവയൊക്കെ
എന്ന് അരയ്ക്കിട്ടുറപ്പിക്കുന്നതായി.

സോനയും മനോരാജും പറഞ്ഞ പോലെ ,രവിമാര്‍ നമുക്കിടയിലും
കുറഞ്ഞ അളവിലെങ്കിലും നമ്മളിലും ഉണ്ടെന്നതാണ് സത്യം.

വാത്സ്യായനന്‍ said...

ഒരു ഭീതിയോടെയല്ലാതെ വായിക്കാന്‍ കഴിയില്ല... നന്നായിരിക്കുന്നു, രാജേഷ്‌.