തണുത്തുറഞ്ഞ ഈ രാത്രിയില്‍ വാഹനങ്ങള്‍ കുറഞ്ഞ റോഡിലൂടെ, എന്റെ ദേഹത്തെ ചുറ്റിപ്പിടിച്ച് ഉച്ചത്തില്‍ പാട്ടുപാടിക്കൊണ്ട് നടക്കുന്ന ഈ പെണ്‍കുട്ടിയെ എങ്ങനെയാണ് പരിചയപ്പെടുത്തേണ്ടത് എന്നെനിക്കറിയില്ല..
ഈയൊരു വാലന്റൈന്‍സ് ദിനത്തില്‍ തികച്ചും അപ്രതീക്ഷിതമായി എന്നിലേക്ക് കടന്നു വന്ന ഷംനാബക്കര്‍ എന്ന ഈ കണ്ണൂരുകാരി ഇനിയുള്ള എന്റെ ജീവിതത്തെ എങ്ങനെ സ്വാധീനിക്കും എന്ന് പറയാനും എനിക്ക് കഴിയില്ല.....
പ്രണയദിനാഘോഷങ്ങളുടെ കടും വര്‍ണങ്ങള്‍ നിറഞ്ഞു നിന്ന മംഗലാപുരത്തെ ഒരു പബ്ബിനു മുന്നില്‍ വച്ചാണ് ഇന്ന് വൈകുന്നേരം യാദൃശ്ചികമായി ഞാന്‍ ഷംനയെ പരിചയപ്പെടുന്നത്. വെറും ആറു മണിക്കൂറുകള്‍ കൊണ്ട് ഈ പെണ്‍കുട്ടി എന്റെ മനസ്സ് കീഴടക്കിയപ്പോള്‍ സൈക്കോളജിയില്‍ ഞാന്‍ നേടിയ ബിരുദങ്ങളെല്ലാം വെറും കടലാസ് കഷണങ്ങളായി എന്നെ നോക്കി പല്ലിളിക്കുന്നത് പോലെ എനിയ്ക്ക് തോന്നുന്നു.
ഹൃദയാകൃതിയിലുള്ള ചുവന്ന ബലൂണുകളും പ്രണയദിനാശംസകള്‍ നിറഞ്ഞ ബാനറുകളും തൂക്കിയ പബ്ബിന്റെ, "പ്രവേശനം കപ്പിള്‍സിനു മാത്രം" എന്ന ബോര്‍ഡ് തൂക്കിയ വാതിലിനു മുന്നില്‍, അകത്തേക്ക് കയറാന്‍ ജോഡിയില്ലാതെ പരുങ്ങിനിന്ന ഇരുപത്തൊന്‍പതുകാരന്‍ ബാച്ചിലറുടെ മുന്നിലേക്ക് ഇറുകിയ ജീന്‍സും പാറിപ്പറക്കുന്ന മുടിയുമായി "ആര്‍ യു ലുക്കിംഗ് ഫോര്‍ എ പെയര്‍?? എന്ന ചോദ്യവുമായി കടന്നു വന്ന സ്വര്‍ണ നിറമുള്ള പെണ്‍കുട്ടിയ്ക്ക് ഒരു നോര്‍ത്ത് ഇന്ത്യന്‍ രൂപഭാവങ്ങളായിരുന്നു..
മലയാളിയാണെന്നറിഞ്ഞപ്പോഴുള്ളതിനേക്കാള്‍ അത്ഭുതം ഷംനാബക്കര്‍ എന്ന പര് കേട്ടപ്പോള്‍ തോന്നി.
ചോദിക്കാതിരുന്നില്ല..
"മുസ്ലിം??"
മറുപടി ഒരു തുറിച്ചു നോട്ടത്തില്‍ മാത്രമൊതുങ്ങിയത് കൊണ്ട് കൂടുതല്‍ സംസാരിക്കേണ്ടിവന്നില്ല..
പബ്ബിനകം ഏറെക്കുറെ കമിതാക്കളെ കൊണ്ട് നിറഞ്ഞിരുന്നു..കാതുപൊട്ടുന്ന സംഗീതത്തില്‍ ഉന്മാദത്തോടെ സ്വയം മറന്നാടുന്ന യുവത്വം..
ഡാന്‍സ് ചെയ്യുമ്പോള്‍ പലപ്പോഴും അവളെന്റെ ദേഹത്തേക്ക് ചാഞ്ഞു..'ടക്കീല'യുടെ ലഹരി സിരകളില്‍ പടര്‍ന്നു കയറിയ നിമിഷങ്ങളിലൊന്നില്‍ കുഴഞ്ഞു തുടങ്ങിയ ആ ശരീരം ദേഹത്തേക്ക് വലിച്ചടുപ്പിച്ചു കൊണ്ട് ചോദിച്ചു..
"വരുന്നോ എന്റെ കൂടെ.??"
ഉണ്ടെന്നോ ഇല്ലെന്നോ പറയാതെ വെറുതെ മുഖത്തേക്ക് നോക്കിനിന്ന പെണ്‍കുട്ടിയെ ചേര്‍ത്തു പിടിച്ചു പബ്ബിന്റെ പടിയിറങ്ങുമ്പോള്‍ സൂര്യനസ്തമിച്ചു കഴിഞ്ഞിരുന്നു..
ടാക്സിയില്‍ വച്ച് ഇടയ്ക്കിടെ മിന്നി മറഞ്ഞു പോകുന്ന സ്ട്രീറ്റ് ലൈറ്റിന്റെ വെളിച്ചത്തില്‍ ആ മുഖം ഒന്ന് കൂടി പഠിക്കാന്‍ ശ്രമിച്ചു..വിശദീകരിക്കാന്‍ വിഷമമുള്ള ഭാവങ്ങള്‍ ഒന്നും തന്നെ അവിടെ കണ്ടില്ല..വികാരരഹിതമായ കണ്ണുകളോടെ എന്നെ നോക്കി ചിരിച്ച് ഷംനാ ബക്കര്‍ എന്നിലെ സൈക്യാര്‍ട്ടിസ്റ്റിനെ കളിയാക്കിക്കൊണ്ടിരുന്നു..റോഡിലൂടെ കടന്നു പോകുന്ന കമിതാക്കളെ കാണുമ്പോള്‍ അവളുടെ കണ്ണുകള്‍ അവര്‍ക്കു പിറകെ സഞ്ചരിച്ചു..
ഫ്ലാറ്റിന്റെ ഇടനാഴികള്‍ ശൂന്യമായിരുന്നു...പ്രായഭേദമില്ലാത്ത വാലന്റൈന്‍ ഫ്ലാറ്റിലെ താമസക്കാരെ ക്ലബ്ബുകളിലും റെസ്റ്റോറന്റുകളിലുമായി ആഘോഷിക്കാന്‍ വിളിച്ചു കൊണ്ടുപോയതാവണം.എനിക്ക് ആശ്വാസമാണ് തോന്നിയത്..ആരുടേയും ചുളിയുന്ന പുരികങ്ങള്‍ കാണേണ്ടല്ലോ..
ഞാനവളെ പഠിക്കാന്‍ ശ്രമിക്കുകയായിരുന്നു..പക്ഷെ നേരം എട്ടുമണിയായിക്കഴിഞ്ഞപ്പോഴും അവളെ കൂടുതല്‍ മനസ്സിലാക്കാന്‍ എനിക്ക് കഴിഞ്ഞില്ല.എനിക്ക് പിടിതരാത്ത മനസ്സുമായി അവള്‍ എന്തൊക്കയോ സംസാരിച്ചു.. .. എന്റെ ഫ്രിഡ്ജിലെ ബിയര്‍ ബോട്ടിലുകളോരോന്നോയി കാലിയായിക്കൊണ്ടിരുന്നു..
അഞ്ചാമത്തെ ബിയര്‍ ടിന്നും ഞെരിച്ചുടച്ചു ചുവരിലേക്ക് വലിച്ചെറിഞ്ഞ് ഷംനാ ബക്കര്‍ എന്റെ മുന്നില്‍ പൊട്ടിച്ചിരിച്ചു.
"ആരുണ്ട് ചോദിയ്ക്കാന്‍ ?? ഞാന്‍ എനിക്ക് തോന്നിയ പോലെ ജീവിക്കും..."
അവതാരകയുടെ വായില്‍ നിന്നും ഒലിച്ചിറങ്ങുന്ന വാലന്റൈന്‍സ് ഡേ വിശേഷങ്ങള്‍ ചുവന്ന പനിനീര്‍പ്പൂക്കളുടെ രൂപം പേറി ടിവി സ്ക്രീനില്‍ നിറഞ്ഞു. പിങ്ക് നിറമുള്ള കുഞ്ഞുടുപ്പിട്ട് നീലക്കണ്ണുകളോടെ ഒരു ബാര്‍ബി ഡോള്‍ തലയിണയ്ക്കടിയില്‍ നിന്നും പുറത്തേക്കു നോക്കാന്‍ വെമ്പി.ജനലിലൂടെ വെളുത്ത പ്രണയം കോരിയൊഴിക്കുന്ന ഫെബ്രുവരിയുടെ നിലാവ്
"ഷംനാ..മതി..നീ എന്റെ മുറി മുഴുവന്‍ വൃത്തികേടാക്കി..."
അവള്‍ നടുവിരല്‍ ഉയര്‍ത്തിക്കാട്ടി.
"നീ മംഗലാപുരത്തെ വേശ്യകളെ കണ്ടിട്ടുണ്ടോ ??"
എനിക്ക് അത്ഭുതമായിരുന്നു..ലഹരിയിലാണെങ്കിലും അവളുടെ സംസാരം ഒരു സാധാരണ പെണ്‍കുട്ടിയുടെതില്‍ നിന്നും ഏറെ വേറിട്ട് നിന്നു.
"കണ്ടിട്ടുണ്ടെങ്കില്‍..??"
"വേശ്യകള്‍ ഉണ്ടാവുന്നതെങ്ങിനെയെന്നു ചിന്തിച്ചിട്ടുണ്ടോ.."
എനിക്ക് അസ്വസ്ഥത തോന്നിത്തുടങ്ങിയിരുന്നു..വേശ്യയെന്ന വാക്ക് കേള്‍ക്കുമ്പോള്‍ തന്നെ മനസ്സില്‍ ഒരു വീര്‍പ്പുമുട്ടലാണ്.. വെറുക്കപ്പെട്ട പദം...
"നീ ആലോചിച്ചിട്ടുണ്ടോ??" എന്നെ തുറിച്ചു നോക്കിക്കൊണ്ട് അവള്‍ വീണ്ടും ചോദിച്ചു.
"ഷംനാ..ബിയര്‍ നിന്റെ തലയ്ക്ക് പിടിച്ചിരിക്കുന്നു... ഇന്ന് വാലന്റൈന്‍സ് ഡേ അല്ലേ..ഇത് പോലുള്ള
കാര്യങ്ങളാണോ ഇന്ന് പറയേണ്ടത് ??..ലെറ്റ് അസ് എന്‍ജോയ്..."
അവളുടെ മുടിയിഴകള്‍ മുഖത്തേക്ക് വീണു കിടന്നിരുന്നു..എന്റെ വിറയാര്‍ന്ന കൈകള്‍ സ്വര്‍ണവര്‍ണമുള്ള ആ ശരീരത്തില്‍ സ്പര്‍ശിച്ചു...ടിവിയില്‍ നിന്നും പ്രണയഗാനത്തിന്റെ ശീലുകള്‍ അനുസ്യൂതമായൊഴുകിക്കൊണ്ടിരുന്നു.നായികയെ പ്രണയപൂര്‍വ്വം ചുംബിക്കുന്ന നായകന്‍..ചില്ലുപാത്രത്തില്‍. സ്വര്‍ണമത്സ്യങ്ങള്‍ മുട്ടിയുരുമ്മി... കത്തുന്ന കാമത്തിലേക്ക് ഊര്‍ന്നു പൊയ്ക്കൊണ്ടിരുന്ന പാട്ടു സീനിനൊടുവില്‍ ഐപില്ലിന്റെ പരസ്യം.
അവള്‍ ഉറക്കെ പൊട്ടിച്ചിരിച്ചു.
"ഹഹ..ലവ് സോങ്ങ് തീര്‍ന്നതും ഐ പില്ലിന്റെ ആഡ്..ഇന്നിതിനു നല്ല ഡിമാന്റ് ആയിരിക്കും അല്ലേ..."
നീലപുള്ളികളുള്ള ബെഡ് ഷീറ്റില്‍ ബിയര്‍ പാതയുടെ പാടുകള്‍ നിറഞ്ഞിരുന്നു..തറയില്‍ വീണുടഞ്ഞ ഫ്ലവര്‍വേസില്‍ നിന്നും തെറിച്ചു വീണ ഓര്‍ക്കിഡ് പൂക്കള്‍ നിലത്ത് ചിതറിക്കിടന്നു..ചുവപ്പും വെള്ളയും നിറമുള്ള പൂക്കള്‍..എന്റെയുള്ളിലും ലഹരി നുരയിടുകയായിരുന്നു..അവളുടെ ദേഹത്തെ മറച്ച തലയിണയെടുത്ത് ദൂരേക്കെറിഞ്ഞു....ലിപ്സ്റ്റിക്കിടാത്ത നനവുള്ള ആ അധരങ്ങളിലേക്ക് ചുണ്ടുകള്‍ ചേര്‍ക്കാനാഞ്ഞു.
"നീ മറുപടി പറഞ്ഞില്ല..."മുഖത്തേക്ക് താഴ്ന്നു വരുന്ന എന്റെ ചുണ്ടുകളെ നീണ്ട വിരലുകള്‍ കൊണ്ടു തടഞ്ഞ് അവള്‍ ചോദിച്ചു..
"ഒരു പെണ്ണ് എപ്പോഴാണ് വേശ്യയാവുന്നത് എന്ന് നിനക്കറിയാമോ.."
എനിക്ക് ദേഷ്യമായിരുന്നു തോന്നിയത്..ആഘോഷിക്കാന്‍ മാത്രമുള്ള രാത്രി..വാലന്‍റൈന്‍ ഈ ഭൂമിയില്‍ ജനിച്ചത് തന്നെ ഇങ്ങനൊരു രാത്രി കമിതാക്കള്‍ക്ക് സമ്മാനിക്കാന്‍ വേണ്ടിയാണ്..ഈ രാത്രിയില്‍ ചിന്തകള്‍ക്ക് ഇടമില്ല..നിറഞ്ഞ പ്രണയത്തിനും കത്തുന്ന കാമത്തിനും വേണ്ടി മാത്രമാണ് മഞ്ഞുകാലം അവസാനിക്കാന്‍ പോകുന്നതിനു തോട്ടുമുമ്പുള്ള ഈ രാത്രി...
"ഇല്ല പറയ്..."നുരഞ്ഞു പൊന്തിയ ദേഷ്യം കടിച്ചമര്‍ത്തിക്കൊണ്ട് പറഞ്ഞു.
"ഞാനുമൊരു പ്രോസ്റ്റിട്ട്യൂട്ടാണ് ..." .
ഞാന്‍ വല്ലാതെ നടുങ്ങിയിരുന്നു..പബ്ബില്‍ അഴിഞ്ഞാടുന്ന ചില പെണ്‍കുട്ടികളെ കാണുമ്പോള്‍ അതുപോലെ തോന്നാറുണ്ടെങ്കിലും ഇവള്‍..??!! എങ്കിലും മറുപടിയില്‍ നിസ്സംഗത കലര്‍ത്തി ഞാനെന്‍റെ പൌരുഷം കാത്തു.
"വാട്ടെവര്‍..ഐ ഡോണ്ട് കെയര്‍.."
അനുഭവങ്ങള്‍ ആവര്‍ത്തിക്കുന്നു..വിളിച്ചാല്‍ കൂടെപ്പോകുന്ന ഒരു പെണ്ണ് വേശ്യയല്ലാതാവുന്നതെങ്ങനെ..
"എന്താ?..വേശ്യയാണെന്നറിഞ്ഞപ്പോള്‍ ആവേശം ചോര്‍ന്നു പോയോ??" അവള്‍ വീണ്ടും ചിരിച്ചു..
അവള്‍ ചോദിച്ചത് സത്യമായിരുന്നു എന്റെ ആവേശത്തില്‍ കാര്യമായ കുറവ് വന്നിരുന്നു.വെറുമൊരു കാള്‍ ഗേളിനെ ഫ്ലാറ്റിലേക്ക് വിളിച്ചു കൊണ്ട് വന്നല്ലോ എന്ന ചിന്ത എന്റെ മനസ്സില്‍ മുള പൊട്ടുകയായിരുന്നു. പക്ഷെ അധികനേരം ആ ചിന്ത എന്റെ മനസ്സില്‍ നിര്‍ത്താതെ വീണ്ടും അവളെന്നെ അമ്പരപ്പിച്ചു.
"പേടിക്കേണ്ട..ഞാന്‍ മനസ്സുകൊണ്ടേ വേശ്യയായിട്ടുള്ളൂ..ശരീരം കൊണ്ട് ഞാനൊരു ലിബറല്‍ ഗേള്‍ അത്രമാത്രം..."
"ലിബറല്‍?? വാട്ട് യു മീന്‍??"
"അതെ ലിബറല്‍..എ ബ്രോഡ് മൈന്‍ഡഡ് ഗേള്‍..പുരുഷന്മാര്‍ക്ക് വിലക്ക് കല്‍പ്പിക്കാത്ത ഫ്രീ ബേര്‍ഡ്.."
അവള്‍ പറയുന്നതൊന്നും എനിക്ക് മനസ്സിലാവുന്നില്ലായിരുന്നു..എന്റെയുള്ളിലെ സൈക്യാര്‍ട്ടിസ്റ്റ് അവള്‍ക്കുമുന്നില്‍ പകച്ചു.
"ഇന്ന് വാലന്‍ന്റൈന്‍സ് ഡേ അല്ലെ..... നിനക്കൊരു കഥ കേള്‍ക്കണോ...എ ലവ് സ്റ്റോറി...സ്റ്റോറി ഓഫ് എ ബോള്‍ഡ് ഗേള്‍...ലൈഫ് സെലിബ്രേറ്റ് ചെയ്ത ഷംനയുടെ സ്റ്റോറി..അബൂബക്കറിന്റെ മോളുടെ കഥ..."
കുഴയുന്ന നാവുമായി അവള്‍ സംസാരിച്ചു കൊണ്ടിരുന്നു......
ഏറെ നേരം കഴിഞ്ഞാണ് അവള്‍ നിര്‍ത്തിയത്. എനിക്ക് കുറെ നേരത്തേക്ക് ഒന്നും മിണ്ടാനായില്ല..ആ കഥ എന്നെ അത്രയ്ക്കും ഉലച്ചിരുന്നു..ഇതിനെ എന്ത് പേരിട്ടാണ് വിളിക്കേണ്ടത്..!!?? പ്രണയകഥയെന്നോ!??
കഴിഞ്ഞ വര്‍ഷങ്ങളില്‍ മംഗലാപുരത്തെ വാലന്റൈന്‍സ് ഡേകള്‍ ആഘോഷിച്ചതെങ്ങിനെയായിരുന്നെന്ന് ഓര്‍ക്കുകയായിരുന്നു ഞാന്‍. കഴിഞ്ഞ വര്‍ഷം ഞാന്‍ എവിടെയായിരുന്നു???..വിലക്കുകള്‍ ലംഘിച്ചു കൊണ്ട് കാമുകിയുടെ തോളില്‍ കയ്യും വച്ചു തെരുവിലൂടെ നടന്നവരുടെ കൂട്ടത്തില്‍ ഞാനുമുണ്ടായിരുന്നല്ലോ...
പക്ഷേ.. കാമുകി?? അവളിന്നെവിടെയായിരിക്കും?? ഒരു പക്ഷേ ഒരു പുതിയ വാലന്റൈനിന്റെ കൂടെ അതേ ഡിസ്കൊത്തേയില്‍??
എനിക്ക് ഷംനയോട് പറയണമെന്നുണ്ടായിരുന്നു..
"നിങ്ങള്‍ പെണ്‍കുട്ടികള്‍ മാറുകയാണല്ലോ ഷംനാ...നിങ്ങള്‍ക്ക് പ്രണയം വേണ്ടേ..??.ഞാനും പ്രണയിച്ചിരുന്നു..ആത്മാര്‍ഥമായി..പക്ഷേ.........!!."
എങ്കിലും ഞാനവളോട് ഒന്നും തന്നെ പറഞ്ഞില്ല.തന്റെ കഥകള്‍ മുഴുവന്‍ പറഞ്ഞു കഴിഞ്ഞിട്ടും എന്റടുത്തു നിന്നും അവള്‍ ഒരു മറുപടിയും പ്രതീക്ഷിക്കുന്നില്ലെന്ന് തോന്നി. അവള്‍ ടിവിയിലെ ചാനലുകള്‍ മാറ്റി മാറ്റി നോക്കിക്കൊണ്ടിരിക്കുകയായിരുന്നു.
വെളുത്തു മെലിഞ്ഞ ആ ശരീരത്തോടുള്ള ആസക്തിയിലുപരി എനിക്കവളോട് എന്തോ ഒരു പ്രത്യേക ഇഷ്ടം തോന്നിത്തുടങ്ങുന്നതായി ഞാനറിഞ്ഞു .ആ മുഖം കയ്യിലെടുത്ത് നോക്കിയപ്പോള്‍ അവിടെ ഒട്ടും വിഷാദം കണ്ടില്ല..കുറ്റബോധത്തിന്റെ നേര്‍ത്ത ലാഞ്ജന പോലുമില്ലാതിരുന്ന കണ്ണുകള്‍ പാതി ചിമ്മിക്കൊണ്ട് അവളെന്നെ നോക്കി ഉറക്കെയുറക്കെ പൊട്ടിച്ചിരിച്ചു..
എന്റെ കാഴ്ചപ്പാടിലെ സ്ത്രീ സ്വാതന്ത്ര്യം ചങ്ങലകള്‍ പൊട്ടിച്ച് കണ്മുന്നില്‍ വന്നുനില്‍ക്കുന്നത് കണ്ടപ്പോള്‍ അവളുടെ കൂടെ ചേര്‍ന്ന് എനിക്കും ഉച്ചത്തില്‍ പൊട്ടിച്ചിരിക്കണമെന്നു തോന്നി..
എങ്കിലും ഷംനാ..
പറയാന്‍ എന്തൊക്കയോ മനസ്സില്‍ തോന്നിയെങ്കിലും വെളിയില്‍ വന്ന വാക്കുകള്‍ക്ക് സീരിയല്‍ നടന്മാരുടെ അതേ ഭാഷയായിരുന്നു..
"ഒരു മുത്തലിക്ക് വിചാരിച്ചാല്‍ മാറ്റാന്‍ കഴിയുന്നതാണോ നിന്റെ ജീവിതം..??".
"ഇല്ലേ.." അവള്‍ ചീറി..
"മാറിയില്ലേ??..ഇല്ലെടാ..സ്റ്റുപ്പിഡ്..മാറിയില്ലേ??..ഇല്ലേ??..."
കോളറില്‍ പിടിച്ചുലയ്ക്കുന്ന കൈകള്‍ മല്ലെ വിടുവിച്ച് പതുക്കെ അവളെ നെഞ്ചോടു ചേര്‍ത്തു...
"ഫോര്‍ഗെറ്റ് ഇറ്റ്... നത്തിംഗ് ഹാപ്പെന്‍ഡ്..."
ആടുന്ന ദേഹം താമരത്തണ്ട് പോലെ എന്റെ നെഞ്ചിലൂടെ ഊര്‍ന്നു കിടക്കയിലേക്ക് വീണു.
സമയം രാത്രി പന്ത്രണ്ടു മണിയോടടുത്ത ഈ നേരം..കടുത്ത തണുപ്പിലും ഒരു ജാക്കെറ്റു പോലുമിടാതെ അവളെന്നെയും വിളിച്ചു പുറത്തേക്ക് നടന്നപ്പോള്‍ അകത്തു ചെന്ന ആല്‍ക്കഹോളിന്റെ ആഫ്റ്റെര്‍ ഇഫക്റ്റായിരിക്കുമെന്നേ ഞാനാദ്യം വിചാരിച്ചുള്ളൂ...ഒരു കൊച്ചു കുട്ടിയോടെന്ന പോലെ പെരുമാറുന്നത് കണ്ടതുകൊണ്ടാവണം കണ്ണുകള്‍ വിടര്‍ത്തി അവള്‍ കൌതുകത്തോടെ നോക്കി..
"എന്നെ നീയൊരു സിന്‍ഡ്രെല്ല ആക്കുകയാണോ ??...ഹഹ ഹാപ്പി എവര്‍ ആഫ്റ്റര്‍...എനിക്ക് നല്ല ബോധമുണ്ട് കേട്ടോ..."
"നീയൊരു വിഡ്ഢിയാണ്..."..എനിക്ക് പറയാതിരിക്കാന്‍ കഴിഞ്ഞില്ല..
"കഴിഞ്ഞ വര്‍ഷം വാലന്‍ന്റൈന്‍സ് ഡേ ആഘോഷങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയവര്‍ ലക്ഷ്യമിട്ടത് വിലകുറഞ്ഞ പബ്ലിസിറ്റി മാത്രമായിരുന്നു..നീയും നിന്റെ ലവറും അതില്‍ ചെന്നു ചാടിക്കൊടുത്തു..അവര്‍.... "
"ഹൂ?? ഹു ഈസ് മൈ ലവര്‍??..ഹി വാസ് നോട്ട് മൈ ലവര്‍..ഇഡിയറ്റ്.."ഇടയ്ക്ക് കയറി ഷംന ചീറി...
"പിന്നെ ജിതിന്‍ ആരായിരുന്നു നിന്റെ..??"
"ജസ്റ്റ് മൈ മേറ്റ്.."
"മേറ്റ്..?? വാട്ട് മേറ്റ്.. ??"
"പച്ചയ്ക്ക് പറയണോ ഞാന്‍..?? നിങ്ങള്‍ ആണുങ്ങള്‍ക്ക് പ്രീ മാരിറ്റല്‍ സെക്സ് എന്നാല്‍ ടൈം പാസ്..പെണ്‍കുട്ടികള്‍ക്ക് വിലക്കപ്പെട്ട കനിയും അല്ലേ??..നീ എന്തിനാ എന്നെ ഇപ്പോള്‍ ഇങ്ങോട്ട് വിളിച്ചു കൊണ്ടുവന്നത്?? എന്റെ കഥ കേള്‍ക്കാനോ?? എന്റെ കാമം കരഞ്ഞു തീര്‍ക്കാന്‍ ഞാന്‍ ഉദ്ദേശിച്ചിട്ടില്ല..ഡു യു അണ്ടെര്‍സ്റ്റാന്റ് ?? "
സ്തബ്ദനായി അവളുടെ ചോദ്യങ്ങള്‍ കെട്ടു നില്‍ക്കാനേ എനിക്ക് കഴിഞ്ഞുള്ളു..
കഴിഞ്ഞ വര്‍ഷത്തെ വാലന്റൈന്‍സ് ദിനത്തില്‍ ഇതേ മംഗലാപുരം-ഉഡുപ്പി റോഡിന്റെ ഓരത്തു വച്ചാണ് കൈകള്‍ കോര്‍ത്തു പിടിച്ച് നടന്നു പോയ ജിതിനെയും ഷംനയെയും ഭാരത സംസ്കാരത്തെ കളങ്കപ്പെടുത്തിയ കുറ്റത്തിന് ചിലര്‍ പ്രതീകാത്മകമായി കല്യാണം കഴിപ്പിച്ചു വിട്ടത്...പാതിരാ കല്യാണത്തിന്റെ കഥ നാട്ടിലറിഞ്ഞപ്പോള്‍ അബൂബക്കറിന്റെ തല തെറിച്ച മകള്‍ക്ക് ഇരിക്കപ്പിണ്ഡം വീണു..അന്നു മുതല്‍ ഷംനാ ബക്കര്‍ ഷംനാ ജിതിനായി മാറി..
ആല്‍ക്കഹോളിന്റെ ലഹരിയില്‍ തൊട്ടുമുമ്പവള്‍ പറഞ്ഞ കഥകളില്‍ ജിതിന്‍ ബാബു അവളുടെ കാമുകനായിരുന്നു...ചുവന്ന പനിനീര്‍പ്പൂക്കളും കാഡ് ബറീസിന്റെ കൂടയുമായി വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റലിന്റെ ഗേറ്റിനു മുന്നില്‍ കാത്തുനിന്ന ചെറുപ്പക്കാരന്‍..അവനവളുടെ പ്രിയ വാലന്റൈന്‍ ആയിരുന്നിരിക്കണം..
അന്നാ പാതിരാകല്യാണത്തിനു ശേഷം വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും വേണ്ടാതെ മംഗലാപുരത്തെ ഹോസ്റ്റല്‍ മുറിയില്‍ തനിച്ചിരുന്നു കരഞ്ഞ രാത്രികളെ കുറിച്ച് കുഴഞ്ഞ ശബ്ദത്തില്‍ വിവരിക്കുമ്പോഴും അവളുടെ കണ്ണില്‍ നിന്നും ഒരു തുള്ളി കണ്ണുനീര്‍ തുളുമ്പിയിരുന്നില്ല..തന്റെ ശരീരത്തെ മാത്രം സ്നേഹിച്ച ജിതിന്റെ കൂടെ താമസമാരംഭിച്ച ദിനം മുതലാകണം ഒരല്‍പം പോലും ദുഃഖം പ്രകടമാകാത്ത മുഖവുമായി ജീവിതം ആസ്വദിച്ചു തീര്‍ക്കാന്‍ അവള്‍ തുഞ്ഞിറങ്ങിയത്...പാര്‍ട്ടികളില്‍ സുഹൃത്തുക്കള്‍ക്ക് പങ്കുവയ്ക്കപ്പെട്ട തന്റെ ശരീരം ഒരു വേശ്യയുടെതായി മാറിക്കഴിഞ്ഞെന്നു സ്വയം വിശ്വസിക്കുന്നത് കൊണ്ടാവണം കിടക്കയില്‍ കയറിനിന്നു കൈകള്‍ മേലോട്ടുയര്‍ത്തി ."ഞാനെന്റെ ശരീരം സൌജന്യമായി നിനക്ക് തരുന്നു" എന്നവള്‍ പറഞ്ഞത്..
അവളുടെ ചോദ്യങ്ങള്‍ക്ക് പലതിനും എനിക്ക് ഉത്തരമില്ലായിരുന്നു...മറുപടികളില്‍ ചോദ്യങ്ങള്‍ നിറച്ചു പിന്നെയും ഞാന്‍ പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ചു..
"അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുന്ന സ്ത്രീകളുടെ കഥകള്‍ നമ്മള്‍ ഒരുപാട് കേട്ടിട്ടുണ്ട്...പക്ഷേ നീ...."
"യെസ്..ഇഡിയറ്റ്..കണ്ടിന്യൂ....വൈ ഡിഡ് യു സ്റ്റോപ്പ്..??"
കൈകള്‍ കൊണ്ട് എന്റെ ശരീരത്തെ വരിഞ്ഞുമുറുക്കി, ഒട്ടും ദേഷ്യമില്ലാതെ അവള്‍ ചോദിച്ചു...എതിരെ വന്ന കാറിന്റെ ഹെഡ് ലൈറ്റ് കണ്ണിലടിച്ചു കയറിയതിനു ഡ്രൈവറെ ചീത്ത വിളിക്കുമ്പോഴും അവളെന്റെ ശരീരത്തില്‍ ചുറ്റിയ കൈകള്‍ അയച്ചിട്ടുണ്ടായിരുന്നില്ല...
"കഴിഞ്ഞ വാലന്‍ന്റൈന്‍സ് ഡേ നിന്റെ ജീവിതത്തില്‍ എത്ര വലിയ മാറ്റങ്ങളാണ് വരുത്തിയത് എന്നെനിക്ക് മനസ്സിലാക്കാന്‍ കഴിയും..ബട്ട് നീ നീ നിന്റെ ജീവിതം കൊണ്ട് പ്രതികാരം ചെയ്യുന്നു അല്ലേ....ടൂ ബാഡ്...ആരോട് ..?? നിങ്ങളെ പിടിച്ചു കല്യാണം കഴിപ്പിച്ചു വിട്ടവരോടോ ??..അതോ നിന്റെ സോ കോള്‍ഡ് ഹസ്ബന്‍ഡിനോടൊ...നിങ്ങള്‍ ശരിയായ രീതിയില്‍ വിവാഹം കഴിച്ചിരുന്നെങ്കിലും ഇതു തന്നെ സംഭവിക്കില്ലായിരുന്നോ...ഇല്ലേ.."
പത്തിയുയര്‍ത്താന്‍ തുടങ്ങിയ എന്നിലെ സൈക്യാര്‍ട്ടിസ്റ്റിനെ വീണ്ടും പരിഹസിച്ചുകൊണ്ട് അവള്‍ പ്രതിവചിച്ചു..
യെസ്...സംഭവിക്കുമായിരുന്നു..സംഭവിച്ചു..സോ നൌ ഐ ആം ഹാപ്പി..ഞാന്‍ ഇപ്പോഴും ഹാപ്പിയായിക്കൊണ്ടിരിക്കുന്നു...എനിയ്ക്ക് നിന്നെ കിട്ടിയില്ലേ....യുവര്‍ ബോഡി ഈസ് സോ സ്ട്രോങ്ങ്..സല്‍മാനെപ്പോലെ..
പല്ലുകള്‍ മുഴുവന്‍ വെളിയില്‍ കാണിച്ച് അവള്‍ ചിരിച്ചു...എന്റെ ദേഹത്തെ പൌരുഷത്തിന്റെ അവസാന തുള്ളിയും ഊര്‍ന്നു വീഴുന്നത് പോലെ എനിക്ക് തോന്നി...
"ഷംനാ നിന്നെ എങ്ങനെ ഡിസ് ക്രൈബ് ചെയ്യും എന്നെനിക്കറിയില്ല..യു ആര്‍ സോ ഡിഫറന്റ്..."
"ഹ ഹ..അതിനു നീ എന്നെ അനുഭവിച്ചിട്ടില്ലല്ലോ..പിന്നെങ്ങനെ പറയും 'യു ആര്‍ സോ ഡിഫറന്റ് 'എന്നൊക്കെ..??"
ഞാന്‍ തീര്‍ത്തും പരിക്ഷീണിതനായി..
"ശരീരത്തിലുപരി ഒന്നും ഇല്ലെന്നാണോ...??.മനസ്സെന്നൊരു അവസ്ഥയില്ലേ....അതറിയാന്‍ നീ ശ്രമിക്കുന്നില്ല..ഐ ഡോണ്ട് നോ.....ആര്‍ യു എ സിംബല്‍ ഓഫ് ന്യൂ ജനറേഷന്‍ ??"
അവളല്‍പ്പനേരം നിശബ്ദയായിരുന്നു..എന്റെ ശരീരത്തെ വളഞ്ഞ കൈകള്‍ പതുക്കെ സ്വതന്ത്രമാവുന്നത് ഞാനറിഞ്ഞു.. അകലെ ആകാശത്തു തെളിഞ്ഞു കാണുന്ന നക്ഷത്രങ്ങളിലായിരുന്നു അവളുടെ ശ്രദ്ധ..പേരറിയാത്ത ചില പക്ഷികള്‍ അകലെ നിന്നും കരഞ്ഞു കൊണ്ടിരുന്നു..അകലത്ത് കൂടെ പരസ്പരം ഒട്ടിപ്പിടിച്ചു കൊണ്ട് നടന്നു നീങ്ങുന്ന ഇരുണ്ട രൂപങ്ങളെ നോക്കിക്കൊണ്ട് അവള്‍ പതുക്കെ പറഞ്ഞു..
"ഞാന്‍ ഏതു കാലത്തെ പ്രതിനിധീകരിക്കുന്നു എന്നെനിക്കറിയില്ല..ഞാനറിഞ്ഞ മനസ്സുകളെല്ലാം ശരീരത്തിന്റെ വ്യത്യസ്തതകള്‍ തേടി പോകുന്നവരാണ്..ഇന്‍ക്ലൂഡിംഗ് മൈസെല്‍ഫ്....ഐ നൊ..നീയിപ്പോള്‍ എന്നെയും ഒരു കോള്‍ഗേളിനെയും ഡിഫറെന്‍ഷ്യെറ്റ് ചെയ്യാന്‍ ശ്രമിക്കുകയാവും...ബട്ട്..വ്യത്യാസം വളരെ ചെറുതാണ്..."
മംഗലാപുരത്തെ തണുത്ത കാറ്റ് സിരകളിലേക്കടിച്ചു കയറിത്തുടങ്ങിയിരുന്നു...ആഘോഷിച്ചു തീരാത്ത വാലന്‍ന്റൈന്‍ രാത്രിയുടെ സംഗീതം അകലെനിന്നും കേള്‍ക്കുന്നുണ്ട്..എന്റെ വലന്റൈന്‍ ദിനം അപഹിച്ച പെണ്‍കുട്ടിയുടെ ചൂടുപറ്റി ലക്ഷ്യമില്ലാതെ നടക്കുമ്പോള്‍ ഇപ്പോഴും മനസ്സില്‍ ഒരുപാട് ചോദ്യങ്ങളുയരുന്നുണ്ട്.. മണിക്കൂറുകള്‍ക്ക് മുന്‍പ് മാത്രം പരിചയപ്പെട്ട, എന്റെ തോളില്‍ തലയും ചായ്ച്ച് നടക്കുന്ന ഈ പെണ്‍കുട്ടി എന്താണീ ലോകത്തോട് പറയാന്‍ ശ്രമിക്കുന്നത്..??ഓരോ വാഹനം കടന്നു പോകുമ്പോഴും ഹെഡ് ലൈറ്റിന്റെ വെളിച്ചത്തില്‍ എന്റെ ചുണ്ടുകളില്‍ ഭ്രാന്തമായി ചുംബിക്കുമ്പോള്‍ ലോകത്തിന് എന്ത് സന്ദേശമാകും അവള്‍ നല്കുന്നുണ്ടാവുക..??
ഞങ്ങളിപ്പോള്‍ ചുവന്ന തോരണങ്ങള്‍ തൂക്കിയ വലിയ പാലത്തിലൂടെ നടക്കുകയാണ്..കഴിഞ്ഞ വാലന്‍ന്റൈന്‍സ് ഡേയില്‍ ഈ പാലത്തിന്റെ ഓരത്തു വച്ചായിരുന്നത്രേ അവരവളുടെ കല്യാണം നടത്തിയത്... താഴെ അഗാധതയിലൂടെ ഒഴുകുന്ന പുഴയുടെ ശബ്ദം ഉള്ളില്‍ വല്ലാത്ത പ്രണയം നിറയ്ക്കുന്നത് പോലെ എനിയ്ക്കിപ്പോള്‍ അനുഭവപ്പെടുന്നു...അവളുടെ മുഖത്തേക്ക് നോക്കിയപ്പോള്‍ ചുവന്ന പൂക്കളുമായി കടന്നു വരുന്ന ഒരു വാലന്‍ന്റൈനെ അവളും പ്രതീക്ഷിക്കുന്നുണ്ടെന്നു തോന്നി...
"ഞാന്‍ കാത്തിരുന്ന എന്റെ പ്രിയ വാലന്‍ന്റൈന്‍ എന്റെയടുത്തുള്ളത് എനിക്ക് കാണാം... ഇതുവരെ ആര്‍ക്കും നല്‍കാതെ എന്റെ പ്രണയം ഞാന്‍ കാത്തുവച്ചത് നിനക്കു വേണ്ടി മാത്രമായിരുന്നല്ലോ...."
മുഖത്ത് നക്ഷത്ര ശോഭ വരുത്തി ആരോടെന്നില്ലാതെ അവളതു പറഞ്ഞത് എന്നോടാണെന്ന് വിശ്വസിക്കാന്‍ ശ്രമിക്കുകയായിരുന്നു ഞാന്‍...എന്നെ പിന്നിലാക്കി പാലത്തിന്റെ കൈവരിക്കരികിലൂടെ വേഗത്തില്‍ മുന്നോട്ടു നീങ്ങുന്ന ഈ പെണ്‍കുട്ടിക്ക് പിന്നാലെ ഒരു വിഡ്ഢിയെപ്പോലെ ഞാനുമിപ്പോള്‍ നടന്നു നീങ്ങുകയാണ്..
ഉത്തരമില്ലാത്ത ചോദ്യങ്ങളും ലക്ഷ്യമില്ലാത്ത യാത്രയുമായി ഞാനും ഈ പ്രണയദിനം ആഘോഷിക്കട്ടെ..
© മുരളി I Murali Nair
ചിത്രം വരച്ചത് : കുക്കു
.
Subscribe to:
Post Comments (Atom)
59 Comments, Post your comment:
"ഞാന്‍ ഏതു കാലത്തെ പ്രതിനിധീകരിക്കുന്നു എന്നെനിക്കറിയില്ല..ഞാനറിഞ്ഞ മനസ്സുകളെല്ലാം ശരീരത്തിന്റെ വ്യത്യസ്തതകള്‍ തേടി പോകുന്നവരാണ്"
അതെ മുരളി ,പുത്തൻപ്രണയങ്ങളുടെ അകംമുദ്രതന്നെയാണ് ഈ വാക്യം !
വ്യത്യസ്ഥമായയൊരു കഥതന്നെയാണിത് ..നന്നായിട്ടുണ്.
ഈ പ്രിയദിനത്തില്‍ പ്രണയികള്‍ക്കു ചിന്തിക്കാന്‍ മുരളി ഒരു നല്ല വിഷയം അവതരിപ്പിച്ചിരിക്കുന്നു..
"വേശ്യകള്‍ ഉണ്ടാവുന്നതെങ്ങിനെയെന്നു ചിന്തിച്ചിട്ടുണ്ടോ.."
ഷംനയുടെ ഈ കൊല്ലുന്ന ചോദ്യം, നമ്മുടെ സമൂഹമനസ്സിന്റെ ആഴങ്ങളിലേക്ക് ഒരു മിന്നല്‍പ്പിണര്‍ പായിക്കുന്നതാണ്..!!
ഓരുപാട് മനസ്സുകളെ വിളിച്ചുപറയുന്നു ഈപോസ്റ്റ്...
എല്ലാ കമിതാക്കള്‍ക്കും പ്രണയദിനാശംസകള്‍.
ഒരോ ആഘോഷങ്ങളും,അവസരങ്ങളും
പുതിയ പുതിയ റൂട്ട് വലിക്കാന്‍ മാത്രമായി ഉപയോഗിക്കുന്നവര്‍
പഴയെതെല്ലാം ഭംഗിയായി മറന്നെന്നു നടിക്കുമ്പോളും,
പലയിടത്തും പലപ്പോഴും പലതും തികട്ടി വരുന്നു....
നന്നായി ഈ ഓര്‍മ്മപ്പെടുത്തല്‍ മുരളി....
മനോഹരമായി പറഞ്ഞിരിക്കുന്നു ഈ കഥ...
ആശംസകള്‍
പ്രണയദിനത്തിലെ ഒരു നല്ല രചന
uffffffffff....
wht a theme murali...
i m luving it!!
മുരളീ...ഒരു സാദാ ബ്ലോഗ്ഗറില്‍ നിന്നും മുകുന്ദന്‍, പെരുമ്പടവം, സീ.വീ ബാലകൃഷ്ണന്‍ തുടങ്ങിയവരുടെ ജനുസ്സിലെക്കുള്ള ഒരു പരിണാമം ഇവിടെ കാണുന്നു.
ഇതിന്റെ ത്രെഡ് ഒരു യഥാര്‍ത്ഥ സംഭവത്തില്‍ നിന്നും ഉണ്ടായതാണോ. കേരളത്തിലെ ഏതോ ഒരു M.L.A യുടെ മകളെ ആരോടോ സംസാരിച്ചതിന് മംഗലാപുരത്ത് വെച്ച് അപമാനിച്ച കാര്യം പണ്ട് വായിച്ചിരുന്നു.
അതെ, വളരെ നല്ലൊരു രചന... മുരളി.
പ്രണയദിനാശംസകള്‍
മുരളി,
സിജോയ് പറഞ്ഞപോലെ ശക്തരായ എഴുത്തുകാരുടെ നിരയിലേക്ക് വളരുകയാണ് താങ്കൾ.. മനോഹരമായ നരേഷൻ.. പഴയ പ്രണയ കാലങ്ങളിലേക്ക് മനസ്സ് വല്ലാതെ .. പുത്തൻ പ്രണയത്തിന്റെ വിചിത്ര രീതികൾ നമുക്കൊന്നും സങ്കൽപ്പിക്കാൻ പോലുമാവില്ലല്ലോ? കാരണം നമ്മുടെയൊക്കെ പ്രണയ നാളുകൾ കിറ്റ്കാറ്റിൽ ഒതുങ്ങിയപ്പോൾ ഇന്നത്തെ തലമുറയുടേത് ക്യാറ്റ്വാക്കിൽ പോലും ഒതുങ്ങുന്നില്ലല്ലോ?
മനോഹരമായ ഈ രചന വര്‍ത്തമാനകാല പ്രണയത്തിന്റെ വേറിട്ട ഒരുമുഖം അനാവരണം ചെയ്യുന്നു.
ആശംസകള്‍
ആര്‍ക്കൊക്കെയോ വേണ്ടി നഷ്ടപെടുന്ന നിഷ്കളങ്ക ജീവിതങ്ങള്‍...
അര്‍ഥങ്ങള്‍ മാറുന്ന സ്ത്രീ പുരുഷ ബന്ധങ്ങള്‍ ...
കാലം മാറ്റി കൊണ്ടിരിക്കുന്ന കാഴ്ചപ്പാടുകള്‍....
അങ്ങെന്‍ എന്തൊക്കെയോ മനസിലൂടെ കടന്നു പോയി വായിച്ചപ്പോ...
ഇഷ്ടപ്പെട്ടു മുരളി ചേട്ടാ
ഷംനാബക്കർ അവസനം എന്ത് ചെയ്തു. നല്ലൊരു ദിവസത്തിൽ ഞാൻ വിചാരിച്ചു പാലത്തിൽ നിന്നും താഴേക്ക് ചാടിയെന്ന്, അതുണ്ടായില്ല നല്ലൊരു കഥ വായിച്ച അനുഭവം എല്ലാവർക്കും പ്രണയദിനാശംസകൽ
മുരളി വളരെ വ്യത്യസ്ഥമായി എഴുതി.
ഷംന മനസ്സിന്റെ നീറ്റലായി
മുരളി വളരെ വ്യത്യസ്ഥമായി എഴുതി.
ഷംന മനസ്സിന്റെ നീറ്റലായി
ഈ കഥ വായിച്ചു അഭിപ്രായമറിയിച്ച എല്ലാ കൂട്ടുകാര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി.
@ ചാണ്ടിക്കുഞ്ഞ് :
റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോയ ഇതുപോലുള്ള ചില സംഭവങ്ങള്‍ കഴിഞ്ഞ വാലന്‍ന്റൈന്‍സ് ഡേയില്‍ മംഗലാപുരത്തു നടന്നിരുന്നു.ഒരു സുഹൃത്തിലൂടെ അറിഞ്ഞ അത്തരമൊരു സംഭവത്തില്‍ നിന്നുമാണ് ഈ കഥയുടെ ത്രെഡ്..
@നന്ദന :
'ലാസ്റ്റ് വാലന്‍ന്റൈന്‍' ആ പാലത്തിനരികത്ത് ഷംനയെയും കാത്തിരിപ്പുണ്ടായിരുന്നു..അവള്‍ കഴിഞ്ഞ ഒരു വര്‍ഷമായി പ്രണയിച്ചു കൊണ്ടിരുന്നതും 'അവനെ'യായിരുന്നല്ലോ..
ഇനി ഷംന എന്ത് ചെയ്തെന്നു തീരുമാനിച്ചോളൂ..
:)
തകര്‍ത്തു... ഇത് ഏതെങ്കിലും പ്രിന്റ് മീഡിയത്തിന് അയച്ചു കൊടുക്കു. നല്ല നിലവാരമുണ്ട്.
കഥയാണെന്ന് അറിയാതെ തന്നെ കഥ വായിച്ചു തീര്‍ത്തു ട്ടോ. വളരെ നന്നായിട്ടുണ്ട്.
വളരെ നന്നായിട്ടുണ്ട്....
വളരെ നിലവാരമുള്ള ഒരു നല്ല എഴുത്ത്.... പ്രണയദിനത്തില്‍ ഇതിലും നല്ല ഒരു പോസ്റ്റ് വരാനില്ല... അഭിനന്ദനങ്ങള്‍ മുരളീ.... താങ്കള്‍ നങ്ങള്‍ക്കു മുന്നില്‍ വളരുന്നത് കൌതുകത്തോടെയും, അല്‍പ്പം അസൂയയോടെയും നോക്കി കാണുന്നു..... താങ്കള്‍ കുറച്ചുകൂടി സീരിയസ്സായാല്‍ നാളത്തെ കേര്‍ളത്തിന്റെ വാഗ്ദാനം ആകും ...തീര്‍ച്ച.
murali,
valare nannaayittundu, touching...
aasamsakal
..............................................................................................................
കൊള്ളാം...ആശംസകൾ..
നന്നായിട്ടുണ്ട്... :)
വ്യത്യസ്തതയുള്ളൊരു പ്രമേയം...
പ്രതികരിക്കാനാവാതെ മുരടിച്ച് പോയ മനസ്സുകൾക്ക് ഒരാശ്വാസമാകും...!
inninte yuvatwathe nannaayi paranjirikkunnu...
ഈ ലോകത്ത് ഒരുപാട് ഷംനമാര്‍ കാണും ല്ലേ?
ഷംനയുടെ രൂപം ശരിക്കും മനസ്സില്‍ പതിഞ്ഞു..
കഥാകാരന് അഭിമാനിക്കാം..വായനക്കാരന്റെ മനസ്സില്‍ തെളിഞ്ഞ ഒരു ചിത്രം വരച്ചതിന്
good work man!!
manoharamaya katha...ishtam
പറയാനുള്ളത് നേരെ വന്നു പറഞ്ഞു കടന്നു പോകുന്ന കഥാപാത്രങ്ങള്‍ മനസ്സിലേക്ക് എളുപ്പത്തില്‍ നടന്നു കയറുന്നു.. സങ്കീര്‍ണ്ണതകള്‍ ഒന്നുമില്ലാത്ത കഥാ ശൈലി തന്നെയാണ് മുരളിയിലെ കഥാകാരന്‍റെ കയ്യൊപ്പ്... ആശംസകള്‍..
സ്നേഹം..
ഷംനാ ബക്കര്‍ അക്ഷരാര്ത്ഥത്തില്‍ എന്നെ സ്തബ്ദനാക്കി കളഞ്ഞു.
ഗ്രെയിറ്റ് വര്‍ക്ക് മുരളി......
വളരേ നന്നായിരിക്കുന്നു കഥ കുക്കുവിന്റെ പെയിന്റിങ്ങും വളരേ ഇഷ്ടപ്പെട്ടു ആശംസകൾ, രണ്ടു പേർക്കും
നന്നായിട്ടുണ്ട്, മാഷേ
ഈ ജീവിതത്തില്‍ എന്നെങ്കിലും ഒരു വലന്റെന്‍സ് ഡേ ആഘോഷിക്കുമോ എന്തോ . സമൂഹത്തിന്റെ മൌനാനുവാദമുള്ള വ്യഭിചാരം. രസമുള്ള ഏര്‍പ്പാട് തന്നെ. കഥയുടെ ത്രെഡ് പലയിടത്തും വായിച്ചിട്ടുള്ളവ തന്നെ . പക്ഷെ നല്ല വ്യക്തിത്വമുള്ള അവതരണം. ഒരു പ്രതിഭയുടെ മിന്നലാട്ടങ്ങള്‍ ദൃശ്യമാണ്
കൊള്ളാം ആശംസകള്‍ മുരളീ
Ella pranayithakkalkkum...!
Manoharam, Ashamsakal...!!!
നല്ല ഭാഷ. സമകാലീന സംഭവവും മാറുന്ന സംസ്കാരവും അതിലുപരി മാറുന്ന ജിവിത സങ്കല്പങ്ങളും ഒരുമിച്ച് ചേര്‍ത്ത് വരച്ചിരിക്കുന്നു.നന്നായി.
രചനാ വൈഭവം തെളിയിച്ചു.
നിറഞ്ഞ പ്രണയത്തിനും കത്തുന്ന കാമത്തിനും വേണ്ടി മാത്രമാണ് മഞ്ഞുകാലം അവസാനിക്കാന്‍ പോകുന്നതിനു തോട്ടുമുമ്പുള്ള ഈ രാത്രി...അതിമനോഹരം! ആത്മാവുള്ള കഥാപാത്രങ്ങള്‍
ഋതുവിലെത്തുകയും കഥ വായിച്ചു അഭിപ്രായങ്ങള്‍ അറിയിക്കുകയും ചെയ്ത എല്ലാ കൂട്ടുകാര്‍ക്കും നന്ദി അറിയിക്കട്ടെ..
നിറഞ്ഞ സ്നേഹം.
valare nannaayittundu........ ashamsakal.......
ഷംനമാർ സൃഷ്ടിക്കപ്പെടുന്ന സംസ്കാരങ്ങൾ ആഘോഷിക്കപ്പെടുമ്പോൾ ഒരു വിചിന്തനത്തിനു വഴിയൊരുങ്ങട്ടെ. ആശംസകൾ
entha oru ezhuthu njan kannu vachu ketto?
നല്ല എഴുത്ത്..
ഇതാണ് കഥ.
"ഒരു പെണ്ണ് എപ്പോഴാണ് വേശ്യയാവുന്നത് എന്ന് നിനക്കറിയാമോ.."
ഷംനമാര്‍ ചോദിച്ചു കൊണ്ടിരിക്കുന്നു...
ജീവിതം എത്ര പെട്ടന്നാണ് മാറ്റിമാരിക്കപെടുന്നത് .ഷംന, പാവം പെണ്ണ് ? വീട്ടില്‍ നിന്നും പുറത്താക്ക്പെടുമ്പോള്‍ അവള്‍ക്ക് ഇതിനു മാത്രമേ പറ്റു.......?
ഈ കഥ എന്തോ മനസ്സില്‍ ഒരു വല്ലായ്മ ഉണ്ടാക്കുന്നു.. ആകെക്കൂടി ഒരു ഭാവമിശ്രണം.. സദാചാരത്തിന്റെ കാവല്‍ പടയാളികളാണോ കപടസദാചാരവാദത്തിന്റെ ഇരകളും അതിനെതിരെ നിക്കുന്നവരുമാണോ സമൂഹത്തിന്റെ വഴി തിരിച്ച് വിടുന്നതെന്ന സംശയം വായനക്കാരന്റെ മനസ്സില്‍ ശക്തമായുയര്‍ത്തുന്നു ഈ കഥ.. അസാമാന്യമായ രചനാപാടവത്തോടെ കഥ പറഞ്ഞിരിക്കുന്നു.. ആശംസകള്‍ പറയാതിരിക്കുവതെങ്ങിനെ..?? ഭാവുകങ്ങള്‍..!!
മുരളിയെ വായിക്കുന്നതില്‍ ഇതും മുന്നില്‍ നില്‍ക്കുന്നു. വൈകിയാണെങ്കിലും എന്റെ ആശംസകള്‍ ...
നന്നായി എഴുതി മുരളി.. എന്നത്തേയും പോലെ... പ്രമേയവും കഥയും ഒക്കെ ഉഗ്രന്‍.. അസൂയ തോന്നുന്നുണ്ട് ട്ടോ..
oro nimishavum manassu shamnayude koode aayirunnu..aa strange character kadha muzhuvanum vayichu theernitum manasil ninnu pokunnilla..
entha parayuka...
you are really gifted my dear..
write more and more...become a great writer....
നല്ല വായനയ്ക്കും അഭിപ്രായങ്ങള്‍ക്കും എല്ലാ പ്രിയ കൂട്ടുകാര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി..
യഥാര്‍ത്ഥ പ്രണയം നഷ്ടമായിക്കൊണ്ടിരിക്കുകയാണ്... പുതിയ കാലഘട്ടത്തില്‍ എല്ലാവരും "പ്രാക്ടിക്കല്‍' പ്രണയത്തിലാണ്... അതിന്റെ ഒരു അലയൊലി ഇവിടെയും വായിക്കാം... കുക്കുവിന്റെ ഇല്ലസ്‌ട്രേഷനും നന്നായി.... അഭിനന്ദനങ്ങള്‍
മനോഹരമായിരിക്കുന്നു കഥ വളരെ ഇഷ്ടായി
puthiya kalathinte katha......
അസാമാന്യ കഴിവുള്ള കലകാരനാണീ.......കഥാകൃത്ത് എന്നു ഓരോ വരികളും വിളിച്ചറിയിക്കുന്നു.....
വളരെ നന്നായിട്ടുണ്ട്...
ഷംന ഇന്നു കാണിച്ച ധൈര്യം അന്നു കാണിച്ചിരുന്നെങ്കില്‍...
കാലം ഉണക്കും അവളുടെ മനസ്സിനേറ്റ മുറിവിനെ.
NICE STORY. TEENEGERS MUST READ IT & SHOULD UNDERSTAND THE MORAL IT CONVEYS.
സങ്കടപ്പെടുത്തുന്നകഥകൾ ,കണ്ണുകൾ നിറയുന്ന കഥകൾ അങ്ങനെ ഒരുപാട് കഥകൾ പക്ഷെ ഇത് എന്താ പറയ മനസ്സിൽ എന്തൊ ഉടഞ്ഞു ചിതറിയ ഒരു ഫീലിങ്ങ്.വളരെ നന്നായി എഴുതി മാഷേ .
നല്ല കഥ ....ആനുകാലിക സംഭവങ്ങളുടെ വ്യക്തമായ
വിശകലനം..ശക്തമായ അവതരണവും..ആശംസകള്‍...
അതെ മുരളി ,പുത്തൻപ്രണയങ്ങളുടെ അകംമുദ്രതന്നെയാണ് ഈ വാക്യം !
നന്നായിട്ടുണ്ട് , ആശംസകള്‍
Post a Comment