സുഹൃത്തേ,
മലയാളകഥയുടെ സമകാലത്തെ രേഖപ്പെടുത്താനുള്ള ഒരു വിനീതശ്രമം..
അനുദിനം മാറുന്ന ജീവിതാവസ്ഥകളുടെ വൈവിധ്യവും വൈരുദ്ധ്യവും ഫലപ്രദമായി ഭാഷയിലേക്കു പരാവര്‍ത്തനം ചെയ്യുന്ന കഥാപരിശ്രമങ്ങള്‍ക്കായി ഒരിടം...
അതാണ് ’ഋതു-കഥയുടെ വസന്തം’ എന്ന ഈ ഗ്രൂപ്പ് ബ്ലോഗ്.
ഇടവേളയുടെ കൌതുകത്തിനപ്പുറം,
ചെറുകഥയെന്ന മാധ്യമത്തെ അതീവഗൌരവത്തോടെ സമീപിക്കുന്ന എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കുമായി,
ഈ വാതില്‍ തുറന്നുവെച്ചിരിക്കുന്നു..!!
കഥയെ സ്നേഹിക്കുന്ന എല്ലാവരും കടന്നു വരുക... കഥകള്‍ വായിക്കുക..എഴുതുക..
ഇവിടെ പ്രസിദ്ധീകരിക്കുന്ന കഥകളില്‍ നിന്ന്, ഓരോ മാസവും മികച്ച കഥകള്‍ ഒരു വിദഗ്ദ്ധസമിതി‍ തെരഞ്ഞെടുക്കുന്നതാണ്.!
വര്‍ഷാന്ത്യത്തില്‍, ഇങ്ങനെ തെരഞ്ഞെടുക്കുന്ന കഥകളില്‍, ഏറ്റവും മികച്ച രണ്ടു കഥകള്‍ക്ക് പുരസ്കാരവും നല്‍കുന്നതാണ്.!!



അച്ഛന്‍ മരിച്ചു

February 23, 2010 പട്ടേപ്പാടം റാംജി

കാക്കേം പട്ടീം തൂറിയ ഭാരതപ്പുഴയുടെ പഞ്ചാരമണലില്‍ മുട്ടുകാല്‍ ഊന്നിയിരുന്നാണ് അച്ഛനെ ഞാന്‍ സ്വര്‍ഗ്ഗത്തിലേക്കയച്ചത്‌.

ചെളിപിടിച്ച് വൃത്തികെട്ട പുണൂല്‍ ധാരികളായ രണ്ടു നമ്പൂതിരിമാരാണ്‌ അച്ഛനെ യാത്രയാക്കാന്‍ കാര്‍മ്മികത്വം നല്‍കിയത്‌. കേട്ട്‌ തഴമ്പിച്ച ഏതോ മന്ത്രോച്ചാരണങ്ങള്‍ പറപറ ശബ്ദത്തോടെ നമ്പൂതിരിമാരുടെ വായില്‍ നിന്ന്‌ പുറത്തുചാടിക്കൊണ്ടിരുന്നു. രാവിലെ നാലുമണി കഴിഞ്ഞതെ ഉള്ളു. തണുപ്പില്‍ ശരീരമാകെ മരവിച്ചിരിക്കുന്നു. തണുപ്പിന്‍റെ കാഠിന്ന്യത്താല്‍ ശരീരം വിറച്ചുകൊണ്ടിരുന്നു. പല്ലുകള്‍ കൂട്ടിയിടിക്കുന്നു. ഭാരതപ്പുഴയിലെ തണുത്ത വെള്ളത്തില്‍ മുങ്ങി നിവര്‍ന്ന്‌ മണലില്‍ വന്നിരുന്നപ്പോള്‍ നമ്പൂതിരിമാരെ മനസ്സില്‍ പിരാകി.



എന്‍റൊപ്പം രണ്ടനിയത്തിമാരേയും നമ്പൂതിരിമാര്‍ വെള്ളത്തില്‍ മുക്കിച്ചു. ദര്‍ഭപ്പുല്ലുകൊണ്ട്‌ ചെറിയ വളയമുണ്ടാക്കി എന്‍റെ കൈവിരലിലിട്ടു. നനച്ചുവെച്ചിരിക്കുന്ന എള്ളും അരിയും എടുത്ത്‌ അച്ഛനെ മനസ്സില്‍ ധ്യാനിച്ച്‌ നാക്കിലയിലേക്കിട്ടു. നമ്പൂതിരിമാര്‍ കല്‍പിച്ചുകൊണ്ടേയിരിക്കുന്നു

-പൂവെട്ക്കൂ..
ധ്യാനിക്കൂ..
ഇടു..
അരിയെടുക്കൂ.. ധ്യാനിക്കൂ..ഇടു-
പല തവണ ആവര്‍ത്തിച്ചു. ഇനി ദക്ഷിണ വെക്കു. ദക്ഷിണ കൊടൂത്തു. നമ്പൂതിരിമാരുടെ നോട്ടം നോട്ടിലേക്കായി. ദക്ഷിണ വാങ്ങി നോക്കിയ അവര്‍ വീണ്ടും മുങ്ങി വരാന്‍ കല്‍പിച്ചു. മനസ്സലിഞ്ഞതുകൊണ്ടാകാം ഇത്തവണ അനിയത്തിമാരെ മുങ്ങലില്‍ നിന്ന്‌ ഒഴിവാക്കിയിരുന്നു. ഞാന്‍ മുങ്ങി നിവര്‍ന്ന്‌ വിറച്ചുകൊണ്ട്‌ ബാലിത്തറയിലേക്ക് നടന്നു. സഹോദരിമാരുടെ നനഞ്ഞൊട്ടിയ ശരീരം നമ്പൂതിരിമാരുടെ ചൂഴ്ന്നിറങ്ങുന്ന കഴുകന്‍ കണ്ണുകള്‍ കൊത്തിവലിക്കുന്നു. അച്ഛനെ മാത്രം മനസ്സില്‍ നിനച്ച്‌ തൊഴുകൈകളോടെയിരിക്കുന്ന സഹോദരിമാര്‍ ഒരു നിമിഷം എന്തു ചെയ്യണമെന്നറിയാതെ പകച്ചുപോയി. എന്‍റെ തിരിച്ചുവരവ്‌ അവര്‍ക്ക്‌ ധൈര്യം പകര്‍ന്നു.


വീണ്ടും മണലിലിരുന്ന്‌ അരിയും പൂവും ഏറ്‌ തുടര്‍ന്നു.
-ദക്ഷിണ-.
ദക്ഷിണയുടെ കനം കുറയുമ്പോള്‍ അവരെന്നെ ആവര്‍ത്തിച്ചാവര്‍ത്തിച്ച് വെള്ളത്തില്‍ മുക്കിക്കൊണ്ടിരുന്നു. ആ സമയം സഹോദരിമാരെ മണലിലിരുത്തി അവരുടെ സൗന്ദര്യം ആവോളം നുകര്‍ന്നുകൊണ്ടിരുന്നു ആ വൃത്തികെട്ട ജന്തുക്കള്‍. ഞാന്‍ തണുത്ത്‌ വിറച്ച്‌ മരിച്ച്‌ പോകുമൊ എന്നുപോലും ഭയപ്പെട്ടു. നിരവധി തവണ ഭാരതപ്പുഴയില്‍ മുങ്ങിമുങ്ങി എന്‍െറ ക്ഷമ നശിച്ചു.


അവസാനനാളുകളില്‍ അച്ഛനും ഇങ്ങിനെ ക്ഷമ നശിച്ചിട്ടുണ്ടാകാം. മരിക്കാനായ്‌ കിടക്കുന്നു എന്ന തിരിച്ചറിവ്‌ ഒരുപക്ഷെ ക്രൂരമായിരുന്നിരിക്കണം. എണ്‍പത്‌ വയസ്സ്‌ പിന്നിട്ടെങ്കിലും പ്രായത്തിന്‍റേതായ തളര്‍ച്ച അവസാനനാളുകളിലും ശരീരത്തെ ബാധിച്ചിരുന്നില്ല. ചെറുപ്രായത്തില്‍ നന്നായി അദ്ധ്വാനിച്ചിരുന്നതുകൊണ്ടായിരിക്കണം ആ പ്രായത്തിലും ആരോഗ്യം ക്ഷയിക്കാതിരുന്നത്‌. പെട്ടെന്നാണ് ശരീരം തളര്‍ന്നത്‌. സംസാരിക്കുന്നതിന്‌ പ്രയാസമില്ലായിരുന്നു. അന്നൊന്നും മരിക്കുമെന്ന്‌ അച്ഛനും കരുതിയിട്ടുണ്ടാകില്ല. പിന്നെപ്പിന്നെ വീട്ടില്‍ കിടക്കാന്‍ കഴിയാത്ത അവസ്ഥയായി. ഇളയസഹോദരിയായിരുന്നു അന്നൊക്കെ അച്ഛനെ പരിചരിച്ചിരുന്നത്‌.


കുറെ ദൂരെ, അന്നന്നത്തെ അന്നത്തിനുവേണ്ടിയുള്ള തത്രപ്പാടില്‍ പാടുപെടുകയായിരുന്നു ഞാന്‍. അതിനിടയില്‍ അച്ഛനെ വേണ്ടത്ര ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ലെന്ന കുറ്റബോധം ഇപ്പോഴെന്നെ വേട്ടയാടുന്നുണ്ട്‌. വളരെ കഷ്ടപ്പെട്ടാണെങ്കിലും ആശ്രുപത്രിയിലെ എന്‍െറ സാന്നിധ്യം അച്ഛന് ആശ്വാസമായിരുന്നെന്നു് ഞാന്‍ മനസ്സിലാക്കിയിരുന്നു. സംസാരിക്കാന് കഴിയുന്നില്ല, തീരെ ക്ഷീണിച്ചു എന്നൊക്കെ അനിയത്തി ഫോണില്‍ പറഞ്ഞപ്പോഴും ഞാനിത്രയ്ക്കും കരുതിയിരുന്നില്ല. കണ്ടപ്പോള്‍ വല്ലായ്മ തോന്നി. ശരീരമെല്ലാം ശോഷിച്ച്‌ എല്ലും തോലുമായിരിക്കുന്നു. ആരോഗ്യം ക്ഷയിച്ച് അനങ്ങാനാകാതെ കട്ടിലില്‍ തളര്‍ന്നുകിടപ്പാണ്‌. എന്നെ കണ്ടതും ചലനശേഷി നഷ്ടപ്പെടാത്ത കണ്ണുകളില്‍ തെളിച്ചത്തിന്‍റെ നീര്‍കണങ്ങള്‍ നിറഞ്ഞതും വേദനയുടെ രൌദ്രഭാവങ്ങള്‍ ഇടതു ചുണ്ടിനു താഴെ വിറയാര്‍ന്നതും ഒന്നിച്ചായിരുന്നു. ഞാന്‍ പൊട്ടിക്കരയുമൊ എന്ന്‌ ഭയപ്പെട്ടെങ്കിലും അതുണ്ടായില്ല. കനം തൂങ്ങിയ തൊണ്ടയിലെ കിടുകിടുപ്പ്‌ മുരടനക്കി ഞാന്‍ നിയന്ത്രിച്ചു. സംസാരിക്കാനൊ അനങ്ങാനൊ കഴിയുന്നില്ലെങ്കിലും എല്ലാം കാണാനും കേള്‍ക്കാനും സാധിക്കുന്നുണ്ട്‌. അതാണ്‌ ഏറ്റവും പ്രയാസവും.


സഹോദരിമാര്‍ രണ്ടു പേരും സദാസമയവും അച്ഛനടുത്തുണ്ട്. മുറിക്കു ചുറ്റും ഒന്ന്‌ കണ്ണോടിച്ചു. ആശുപത്രിയിലെ മണം എനിക്ക്‌ പണ്ടെ പിടിക്കില്ലായിരുന്നു മനസ്സിലലയടിക്കുന്ന പ്രയാസങ്ങളും വിഷമങ്ങളും മറന്ന്‌ രോഗികളെ പരിചരിക്കുന്ന മാലാഖമാരെ കണ്ടപ്പോള്‍ ഞാനൊക്കെ എന്ത് എന്ന് തോന്നി. കൈത്തണ്ടയില്‍ കുത്തിയിറക്കിയ സൂചിയിലൂടെ കയറിപ്പോകുന്ന ഗ്ളൂക്കോസിന്‍റെ തെളിമ നോക്കി നിന്നപ്പോള്‍ വേദന വിങ്ങി. കഠിനമായ വേദന അനുഭവിക്കുന്നുണ്ടെന്ന്‌ ആ മുഖം വിളിച്ചുപറയുന്നുണ്ടായിരുന്നു. മൂക്കിലൂടെ ഓക്സിജന്‍ കടത്തിവിടുന്നതാണ്‌ ഏറെ പ്രയാസമുണ്ടാക്കുന്നത്‌. അവസാനനാളുകളില്‍ ഇത്രയും ക്രൂരത........

മരിക്കാറായെന്നു് എല്ലാവര്‍ക്കുമറിയാം. എന്നിട്ടും എന്തിനാണിത്രയും ക്രൂരത ആ മനുഷ്യനോട്‌ കാണിക്കുന്നത്‌ ? ഒന്നൊ രണ്ടൊ ദിവസം കൂടി ജീവന്‍ നിലനിര്‍ത്താന്‍ വേണ്ടി വേദനിപ്പിക്കുന്നതിന്‌ ഒരു കണക്കില്ലെ..! അനാവശ്യമായ സാമ്പത്തികനഷ്ടം.... ചലനമറ്റ്‌ വേദനതിന്ന്‌ രണ്ടൊ നാലൊ ദിവസം കൂടി കിടന്നാല്‍ എന്ത്മെച്ചം.... നമ്മള്‍ക്കെന്ത് കിട്ടാന്‍..... കുറെ വേദനയും പണനഷ്ടവും മാത്രം. എന്നെ കണ്ടതുകൊണ്ടായിരിക്കണം സഹോദരിമാര്‍ പുറത്തേക്കുപോയി. വരാന്തയില്‍ നിന്ന്‌ അവര്‍ എന്തൊക്കെയൊ ചര്‍ച്ചകള്‍ നടത്തുകയാണ്‌. എല്ലാരും പുറത്തു പോയതിനാലായിരിക്കണം അച്ഛനെന്നെ ദയനീയമായി നോക്കി. ആ നോട്ടത്തില്‍ എന്തൊക്കെയൊ അടങ്ങിയിരിക്കുന്നു. അതെന്താണെന്ന്‌ മനസ്സിലാക്കാന്‍ എനിക്കാവുന്നില്ല. എന്തൊ യാചിക്കുകയാണെന്ന്‌ തീര്‍ച്ച. അത്രയും വികാരങ്ങള്‍ അടങ്ങിയിരിക്കുന്നു ആ നോട്ടത്തിന്‍. കണ്ണുകൊണ്ട്‌ സംസാരിക്കാന്‍ കഴിയുമായിരുന്നെങ്കില്‍ ഈ നിമിഷം എല്ലാം വെട്ടിത്തുറന്ന്‌ പറഞ്ഞേനെ. അനുഭവിക്കുന്ന വേദന പുറത്തു കാണിക്കാതെ കണ്‍കോണിലൂടെ ഉരുകിയൊലിക്കുന്ന കണ്ണുനീരില്‍ എന്തൊക്കെയൊ അടങ്ങിയിരിക്കുന്നെന്ന് മനസ്സിലാക്കന്‍ അധികം വിഷമമുണ്ടായിരുന്നില്ല. ചില നിമിഷങ്ങളില്‍ ചിന്തകള്‍ കാട്‌ കയറുന്നുവൊ എന്ന്‌ തോന്നിച്ചു.


ഇല്ല- ഞാന്‍ ചിതിക്കുന്നതാണ്‌ ശരി.
അതു മാത്രമാണ്‌ ശരി.
കണ്ണുകളിലേക്ക്‌ നോക്കികൊണ്ടുതന്നെ കട്ടിലിനരുകിലേക്ക്‌ നീങ്ങി. പതിയെ കണ്ണുനീര്‍ തുടച്ചു. അച്ഛന്റെ മുഖത്ത്‌ പ്രതീക്ഷയുടെ ഒരു ചെറിയ ഉറവ അനങ്ങുന്നത്‌ എനിക്ക്‌ കാണാനായി. കണ്ണുനീര്‍ പടര്‍ന്ന എന്‍െറ കൈ ഓക്സിജന്‍ ട്യൂബില്‍ തൊട്ടു. ആരുമില്ലെന്ന്‌ ബൊദ്ധ്യപ്പെട്ടപ്പോള് ട്യൂബ്‌ മടക്കിപ്പിടിച്ചു. അച്ഛന്റെ മുഖത്ത്‌ ആശ്വാസത്തിന്‍റെ അലയൊലി. അച്ചന്‍ ചെറുതായൊന്നനങ്ങി. പിന്നെ നിശ്ചലമായി. ഞാന്‍ ട്യൂബിന്‍റെ പിടി വിട്ടു.


അല്‍പം പരിഭ്രമം കലര്‍ത്തി സഹോദരിമാരെ വിളിച്ചു. എന്‍െറ ശബ്ദത്തിലെ പരിഭ്രമം തിരിച്ചറിഞ്ഞതിനാല്‍ അവരോടിയെത്തി. കട്ടിലിലേക്കുനോക്കി അലമുറയിടാന്‍ തുടങ്ങി.


നമ്പൂതിരിമാര്‍ എന്തൊ ചോദിക്കുന്നത്‌ കേട്ട്‌ ഞാന്‍ ചിന്തകള്‍ വെടിഞ്ഞ്‌ പുറത്തിറങ്ങി. അവര്‍ക്ക്‌ വേണ്ടതെല്ലാം ലഭിച്ചുകഴിഞ്ഞപ്പോള്‍ കര്‍മ്മത്തിന്റെ അവസാനഘട്ടത്തിലേക്ക്‌ കടക്കുകയാണ്‌. പിണ്ഢം വെച്ചതെല്ലാം എടുത്തുകൊണ്ട്‌ പുഴയില്‍ മുങ്ങിയാല്‍ എല്ലാം ശുഭം. -താനാദ്യം നടന്ന്വോളു-നമ്പൂതിരി മൊഴിഞ്ഞു. എന്‍െറ പുറകിലായി സഹോദരിമാരും.

ഞെരിഞ്ഞമരുന്ന മണല്‍ത്തരികകള്‍ക്കു മുകളിലൂടെ ഞങ്ങള്‍ നടന്നു. നനഞ്ഞൊട്ടി ഇഴുകിച്ചേര്‍ന്ന വസ്ത്രങ്ങള്‍ക്കിടയിലൂടെ സഹോദരിമാരുടെ മേനിയഴക്‌ ഞൊട്ടിനുണങ്ങ്‌ പീറ നമ്പൂതിരിമാര്‍ പുറകെ. പുഴയില്‍ അവസാനമായ്‌ മുങ്ങി നിവര്‍ന്നപ്പോള്‍ നാക്കിലകള്‍ മാത്രം വെള്ളത്തിനു മുകളില്‍ ഒഴുകി നടന്നു. ഒരാളെ സ്വര്‍ഗ്ഗത്തിലേക്കയച്ചെന്ന അഹങ്കാരത്തോടെ നടന്നു നീങ്ങുന്ന നമ്പൂതിരിമാര്‍ക്കു പിന്നില്‍ തണുത്ത്‌ വിറച്ച്‌ ഞാനും-


റാംജി പട്ടെപ്പാടം

17 Comments, Post your comment:

sm sadique said...

നമ്പൂതിരിമാരിലെ ഒളിഞ്ഞു നോട്ടകാരെ ശകാരിച്ച് കൊണ്ട് ; സങ്കടങ്ങള്‍ കൊണ്ട് പറഞ്ഞ കഥ നന്നായി .

mini//മിനി said...

മരണത്തിലേക്കുള്ള യാത്ര വളരെ നന്നായി അവതരിപ്പിച്ചിരിക്കുന്നു. ചില അക്ഷരത്തെറ്റുകൾ തിരുത്തുമെന്ന് വിശ്വസിക്കുന്നു.

ഋതു said...

ഋതുവിലെ എഴുത്തുകാരുടെ പ്രത്യേക ശ്രദ്ധയ്ക്ക്,
ഒരു കഥ പോസ്റ്റ്‌ ചെയ്തു രണ്ടു ദിവസം കഴിഞ്ഞതിനു ശേഷം മാത്രമേ അടുത്ത കഥ പോസ്റ്റ്‌ ചെയ്യാവൂ എന്ന നിബന്ധന എല്ലാവരും പാലിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.എല്ലാ കഥകളും ശ്രദ്ധിക്കപ്പെടാന്‍ ഈയൊരു സമയപരിധി അത്യാവശ്യമാണ്.

രാജേഷ്‌ ചിത്തിര said...

കഥ നന്നായി പറഞ്ഞു ചങ്ങാതി
ദയാവധത്തെ പറ്റി ഓര്‍മ്മിപ്പിക്കുന്നുണ്ട് ഇക്കഥ

പട്ടേപ്പാടം റാംജി said...

എല്ലാവര്ക്കും എന്‍റെ നന്ദി.

ദയാവധം തന്നെയാണ്.
ഋതു,
വായിച്ചതിലെ തെറ്റിദ്ധാരണ കൊണ്ടാണ് അങ്ങിനെ സംഭവിച്ചത്. ഇനിയത്‌ ഉണ്ടാകില്ല.

തെറ്റുകള്‍ ചുണ്ടിക്കാണിക്കലും
ഉപദേശങ്ങളും ഇനിയും പ്രതിക്ഷിക്കുന്നു.

Unknown said...

ദുരിത ജീവിതത്തില്‍ നിന്ന് ശാശ്വത മോചനം ദയാവധതിലൂടെ.
കഥ നന്നായി പറഞ്ഞു, ആശംസകള്‍.

sreenanda said...

ആ നിസ്സഹായാവസ്ഥ നന്നായി ഫീല്‍ ചെയ്തു. ചിലപ്പോഴെങ്കിലും ദയാവധം ഒരു ശരിയാണ്, കഷ്ടപ്പെടുന്നവര്‍ക്കും അത് കണ്ടുകൊണ്ടിരിക്കുന്നവര്‍ക്കും . നല്ല കഥ.

JIGISH said...

ഉറങ്ങിക്കിടന്ന നിരവധി ഓര്‍മ്മകളെ ഉണര്‍ത്തി...അച്ചന്‍ സ്മരണകള്‍..!
പുതിയ കാലത്തെ പ്രതിനിധാനം ചെയ്യുന്ന
കഥയും ആഖ്യാനവും..ഗുഡ്..വെല്‍ഡണ്‍...!!

Akbar said...

ദയാവധം. ചില ചിന്തകള്‍ ഉണര്‍ത്തുന്നു പോസ്റ്റ്. നന്നായി എഴുതി. ആശംസകള്‍

അഭി said...

ഒരു പാട് കാര്യങ്ങള്‍ മനസ്സില്‍ ഓടി എത്തി ഇതു വായിച്ചപ്പോള്‍ . മരണത്തിലേക്കുള്ള യാത്ര വളരെ നന്നായി അവതരിപ്പിച്ചിരിക്കുന്നു...
ആശംസകള്‍

മുരളി I Murali Mudra said...

നിസ്സഹായതയുടെ ഏറ്റവും ദയനീയ മുഖം.
കഥ അസ്സലായി...

റോസാപ്പൂക്കള്‍ said...

വളരെ നന്നായിരിക്കുന്നു.ഒരാളെക്കൂടി സ്വര്‍ഗത്തിലേക്കയച്ചവരുടെ ഒളിഞ്ഞു നോട്ടം,സഹോദരന്റെ നിസ്സഹായവസ്ഥ എല്ലാം നന്നായി എഴുതി. ആശംസകള്‍

jayanEvoor said...

നേരത്തേ വായിച്ചിരുന്നു റാംജി...

വീണ്ടും വായിച്ചു.

അഭിനന്ദനങ്ങൾ!

പാമരന്‍ said...

നന്നായി. ചിലയിടങ്ങളില്‍ ഭാഷയിലെ കൃത്രിമത്വം ഒഴിവാക്കാമായിരുന്നെന്നു തോന്നി. 'ഫീല്‍' ചെയ്യുന്നതിനു പകരം റിപ്പോര്‍ട്ടിംഗ്‌ പോലെ.. കുറച്ചിടങ്ങളില്‍ മാത്രം, കേട്ടോ.

പട്ടേപ്പാടം റാംജി said...

എല്ലാവര്ക്കും എന്റെ നന്ദി.

പാമരന്‍,
ഏറെ നന്ദിയുണ്ട്.
ഇത്തരം കാണിച്ചു തരലുകളാണ്
മുന്നോട്ടുള്ള യാത്രക്ക് ഗുണം എന്ന് ഞാന്‍
കരുതുന്നു.
മേലിലും ഇത്തരം അഭിപ്രായങ്ങള്‍
പ്രതിഇക്ഷിക്കുന്നു.

സിന്ധു മേനോന്‍ said...

vedana thonnunnu

Sabu Hariharan said...

ധനനഷ്ടം, ദയാവധത്തിന്റെ പേരില്‍ കൊലപാതകം ... 'അച്ഛനെ കൊന്നു' എന്ന് പേരിടാ മായിരുന്നു... ജീവിതത്തില്‍ ഇങ്ങനെ ആരെങ്കിലും ചെയ്യുമോ? .. സദയം സിനിമ ഓര്‍മ്മ വന്നു...