സുഹൃത്തേ,
മലയാളകഥയുടെ സമകാലത്തെ രേഖപ്പെടുത്താനുള്ള ഒരു വിനീതശ്രമം..
അനുദിനം മാറുന്ന ജീവിതാവസ്ഥകളുടെ വൈവിധ്യവും വൈരുദ്ധ്യവും ഫലപ്രദമായി ഭാഷയിലേക്കു പരാവര്‍ത്തനം ചെയ്യുന്ന കഥാപരിശ്രമങ്ങള്‍ക്കായി ഒരിടം...
അതാണ് ’ഋതു-കഥയുടെ വസന്തം’ എന്ന ഈ ഗ്രൂപ്പ് ബ്ലോഗ്.
ഇടവേളയുടെ കൌതുകത്തിനപ്പുറം,
ചെറുകഥയെന്ന മാധ്യമത്തെ അതീവഗൌരവത്തോടെ സമീപിക്കുന്ന എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കുമായി,
ഈ വാതില്‍ തുറന്നുവെച്ചിരിക്കുന്നു..!!
കഥയെ സ്നേഹിക്കുന്ന എല്ലാവരും കടന്നു വരുക... കഥകള്‍ വായിക്കുക..എഴുതുക..
ഇവിടെ പ്രസിദ്ധീകരിക്കുന്ന കഥകളില്‍ നിന്ന്, ഓരോ മാസവും മികച്ച കഥകള്‍ ഒരു വിദഗ്ദ്ധസമിതി‍ തെരഞ്ഞെടുക്കുന്നതാണ്.!
വര്‍ഷാന്ത്യത്തില്‍, ഇങ്ങനെ തെരഞ്ഞെടുക്കുന്ന കഥകളില്‍, ഏറ്റവും മികച്ച രണ്ടു കഥകള്‍ക്ക് പുരസ്കാരവും നല്‍കുന്നതാണ്.!!



രാത്രിയില്‍ യാത്രയില്ല

June 26, 2010 ബിജുകുമാര്‍ alakode

സുഹൃത്തേ അല്പം സമയമുണ്ടെങ്കില്‍ ഈ കഥയൊന്നു കേട്ടോളു. എന്നു വച്ചാല്‍ എനിയ്ക്കങ്ങനെ കഥ പറയാനുള്ള വലിയ കഴിവൊന്നും ഇല്ല കേട്ടോ. ചെറുപ്പത്തില്‍ പിള്ളേര്‍ക്കു ചിലതൊക്കെ പറഞ്ഞു കൊടുത്തിട്ടുണ്ടെന്നല്ലാതെ പിന്നൊരിയ്ക്കലും ഒരു കഥയും ഞാനാരോടും പറഞ്ഞിട്ടില്ല. എന്നു വച്ച് ഞാനൊരസികനാണെന്നൊന്നും കരുതണ്ട. നല്ല കഥകള്‍ കേള്‍ക്കാനും ആസ്വദിയ്ക്കാനും എനിയ്ക്കു പറ്റും.
ഇവിടെ  പറയുന്നത് എന്റെ സ്വന്തം കഥയാണ്. യാതൊരു പുതുമയും ഈ കഥയിലില്ല. എങ്കിലും ഒരല്പം എനിയ്ക്കു വേണ്ടി സഹിയ്ക്കുക. പ്ലീസ് ഒരപേക്ഷയാണ്.

ഇപ്പോള്‍ സമയം രാത്രി പതിനൊന്നര കഴിഞ്ഞിരിയ്ക്കുന്നു. നാട്ടാരെല്ലാം ഉറങ്ങിയ ഈ നേരത്ത് ഞാന്‍ മാത്രമെന്താ ഉറക്കമിളച്ച് കഥ പറയുന്നതെന്ന് നിങ്ങള്‍ സംശയിച്ചേക്കാം. ഒന്നുമല്ല അല്പം മദ്യം കഴിച്ചാല്‍ ഞാനിങ്ങനെയാണ്.വല്ലപ്പോഴുമേ ഞാന്‍ കഴിയ്ക്കു, അതും താഴ്ന്ന ബ്രാന്‍ഡുകള്‍ വല്ലതും. മക്ഡവല്‍ , ഹണീബീ ഇതൊക്കെ. എന്നാല്‍ ഇന്ന് ഗ്രീന്‍ലേബലാണ് കഴിച്ചത്. കുറേ നാളത്തെ ആഗ്രഹമായിരുന്നു ഇത്. വിസ്കി കോളയിലൊഴിച്ചു കഴിയ്ക്കാന്‍ ഒരു പ്രത്യേകസുഖമുണ്ട് .അത്രയ്ക്കങ്ങു ഫിറ്റായിട്ടൊന്നുമില്ല കേട്ടോ. ചെറിയൊരു തരിപ്പ്.. അതിങ്ങനെ നീറി നീറി പിടിച്ചു കയറും. അപ്പോള്‍ മനസ്സിന്റെ കെട്ടൊക്കെ ഒന്നഴിയും. പിന്നെ നല്ല ധൈര്യമാ..ആകെപ്പാടെ ഒരു സുഖം!
ഓ..കഥ തുടങ്ങിയില്ലല്ലോ അല്ലേ? എനിയ്ക്കിപ്പോ നാല്പത്തൊന്നു വയസ്സുണ്ട്. കണക്കു പ്രകാരം ഇപ്പോഴും യുവാവു
തന്നെ. ചെറിയൊരു കട നടത്തുകയാണ്‍ തൊഴില്‍ . ഞാനും ഭാര്യയും രണ്ടു പെണ്മക്കളുമുള്ള എന്റെ കുടുംബം മുന്നോട്ട്പോകുന്നത് ഈയൊറ്റ കടയുടെ ബലത്തിലാണ്. ദാ ഈ വീടു കണ്ടോ? ഇതൊന്നു സിമന്റു പൂശണമെന്ന്
വിചാരിച്ചിട്ട് ഒത്തിരി കാലമായി, സാധിച്ചിട്ടില്ല. എനിയ്ക്ക് കുടുംബസ്വത്തൊന്നും കിട്ടിയിട്ടില്ല. ഒത്തിരിപ്പേരുള്ള ഒരുകുടുംബത്തിലേതായതുകൊണ്ട് പെങ്ങന്മാരുടെ കല്യാണം കഴിഞ്ഞപ്പോള്‍ ഒന്നും മിച്ചമില്ലായിരുന്നു. എന്നാലും
അധ്വാനം കൊണ്ട് ഞാനിത്രയൊക്കെ നേടി.
എന്റെ ഭാര്യ, എത്ര നല്ലവളാണെന്നോ! എന്റെ എല്ലാ കഷ്ടപ്പാടിലും എന്നോടൊപ്പം ഉണ്ടായിരുന്നു അവള്‍ .
വല്ലപ്പോഴുമുള്ള ചില്ലറ വഴക്കുകള്‍ ,പിണക്കങ്ങള്‍ .അതൊക്കെ ജീവിതത്തിലെ ഒരു രസമല്ലേ? ഇങ്ങനെയൊരു
പാവം! ഞങ്ങളുടെ ജീവിതം ആരംഭിച്ചിട്ട് പതിനേഴ് വര്‍ഷമായി. ഇത്രയും കാലത്തിനിടയില്‍ ഞങ്ങള്‍ വേറിട്ട്
താമസിച്ചത് അവളുടെ രണ്ടു പ്രസവങ്ങള്‍ക്കു മാത്രമാണ്. നിറമിത്തിരി കുറവാണെങ്കിലും അതി സുന്ദരിയാണെന്നു
ഞാന്‍ പറയും. അല്പം തടിച്ച ആ ചുണ്ടിന്റെയും മുഴുത്ത മാറിടത്തിന്റെയും ഒതുങ്ങിയ അരകെട്ടിന്റെയും ഭംഗി.. എന്റെ ഭാഗ്യം തന്നല്ലേ ഇതൊക്കെ..പ്ലീസ് മറ്റൊന്നും വിചാരിയ്ക്കരുത്, അവളോടുള്ള എന്റെ സ്നേഹം വിവരിച്ചെന്നേ ഉള്ളു.ഈ വീടിന്റെ ഓരോ ഇഷ്ടികയും ഞാനും അവളും കൂടിയാ ചുമന്നത്. കാശിനത്ര കഷ്ടപ്പാടായിട്ടാ, അല്ലെങ്കില്‍
ഒരിയ്ക്കലും ഞാനതിനു സമ്മതിക്കില്ല.

എന്റെ മൂത്തമോള്‍ക്കിപ്പോള്‍ പതിനാറ് വയസാണ് നടപ്പ്. അമ്മയേക്കാള്‍ സുന്ദരി  മോളാണെന്നെല്ലവരും പറയും.
സത്യമാണ്.ചെറുപ്പത്തിലേ തന്നെ മോള്‍ക്ക് ഡാന്‍സും പാട്ടുമൊക്കെയായിരുന്നു കമ്പം. എവിടുന്നെങ്കിലും പാട്ടുകേട്ടാല്‍ മതി മോളു ഡാന്‍സു ചെയ്യും.  ഭാര്യയ്ക്ക്  ഒരേ നിര്‍ബന്ധം കൊച്ചിനെ ഡാന്‍സു പഠിപ്പിയ്ക്കണമെന്ന്. ശരി ആവട്ടെ, കഴിവുണ്ടെങ്കില്‍ നമ്മളു തടയരുതല്ലോ? പതിമൂന്നാം വയസിലായിരുന്നു അരങ്ങേറ്റം. കുറച്ച് കാശ് കടമായെങ്കിലും സംഗതി ജോറായിരുന്നു. കണ്ടവരെല്ലാം മോളെ അഭിനന്ദിച്ചു. ആ വേഷത്തില്‍ എന്റെ കൊച്ചിനെ ഒന്നു കാണണം.ഒരു രാജകുമാരിയെപ്പോലുണ്ട്. അവളുടെ അമ്മയ്ക്കാണ് കേട്ടോ ഏറ്റവും അഭിമാനം. അവളു കൊച്ചിനെപറ്റി വാതോരാതെയല്ലോ സംസാരിയ്ക്കുന്നത്.

അല്ലാ, നിങ്ങള്‍ക്ക് ബോറടിയ്ക്കുന്നുണ്ടോ എന്റെ കഥ കേട്ടിട്ട്? ക്ഷമിയ്ക്കണേ, ഞാന്‍ പറഞ്ഞല്ലോ കഥപറച്ചിലില്‍
ഞാന്‍ പുറകോട്ടാന്ന്. എന്റെ കടയെന്നു പറഞ്ഞാ കുറച്ച് പലചരക്കുകളും അല്ലറചില്ലറ സ്റ്റേഷനറി
ഐറ്റംസുമൊക്കെയാണ്. ഇതത്ര വലിയ ടൌണൊന്നുമല്ലല്ലോ. നല്ലോണം കടം പോകും. അതൊക്കെ
തിരിച്ചുകിട്ടിയാ കിട്ടി. എന്നാലും ഒരു വിധം തട്ടിമുട്ടി ഞങ്ങളു കഴിഞ്ഞു വന്നു. പിന്നെ ഒരു പ്രശ്നമുള്ളത് കുറച്ച്
കടമുള്ളതാണ്. അത് ബ്ലേഡ് പലിശയ്ക്കുള്ള കടമാണ്. അതിന്റെ പലിശ അടച്ചാണ് മടുക്കുന്നത്. അല്ലായിരുന്നെങ്കില്‍ ഈ വീടിന്റെ ബാക്കി പണിയൊന്നും ഒരു ബുദ്ധിമുട്ടേ ആകില്ലായിരുന്നു.
ഇളയമോള്‍ക്ക് വയസ്സ് പത്തായി. പഠിത്തം അഞ്ചാം ക്ലാസില്‍ . അവളും ഡാന്‍സിനൊക്കെ മിടുക്കിയാ.
എതായാലും ഡാന്‍സു പഠിയ്ക്കാനൊന്നും വിട്ടിട്ടില്ല. കുട്ടികളെത്ര പെട്ടെന്നാ വലുതാവുന്നത്?

കഴിഞ്ഞവര്‍ഷത്തെ ജില്ലാ സ്കൂള്‍ കലോത്സവത്തില്‍ ഡാന്‍സിന് എന്റെ മൂത്ത മോള്‍ക്കായിരുന്നു ഫസ്റ്റ്. കാശു ഞാന്‍വിചാരിയ്ക്കാത്തത്ര ചിലവായി. ഭാര്യയ്ക്കൊരേ നിര്‍ബന്ധം; “കൊച്ചിനെ എങ്ങെനെയെങ്കിലും വിടണം.
ഇന്നത്തെക്കാലത്ത്  സിനിമ, സീരിയല്‍ ,ടി.വി. അങ്ങനെ എന്തെല്ലാം അവസരങ്ങളാ. കഴിവുള്ള കുട്ടികള്‍ക്ക്
വളരാന്‍ ഒരു വിഷമവുമില്ല. കാണുന്നില്ലേ, ചില മിടുക്കന്മാരും മിടുക്കികളും പത്തുലക്ഷത്തിന്റെയും
അന്‍പതുലക്ഷത്തിന്റെയുമൊക്കെ ഫ്ലാറ്റും വില്ലയുമൊക്കെ നേടുന്നത്. നമ്മളെപോലുള്ളവര്‍ക്ക് ജോലിയെടുത്ത് നല്ല
നിലയിലാവാമെന്നുള്ള വിശ്വാസമൊന്നും വേണ്ടാ..“ ഇങ്ങനെയൊക്കെയാണ് അവളുടെ വാദങ്ങള്‍.
ആലോചിച്ചപ്പോള്‍ അവളു പറയുന്നതില്‍ കാര്യമില്ലേ എന്നെനിയ്ക്കും തോന്നാതിരുന്നില്ല കേട്ടോ.
ദാ ആയിരിയ്ക്കുന്ന ടി.വി. സഹകരണബാങ്കില്‍ നിന്നും ലോണെടുത്തു മേടിച്ചതാ.. ഇനിയുമുണ്ട് ബാക്കി അടയ്ക്കാന്‍ .
ഇന്നത്തെക്കാലത്ത് ടി.വി.യില്ലാത്ത വീടേതാ? എന്തെല്ലാം പരിപാടികളാ അതില്‍. എനിയ്ക്കിതൊക്കെ കാണാന്‍
എവിടെ സമയം? എങ്കിലും അവരു കാണട്ടെ. ഇതൊക്കെയല്ലേ ജീവിതത്തിലെ രസം. ആ ടി.വി.യില്‍ ഞാനും ഇടയ്ക്കു കണ്ടിട്ടുണ്ട്, കാണാന്‍ ചേലുള്ള പെണ്‍കുട്ടികള്‍ ചാടുന്നതും തുള്ളുന്നതുമൊക്കെ. ഒക്കെ ഫ്ലാറ്റും കാശുമൊക്കെ
കിട്ടുമെന്ന വിശ്വാസത്തില്‍ ..വിശ്വാസമല്ലേ എല്ലാം.

എന്റെ സുഹൃത്തേ, എട്ടു മാസം മുന്‍പാണ് പത്രത്തിലൊരു പരസ്യം കണ്ടത്. ആല്‍ബത്തില്‍ അഭിനയിയ്ക്കാന്‍
പെണ്‍കുട്ട്യോളെ വേണംന്നു പറഞ്ഞ്. മോള് പത്താം ക്ലാസ് കഴിഞ്ഞ് നില്പാണ്. ഭാര്യയെന്നെ നിര്‍ബന്ധിച്ചു
കൊണ്ടേയിരുന്നു; അപേക്ഷ അയയ്ക്കണംന്ന് പറഞ്ഞ്.ശരി അയയ്ക്ക്. ഞാന്‍ സമ്മതിച്ചു.
രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ ദേ ഒരു കാറില്‍ ഒരു “ആന്റി“യും രണ്ടാണുങ്ങളും. അവരാണ് ആല്‍ബം പിടിയ്ക്കുന്നതത്രേ.
എന്റെ മോളെ അവര്‍ക്ക് വല്ലാതെ ബോധിച്ചു. ഒറ്റ നോട്ടത്തില്‍ തന്നെ തീരുമാനിച്ചു, കൊച്ച് തന്നെ നായിക!
ആല്‍ബം ,നായിക എന്നൊക്കെ കേട്ടപ്പോള്‍ എനിയ്ക്കും കുറച്ച് താല്പര്യമൊക്കെ തോന്നി കേട്ടോ.
ഇങ്ങനെയൊക്കെയാണല്ലോ ഒരു തുടക്കം . ഇനി സീരിയല്‍ , ഭാഗ്യമുണ്ടെങ്കില്‍ സിനിമ. ഓരോ താരങ്ങളൊക്കെ ഇതു പോലെ എത്ര കഷ്ടപ്പെട്ടാ ഇന്നത്തെ നിലയിലെത്തിയത്!
എന്റെ സുഹൃത്തേ ഞാന്‍ സമ്മതിച്ചു, കൊച്ചിനെ കൂട്ടിക്കോളാന്‍ ..

രണ്ടു മാസത്തോളമുണ്ടായിരുന്നു ഷൂട്ടിങ്ങ്. എനിയ്ക്കു കടയും പൂട്ടി ഇതിനു പോകാന്‍ പറ്റുമോ?  ഭാര്യയെ ആണെങ്കില്‍
കൂടെ വിട്ടിട്ടും കാര്യമില്ല. അവള്‍ക്കതിനുള്ള കഴിവൊന്നുമില്ല. പിന്നെ, ആ ആന്റി ഒരു നല്ല സ്ത്രീ ആയതിനാല്‍ എല്ലാ കാര്യവും അവരു നോ‍ക്കിക്കോളാമെന്നു പറഞ്ഞു. സ്വന്തം മകളെപോലാ എന്റെ മോളവര്‍ക്ക്. ആഴ്ചയില്‍ രണ്ടും മൂന്നുംദിവസം ഷൂട്ടിങ്ങ് കാണും. ആന്റി തന്നെ കാറുമായി വന്ന് മോളെ കൂട്ടിക്കോളും.
ആദ്യത്തെ ആല്‍ബം കഴിഞ്ഞയുടനെ രണ്ടാമത്തെ ആല്‍ബവും  തുടങ്ങി. സംഗതി നല്ല ലാഭകരമാണെന്നാ
തോന്നുന്നത്.
 ആദ്യത്തേതിന്റെ സി.ഡി. ഞങ്ങളെല്ലാവരും കൂടി ഒന്നിച്ചിരുന്നാ കണ്ടത്. പാട്ടുകളൊക്കെ സൂപ്പര്‍ . ഡാന്‍സും
മോശമില്ല. ചുരിദാറൊക്കെ ഇട്ടു കഴിഞ്ഞപ്പം മോളൊരു വലിയ പെണ്ണാണന്നേ തോന്നൂ. എന്തോ പ്രേമപ്പാട്ടാണെന്നു തോന്നുന്നു, കുറച്ചു കെട്ടിപ്പിടുത്തമൊക്കെ ഉണ്ട്. എനിക്കെന്തോ അതു കണ്ടിട്ടൊരു വിഷമം തോന്നി. എന്നാ ഭാര്യയ്ക്കും മോള്‍ക്കുമൊക്കെ നല്ല സന്തോഷായിരുന്നു. കാശായിട്ട് പതിനായിരം രൂപ മോളെന്റെ കൈയില്‍ തന്നപ്പോള്‍ എനിയ്കാകെയൊരു അഭിമാനം തോന്നി.  ഒരു കലാകാരിയുടെ അച്ഛന്‍ !എന്റെ മോള്‍ടെ അധ്വാനത്തിലൂടെ കിട്ടിയ പണം!

രണ്ടാമത്തെ ആല്‍ബം ഷൂട്ടിങ്ങ് കഴിഞ്ഞപ്പോള്‍ മോള്‍ടെ കൈയിലിരുന്ന മൊബൈല്‍ കണ്ട്  ഞാനതിശയിച്ചു
പോയി. ഫോട്ടോ പിടിയ്ക്കാനും വീഡിയോ പിടിയ്ക്കാനുമൊക്കെ പറ്റുന്ന മൊബൈലുണ്ടെന്നു കേട്ടിട്ടുള്ളതല്ലാതെ
ഞാനാദ്യമായിട്ടാ അതു കാണുന്നത്. ഒരു പതിനയ്യായിരം രൂപയെങ്കിലും വില വരും. ആന്റി മേടിച്ചു
കൊടുത്തതാണെന്നാ അവള്‍ പറഞ്ഞത്. എത്ര നല്ലവളാ ആന്റി.
ഇപ്പോള്‍ മൂന്നാമത്തെ ആല്‍ബം ഷൂട്ടിങ്ങു ആരംഭിച്ചിട്ടുണ്ടത്രേ. ഇതു കൂടി കഴിഞ്ഞാല്‍ സീരിയല്‍ തുടങ്ങാനാണ്
പരിപാടി.അതിലും എന്റെ മോളു തന്നെ നായിക! വൈകിട്ടു വീട്ടില്‍ വരുമ്പോള്‍ ഭാര്യയാണ് മോള്‍ടെ
വിശേഷങ്ങളൊക്കെ പറയുക. കൊച്ച് മുറിയടച്ച് അകത്ത് ഉറക്കം പിടിയ്ക്കും. പകലത്തെ ക്ഷീണം.
മോള് വീട്ടിലുള്ളപ്പൊഴൊക്കെ ഫോണ്‍ വിളിയാ..എപ്പോഴും ചിരിച്ചുല്ലസിച്ച് വിളിയോടു വിളി.. രാത്രിയിലും വിളി.
വിളിച്ച് വിളിച്ച് അവളെന്നെ അച്ഛാന്നു വിളിയ്ക്കാന്‍ തന്നെ മറന്നെന്നെനിയ്ക്കു തോന്നി. പണ്ടു മുതലേ എന്നും രാത്രി
ഞാന്‍ വരുമ്പോള്‍  പിള്ളേര്‍ക്ക് എന്തെങ്കിലും പലഹാരമോ മുട്ടായിയോ കൊണ്ടു വരും. എന്റെ ഒച്ച കേട്ടാല്‍
ഓടിവന്നു പൊതി തട്ടിപ്പറിച്ചിട്ടെ അവരടങ്ങു. അതിനു വേണ്ടി ഒരു ബഹളം തന്നെ നടക്കും. ഇപ്പോള്‍
അങ്ങനെയൊന്നുമില്ല. ആ ഫോണൊന്നു താഴെ വച്ചിട്ടു വേണ്ടെ?

ഞാന്‍ നിങ്ങളെ വല്ലാതെ മുഷിപ്പിച്ചോ? വേഗം പറഞ്ഞു തീര്‍ത്തേക്കാം. തന്നെയുമല്ല ഗ്രീന്‍ ലേബല്‍ പതുക്കെ പിടിമുറുക്കുന്നുണ്ട്. അത്രക്കങ്ങു ഫിറ്റാകാന്‍ പാടില്ല. ഇന്നലെ വൈകുന്നേരമായിരുന്നു. എനിയ്ക്കു പരിചയമുള്ള ഒരു
ചെറുപ്പക്കാരന്‍ കടയില്‍ വന്നു. പേര് ഞാന്‍ പറയില്ല. എന്നെ ഒരു മൂലയിലേയ്ക്ക് വിളിച്ച് മാറ്റിനിര്‍ത്തി. അവന്റെ
കൈയിലൊരു മൊബൈല്‍ . മോളുടെ കൈയിലേതുപോലെ വില കൂടിയത്. അവന്റെ വിരലുകള്‍ മൊബൈലില്‍
ഓടി നടന്നു. എന്നിട്ട് എന്റെ കൈയില്‍ തന്ന് കാണാന്‍ പറഞ്ഞു. ചെറിയൊരു സിനിമാപ്പടം പോലെ.
ഞാനാദ്യമായാ മൊബൈലില്‍ വീഡിയോപ്പടം കാണുന്നതു കേട്ടോ!
അതൊരു വല്ലാത്ത കാഴ്ചയായിരുന്നു! ഒരു പെണ്‍കൊച്ചിനെ ഒരുത്തന്‍ കെട്ടിപ്പിടിയ്ക്കുകയും ഉമ്മ വയ്ക്കുകയുമൊക്കെ
ചെയ്യുന്നു. അല്പം ശ്രദ്ധിച്ചപ്പോള്‍ മൊബൈല്‍ പിടിച്ച വിരലില്‍ കൂടി ഒരു വിറയല്‍ നെഞ്ചിലേയ്ക്ക് പാഞ്ഞു വന്നു.അതു ഷൂട്ടിങ്ങൊന്നുമല്ലാന്നു കാണുമ്പോഴേ അറിയാം. ഒരു കട്ടിലില്‍ കിടയ്ക്കുകയാണെന്റെ കൊച്ച്. ആ വീഡിയോ അത്രയേ ഉണ്ടായിരുന്നുള്ളു.
ആ ചെറുപ്പക്കാരന്‍ മൊബൈല്‍ പിടിച്ചു മേടിച്ചിട്ടു പറഞ്ഞു.
“ചേട്ടാ.. ഇതൊന്നുമല്ല, ബാക്കി ചേട്ടനെ കാണിയ്ക്കാന്‍ പറ്റില്ല. മകളെ സൂക്ഷിച്ചാ നല്ലത്. ഇതൊക്കെ നാട്ടുമുഴുക്കെ എല്ലാ മൊബൈലിലും കേറീട്ടുണ്ട്”.
ഇത്രയും പറഞ്ഞ് അവന്‍ ചാടിയിറങ്ങിപ്പോയി.
എന്റെ സുഹൃത്തേ, ശരീരം മുഴുവന്‍ തേരട്ട ഇഴഞ്ഞു കേറുന്നതു പോലെ തോന്നി.. നൂറുകണക്കിന് കുറുക്കന്മാരാണ്
ചുറ്റിനും നിന്ന് കൂവിയത്. ഇടത്തു നിന്നും വലത്തു നിന്നും കനത്ത ഇരുട്ട് നല്ല ശക്തിയോടെ എന്റെ ഇരു
ചെവിയിലേയ്ക്കും ആഞ്ഞടിച്ചു.
ഒരഞ്ചു മിനിട്ട്. എല്ലാം ശാന്തമായി.ഞാന്‍ കടയടച്ച് മിണ്ടാതെ വീട്ടിലേയ്ക്ക് നടന്നു. വീട്ടില്‍ ചെന്നപ്പോഴും എന്റെ
പൊന്നുമോള്‍ ഫോണില്‍ മുങ്ങിത്തപ്പുകയാണ്. റ്റി.വി.യില്‍ പെണ്‍കുട്ടികള്‍ ആടിത്തിമിര്‍ക്കുന്നു. എന്റെ കൊച്ചുമോള്‍ അതുനോക്കി ആഹ്ലാദിച്ചു ചിരിയ്ക്കുകയാണ്. അവള്‍ക്കും നായികയാകണമോ?
ഞാനാരോടും ഒന്നും ചോദിച്ചില്ല. നേരത്തെ വന്നതിനെക്കുറിച്ച് ചോദിച്ചിട്ട് ഒന്നും പറഞ്ഞുമില്ല.. നല്ല തലവേദന.
ഒന്നു കിടക്കണമെന്നു മാത്രം പറഞ്ഞു.
കാളരാത്രി. തിരിഞ്ഞിട്ടും മറിഞ്ഞിട്ടും ഉറക്കമൊന്നും വന്നില്ല. കണ്ണടച്ചാല്‍ തേരട്ടകളും കുറുക്കന്മാരും.
ഇന്നു പകല്‍ ഞാനൊരു യാത്ര പോയി കേട്ടോ. കാവിലമ്മയുടെ അടുത്ത്.. രുധിര ഭദ്രയുടെ മുന്‍പില്‍ കുറച്ചു നേരം
പ്രാര്‍ത്ഥിച്ചു.
സമയം ഇപ്പോള്‍ പന്ത്രണ്ടു മണിയായി. എല്ലാവരും ഉറങ്ങിയിട്ടുണ്ടാവും. ഉറങ്ങട്ടെ, നന്നായി ഉറങ്ങട്ടെ. ഇന്ന്
വൈകിട്ട് ഞങ്ങള്‍ ഒന്നിച്ചിരുന്ന് ബിരിയാണിയാണ് കഴിച്ചത്. ഒന്നാന്തരം ചിക്കന്‍ ബിരിയാണി. കൊച്ചുമോള്‍ക്ക്
വലിയ കൊതിയാണ് ബിരിയാണി കഴിയ്ക്കാന്‍ , എന്റെ ഭാര്യയ്ക്കുമതെ. അവളിതൊക്കെ എവിടുന്നു കഴിയ്ക്കാനാ? വലിയ ബോട്ടില്‍ കോള കൊടുത്തപ്പോള്‍ അതിലും വലിയ സന്തോഷം.
വലിയ മോളിതൊക്കെ കഴിച്ചിട്ടുള്ളതിനാല്‍ വലിയ പുതുമയൊന്നും കാണില്ല. മൂന്നു പേര്‍ക്കായതു കൊണ്ട് ആറു
ഗുളിക മതിയാവും. അതില്‍ കൂടുതല്‍ കിട്ടാന്‍ യാതൊരു മാര്‍ഗവുമില്ലായിരുന്നു. കോളയുടെ ടേസ്റ്റിനിടയില്‍ ഉറക്ക
ഗുളിക പൊടിച്ചു ചേര്‍ത്തത് അറിഞ്ഞിരിയ്ക്കാന്‍ യാതൊരു വഴിയുമില്ല.

കഥ പറച്ചില്‍  ഞാനിവിടെ നിര്‍ത്തുകയാണ്. ഇനി നിങ്ങള്‍ എന്റെ കൂടെ വരൂ. ദാ ആ മുറി കണ്ടോ അവിടെയാണ് എന്റെ മോള്‍ കിടക്കുന്നത്. വരൂ, ഇത് പൂട്ടിയിട്ടൊന്നുമില്ല. അതാ അവള്‍ കിടക്കുന്നതു കണ്ടോ. നല്ല ഉറക്കത്തിലാണ്. രണ്ടു ഗുളികയല്ലേ ചെന്നിരിയ്ക്കുന്നത്. ഒരു രാജകുമാരിയേ പോലല്ലേ അവള്‍ ..
അവളുണ്ടായിട്ട് മൂന്നാം മാസത്തിലേ ഞാനവളെ കൈയിലെടുത്തുള്ളു. മറ്റൊന്നും കൊണ്ടല്ല, എന്റെ ഈ മയമില്ലാത്ത കൈകൊണ്ട് തൊടുമ്പോഴേ അവള്‍ കരയാന്‍ തുടങ്ങും. അപ്പോള്‍ എന്റെ മനസ്സു കലങ്ങും.. പല്ലില്ലാത്ത ആ മോണ കാട്ടിയുള്ള കരച്ചില്‍ എനിയ്ക്കിഷ്ടമേ അല്ല. എന്റെ മോളെപ്പോഴും ചിരിച്ചു കൊണ്ടിരിയ്ക്കണം. പിന്നെ പിന്നെ എന്റെ തോളില്‍ നിന്നവള്‍ ഇറങ്ങിയിട്ടില്ല. കുഞ്ഞിക്കൈകള്‍ കൊണ്ടീ മുഖത്തെത്ര അടിച്ചിരിയ്ക്കുന്നു. ഈ മാറിലെത്ര പുണ്യാഹം തളിച്ചു!എന്റെ മടിയില്‍ വച്ചാണ് അവള്‍ക്ക് ചോറൂണ് നടത്തിയത്. അപ്പോഴവള്‍ കുഞ്ഞരി പല്ലുകള്‍ കൊണ്ടെന്റെ വിരലില്‍ കടിച്ചു. ഹോ.. അതിന്റെയൊരു പുളകം! അവളുടെ കൈവളര്‍ന്നതും കാല്‍ വളര്‍ന്നതുംമുടിവളര്‍ന്നതും പല്ലുകള്‍ കൊഴിഞ്ഞതും പിന്നെ വന്നതും ഒക്കെ ഇപ്പോഴും ഈ കണ്ണിലുണ്ട്.
ആ മോളാണോ ഈ കിടക്കുന്നത്? ആ കവിളിലും ചുണ്ടിലും ആരുടെയൊക്കെയോ ദന്തക്ഷതങ്ങള്‍ തെളിഞ്ഞു
കിടപ്പുണ്ട്..പിന്നെ...? വേണ്ട കൂടുതല്‍ പറയാന്‍ എനിയ്ക്കു പറ്റില്ല. ഞാനൊരച്ഛനല്ലേ.

ഈ കഠാര ഞാനിന്നലെ വാങ്ങിച്ചതാണ്. നല്ല സ്റ്റീലാണ്. അപ്പോള്‍ നിങ്ങള്‍ കണ്ണിറുക്കി അടച്ചു കൊള്ളൂ..
  ഒന്ന്, രണ്ട്, മൂന്ന്....മൂര്‍ഖന്റെ ശീല്‍ക്കാരം.
കഠാരമുന വായുവില്‍ ഊളിയിട്ടതാണ്. നെഞ്ചിലായതുകൊണ്ട് പെട്ടെന്നു കാര്യം കഴിയും.ഇളം രക്തം മുഖത്തേയ്ക്കല്പം തെറിച്ചിട്ടുണ്ട്. സാരമില്ല സ്വന്തം ചോര തന്നെയല്ലേ. കഴുത്തറത്ത
കോഴിയുടേതു പോലൊരു പിടച്ചില്‍. കഴിഞ്ഞിരിയ്ക്കുന്നു. തുറിച്ച  കണ്ണുകളുടെ നോട്ടം എന്റെ നേരെയാണോ?
കണ്ണടച്ചേക്കു മോളെ.
വരൂ..ആ മുറിയില്‍ എന്റെ ഭാര്യയും കൊച്ചു മോളുമുണ്ട്. നോക്കിക്കേ, രണ്ടു പേരും കെട്ടിപ്പിടിച്ചാണ് കിടപ്പ്.
കിടക്കയില്‍ എനിയ്ക്കുള്ള സ്ഥലം ഒഴിച്ചിട്ടിരിയ്ക്കുന്നു. എന്നും ഞങ്ങളൊന്നിച്ചാണല്ലോ ഉറങ്ങുന്നത്.
കൊച്ചിനെ അല്പം മാറ്റിക്കിടത്താം.
അഞ്ചേകാല്‍ അടി നീളമുള്ള , പതിനേഴ് വര്‍ഷം എനിയ്ക്ക് ചൂട് പകര്‍ന്ന ശരീരം. ഇന്നലെയും ചേര്‍ന്നു കിടന്നവള്‍ . എന്റെ മോളുടെ അമ്മ. മോളിപ്പോള്‍ ആകാശത്ത് നക്ഷത്രമായുദിച്ചുകാണും. അവളൊറ്റക്കല്ലേ. നീയും വേണം
അവിടെ.
ഒന്ന്, രണ്ട്, മൂന്ന്, നാല്. ..വീണ്ടും ശീല്‍ക്കാരം. ആ ഹൃദയ രക്തത്തിലെ സ്നേഹകണങ്ങള്‍ എന്നെ പുല്‍കട്ടെ.
ഞാനെത്ര തലചായ്ച്ച മാറിടം..! പാവം എന്തൊരു പിടച്ചില്‍ ...! ങാ.. കഴിഞ്ഞെന്നു തോന്നുന്നു.
കൊച്ചുമോള്‍ ഒന്നുമറിയാതെ ഉറക്കമാണ്. ആ കവിളില്‍ ഒന്നു ചുംബിയ്ക്കട്ടെ. അവള്‍ക്കും ഡാന്‍സ്
ഇഷ്ടമായിത്തുടങ്ങിരിയ്ക്കുന്നു. വേണ്ട മോളെ.. മോളും പൊയ്ക്കോ. ആകാശത്ത്, ആവോളം പറന്നു നടക്കാലോ.
മേഘത്തുണ്ടുകളില്‍ തെന്നി തെന്നി നൃത്തം ചെയ്യാലോ..അവിടെയാകുമ്പോള്‍ അമ്പിളിമാമന്‍ കഥകള്‍ പറഞ്ഞു തരും, നക്ഷത്രക്കുഞ്ഞുങ്ങള്‍ കൂട്ടു വരും..കൊള്ളിമീനുകള്‍ ഊളിയിട്ട് കണ്ണില്‍ വിസ്മയം വിരിയിയ്ക്കും.
ഈ.. കത്തി..വേണ്ട കൊച്ചുമോള്‍ക്കതു വേണ്ട. ആ നെഞ്ച് തീരെ ചെറുതല്ലേ. ഈ തലയിണ മതിയാവും.
രണ്ടു മിനിട്ട്.. പിടയുന്നുണ്ട്. അല്പം കൂടി അമര്‍ത്തട്ടെ.മോളുറങ്ങിക്കഴിഞ്ഞു.

ങാ വരൂ സുഹൃത്തേ, നമുക്ക് പുറത്തിറങ്ങാം. ദാ ആകാശത്തേയ്ക്ക് നോക്കിക്കേ.. അതാ ആ കാണുന്ന മൂന്നു
നക്ഷത്രങ്ങള്‍ കണ്ടോ? അതവരാണ്. ഇപ്പോള്‍ എത്തിയതേ ഉള്ളൂ. അവര് കണ്ണു ചിമ്മി എന്നെ വിളിയ്ക്കുകയാണ്.
എന്റെ കൊച്ചു മോളാണ് ആ നടുക്കത്തേത്. ഇനിയിപ്പോ എനിയ്ക്കു വൈകാന്‍ പറ്റില്ല.
മനസ്സിന്റെ കെട്ടെല്ലാം അഴിഞ്ഞിരിയ്ക്കുന്നു. നനുത്ത ഒരു മൂടല്‍ മഞ്ഞ് എന്നെ തഴുകി പോകുന്നല്ലോ. അതിന്റെ
കണങ്ങള്‍ എന്റെ രോമകുത്തുകളില്‍ ഇക്കിളിയിടുന്നുണ്ട്. പുകപിടിച്ച കൃഷ്ണമണികള്‍ക്കിടയിലൂടെ എനിയ്ക്കെല്ലാം
കാണാം.  നില്‍ക്കുന്നിടത്തെല്ലാം അടുക്കടുക്കായി കറുത്ത ഇരുട്ട്. അവിടവിടെ തീ പോലെ ജ്വലിയ്ക്കുന്ന ചെന്നായ്
കണ്ണുകള്‍ തുറിച്ചു നോക്കുന്നു ..തുറന്ന വായകളില്‍ നിന്നും തീയും പുകയും . അവറ്റകളുടെ ദുര പിടിച്ച  അണപ്പ് എനിയ്ക്കു കേള്‍ക്കാം..കൂമന്റെ പട പട ചിറകടികള്‍ . കരിനാഗങ്ങള്‍  കാല്‍ചുവട്ടില്‍ ഇഴയുന്നുണ്ട്.. ഇരട്ടനാവുകള്‍ പാദങ്ങളെ സ്പര്‍ശിയ്ക്കുമ്പോള്‍ മരവിയ്ക്കുന്ന തണുപ്പ്..
ഈ കയറിന് ആറടി നീളമുണ്ട്. അത് ധാരാളം.
എന്നാല്‍ പിന്നെ...സുഹൃത്തേ, രാത്രിയില്‍ യാത്രയില്ല.

55 Comments, Post your comment:

Mohamed Salahudheen said...

വാക്കുകള് കിട്ടുന്നില്ല

Renjishcs said...

Nice One........

കാഴ്ചകൾ said...

കഥ കൊള്ളാം.

ബിജുകുമാര്‍ alakode said...

@സലാഹ് : നന്ദി.
‍@ രെഞ്ചിഷ് : :D
@കാഴ്ചകള്‍ : നന്ദി.

krishnakumar513 said...

ഒരു നടുക്കം മാത്രം..........

കുസുമം ആര്‍ പുന്നപ്ര said...

മോളെ ആരുമില്ലാതെ പൈസ ഉണ്ടാക്കാന്‍
പറഞ്ഞു വിട്ടപ്പോള്‍ ആ അച്ഛന് ഒന്നും അറിയത്തില്ലേ
ഇപ്പോഴെത്തെ കാലത്ത് ഇങ്ങനെ ഒക്കെ വരുമന്നു .
കട നടത്തിയാല്‍ തന്നെ പോര വല്ലപ്പോഴും മാധ്യമങ്ങളും
ഒക്കെ വായിക്കണം .

Naushu said...

എന്താ പറയാ....
അവതരണ ശൈലി നന്നായിട്ടുണ്ട്...

രാജേഷ്‌ ചിത്തിര said...

കഥ പറച്ചില്‍ നന്നായി.
കഥയും ...
വല്ലാത്തൊരു എഫക്‍റ്റ് ഉണ്ട്.

സദയം ഓര്‍മ്മപ്പെടത്തിയൊ എന്നൊരു സംശയം.

LiDi said...

:)
ഇത് അവതരണതിന്‌.
:(
ഇത് പ്രമേയത്തിന്‌.കുഞ്ഞിനും

Unknown said...

നല്ല കഥ, നല്ല പ്രമേയം.

Sulthan | സുൽത്താൻ said...

ബിജൂ,

ഒറ്റശ്വാസത്തിൽ വായിച്ച്‌ തീർത്തു. ശരിക്കും വല്ലത്തോരു ഇഫക്റ്റ്. തലയ്ക്ക് പിടിച്ചൂന്നാ തോന്നണെ.

പ്രമേയം പുതുമയുള്ളതല്ലെങ്കിലും, അവതരണം മികച്ചതും, അഭിനന്ദനാർഹവുമാണ്.

ആശംസകൾ.

ബിജുകുമാര്‍ alakode said...

@കൃഷ്ണകുമാര്‍: കമന്റിനു നന്ദി.
@ കുസുമം:ഇത്തരം ഒരു വാര്‍ത്ത വരുമ്പോള്‍ ഞാനടക്കം ചോദിയ്ക്കുന്ന ചോദ്യമാണ് താങ്കളുടേത്. എന്നാല്‍ ഇപ്പോഴും ഇതൊക്കെ സംഭവിച്ചുകൊണ്ടേയിരിയ്ക്കുന്നു. ഇത്തരം പ്രവൃത്തി ചെയ്യുന്ന ഒരാളുടെ മനസ്സിലൂടെ ഒരു സഞ്ചാരമാണ് ഈ എഴുത്ത്. അഭിപ്രായത്തിന് നന്ദി.
@നൌഷു: നന്ദി
‍@ രാജേഷ്:ഇതെഴുതി പിന്നീട് ആണ് ഞാന്‍ അക്കാര്യം ഓര്‍ത്തത്. ഇതെഴുതുമ്പോള്‍ കുറച്ചു നാള്‍ മുന്‍പു നടന്ന വിവാദമായ ഒരു കൂട്ട ആത്മാഹുതിയായിരുന്നു എന്റെ മനസ്സില്‍.
@ ലിഡിയ: നന്ദി. :)
@തെച്ചിക്കോടന്‍: നന്ദി.
@ സുല്‍ത്താന്‍:പ്രമേയം എന്നും നമ്മള്‍ മാധ്യമങ്ങളില്‍ വായിയ്ക്കുന്നതാണല്ലോ. നന്ദി.
എല്ലാവരോടുമായി:- ഈ കഥ പോസ്റ്റു ചെയ്യുമ്പോള്‍ എനിയ്ക്കു വല്ലാത്ത ആശങ്ക ഉണ്ടായിരുന്നു, ഇത്തരം ഒരു കഥ എങ്ങിനെ സ്വീകരിയ്ക്കപ്പെടുമെന്ന്. കൊലയുടെ കാര്യമൊന്നും മനസ്സോടെ എഴുതിയതല്ല. എങ്കിലും ഒരാളെങ്കിലും, ശ്രീമതി കുസുമം പറഞ്ഞപോലെ ബോധവാനായാല്‍ ഈ എഴുത്ത് സഫലമായി.

മുള്ളൂക്കാരന്‍ said...

മാഷെ,,, ലിങ്ക് തന്നു വായിപ്പിച്ചത് ഇതിനായിരുന്നോ?? എന്റെ മൂഡ്‌ പോയി... ഇനി രണ്ടു മൂന്നു ദിവസം ഈ കാഴ്ച തന്നെ ആയിരിക്കും എന്റെ മനസ്സില്‍...
ശരിക്കും നെഞ്ചിലൊരു പിടുത്തം...

ആചാര്യന്‍ said...

എന്താ പറയാ....very very good

ആചാര്യന്‍ said...

എന്താ പറയാ....very very good

പാവത്താൻ said...

മനസ്സില്‍ ഒരു വിങ്ങല്‍...

Anonymous said...

നമ്മുടെ നാട്ടില്‍ നടന്നതോ നടക്കാന്‍ സാധ്യതയോ ഉള്ള പല സംഭവങ്ങളെയും ,അതിനനുയോജ്യമായ പശ്ചാത്തലത്തില്‍ (നര്‍മ്മമായാലും ,ഗൌരവമായാലും ) കഥകള്‍ ഒരുക്കുന്ന താങ്കളുടെ ഈ കഴിവിനെ ആദ്യം തന്നെ പ്രശംസിക്കട്ടെ . ഒട്ടും ബോറടിച്ചില്ല എന്ന് മാത്രമല്ല ,വായിച്ചപ്പോഴും വീണ്ടും വീണ്ടും വയിക്കനമെന്നൊരു തോന്നലും ഉണ്ടായി .ഏതാണ്ട് ആറുകൊല്ലം മുമ്പ് പത്രത്താളിലൂടെ നമ്മളൊക്കെ വായിച്ച ,സീരിയല്‍ മോഹവുമായി നടന്ന ഒരു പാവം പെണ്‍കുട്ടിയെ അവളുടെ "ആന്‍റി ചതിച്ചതും ഒടുവില്‍ അവള്‍ ഒരു കുഞ്ഞിനു ജന്മം നല്‍കിയശേഷം ഈ ലോകതോടു വിടപറഞ്ഞതും ,അതോടനുബന്ധിച്ച് വേറൊരു കുടുംബം ഒന്നടങ്കം ആത്മഹത്യ ചെയ്തതും ഒക്കെ ...ആരും മറന്നിട്ടുണ്ടാവില്ല

തീര്‍ച്ചയായും ഈ കഥ നല്ലൊരു ഗുണപാഠമാണ്‌.എല്ലാവരും വായിച്ചു ചര്‍ച്ച ചെയ്യേണ്ടതാണ് .

കൂതറHashimܓ said...

നന്നായി പറഞ്ഞിരിക്കുന്നു
നല്ല വായന
ഇത്തിരി സങ്കടം തോനി

ഹംസ said...

കൂതറയുടെ ഫോര്‍വേഡ് മൈലില്‍ നിന്നാ കഥ വായിച്ചത് കഥാകാരനെ അഭിനദിക്കാതെ വയ്യ. അതുകൊണ്ട് ആ ലിങ്കില്‍ തൂങ്ങി ഇവിടെ വന്നു.

നല്ല കഥ.
അവതരണത്തിലും നല്ല മികവ്.

മനസ്സില്‍ ഒരു നൊമ്പരം ബാക്കിയുണ്ട്. അതവിടെ കിടക്കട്ടെ ഒരു ഗുണപാഠം ആണത്.
അഭിനന്ദങ്ങള്‍ :)

തറവാടിയന്‍ said...

ബിജുവേട്ടാ...ഞാന്‍ ആദ്യം ഈ പോസ്റ്റിന്റെ വലുപ്പം കണ്ടപ്പോള്‍ വായിക്കാന്‍ ഒന്ന് മടിച്ചതാ... സത്യം പറയാല്ലോ ഇത് വായിച്ചില്ലായിരുന്നെങ്കില്‍ നഷ്ടമായിപോയേനെ...ദെ ഹാങ്ങ്‌ ഓവര്‍ ഇതുവരെ മാറിയിട്ടില്ല....

ezhuthukaran said...

Njadukkam ulavaakkan kazhiyunna oru shakthiyundu avatharanathinu!!Thanks

noonus said...

കൂതറയുടെ ഫോര്‍വേഡ് മൈലില്‍ നിന്നാ കഥ വായിച്ചത് കഥാകാരനെ അഭിനദിക്കാതെ വയ്യ. അതുകൊണ്ട് ആ ലിങ്കില്‍ തൂങ്ങി ഇവിടെ വന്നു ഇത്തിരി സങ്കടം തോനി ഒരു ഗുണപാഠം ആണത്.

പട്ടേപ്പാടം റാംജി said...

നല്ല അവതരണം.
മാതാപിതാക്കള്‍ക്ക് സംഭവിക്കുന്ന പിഴവുകളും അമിതമായ ആഗ്രഹങ്ങളുടെ തിക്തഫലവും വരുത്തിയേക്കാവുന്ന ദുരന്തം.

ഉസ്മാന്‍ പള്ളിക്കരയില്‍ said...

ശുദ്ധഗതിക്കാർക്ക് ചേരാത്ത അശുദ്ധലോകമാണിത്...

കഥ നന്നായി പറഞ്ഞു.
മനസ്സിലൊരു നൊമ്പരം അവശേഷിപ്പിച്ചു.

മുക്കുവന്‍ said...

പീഡനം, കൊല.. ഉം.. എനിക്കിഷ്ടമല്ലാത്ത ചേരുവകള്‍!

Mohamedkutty മുഹമ്മദുകുട്ടി said...

പലരും പറഞ്ഞ പോലെ ഹാഷിം കൂതറയുടെ ഫോര്‍വാര്‍ഡ് മെയിലില്‍ കൂടി കഥ വായിച്ചു. കഥാ കാരനെ നേരില്‍ കാണാനാണിവിടെ വന്നത്.തികച്ചും ആനുകാലികമായ ഒരു സംഭവമാണിത്,ഇതില്‍ നിന്നും ധാരാളം ഗുണപാഠങ്ങള്‍ പഠിക്കാനുണ്ട്.ഒരു കഥയേക്കാളേറെ ഒരു സംഭവമായി ഞാനിതിനെ അതിന്റെ ഗൌരവത്തില്‍ കാണുന്നു.സൂക്ഷിച്ചില്ലെങ്കില്‍ ഇതെവിടെയും സംഭവിക്കാവുന്നതേയുള്ളൂ.വായിച്ചപ്പോള്‍ മനസ്സൊന്നു പിടഞ്ഞു.ഈ വഴിക്കും വരണേ.

ബിജുകുമാര്‍ alakode said...

കമന്റുകള്‍ക്ക് മറുപടി എഴുതും മുന്‍പ് ഒരു വാക്ക്. കൂതറ(?) ഹാഷിം എന്ന എന്റെ അനുജന്‍ ഈ കഥ മെയിലായി പലര്‍ക്കും അയച്ചു കൊടുത്തിട്ടുണ്ട്. പലരും എനിയ്ക്ക് മെയില്‍ ചെയ്തിട്ടുണ്ട്. ബ്ലോഗില്‍ കൂടിമാത്രം പരിചയമുള്ള അദ്ദേഹത്തിനോട് എനിയ്ക്കുള്ള നന്ദി ആദ്യമേ അറിയിയ്ക്കട്ടേ.
@ മുള്ളുക്കാരന്‍: ക്ഷമിച്ചാലും..:-)
@ ആചാര്യന്‍: വളരെ നന്ദി
@ പാവത്താന്‍: വളരെ നന്ദി
@ മിനി: വളരെയധികം നന്ദി, വിശദമായതും പ്രസക്തമായതുമായ കമന്റിന്.
@ ഹാഷിം: വളരെ നന്ദി.
@ ഹംസ: വളരെ നന്ദി.
@ തറവാടിയന്‍: വളരെ നന്ദി.
@ എഴുത്തുകാരന്‍: വളരെ നന്ദി.
@ നോനുസ്: വളരെ നന്ദി.
@ റാംജി ഭായി: വളരെ നന്ദി.
@ പള്ളിക്കരയില്‍: വളരെ നന്ദി.
@ മുക്കുവന്‍:വളരെ നന്ദി.
@ മുഹമ്മദു കുട്ടി: വളരെ നന്ദി മാഷെ.

നീര്‍വിളാകന്‍ said...

അതെ... കേട്ടു മറന്നതാണെന്ന വാദത്തെ തള്ളിക്കളയുന്നില്ല... പക്ഷേ അവതരണം നേരിട്ട് നെഞ്ചില്‍ എത്തി.... ബിജുവിന് അഭിനന്ദനങ്ങള്‍.

ബിജുകുമാര്‍ alakode said...

@ നീര്‍വിളാകന്‍: അഭിപ്രായത്തിനു വളരെ നന്ദി.

kambarRm said...

കൂതറ തന്ന മെയിലിലൂടെയാണൂ ഞാൻ ഇവിടെ എത്തിയത്..
കൊള്ളാം, നന്നായി അവതരിപ്പിച്ചിരിക്കുന്നു.
അഭിനനന്ദനങ്ങൾ..

ചിത്രഭാനു Chithrabhanu said...

ശൈലിയുടെ സുഖം കാണുന്നെങ്കിലും ചിലത് പറയാതെ വയ്യ. എന്താണ് കൊലക്ക് പിന്നിലുള്ള ചേതോവികാരം. ശരീര ചിന്തകൾ മാത്രം. ഇത്തരം സംഭവങ്ങൾ അപലപനീയമാണ്, ശരിതന്നെ. പക്ഷെ കന്യകാത്വം നഷ്ടപ്പെടുകയോ നഗ്ന ശരീരം മറ്റുള്ളവർ കാണുകയോ ചെയ്താൽ പിന്നെ ജീവിച്ചിരിക്കുന്നതിൽ അർഥമില്ല എന്നുള്ള സമീപനം കഥയിലാനെങ്കിലും സ്വീകരിക്കാമോ...?
ഒരു സംഭവം പറയാം.
കാമുകൻ കാമുകിയോട് ചോദിച്ചു “നിന്നെ ഒരാൾ ബലാത്സംഗഒ ചെയ്താൽ നീ എന്തു ചെയ്യും?”

പാതിവ്രുത്യത്തിന്റെ മഹോന്നത പദങ്ങളും മറ്റും പ്രതീക്ഷിച്ചാവണം കാമുകൻ ചോദിച്ചത്.

കാമുകിയുടെ മറുപടി ഇതായിരുന്നു
“ഞാൻ നല്ലവണ്ണം ഡെറ്റോളൊഴിച്ച് കഴുകും. അടുത്ത മെഡിക്കൽ ഷോപ്പിൽ നിന്ന് ഒരു ഐപ്രിൽ വാങ്ങി കഴിക്കും”

കാമുകൻ ഞെട്ടിപ്പോയി. ഈ കാരണത്താൽ അവൻ അവളെ വേർപിരിഞ്ഞു....

നിങ്ങൾ പറയൂ... അവൾ വേറെ എന്താണ് ചെയ്യേണ്ടത്. ജീവിതകാലം മുഴുവൻ അതോർത്ത് കരയണോ...?
അതോ ഇവിടെ പറഞ്ഞപോലെ കുരുക്കിൽ അവസാനിപ്പിക്കണോ....?

ഏത് അവസരത്തിലാണ് ഈ കുട്ടിയുടെ ബ്ലൂ ഫിലിം എടുത്തത് എന്ന് അഛൻ ആരാഞ്ഞോ....?

അതിൽഅബദ്ധത്തിൽ അകപ്പെട്ടതാണെങ്കിൽ..?

അതാലോചിച്ച് ആത്മഹത്യ ചെയ്യാതെ കരഞ്ഞിരിക്കാതെ സന്തോഷമായിരിക്കുന്നതാണോ ആ കുട്ടി ചെയ്ത തെറ്റ്...?

എന്നാണ് നമ്മൾഅമിതമായ ശരീര ചിന്തകളിൽനിന്നും മുക്തി നേടുക....?

(ആൽബം നിർമ്മാതാക്കളേയോ ഈ പ്രവണതയേയോ ഞാൻ ഒരു തരത്തിനും ന്യായീകരിച്ചതല്ല എന്നു മനസ്സിലാക്കുമെന്ന് വിചാരിക്കുന്നു)

ഒരു കഥയെ കീറി മുറിക്കുക എന്നത് എന്റെ ലക്ഷമല്ല. എന്നാൽ ഇത് സാമൂഹികം കൂടിയായതിനാൽ പറഞ്ഞു എന്ന് മാത്രം

ബിജുകുമാര്‍ alakode said...

@ കമ്പര്‍ : അഭിപ്രായത്തിനു വളരെ നന്ദി.
@ ചിത്രഭാനു: വിശദവും പ്രസക്തവുമായ ഈ കമന്റിനു പ്രത്യേകം നന്ദി. ഇത്തരം ഒരു ചിന്ത എന്റെ കഥയുടെ വായനയിലൂടെ ഉല്പാദിതമായാല്‍ അതെന്റെ വിജയമാണെന്ന് ഞാന്‍ അഭിമാനിയ്ക്കും.
ചിത്രഭാനു ഉയര്‍ത്തുന്നത് ഓരോ ആളും ചോദിയ്ക്കേണ്ട ചോദ്യമാണ്. ഞാന്‍ എന്റെ കഥയിലൂടെ വരച്ചിട്ടത്, ഇന്നു കണ്ടുകൊണ്ടിരിയ്ക്കുന്ന ഒരു യാഥാര്‍ത്ഥ്യമാണ്. നമ്മുടെ ചുറ്റും ഒട്ടേറേ സംഭവങ്ങള്‍ ഇത്തരത്തിലുണ്ടല്ലോ? നമുക്കറിയുന്ന പോലെ, ഇവയൊന്നും കൂട്ട ആത്മഹത്യയല്ല, കുറെ കൊലപാതകങ്ങളും ഒരു ആത്മഹത്യയുമാണ്. അതായത് ഒരാളുടെ തീരുമാനം മറ്റുള്ളവരെ കൊന്നു കൊണ്ട് നടപ്പാക്കുകയാണ്. അതിന്റെ ഭീകരത ബോധ്യപ്പെടുത്താനാണ് കൊലയെ ഇതില്‍ ചിത്രീകരിച്ചത്. ഇതു പലരിലും നടുക്കമുണ്ടാക്കിയതായി എനിക്കറിയാം. എങ്കിലും ഈ നടുക്കത്തില്‍ കൂടിയെങ്കിലും നാം നമ്മുടെ ചുമതലകളെക്കുറിച്ച് ബോധവാന്മാരാകേണ്ടതുണ്ട്. കുട്ടികളെ ശ്രദ്ധിക്കേണ്ടതുണ്ട്. ചതിക്കുഴികളെ കുറിച്ച് അറിയേണ്ടതുണ്ട്.
ഉപദേശങ്ങള്‍ നേരിട്ട് നല്‍കുക എഴുത്തുകാരന്റെ ചുമതലയല്ലല്ലോ? അത് വായനയിലൂടെ സ്വയം തോന്നേണ്ടതാണ്.
ചിത്രഭാനു, ഈ കഥയെ വിമര്‍ശനപരമായി വിലയിരുത്തിയതിന് പ്രത്യേകം നന്ദി.

mini//മിനി said...

കഥ നന്നായിരിക്കുന്നു. ജീവിതത്തിൽ പ്രശ്നങ്ങൾ വരുമ്പോൾ ഓരോ വ്യക്തിയും വ്യത്യസ്ത രീതിയിലായിരിക്കും പ്രതികരിക്കുക.

Vivek said...

O dear friend, I am not a blogger or even a regular reader. Just got the link from somewhere, to 'rithu'. Man, you have created a wound, somewhere deep in heart.

I am not an expert to review, but I cant leave without appreciating you. Great work, man. Keep it up.

ബിജുകുമാര്‍ alakode said...

@ മിനി: ടീച്ചര്‍, അഭിപ്രായത്തിന് വളരെ നന്ദി.
@ വിവേക്: താങ്കളുടെ അഭിപ്രായം വിലയേറിയ സമ്മാനമായി സ്വീകരിയ്ക്കുന്നു.

Manoraj said...

ബിജു എന്ന സ്നേഹിതാ,
സത്യത്തിൽ എന്താണ് പറയേണ്ടതെന്ന് എനിക്കറിയില്ല. വായിക്കാൻ വൈകിയതിലെ ഖേദമോ അതോ വായിച്ചുപോയല്ലോ എന്ന ഖേദമോ അറിയില്ല.

മനോഹരമായി പറഞ്ഞു. കഥ പറയാൻ അറിയില്ല എന്ന ജാമ്യം കഥയിൽ നിന്നും വെട്ടിമാറ്റിയാൽ ബാക്കിയെല്ലാം ഭംഗിയായി. പ്രമേയത്തേക്കാൾ കഥന ശൈലിയാണ് ഏറെ ഇഷ്ടപ്പെട്ടതെന്നതിനാൽ പ്രമേയത്തെ കുറിച്ച് ഞാൻ ഒന്നും പറയുന്നില്ല.

ബിജുകുമാര്‍ alakode said...

@മനോരാജ്: അഭിപ്രായത്തിനു വളരെ നന്ദി. പിന്നെ, കഥ പറയാന്‍ അറിയില്ലന്നു ഞാനല്ല പറഞ്ഞത്; കഥാനായകനാണ്. ഞാന്‍ വെറും പകര്‍ത്തെഴുത്തുകാരന്‍.. :-)

prathapnrd said...

biju orupadu munppe ee sahacharyam samuham charcha cheyithittulltha
engilum orma peduthiyathu nannayee
ithratholam kochu keralam thazunnathu engane anu

Ebin said...

വെറുതെ എന്തിന്നാ എന്റെ മൂഡ്‌ കളഞ്ഞത്
നല്ല രസികന്‍ കഥ
ചങ്കില്‍ കൊള്ളുന്ന തീം
ഉഗ്രനായിട്ടുണ്ട്
സത്യം പറയണമല്ലോ എന്റെ നാട്ടുകാരനാണ് ഈ ബിജു, ഇപ്പം ഒന്ന് അങ്ങേരെ കണ്ടു അഭിനന്ദിക്കണം എന്നുണ്ട് ഒഅക്ഷേ സാഹചര്യങ്ങള്‍ കൊണ്ട് പറ്റില്ല. ഇനി കാണുമ്പോള്‍ ആകട്ടെ.

വിനയന്‍ said...

വായന കഴിഞ്ഞപ്പോഴേക്കും കണ്ണുനീര്‍ത്തുള്ളികള്‍ വന്നെന്റെ കണ്ണിനെ ഈറനണിയിച്ചു കഴിഞ്ഞിരുന്നു. ഇനി ഈ നൊമ്പരം കുറച്ചു ദിവസമെന്കിലും മനസ്സില്‍ മായാതെ കിടക്കുമെന്ന് ഉറപ്പു. നല്ല എഴുത്ത്. വളരെ ലളിതമായി പറഞ്ഞു തുടങ്ങി ഒടുവില്‍ വായനക്കാരെ പിരിമുറക്കത്തിലേക്ക് നയിക്കുന്ന രീതിയില്‍ പറഞ്ഞു പോയി. ഞാന്‍ വായിച്ച താങ്കളുടെ രണ്ടു കഥകളും ദുഃഖപര്യവസായിയാണല്ലോ?!. എന്തായാലും ഈ കഥയുടെ ലിങ്ക ഞാനെന്റെ ബസ്സില്‍ ആഡ് ചെയ്തിട്ടുണ്ട്.

nandakumar said...

അവതരണത്തിന്റെ രീതി കൊണ്ടാവാം കഥ സമ്മാനിച്ച നടുക്കം മാറുന്നില്ല.

(പലചരക്കു കട നടത്തുന്ന ഒരു സാധാരണക്കാര്യന്റെ മനോവ്യാപാരത്തില്‍ കഥാവസാനം ന്യായീകരിക്കപ്പെടാം, പക്ഷെ...)

ബിജുകുമാര്‍ alakode said...

പ്രതാപ്, എബിന്‍ , വിനയന്‍ , നന്ദകുമാര്‍ :അഭിപ്രായങ്ങള്‍ക്ക് വളരെ നന്ദി. പലരും സൂചിപ്പിച്ചതു പോലെ പ്രമേയം പലവട്ടം ചര്‍ച്ച ചെയ്തതെങ്കിലും കാലിക പ്രസക്തി അസ്തമിച്ചിട്ടില്ല. അതു തുടര്‍ന്നുകൊണ്ടേയിരിയ്ക്കുന്നു. എബിന്റെ മൂഡ് കളഞ്ഞതിനു മാപ്പ്. എങ്കിലും ചങ്കില്‍ കൊണ്ടു എന്നു പറഞ്ഞതില്‍ എഴുത്തുകാരനു സന്തോഷം.
അതു പോലെ വിനയന്റെ അഭിപ്രായങ്ങളും എനിയ്ക്കു സന്തോഷം തരുന്നു. രണ്ടു കഥകളും എങ്ങനെയോ അങ്ങനെ വന്നു പോയി.
നന്ദകുമാര്‍ പറഞ്ഞ പോലെ സാമാന്യയുക്തിയ്ക്ക് നിരക്കുന്നതല്ല ഈ കഥയില്‍ ചിത്രീകരിച്ച പ്രവൃത്തികള്‍ .പക്ഷെ അതൊരു യാഥാര്‍ത്ഥ്യമാണു താനും. മുകളില്‍ ചിത്രഭാനുവിന്റെ ചോദ്യങ്ങള്‍ അയാള്‍ ചൊദിച്ചിരുന്നുവെങ്കില്‍ ഈ പാതകം നടക്കുമായിരുന്നില്ല.

അഭി said...

കൊള്ളാം , നന്നായിരിക്കുന്നു

sha said...

സുഹൃത്തേ ബിജു,ജീവിതത്തില്‍ ഇഷ്ടപെട്ട സിനിമകള്‍ പലതും പലപ്രാവശ്യം കണ്ടിട്ടുണ്ട്,പക്ഷെ ഞാന്‍ ഒരിക്കലും ഒരു കഥ ഒന്നില്‍ കൂടുതല്‍ പ്രാവശ്യം വായിച്ചിട്ടില്ല ,ഒരു സുഹൃത്ത് അയച്ചു തന്ന ലിങ്ക് വായിച്ചപ്പോള്‍ ഒരു വേദന മനസിലെവിടെയോ തങ്ങിനില്‍ക്കുന്നു.ഇപ്പോളും ഞാന്‍ ഇടയ്ക്കിടയ്ക്ക് വെറുതെ ഒന്ന് വായിച്ചു പോകുന്നു.
നല്ല വാക്കല്ല ,നല്ലൊരു സമ്മാനം ഞാന്‍ താങ്കള്‍ക്കു നല്‍കേണ്ടിയിരിക്കുന്നു.
നമ്മുടെ ചില സഹോദരിമാര്‍ റിയാലിറ്റി ഷൊ തലയ്ക്കു പിടിച്ചു പിന്നീട് എത്തിപെടുന്നത് മാംസ വില്‍പ്പനകാരുടെ മോഹ വലയത്തിലും,
നമ്മുടെ ചില സഹോദരന്മാര്‍ മതഭ്രാന്തന്‍ മാരുടെ ബ്രെയിന്‍ വാഷിലും പെട്ട് ജീവിതം നശിപിക്കുന്നത് ഈ പുതിയ കാലത്തിന്റെ കെമിസ്ട്രി ആണോ ?

Sajukrishnan said...

"..മുകളില്‍ ചിത്രഭാനുവിന്റെ ചോദ്യങ്ങള്‍ അയാള്‍ ചൊദിച്ചിരുന്നുവെങ്കില്‍ ഈ പാതകം നടക്കുമായിരുന്നില്ല.. "

സുഹൃത്തേ.. എന്തുകൊണ്ട് താങ്കള്‍ അത് പോലെ ചിന്തിച്ചില്ല? കഥാനായകന്‍ അത് ചോദിക്കണമെങ്കില്‍ താങ്കള്‍ എഴുതണമല്ലോ.. ഒരാളുടെ എഴുത്തില്‍ പ്രതിഫലിക്കുന്നത് ഏറെക്കുറെ അയാളുടെ തന്നെ ചിന്തകളും ആശയങ്ങളും ആണല്ലോ.. താങ്കളുടെ കഥാ കഥനം വളരെ നെഗറ്റീവ് ആയിട്ട് തോന്നി.. താങ്കള്‍ ഇതിലൂടെ പറയാന്‍ ശ്രമിക്കുന്നതും സ്ഥാപിക്കാന്‍ ശ്രമിക്കുന്നതും എന്താ? മരണം അല്ലാതെ ഇതിനൊന്നും വേറെ പോംവഴി ഇല്ലെന്നാണോ? എന്തുകൊണ്ട് മകളെ തെറ്റ് പറഞ്ഞു ബോധ്യപെടുത്തി ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വന്നില്ല? (മകള്‍ കേള്‍ക്കുമോ ഇല്ലയോ എന്നത് വേറെ വിഷയം, എന്നാലും കുറഞ്ഞത്‌ ഒരു ശ്രമം എങ്കിലും ആകാമായിരുന്നു). എന്തു കൊണ്ട് മകളെ വഴി തെറ്റിച്ച ആന്റിക്ക് വധ ശിക്ഷ വിധിച്ചില്ല? (എന്തായാലും കൊല്ലാനും ചാകാനും തീരുമാനിച്ചു.. എന്നാല്‍ ആദ്യം അവരെ തട്ടരുതായിരുന്നോ?) അവരെയും കൂട്ടാളികളെയും വെറുതെ വിട്ടതിലൂടെ കൂടുതല്‍ പെണ്‍കുട്ടികളെ താങ്കള്‍ ചതിക്കുഴിയിലേക്ക് തള്ളിയിട്ടിരിക്കുന്നു എന്നും വേണമെങ്കില്‍ പറയാം.. ഇരയെ അല്ല ഇര ആക്കിയവരെ വേണം ശിക്ഷിക്കാന്‍.. ഇത് എന്റെ വ്യക്തിപരമായ അഭിപ്രായം ആണ്..
താങ്കളുടെ രചനാ സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്തതിനു മാപ്പ്..
കാര്യങ്ങള്‍ ഇങ്ങനെ ഒക്കെ ആണെങ്കിലും താങ്കളുടെ ഭാഷയും ശൈലിയും വളരെ നന്നായിട്ടുണ്ട്...

ബിജുകുമാര്‍ alakode said...

@ അഭി : വളരെ നന്ദി.
@ ഷാ : താങ്കളുടെ അഭിപ്രായത്തെ വിലപ്പെട്ട സമ്മാനമായി ഞാന്‍ സ്വീകരിച്ചിരിയ്ക്കുന്നു.
@ സാജു കൃഷ്ണന്‍ : താങ്കളുടെ അഭിപ്രായത്തിന്റെ സ്പിരിട്ട് പൂര്‍ണമായും ഞാന്‍ ഉള്‍ക്കൊള്ളുന്നു. ഒരു വായനക്കാരന്‍ എന്ന നിലയില്‍ ഞാനും ഈ അഭിപ്രായം പറഞ്ഞേക്കാം. എന്നാല്‍ ഒരു എഴുത്തുകാരന്‍ എന്ന നിലയില്‍ അഭിപ്രായവ്യത്യാസമുണ്ട്. എഴുത്തുകാരന്‍ സാരോപദേശം നല്‍കേണ്ട ആവശ്യമില്ല. സമൂഹത്തിന്റെ നേര്‍പരിച്ഛേദം അയാള്‍ക്ക് തന്റെ രചനയില്‍ പ്രതിഫലിപ്പിയ്ക്കാം. വായനക്കാരന്‍ തന്റെ മനോനിലയനുസരിച്ച് അതില്‍ നിന്നും ശരിതെറ്റുകള്‍ വേര്‍തിരിയ്ക്കുകയാണു വേണ്ടത്. അത്തരം തോന്നല്‍ ഉണ്ടാക്കാന്‍ കഴിയുമ്പോള്‍ എഴുത്തുകാരന്‍ വിജയിയ്ക്കുന്നു. ഇക്കാര്യത്തില്‍ ഞാന്‍ വിജയിച്ചോ എന്ന് വായനക്കാരാണു തീരുമാനിയ്ക്കേണ്ടത്. ഞാന്‍ ചെയ്തത്, നമ്മുടെ ചുറ്റും കാണുന്ന ഒരു കാഴ്ചയെ വായനക്കാരുടെ മുന്നില്‍ അവതരിപ്പിയ്ക്കുക മാത്രമാണ്.
ഈ കഥയെ വിമര്‍ശനപരമായി വിലയിരുത്തിയതിന് വളരെ നന്ദി.

Cherayi Ramadas said...

An effective story.Good wishes.

ღ♥ღമാലാഖക്കുഞ്ഞ്ღ♥ღ said...

kollaam
kadha avatharipicha reethi valare nannaayirikunnu

Anonymous said...

നന്നായിട്ടുണ്ട് ശൈലി ...ഏറെ ഇഷ്ടപ്പെട്ടതെന്നതിനാൽ പ്രമേയത്തെ കുറിച്ച് ഞാൻ ഒന്നും പറയുന്നില്ല.

Anonymous said...

നന്നായിട്ടുണ്ട് ശൈലി ...ഏറെ ഇഷ്ടപ്പെട്ടതെന്നതിനാൽ പ്രമേയത്തെ കുറിച്ച് ഞാൻ ഒന്നും പറയുന്നില്ല.

Ashi said...

ബിജു സര്‍ അഭിനന്ദനങ്ങള്‍ , അവതരണത്തിലെ വിത്യസ്തത സൂപ്പര്‍ ................

Ashi said...

ബിജു സര്‍ അഭിനന്ദനങ്ങള്‍ , അവതരണത്തിലെ വിത്യസ്തത സൂപ്പര്‍ ................

shahida jaleel said...

കഥ നന്നായിട്ടുണ്ട് നല്ല പ്രമേയം ..നമ്മുടെ നാട്ടില്‍ രാഷിതാക്കള്‍ കാണാതെ പോകുന്ന ത്..സ്വന്തം കുട്ടിയെ ആരായാലും നമ്മള്‍ ഇലാതെ വിട്ടുകൊടുകുബോള്‍ ഉണ്ടാകുന്ന ദുരന്തം .അമ്മയ്ക്കു അത്രയ്ക്ക് അറിവിലെകിലും ഒരു മകളെ മറ്റുളളവരുടെ മുന്നിലേക് പിച്ചി ചീന്താന്‍ വിടില്ല . അച്ഛന് പണം മാത്രം മാണെന്ന ചിന്തയില്‍ കടമാത്രം നോകിയത് കൊണ്ട് മകള്‍ക് കിട്ടുന്ന പണം മാത്രം പോകെറ്റില്‍ ഇടുന്ന പിതാവ്‌ ..അവസാനം നമ്മുടെ നാട്ടില്‍ എല്ലാവരും എത്തുന്ന തീരുമാനം ആത്മഹത്യ ...നന്നായീ ബിജു ....എല്ലാവരും ഇടില്‍ നിന്നും നല്ല പാഠം ഉള്‍കൊള്ളാന്‍ കയിയട്ടെ ....

Pendletonkdfr said...

കൂതറയുടെ ഫോര്‍വേഡ് മൈലില്‍ നിന്നാ കഥ വായിച്ചത് കഥാകാരനെ അഭിനദിക്കാതെ വയ്യ. അതുകൊണ്ട് ആ ലിങ്കില്‍ തൂങ്ങി ഇവിടെ വന്നു ഇത്തിരി സങ്കടം തോനി ഒരു ഗുണപാഠം ആണത്.

vks thangal said...

pizavu pattiyaal ellavareyum konnu avasaanam swayam chaaval maathramaano parihaaram